ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label മരണ സമയം. Show all posts
Showing posts with label മരണ സമയം. Show all posts

വസ്വിയ്യത്തിന്റെ നിബന്ധനകള്‍


വസ്വിയ്യത്തിന്റെ നിബന്ധനകളെന്തൊക്കെയാണ്‌? വസ്വിയ്യത്ത്‌ രേഖപ്പെടുത്തണമെന്ന്‌ നിര്‍ബന്ധമുണ്ടോ? ഉറ്റ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞാല്‍ മതിയോ? തമാശരൂപേണ പറയുന്ന കാര്യങ്ങള്‍ വസ്വിയ്യത്തായി കണക്കാക്കേണ്ടതുണ്ടോ? വസ്വിയ്യത്ത്‌ ചെയ്‌തത്‌ പാലിച്ചില്ലെങ്കില്‍ കുറ്റമുണ്ടോ?
അബ്‌ദുര്‍റഹ്‌മാന്‍, കല്ലായ്‌

സൂറതുല്‍ മാഇദയിലെ 106-ാം സൂക്തത്തില്‍ ഇപ്രകാരം കാണാം: ``സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക്‌ മരണം ആസന്നമായാല്‍ വസ്വിയ്യത്തിന്റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യംവഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി.'' (5:106)

വസ്വിയ്യത്ത്‌ വാക്കാല്‍ ആണെങ്കില്‍ അത്‌ കേട്ട രണ്ട്‌ സാക്ഷികള്‍ ഉണ്ടായിരിക്കണം എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. വസ്വിയ്യത്തും സാക്ഷ്യവും രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെങ്കിലും രേഖയുണ്ടാകലാണ്‌ ഉത്തമമെന്നത്രെ പ്രബലമായ ഒരു ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഒരു സത്യവിശ്വാസിക്ക്‌ എന്തെങ്കിലും വസ്വിയ്യത്ത്‌ ചെയ്യാനുണ്ടെങ്കില്‍ അത്‌ രേഖപ്പെടുത്തി തന്റെ തലയ്‌ക്ക്‌ സമീപം വെക്കേണ്ടതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി ഇബ്‌നുഉമറില്‍(റ) നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വസ്വിയ്യത്ത്‌ ദ്രോഹകരമാകരുതെന്ന്‌ സൂറത്തുന്നിസാഇലെ 12-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അനന്തരാവകാശികള്‍ക്ക്‌ മൊത്തമായോ അവരില്‍ ചിലര്‍ക്ക്‌ പ്രത്യേകമായോ ദ്രോഹംവരുത്തിവെക്കുന്ന വിധത്തില്‍ വസ്വിയ്യത്ത്‌ ചെയ്യാന്‍ പാടില്ല. ഏതൊരാളും തന്റെ ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമേ വസ്വിയ്യത്തിലൂടെ നല്‍കാവൂ എന്നും ബാക്കിയുള്ളത്‌ അനന്തരാവകാശികള്‍ക്കായി വിട്ടേച്ചുപോവുകയാണ്‌ വേണ്ടതെന്നും റസൂല്‍(സ) വ്യക്തമാക്കിയതായി സഅ്‌ദുബ്‌നു അബീവക്വാസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ശപഥത്തെക്കുറിച്ച്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്‌ ഇപ്രകാരമാകുന്നു: ``വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷെ നിങ്ങള്‍ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌'' (വി.ഖു 2:225). വസ്വിയ്യത്ത്‌ തമാശയാക്കേണ്ട വിഷയമല്ലെങ്കിലും മനസ്സറിഞ്ഞു പറഞ്ഞ വസ്വിയ്യത്തിനേ പ്രാബല്യമുണ്ടാകൂ എന്നത്രെ ഈ സൂക്തത്തിന്റെ സൂചന.

മരിച്ച വ്യക്തിക്ക്‌ കട ബാധ്യതയുണ്ടെങ്കില്‍ അത്‌ വീട്ടിയിട്ട്‌ ബാക്കിയുള്ള സ്വത്ത്‌ മാത്രമേ അയാളുടെ അവകാശികള്‍ക്ക്‌ ഭാഗിച്ചെടുക്കാന്‍ പാടുള്ളൂ എന്ന കാര്യം സുവിദിതമാണല്ലോ. അതുപോലെ അദ്ദേഹം സ്വത്തിന്റെ മൂന്നിലൊന്നില്‍ കവിയാത്ത ഭാഗം ആര്‍ക്കെങ്കിലും നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ കഴിച്ചു ബാക്കിയുള്ളത്‌ മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാവൂ എന്നത്രെ 4:12 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. വസ്വിയ്യത്ത്‌ ഉണ്ടെന്ന്‌ അറിഞ്ഞിട്ടും അത്‌ പ്രാവര്‍ത്തികമാക്കാതിരിക്കുന്നത്‌
സവ്യവിശ്വാസികള്‍ പാലിക്കേണ്ട വിശ്വസ്‌തതയ്‌ക്ക്‌ വിരുദ്ധമാകുന്നു.

ജനിതകവായനയും മരണ സമയവും

മുസ്‌ലിമേതര സമൂഹങ്ങളില്‍ നിലവിലുള്ള ആചാരമാണ്‌ വധൂവരന്മാരുടെ ജാതകം നോക്കുക എന്നുള്ളത്‌. ഇതിലൂടെ ഇവരുടെ ഭാവി എങ്ങനെയായിരിക്കുമെന്നുള്ള കണക്ക്‌ കൂട്ടലാണ്‌ ഇവര്‍ ചെയ്യുന്നത്‌. ഇതിന്‌ സമാനമായ ചില അനാചാരങ്ങള്‍ മുസ്‌ലിം സമൂഹത്തിലും കാണുന്നുണ്ട്‌. എന്നാല്‍ ആധുനിക ശാസ്‌ത്രത്തിന്റെ വികാസത്തില്‍ ഓരോ വ്യക്തിയുടെയും ജീന്‍ പരിശോധിച്ച്‌ അവന്റെ മുന്‍തലമുറകളിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയുന്നതോടൊപ്പം അവന്റെ ഭാവിയും അറിയാന്‍ സാധിക്കും എന്ന നിഗമനത്തിലാണ്‌ ശാസ്‌ത്രം. പാരമ്പര്യമായി ഒരാള്‍ക്ക്‌ എന്തെല്ലാം കിട്ടിയിട്ടുണ്ട്‌, ഭാവിയില്‍ അയാള്‍ക്ക്‌ ഏത്‌ തരം രോഗങ്ങള്‍ പിടിപെടും, എത്ര വയസ്സ്‌ വരെ ജീവിക്കും തുടങ്ങിയ കാര്യങ്ങള്‍ പ്രവചിക്കാന്‍ കഴിയുമെന്ന്‌ അവര്‍ വാദിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ വിവാഹത്തിന്‌ മുമ്പ്‌ ജനിതക പരിശോധന നടത്തി കാര്യങ്ങള്‍ നിശ്ചയിക്കുന്ന രീതി നടപ്പിലുണ്ട്‌. ഇത്തരത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതും വിശ്വസിക്കുന്നതും അദൃശ്യ (ഗൈബ്‌) വിശ്വാസത്തിലുള്ള ഒരു മനുഷ്യന്റെ ഈമാനിനെ ബാധിക്കുമോ? ജനിതക വായനയോട്‌ മുസ്‌ലിംകളുടെ നിലപാട്‌ എന്തായിരിക്കണം?

കെ എസ്‌ മുട്ടില്‍ -വയനാട്‌

ഒരാളുടെ ശരീരത്തിലെ കോടിക്കണക്കിന്‌ ജീനുകളില്‍ രാസഭാഷയില്‍ എഴുതപ്പെട്ട വിവരശേഖരം മുഴുവന്‍ ലളിതമായ ഒരു പരിശോധന കൊണ്ട്‌ കണ്ടെത്താന്‍ കഴിയുമെന്ന്‌ ആരും ഇതിനകം തെളിയിച്ചിട്ടില്ല. ചുരുക്കം ചില രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യത ജനിതക പരിശോധനയിലൂടെ കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ കാന്‍സര്‍ ബാധിച്ചവരില്‍ തന്നെ ചിലര്‍ക്ക്‌ പൂര്‍ണശമനം കൈവരുകയും ചിലര്‍ പെട്ടെന്ന്‌ മരിക്കുകയും ശമനാതീത ഘട്ടത്തിലെത്തിയ കാന്‍സറുമായി ചിലര്‍ അനേക വര്‍ഷക്കാലം ജീവിക്കുകയും ചെയ്യുന്നുണ്ട്‌. ജീനില്‍ കാന്‍സര്‍ സാധ്യത തെളിയുന്നവരുടെ കാര്യത്തിലും ഈ വ്യത്യാസമൊക്കെ സംഭവിക്കാം. ജനിതക ഘടനപ്രകാരം അരോഗദൃഢഗാത്രനാകാന്‍ സാധ്യതയുള്ള ആള്‍ ഭൂകമ്പത്തിലോ സുനാമിയിലോ വാഹനാപകടത്തിലോ മരിച്ചെന്നുവരാം. ഇത്തരം കാര്യങ്ങളൊക്കെ `ജനിതകവായന'യിലൂടെ വ്യക്തമാകുമെന്ന്‌ ഏതെങ്കിലും ശാസ്‌ത്രജ്ഞന്‍ തെളിയിച്ചതായി `മുസ്‌ലിമി'ന്‌ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ജനിതക ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അഭൗതിക ജ്ഞാനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല. അവ സൂക്ഷ്‌മമായ ഭൗതിക യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്‌. അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കാലാവസ്ഥാമാറ്റങ്ങളെപ്പറ്റിയോ അടുത്ത സീസണിലെ വിളയെപ്പറ്റിയോ പല ഘടകങ്ങള്‍ പരിഗണിച്ച്‌ നടത്തുന്ന പ്രവചനങ്ങള്‍ പോലെത്തന്നെ ജനിതക പ്രവചനങ്ങളും അല്ലാഹുവിന്റെ മാത്രം അധീനത്തിലുള്ള അഭൗതിക ജ്ഞാനം വെളിപ്പെടുത്തുന്നതല്ല. അല്ലാഹു നല്‌കിയ അഭൗതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പ്രവാചകന്മാര്‍ നടത്തിയ പ്രവചനങ്ങളും കാലാവസ്ഥാ പ്രവചനങ്ങളും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമാണ്‌. ജനിതക ശാസ്‌ത്ര പ്രവചനങ്ങളും ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമല്ല.

Followers -NetworkedBlogs-

Followers