ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label നോമ്പ്‌. Show all posts
Showing posts with label നോമ്പ്‌. Show all posts

അത്താഴവും നോമ്പുതുറയും

നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്? നോമ്പ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്?

എ എം ആശിഖ്, പാലക്കാട്

സുബ്ഹിന്റെ അല്പം മുമ്പ് അത്താഴം കഴിക്കുകയും സൂര്യന്‍ അസ്തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ് നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. 

അത് അനുഗൃഹീതമായ ഭക്ഷണമാണെന്ന് പഠിപ്പിച്ചിട്ടുമുണ്ട്. നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്‌കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന് സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന് കഴിച്ചുകൊള്ളാന്‍ അവിടുന്ന് നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോമ്പ് അവസാനിപ്പിക്കുന്നത് ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ് ഉത്തമമെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന് അവിടുന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്.

നോമ്പ് തുറപ്പിക്കലും ഫിത്വ്‌ർ സകാത്തും

ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച് നാട്ടിലേക്ക് അയക്കുന്നു. നാട്ടില്‍ ആ പണം ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനോ സമൂഹനോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത് വിനിയോഗിക്കുന്നത്. ഈദുല്‍ഫിത്വ്‌റിന് നല്‍കേണ്ട സകാത്ത് മുന്‍കൂട്ടി നല്‍കാനും അത് താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക് അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?

എം പി ജുനൈസ്, മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധബാധ്യതയാണ്. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ് നല്‍കേണ്ടത്. സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ലെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്. 

പാവപ്പെട്ട നോമ്പുകാരന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന് ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത് സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത് തന്നെയാണ്. 

എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്തുറയ്ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്ത്വാര്‍ ഫണ്ട് വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്.

സകാത്ത് നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത് തന്നെ അത് വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ് മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത് സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക് തന്നെ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

വിത്‌റിന്റെ സമയമെപ്പോള്‍?

ചിലര്‍ ഇശാക്കുശേഷം തറാവീഹ് എട്ട് റക്അത്ത് പള്ളിയില്‍വെച്ച് നമസ്‌കരിക്കുകയും മൂന്ന് റക്അത്ത് സ്വുബ്ഹിനുമുമ്പ് നമസ്‌കരിക്കാനായി മാറ്റിവെക്കുകയും ചെയ്തുകാണുന്നു. ഇങ്ങനെ നമസ്‌കരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുമോ? നബിചര്യയില്‍ ഇതിന് വല്ല തെളിവുമുണ്ടോ?
 
അഹ്‌സന്‍, മഞ്ചേരി

'തറാവീഹ്' എട്ടു റക്അത്തും 'വിത്ര്‍' മൂന്നു റക്അത്തും എന്ന ധാരണതന്നെ പൂര്‍ണമായി ശരിയല്ല. തറാവീഹ് എന്നപദം റസൂലോ പ്രമുഖ സ്വഹാബികളോ പ്രയോഗിച്ചിട്ടില്ല. പില്‍ക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാരാണ് ആ പേര് നല്‍കിയത്. വിശ്രമവേളകള്‍ എന്നാണ് ആ പദത്തിന് അര്‍ഥം. ഇടയില്‍ വിശ്രമിച്ചുകൊണ്ടാണ് റമദാന്‍ രാത്രികളില്‍ സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടാണ് തറാവീഹ് എന്ന പേരുവന്നത്. രാത്രിയിലെ സുന്നത്ത് നമസ്‌കാരം അഥവാ 'ഖിയാമുല്ലൈല്‍' ഒറ്റയായ റക്അത്തുകളായിട്ടാണ് നമസ്‌കരിക്കേണ്ടത്. അതിനാലാണ് വിത്ര്‍(ഒറ്റ) എന്ന് അതിന് പേരു നല്‍കുന്നത്. പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേരു പറയുന്നതുപോലെ വിത്ര്‍ എന്നും പേരുപറയാം. അവസാനത്തെ മൂന്നു റക്അത്തുകള്‍ക്കോ ഒരു റക്അത്തിനോ മാത്രമായും വിത്ര്‍ എന്നു പറയാം. എന്നാല്‍ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

പേരെന്തു പറഞ്ഞാലും ഇശായ്ക്കും സ്വുബ്ഹിനും ഇടയില്‍, ഇശായുടെ ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരവും സുബ്ഹിനു മുമ്പുള്ള രണ്ടുറക്അത്ത് സുന്നത്തും ഒഴികെ പതിനൊന്ന് റക്അത്തുള്ള ഒരു നമസ്‌കാരമേയുള്ളൂ. അത് റമദാന്‍ രാത്രിയില്‍ ജമാഅത്തായി നിര്‍വഹിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റശേഷം ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഗ്രഹിക്കാം. ഉറങ്ങി എഴുന്നേറ്റു നമസ്‌കരിക്കുകയാണെങ്കില്‍ ഈ നമസ്‌കാരത്തിന് 'തഹ്ജ്ജുദ്' എന്നും പേരുപറയും. എട്ടു റക്അത്ത് ഉറങ്ങുന്നതിന് മുമ്പും മൂന്ന് റക്അത്ത് അതിനുശേഷവുമാണ് നമസ്‌കരിക്കേണ്ടതെന്ന് നബി(സ) നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റസൂലിനുശേഷം രാത്രി നമസ്‌കാരത്തില്‍ ജമാഅത്ത് പുനസ്ഥാപിച്ച ഖലീഫ ഉമറും ഇങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. 

ഖിയാമുറമദാന്‍ അഥവാ റമദാന്‍ രാത്രിയിലെ സുന്നത്ത് നമസ്‌കാരം ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് നല്ലതെന്ന് ഉമര്‍(റ) വ്യക്തമാക്കിയെങ്കിലും മൂന്നു റക്അത്ത് മാത്രം ആ സമയത്തേക്ക് മാറ്റിവെക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടില്ല. ഉബയ്യുബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ ഖലീഫ ഉമര്‍(റ) കല്പിച്ചുവെന്ന് ഇമാം മാലിക് മുവത്ത്വയില്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം എട്ടും മൂന്നും വേര്‍തിരിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. 
 

വിമാനയാത്രയില്‍ എപ്പോഴാണ് നോമ്പ് തുറക്കേണ്ടത്?

സുഊദിയില്‍ താമസിക്കുന്ന ഞാനും കുടുംബവും നാട്ടിലേക്ക് തിരിക്കാനിരിക്കുകയാണ്. വൈകിട്ട് അഞ്ചു മണിക്കാണ് വിമാനം പുറപ്പെടുക. സുഊദി സമയമനുസരിച്ച് ഏതാണ്ട് എഴ് മണിക്കാണ് നോമ്പ് തുറക്കേണ്ടത്. ഈ സമയം കൊണ്ട് വിമാനം ഏതാണ്ട് ഇന്ത്യയിലേക്ക് അടുത്തിരിക്കും. അപ്പോള്‍ ഇന്ത്യന്‍ സമയം ഏതാണ്ട് രാത്രി 9.30. അങ്ങനെയങ്കില്‍ ഞാന്‍ എപ്പോഴാണ് നോമ്പ് തുറക്കേണ്ടത്? താന്‍ മുമ്പ് മനസ്സിലാക്കിയിട്ടുള്ളത് നമ്മള്‍ ഏതു സ്ഥലത്താണോ എത്തുന്നത് അവിടത്തെ അസ്തമയ സമയത്ത് നോമ്പ് തുറക്കാം എന്നാണ്. പക്ഷെ, എന്റെ കാര്യത്തില്‍ വിമാനം ലാന്‍ഡു ചെയ്യുന്നത് ഇന്ത്യന്‍ സമയം ഏതാണ്ട് രാത്രി 10.30 നാണ്. അതുകൊണ്ട് ഞാന്‍ സുഊദി സമയം കണക്കാക്കി നോമ്പ് തുറന്നാല്‍ മതിയോ?

അബ്ദുര്‍റഹ്മാന്‍, ജിദ്ദ

 
സുഊദിയില്‍ വെച്ച് തുടങ്ങിയ നോമ്പ് അവിടത്തെ സമയം അടിസ്ഥാനമാക്കിത്തന്നെ അവസാനിപ്പിച്ചാല്‍ മതി. അതായത് വിമാനം പുറപ്പെടുന്നത് അഞ്ചു മണിക്കും സുഊദി സമയമനുസരിച്ച് സൂര്യാസ്തമനം ഏഴ് മണിക്കുമാണെങ്കില്‍ വിമാനം രണ്ടു മണിക്കൂര്‍ പറന്നുകഴിഞ്ഞാല്‍ നോമ്പ് തുറക്കാം. അപ്പോള്‍ വിമാനം പറക്കുന്ന വ്യോമമേഖലയിലെ സമയമോ അപ്പോഴത്തെ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയമോ ഈ കാര്യത്തില്‍ പരിഗണിക്കേണ്ടതില്ല.
ഇന്ത്യയിലെത്തിയിട്ട് നോമ്പെടുക്കുന്നവരേ നോമ്പ് തുറക്കാന്‍ ഇ ന്ത്യന്‍ സമയം പരിഗണിക്കേണ്ടതുള്ളൂ. 

നോമ്പും പ്രായശ്ചിത്തവും സാധിക്കാത്തവര്‍ എന്തുചെയ്യണം?

റമദാനിലെ നോമ്പെടുക്കാനോ പിന്നീട് നോറ്റുവീട്ടാനോ കഴിയാത്ത വിധം രോഗിയായ ഒരാള്‍ക്ക് സാമ്പത്തിക ഞെരുക്കം നിമിത്തം പ്രായശ്ചിത്തം നല്കാനും സാധിക്കാത്ത പക്ഷം അയാളുടെ കാര്യത്തിലുള്ള ഇസ്‌ലാമിക വിധി എന്താണ്?

വി കെ എസ്, തിരുവനന്തപുരം

ഇസ്‌ലാമിലെ ഏത് ആജ്ഞയും അത് നിറവേറ്റാന്‍ കഴിവുള്ളവനു മാത്രമേ ബാധകമാവുകയുള്ളൂ. ''അല്ലാഹു യാതൊരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല'' (2:286), ''നിങ്ങള്‍ക്ക് സാധിക്കുന്നേടത്തോളം അല്ലാഹുവെ (അവന്റെ വിധിവിലക്കുകളെ) നിങ്ങള്‍ സൂക്ഷിക്കുക'' (64:16) എന്നീ ഖുര്‍ആന്‍ വചനങ്ങളുടെ അടിസ്ഥാനത്തില്‍ കഴിവിന്നതീതമായ കാര്യങ്ങള്‍ ചെയ്യാന്‍ ആരും ബാധ്യസ്ഥരല്ല. നോമ്പും പ്രായശ്ചിത്തവും ചെയ്യാന്‍ കഴിവില്ലാത്തവന്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടുമില്ല.
 
 

നഷ്ടപ്പെട്ട നോമ്പ് അതേ വര്‍ഷത്തില്‍തന്നെ നോറ്റുവീട്ടേണ്ടതുണ്ടോ?


ഓരോ വര്‍ഷവും നഷ്ടമാകുന്ന നോമ്പ് ആഇശ(റ)യും മറ്റും അതേ വര്‍ഷത്തില്‍ തന്നെ നോറ്റ് വീട്ടിയിരുന്നുവെങ്കിലും അപ്രകാരം തന്നെ നോറ്റ് വീട്ടല്‍ നിര്‍ബന്ധമുണ്ടോ? നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ പ്രായശ്ചിത്തം നല്കാന്‍ ബാധ്യതയുള്ളവര്‍ ഓരോ വ്രതത്തിനും പ്രായശ്ചിത്തമായി ഒരു അഗതിക്ക് ഭക്ഷണം നല്കുന്നതിന് പകരം പണം നല്കിയാല്‍ മതിയാകുമോ?
 
പി ടി ഇഖ്ബാല്‍, മലപ്പുറം

നിര്‍ബന്ധമായ നോമ്പ് നോറ്റുവീട്ടേണ്ടത് കഴിയും വേഗം നിര്‍വഹിക്കുക തന്നെയാണ് അഭികാമ്യം. കാരണം, മരണം എപ്പോഴാണെന്ന് ആര്‍ക്കും അറിയില്ല. അല്ലാഹുവോടുള്ള ബാധ്യത നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാത്ത നിലയില്‍ മരിച്ചുപോകാന്‍ ഇടയാകുന്നത് വലിയ നഷ്ടമായിരിക്കും. എന്നാല്‍ അടുത്ത റമദാനിന് മുമ്പ് തന്നെ നോറ്റുവീട്ടല്‍ നിര്‍ബന്ധമാണെന്നതിന് ഖണ്ഡിതമായ തെളിവൊന്നുമില്ല. 

വിശുദ്ധഖുര്‍ആനില്‍ നിര്‍ദേശിച്ച പ്രായശ്ചിത്തം അഗതിക്ക് ആഹാരംനല്കുക എന്നതാണ്. അല്ലാഹുവിന്റെ കല്പന അക്ഷരം പ്രതി പാലിച്ചുകൊണ്ട് ഭക്ഷ്യപദാര്‍ഥം തന്നെ നല്കുന്നതാണ് ഉത്തമം. എന്നാല്‍ അഗതികള്‍ക്ക് ഇഷ്ടമുള്ള ആഹാരം വാങ്ങിക്കഴിക്കാന്‍ സൗകര്യപ്പെടുംവിധം പണം നല്കിയാലും മതിയാകുമെന്ന് തന്നെയാണ് മനസ്സിലാകുന്നത്. അല്ലാഹുവിന്റെ കല്പനകൊണ്ട് ഉദ്ദേശിക്കപ്പെട്ട കാര്യം ഭക്ഷ്യപദാര്‍ഥത്തിന്റെ വില നല്കുന്നതു മുഖേനയും നിറവേറുമല്ലോ. 

ലൈംഗികബന്ധത്തിലൂടെ നോമ്പ് മുറിച്ചാല്‍


ഒരാള്‍ ലൈംഗികവേഴ്ച മുഖേന നോമ്പ് മുറിക്കാന്‍ ഇടയായാല്‍ എന്താണ് ചെയ്യേണ്ടത്?

വി അബ്ദുല്‍വാഹിദ്, കുവൈത്ത്

ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ് ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഒരു നബിവചനമനുസരിച്ച് അയാള്‍ പ്രായശ്ചിത്തം ചെയ്യേണ്ടതാണ്. ഒന്നുകില്‍ ഒരു അടിമയെ മോചിപ്പിക്കുക, അല്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കുക, അതും സാധ്യമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ആഹാരം നല്കുക. ആഹാരത്തിന്റെ അളവ് നബി(സ) നിര്‍ണയിച്ചിട്ടില്ല. സംഭോഗം മുഖേന നോമ്പു മുറിച്ചവന്‍ അതിനു പകരം മറ്റൊരു ദിവസം നോമ്പെടുക്കണമെന്നും നബി(സ) പറഞ്ഞതായി അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നബി(സ)യുടെ അത്താഴ സമയം?


നബി(സ) റമദ്വാനില്‍ എപ്പോഴാണ് അത്താഴം കഴിച്ചിരുന്നത്? സുബ്ഹിന് തൊട്ടു മുമ്പോ കുറെ നേരത്തെയോ?
 
അബ്ദുല്‍കരീം, കോഴിക്കോട്

നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്‌കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂ എന്ന് സൈദുബ്‌നു സാബിത്ത്(റ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വലിയ അശുദ്ധിയോടെ നോമ്പില്‍ പ്രവേശിക്കല്‍


സുബ്ഹ് ബാങ്ക് വിളിക്കുന്ന സമയത്ത് ഒരാള്‍ക്ക് വലിയ അശുദ്ധിയുണ്ടെങ്കില്‍ ആ നിലയില്‍ നോമ്പില്‍ പ്രവേശിക്കാമോ? അതല്ല, സുബ്ഹിന് മുമ്പുതന്നെ കുളിച്ച് ശുദ്ധിയായാലേ നോമ്പെടുക്കാന്‍ പറ്റൂ എന്നാണോ?
 
ഉമ്മര്‍ കുറ്റിയില്‍, ദോഹ

ലൈംഗിക ബന്ധത്താല്‍ വലിയ അശുദ്ധിയുള്ളവനായിരിക്കെ നബി(സ) നോമ്പില്‍ പ്രവേശിക്കാറുണ്ടായിരുന്നുവെന്ന് പ്രവാചക പത്‌നിമാരായ ആഇശ, ഉമ്മുസലമ(റ) എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ നിന്ന് വ്യക്തമാകുന്നു. സുബ്ഹിന്റെ സമയമായ ശേഷം കുളിച്ചിട്ടാണ് അദ്ദേഹം നമസ്‌കരിച്ചിരുന്നതെന്നാണ് ഇതില്‍നിന്ന് ഗ്രഹിക്കാവുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായം അബൂഹുറയ്‌റ(റ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാര്‍ പ്രവാചകപത്‌നിമാരില്‍ നിന്നുള്ള റിപ്പോര്‍ട്ടാണ് പ്രമാണമായി സ്വീകരിച്ചിട്ടുള്ളത്. റമദ്വാനിന്റെ പകലില്‍ സ്വപ്നസ്ഖലനം മൂലം വലിയ അശുദ്ധിയുണ്ടാകുന്നതും നോമ്പിന്റെ സാധുതയെ ബാധിക്കുകയില്ല. ബോധപൂര്‍വം ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടാല്‍ നോമ്പ് മുറിയും എന്ന കാര്യം അവിതര്‍ക്കിതമാകുന്നു.

ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കല്‍

ഈത്തപ്പഴം കൊണ്ട് നോമ്പു തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടോ? 
അന്‍വര്‍ശക്കീല്‍, തിരൂര്‍

 
ഉണങ്ങാത്ത ഈത്തപ്പഴം ലഭ്യമാണെങ്കില്‍ അതുകൊണ്ടും ഇല്ലെങ്കില്‍ ഉണങ്ങിയ ഈത്തപ്പഴം (കാരക്ക) കൊണ്ടും അതുമില്ലെങ്കില്‍ വെള്ളം കൊണ്ടുമാണ് നബി(സ) നോമ്പ് തുറന്നിരുന്നതെന്ന് അനസ്(റ) പറഞ്ഞതായി അബൂദാവൂദ്, തിര്‍മിദി, അഹ്മദ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ''ഈത്തപ്പഴം കൊണ്ടാണ് നിങ്ങള്‍ നോമ്പ് തുറക്കേണ്ടത്. അത് കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട് അത് ശുദ്ധീകരണ ക്ഷമമാകുന്നു'' എന്ന് റസൂല്‍(സ) പറഞ്ഞതായി സല്‍മാന്‍ ബിന്‍ ആമിറി(റ)ല്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കടിച്ചാല്‍ പറ്റാത്ത വിധം ഉണക്കിയ കാരക്ക കൊണ്ട് നോമ്പ് തുറക്കുന്നതില്‍ പ്രത്യേക പുണ്യമുണ്ടെന്ന ധാരണയ്ക്ക് അടിസ്ഥാനമില്ല.

ദാമ്പത്യസുഖം അനുഭവിക്കാന്‍ നോമ്പ്‌ ഉപേക്ഷിക്കാമോ?

നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിലേർ‍പ്പെട്ടാൽ‍ രണ്ടു മാസം നിർ‍ബന്ധമായി നോമ്പനുഷ്‌ഠിക്കണമെന്നാണല്ലോ വിധി. എന്നാല്‍ ലൈംഗികാവശ്യങ്ങൾ‍ക്കു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ടോ?

എന്റെ ബന്ധുവിന്റെ വരൻ‍ വിദേശത്താണ്‌. ഒരു വർഷത്തെ പ്രവാസത്തിനു ശേഷം അയാൾ റമദാനിൽ‍ പത്തു ദിവസത്തെ ലീവിന്‌ നാട്ടിലെത്തി. ഈ വേളയിൽ‍ റമദാനിനു ശേഷം നോറ്റുവീട്ടാം എന്ന നിയ്യത്തോടെ അവർ‍ക്ക്‌ നോമ്പ്‌ ഒഴിവാക്കാമോ?

അനസ്‌ മുഹമ്മദ്‌ മലപ്പുറം

പുരുഷന്മാര്‍ക്ക്‌ രോഗം, യാത്ര എന്നീ കാരണങ്ങളാല്‍ മാത്രമേ നോമ്പ്‌ ഉപേക്ഷിക്കാന്‍ അല്ലാഹുവും റസൂലും(സ) അനുവദിച്ചിട്ടുള്ളൂ. സ്‌ത്രീകള്‍ ആര്‍ത്തവകാലത്തും പ്രസവത്തെത്തുടര്‍ന്ന്‌ രക്തസ്രാവമുള്ളപ്പോഴും നോമ്പെടുക്കാന്‍ പാടില്ല. ഗര്‍ഭകാലത്തും കുട്ടിക്ക്‌ മുലയൂട്ടുമ്പോഴും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. റമദാനിന്റെ രാവുകളില്‍ ദാമ്പത്യസുഖമനുഭവിക്കാന്‍ അല്ലാഹു പൂര്‍ണ അനുവാദം നല്‍കിയിട്ടുള്ളതിനാല്‍ ആ കാര്യത്തിനു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കുക അനിവാര്യമല്ലല്ലോ. അനിവാര്യസാഹചര്യങ്ങളിലാണ്‌ നിര്‍ബന്ധ ബാധ്യതകള്‍ക്ക്‌ ഇസ്‌ലാം ഇളവനുവദിച്ചിട്ടുള്ളത്‌. നോമ്പുകാരനായിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവന്‍ പ്രായശ്ചിത്തമായി ഒന്നുകില്‍ രണ്ടു മാസം വ്രതമനുഷ്‌ഠിക്കുകയോ അല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‍കുകയോ ചെയ്യാം.

ആറുനോമ്പിനു വ്യക്തമായ തെളിവുണ്ടോ?


ശവ്വാല്‍ മാസത്തില്‍ പെരുന്നാളിനു ശേഷം പലരും ആറുദിവസം സുന്നത്ത്‌ നോമ്പെടുക്കുന്നു. ഈ നോമ്പിന്‌ ഹദീസില്‍ തെളിവുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ശവ്വാല്‍ രണ്ട്‌ മുതല്‍ തുടര്‍ച്ചയായി ആറുദിവസം തന്നെയാകണോ, അതല്ല ശവ്വാലിലെ ഏതെങ്കിലും ആറു ദിവസമായാല്‍ മതിയോ?
 
അബ്‌ദുല്‍മന്നാന്‍ -കോഴിക്കോട്‌

``വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിച്ചതിനെ തുടര്‍ന്ന്‌ ശവ്വാലില്‍ നിന്ന്‌ ആറുദിവസവും കൂടി നോമ്പെടുത്താല്‍ അത്‌ കൊല്ലം മുഴുവന്‍ നോമ്പെടുത്തതിനു തുല്യമായിരിക്കും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുസ്‌ലിം, അബുദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഈ നോമ്പ്‌ സുന്നത്താണെന്ന്‌ ഇമാം ശാഫിഈയും ഇമാം അഹ്‌മദും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇങ്ങനെ നോമ്പെടുക്കുന്നത്‌ അനഭിലഷണീയമാണെന്നത്രെ ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും അഭിപ്രായം. ഈ ഹദീസ്‌ അവര്‍ക്ക്‌ അറിയാതെ പോയതുകൊണ്ടാകാം അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്‌. ഈ ഹദീസ്‌ പ്രാമാണികമല്ലെന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. തുടര്‍ച്ചയായുള്ള ആറുദിവസമാകണമെന്ന്‌ ഹദീസില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ആറു ദിവസം നോമ്പെടുത്താല്‍ മതിയാകും.

കര്‍മങ്ങള്‍ക്ക്‌ അല്ലാഹു പതിന്മടങ്ങാണ്‌ പ്രതിഫലം നല്‌കുകയെന്ന്‌ പ്രാമാണികമായ ഹദീസില്‍ വന്നിട്ടുണ്ട്‌. അപ്പോള്‍ മുപ്പത്‌ നോമ്പിന്‌ മുന്നൂറു നോമ്പിന്റെ പ്രതിഫലമുണ്ടാകും. ആറുനോമ്പിന്‌ അറുപത്‌ നോമ്പിന്റെ പ്രതിഫലവും കൂടി ചേരുമ്പോള്‍ മൊത്തം ഒരു വര്‍ഷം നോമ്പെടുത്തതിന്റെ പ്രതിഫലം ലഭിക്കും എന്നാണ്‌ പണ്ഡിതന്മാര്‍ ഈ ഹദീസിന്‌ നല്‌കിയിട്ടുള്ള വിശദീകരണം.

നോമ്പ്‌ നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ?

എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നതിനാല്‍ കഴിഞ്ഞ റമദാനില്‍ ഏതാനും നോമ്പുകള്‍ ഒഴിവാക്കേണ്ടിവന്നു. പ്രസവവും മുലകുടിയും കാരണം ഈ റമദാനിനു മുമ്പ്‌ നഷ്‌ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടാനും പറ്റിയില്ല. അസുഖം കാരണം ഈ റമദാനിലും ഏതാനും നോമ്പുകള്‍ ഉപേക്ഷിക്കേണ്ടിവരും. നഷ്‌ടപ്പെടുത്തിയ നോമ്പിനുള്ള പ്രായശ്ചിത്തമെന്താണ്‌? ഭാര്യക്ക്‌ പ്രയാസമായതിനാല്‍ നഷ്‌ടപ്പെട്ട നോമ്പ്‌ ഭര്‍ത്താവിന്‌ നോറ്റുവീട്ടാം എന്ന്‌ കേള്‍ക്കാനിടയായി. ഇത്‌ ശരിയാണോ?
അബ്‌ദുര്‍റശീദ്‌ (കോഴിക്കോട്)

നോമ്പ്‌ നോറ്റുവീട്ടുക ഏറെ പ്രയാസകരമായിത്തീരുന്ന സാഹചര്യത്തില്‍ പ്രായശ്ചിത്തം നല്‍കിയാല്‍ മതിയാകും. ഒരു ദിവസത്തെ നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം എന്ന നിലയില്‍. 2:184 ഖുര്‍ആന്‍ സൂക്തത്തില്‍ നിന്നും ഹദീസുകളില്‍ നിന്നും ഇതാണ്‌ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞിട്ടെങ്കിലും വലിയ പ്രയാസം കൂടാതെ നോറ്റുവീട്ടാന്‍ കഴിയുമെങ്കില്‍ പ്രായശ്ചിത്തം നല്‍കേണ്ടതില്ല. നോമ്പ്‌ നോറ്റുവീട്ടിയാല്‍ മതി. നോറ്റുവീട്ടുന്നതിനു പുറമെ പ്രായശ്ചിത്തം നല്‍കുകയും വേണമെന്‌ ചുരുക്കം ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഗര്‍ഭിണിയും മുലയൂട്ടുന്ന സ്‌ത്രീയും നോമ്പ്‌ ഉപേക്ഷിച്ചാല്‍ അടുത്ത റമദാനിനു മുമ്പ്‌ നോറ്റ്‌ വീട്ടിയേ തീരൂ എന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. നോമ്പ്‌ നോറ്റുവീട്ടാന്‍ ബാക്കിയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ആ നോമ്പ്‌ ഏറ്റവും അടുത്ത ബന്ധു നോറ്റുവീട്ടേണ്ടതാണ്‌ എന്നതിന്‌ ഹദീസില്‍ തെളിവുണ്ട്‌. എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ക്കു വേണ്ടി മക്കളോ ഭര്‍ത്താവോ മറ്റോ നോമ്പ്‌ നോല്‍ക്കണമെന്ന്‌ അല്ലാഹുവോ റസൂലോ കല്‍പിച്ചിട്ടില്ല. നോമ്പെടുക്കാന്‍ ഏറെ പ്രയാസമുള്ള ഭാര്യയ്‌ക്കു വേണ്ടി ഭര്‍ത്താവിന്‌ ചെയ്യാനുള്ളത്‌ പ്രായശ്ചിത്തം നല്‍കുകയാണ്‌.

പ്രായശ്ചിത്തം സ്‌ത്രീക്ക്‌ ബാധകമോ?


വ്രതമനുഷ്‌ഠിച്ചുകൊണ്ടിരിക്കെ പകല്‍ സമയത്ത്‌ ഭാര്യയുമായി ലൈംഗിക വേഴ്‌ചയിലേര്‍പ്പെട്ടാല്‍ അവരുടെ മേല്‍ ഇസ്‌ലാം പ്രായശ്ചിത്തം നിശ്ചയിക്കുന്നുണ്ടല്ലോ. ഇത്‌ പുരുഷനു മാത്രമാണോ ബാധകം?
എ അലിഅക്‌ബര്‍   -എറണാകുളം

ഈ വിഷയത്തില്‍ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നോമ്പുകാരനായിരിക്കെ ഭാര്യയുമായി ലൈംഗികവേഴ്‌ചയില്‍ ഏര്‍പ്പെട്ടുപോയ കാര്യത്തെ സംബന്ധിച്ച്‌ റസൂലി(സ)നോട്‌ ഖേദപൂര്‍വം സംസാരിച്ച വ്യക്തിക്ക്‌ അവിടുന്ന്‌ പ്രായശ്ചിത്തം വിധിച്ചപ്പോള്‍ അയാളുടെ ഭാര്യയും പ്രായശ്ചിത്തം ചെയ്യണമെന്ന്‌ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ പുരുഷന്‍ മാത്രമേ പ്രായശ്ചിത്തം ചെയ്യേണ്ടതുള്ളൂവെന്ന്‌ ഇമാം ഔസാഇയും ശാഫിഈ മദ്‌ഹബുകാരില്‍ ഒരു വലിയ വിഭാഗവും അഭിപ്രായപ്പെട്ടിരിക്കുന്നു.

എന്നാല്‍ മനപ്പൂര്‍വം ലൈംഗികവേഴ്‌ചയിലേര്‍പ്പെടുക എന്ന കുറ്റത്തിനാണ്‌ പ്രായശ്ചിത്തമെന്നും, അത്‌ സ്‌ത്രീക്ക്‌ മാത്രം ബാധകമാകാതിരിക്കാന്‍ ന്യായമൊന്നും ഇല്ലെന്നുമാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാല്‍ അവരില്‍ തന്നെ ചിലര്‍ അടിമസ്‌ത്രീകള്‍ ഈ വിഷയകമായി പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അവരുടെ പാരതന്ത്ര്യം പരിഗണിച്ചായിരിക്കാം അത്‌. ലൈംഗികവേഴ്‌ചയ്‌ക്ക്‌ നിര്‍ബന്ധിതയാകുന്ന സ്‌ത്രീ പ്രായശ്ചിത്തം ചെയ്യേണ്ടതില്ലെന്ന്‌ പല പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്‌. വ്രതമല്ലാത്ത പ്രായശ്ചിത്തമാണ്‌ സ്‌ത്രീ ചെയ്യുന്നതെങ്കില്‍ അതിന്റെ ചെലവ്‌ അവളാണോ ഭര്‍ത്താവാണോ വഹിക്കേണ്ടതെന്ന വിഷയത്തിലും പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

സ്‌ത്രീ പ്രായശ്ചിത്തം ചെയ്യണമെന്ന്‌ നബി(സ) കല്‌പിക്കാതിരുന്നിട്ടും അവള്‍ക്ക്‌ പ്രായശ്ചിത്തം ബാധകമാക്കുന്നത്‌ ന്യായമാണോ എന്ന ചോദ്യത്തിന്‌ ഭൂരിപക്ഷം പണ്ഡിതന്മാര്‍ വിശദമായ മറുപടി നല്‍കിയിട്ടുണ്ട്‌. അത്‌ ഇങ്ങനെ സംഗ്രഹിക്കാം: ഒന്നുകില്‍ അവള്‍ എന്തെങ്കിലും കാരണത്താല്‍ നോമ്പ്‌ നിര്‍ബന്ധമില്ലാത്തവളായിരിക്കാം. അല്ലെങ്കില്‍ താന്‍ മനപ്പൂര്‍വം ലൈംഗികവേഴ്‌ചയിലൂടെ നോമ്പ്‌ മുറിച്ചുവെന്ന്‌ അവള്‍ തുറന്നുപറയാത്ത സ്ഥിതിക്ക്‌ അവള്‍ക്ക്‌ പ്രായശ്ചിത്തം വിധിക്കേണ്ടതില്ലെന്ന്‌ നബി(സ) തീരുമാനിച്ചതായിരിക്കാം. അല്ലെങ്കില്‍ ലൈംഗിക വേഴ്‌ചയിലൂടെ നോമ്പ്‌ മുറിച്ചതിന്‌ പ്രായശ്ചിത്തം വിധിച്ചാല്‍ അത്‌ പുരുഷനും സ്‌ത്രീക്കും ഒരുപോലെ- ജനാബത്ത്‌ കുളി ഇരുവര്‍ക്കും നിര്‍ബന്ധമാണെന്നതുപോലെ- ബാധകമാണെന്ന്‌, കേള്‍ക്കുന്നവരൊക്കെ ഗ്രഹിച്ചുകൊള്ളുമെന്ന്‌ നബി(സ) കരുതിയിരിക്കാം. ഈ വിഷയകമായ വിശദാംശങ്ങള്‍ക്ക്‌ സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്‌ഹുല്‍ബാരി (വാ. 5 പേ. 674, 675) നോക്കുക.
 

നോമ്പ്‌ തുറപ്പിക്കലും ഫിത്വ്‌ര്‍ സകാത്തും


ഗള്‍ഫ്‌ നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ്‌ തുറപ്പിക്കാനുമെന്ന്‌ പറഞ്ഞ്‌ ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച്‌ നാട്ടിലേക്ക്‌ അയക്കുന്നു. നാട്ടില്‍ ആ പണം ഏത്‌ രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കാനോ സമൂഹ നോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത്‌ വിനിയോഗിക്കുന്നത്‌. ഈദുല്‍ഫിത്‌്വറിന്‌ നല്‍കേണ്ട സകാത്ത്‌ മുന്‍കൂട്ടി നല്‍കാനും അത്‌ താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക്‌ അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?
എം പി ജുനൈസ്‌  -മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത്‌ നിര്‍ബന്ധബാധ്യതയാണ്‌. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ്‌ നല്‍കേണ്ടത്‌. സകാത്ത്‌ നിര്‍ബന്ധമാകുന്ന സമയത്തിന്‌ മുമ്പ്‌ നല്‍കുന്നതിന്‌ വിരോധമില്ലെന്ന്‌ വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്‌. പാവപ്പെട്ട നോമ്പുകാരന്‌ നോമ്പ്‌ തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന്‌ ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്‌തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത്‌ സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത്‌ തന്നെയാണ്‌. എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്‌തുറയ്‌ക്ക്‌ വിനിയോഗിക്കുന്നത്‌ ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്‌, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്‌ത്വാര്‍ ഫണ്ട്‌ വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്‌.

സകാത്ത്‌ നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത്‌ തന്നെ അത്‌ വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക്‌ തന്നെ നല്‍കുന്നതാണ്‌ ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ്‌ മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത്‌ സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക്‌ തന്നെ നല്‍കാന്‍ ഏര്‍പ്പാട്‌ ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

അന്ന ദാനത്തിന്‌ പകരം കാശ്‌ കൊടുക്കാമോ?


റമദാനില്‍ നോമ്പനുഷ്‌ഠിക്കാന്‍ കഴിയാത്തവര്‍ സാധുക്കള്‍ക്ക്‌ അന്നദാനം ചെയ്യണമെന്നാണല്ലോ വിധി. എന്നാല്‍ അന്നദാനത്തിന്‌ പകരം കാശ്‌ കൊടുത്താല്‍ മതിയാകുമോ? അങ്ങനെയെങ്കില്‍ എത്ര രൂപ കൊടുക്കണം?
കെ പി അബൂബക്കര്‍  -മുത്തന്നൂര്‍

ഒരു നോമ്പ്‌ ഉപേക്ഷിക്കുന്നതിന്‌ പ്രായശ്ചിത്തമായി ഒരു പാവപ്പെട്ടവന്‌ ഭക്ഷണം (ത്വആമു മിസ്‌കീനിന്‍) നല്‌കണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ (2:184) കല്‌പന. പല പണ്ഡിതന്മാരും നിര്‍ദേശിച്ചിട്ടുള്ളത്‌ ഒരു നോമ്പിന്‌ ഒരു മുദ്ദ്‌ (ഏകദേശം അര കിലോഗ്രാം) ഭക്ഷ്യവസ്‌തു എന്ന കണക്കില്‍ നല്‌കണമെന്നാണ്‌. അല്‌പം കൂടുതല്‍ കൊടുക്കുന്നത്‌ ഉത്തമമായിരിക്കും എന്നതില്‍ സംശയമില്ല. പണം കൊടുത്ത്‌ ആര്‍ക്കും യഥേഷ്‌ടം ഭക്ഷ്യവസ്‌തുക്കള്‍ വാങ്ങാന്‍ പറ്റുന്ന സാഹചര്യത്തില്‍ ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്റെ ഒരു ദിവസത്തെ മിതമായ ഭക്ഷണത്തിന്‌ മതിയാകുന്ന തുക നല്‌കാവുന്നതാണ്‌. ഇഷ്‌ടമുള്ള ഭക്ഷണം വാങ്ങാന്‍ ഗുണഭോക്താവിന്‌ സൗകര്യം ലഭിക്കും എന്നത്‌ പ്രായശ്ചിത്തം പണമായി നല്‌കുന്നതിന്റെ ഒരു പ്രയോജനമാകുന്നു. എന്നാല്‍ പണം അനാവശ്യകാര്യങ്ങള്‍ക്ക്‌ വേണ്ടി വിനിയോഗിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. ഗുണഭോക്താവിന്‌ ഇഷ്‌ടപ്പെടുന്ന തരത്തില്‍ ഗുണമേന്മയുള്ള ഭക്ഷ്യവസ്‌തുക്കള്‍ നല്‌കുന്നത്‌ ഏത്‌ നിലയിലും ഉത്തമമായിരിക്കും.

നോമ്പ്‌ നോറ്റുവീട്ടേണ്ട ആള്‍ മരിച്ചാല്‍ ?


നോമ്പ്‌ നോറ്റു വീട്ടാന്‍ ബാധ്യതയുള്ള നിലയില്‍ ഒരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ ആ നോമ്പ്‌ വീട്ടേണ്ടതുണ്ടോ?
അബ്‌ദുല്‍ മലിക്ക്‌ (കൊച്ചി)

``വല്ലവനും നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ അടുത്ത ബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണെന്ന്‌'' നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഈ വിഷയകമായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ഒരു സ്‌ത്രീ റസൂലി(സ)ന്റെ അടുത്ത്‌ വന്നു ``ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുള്ള നിലയില്‍ എന്റെ മാതാവ്‌ മരിച്ചിരിക്കുന്നു. അവര്‍ക്ക്‌ പകരം ഞാനത്‌ നോല്‍ക്കേണ്ടതുണ്ടോ'' എന്ന്‌ ചോദിച്ചു. ``അവര്‍ക്ക്‌ കട ബാധ്യതയുണ്ടായിരുന്നെങ്കില്‍ നീ വീട്ടുമായിരുന്നോ?'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അവള്‍ അതെയെന്ന്‌ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ``എങ്കില്‍ അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.''

നോമ്പ്‌ നോല്‌ക്കാന്‍ ബാധ്യതയുണ്ടായിരിക്കെ മരിച്ചാല്‍


നോമ്പ്‌ നോറ്റു വീട്ടേണ്ടതുള്ള ഒരാള്‍ അത്‌ നിര്‍വഹിക്കാതെ മരിച്ചാല്‍ ബന്ധുക്കള്‍ അയാള്‍ക്ക്‌ പകരം നോറ്റു വീട്ടേണ്ടതുണ്ടോ?
സി പി നസീല്‍ (കോഴിക്കോട്‌ )

``നോമ്പ്‌ നിര്‍വഹിക്കാന്‍ ബാധ്യതയുള്ള നിലയില്‍ വല്ലവനും മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ ഉറ്റബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണ്‌'' എന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ``ഒരാള്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരിക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുണ്ട്‌. അവര്‍ക്ക്‌ പകരം ഞാന്‍ അത്‌ നോറ്റു വീട്ടണമോ? നബി(സ) പറഞ്ഞു: ``അതെ, അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.'' ഇങ്ങനെ നോറ്റുവീട്ടുന്നത്‌ നിര്‍ബന്ധമല്ല; സുന്നത്താണ്‌ എന്നത്രെ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്‌ ഭക്ഷണം നല്‌കുകയാണ്‌ ഉറ്റ ബന്ധു ചെയ്യേണ്ടതെന്നാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ പ്രമുഖരായ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വഹാബികളില്‍ ചിലരുടെ ഫത്‌വകളാണ്‌ അവര്‍ക്ക്‌ അവലംബം.

നോമ്പ്‌: നിയ്യത്തിന്റെ രൂപവും സമയവും

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമാണോ? അതിന്റെ വാക്കുകള്‍ എപ്രകാരമാണ്‌? നിയ്യത്ത്‌ വെക്കേണ്ട സമയം എപ്പോഴാണ്‌?
പി ടി ആദില്‍ (മലപ്പുറം)

ഒരു കര്‍മം ചെയ്യുമ്പോള്‍ മനസ്സിലെ വിചാരഗതിയെന്താണോ അതാണ്‌ നിയ്യത്ത്‌. ഈ വിഷയകമായി പ്രസിദ്ധമായ നബിവചനം ഇപ്രകാരമാകുന്നു: ``കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ച്‌ മാത്രമാകുന്നു. അതിനാല്‍ വല്ലവന്റെയും ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമാണെങ്കില്‍ അവന്റെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കും തന്നെ. വല്ലവന്റെയും ഹിജ്‌റ ഐഹികനേട്ടങ്ങള്‍ക്കു വേണ്ടിയോ ഒരു സ്‌ത്രീയെ വിവാഹം കഴിക്കാന്‍ വേണ്ടിയോ ആണെങ്കില്‍ അവന്റെ ഹിജ്‌റ അവന്‍ ലക്ഷ്യമാക്കിയ കാര്യത്തിലേക്ക്‌ തന്നെയാകുന്നു.'' (ബുഖാരി, മുസ്‌ലിം) നബി(സ) മദീനാവാസമാരംഭിച്ചത്‌ മുതല്‍ മക്കാവിജയംവരെ ഏത്‌ നാട്ടുകാര്‍ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കിലും അവര്‍ സ്വദേശം വെടിഞ്ഞ്‌ മദീനയിലേക്ക്‌ ഹിജ്‌റ പോകണമെന്നായിരുന്നു അല്ലാഹുവിന്റെ കല്‌പന. ഈ ഹിജ്‌റ അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഒരു സല്‍കര്‍മമാകണമെങ്കില്‍ ഉദ്ദേശ്യം ശരിയാകണമെന്നും എല്ലാ കര്‍മങ്ങള്‍ക്കും ഇത്‌ ബാധകമാണെന്നും ഈ നബിവചനത്തില്‍ നിന്ന്‌ ഗ്രഹിക്കാം.

നോമ്പിന്റെ നിയ്യത്ത്‌ സംബന്ധിച്ച്‌ പ്രത്യേകമായി പരാമര്‍ശിക്കുന്ന നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.'' (അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) എന്നാല്‍ നിര്‍ബന്ധമല്ലാത്ത നോമ്പിന്റെ കാര്യത്തില്‍ നേരം പുലര്‍ന്നതിനു ശേഷം തീരുമാനമെടുക്കാവുന്നതാണെന്ന്‌ തെളിയിക്കുന്ന നബിവചനം ആഇശ(റ)യില്‍ നിന്നും മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഉദ്ദേശ്യശുദ്ധിയും തീരുമാനവുമൊക്കെ മനസ്സില്‍ ഉണ്ടാകേണ്ടതാണ്‌. അത്‌ ഏതെങ്കിലും ഭാഷയില്‍ പറയേണ്ടതില്ല. ഹജ്ജിലും ഉംറയിലും പ്രവേശിക്കുന്നത്‌ മാത്രമേ പ്രഖ്യാപിക്കണമെന്ന്‌ നബി(സ) പഠിപ്പിച്ചിട്ടുള്ളൂ. ഒരു റമദാന്‍ മാസം മുഴുവന്‍ നോമ്പെടുക്കാമെന്ന്‌ മനസ്സിലുറപ്പിച്ച വ്യക്തി ഓരോ രാത്രിയിലും ആ തീരുമാനം ആവര്‍ത്തിക്കണമെന്നില്ലെന്ന്‌ ചില പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

മറന്നു തിന്നവന്റെ നോമ്പ്‌


നോമ്പെടുക്കാന്‍ തീരുമാനമെടുത്തതിനുശേഷം ഓര്‍മയില്ലാതെ ഒരാള്‍ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ അയാളുടെ നോമ്പ്‌ നിഷ്‌ഫലമാകുമോ?

അബ്‌ദുല്‍സലീം (കണ്ണൂര്‍ )

സത്യവിശ്വാസികളുടെ ഒരു പ്രാര്‍ഥന വിശുദ്ധഖുര്‍ആനില്‍ എടുത്തുകാണിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌. ``ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോവുകയോ ഞങ്ങള്‍ക്ക്‌ തെറ്റ്‌ പറ്റുകയോ ചെയ്‌താല്‍ ഞങ്ങളെ ശിക്ഷിക്കരുതേ'' (2:286). ``എന്റെ സമുദായത്തിന്‌ അബദ്ധത്തിന്റെയും മറവിയുടെയും കാര്യത്തില്‍ വിട്ടുവീഴ്‌ച നല്‌കപ്പെട്ടിരിക്കുന്നു'' എന്ന്‌ നബി(സ) പറഞ്ഞതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

നോമ്പിന്റെ കാര്യത്തില്‍ പ്രത്യേകമായുള്ള ഒരു നബിവചനം ഇപ്രകാരമാകുന്നു: ``നോമ്പുണ്ടായിരിക്കെ ആരെങ്കിലും മറന്നുകൊണ്ട്‌ വല്ലതും തിന്നുകയോ കുടിക്കുകയോ ചെയ്‌താല്‍ (അത്‌ പരിഗണിക്കാതെ) ആ ദിവസത്തെ നോമ്പ്‌ അവര്‍ പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണ്‌ അവര്‍ക്ക്‌ ആ ഭക്ഷണമോ പാനീയമോ നല്‌കിയത്‌.'' (ബുഖാരിയും മുസ്‌ലിമും അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌) മറന്നുകൊണ്ട്‌ നോമ്പ്‌ മുറിക്കാന്‍ ഇടയായാല്‍ പകരം നോമ്പ്‌ നോറ്റുവീട്ടുകയോ പ്രായശ്ചിത്തം ചെയ്യുകയോ വേണ്ടതില്ലെന്ന്‌ വ്യക്തമാക്കുന്ന ഒരു ഹദീസ്‌ ഹാകിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

Followers -NetworkedBlogs-

Followers