ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ഇസ്‌ലാമിക ഭരണം. Show all posts
Showing posts with label ഇസ്‌ലാമിക ഭരണം. Show all posts

ഇസ്‌ലാമും തിയോക്രാറ്റിക്‌ സ്റ്റേറ്റും


``ഒരു തിയോക്രാറ്റിക്‌ സ്റ്റേറ്റും അന്യന്റെ മതത്തെ സഹിഷ്‌ണുതയോടെ കാണുന്നില്ല. അപരന്‍ അടിമയായിരിക്കണമെന്നാണതിന്റെ നിയമം'' -ഈ വിമര്‍ശനത്തോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി

ഇസ്‌ലാമിക രാഷ്‌ട്രം ഒരു മതാധിപത്യ രാഷ്‌ട്രമല്ല. മതനേതാവിന്റെ ഹിതമല്ല അവിടെ നടപ്പാക്കപ്പെടുന്നത്‌. എല്ലാ മനുഷ്യരുടെയും നന്മയ്‌ക്ക്‌ വേണ്ടിയുള്ള ദൈവിക മാര്‍ഗദര്‍ശനം സ്വീകരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക രാഷ്‌ട്രം ആരോടും അസഹിഷ്‌ണുത പുലര്‍ത്തുകയില്ല.

ഇസ്‌ലാമില്‍ കുടുംബാധിപത്യമോ?



`സച്ചരിതരായ ഖലീഫമാര്‍ എന്ന്‌ വിളിക്കപ്പെടുന്ന നാലുപേരും നബിയുടെ ബന്ധുക്കള്‍ എന്ന നിലയിലാണ്‌ അധികാരത്തിലെത്തിയത്‌. ഒന്നാം ഖലീഫ അബൂബക്കര്‍ നബിക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട ഭാര്യയായ ആഇശയുടെ പിതാവായിരുന്നു. നബിയുടെ മറ്റൊരു ഭാര്യയായ ഹഫ്‌സയുടെ പിതാവായിരുന്നു രണ്ടാം ഖലീഫ ഉമര്‍. നബിയുടെ പുത്രി ഉമ്മുകുല്‍സുവിന്റെ ഭര്‍ത്താവായിരുന്നു മൂന്നാം ഖലീഫ ഉസ്‌മാന്‍. നബിയുടെ മറ്റൊരു മകളായ ഫാത്വിമയുടെ ഭര്‍ത്താവായിരുന്നു നാലാം ഖലീഫ അലി. ഇവരുടെ അധികാര ലബ്‌ധിക്കോ ഭരണത്തിനോ ജനാധിപത്യ മൂല്യങ്ങളുമായി യാതൊരു ബന്ധവുമില്ല'' -ഒരു ഇസ്‌ലാം വിമര്‍ശകന്‍ എഴുതിയ കുറിപ്പിന്റെ സംഗ്രഹമാണിത്‌. ഇതെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു?

ഇബ്‌തിസാം, കോഴിക്കോട്‌

ഇവരൊക്കെ നബി(സ)യുടെ ബന്ധുക്കളാണെന്നത്‌ ശരി തന്നെ. എന്നാല്‍ പ്രവാചകബന്ധുക്കള്‍ എന്ന നിലയിലല്ല മുസ്‌ലിം സമൂഹം ഇവരുടെ നേതൃത്വം അംഗീകരിച്ചത്‌ എന്നതും അതുപോലെ തന്നെ ശരിയാണ്‌. ഒരു ആദര്‍ശ സമൂഹത്തിലെ ഏറ്റവും പ്രതിബദ്ധതയുള്ള വ്യക്തികള്‍ എന്ന നിലയിലും, പല തരം വെല്ലുവിളികളെ അതിവര്‍ത്തിച്ചുകൊണ്ട്‌ സമൂഹത്തെ മുന്നോട്ട്‌ നയിക്കാന്‍ കഴിവുള്ളവര്‍ എന്ന നിലയിലുമാണ്‌ മുസ്‌ലിംകള്‍ അവര്‍ക്ക്‌ ബൈഅത്ത്‌ (അനുസരണ പ്രതിജ്ഞ) ചെയ്‌തത്‌. പ്രവാചകപത്‌നി ആഇശ(റ)യുടെ പിതാവ്‌ എന്നതാണ്‌ നബി(സ)ക്ക്‌ ശേഷം മുസ്‌ലിം സമൂഹത്തിന്റെ മതപരവും ലൗകികവുമായ കാര്യങ്ങളില്‍ നേതൃത്വം നല്‌കാന്‍ തനിക്കുള്ള യോഗ്യതയെന്ന്‌ ഒരിക്കല്‍ പോലും അബൂബക്കര്‍ സിദ്ദീഖ്‌(റ) പറഞ്ഞിട്ടില്ല. അദ്ദേഹത്തെ ഖലീഫയായി അംഗീകരിച്ച്‌ അനുസരിച്ചവരും `പ്രവാചകന്റെ അമ്മോശന്‍' എന്നത്‌ അതിനുള്ള യോഗ്യതയായി ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതു തന്നെയാണ്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ അവസ്ഥയും. അമ്മോശന്‍ ബന്ധത്തെ അദ്ദേഹമോ മറ്റുള്ളവരോ ഖിലാഫത്തുമായി ബന്ധപ്പെടുത്തിയിട്ടില്ല. ഒന്നാം ഖലീഫ അബൂബക്കറാണ്‌(റ) തന്റെ പിന്‍ഗാമിയായി ഉമറി(റ)ന്റെ പേര്‍ നിര്‍ദേശിച്ചത്‌. നബി(സ)യുടെ ഭാര്യാപിതാവായതിനാല്‍ ഖിലാഫത്തിന്‌ ഉമറാണ്‌(റ) അര്‍ഹനെന്ന്‌ അബൂബക്കര്‍(റ) ഒരിക്കലും ചൂണ്ടിക്കാണിച്ചിട്ടില്ല.

മൂന്നാം ഖലീഫ ഉസ്‌മാന്‍ ആദ്യമായി പ്രവാചക പുത്രി റുഖിയ്യാ(റ)യെയും അവരുടെ മരണശേഷം നബി(സ)യുടെ മറ്റൊരു മകളായ ഉമ്മുകുല്‍സൂമി(റ)നെയും വിവാഹം കഴിച്ചിരുന്നു. അതിനാല്‍ അദ്ദേഹം `ദുന്നൂറൈന്‍' (രണ്ടു പ്രകാശത്തിന്റെ ഉടമ) എന്ന്‌ വിളിക്കപ്പെട്ടിരുന്നു. എന്നാല്‍ പ്രവാചകന്റെ മരുമകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ഖലീഫയാക്കണമെന്ന്‌ പ്രവാചകശിഷ്യന്മാരാരെങ്കിലും അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ ഒരു ആറംഗസമിതി രൂപീകരിക്കുകയാണ്‌ രണ്ടാം ഖലീഫ ഉമര്‍(റ) ചെയ്‌തത്‌. അവരില്‍ ചിലര്‍ പ്രമുഖ സ്വഹാബിമാരുടെയെല്ലാം അഭിപ്രായമാരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ ഉസ്‌മാനെ(റ) ഖലീഫയായി തെരഞ്ഞെടുത്തത്‌.

ഉസ്‌മാന്‍(റ) വധിക്കപ്പെട്ടത്‌ മുസ്‌ലിം സമൂഹത്തെ അസ്ഥിരീകരിക്കാന്‍ വേണ്ടി ശ്രമിച്ച ചില ദുശ്ശക്തികളുടെ ഗൂഢാലോചനകളുടെ ഫലമായിട്ടായിരുന്നു. അന്ന്‌ ജീവിച്ചിരുന്ന പ്രമുഖ സ്വാഹാബികളുടെ പൊതു അഭിപ്രായ പ്രകാരമാണ്‌ അലി(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടത്‌. ശീഅകള്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ ഖിലാഫത്തിനെ മരുമകന്‍ സ്ഥാനവുമായി ബന്ധപ്പെടുത്തിയത്‌. ഭൂരിപക്ഷ മുസ്‌ലിംകള്‍ അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തത്‌ ഏറ്റവും ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ച ചുരുക്കം പേരില്‍ ഒരാളെന്ന നിലയിലും മുസ്‌ലിം സമൂഹത്തിന്‌ വിലപ്പെട്ട സേവനങ്ങള്‍ അര്‍പ്പിച്ച വ്യക്തി എന്ന നിലയിലുമായിരുന്നു.

ഈ നാലു ഖലീഫമാരും സച്ചരിതര്‍ എന്നറിയപ്പെട്ടത്‌ പ്രവാചകനുമായി അവര്‍ക്കുള്ള കുടുംബബന്ധത്തിന്റെ പേരിലല്ല. ആദര്‍ശ പ്രതിബദ്ധതയോടും നീതിനിഷ്‌ഠയോഠും കൂടി അവര്‍ ഇസ്‌ലാമിക സമൂഹത്തിനും മുസ്‌ലിം രാഷ്‌ട്രത്തിനും നേതൃത്വം നല്‌കിയതിന്റെ പേരിലാണ്‌. മുസ്‌ലിം ചരിത്രകാരന്മാര്‍ മാത്രമല്ല, മറ്റു പാശ്ചാത്യ-പൗരസ്‌ത്യ ചരിത്രകാരന്മാരും ഈ ഖലീഫമാരുടെ നീതിനിഷ്‌ഠയെയും നിഷ്‌പക്ഷതയെയും ശ്ലാഘിച്ചിട്ടുണ്ട്‌. `ജനങ്ങളുടെ കാര്യം അവരുമായി കൂടിയാലോചിച്ച്‌ തീരുമാനിക്കേണ്ടതാണ്‌' എന്ന ഖുര്‍ആനിക അധ്യാപനമനുസരിച്ച്‌ ഭരണം നടത്തിയ ഈ ഖലീഫമാര്‍ ജനാധിപത്യം എന്നര്‍ഥമുള്ള ഏതെങ്കിലും പദം പ്രയോഗിച്ചിട്ടില്ലെങ്കിലും അവരുടെ ഭരണം ജനഹിതം മാനിച്ചു കൊണ്ടുള്ളതായിരുന്നു എന്ന കാര്യം ചരിത്രകാരന്മാര്‍ക്കിടയില്‍ അവിതര്‍ക്കിതമാകുന്നു.

ബിദ്‌അത്ത്‌ എന്നാല്‍ രാജാധിപത്യമോ?


“യഥാര്‍ഥത്തില്‍ ബിദ്‌അത്ത്‌ അടിസ്ഥാന കാര്യങ്ങളില്‍ സുന്നത്തിന്‌ വിരുദ്ധമായ നടപടികളുണ്ടാക്കലാണ്‌. അതില്‍ പ്രധാനം ഭരണമാണ്‌. നിങ്ങള്‍ ഉമൂറിലെ പുത്തന്‍ രീതികള്‍ സൂക്ഷിക്കുക എന്നാണു നബി(സ) പറഞ്ഞിരിക്കുന്നത്‌. (ഇയ്യാക്കും വ മുഹ്‌ദസാത്തുല്‍ ഉമൂര്‍). ഉമൂര്‍ എന്നു പറഞ്ഞാല്‍ പ്രധാനമായും ഭരണമാണ്‌. നബിയും ഖുലഫാഉ റാഷിദുകളും കാണിച്ച മാതൃകയില്‍ നിന്നും ഇസ്‌ലാമിക ഭരണം രാജാധിപത്യലേക്കു മാറിയതാണ്‌ ആദ്യത്തെ ബിദ്‌അത്ത്‌. അതാണ്‌ ഗുരുതരമായിട്ടുള്ളത്‌.” (പ്രബോധനം 6-12-2008 പേജ്‌ 41-42)
‘മന്‍ അഹ്‌ദസ ഫീ അംറിനാ ഹാദാ' എന്ന ഹദീസിന്‌ നാളിതുവരെ കേട്ടുവന്ന വ്യാഖ്യാനം മതകാര്യങ്ങളിലെ പുത്തന്‍ നിര്‍മിതികള്‍ എന്നാണ്‌. ശബാബ്‌ 2009 ജനുവരി 9 ലെ ഹദീസ്‌ പംക്തിയിലും ഈ വിശദീകരണം വായിക്കാന്‍ സാധിച്ചു. ഒരു സ്ഥലത്ത്‌ അംറിനാ എന്നും മറ്റൊരു സ്ഥലത്ത്‌ അതിന്റെ ബഹുവചനരൂപം ഉമൂര്‍ എന്നും പ്രയോഗിച്ചു എന്നല്ലാതെ ഉമൂര്‍ എന്നാല്‍ ഭരണമാണെന്നു ഹദീസ്‌ പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ടോ?

ഡോ. മുസ്‌തഫ കണ്ണൂര്‍


അംറ്‌ എന്ന അറബി പദത്തിന്‌ കാര്യം എന്നും കല്‌പന എന്നും അര്‍ഥമുണ്ട്‌. കല്‌പന എന്ന അര്‍ഥത്തിലുള്ള അംറിന്റെ ബഹുവചനം അവാമിര്‍ എന്നും കാര്യം എന്ന അര്‍ഥത്തിലുള്ള അംറിന്റെ ബഹുവചനം ഉമൂര്‍ എന്നുമാണ്‌. അംറ്‌ എന്ന പദം കാര്യം, കല്‌പന എന്നീ അര്‍ഥങ്ങളില്‍ ഖുര്‍ആനിലും ഹദീസുകളിലും പ്രയോഗിച്ചിട്ടുണ്ട്‌. ഇതുപോലെ തന്നെ കാര്യങ്ങള്‍ എന്നര്‍ഥമുള്ള ഉമൂര്‍ എന്ന പദവും. അവാമിര്‍ എന്ന പദം ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. അംറ്‌ എന്ന പദം ഖുര്‍ആനില്‍ കല്‌പന എന്ന അര്‍ഥത്തില്‍ പ്രയോഗിച്ച സന്ദര്‍ഭങ്ങളില്‍ ഭരണവും രാഷ്‌ട്രീയവുമായി ബന്ധമുള്ളതും അല്ലാത്തതുമായ അര്‍ഥങ്ങള്‍ വിവക്ഷിക്കപ്പെട്ടിട്ടുണ്ട്‌.
“അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത്‌ അഴകാര്‍ന്നതാവുകയും അവയൊക്കെ കരസ്ഥമാക്കാന്‍ തങ്ങള്‍ക്ക്‌ കഴിയുമാറായെന്ന്‌ അതിന്റെ ഉടമസ്ഥന്‍ വിചാരിക്കുകയും ചെയ്‌തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കല്‌പന (അംറ്‌) അതിന്‌ വന്നെത്തുകയും തലേ ദിവസം അവയൊന്നും അവിടെ നിലനിന്നിട്ടില്ലാത്ത വിധത്തില്‍ നാം അവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു.''
(വി.ഖു 10:24)
“അപ്പോള്‍ അദ്ദേഹത്തിന്‌ (സുലൈമാന്‍ നബിക്ക്‌) കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു. അദ്ദേഹത്തിന്റെ കല്‌പന (അംറ്‌) പ്രകാരം അദ്ദേഹം ലക്ഷ്യമാക്കിയേടത്തേക്ക്‌ സൗമ്യമായ നിലയില്‍ അത്‌ സഞ്ചരിക്കുന്നു'' (വി.ഖു 38:36). സുലൈമാന്‍ നബി(അ) മഹാരാജാവായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രാഷ്‌ട്രീയമായ കല്‌പനയെ സംബന്ധിച്ചല്ല ഇവിടെ പരാമര്‍ശിച്ചിട്ടുള്ളത്‌.




കാര്യം എന്ന അര്‍ഥത്തിലുള്ള അംറ്‌, അതിന്റെ ബഹുവചനമായ ഉമൂര്‍ എന്നീ പദങ്ങളും രാഷ്‌ട്രീയ-രാഷ്‌ട്രീയേതര അര്‍ഥങ്ങളില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ട്‌. "(നബിയേ), കാര്യ(അംറ്‌)ത്തിന്റെ തീരുമാനത്തില്‍ നിനക്ക്‌ യാതൊരവകാശവുമില്ല. അല്ലാഹു ഒന്നുകില്‍ അവരുടെ പശ്ചാത്താപം സ്വീകരിച്ചേക്കാം. അല്ലെങ്കില്‍ അവന്‍ അവരെ ശിക്ഷിച്ചേക്കാം. തീര്‍ച്ചയായും അവര്‍ അക്രമികളാകുന്നു.''(വി ഖു 3:128) ഭരണപരമായ തീരുമാനമെടുക്കാന്‍ നബി(സ)ക്ക്‌ അവകാശമില്ലെന്നല്ല ഈ സൂക്തത്തിന്റെ താല്‌പര്യം.


“വല്ലവനും അല്ലാഹുവെ സൂക്ഷിക്കുന്ന പക്ഷം അവന്ന്‌ അവന്റെ കാര്യത്തില്‍(അംറ്‌) അല്ലാഹു എളുപ്പമുണ്ടാക്കിക്കൊടുക്കുന്നതാണ്‌.'' (വി ഖു 65:4) ഭയഭക്തിയോടെ ജീവിക്കുന്നവര്‍ക്കെല്ലാം ഭരണവും അധികാരവും എളുപ്പമാക്കിക്കൊടുക്കുമെന്നല്ല ഈ സൂക്തത്തിന്റെ താല്‌പര്യം.


ലുഖ്‌മാന്‍(അ)ന്റെ ഉപദേശം വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിക്കുന്നു: "എന്റെ കുഞ്ഞുമകനേ, നീ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സദാചാരം കല്‌പിക്കുകയും ദുരാചാരം വിലക്കുകയും നിനക്ക്‌ ബാധിച്ച വിഷമങ്ങളില്‍ ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഖണ്ഡിതമായി നിര്‍ദേശിക്കപ്പെട്ട കാര്യങ്ങളില്‍ (ഉമൂര്‍) പെട്ടതത്രെ അത്‌'' (31:17). ഈ സൂക്തത്തിലുള്ളത്‌ ഒരു രാഷ്‌ട്രീയ ആഹ്വാനമല്ല. `ഉമൂര്‍' എന്നാല്‍ പ്രധാനമായും ഭരണമാണെന്ന പ്രസ്‌താവം ശരിയല്ലെന്ന്‌ ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നു.


ബിദ്‌അത്ത്‌ എന്നാല്‍ 'സുന്നത്തിന്‌ വിരുദ്ധമായ ഉമൂറിലെ പുത്തന്‍ കാര്യങ്ങള്‍' എന്ന നിര്‍വചനം ആശയക്കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്‌. നബി(സ)യുടെ കാലശേഷം മുസ്‌ലിംകള്‍ പുതുതായി സ്വീകരിച്ച കാര്യങ്ങളില്‍ പുതിയ മതാചാരങ്ങളും പുതിയ ലൗകിക കാര്യങ്ങളുമുണ്ട്‌. നബി(സ)യുടെയോ മറ്റു മഹാന്മാരുടെയോ ജന്മദിനമാചരിക്കുക, അവരുടെ ഖബ്‌റുകളില്‍ ഉറൂസ്‌, ചന്ദനക്കുടം, കൊടികുത്തി നേര്‍ച്ച മുതലായ ആഘോഷങ്ങള്‍ നടത്തുക ഇതൊക്കെ മതപരമായ പുതിയ ആചാരങ്ങളാണ്‌. വിവിധ ഭരണവിഭാഗങ്ങള്‍ക്ക്‌ പ്രത്യേക ഓഫീസുകള്‍ സ്ഥാപിക്കുക, ഹൈവേകള്‍ നിര്‍മിക്കുക, മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ പുതുതായി ഏര്‍പ്പെടുത്തിയ ലൗകിക കാര്യങ്ങളാണ്‌.


അല്ലാഹു കല്‌പിക്കാത്തതും മുഹമ്മദ്‌ നബി(സ) മാതൃക കാണിക്കാത്തതുമായ മനുഷ്യനിര്‍മിത മതാചാരങ്ങള്‍ക്കാണ്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ ബിദ്‌അത്ത്‌ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്‌. ഖലീഫമാര്‍ ഭരണത്തില്‍ കാലോചിതമായി വരുത്തിയ മാറ്റങ്ങളെയും പരിഷ്‌കരണങ്ങളെയും പൂര്‍വിക പണ്ഡിതന്മാര്‍ ബിദ്‌അത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സച്ചരിതരായ നാലു ഖലീഫമാരില്‍ നിന്ന്‌ വ്യത്യസ്‌തമായ രീതിയില്‍ ഭരണാധികാരം കരസ്ഥമാക്കുകയും തനിക്ക്‌ ശേഷം തന്റെ മകനായിരിക്കും ഭരണാധികാരിയെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌ത വ്യക്തിയാണ്‌ മുആവിയ(റ). എന്നാല്‍ സ്വഹാബികളോ താബിഉകളോ അദ്ദേഹത്തെ ഒരു ബിദ്‌അത്തുകാരനെന്ന്‌ വിശേഷിപ്പിച്ചിട്ടില്ല. ബുഖാരിയും മുസ്‌ലിമും ഉല്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ പണ്ഡിതന്മാര്‍, മുആവിയ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിച്ചിട്ടുണ്ട്‌. രാജവാഴ്‌ചയോട്‌ കുറച്ചൊക്കെ സാമ്യമുള്ള അദ്ദേഹത്തിന്റെ ഭരണരീതിയെ ഗുരുതരമായ ആദര്‍ശ വ്യതിയാനമായി സച്ചരിതരായ മുന്‍ഗാമികള്‍ ഗണിച്ചിട്ടില്ല.


രാജാധിപത്യം ഗുരുതരമായ ബിദ്‌അത്താണെന്ന വാദത്തിന്‌ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലമില്ല. അല്ലാഹു അവന്റെ ശ്രേഷ്‌ഠരായ ചില പ്രവാചകന്മാര്‍ക്ക്‌ രാജാധിപത്യം നല്‌കിയ കാര്യം വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. "എന്നാല്‍ ഇബ്‌റാഹീം കുടുംബത്തിന്‌ നാം വേദവും ജ്ഞാനവും നല്‌കിയിട്ടുണ്ട്‌. അവര്‍ക്ക്‌ നാം മഹത്തായ രാജാധിപത്യവും നല്‌കിയിട്ടുണ്ട്‌''(വി.ഖു 4:54). പ്രബോധനം ലേഖകന്റെ ഭാഷ്യ പ്രകാരം അവര്‍ക്ക്‌ അല്ലാഹു `മഹത്തായ ബിദ്‌അത്ത്‌' നല്‌കി എന്ന്‌ പറയേണ്ടി വരും. 12:55 സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ സയ്യിദ്‌ മൗദൂദി തഫ്‌ഹിമുല്‍ ഖുര്‍ആനില്‍ സമര്‍ഥിച്ചിട്ടുള്ളത്‌ യൂസുഫ്‌ നബി(അ) ഈജിപ്‌തിലെ രാജാധികാരം ചോദിച്ചു വാങ്ങിയെന്നാണ്‌. `ഗുരുതരമായ ബിദ്‌അത്ത്‌' ഒരു പ്രവാചകന്‍ ചോദിച്ചു വാങ്ങുകയോ? ദാവൂദ്‌ നബി(അ)യെപ്പറ്റി അല്ലാഹു പറയുന്നു: "അദ്ദേഹത്തിന്റെ രാജാധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിന്‌ നാം തത്വജ്ഞാനവും തീര്‍പ്പുകല്‌പിക്കാന്‍ വേണ്ട സംസാര വൈഭവവും നല്‌കുകയും ചെയ്‌തു.''(വി.ഖു 38:20)
സുലൈമാന്‍ നബി(അ) നിസ്‌തുലമായ രാജാധികാരത്തിനു വേണ്ടി പ്രാര്‍ഥിച്ചതും അല്ലാഹു ആ പ്രാര്‍ഥന സ്വീകരിച്ചതും വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: "അദ്ദേഹം(സുലൈമാന്‍) പറഞ്ഞു: ``എന്റെ രക്ഷിതാവേ, നീ എനിക്ക്‌ പൊറുത്തു തരികയും എനിക്ക്‌ ശേഷം ഒരാള്‍ക്കും തരപ്പെടാത്ത ഒരു രാജവാഴ്‌ച നീ എനിക്ക്‌ പ്രദാനം ചെയ്യുകയും ചെയ്യേണമേ. തീര്‍ച്ചയായും നീ തന്നെയാണ്‌ ഏറ്റവും വലിയ ദാനശീലന്‍. അപ്പോള്‍ അദ്ദേഹത്തിന്‌ കാറ്റിനെ നാം കീഴ്‌പ്പെടുത്തിക്കൊടുത്തു... എല്ലാ കെട്ടിട നിര്‍മാണ വിദഗ്‌ധരും മുങ്ങല്‍ വിദഗ്‌ധരുമായ പിശാചുക്കളെയും (കീഴ്‌പ്പെടുത്തിക്കൊടുത്തു) ചങ്ങലകളില്‍ ബന്ധിക്കപ്പെട്ട മറ്റു ചിലരെ (പിശാചുക്കളെ)യും. `ഇത്‌ നമ്മുടെ ദാനമാകുന്നു. ആകയാല്‍ നീ ഔദാര്യം ചെയ്യുകയോ കൈവശം വെച്ചുകൊള്ളുകയോ ചെയ്യുക. കണക്കു ചോദിക്കല്‍ ഉണ്ടാവില്ല.'' (എന്ന്‌ നാം സുലൈമാനോട്‌ പറയുകയും ചെയ്‌തു) വി.ഖു.38:35-39. തുല്യതയില്ലാത്ത ബിദ്‌അത്ത്‌ ഒരു പ്രവാചകന്‍ ചോദിച്ചുവാങ്ങിയെന്നും അല്ലാഹു അത്‌ നിറവേറ്റിക്കൊടുത്തുവെന്നുമല്ലേ പ്രബോധനം ലേഖകന്റെ വാദത്തിന്റെ അനിവാര്യ താല്‌പര്യം?




ഇസ്‌റാഈല്യരിലെ ശംവീല്‍ (ശമുവേല്‍) പ്രവാചകന്‍ പ്രാര്‍ഥിച്ചതിനെത്തുടര്‍ന്ന്‌ അല്ലാഹു അവര്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ച സംഭവം വിശുദ്ധ ഖുര്‍ആനില്‍ വിവരിച്ചിട്ടുണ്ട്‌: "അവരോട്‌ അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക്‌ ത്വാലൂത്തിനെ രാജാവായി നിയോഗിച്ചിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന്‌ അയാളേക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത്‌ ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളല്ലല്ലോ. പ്രവാചകന്‍ പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്‌ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീരശക്തിയും നല്‌കുകയും ചെയ്‌തിരിക്കുന്നു. തന്റെ വകയായുള്ള ആധിപത്യം താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു''(2:247).


ഒരു പ്രവാചകന്റെ സാന്നിധ്യത്തില്‍ അല്ലാഹു ഒരു ബിദ്‌അത്തുകാരന്‌ അധികാരമേല്‌പിച്ചുകൊടുത്തുവെന്ന്‌ ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യധാരണയുള്ള ആരും പറയാനിടയില്ല. ഭരണാധികാരിയുടെ പേര്‌ ഖലീഫ എന്നായാലും രാജാവ്‌ എന്നായാലും നീതിപൂര്‍വം ഭരിക്കുക എന്നതാണ്‌ നിര്‍ണായകമായ വിഷയം. നീതിക്ക്‌ വിരുദ്ധമായ ഭരണത്തിന്‌ ബിദ്‌അത്ത്‌ എന്നല്ല മഅ്‌സ്വിയത്ത്‌ (അധാര്‍മിക നടപടി) എന്നാണ്‌ പറയുക.

Followers -NetworkedBlogs-

Followers