ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ജീവനാംശം. Show all posts
Showing posts with label ജീവനാംശം. Show all posts

മൊഴിചൊല്ലിയ ഭാര്യയുടെ ജീവനാംശം എത്ര കാലേത്തക്ക്‌?

മൊഴിചൊല്ലിയ ഭാര്യക്ക്‌ ഭര്‍ത്താവ്‌ ചെലവ്‌ കൊടുക്കേണ്ടത്‌ എത്രകാലത്തേക്കാണ്‌? ഭാര്യ വേറെ വിവാഹം കഴിക്കുന്നതുവരെയോ ഇദ്ദയുടെ കാലാവധി കഴിയുന്നത്‌ വരെയോ? ഈ കാര്യത്തില്‍ ഇസ്ലാമികനിയമവും ഇന്ത്യന്‍നിയമവും ഒന്നുതന്നെയാണോ?

റിസ്‌വാന്‍ കോഴിക്കോട്‌.
വിവാഹമോചനം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്ന്‌ ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെങ്കിലും വിവാഹമുക്തയായ സ്‌ത്രീക്ക്‌ മുന്‍ ഭര്‍ത്താവ്‌ ആജീവനാന്തം ജീവനാംശം നല്‌കണമെന്ന്‌ വിധിച്ചിട്ടില്ല. വിവാഹമുക്തയ്‌ക്ക്‌ മതാഅ്‌ (ആശ്വാസധനം എന്ന നിലയില്‍ നല്‌കുന്ന മോശമല്ലാത്ത തുക), ഇദ്ദ കാലത്തേക്ക്‌ ജീവിതച്ചെലവ്‌ എന്നിവയാണ്‌ മുന്‍ ഭര്‍ത്താവ്‌ നല്‌കേണ്ടത്‌. മഹ്രര്‍ വിവാഹവേളയില്‍ നിയമപ്രകാരം നല്‌കിയിട്ടില്ലെങ്കില്‍ അതും വിവാഹമോചനസമയത്ത്‌ നല്‌കണം. മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ കാലാവധി. ഗര്‍ഭിണിയാണെങ്കില്‍ പ്രസവം വരെയും. ഈ കാലയളവില്‍ വിവാഹമുക്തയെ ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെയാണ്‌ താമസിപ്പിക്കേണ്ടത്‌. കുടുംബിനി എന്ന നിലയില്‍ ലഭിച്ചിരുന്ന ജീവിതച്ചെലവ്‌ തന്നെയാണ്‌ വിവാഹമുക്തയ്‌ക്ക്‌ ഇദ്ദ കാലത്ത്‌ ലഭിക്കേണ്ടത്‌.

ഇദ്ദ കാലാവധിക്കുള്ളില്‍ ദാമ്പത്യം പുനസ്ഥാപിക്കാന്‍ ഭര്‍ത്താവ്‌ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവധി കഴിയുന്നതോടെ ഭര്‍ത്താവ്‌ മതാഅ്‌ നല്‌കി അവളെ പിരിച്ചയക്കുകയാണ്‌ വേണ്ടത്‌. മതാഅ്‌ നല്‌കണമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ (2:236, 2:241) അനുശാസിച്ചിട്ടുണ്ടെങ്കിലും ഭക്തരായ ആളുകള്‍ പോലും വിവാഹമുക്തര്‍ക്ക്‌ യഥോചിതം മതാഅ്‌ നല്‌കാറുണ്ടായിരുന്നില്ല. ശാബാനു കേസിലെ സുപ്രീംകോടതിവിധിയെത്തുടര്‍ന്ന്‌ ഇതൊരു വിവാദവിഷയമാവുകയും അനന്തരം ഇന്ത്യന്‍ പാര്‍ലമെന്റ്‌ മുസ്ലിം വനിതാസംരക്ഷണ നിയമം പാസാക്കുകയും ചെയ്‌തതോടെയാണ്‌ മതാഅ്‌ ഒരു നിയമപ്രാബല്യമുള്ള വിഷയമായിത്തീര്‍ന്നത്‌.

വിവാഹമുക്തയ്‌ക്ക്‌ മരണം വരെയോ പുനര്‍വിവാഹം വരെയോ ജീവനാംശം നല്‌കണമെന്ന്‌ ക്രിമിനല്‍ നടപടിച്ചട്ടത്തില്‍ വ്യവസ്ഥയുണ്ട്‌. മുമ്പ്‌ ഇത്‌ മുസ്ലിംസ്‌ത്രീകള്‍ക്കും ബാധകമായിരുന്നു. എന്നാല്‍ മുകളില്‍ പറഞ്ഞ പ്രത്യേക നിയമം പ്രാബല്യത്തില്‍ വന്നതോടെ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ ജീവനാംശത്തിനു പകരം മതാഅ്‌ ബാധകമാവുകയാണുണ്ടായത്‌. എന്നാല്‍ ഈ വിഷയകമായി ഇനിയും ചില അവ്യക്തതകള്‍ തുടരുന്നുണ്ടെന്നാണ്‌ ചില ജീവനാംശംന്യായാധിപന്മാരുടെയും നിയമജ്ഞരുടെയും അഭിപ്രായപ്രകടനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ക്രിമിനല്‍ നടപടിച്ചട്ടപ്രകാരമുള്ള ജീവനാംശം ലഭിക്കാന്‍ ഇപ്പോഴും ഇന്ത്യയിലെ വിവാഹമുക്തരായ മുസ്ലിം സ്‌ത്രീകള്‍ക്ക്‌ അവകാശമുണ്ടെന്ന്‌ ചില നിയമജ്ഞര്‍ വാദിക്കുന്നുണ്ട്‌.

Followers -NetworkedBlogs-

Followers