ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label നബിചര്യ. Show all posts
Showing posts with label നബിചര്യ. Show all posts

ഈ പ്രാര്‍ഥന ഹദീസ്‌ ഗ്രന്ഥങ്ങളിലില്ലേ?


``ഭക്ഷണത്തിനുശേഷം അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ വസക്വാനീ, വജഅലനീ മിനല്‍ മുസ്‌ലിമീന്‍ എന്ന പ്രാര്‍ഥന ഒരു ഹദീസ്‌ ഗ്രന്ഥങ്ങളിലും കാണുന്നില്ല. എവിടെ നിന്നാണ്‌ വന്നതെന്നറിയില്ല'' എന്ന്‌ വെള്ളിയാഴ്‌ച ഖുത്വ്‌ബയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇത്‌ ശരിയാണോ?

അബ്‌ദുര്‍റശീദ്‌ മലപ്പുറം

നബി(സ) ഭക്ഷണം കഴിച്ച ശേഷം ചൊല്ലാറുണ്ടായിരുന്ന പല പ്രാര്‍ഥനകളും ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാം. അല്‍ഹംദുലില്ലാഹി കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി ഗൈറ മക്‌ഫിയ്യിന്‍ വലാ മുവദ്ദഇന്‍ വലാ മുസ്‌തഗ്‌നന്‍ അന്‍ഹു റബ്ബനാ എന്ന്‌ ചൊല്ലിയിരുന്നതായി ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ (5458). അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനാ വസക്വാനാ വജഅലനാ മിനല്‍ മുസ്‌ലിമീന്‍ എന്ന്‌ നബി(സ) ചൊല്ലിയിരുന്നതായി അബൂസഈദില്‍ നിന്ന്‌ അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ``ഞങ്ങള്‍ക്ക്‌ തിന്നാനും കുടിക്കാനും തരുകയും ഞങ്ങളെ മുസ്‌ലിംകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌ത അല്ലാഹുവിന്‌ സ്‌തുതി'' എന്നാണ്‌ ഇതിന്റെ അര്‍ഥം. അത്വ്‌അമനീ വസക്വാനീ... എന്നാകുമ്പോള്‍ ``എനിക്ക്‌ തിന്നാനും കുടിക്കാനും തരികയും...'' എന്നായിരിക്കും അര്‍ഥം. ഈ വ്യത്യാസം അത്ര ഗൗരവമുള്ളതല്ല. സമൂഹത്തിനൊന്നാകെ അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടും ഒരു വ്യക്തി എന്ന നിലയില്‍ അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നബി പ്രാര്‍ഥിച്ചതായും അല്ലാഹുവെ പ്രകീര്‍ത്തിച്ചതായും അനേകം ഹദീസുകളില്‍ കാണാം. എന്നാലും ഓരോ പ്രാര്‍ഥനയും കീര്‍ത്തനവും നബിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട അതേ രൂപത്തില്‍ ചൊല്ലുന്നതാണ്‌ കൂടുതല്‍ ഉത്തമം.

അല്‍ഹംദു ലില്ലാഹി ല്ലദീ അത്വ്‌അമ വസക്വ വസവ്വഗഹു വജഅല ലഹു മഖ്‌റജന്‍ എന്ന്‌ ഭക്ഷണം കഴിച്ച ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്ന്‌ അബൂഅയ്യൂബില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ അത്‌അംത വസകൈ്വത വഅഗ്‌നൈത വ അക്വ്‌നൈത വഹദൈത വ അഹ്‌യൈത ഫലകല്‍ ഹംദു അലാ മാ ക്വദൈ്വത എന്ന്‌ ഭക്ഷണ ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്നാണ്‌ നസാഈയുടെ ഒരു ഹദീസിലുള്ളത്‌. ``വല്ലവനും ഭക്ഷണം കഴിച്ചിട്ട്‌ അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ ഹാദാ വറസക്വനീഹി മിന്‍ ഗൈരി ഹൗലിന്‍ മിന്നീ വലാ ക്വുവ്വതിന്‍ എന്ന്‌ പറഞ്ഞാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ അവന്‌ പൊറുത്തുകൊടുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുആദുബ്‌നു അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ആഹാരം കഴിക്കുമ്പോള്‍ അതിന്റെ പേരിലും പാനീയം കുടിക്കുമ്പോള്‍ അതിന്റെ പേരിലും അല്ലാഹുവെ സ്‌തുതിക്കുന്ന ദാസനെ സംബന്ധിച്ച്‌ തീര്‍ച്ചയായും അല്ലാഹു സംതൃപ്‌തനായിരിക്കും'' എന്ന്‌ റസൂല്‍ പറഞ്ഞതായി മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്‌.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

എന്തുകൊണ്ട്‌ പല രീതിയില്‍ `ഹംദ്‌' ചൊല്ലുന്നു?

നബി(സ) കാണിച്ച്‌, പ്രവര്‍ത്തിച്ച്‌, അംഗീകരിച്ച്‌ തന്ന കാര്യങ്ങളാണല്ലോ നബിചര്യ. നബി(സ) പറഞ്ഞതിലോ പ്രവര്‍ത്തിച്ചതിലോ അംഗീകരിച്ചു തന്നതിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യാനുള്ള അധികാരം മുസ്‌ലിംകള്‍ക്ക്‌ ഇല്ല. അതിനാല്‍ മുജാഹിദുകള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോഴും, നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലുമ്പോഴും ഒരു അക്ഷരം കൂട്ടുകയോ കുറക്കുകയോ ഇല്ല എന്ന്‌ പറയുന്നു. എന്നാല്‍ പ്രസംഗത്തിന്‌ മുമ്പുള്ള `ഹംദ്‌' മുജാഹിദ്‌ പ്രസംഗകര്‍ വ്യത്യസ്‌ത രൂപത്തില്‍ ചൊല്ലുന്നത്‌ കാണുന്നു. ഇത്‌ നബിയുടെ ചര്യക്ക്‌ എതിരല്ലേ?

പി എം ഇസ്‌ഹാഖ്‌ തിരുനാവായ

നബി(സ) എല്ലാ പ്രസംഗങ്ങളുടെ കൂട്ടത്തിലും ഒരേ രീതിയില്‍ തന്നെയായിരുന്നു ഹംദ്‌ ചൊല്ലിയിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല. നബി(സ) ഖുത്വ്‌ബയുടെ ആരംഭത്തില്‍ ചൊല്ലിയിരുന്ന ഹംദിന്റെ വിശദമായ രൂപം ഒരു ഹദീസില്‍ കാണാമെങ്കിലും ആ ഹദീസ്‌ പ്രാമാണികമാണോ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നബി(സ)യുടെ പ്രസംഗങ്ങള്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളിലും അദ്ദേഹം അല്ലാഹുവെ സ്‌തുതിക്കുകയും അവനെ പുകഴ്‌ത്തുകയും ശഹാദത്ത്‌ ചൊല്ലുകയും ചെയ്‌തിരുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ. സ്‌തുതിക്കാനും മറ്റും ഉപയോഗിച്ച പദങ്ങള്‍ കൃത്യമായി എടുത്തുപറഞ്ഞിട്ടില്ല.

നാം അല്ലാഹുവെ സ്‌തുതിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഒന്നാമതായി ഖുര്‍ആനില്‍ നിന്നാണ്‌ മനസ്സിലാക്കേണ്ടത്‌. നാം ആവര്‍ത്തിച്ച്‌ ഓതേണ്ട ഫാതിഹയില്‍ ഹംദും ഉണ്ടല്ലോ. അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. ഈ വാക്കുകളിലൂടെ ഏത്‌ സന്ദര്‍ഭത്തിലും നമുക്ക്‌ അല്ലാഹുവെ സ്‌തുതിക്കാവുന്നതാണ്‌. 6:1 സൂക്തത്തില്‍ `ആകാശഭൂമികള്‍ സൃഷ്‌ടിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നു കാണാം. 7:43 സൂക്തത്തില്‍ `ഞങ്ങളെ ഈ സന്മാര്‍ഗത്തിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നാണുള്ളത്‌. അല്‍ഹംദുലില്ലാഹ്‌ എന്ന്‌ പറയാനുള്ള നിര്‍ദേശം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. `തന്റെ ദാസന്‌ വേദഗ്രന്ഥം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ 18:1ല്‍ കാണാം. `ഞങ്ങളെ അക്രമികളില്‍ നിന്ന്‌ രക്ഷിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ പറയാനുള്ള നിര്‍ദേശം കാണാം 23:28 സൂക്തത്തില്‍. `ഞങ്ങളില്‍ നിന്ന്‌ ദുഃഖം നീക്കിയ അല്ലാഹുവിന്‌ സ്‌തുതി' എന്നാണ്‌ 35:34 സൂക്തത്തിലെ പദപ്രയോഗം. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളും അനുഗ്രഹങ്ങളും എടുത്തുപറഞ്ഞുകൊണ്ട്‌ വ്യത്യസ്‌ത രീതികളില്‍ അവന്‌ സ്‌തുതിയര്‍പ്പിക്കാവുന്നതാണ്‌ എന്നത്രെ ഈ ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഒരു പ്രത്യേക രീതിയില്‍ മാത്രം നബി(സ) പഠിപ്പിച്ച ദിക്‌റോ ദുആയോ ആണെങ്കില്‍ നമ്മുടെ ഇഷ്‌ടപ്രകാരം അതില്‍ മാറ്റം വരുത്താവുന്നതല്ല. എന്നാല്‍ നബി(സ) തന്നെ വ്യത്യസ്‌ത രീതിയില്‍ ചൊല്ലിയതായി പ്രബലമായ ഹദീസുകളില്‍ ഉദ്ധരിച്ചിട്ടുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെങ്കില്‍ അവയില്‍ ഏതൊന്നും ചൊല്ലാന്‍ നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ്‌ അവനെ സ്‌തുതിക്കുകയാണെങ്കില്‍ നമുക്ക്‌ ഓരോ സന്ദര്‍ഭത്തിലും ഏറ്റവും പ്രസക്‌തമായി തോന്നുന്ന അനുഗ്രഹങ്ങള്‍ എടുത്തുപറയാവുന്നതാണ്‌.

കുട്ടിയുടെ ചെവിയിലെ ബാങ്ക്‌ നിര്‍ബന്ധമാണോ?


ഒരു കുട്ടിയുടെ ജനനസമയത്ത്‌ ചെവിയില്‍ ബാങ്ക്‌ കേള്‍പ്പിക്കുന്നത്‌ നിര്‍ബന്ധമാണോ? ഇതു ചെയ്യുന്നതുകൊണ്ടാണ്‌ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ബാങ്ക്‌ ഇല്ലാത്തത്‌ എന്ന്‌ ഒരു പുസ്‌തകത്തില്‍ കാണാനിടയായി. ഇതില്‍ വസ്‌തുതയുണ്ടോ?
നജീബുദ്ദീന്‍, പൂങ്ങോട്‌

നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക്‌ വിളിക്കല്‍ നിര്‍ബന്ധമല്ല. ഒരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അത്‌ സുന്നത്താണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിന്റെ വിഷയവും ഈ ബാങ്കുമായി യാതൊരു ബന്ധവുമില്ല. അഞ്ച്‌ നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഓരോന്നിന്റെയും സമയമായെന്ന്‌ അറിയിക്കാനുള്ളതാണ്‌ ബാങ്ക്‌. മയ്യിത്ത്‌ നമസ്‌കാരം ഒരു നിശ്ചിത സമയത്ത്‌ നിര്‍വഹിക്കാനുള്ളതല്ല എന്നതുകൊണ്ടാണ്‌ അതിനു വേണ്ടി ബാങ്കുവിളിക്കാന്‍ നിര്‍ദേശിക്കപ്പെടാത്തത്‌.


ഇദ്ദഃ സംബന്ധിച്ച, പ്രശ്‌നങ്ങള്‍


സ്‌ത്രീകള്‍ ഇദ്ദഃ ഇരിക്കേണ്ടത്‌ ഭര്‍ത്താവ്‌ മരിച്ചാല്‍ മാത്രമാണോ? ത്വലാഖ്‌ ചൊല്ലിയാലും ഇദ്ദ ഇരിക്കേണ്ടതല്ലേ? ഉണ്ടെങ്കില്‍ എത്രകാലം? ത്വലാഖ്‌ ചൊല്ലിയാല്‍ പുരുഷന്മാര്‍ പാലിക്കേണ്ട എന്തെങ്കിലും നിയമങ്ങളുണ്ടോ? ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ പുരുഷന്‌ വിവാഹം കഴിക്കാവൂ എന്ന വാദം ശരിയാണോ?
അബൂവസീം, ദുബൈ

ഇദ്ദഃ എന്നാല്‍ പുനര്‍വിവാഹം ചെയ്യാതെ കാത്തിരിക്കേണ്ട കാലമാണ്‌. ദമ്പതിമാര്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ ത്വലാഖിന്‌ ശേഷം ഭാര്യ ഇദ്ദഃ ആചരിക്കേണ്ടതുണ്ട്‌. ആര്‍ത്തവമുണ്ടാകാറുള്ള സ്‌ത്രീകള്‍ മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ ആചരിക്കേണ്ടത്‌. ആര്‍ത്തവം നിലച്ചുപോയ സ്‌ത്രീകളുടെ ഇദ്ദ മൂന്നു മാസക്കാലമാണ്‌. ഗര്‍ഭിണികളുടെ ഇദ്ദ പ്രസവം വരെയാണ്‌. 2:228, 65:4 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ത്വലാഖ്‌ ചൊല്ലിയ പുരുഷന്‍ തന്റെ ഭാര്യയെ ഇദ്ദ കഴിയും വരെ തന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയും അവളുടെ ജീവിതച്ചെലവ്‌ വഹിക്കുകയും ചെയ്യണമെന്ന്‌ 65:6 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അന്തിമമായി വേര്‍പിരിയുമ്പോള്‍ അവള്‍ക്ക്‌ മതാഅ്‌ (ജീവിതവിഭവം) നല്‌കുകയും വേണം. എന്നാല്‍ ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞ ശേഷമേ അയാള്‍ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല.

മറവിയുടെ സുജൂദും സലാമും

പള്ളിയില്‍ വെച്ച്‌ വിരലുകള്‍ കോര്‍ത്തുപിടിക്കല്‍ എന്ന അധ്യായത്തില്‍ ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ -അബൂഹുറയ്‌റ(റ) നിവേദനം- ആദ്യം ഒരു സലാം വീട്ടിയ ശേഷം മറവിയുടെ സുജൂദ്‌ ചെയ്യുകയും സുജൂദുകള്‍ക്ക്‌ ശേഷം രണ്ടാമത്തെ സലാം വീട്ടി വിരമിച്ചതായും കാണുന്നു. ഹനഫീ മദ്‌ഹബുകാര്‍ ഈ രീതിയാണ്‌ ഇവിടെ അവലംബിക്കുന്നത്‌. എന്നാല്‍ കേരളത്തില്‍ അത്തഹിയ്യാത്തിന്‌ ശേഷം മറവിയുടെ സുജൂദ്‌ ചെയ്യുകയും ശേഷം രണ്ട്‌ സലാമും ഒന്നിച്ച്‌ ചൊല്ലുകയും ചെയ്യുന്ന രീതിയാണ്‌ കാണുന്നത്‌. ഏതാണ്‌ ശരിയായ നബിചര്യ?

അബ്‌ദുല്‍കലാം, കോയമ്പത്തൂര്‍

മറവിയുടെ സുജൂദ്‌ സംബന്ധിച്ച നബി(സ)യുടെ നടപടി വ്യത്യസ്‌ത രീതികളില്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, ആദ്യത്തെ അത്തഹിയ്യാത്ത്‌ മറന്നുപോയതിനെത്തുടര്‍ന്ന്‌ നമസ്‌കാരത്തിന്റെ അവസാനത്തില്‍ സലാമിനു മുമ്പ്‌ നബി(സ) രണ്ടു സുജൂദ്‌ ചെയ്യുകയും പിന്നീട്‌ സലാം വീട്ടുകയും ചെയ്‌തതായി അബ്‌ദുല്ലാഹിബ്‌നു ബുഹൈന എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ മുഹദ്ദിസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. രണ്ട്‌, എത്ര റക്‌അത്ത്‌ നമസ്‌കരിച്ചു; മൂന്നോ നാലോ എന്ന്‌ സംശയമായാല്‍ ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടുന്നതിന്‌ മുമ്പായി രണ്ടു സുജൂദ്‌ ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചതായി അബൂസഈദില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. മൂന്ന്‌, നബി(സ) നമസ്‌കരിച്ചു സലാംവീട്ടിയ ശേഷം അദ്ദേഹത്തിന്‌ മറവി പറ്റിയ കാര്യം സ്വഹാബികള്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ രണ്ടു സുജൂദ്‌ ചെയ്‌തിട്ട്‌ അദ്ദേഹം സലാം വീട്ടിയ കാര്യം അല്‍ഖമയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ചോദ്യകര്‍ത്താവ്‌ ചൂണ്ടിക്കാണിച്ച ഹദീസ്‌ അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈനി(റ)ല്‍ നിന്നും രണ്ടു വിധത്തിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഒരിക്കല്‍ ദുഹ്‌റോ അസ്വ്‌റോ രണ്ടു റക്‌അത്ത്‌ മാത്രം നബി(സ) നമസ്‌കരിച്ചതിനെ തുടര്‍ന്ന്‌ `ദുല്‍യദൈനി' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഒരാള്‍ ചോദിച്ചു; നമസ്‌കാരം ചുരുക്കിയോ അതല്ല മറവി പറ്റിയോ എന്ന്‌. അത്‌ രണ്ടും സംഭവിച്ചിട്ടില്ലെന്ന്‌ നബി(സ) മറുപടിപറഞ്ഞുവെങ്കിലും തുടര്‍ന്ന്‌ സ്വഹാബികളോട്‌ ചോദിച്ച്‌ ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം രണ്ടു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച്‌ സലാം വീട്ടിയിട്ട്‌ രണ്ടു സുജൂദ്‌ ചെയ്‌ത്‌ തലയുയര്‍ത്തി എന്നാണ്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ``അദ്ദേഹം സലാം വീട്ടുകയും ചെയ്‌തു'' എന്ന്‌ ഇംറാനുബ്‌നു ഹുസൈ്വന്‍ പറഞ്ഞതായി എനിക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ അബൂഹുറയ്‌റ പറഞ്ഞുവെന്നുംകൂടി ഈ റിപ്പോര്‍ട്ടിലുണ്ട്‌. ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണുന്നത്‌, റസൂല്‍(സ) ഒരിക്കല്‍ അസ്വ്‌ര്‍ നമസ്‌കാരം മൂന്ന്‌ റക്‌അത്ത്‌ മാത്രം നമസ്‌കരിച്ച ശേഷം വീട്ടില്‍ പ്രവേശിച്ചുവെന്നും ഖിര്‍ബാഖ്‌ എന്നൊരാള്‍ (ഇദ്ദേഹം തന്നെയാണ്‌ ദുല്‍യദൈനി എന്ന്‌ വിളിക്കപ്പെട്ടിരുന്നത്‌) അവിടെ ചെന്ന്‌ ഈ കാര്യം ശ്രദ്ധയില്‍പെടുത്തിയെന്നും തുടര്‍ന്ന്‌ അവിടുന്ന്‌ പള്ളിയിലേക്ക്‌ തിരിച്ചു ചെന്ന്‌ ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടി മറവിയുടെ രണ്ടു സുജൂദുകള്‍ ചെയ്‌തിട്ട്‌ വീണ്ടും സലാം വീട്ടിയെന്നുമാണ്‌. ഇത്‌ ഒരേ സംഭവം രണ്ടു സ്വഹാബികള്‍ രണ്ടുവിധത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതാണോ അതല്ല രണ്ടു ദിവസങ്ങളില്‍ സംഭവിച്ചതാണോ എന്ന്‌ ഉറപ്പിച്ചുപറയാനാവില്ല. സുജൂദിനു മുമ്പും ശേഷവും ഓരോ സലാം മാത്രമാണ്‌ റസൂല്‍(സ) ചൊല്ലിയതെന്ന്‌ ഈ രണ്ടു റിപ്പോര്‍ട്ടുകളില്‍ നിന്നും തെളിയുന്നില്ല. സല്ലമ എന്ന ക്രിയയ്‌ക്ക്‌ സലാം ചൊല്ലി എന്നേ അര്‍ഥമുള്ളൂ. ചൊല്ലിയത്‌ എത്ര പ്രാവശ്യമാണെങ്കിലും ആ ക്രിയാപദം പ്രയോഗിക്കാവുന്നതാണ്‌.

അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസൊഴികെ മറവിയുടെ സുജൂദ്‌ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളിലും ഒന്നുകില്‍ സലാം വീട്ടുന്നതിന്‌ മുമ്പ്‌ അല്ലെങ്കില്‍ സലാമിനു ശേഷം സുജൂദ്‌ ചെയ്‌തു എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. മറവി സംഭവിച്ച കാര്യം സലാമിനു ശേഷമാണ്‌ ബോധ്യമാകുന്നതെങ്കില്‍ അപ്പോഴേ സുജൂദ്‌ ചെയ്യാന്‍ കഴിയൂ എന്ന കാര്യം വ്യക്തമാണ്‌. സലാമിനു മുമ്പ്‌ തന്നെ അത്‌ ബോധ്യമായാല്‍ സുജൂദിന്‌ ശേഷമാണ്‌ സലാം വീട്ടേണ്ടതെന്ന്‌ കൂടുതല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ ഗ്രഹിക്കാം. മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയിലും പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയിലും ഈ വിഷയകമായ ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു. സലാമിനു ശേഷം നബി(സ) മറവിയുടെ സുജൂദ്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ്‌ ഇമാം അബൂഹനീഫ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. സലാമിനു മുമ്പ്‌ നബി(സ) സുജൂദ്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ്‌ ഇമാം ശാഫിഈ മുന്‍തൂക്കം നല്‌കിയത്‌. മറവികൊണ്ട്‌ റക്‌അത്ത്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തതെങ്കില്‍ സലാമിന്‌ ശേഷവും റക്‌അത്ത്‌ കുറയുകയാണ്‌ ചെയ്‌തതെങ്കില്‍ സലാമിനു മുമ്പുമാണ്‌ സുജൂദ്‌ ചെയ്യേണ്ടതെന്നാണ്‌ ഇമാം മാലിക്ക്‌ അഭിപ്രായപ്പെട്ടത്‌. രണ്ടു വിധത്തിലും നബി(സ) ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവിടുത്തെ അന്തിമ നിലപാട്‌ സലാമിന്‌ മുമ്പ്‌ സുജൂദ്‌ ചെയ്യുക എന്നതായിരുന്നുവെന്ന്‌ സുഹ്‌രി പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.

സുജൂദില്‍ ആദ്യം വെക്കേണ്ടത്‌ കൈയോ കാല്‍മുട്ടോ?


സുജൂദിലേക്ക്‌ പോകുമ്പോള്‍ ആദ്യം കൈകളാണ്‌ നിലത്ത്‌ വെക്കേണ്ടതെന്നും അതല്ല കാല്‍മുട്ടുകളാണ്‌ വെക്കേണ്ടതെന്നും പറഞ്ഞുകേള്‍ക്കുന്നു. കോയക്കുട്ടി ഫാറൂഖി നമസ്‌കാരക്രമത്തെപ്പറ്റിയെഴുതിയ പുസ്‌തകത്തില്‍ ഈ രണ്ട്‌ രീതിയിലും ആവാമെന്നും കാണുന്നു. നബിചര്യയോട്‌ യോജിക്കുന്നത്‌ കൂടുതല്‍ ഏതാണ്‌?
അബ്‌ദുല്‍ഹക്കീം -പരപ്പനങ്ങാടി

ഈ വിഷയകമായി അബൂദാവൂദ്‌, തിര്‍മിദി, നസാഈ എന്നിവര്‍ അബഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു: റസൂല്‍(സ) പറഞ്ഞു: ``സുജൂദ്‌ ചെയ്യുമ്പോള്‍ നിങ്ങളാരും ഒട്ടകം മുട്ടുകുത്തുന്നത്‌ പോലെ മുട്ടുകുത്തരുത്‌. കാല്‍മുട്ടുകളെക്കാള്‍ മുമ്പ്‌ കൈകളാണ്‌ (നിലത്ത്‌) വെക്കേണ്ടത്‌. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌: ``നബി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ കൈകളെക്കാള്‍ മുമ്പായി കാല്‍മുട്ടുകള്‍ വെക്കുന്നത്‌ ഞാന്‍ കണ്ടിരിക്കുന്നു.'' സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഹാഫിദ്‌ ഇബ്‌നു ഹജര്‍ അഭിപ്രായപ്പെട്ടത്‌ ആദ്യത്തെ ഹദീസാണ്‌ കൂടുതല്‍ പ്രബലമെന്നാണ്‌. എന്നാലും ഹദീസുകള്‍ രണ്ടുവിധത്തിലും ഉള്ള സ്ഥിതിക്ക്‌ ഏതെങ്കിലുമൊരു രീതി തെറ്റാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

മുഹമ്മദ്‌ നബി(സ) വ്യായാമത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ?


മനുഷ്യജീവിതത്തിലുണ്ടാവുന്ന സകല കാര്യങ്ങളും പ്രവാചക ജീവിതത്തില്‍ കാണാനാവുമെന്ന്‌ നാം പറയാറുണ്ട്‌. എന്നാല്‍ മുഹമ്മദ്‌ നബി(സ) ഏതെങ്കിലും തരത്തില്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടതായി കാണാന്‍ കഴിയുമോ?
ഫൈസല്‍  കോണോട്ട

മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന സകല കാര്യങ്ങളും പ്രവാചക ജീവിതത്തില്‍ ഉണ്ടാകുമെന്ന്‌ അല്ലാഹുവോ മുഹമ്മദ്‌ നബി(സ)യോ പറഞ്ഞിട്ടില്ല. തെളിവില്ലാത്ത പ്രസ്‌താവനകള്‍ പ്രവാചകനെ സംബന്ധിച്ച്‌ നടത്താതിരിക്കുകയാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ചെയ്യേണ്ടത്‌. മുഹമ്മദ്‌ നബി(സ)ക്ക്‌ പ്രമേഹമോ ഹൃദ്രോഗമോ കാന്‍സറോ മസ്‌തിഷ്‌കാഘാതമോ ഉണ്ടായതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. തേങ്ങയും മാങ്ങയും ചക്കയും അദ്ദേഹം തിന്നതായി അറിയപ്പെട്ടിട്ടില്ല.

നബി(സ) ധാരാളം നടക്കുകയും ചെറിയ മലകള്‍ കയറിയിറങ്ങുകയും ഭാര്യയുമായി ഓട്ടമത്സരം നടത്തുകയും ചെയ്‌തതായി പ്രബലമായ ഹദീസുകളില്‍ കാണാം. എന്നാല്‍ യോഗ പോലെയുള്ള വ്യായാമമുറകളിലോ കായികാഭ്യാസങ്ങളിലോ അദ്ദേഹം ഏര്‍പ്പെട്ടതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. മനുഷ്യനെ അല്ലാഹു സൃഷ്‌ടിച്ചതു തന്നെ അധ്വാനിക്കേണ്ട അവസ്ഥയിലാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 90:4 സൂക്തത്തില്‍ കാണാം. അധ്വാനമില്ലാത്ത അലസതാ വിലസിതമായ ജീവിതം നബി(സ) ഒരിക്കലും നയിച്ചിട്ടില്ല.

നമസ്‌കാരവും നോമ്പും `ഖദ്വാ' വീട്ടല്‍


ഒരാളുടെ കൗമാരക്കാലത്ത്‌ കൃത്യമായി നമസ്‌കരിക്കാതെ, നോമ്പെടുക്കാതെ കഴിച്ചുകൂട്ടി. ഇേപ്പാള്‍ അയാള്‍ അതെല്ലാം നമസ്‌കരിക്കുകയും നോമ്പുകള്‍ നോറ്റുവീട്ടുകയും ചെയ്യേണ്ടതുണ്ടോ? ഇല്ലെങ്കില്‍ പ്രായശ്ചിത്തം വല്ലതുമുണ്ടോ?

ഇര്‍ഫാന്‍ തിരൂര്‍

ബോധപൂര്‍വം, കാരണമൊന്നും കൂടാതെ നമസ്‌കാരമോ നോമ്പോ ഉപേക്ഷിച്ചവന്‍ പിന്നീട്‌ സൗകര്യപ്പെടുമ്പോള്‍ അതൊക്കെ `ഖദ്വാ വീട്ടി'യാല്‍ അല്ലാഹു സ്വീകരിക്കുമെന്നതിന്‌ വിശുദ്ധഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ വ്യക്തമായ തെളിവൊന്നുമില്ല. റസൂല്‍(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ഉദ്ധരിക്കപ്പെടുന്ന ഒരു റിപ്പോര്‍ട്ട്‌ സനദ്‌ (നിവേദകപരമ്പര) കൂടാതെ ബുഖാരിയില്‍ ചേര്‍ത്തിട്ടുണ്ട്‌. അത്‌ ഇപ്രകാരമാണ്‌: ``ന്യായമായ കാരണമോ രോഗമോ കൂടാതെ റമദ്വാനിലെ ഒരു ദിവസം വല്ലവനും നോമ്പ്‌ ഉപേക്ഷിച്ചാല്‍ പകരം കൊല്ലം മുഴുവന്‍ നോമ്പെടുത്താലും അതിന്‌ പരിഹാരമാവുകയില്ല.'' തുടര്‍ന്ന്‌ ബുഖാരി എഴുതുന്നു: ``ഇതേ അഭിപ്രായം തന്നെയാണ്‌ ഇബ്‌നുമസ്‌ഊദ്‌ പറഞ്ഞിട്ടുള്ളത്‌. സഈദുബ്‌നു മുസ്വയ്യബ്‌, ശഅ്‌ബി, ഇബ്‌നുജുബൈര്‍, ഇബ്‌റാഹീം, ഖതാദഃ, ഹമ്മാദ്‌ എന്നിവര്‍ പറഞ്ഞിട്ടുള്ളത്‌ അവന്‍ അതിന്‌ പകരം മറ്റൊരു ദിവസം നോറ്റുവീട്ടണമെന്നാണ്‌.'' (ബുഖാരിയുടെ `കിതാബുസ്സൗമി'ലെ 29ാം അധ്യായം) അബൂഹുറയ്‌റ(റ)യില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ നിവേദക പരമ്പര അന്യൂനമല്ലെന്നാണ്‌ അത്‌ സംബന്ധിച്ച്‌ ഇബ്‌നുഹജര്‍(റ) നടത്തിയ വിശകലനത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. (ഫത്‌ഹുല്‍ബാരി 5:661 നോക്കുക) ഉപേക്ഷിച്ച നോമ്പിന്‌ പകരം അത്രയും എണ്ണം നോറ്റുവീട്ടുകയും അല്ലാഹുവോട്‌ പാപമോചനം തേടുകയും ചെയ്യുകയാണ്‌ വേണ്ടതെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അവരും അനിഷേധ്യമായ തെളിവൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ല. രോഗം, യാത്ര, ആര്‍ത്തവം എന്നീ കാരണങ്ങളാല്‍ നോമ്പ്‌ ഉപേക്ഷിച്ചാല്‍ പകരം അത്രയും ദിവസം നോറ്റുവീട്ടേണ്ടതാണെന്നതിന്‌ ഖുര്‍ആനിലും പ്രബലമായ ഹദീസിലും തെളിവുണ്ട്‌.

ബോധപൂര്‍വം നമസ്‌കാരം ഉപേക്ഷിച്ചാല്‍ എന്തുചെയ്യണമെന്ന കാര്യത്തിലും പണ്ഡിതന്മാര്‍ വ്യത്യസ്‌തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. മറ്റെപ്പോഴെങ്കിലും ആ നമസ്‌കാരം നിര്‍വഹിച്ചാല്‍ അല്ലാഹു സ്വീകരിക്കുമെന്നതിന്‌ അനിഷേധ്യമായ തെളിവ്‌ അവരാരും ചൂണ്ടിക്കാണിച്ചിട്ടില്ല. മറന്നുപോയവന്‍ ഖദ്വാ വീട്ടേണ്ടതുണ്ടെങ്കില്‍ ഓര്‍മയോടെ ഉപേക്ഷിച്ചവന്‍ ഏതായാലും വീട്ടുക തന്നെ വേണമെന്ന ഒരു ന്യായമാണ്‌ ചിലര്‍ ഉന്നയിച്ചിട്ടുള്ളത്‌. നിര്‍ബന്ധനമസ്‌കാരം കടബാധ്യതപോലെയാണെന്നും അതിനാല്‍ എപ്പോഴെങ്കിലും നിര്‍വഹിച്ചു കഴിഞ്ഞാലേ ബാധ്യത തീരുകയുള്ളൂവെന്നുമാണ്‌ മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നത്‌. എന്നാല്‍ സാധിക്കുമ്പോള്‍ കൊടുത്തുവീട്ടിയാല്‍ മതിയാകുന്ന കടത്തോട്‌ കൃത്യസമയത്ത്‌ തന്നെ നിര്‍വഹിക്കേണ്ട നമസ്‌കാരത്തെ സാമ്യപ്പെടുത്തുന്നത്‌ ശരിയാണോ എന്ന കാര്യം സംശയാസ്‌പദമാകുന്നു. ഒരിക്കലും ബോധപൂര്‍വം നമസ്‌കാരം വിട്ടുപോകാതെ ശ്രദ്ധിക്കുക. മുമ്പ്‌ വിട്ടുപോയതിന്‌ നിഷ്‌കളങ്കമായി പശ്ചാത്താപം ചെയ്യുക. ഇതാണ്‌ സൂക്ഷ്‌മതയുള്ളവര്‍ ചെയ്യേണ്ടത്‌.

ഇടകലരാത്ത വിദ്യാഭ്യാസം സാധ്യമാണോ?


നിരന്തര പരിഷ്‌കരണങ്ങള്‍ക്ക്‌ വിധേയമായിക്കൊണ്ടിരിക്കുന്ന ഒന്നാണല്ലോ ആധുനിക വിദ്യാഭ്യാസ സങ്കല്‌പങ്ങള്‍. ഇന്ന്‌ ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ആണും പെണ്ണും ഇടകലരാതെ പഠനം നിര്‍വഹിക്കണമെന്ന്‌ പറയുന്നത്‌ അസാധ്യമായ സംഗതിയായി മാറിയിരിക്കുന്നു. ഇത്തരമൊരു അവസരത്തില്‍ ഒരു മുസ്‌ലിം തന്റെ ഇസ്‌ലാമിക വ്യക്തിത്വം നിലനിര്‍ത്തി പഠനം മുന്നോട്ട്‌ കൊണ്ടുപോവുക എങ്ങനെയാണ്‌? പരസ്‌പരം ഇടകലര്‍ന്നുള്ള പഠനശൈലികളും ഗവേഷണശീലങ്ങളും ഇസ്‌ലാമിക ദൃഷ്‌ട്യാ ശരിയാണോ? ഇതിനുള്ള പരിഹാരം എന്താണ്‌?
ഹബീബ്‌ പി സി പാലം

ഏകദൈവ വിശ്വാസത്തിനും സദാചാരത്തിനും തീര്‍ത്തും വിരുദ്ധമായ വിശ്വാസാചാരങ്ങളും ജീവിതരീതികളും നിലനിന്നിരുന്ന സമൂഹങ്ങളിലേക്കാണല്ലോ അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്‌. വിഗ്രഹങ്ങളെയും ആള്‍ദൈവങ്ങളെയും പൂജിക്കാന്‍ തയ്യാറില്ലാത്തവര്‍ അവഹേളനത്തിനും പീഡനത്തിനും വിധേയമാകുന്ന സാഹചര്യങ്ങളിലാണ്‌ പ്രവാചകന്മാര്‍ ജീവിച്ചത്‌. കണിശമായ ഏകദൈവ വിശ്വാസത്തിന്റെയും ശരിയായ ധാര്‍മികതയുടെയും വക്താക്കളും പ്രയോക്താക്കളുമായി ജീവിക്കുക ഒട്ടൊക്കെ അസാധ്യമായിത്തോന്നുന്ന സാഹചര്യത്തില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമായി രാജിയാവുകയല്ല, അവയ്‌ക്കെതിരെ വ്യക്തവും ശക്തവുമായ ബോധവല്‌കരണം നടത്തുകയാണ്‌ എല്ലാ പ്രവാചകന്മാരും ചെയ്‌തത്‌. അതുതന്നെയാണ്‌ പ്രവാചകന്മാരുടെ ജീവിതപാത പിന്തുടരുന്ന യഥാര്‍ഥ വിശ്വാസികളും ചെയ്യേണ്ടത്‌.

ഇടകലരല്‍ എന്ന വാക്ക്‌ വളരെ വ്യാപകമായ അര്‍ഥമുള്ളതാണ്‌. അന്യപുരുഷന്മാരും സ്‌ത്രീകളും ഒരേ സ്ഥലത്ത്‌ ഒരുമിച്ചുകൂടുക എന്നത്‌ എല്ലായ്‌പ്പോഴും അധാര്‍മിക പ്രവണതകള്‍ക്ക്‌ വഴിവെക്കുമെന്ന്‌ ആശങ്കിക്കുന്നത്‌ ശരിയാണോ എന്ന്‌ സംശയമാണ്‌. നമ്മുടെ നാട്ടിലെ വിവാഹങ്ങളിലും സല്‌ക്കാരങ്ങളിലും ഒരു പരിധിവരെ ഇടകലരല്‍ ഉണ്ടാകാറുണ്ട്‌. പക്ഷേ, അത്‌ ദുര്‍വൃത്തികളിലേക്ക്‌ നയിക്കുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്‌. ഭൂരിപക്ഷം പേരും പരസ്‌പരം മാന്യതയോടെ വര്‍ത്തിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്ന്‌ പഠിക്കുന്ന ഹൈസ്‌കൂളുകളിലും കോളെജുകളിലും അനിസ്‌ലാമികമായ പല പ്രവണതകളും ഉണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും സദാചാരനിഷ്‌ഠ ലംഘിക്കാതെ ധാരാളം മുസ്‌ലിം കുട്ടികള്‍ അവിടങ്ങളില്‍ പഠിക്കുന്നുണ്ടെന്നത്‌ അനിഷേധ്യമാണ്‌.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിദ്യാലയങ്ങളും കലാലയങ്ങളും നടത്തുന്ന നാടുകളില്‍ പോലും മെഡിസിനും എന്‍ജിനീയറിംഗും `മിക്‌സഡ്‌' കോളേജുകളില്‍ തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഇരുവിഭാഗത്തിനും വേറെയാക്കുന്നത്‌ ഒട്ടേറെ പ്രായോഗിക വിഷമങ്ങള്‍ക്ക്‌ നിമിത്തമാകും. അതിനാല്‍ അവിടങ്ങളില്‍ ഇടകലരലിന്റെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുകയേ സാധ്യമാകൂ. സെക്യുലര്‍ രാഷ്‌ട്രങ്ങളില്‍ കാമ്പസുകള്‍ ലൈംഗിക അരാജകത്വത്തിന്റെ രംഗവേദിയാകുന്ന വാര്‍ത്തകള്‍ നാം ധാരാളമായി വായിക്കുന്നു. അതിന്റെ ദോഷഫലങ്ങളില്‍ നിന്ന്‌ മുസ്‌ലിം വിദ്യാര്‍ഥികളെ മോചിപ്പിക്കുന്നതിനു വേണ്ടി ഫലപ്രദമായി പ്രവര്‍ത്തിക്കേണ്ടത്‌ മുസ്‌ലിം വിദ്യാര്‍ഥി-യുവജന സംഘടനകളാണ്‌. ഈ രംഗത്ത്‌ പ്രസ്‌താവ്യമായ ചില നല്ല നീക്കങ്ങള്‍ നടക്കുന്നുണ്ട്‌. മുസ്‌ലിം സമൂഹത്തിലെ മതനിഷ്‌ഠയില്ലാത്ത വിദ്യാര്‍ഥികളെ ഇസ്‌ലാമിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാനും ചില അമുസ്‌ലിം വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക്‌ ഇസ്‌ലാമിനെ പരിചയപ്പെടുത്താനും ഈ സംഘടനകള്‍ക്ക്‌ ഒരളവോളം സാധിച്ചിച്ചുണ്ട്‌ എന്നത്‌ ശ്രദ്ധേയമാകുന്നു. വിദ്യാര്‍ഥി-വിദ്യാര്‍ഥിനികള്‍ ക്ലാസിലേക്ക്‌ വരുമ്പോഴും പോകുമ്പോഴും ഇടകലരലിനുള്ള സാധ്യതയുണ്ടെങ്കിലും അത്‌ മിക്കപ്പോഴും മോശമായ പരിണതഫലങ്ങളിലേക്ക്‌ നയിക്കാറില്ല. ഒരു സ്‌ത്രീയും അന്യപുരുഷനും ക്ലാസ്‌മുറിയിലോ ലാബിലോ മറ്റോ തനിച്ചാകുന്നതാണ്‌ മോശമായ നീക്കങ്ങള്‍ക്ക്‌ നിമിത്തമാകുന്നത്‌. ഇത്‌ തീര്‍ത്തും ഒഴിവാക്കുക തന്നെ വേണം. നബി(സ) അത്‌ കര്‍ശനമായി വിലക്കിയിട്ടുണ്ട്‌. പരിഷ്‌കാരത്തിന്റെയോ പുരോഗമനത്തിന്റെയോ പേരില്‍ ആ വിലക്ക്‌ അവഗണിക്കരുത്‌.

നബി(സ) നിര്‍ദേശിക്കാതെ സ്വഹാബികള്‍ നമസ്‌കരിക്കുകയോ?


"ഞങ്ങള്‍ സൂര്യാസ്‌തമയത്തിന്‌ ശേഷം രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കാറുണ്ടായിരുന്നു. നബി(സ) അത്‌ കണ്ടിട്ട്‌ ഞങ്ങളോട്‌ അപ്രകാരം ചെയ്യാന്‍ കല്‌പിക്കുകയോ ഞങ്ങളെ അതില്‍ നിന്ന്‌ വിലക്കുകയോ ചെയ്‌തില്ല.'' (മുഖാമുഖം, ശബാബ്‌-2010 ഏപ്രില്‍ 9).

നബി(സ) ചെയ്‌ത്‌ കാണിക്കുന്ന പ്രവൃത്തികള്‍ മാത്രമാണല്ലോ സ്വഹാബികള്‍ ചെയ്‌തിരുന്നത്‌ എന്നാണ്‌ നമ്മളിതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ മേല്‌പറഞ്ഞ ഉത്തരത്തില്‍ നിന്ന്‌ മനസ്സിലാകുന്നത്‌, നബിയുടെ അനുവാദമില്ലാതെ സ്വഹാബികള്‍ ഈ നമസ്‌കാരം നിര്‍വഹിച്ചുവെന്നാണ്‌. സ്വഹാബികള്‍ തന്നിഷ്‌ടപ്രകാരം ആരാധനകള്‍ നിര്‍വഹിച്ചിരുന്നുവെന്നല്ലേ ഇതില്‍ നിന്ന്‌ മനസ്സിലാകുന്നത്‌?
സി എം സി അബ്‌ദുല്‍ഖാദര്‍  തിരൂര്‍

ഈ വിഷയകമായി ഈ ഹദീസ്‌ മാത്രമല്ല ഉള്ളത്‌. അബ്‌ദുല്ലാഹിബ്‌നു മുഗഫ്‌ഫലില്‍ നിന്ന്‌ ബുഖാരി ഉദ്ധരിച്ച ഹദീസില്‍ ഇപ്രകാരം കാണാം: റസൂല്‍(സ) പറഞ്ഞു: ``നിങ്ങള്‍ മഗ്‌രിബിനു മുമ്പ്‌ നമസ്‌കരിക്കൂ. നിങ്ങള്‍ മഗ്‌രിബിന്‌ മുമ്പ്‌ നമസ്‌കരിക്കൂ.'' മൂന്നാം തവണ അവിടുന്ന്‌ പറഞ്ഞു: ``അങ്ങനെ ഉദ്ദേശിക്കുന്നവര്‍ക്ക്‌.'' ജനങ്ങള്‍ അത്‌ പതിവായി സ്വീകരിക്കുമോ എന്ന ഭയം നിമിത്തമാണ്‌ അപ്രകാരം പറഞ്ഞത്‌. എല്ലാവരും പതിവായി ചെയ്യേണ്ടതല്ലെങ്കിലും കൂടുതല്‍ പുണ്യം ആഗ്രഹിക്കുന്നവര്‍ക്ക്‌ ചെയ്യാവുന്ന ഒരു സുന്നത്ത്‌ നമസ്‌കാരമാണ്‌ അത്‌ എന്നത്രെ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. നബി(സ)യുടെ അനുവാദമോ നിര്‍ദേശമോ കൂടാതെയല്ല സ്വഹാബികള്‍ മഗ്‌രിബിന്‌ മുമ്പ്‌ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിച്ചതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. ആ നമസ്‌കാരം സംബന്ധിച്ച നിലപാട്‌ നബി(സ) നേരത്തെ വ്യക്തമാക്കിയതുകൊണ്ടാണ്‌ നമസ്‌കരിക്കാത്തവരോട്‌ ആവര്‍ത്തിച്ചു കല്‌പിക്കുകയോ നമസ്‌കരിച്ചവരെ അതില്‍ നിന്ന്‌ വിലക്കുകയോ ചെയ്യാതിരുന്നത്‌.

യത്തീംഖാനകളിലേക്ക്‌ നേര്‍ച്ചയും കൂട്ടുപ്രാര്‍ഥനയും


സുഖപ്രസവം നടന്നാലും രോഗങ്ങള്‍ മാറിയാലും വിഷമങ്ങള്‍ നീങ്ങിക്കിട്ടിയാലും ശിര്‍ക്ക്‌ കലരാത്തെ വിശ്വാസികള്‍ പണമോ ഭക്ഷണമോ യതീംഖാനകളിലേക്ക്‌ നിയ്യത്താക്കുകയും അത്‌ പ്രകാരം കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്‌. ഇത്‌ ശരിയായ മാര്‍ഗമാണോ? ആണെങ്കില്‍ നിയ്യത്താക്കിയ വ്യക്തികളെയോ കുടുബത്തെയോ ഉള്‍പ്പെടുത്തി യതീംകുട്ടികളെക്കൊണ്ട്‌ കൂട്ടുപ്രാര്‍ഥന നടത്തിക്കുന്ന സമ്പ്രദായവുമുണ്ട്‌. `മുസ്‌ലിമി'ന്റെ പ്രതികരണമെന്താണ്‌?

എ കെ തിരൂര്‍

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ നന്ദി പ്രകടനമെന്നോണം ഐച്ഛികമായ (നിര്‍ബന്ധമല്ലാത്ത) പുണ്യകര്‍മങ്ങള്‍ ചെയ്യുന്നത്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലമുള്ള കാര്യമാകുന്നു. സുലൈമാന്‍ നബി(അ)യുടെ വാക്ക്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ``ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ വേണ്ടി എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുകയാണെങ്കില്‍ തന്റെ ഗുണത്തിനായി തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു'' (വി.ഖു 27:40). ``നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും.''(വി.ഖു 14:7). ഐച്ഛികമായ പുണ്യകര്‍മം ചെയ്യുമെന്ന്‌ ശപഥം ചെയ്യുന്നതിന്‌, അഥവാ സ്വയം നിര്‍ബന്ധമായി ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുന്നതിനാണ്‌ നേര്‍ച്ച എന്ന്‌ പറയുന്നത്‌. നേര്‍ച്ച നേരണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. നേര്‍ച്ച നേര്‍ന്നിട്ടുണ്ടെങ്കില്‍ അത്‌ നിറവേറ്റണമെന്ന്‌ അല്ലാഹുവും റസൂലും(സ) ആജ്ഞാപിച്ചിട്ടുണ്ട്‌.

തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ ഒരാള്‍ കുട്ടികളോടോ മുതിര്‍ന്നവരോടോ അഭ്യര്‍ഥിക്കുന്നതില്‍ അപാകതയില്ല. ദാനം ലഭിച്ചവര്‍ ദാനം നല്‌കിയവര്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നത്‌ കൃതജ്ഞതയുടെ ഒരു രൂപമാകുന്നു. റസൂല്‍(സ) സകാത്തിന്റെ ഗുണഭോക്താവായിരുന്നില്ല. എന്നിട്ടും സകാത്ത്‌ ദാതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാഹു നബി(സ)യോട്‌ കല്‌പിച്ചിട്ടുണ്ട്‌. യത്തീംകുട്ടികളെപ്പോലെ കുറേ പേര്‍ക്ക്‌ ഒന്നിച്ച്‌ ദാനം ലഭിച്ചാല്‍ അവര്‍ ദാതാവിനോ കുടുംബത്തിനോ വേണ്ടി കൂട്ടമായി പ്രാര്‍ഥിക്കുന്നതില്‍ അനൗചിത്യമില്ല. എന്നാല്‍ ഇത്തരം കൂട്ടുപ്രാര്‍ഥന ഒരു യാന്ത്രികമായ ചടങ്ങാക്കിത്തീര്‍ക്കുന്നത്‌ ശരിയല്ല.

ഓര്‍മപ്പെടുത്തല്‍തെറ്റായാല്‍

ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ ഇമാമിന്‌ പിഴവ്‌ സംഭവിച്ചാല്‍ ഓര്‍മപ്പെടുത്താനായി മഅ്‌മൂമുകള്‍ പുരുഷന്മാര്‍ സുബ്‌ഹാനല്ലാഹ്‌ എന്ന്‌ പറയുകയും സ്‌ത്രീകള്‍ കൈകൊട്ടുകയുമാണല്ലോ ചെയ്യാറുള്ളത്‌. എന്നാല്‍ ഇമാമിന്‌ പിഴവ്‌ സംഭവിച്ചിട്ടുണ്ടെന്ന്‌ ഒരു മഅ്‌മൂമിന്‌ തെറ്റായ ധാരണ ഉണ്ടാവുകയും അദ്ദേഹം സുബ്‌ഹാനല്ലാഹ്‌ പറയുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ പിഴവ്‌ സംഭവിച്ചിട്ടില്ലെന്ന്‌ മറ്റ്‌ മഅ്‌മൂമുകള്‍ക്ക്‌ അറിയാം. ഇത്തരം സാഹചര്യത്തില്‍ ഇമാമിന്‌ പിഴച്ചിട്ടില്ലെന്ന്‌ അറിയിക്കാന്‍ മറ്റ്‌ മഅ്‌മൂമുകള്‍ക്ക്‌ പറയാനുള്ള വല്ല ഓര്‍മപ്പെടുത്തല്‍ പദവും ഉണ്ടോ?

ബി എസ്‌ ജൗഹര്‍ അലി രാമല്ലൂര്‍, കാക്കൂര്‍

ഇമാമിന്‌ പിഴച്ചിട്ടില്ലെന്ന്‌ അറിയിക്കാന്‍ പ്രത്യേക നിര്‍ദേശമൊന്നും നബി(സ) നല്‍കിയതായി ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തില്‍ ഒരു മഅ്‌മൂം സുബ്‌ഹാനല്ലാഹ്‌ ചൊല്ലിയാല്‍ മറ്റു മഅ്‌മൂമുകള്‍ പ്രത്യേകിച്ചെന്തെങ്കിലും ചൊല്ലേണ്ടതില്ല. ഇമാം തനിക്ക്‌ ബോധ്യമായിട്ടുള്ളതനുസരിച്ച്‌ പ്രവര്‍ത്തിച്ചുകൊള്ളട്ടെ എന്ന്‌ കരുതിയാല്‍ മതി. സുബ്‌ഹാനല്ലാഹ്‌ കേട്ടതുകൊണ്ട്‌ മാത്രം ഇമാം തെറ്റിദ്ധാരണയില്‍ അകപ്പെടണമെന്നില്ലല്ലോ.

വേദങ്ങളും വീഡിയോ ഫിലിമുകളും

ഇസ്‌ലാമിക പ്രബോധകര്‍ അവരുടെ ക്ലാസുകളിലും പ്രസംഗങ്ങളിലും അനിസ്‌ലാമിക വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ദൈവികവചനങ്ങളാണ്‌ എന്ന ധ്വനിയില്‍ ഉദ്ധരിച്ചുകാണുന്നു. ഉദാ: ബൈബിള്‍, ഗീത. ഇതിന്‌ പ്രവാചകമാതൃകയുണ്ടോ? ചിലര്‍ പ്രബോധനാവശ്യാര്‍ഥം ചിത്രങ്ങളോ വീഡിയോ ഫിലിമുകളോ ഉപയോഗിക്കുന്നത്‌ സുന്നത്തിനെതിരല്ലേ?

അബ്‌ദുര്‍റശീദ്‌, സേലം

പൂര്‍വ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചുകൊടുത്ത കാര്യം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ വേദാവതരണത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌. പൂര്‍വവേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളതെന്ന്‌ 2:41, 2:89, 2:91 തുടങ്ങിയ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൂര്‍വവേദങ്ങള്‍ അവയുടെ സാക്ഷാല്‍രൂപത്തില്‍ പൂര്‍ണ സത്യമാണെന്നത്രെ ഇവയില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ പൂര്‍വപ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അവതരിപ്പിച്ചുകൊടുത്ത രൂപത്തില്‍ ഒരു വേദവും ഇപ്പോള്‍ നിലനില്‌ക്കുന്നില്ല. അവ പലതരത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.


ഇസ്‌റാഈല്യരെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു”(വി.ഖു 5:13). “വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നു.” (വി.ഖു 5:15). “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.” (വി. ഖു 2:79). ഇന്നുള്ള ബൈബിള്‍ ഏതെങ്കിലുമൊരു പ്രവാചകന്‌ ദൈവം അവതരിപ്പിച്ചുകൊടുത്ത ഗ്രന്ഥമാണെന്ന്‌ ബൈബിളിന്റെ വക്താക്കള്‍പോലും പറയുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്‌. ഇന്ത്യന്‍ വേദങ്ങളെപ്പറ്റി ഖുര്‍ആനില്‍ പ്രത്യേക പരാമര്‍ശമൊന്നും ഇല്ല. അവയുടെ വക്താക്കളാകട്ടെ അവ സാക്ഷാല്‍ ദൈവം അവതരിപ്പിച്ചതാണെന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ പൂര്‍വ വേദങ്ങളില്‍ ദൈവിക വചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ടാകുമെന്നാണ്‌ മനസ്സിലാക്കാവുന്നത്‌.


ഇസ്‌ലാമിക പ്രബോധകര്‍ സംശയരഹിതമായ സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ളവരാണ്‌. അല്ലാഹുവും അവന്‍ നിയോഗിച്ച പ്രവാചകന്മാരും പഠിപ്പിച്ചതാണെന്ന്‌ ഉറപ്പുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്‌ബോധനം നടത്തുമ്പോഴേ ഈ ബാധ്യത നിറവേറുകയുള്ളൂ. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ പൂര്‍ണ സത്യമാണെന്ന്‌ തോന്നാന്‍ ഇടയാക്കുന്ന വിധത്തില്‍ പ്രബോധകര്‍ ഉദ്ധരിക്കരുത്‌. എന്നാല്‍ തെളിവായി ഉദ്ധരിക്കുന്നതും എതിര്‍ തെളിവ്‌ എന്ന നിലയില്‍ ഉദ്ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ത്രിയേക ദൈവസങ്കല്‌പത്തിനെതിരായി ബൈബിള്‍ വാക്യങ്ങളും ബഹുദൈവവാദത്തിനെതിരായി ഇന്ത്യന്‍ വേദങ്ങളില്‍ നിന്നുള്ള വാക്യങ്ങളും ഉദ്ധരിക്കുന്നതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഉദ്ധരിക്കുമ്പോഴും പൂര്‍വവേദങ്ങളുടെ ഇന്ന്‌ ലഭ്യമാകുന്ന പകര്‍പ്പുകള്‍ സംബന്ധിച്ച യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്‌ അഭികാമ്യം. സ്വഹാബികളോ സച്ചരിതരായ പൂര്‍വികരോ അവരുടെ പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ഖുര്‍ആനല്ലാത്ത വേദങ്ങളില്‍ നിന്ന്‌ യാതൊന്നും ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


മനുഷ്യനടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കുന്നത്‌ നബി(സ) കര്‍ശനമായി വിലക്കുകയും രൂപ നിര്‍മാതാക്കള്‍ക്ക്‌ പരലോകത്ത്‌ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുകയും ചെയ്‌തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സ്വൂറത്ത്‌ (രൂപം) എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വിഗ്രഹങ്ങളും പ്രതിമകളും ത്രിമാന ചിത്രങ്ങളും ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ ദ്വിമാനചിത്രങ്ങളും അതില്‍ ഉള്‍പ്പെടുമെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ രൂപനിര്‍മിതി കൂടാതെ ജീവികളുടെ പ്രതിച്ഛായ ലെന്‍സില്‍ പകര്‍ത്തുക മാത്രം ചെയ്യുന്ന ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിഷിദ്ധമായ സ്വൂറത്തില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും വീക്ഷണം. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പാവകള്‍ നബി(സ) വിലക്കിയിട്ടില്ലെന്ന്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള ചിത്രങ്ങളെ പല പണ്ഡിതന്മാരും വിലക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

നോമ്പിന്റെ നിയ്യത്ത്‌ എങ്ങനെ?

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?


പി കെ മുഹമ്മദ്‌ നാദിര്‍, കണ്ണൂര്‍ .

എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.
നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.

അത്താഴവും നോമ്പുതുറയും



നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്‌? നോമ്പ്‌ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്‌?

പി പി ആശിഖ്‌, എറണാകുളം .

സുബ്‌ഹിന്റെ അല്‌പം മുമ്പ്‌ അത്താഴം കഴിക്കുകയും സൂര്യന്‍ അസ്‌തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ്‌ നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച്‌ നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്‌. അത്‌ അനുഗൃഹീതമായ ഭക്ഷണമാണെന്ന്‌ പഠിപ്പിച്ചിട്ടുമുണ്ട്‌. നബി(സ)യുടെ അത്താഴത്തിനും സുബ്‌ഹ്‌ നമസ്‌കാരത്തിനും ഇടയില്‍ അമ്പത്‌ ആയത്ത്‌ ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന്‌ സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന്‌ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന്‌ കഴിച്ചുകൊള്ളാന്‍ അവിടുന്ന്‌ നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ്‌ ഏറ്റവും ഉത്തമമെന്ന്‌ വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നോമ്പ്‌ അവസാനിപ്പിക്കുന്നത്‌ ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ്‌ ഉത്തമമെന്ന്‌ റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്‌. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന്‌ അവിടുന്ന്‌ നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്‌.

ആദ്യം കഴിക്കേണ്ടത്‌ കാരയ്‌ക്കയോ വെള്ളമോ?


നോമ്പു തുറക്കുമ്പോള്‍ വെള്ളമാണോ കാരയ്‌ക്കയാണോ കൂടുതല്‍ പുണ്യകരം?


പി അന്‍വര്‍ സാദത്ത്‌, വയനാട്‌ .

സുലൈമാനുബ്‌നു ആമിര്‍(റ) പറയുന്നു: നബി(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും നോമ്പ്‌ തുറക്കുന്നത്‌ ഈത്തപ്പഴം കൊണ്ടായിരിക്കണം. അത്‌ കിട്ടാനില്ലെങ്കില്‍ വെള്ളംകൊണ്ട്‌ നോമ്പ്‌ തുറക്കാം. അത്‌ ശുദ്ധീകരണക്ഷമമത്രെ” (അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ, അഹ്മദ്‌). നോമ്പ്‌ തുറക്കുമ്പോള്‍ ഏറ്റവുമാദ്യമായി ഈത്തപ്പഴം കഴിക്കുന്നതാണ്‌ ഏറ്റവും ശ്രേഷ്‌ഠമെന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഈ ഹദീസില്‍ തംറ്‌ എന്ന അറബി പദമാണ്‌ പ്രയോഗിച്ചിട്ടുള്ളത്‌. ഇതിന്‌ പലരും കാരയ്‌ക്ക എന്നാണ്‌ അര്‍ഥം പറയാറുള്ളതെങ്കിലും ഉണക്കി ജലാംശം തീര്‍ത്തും വറ്റിച്ചതിന്‌ മാത്രമല്ല ഈത്തപ്പഴം എന്ന പേരില്‍ വിപണനം ചെയ്യപ്പെടുന്ന പഴുത്തുപാകമായ പഴത്തിനും അറബികള്‍ തംറ്‌ എന്നുതന്നെയാണ്‌ പറയുന്നത്‌. നോമ്പ്‌ തുറക്കാന്‍ അതും ഉപയോഗിക്കാവുന്നതാണ്‌. കടിച്ചു ചവയ്‌ക്കാന്‍ പ്രയാസമുള്ള ഉറപ്പേറിയ കാരയ്‌ക്ക നോമ്പ്‌ തുറക്കാന്‍ കൂടുതല്‍ വിശേഷപ്പെട്ടതാണെന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.

മണ്ണ്‌ മന്ത്രിച്ചിടല്‍



മയ്യിത്ത്‌ മറവ്‌ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മണ്ണു വാരി അതില്‍ മന്ത്രിച്ചൂതിയ ശേഷം ഖബ്‌റിലേക്ക്‌ ഇടുന്ന ഒരു ആചാരം കാണാനിടയായി. ഖബ്‌റിലേക്ക്‌ വാരിയിടുന്ന മണ്ണില്‍ മന്ത്രിച്ച്‌ ഊതുന്നതിന്‌ നബിചര്യയില്‍ തെളിവുണ്ടോ?

വാരിസ്‌ തലശ്ശേരി .

ഇല്ല, ഖുര്‍ആനിലോ ഹദീസിലോ മണ്ണില്‍ മന്ത്രിച്ച്‌ ഊതാനുള്ള നിര്‍ദേശമില്ല. നബി(സ)യോ സ്വഹാബികളോ അപ്രകാരം ചെയ്‌തതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌ പരേതനോട്‌ കൂടുതല്‍ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നതിന്‌ തെളിവായി ഗണിക്കപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌.

അത്തഹിയ്യാത്തും സ്വലാത്തും: പ്രാമാണികരൂപം

നമസ്‌കാരത്തിലെ അത്തഹിയ്യാത്ത്‌ എത്രവരെ ഓതണം. ലില്ലാഹി വരെ ഓതിയാല്‍ ശരിയാവില്ലേ? അതിനുശേഷമുള്ള അസ്സലാമുഅലൈക അയ്യുഹന്നബിയ്യു എന്ന വാക്യം ഒഴിവാക്കി ശഹാദത്തും നബിക്കുവേണ്ടിയുള്ള പ്രാര്‍ഥനയും കൊണ്ട്‌ അവസാനിപ്പിക്കാമോ? മുകളില്‍ ഒഴിവാക്കേണ്ട വാക്യം നബിയേ, താങ്കള്‍ക്കും സമാധാനവും ബര്‍കത്തും ഉണ്ടാവട്ടെ എന്നാണല്ലോ. അപ്പോള്‍ നബിയേ എന്ന്‌ വിളിക്കുന്നത്‌ ശിര്‍ക്കാവാന്‍ സാധ്യതയില്ലേ? `



അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദ്‌ എന്ന്‌ പറയുന്നിടത്ത്‌ ഫര്‍ദ്‌ മതിയാകുമോ? ബാക്കിയുള്ള കമാ സ്വല്ലൈത്ത എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന സുന്നത്തില്‍ പെട്ടതാണോ. ഫര്‍ദ്‌ വീട്ടാന്‍ മുഴുവനും പ്രാര്‍ഥിക്കേണ്ടതുണ്ടോ?

ടി പി സൈനബി തെക്കില്‍ഫെറി 


നമസ്‌കാരം പോലുള്ള അനുഷ്‌ഠാനങ്ങള്‍ നബി(സ) നിര്‍വഹിച്ചതായി നമുക്ക്‌ വിവരം കിട്ടിയിട്ടുള്ള അതേ രൂപത്തിലാണ്‌ നിര്‍വഹിക്കേണ്ടത്‌. `ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ, അപ്രകാരം തന്നെ നിങ്ങള്‍ നമസ്‌കരിക്കണം' എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസിലുണ്ട്‌. നിര്‍ത്തത്തിലും റുകൂഇലും ഇരുത്തത്തിലുമൊക്കെ ചൊല്ലേണ്ടത്‌ നബി(സ) അനുചരന്മാര്‍ക്ക്‌ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്‌. അതിലൊന്നും സ്വന്തം നിലയില്‍ നമ്മള്‍ യാതൊരു മാറ്റവും വരുത്താതിരിക്കുക എന്നതാണ്‌ ന്യായമായ നിലപാട്‌. അത്തഹിയ്യാത്തിന്റെ വാക്കുകള്‍ നബി(സ) അനുചരന്മാര്‍ക്ക്‌ പറഞ്ഞുകൊടുത്തത്‌ അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പദങ്ങളില്‍ നേരിയ വ്യത്യാസത്തോടെ, ആശയത്തില്‍ മാറ്റമില്ലാതെ ഇബ്‌നുഅബ്ബാസ്‌(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ മുസ്ലിമും ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `നബിയേ, താങ്കളുടെ മേല്‍ സമാധാനവും അല്ലാഹുവിന്റെ കാരുണ്യവും അനുഗ്രഹങ്ങളും ഉണ്ടായിരിക്കട്ടെ' എന്നര്‍ഥമുള്ള വാക്യം രണ്ട്‌ റിപ്പോര്‍ട്ടുകളിലുമുണ്ട്‌. ഇത്‌ ഒഴിവാക്കിക്കൊണ്ടുള്ള അത്തഹിയ്യാത്തിന്റെ രൂപം  നബി(സ) പഠിപ്പിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. നബി(സ) പഠിപ്പിച്ച വാക്യം മോശമാണെന്ന്‌ കരുതുന്നതും അത്‌ ഒഴിവാക്കുന്നതും ഒട്ടും ശരിയല്ല.


ഒരാളെ വിളിച്ച്‌ അയാളോട്‌ പ്രാര്‍ഥിക്കുന്നതും അയാള്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നതും വ്യത്യസ്‌തമായ കാര്യങ്ങളാണ്‌. നബിയേ, താങ്കള്‍ എന്നെ സഹായിക്കേണമേ എന്ന്‌ അവിടുത്തെ വിയോഗത്തിന്‌ ശേഷം തേടുന്നത്‌ അഥവാ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണ്‌. അല്ലാഹുവല്ലാത്ത ആരോടും, യാതൊന്നിനോടും പ്രാര്‍ഥിക്കരുതെന്ന്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ വിലക്കിയിട്ടുണ്ട്‌. എന്നാല്‍ `നബിയേ, താങ്കളുടെ മേല്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള സമാധാനമുണ്ടായിരിക്കട്ടെ' എന്ന്‌ പറയുന്നത്‌ ശിര്‍ക്കല്ല. കാരണം, ഈ വാക്യത്തില്‍ നബി(സ)യോടല്ല അല്ലാഹുവോടാണ്‌ പ്രാര്‍ഥന. ഇത്തരത്തിലുള്ള പ്രാര്‍ഥന പ്രാമാണികമായ ഹദീസുകളില്‍ വേറെയും കാണാം. ശ്‌മശാനങ്ങളില്‍ ചെന്നാല്‍ അവിടെ ഖബ്‌റടക്കപ്പെട്ടവര്‍ക്ക്‌ സലാം പറയാന്‍ നബി(സ) പഠിപ്പിച്ചത്‌ ഇപ്രകാരമാണ്‌: “ഈ ഖബ്‌റുകളിലുള്ള മുസ്ലിംകളേ, മുഅ്‌മിനുകളേ, നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. അല്ലാഹു ഉദ്ദേശിച്ചാല്‍ ഞങ്ങളും നിങ്ങളുടെ കൂട്ടത്തില്‍ ചേരാന്‍ പോവുകയാണ്‌. ഞങ്ങള്‍ക്കും നിങ്ങള്‍ക്കും സൗഖ്യം നല്‍കാന്‍ അല്ലാഹുവോട്‌ ഞാന്‍ അപേക്ഷിക്കുന്നു.” (ബുറൈദ(റ)യില്‍നിന്ന്‌ മുസ്ലിം ഉദ്ധരിച്ചത്‌)



അത്തഹിയ്യാത്തിനുശേഷം സ്വലാത്ത്‌ ചൊല്ലേണ്ട രൂപം നബി(സ) പഠിപ്പിച്ചത്‌ ബുഖാരിയും മുസ്ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ സ്വല്ലി...... ഇന്നക ഹമീദുന്‍ മജീദ്‌ എന്നതാണ്‌ ആ രൂപം. അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ എന്ന്‌ മാത്രമായി നമസ്‌കാരത്തില്‍ ചൊല്ലാന്‍ നബി(സ) പഠിപ്പിച്ചുവെന്ന്‌ പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. അതിനാല്‍ ഫര്‍ദ്‌ അത്രത്തോളമാണെന്നും ബാക്കി സുന്നത്താണെന്നും പറയാന്‍ പ്രത്യേക തെളിവൊന്നുമില്ല. ഈ സ്വലാത്തിനെ ഫര്‍ദും സുന്നത്തുമായി വിഭജിച്ചത്‌ പില്‍ക്കാല പണ്ഡിതന്മാരാണ്‌. റസൂല്‍(സ) അങ്ങനെ വിഭജിച്ചിട്ടില്ല. അതിനാല്‍ നാം ചെയ്യേണ്ടത്‌ അവിടുന്ന്‌ പഠിപ്പിച്ചതുപോലെ അല്ലാഹുമ്മ സ്വല്ലി എന്നതു മുതല്‍ ഹമീദുന്‍ മജീദ്‌ എന്നുവരെ പൂര്‍ണരൂപത്തില്‍ സ്വലാത്ത്‌ ചൊല്ലുകയാണ്‌.




വസ്‌ത്രധാരണവും നബിചര്യയും

മുസ്‌ലിംകള്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ആളുകള്‍ ധരിക്കുന്ന വസ്‌ത്രമല്ല ധരിക്കേണ്ടത്‌ എന്നും, നബി(സ) ധരിച്ചിരുന്ന (ഇന്ന്‌ അറബികള്‍ ധരിക്കുന്ന) വസ്‌ത്രധാരണരീതിയാണ്‌ പിന്തുടരേണ്ടത്‌, അതാകുന്നു സുന്നത്ത്‌ എന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ നബി(സ)യുടെ വസ്‌ത്രധാരണരീതി എങ്ങനെയായിരുന്നു? മുസ്‌ലിംകള്‍ സ്വന്തം രാജ്യത്തെ വസ്‌ത്രം ധരിക്കുന്നതില്‍ അനൗചിത്യമുണ്ടോ?

അന്‍സാര്‍ ഒതായി 


ഒരു പ്രത്യേക തരം വസ്‌ത്രം മാത്രമേ ധരിക്കാവൂ എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസുകളിലൊന്നും കാണുന്നില്ല. നബി(സ)യും സ്വഹാബികളില്‍ ചിലരും ഇസാര്‍ അഥവാ മലയാളികള്‍ ധരിക്കുന്നതിനോട്‌ സാമ്യമുള്ള ഉടുതുണി ധരിച്ചിരുന്നതായി ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം. പൈജാമ പോലുള്ള വസ്‌ത്രം ധരിക്കുന്നവരും നബി(സ)യുടെ കാലത്തുണ്ടായിരുന്നു. ഏത്‌ വസ്‌ത്രമായാലും നെരിയാണി വിട്ട്‌ താഴോട്ട്‌ ഇറങ്ങരുതെന്ന്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. അവയവങ്ങള്‍ മുഴപ്പിച്ചു കാണിക്കുന്ന തരത്തിലുള്ള ഇറുകിയ വസ്‌ത്രവും ശരീരം നല്ലവണ്ണം മറയാത്ത വിധത്തിലുള്ള വളരെ നേര്‍ത്ത വസ്‌ത്രവും അനഭിലഷണീയമാണെന്ന്‌ നബിവചനങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. കാവി വസ്‌ത്രം ധരിക്കുന്നത്‌ നബി(സ) വിലക്കിയിട്ടുണ്ട്‌. നമസ്‌കാരത്തിലും മറ്റുള്ളവര്‍ക്കിടയിലായിരിക്കുമ്പോഴും പൊക്കിളിനും കാല്‍മുട്ടുകള്‍ക്കും ഇടയിലുള്ള ഭാഗം വെളിപ്പെടാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നതായും ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാം. ഉടുതുണിക്ക്‌ പുറമെ കുപ്പായവും തലപ്പാവും അദ്ദേഹം പലപ്പോഴും ധരിച്ചിരുന്നു. ഏത്‌ രാജ്യത്തെ വസ്‌ത്രധാരണരീതി സ്വീകരിക്കണമെന്നതല്ല നബി(സ)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത വസ്‌ത്രധാരണ രീതിയായിരിക്കണമെന്നതാണ്‌ സത്യവിശ്വാസികള്‍ നിഷ്‌കര്‍ഷിക്കേണ്ട കാര്യം.

Followers -NetworkedBlogs-

Followers