ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label യുക്തിവാദം. Show all posts
Showing posts with label യുക്തിവാദം. Show all posts

ദൈവനിഷേധപരമല്ലാത്ത പരിണാമവാദം

ലക്ഷക്കണക്കിനു വര്‍ഷങ്ങളിലൂടെയള്ള പരിണാമ പ്രക്രിയകളിലൂടെയാണ്‌ ഭൂമിയില്‍ ജീവജാലങ്ങള്‍ ഉടലെടുത്തത്‌ എന്ന ഡാര്‍വിന്റെയും സമാനവാദക്കാരായ പരിണാമ വാദികളുടെയും സിദ്ധാന്തങ്ങള്‍ക്ക്‌ പിന്നില്‍ കടുത്ത ദൈവനിഷേധമാണല്ലോ നമുക്ക്‌ വീക്ഷിക്കാന്‍ കഴിയുന്നത്‌.

എന്നാല്‍ ദൈവത്തിന്റെ പങ്ക്‌ അംഗീകരിച്ചുകൊണ്ട്‌ തന്നെ നിരന്തരമായ പ്രക്രിയയിലൂടെ ഒരു ജീവജാതിയില്‍ നിന്നും മറ്റൊരു ജീവജാതിയും ഉപജാതികളും ഉണ്ടാകുന്നുവെന്ന പരിണാമവാദം നമുക്ക്‌ അംഗീകരിച്ചുകൂടേ. ആദംനബി ആദ്യത്തെ മനുഷ്യനല്ലായിരുന്നുവെന്നും മാനസികവികാസം പ്രാപിക്കാത്ത നിയാണ്ടര്‍ത്താന്‍ മനുഷ്യനെയും ശിലായുഗ മനുഷ്യനെയും ആദമിന്‌ മുമ്പ്‌ ദൈവം സൃഷ്‌ടിച്ചിരുന്നുവെന്നും ഖാദിയാനികളുടെ ഒരു മാസികയില്‍ വായിക്കാന്‍ സാധിച്ചു. ഇത്‌ ഖുര്‍ആനിന്‌ വിരുദ്ധമല്ലേ?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി

ഭൂമിയിലെ സസ്യജീവജാലങ്ങളും പരിസ്ഥിതി വ്യവസ്ഥകളുമൊക്കെ ഒരു നിമിഷത്തില്‍ ഇന്നുള്ള പോലെ ഉത്ഭൂതമാവുകയാണുണ്ടയതെന്ന്‌ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ പറഞ്ഞിട്ടില്ല. ജൈവ അഭിവൃദ്ധിയും ഭക്ഷ്യശൃംഖലയുമടക്കം ഭൂമിയിലെ സൃഷ്‌ടിവ്യവസ്ഥകള്‍ നാലുദിവസങ്ങളിലാണ്‌ (അഥവാ ഘട്ടങ്ങളിലാണ്‌) അല്ലാഹു സംവിധാനിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 41:10 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാം. `യൗമ്‌' (ദിവസം) കൊണ്ട്‌ ഉദ്ദേശിക്കപ്പെട്ടത്‌ ദീര്‍ഘമായ കാലയളവായിരിക്കാം എന്നതിന്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ തന്നെ തെളിവുണ്ട്‌. എന്നാല്‍ ഒരു ജീവജാതിയില്‍ നിന്ന്‌ മറ്റൊരു ജീവജാതിയെ പരിണമിപ്പിക്കുക എന്നതാണ്‌ അല്ലാഹുവിന്റെ സൃഷ്‌ടിവ്യവസ്ഥയെന്ന്‌ പറയാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെയൊന്നും പിന്‍ബലം കാണുന്നില്ല.

ചിമ്പന്‍സിയും ഗോറില്ലയും ഉള്‍പ്പെടെ പലതരം കുരങ്ങുകള്‍ അനേകായിരം വര്‍ഷങ്ങളായിട്ട്‌ ലോകത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. മനുഷ്യനോടോ കുരങ്ങിനോടോ സാദൃശ്യമുള്ള പല ജീവജാതികള്‍ക്ക്‌ വംശനാശം സംഭവിച്ചിട്ടുമുണ്ടാകും. അവയില്‍ പലതിന്റെയും ഫോസിലുകള്‍ ഗവേഷകര്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. അവയ്‌ക്കിടയില്‍ വല്ല സമാനതകളും കണ്ടാല്‍ ഒന്ന്‌ മറ്റൊന്നില്‍ നിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന്‌ സിദ്ധാന്തിക്കുകയാണ്‌ ഡാര്‍വിന്‍ ചെയ്‌തതും ഡാര്‍വിനിസ്റ്റുകള്‍ ചെയ്‌തുകൊണ്ടിരിക്കുന്നതും.

എന്നാല്‍ ചരിത്രത്തിന്‌ അറിയാവുന്ന കാലങ്ങളിലൊന്നും ഒരു ജീവജാതി മറ്റൊന്നായി പരിണമിച്ചതായി തെളിവുകളുടെ പിന്‍ബലത്തോടെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഭീമാകാരമുള്ള ദിനോസറുകളുടെ അവശിഷ്‌ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ `പരിണാമശൃംഖല'യില്‍ അവയ്‌ക്ക്‌ തൊട്ടുമുമ്പും ശേഷവുമുള്ള കണ്ണികള്‍ ഏതൊക്കെയായിരുന്നുവെന്ന്‌ ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. ദശലക്ഷക്കണക്കില്‍ ജീവജാതികളില്‍ അനുസ്യൂതം നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ്‌ പരിണാമമെങ്കില്‍ ജീവശാസ്‌ത്രം ഒട്ടൊക്കെ വികസിച്ച സമീപ നൂറ്റാണ്ടുകളില്‍ അതിന്റെ ഭൗതിക തെളിവുകള്‍ എവിടെ നിന്നെങ്കിലും ലഭ്യമാകേണ്ടതായിരുന്നു. അതൊരിക്കലും ഉണ്ടായിട്ടില്ല. സമാനതകളുള്ള ഫോസിലുകള്‍ നിരത്തിവെച്ച്‌ കാല്‍പനിക സിദ്ധാന്തം ചമച്ച്‌അനിഷേധ്യ ശാസ്‌ത്രസത്യമെന്നോണം അവതരിപ്പിക്കുകയാണ്‌ പരിണാമവാദികള്‍ എക്കാലത്തും ചെയ്‌തിട്ടുള്ളത്‌. യേശുക്രിസ്‌തുവിന്റെ ശവകുടീരം കശ്‌മീരിലാണെന്ന്‌ ഒരു കഥ ചമച്ചുണ്ടാക്കി അത്‌ മീര്‍സയുടെ പ്രവാചകത്വത്തിന്‌ തെളിവാക്കുന്ന ഖാദിയാനികള്‍ പരിണാമവാദത്തില്‍ നിന്നും വ്യാജ പ്രവാചകത്വത്തിന്‌ തെളിവുണ്ടാക്കിക്കൂടായ്‌കയില്ല.

ദൈവം പരീക്ഷിക്കുന്നതെന്തിന്‌?

``ഏതെല്ലാം അറിവുകളും ശേഷികളും തന്റെ വിദ്യാര്‍ഥികള്‍ നേടിയെന്നും നേടാതെ പോയത്‌ ഏതെല്ലാമെന്നും സ്വയം തിരിച്ചറിയുന്നതിനു വേണ്ടിയാണ്‌ അധ്യാപകര്‍ അവര്‍ക്ക്‌ പരീക്ഷ നടത്തുന്നത്‌. തന്റെ എല്ലാ സൃഷ്‌ടികളെക്കുറിച്ചും സകലവിധ അറിവുകളുമുള്ള ദൈവത്തിന്‌ പിന്നീട്‌ മനുഷ്യരെ പരീക്ഷിക്കുന്നതിന്റെ ആവശ്യമെന്താണ്‌?'' ഒരു യുക്തിവാദി നേതാവിന്റെ പ്രസംഗത്തില്‍ നിന്ന്‌. `മുസ്‌ലിം' എന്ത്‌ പറയുന്നു?

അബൂസലീല്‍ - ആമയൂര്‍

അധ്യാപകന്‌ വിദ്യാര്‍ഥിയെ സംബന്ധിച്ച്‌ തിരിച്ചറിവുണ്ടാവുക എന്നത്‌ ഫലപ്രദമായ അധ്യാപനത്തിന്‌ ഉപകരിക്കുമെങ്കിലും അതല്ല പരീക്ഷയുടെ ആത്യന്തിക ലക്ഷ്യം. വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ പഠിക്കാന്‍ പ്രചോദനം നല്‍കുകയും അവരുടെ അറിവും കഴിവും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ്‌ പരീക്ഷകള്‍ കൊണ്ട്‌ പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. വിവിധ ജീവിതമേഖലകളില്‍ സേവനമര്‍പ്പിക്കാന്‍ അവരെ പ്രാപ്‌തരാക്കുക എന്നതും ഒരു ഉദ്ദേശ്യമാണ്‌. അല്ലാഹു മനുഷ്യരെ പരീക്ഷിക്കുന്നതിന്‌ ഇതുപോലെ ബഹുമുഖ ലക്ഷ്യങ്ങളുണ്ടായിരിക്കാം. സര്‍വജ്ഞനായ അല്ലാഹുവെ പരിമിതമായ അറിവ്‌ മാത്രമുള്ള അധ്യാപകരോടോ പരിശീലകരോടോ ഉപമിക്കാവുന്നതല്ല.

പൂര്‍ണ പ്രതിഫലം ഇഹലോകത്തില്‍ തന്നെ ലഭ്യമാവുക സാധ്യമല്ലേ?



മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ (നന്മയായാലും തിന്മയായാലും) അവയ്‌ക്ക്‌ പൂര്‍ണ പ്രതിഫലം നല്‌കാനാണ്‌ പരലോകമെന്ന്‌ ഇസ്‌‌ലാം പറയുന്നു. ഇവിടെ ചെയ്‌ത പ്രവര്‍ത്തനത്തിന്‌ പൂര്‍ണമായ പ്രതിഫലം ഈ ലോകത്തുവെച്ച്‌ നല്‌കാന്‍ കഴിയില്ല എന്നത്‌ ഒരു മിഥ്യാധാരണയാണ്‌. യഥാര്‍ഥത്തില്‍ മനുഷ്യരായ നമുക്ക്‌ പ്രത്യക്ഷത്തില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. കോടിക്കണക്കിന്‌ പേരെ കൊന്ന ഹിറ്റ്‌ലര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതിന്റെ വേദന അനുഭവിച്ച്‌ തീര്‍ന്നിട്ടില്ല എന്ന്‌ ഉറപ്പിച്ച്‌ പറയാന്‍ പറ്റുമോ? അതേപോലെ വലിയ നന്മകള്‍ ചെയ്‌തവര്‍ക്ക്‌ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നതായി കാണാം. അവര്‍ക്ക്‌ ലഭിക്കുന്ന പ്രശസ്‌തിയും സല്‍പ്പേരും അവര്‍ ചെയ്‌ത നന്മക്കുള്ള പ്രതിഫലമല്ലേ? ഉദാഹരണമായി മദര്‍ തെരേസ. ഒരുപാട്‌ നന്മകള്‍ ചെയ്‌ത അവര്‍ക്ക്‌ സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രശസ്‌തി പ്രസ്‌തുത നന്മകള്‍ക്കുള്ള പ്രതിഫലമായിരിക്കാം. ചെയ്യുന്ന നന്മക്കും തിന്മക്കും പൂര്‍ണാര്‍ഥത്തില്‍ ഇവിടെ വെച്ചുതന്നെ പ്രതിഫലം ലഭിക്കുന്നുണ്ട്‌. നൂറുപേരെ കൊന്നവനെ ഒരു തവണയേ കൊല്ലാന്‍ കഴിയുന്നുള്ളൂ എന്ന്‌ നാം പറയുന്നുണ്ടെങ്കിലും ആ മനുഷ്യന്‍ അതിന്റെ പ്രതിഫലം ഈ ജീവിതത്തില്‍ വെച്ചുതന്നെ ഏറ്റുവാങ്ങിയിട്ടില്ല എന്ന്‌ പ്രത്യക്ഷ വസ്‌തുതകള്‍ മാത്രം അറിയാന്‍ കഴിയുന്ന നമുക്ക്‌ എങ്ങനെയാണ്‌ പറയാന്‍ കഴിയുക?


ജംഷിദ്‌ നരിക്കുനി


യുക്തിചിന്തയെ സംബന്ധിച്ച്‌ പലരുടെയും കാഴ്‌ചപ്പാടുകള്‍ വ്യത്യസ്‌തമാകാം. ഞാന്‍ യുക്തിയെന്ന്‌ കരുതുന്നത്‌ മറ്റൊരാള്‍ക്ക്‌ അയുക്തിയായി തോന്നാം. ദീര്‍ഘകാലം ജനങ്ങളെ സേവിച്ച വ്യക്തിക്ക്‌ നീണ്ടുനില്‌ക്കുന്ന സല്‍ഫലവും ദീര്‍ഘകാലം ദ്രോഹങ്ങള്‍ ചെയ്‌ത ആള്‍ക്ക്‌ നീണ്ടുനില്‌ക്കുന്ന ശിക്ഷയും ലഭിക്കേണ്ടതുണ്ടെന്ന്‌ യുക്തി ചിന്തയില്‍ തെളിയുന്നു എന്നതുകൊണ്ടല്ല, പൂര്‍ണമായ പ്രതിഫലം ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാണ്‌ നല്‌കപ്പെടുകയെന്നും അത്‌ ശാശ്വതവാസത്തിന്റെ നാളായിരിക്കുമെന്നും പ്രപഞ്ച നാഥനായ അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയതു കൊണ്ടാണ്‌ മുസ്‌ലിംകള്‍ പരലോകത്തില്‍ വിശ്വസിക്കുന്നത്‌.

“ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്‌. നിങ്ങളുടെ പ്രതിഫലങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളില്‍ മാത്രമേ നിങ്ങള്‍ക്ക്‌ പൂര്‍ണമായി നല്‌കപ്പെടുകയുള്ളൂ. അപ്പോള്‍ ആര്‍ നരകത്തില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ്‌ വിജയം നേടുന്നത്‌. ഐഹിക ജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല'' (വി.ഖു 3:185). “(അവരോട്‌ പറയപ്പെടും) സമാധാനപൂര്‍വം നിങ്ങള്‍ അവിടെ പ്രവേശിച്ചു കൊള്ളുക. ശാശ്വത വാസത്തിനുള്ള ദിവസമാകുന്നു അത്‌. അവര്‍ക്കവിടെ അവര്‍ ഉദ്ദേശിക്കുന്നതെന്തും ഉണ്ടായിരിക്കും. നമ്മുടെ പക്കലാകട്ടെ കൂടുതലായി പലതുമുണ്ട്‌.'' (50:34,35)

അല്ലാഹു ഇഹലോകത്ത്‌ പ്രതിഫലമോ ശിക്ഷയോ നല്‌കുകയില്ലെന്ന്‌ ഇതിനര്‍ഥമില്ല. സത്യവിശ്വാസികള്‍ക്കും സച്ചരിതര്‍ക്കും അവന്‍ ഇഹലോകത്ത്‌ നല്‌കുന്ന പലതരം അനുഗ്രഹങ്ങളെയും സൗഭാഗ്യങ്ങളെയും സംബന്ധിച്ച്‌ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. എന്നാല്‍ അനശ്വരമായ പരലോക സൗഭാഗ്യങ്ങളെ അപേക്ഷിച്ച്‌ ക്ഷണികമായ ഐഹിക ജീവിതത്തിലെ ഏത്‌ മഹാഭാഗ്യവും നിസ്സാരം മാത്രമാണ്‌. നശ്വരവും അനശ്വരവും ഒരുപോലെ പൂര്‍ണമല്ലെന്ന്‌ സാമാന്യമായ യുക്തിബോധമുള്ള എല്ലാവര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

“നിങ്ങളുടെ രക്ഷിതാവ്‌ എന്താണ്‌ അവതരിപ്പിച്ചിട്ടുള്ളതെന്ന്‌ സൂക്ഷ്‌മത പാലിക്കുന്നവരോട്‌ ചോദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘ഉത്തമമായത്‌ തന്നെ.’ നല്ലത്‌ ചെയ്‌തവര്‍ക്ക്‌ ഈ ദുന്‍യാവില്‍ തന്നെ നല്ല ഫലമുണ്ട്‌. പരലോകഭവനമാകട്ടെ കൂടുതല്‍ ഉത്തമമാകുന്നു. സൂക്ഷ്‌മത പാലിക്കുന്നവര്‍ക്കുള്ള ഭവനം എത്രയോ നല്ലത്‌!''(വി.ഖു 16:30). ശാശ്വതമായ പരലോക ശിക്ഷക്ക്‌ മുമ്പായി സത്യനിഷേധികളും അതിക്രമകാരികളുമായിട്ടുള്ളവര്‍ക്ക്‌ അല്ലാഹു ഇഹലോകത്ത്‌ നല്‌കിയ കഠിന ശിക്ഷയെകുറിച്ചും വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. പരലോകത്തെ വലിയ ശിക്ഷയെ അപേക്ഷിച്ച്‌ അതൊക്കെ നിസ്സാരമാണെന്ന്‌ വ്യക്തമാക്കിയിട്ടുമുണ്ട്‌.

“എന്നാല്‍ ധിക്കാരം കാണിച്ചവരാരോ അവരുടെ വാസസ്ഥലം നരകമാകുന്നു. അവര്‍ അതില്‍ നിന്നു പുറത്തു കടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവര്‍ തിരിച്ചയയ്‌ക്കപ്പെടുന്നതാണ്‌. നിങ്ങള്‍ നിഷേധിച്ചു തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങള്‍ ആസ്വദിച്ചുകൊള്ളുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്യും. ഏറ്റവും വലിയ ആ ശിക്ഷ കൂടാതെ (ഐഹികമായ) ചില ചെറിയ തരം ശിക്ഷകളും നാം അവരെ ആസ്വദിപ്പിക്കുന്നതാണ്‌. അവര്‍ ഒരു വേള മടങ്ങിയേക്കാമല്ലോ.''(വി.ഖു 32:20,21)

മരണത്തോടുകൂടെ മനുഷ്യജീവിതം ശൂന്യതയില്‍ കലാശിക്കുന്നുവെങ്കില്‍ അതിനു ശേഷം അവാര്‍ഡുകളോ പ്രശംസകളോ ആദരാഞ്‌ജലികളോ റീത്തുകളോ ലഭിച്ചതു കൊണ്ട്‌ പരേതന്‌ യാതൊരു പ്രയോജനവുമില്ല. ഭൗതിക വാദികള്‍ സ്ഥാപിക്കുന്ന രക്തസാക്ഷി മണ്ഡപങ്ങളൊക്കെ വട്ടപൂജ്യത്തിന്‌ മുകളില്‍ കെട്ടിപ്പൊക്കുന്ന അസംബന്ധങ്ങള്‍ മാത്രമാണ്‌. ഏക ദൈവവിശ്വാസികള്‍ക്ക്‌ മാത്രമാണ്‌ നിലനില്‌ക്കുന്ന ദാനങ്ങള്‍ മുഖേനയും ബന്ധുമിത്രാദികളുടെ പ്രാര്‍ഥനകള്‍ മുഖേനയും മരണാന്തരം ദൈവികമായ അനുഗ്രഹങ്ങള്‍ ലഭിക്കുന്നത്‌. ഇരുപത്തിനാലു മണിക്കൂറുള്ള ഒരു ദിവസത്തിലെ ഭാഗ്യനിര്‍ഭാഗ്യങ്ങളെയും അനശ്വരതയുടെ യുഗത്തിലെ രക്ഷാശിക്ഷകളെയും തുല്യമായി ഗണിക്കാമെന്നാണ്‌ ഒരാളുടെ യുക്തി വിധിക്കുന്നതെങ്കില്‍ ആ യുക്തി മൗഢ്യത്തിന്റെ പര്യായം മാത്രമായിരിക്കും.

Followers -NetworkedBlogs-

Followers