ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label നമസ്കാരം. Show all posts
Showing posts with label നമസ്കാരം. Show all posts

ഖുത്വ്‌ബയുടെ സമയത്ത് സംസാരം നിഷിദ്ധമല്ലേ?

ജുമുഅ ഖുത്വ്‌ബ ആരംഭിച്ചാല്‍, പള്ളിയില്‍ യാതൊരുവിധ സംസാരവും പാടില്ലെന്നും സംസാരിക്കുന്ന വ്യക്തിയുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണല്ലോ. എന്നാല്‍ രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന മഹര്‍ ക്രമാതീതമായി വര്‍ധിപ്പിക്കുകയും യുവാക്കള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്തപ്പോള്‍ ഖുത്വ്‌ബയില്‍ വെച്ച് ഖലീഫ മഹറിന് പരിധി നിശ്ചയിച്ച് സംസാരിച്ചതും, അപ്പോള്‍ ഒരു വനിത എഴുന്നേറ്റ് 'അല്ലാഹു തങ്ങള്‍ക്ക് അനുവദിച്ച അവകാശം ഇല്ലാതാക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല' എന്ന് പറഞ്ഞതും ചരിത്രത്തിലുണ്ട്. ഖുത്വ്‌ബ സമയത്ത് ശബ്ദിക്കാന്‍ പാടില്ലെന്ന നിയമവും മേല്പറഞ്ഞ സംഭവവും എങ്ങനെയാണ് യോജിക്കുക?
 
അസ്ഹാന്‍പരി, മലപ്പുറം

ഖുത്വ്‌ബ സമയത്ത് ശ്രോതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് തന്നെയാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നത്. എന്നാല്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖുത്വ്‌ബക്കിടയില്‍ ഖത്വീബ് ശ്രോതാക്കളോടോ അവര്‍  ഖത്വീബിനോടോ ചോദിക്കുന്നത് നിഷിദ്ധമല്ലെന്നതിന് ഹദീസുകളില്‍ തെളിവുണ്ട്. അനസി(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''നബി(സ) ഖുത്വ്‌ബ നിര്‍വഹിക്കുന്നതിനിടയില്‍ പള്ളിയില്‍ കയറിവന്ന ഒരാള്‍ പറഞ്ഞു: 

''അല്ലാഹുവിന്റെ ദൂതരേ, സ്വത്തുക്കള്‍ നശിക്കുകയും ജീവിതമാര്‍ഗങ്ങള്‍ മുറിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചുതരാന്‍ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം.'' 'അല്ലാഹുവേ, ഞങ്ങള്‍ക്ക് മഴ നല്‌കേണമേ, അല്ലാഹുവേ ഞങ്ങള്‍ക്ക് മഴ നല്‌കേണമേ' എന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. 

ഖുത്വ്‌ബക്കിടയില്‍ വരള്‍ച്ചയുടെ കെടുതികളെക്കുറിച്ച് സംസാരിച്ച ശ്രോതാവിനെ അദ്ദേഹം ആക്ഷേപിച്ചില്ല. കാരണം, സമൂഹത്തിന്റെ അടിയന്തരാവശ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് അയാള്‍ അപേക്ഷിച്ചത്. നബി(സ) ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പള്ളിയില്‍ പ്രവേശിച്ച ഒരാളോട്, രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചുവെന്ന് അബൂസഈദി(റ)ല്‍ നിന്ന് തിര്‍മിദിയും നസാഈയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹ്‌റിന് പരിധി നിര്‍ണയിക്കുമെന്ന ഖലീഫാ ഉമറിന്റെ(റ) പ്രസ്താവന ഖുര്‍ആനിക അധ്യാപനത്തിന് വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശം നിഷേധിക്കലുമാവില്ലേ എന്ന ആശങ്കയാണ് ശ്രോതാക്കളുടെ കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീയെ അതിനെക്കുറിച്ച് ചോദിക്കാന്‍ പ്രേരിപ്പിച്ചത്. ശ്രോതാക്കള്‍ ഖുത്വ്‌ബക്കിടയില്‍ കുശുകുശുക്കുന്നത് പോലെയല്ല ഇത്.

ജുമുഅ നമസ്‌കാരം രണ്ടു തവണയായി നടത്താമോ?


റമദാന്‍ കാലത്ത്‌ പള്ളികളില്‍ (പ്രത്യേകിച്ച്‌ പട്ടണങ്ങളില്‍) പതിവില്‍ കവിഞ്ഞ്‌ ജനങ്ങള്‍ ഒരുമിച്ചുകൂടാറുണ്ട്‌. വെള്ളിയാഴ്‌ചകളിലെ ജുമുഅക്ക്‌ വരുന്നവര്‍ പള്ളിയും, മുറ്റവും കഴിഞ്ഞ്‌ റോഡുകളില്‍ പോലും നമസ്‌കരിക്കുന്ന വാര്‍ത്തയും ചിത്രവും സാധാരണയാണ്‌. പള്ളിപോലെ വഴികളും റോഡും വൃത്തിയുള്ളതാവണമെന്നില്ല. ഇത്തരം അവസ്ഥയില്‍ ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ ഒരേ പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതില്‍ തെറ്റുണ്ടോ? ആദ്യത്തേത്‌ ളുഹര്‍ ബാങ്ക്‌ കൊടുത്ത ഉടനെയും, രണ്ടാമത്തേത്‌ ഒരു മണിക്കൂര്‍ കഴിഞ്ഞും. രണ്ട്‌ ഇമാമുകളുടെ നേതൃത്വത്തില്‍ നടത്തിക്കൂടേ? ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത്‌ സമയം നിശ്ചയിക്കുന്ന സമ്പ്രദായം ഇപ്പോള്‍ തന്നെയുണ്ട്‌.

സ്‌കൂളുകളുടെ സൗകര്യാര്‍ഥം 12.30 നും വ്യവസായ ശാലകള്‍, ഓഫീസ്‌, കോടതി എന്നിവിടങ്ങളിലുള്ളവര്‍ക്ക്‌ ഒരു മണിയും ജുമുഅ സമയം നിശ്ചയിച്ച സ്ഥലങ്ങളുണ്ട്‌. നമസ്‌കാരം തന്നെ നഷ്‌ടപ്പെടുത്തുന്ന മലിനമായ സ്ഥലങ്ങളില്‍ നമസ്‌കരിക്കേണ്ടി വരുന്ന അവസ്ഥ കണക്കിലെടുത്ത്‌ രണ്ടു ജുമുഅക്ക്‌ സൗകര്യമൊരുക്കിക്കൂടെ?


എ ബീരാന്‍കോയ കാക്കൂര്‍

ജനത്തിരക്കുണ്ടാകുമ്പോള്‍ ജുമുഅയും ജമാഅത്തും പള്ളിയോട്‌ ചേര്‍ന്നുള്ള പറമ്പുകളിലോ റോഡുകളിലോ നമസ്‌കരിക്കുക എന്ന രീതി മക്കയിലും മദീനയിലും മറ്റുനാടുകളിലും നിരാക്ഷേപം നടന്നുവരാറുള്ളതാണ്‌. നമസ്‌കാരസ്ഥലത്ത്‌ പ്രത്യക്ഷത്തില്‍ മാലിന്യമൊന്നും ഇല്ലാതിരുന്നാല്‍ മതി. റോഡുകളൊക്കെ സ്വാഭാവികമായിത്തന്നെ മലിനമായിരിക്കും എന്നൊരു അശുഭ ചിന്ത പുലര്‍ത്തേണ്ടതില്ല. നബി(സ)യുടെ കാലത്ത്‌ പള്ളി തന്നെ ഇന്നത്തേതുപോലെ കഴുകിത്തുടച്ച്‌ വൃത്തിയാക്കി വെക്കുന്നതായിരുന്നല്ലല്ലോ. റോഡിലും മറ്റും അഴുക്കോ പൊടിയോ ഉണ്ടെങ്കില്‍ കടലാസോ തുണിയോ വിരിക്കാവുന്നതുമാണ്‌.

എന്നാല്‍ എല്ലാ നാടുകളിലും എല്ലായ്‌പ്പോഴും ഇങ്ങനെ പള്ളിക്കുപുറത്ത്‌ ജുമുഅ നമസ്‌കരിക്കാന്‍ സൗകര്യം ലഭിച്ചില്ലെന്ന്‌ വരാം. ഫ്രാന്‍സില്‍ ഇപ്പോള്‍ നിരോധം നിലവില്‍ വന്നിരിക്കയാണല്ലോ. മുംബൈയിലും ഡല്‍ഹിയിലും മറ്റും മുസ്‌ലിംകള്‍ റോഡുകളില്‍ നമസ്‌കരിക്കുന്നതിനെതിരില്‍ സംഘപരിവാര്‍ ചിലപ്പോള്‍ ശബ്‌ദമുയര്‍ത്താറുണ്ട്‌. മറ്റു രാഷ്‌ട്രീയ കക്ഷികള്‍ക്ക്‌ മുസ്‌ലിംകളെ വെറുപ്പിക്കാന്‍ പ്രയാസം തോന്നുന്നതുകൊണ്ട്‌ `റോഡ്‌ ജുമുഅ:' തടസ്സപ്പെടാറില്ലന്നേയുള്ളൂ. ചില സ്ഥലങ്ങളിലെങ്കിലും ഒരു ജുമുഅയില്‍ പരിസരവാസികള്‍ക്കെല്ലാം പങ്കെടുക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകാനിടയുണ്ട്‌. അപ്പോള്‍ ഒരു പള്ളിയില്‍ രണ്ടു ജുമുഅ നടത്തുന്നതിന്‌ സാധുതയുണ്ടോ എന്നത്‌ വീക്ഷണ വ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത്‌ അങ്ങനെ ജുമുഅ നടത്തിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

എന്നാലും ഇസ്‌ലാമില്‍ അനിവാര്യ സാഹചര്യങ്ങളില്‍ പല ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുള്ളതില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌ ഒറ്റത്തവണയായി ജുമുഅ നമസ്‌കാരം അസാധ്യമാകുമ്പോള്‍ അത്‌ രണ്ട്‌ തവണയാക്കുന്നത്‌ ശരീഅത്തിന്‌ വിരുദ്ധമാവില്ലെന്നാണ്‌. യുദ്ധവേളയില്‍ പതിവ്‌ രീതിയില്‍ നിന്ന്‌ വ്യത്യസ്‌തമായിട്ടാണ്‌ നബി(സ) ജമാഅത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌. ജനത്തിരക്ക്‌ നിമിത്തം ഫര്‍ദ്വ്‌ നമസ്‌കാരങ്ങള്‍ ഒന്നിലേറെ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം വ്യാപകമാണല്ലോ. ജുമുഅ നമസ്‌കരിക്കാന്‍ സൗകര്യപ്പെടാത്തവര്‍ക്ക്‌ ദ്വുഹ്‌ര്‍ നമസ്‌കരിക്കാമല്ലോ എന്ന്‌ ചിലര്‍ ചൂണ്ടിക്കാണിക്കാനിടയുണ്ട്‌. അങ്ങനെയാണെങ്കില്‍ അത്‌ ഓരോരുത്തര്‍ തനിച്ച്‌ നമസ്‌കരിക്കേണ്ടിവരും. വെള്ളിയാഴ്‌ച ദ്വുഹ്‌ര്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിന്‌ ഇസ്‌ലാമില്‍ മാതൃകയില്ല. അതിനേക്കാള്‍ ഉചിതമായത്‌ ജുമുഅ രണ്ട്‌ തവണയായി നിര്‍വഹിക്കുക തന്നെയാണ്‌. ഒരു ഖുത്വ്‌ബ എല്ലാവര്‍ക്കും കേള്‍ക്കാന്‍ സൗകര്യപ്പെടുമെങ്കില്‍ നമസ്‌കാരം മാത്രം രണ്ടു തവണയായി നിര്‍വഹിച്ചാല്‍ മതി. രണ്ടു നമസ്‌കാരങ്ങള്‍ക്കിടയില്‍ ചെറിയ ഇടവേളയുണ്ടായാല്‍ മതി. ഓരോ തവണയും വ്യത്യസ്‌ത ഇമാമുകളാകുന്നതാണ്‌ അഭികാമ്യം.

മഖ്‌ബറയുള്ള പള്ളിയിലെ നമസ്‌കാരം

മഖ്‌ബറയുള്ള ഒരു പള്ളിയില്‍ വെച്ച്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കേണ്ടി വന്നു. ഇതിന്റെ ഇസ്‌ലാമിക വിധി എന്ത്‌?
ശാഹിദ്‌ നല്ലളം

ഖബറിന്മേലോ ഖബ്‌റിലേക്ക്‌ തിരിഞ്ഞോ നമസ്‌കരിക്കരുതെന്ന്‌ നബി(സ) വിലക്കിയതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഒരു പള്ളിയുടെ ഏതെങ്കിലും ഭാഗത്ത്‌ ഖബ്‌റുണ്ടെങ്കില്‍ പള്ളിയുടെ മറ്റു ഭാഗങ്ങളിലും നമസ്‌കരിക്കാന്‍ പാടില്ലെന്ന്‌ പറയാന്‍ അനിഷേധ്യമായ തെളിവൊന്നും കണ്ടിട്ടില്ല. ഖബ്‌റിന്മേലും ഖബ്‌റിലേക്ക്‌ തിരിഞ്ഞും നമസ്‌കരിക്കാന്‍ പാടില്ല എന്ന വിധിയില്‍ മയ്യിത്ത്‌ നമസ്‌കാരത്തെയും മറ്റു നമസ്‌കാരങ്ങളെയും വേര്‍തിരിച്ചിട്ടില്ല.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

ആമീന്‍ എന്ന വാക്ക്‌ നമസ്‌കാരത്തില്‍ ഉപയോഗിക്കാമോ?


നമസ്‌കാരത്തില്‍ ഫാത്തിഹ സൂറത്ത്‌ ഓതിപ്പൂർ‍ത്തിയാക്കുമ്പോൾ‍ നാം ആമീൻ എന്നു ചൊല്ലാറുണ്ടല്ലോ. ഒറ്റക്കാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ പതുക്കെയും ജമാഅത്തായാണെങ്കില്‍ മഅ്‌മൂമുകള്‍ ഉച്ചത്തിലും ഇത്‌ ചൊല്ലുറുണ്ട്‌. എന്നാല്‍ ആമീൻ എന്ന വാക്ക്‌ ഖുര്‍ആനിൽ പരാമർ‍ശിക്കുന്നേയില്ല. പിന്നെ എങ്ങനെയാണിത്‌ ചൊല്ലിവന്നത്‌? ഖുര്‍ആനിലില്ലാത്ത വാക്കുകള്‍ നമസ്‌കാരത്തില്‍ പ്രയോഗിക്കുക എന്നത്‌ നമസ്‌കാരം ബാത്വിലാകാന്‍ ഇടയാക്കില്ലേ?


മുഹമ്മദ്‌ ഇംതിയാസ്‌ കണ്ണൂര്‍

ഖുർ‍ആനിൽ‍ ആമീൻ എന്ന വാക്ക്‌ ഇല്ല. എന്നാൽ ഖുർ‍ആനിലുള്ള വാക്കുകൾ മാത്രമേ നമസ്‌കാരത്തില്‍ ചൊല്ലാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്‌ എന്ന്‌ വിശുദ്ധ ഖുര്‍ആനിൽ (33:21) വ്യക്തമാക്കിയിട്ടുണ്ട്‌. ``ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതുപോലെ തന്നെ നിങ്ങള്‍ നമസ്‌കരിക്കണം'' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ഇമാം ആമീന്‍ ചൊല്ലിയാല്‍ നിങ്ങളും ആമീന്‍ ചൊല്ലണം. വല്ലവനും ആമീന്‍ ചൊല്ലുന്നത്‌ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതുമായി യോജിച്ചുവന്നാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ പൊറുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഫാതിഹ ഓതിക്കഴിഞ്ഞാല്‍ നബി(സ) ആമീന്‍ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. ഇഅ്‌തിദാലിലും സുജൂദിനിടയിലെ ഇരുത്തത്തിലും അവസാനത്തെ ഇരുത്തത്തിലും മറ്റും ചൊല്ലാനുള്ള ദിക്‌റുകളും പ്രാര്‍ഥനകളും ഖുര്‍ആനിലുള്ളതല്ല. അതൊക്കെയും നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടതാണ്‌. അതുപോലെ തന്നെയാണ്‌ ആമീന്റെ കാര്യവും.

പള്ളികളും ഈദ്‌ഗാഹുകളും


ഈദ്‌ഗാഹ്‌ കൂടുതലാളുകളെ പങ്കെടുപ്പിക്കുന്നതിനും ആഘോഷം അതിന്റെ പൂര്‍ണാര്‍ഥത്തിലാകുന്നതിനും വേണ്ടിയാണെന്ന്‌ പല മിന്‍ബറുകളില്‍ നിന്നും കേട്ടിട്ടുണ്ട്‌. ഈയൊരാശയം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അടുത്തടുത്ത മഹല്ലുകള്‍ യോജിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുകയല്ലേ നല്ലത്‌?
എം എന്‍ -പാണ്ടിക്കാട്‌

ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ മുസ്‌ലിംകള്‍ക്കെല്ലാം ഒരു മൈതാനത്ത്‌ ഒരുമിച്ചുകൂടുക പ്രയാസകരമല്ല എന്നതിനാല്‍ അവിടത്തെ പല പള്ളികളില്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഈദ്‌ഗാഹില്‍ ഒരുമിച്ചുകൂടുകയാണ്‌ നല്ലത്‌. എന്നാല്‍ ആളുകളെ വളരെ ദൂരെയുള്ള ഈദ്‌ഗാഹിലേക്ക്‌ പോകാന്‍ നിര്‍ബന്ധിക്കുന്നത്‌ ശരിയല്ല. ``നിങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കാനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ താല്‌പര്യത്തിന്‌ വിരുദ്ധമാകും അങ്ങനെ ചെയ്യുന്നത്‌.

പെരുന്നാളും വെള്ളിയാഴ്‌ചയും ഒന്നിച്ചുവന്നാല്‍

   
പെരുന്നാള്‍ വെള്ളിയാഴ്‌ചയായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ജുമുഅയ്‌ക്കും പങ്കെടുക്കേണ്ടതുണ്ടോ? അതല്ല അവര്‍ക്ക്‌ ഇളവുണ്ടോ?
ശൗക്കത്തലി, ചങ്ങരംകുളം

അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ സെയ്‌ദുബ്‌നു അര്‍ഖമില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചശേഷം ജുമുഅയുടെ കാര്യത്തില്‍ ഇളവനുവദിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്‌കരിച്ചുകൊള്ളട്ടെ.''

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ടു വിശേഷദിവസങ്ങള്‍ ഒരുമിച്ചുവന്നിരിക്കുകയാണ്‌. അതിനാല്‍ (പെരുന്നാള്‍ നമസ്‌കാരത്തില്‍ മാത്രം പങ്കെടുക്കാന്‍) വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅയ്‌ക്ക്‌ പകരം അത്‌ മതിയാവുന്നതാണ്‌. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നാം തീര്‍ച്ചയായും ജുമുഅ നിര്‍വഹിക്കുന്നതാണ്‌.''

നബി(സ)യും കുറെ സ്വഹാബികളും കൂടി അന്ന്‌ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചുവെന്ന്‌ മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ആള്‍ക്ക്‌ ജുമുഅ നമസ്‌കാരം നിര്‍ബന്ധമില്ലെന്നാണ്‌ പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ നബി(സ)യും സച്ചരിതരായ ഖലീഫമാരും ജുമുഅ സംഘടിപ്പിച്ചിരുന്നുവെന്ന്‌ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. രണ്ടു നമസ്‌കാരത്തിന്റെയും പുണ്യം കരസ്ഥമാക്കണമെന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. ഓരോ വ്യക്തിക്കും ജുമുഅ നിര്‍ബന്ധമാണെന്ന്‌ ഖുര്‍ആനില്‍ നിന്നും കൂടുതല്‍ പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഖണ്ഡിതമായി തെളിയുന്നതിനാല്‍ അതിനെതിരില്‍ താരതമ്യേന പ്രബലമല്ലാത്ത ഉപര്യുക്ത റിപ്പോര്‍ട്ടുകള്‍ പ്രമാണമാക്കാവുന്നതല്ലെന്നാണ്‌ ഇമാം ശാഫിഈയും ശിഷ്യന്മാരും അഭിപ്രായപ്പെട്ടത്‌. വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവന്‌ ജുമുഅ: നമസ്‌കാരം നിര്‍ബന്ധമില്ലെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇമാം ജുമുഅ സംഘടിപ്പിക്കേണ്ടതാണ്‌ എന്ന അഭിപ്രായത്തിന്നാണ്‌ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. നബി(സ)യില്‍ നിന്നും പ്രമുഖ സ്വഹാബികളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതിനോട്‌ യോജിക്കുന്നതാണ്‌ ഈ അഭിപ്രായമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.

ആദ്യരാത്രിയില്‍ നമസ്‌കാരവും പ്രാര്‍ഥനയും


നവവധൂവരന്മാര്‍ ആദ്യരാത്രിയില്‍ റൂമില്‍ പ്രവേശിച്ച ഉടനെ രണ്ടുപേരും ആദ്യം രണ്ട്‌ റക്‌അത്ത്‌ നമസ്‌കരിക്കുക. എന്നിട്ട്‌ വരന്‍ വധുവിന്റെ തലയില്‍ കൈവെച്ച്‌ അവളില്‍ നിന്നുള്ള സകല പൈശാചികതയില്‍ നിന്നും തിന്മകളില്‍ നിന്നും അല്ലാഹുവിനോട്‌ രക്ഷതേടുക എന്നിങ്ങനെ ചെയ്യണമെന്ന്‌ ഒരു വിവാഹ ഖുതുബയില്‍ കേള്‍ക്കാനിടയായി. ഇതിന്‌ തെളിവുണ്ടോ?
അന്‍സാര്‍ ഒതായി

ദാമ്പത്യബന്ധം ആരംഭിക്കുമ്പോള്‍ വരന്‍ മാത്രമോ വധൂവരന്മാര്‍ രണ്ടുപേരും കൂടിയോ രണ്ടു റക്‌അത്ത്‌ നമസ്‌കരിക്കണമെന്ന്‌ നബി(സ) കല്‌പിച്ചതായി പ്രാമാണികമായ ഹദീസില്‍ `മുസ്‌ലിം' കണ്ടിട്ടില്ല. എന്നാല്‍ അംറ്‌ബിന്‍ ശുഐബ്‌(റ) മുഖേന അബൂദാവൂദും ഇബ്‌നുമാജയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ നബി(സ) ഇപ്രകാരം പറഞ്ഞതായി കാണാം: ``നിങ്ങളാരെങ്കിലും വിവാഹം കഴിക്കുകയോ ഒരു ഭൃത്യനെ (അടിമയെ) വാങ്ങുകയോ ഒരു മൃഗത്തെ വാങ്ങുകയോ ചെയ്‌താല്‍ അവളുടെ/അതിന്റെ മൂര്‍ധാവില്‍ പിടിച്ചുകൊണ്ട്‌ ഇപ്രകാരം പറയണം: `അല്ലാഹുവേ, അവള്‍/അത്‌ മുഖേനയുണ്ടാകുന്ന നന്മയും അവളുടെ/അതിന്റെ ഘടനയില്‍ നീ ഉള്‍ക്കൊള്ളിച്ച നന്മയും നിന്നോട്‌ ഞാന്‍ ചോദിക്കുന്നു. അവള്‍/അത്‌ മുഖേനയുണ്ടാകുന്ന തിന്മയില്‍ നിന്നും അവളുടെ/അതിന്റെ പ്രകൃതവുമായി ബന്ധപ്പെട്ട തിന്മയില്‍ നിന്നും നിന്നോട്‌ ഞാന്‍ അഭയം തേടുന്നു.''

പൈശാചികത എന്ന പദം ഈ ഹദീസിലില്ല. തിന്മയില്‍ നിന്നും അഭയം തേടുന്നതിന്റെ മുമ്പായി നന്മ തേടലും കൂടി ഹദീസിലുണ്ട്‌. ഇത്‌ സ്‌ത്രീയെ സംബന്ധിച്ച്‌ മാത്രം പറഞ്ഞ ഹദീസല്ല. ഇതുപോലെ വസ്‌ത്രം ധരിക്കുമ്പോഴും മറ്റും നന്മ തേടാനും തിന്മയില്‍ നിന്ന്‌ രക്ഷ ചോദിക്കാനും നബി(സ) പഠിപ്പിച്ചിട്ടുണ്ട്‌. സ്‌ത്രീയില്‍ തിന്മ മാത്രമാണുള്ളതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കുന്നത്‌ ശരിയല്ല.

നന്മയെയും തിന്മയെയും സംബന്ധിച്ച്‌ പറയുമ്പോള്‍ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന ചില സത്യങ്ങളാണ്‌ പ്രഥമമായും പ്രധാനമായും മനസ്സിലാക്കേണ്ടത്‌. ഒന്ന്‌, അല്ലാഹു സൃഷ്‌ടിച്ചതെല്ലാം നല്ല നിലയില്‍ അഥവാ നന്മയുള്ള നിലയിലാണ്‌ സൃഷ്‌ടിച്ചിട്ടുള്ളത്‌. ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അല്ലാഹു'' (വി.ഖു 32:7). പുരുഷനെയും സ്‌ത്രീയെയും ഏറ്റവും നല്ല ഘടനയിലാണ്‌ അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളത്‌. ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്‌ടിച്ചിരിക്കുന്നു'' (വി.ഖു 95:4). ``ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചുകളഞ്ഞതെന്താണ്‌? നിന്നെ സൃഷ്‌ടിക്കുകയും സംവിധാനിക്കുകയും ശരിയായ അവസ്ഥയിലാക്കുകയും താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിക്കുകയും ചെയ്‌തവനത്രെ ആ രക്ഷിതാവ്‌.'' (വി.ഖു 82:6-8)

എന്നാല്‍ അല്ലാഹു സൃഷ്‌ടിച്ചതിലുള്ള ന്യൂനത കൊണ്ടല്ലാതെ തന്നെ പുരുഷനും സ്‌ത്രീയും ജന്തുജാലങ്ങളും നിര്‍ജീവ വസ്‌തുക്കളും മുഖേന പല തിന്മകളും ഉണ്ടാകാം. പുരുഷന്റെയും സ്‌ത്രീയുടെയും വിചാരങ്ങളും വാക്കുകളും പ്രവൃത്തികളും മുഖേന തിന്മകളുണ്ടാകാം. മനുഷ്യരുടെ ആത്മാര്‍ഥമായ ശ്രമം കൊണ്ട്‌ പല തിന്മകളും ഒഴിവാക്കാന്‍ കഴിഞ്ഞേക്കാം. അല്ലാഹുവിന്റെ സഹായവും പിന്തുണയും കൂടി ഉണ്ടെങ്കിലേ തിന്മകളില്‍ നിന്ന്‌ മുക്തമായ ജീവിതം നയിക്കാന്‍ കഴിയൂ. വിശുദ്ധ ഖുര്‍ആനിലെ 113-ാം അധ്യായത്തില്‍, അല്ലാഹു സൃഷ്‌ടിച്ചിട്ടുള്ളവ മുഖേനയുണ്ടാകുന്ന തിന്മയില്‍ നിന്ന്‌ പുലരിയുടെ രക്ഷിതാവിനോട്‌ അഭയം തേടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌. അല്ലാഹു സൃഷ്‌ടിച്ചതൊക്കെ ചീത്തയാണെന്ന്‌ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതല്ല. നല്ല വസ്‌തുക്കള്‍ തന്നെ പല കാരണങ്ങളാല്‍ നമുക്ക്‌ ദോഷകരമായി പരിണമിക്കാമെന്ന്‌ മാത്രം.

ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്നു നമസ്‌കരിക്കല്‍


``മുജാഹിദുകളുടെ വാദപ്രകാരം സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌. ഈ വാദം തെളിയിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ അവര്‍ ഓതുകയും ചെയ്യാറുണ്ട്‌. എന്നാല്‍ ഈ വാദം ഉന്നയിക്കുന്ന മുജാഹിദുകള്‍ക്ക്‌ ഈ വാദത്തില്‍ വിശ്വാസമില്ല. ഇത്‌ അവരുടെ പ്രവൃത്തികൊണ്ട്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉദാഹരണമായി സുന്നികളായ മുസ്‌ലിയാക്കന്മാര്‍ ഇമാമായി നമസ്‌കരിക്കുമ്പോള്‍ മുജാഹിദുകളായ പലരും അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കുന്നു. ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ ഞങ്ങളെങ്കില്‍ എങ്ങനെയാണ്‌ അവര്‍ക്ക്‌ ഞങ്ങളെ തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ സാധിക്കുക. ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്ന്‌ നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവുമോ? അതിനാല്‍ നമ്മള്‍ ശിര്‍ക്ക്‌ ചെയ്യുന്നു എന്ന മുജാഹിദുകളുടെ വാദത്തില്‍ അവര്‍ക്ക്‌ തന്നെ വിശ്വാസമില്ല'' -സുന്നികളുടെ പ്രഭാഷണത്തില്‍ കേട്ടതാണിത്‌. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

അബൂസാബിക്‌, കാരക്കുന്ന്‌

സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ എന്ന്‌ സമര്‍ഥിക്കലല്ല മുജാഹിദുകളുടെ ജോലി. ആരാധനയും പ്രാര്‍ഥനയും അല്ലാഹുവിന്‌ മാത്രമേ അര്‍പ്പിക്കാവൂ എന്ന ഖുര്‍ആനിക സത്യം മുജാഹിദുകള്‍ ഊന്നിപ്പറയുന്നത്‌ ആരെയെങ്കിലും കാഫിറാക്കാനോ മുശ്‌രിക്കാക്കാനോ വേണ്ടിയല്ല. മനുഷ്യരെ പൊതുവായാണ്‌ മുജാഹിദുകള്‍ കണിശമായ ഏകദൈവത്വ ആദര്‍ശത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ സ്വര്‍ഗത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്ന സദുദ്ദേശം മാത്രമാണ്‌ മുജാഹിദുകളുടെ പ്രബോധന യത്‌നങ്ങള്‍ക്ക്‌ പ്രേരകം. സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടിയല്ല, അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന മഹത്തായ ആശയത്തിന്റെ ദൈവിക പ്രമാണങ്ങള്‍ മനുഷ്യര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കാനാണ്‌ മുജാഹിദുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാറുള്ളത്‌. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യാപനങ്ങളും പ്രഭാഷണങ്ങളും ഖുത്വ്‌ബകളിലും ക്ലാസുകളിലും സത്യപ്രബോധകര്‍ വിശദീകരിക്കാറുണ്ട്‌.

ഏതെങ്കിലും വിഭാഗക്കാരെയോ വ്യക്തികളെയോ തുടര്‍ന്നു നമസ്‌കരിക്കരുതെന്ന്‌ മുജാഹിദുകള്‍ ആഹ്വാനം ചെയ്യാറില്ല എന്നത്‌ ശരിയാണ്‌. ആരുടെയും വിശ്വാസത്തെക്കുറിച്ച്‌ ചുഴിഞ്ഞന്വേഷിക്കേണ്ട ആവശ്യമില്ല. അത്‌ പ്രായോഗികവുമല്ല. എന്നാല്‍ അല്ലാഹുവല്ലാത്തവരോട്‌ പരസ്യമായി പ്രര്‍ഥിക്കുന്ന ആളുകളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ തുടരാവുന്നതല്ല. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ച നമസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത ആരോടുമുള്ള പ്രാര്‍ഥന ഉള്‍പ്പെട്ടിട്ടില്ലോ. നമസ്‌കാരത്തിലല്ലാത്തപ്പോഴും നബി(സ) അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. പൂര്‍വപ്രവാചകന്മാരും അവരുടെ സച്ചരിതരായ ശിഷ്യന്മാരും സ്വഹാബികളും മദ്‌ഹബ്‌ ഇമാമുകളുമെല്ലാം അല്ലാഹുവോട്‌ മാത്രമാണ്‌ പ്രാര്‍ഥിച്ചത്‌. വിശുദ്ധ ഖുര്‍ആനിലെ എല്ലാ പ്രാര്‍ഥനകളും അല്ലാഹുവോട്‌ മാത്രമുള്ളതാണ്‌. ഈ കാര്യങ്ങള്‍ മുജാഹിദുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ആരോടുമുള്ള വിരോധം കൊണ്ടല്ല. അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിച്ചാല്‍ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും നഷ്‌ടം സംഭവിക്കുമെന്ന്‌ മുസ്‌ലിയാന്മാരും ഇതുവരെ തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ്‌ അനാവശ്യവും അപ്രസക്തവുമായ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത്‌?

മഗ്‌രിബിന്റെ സുന്നത്തും ജമാആത്തും


കേരളത്തിലെ ഏതാണ്ടെല്ലാ പള്ളികളിലും മഗ്‌രിബ്‌ നമസ്‌കാരത്തിന്‌ ബാങ്കുവിളിച്ചാലുടന്‍ സുന്നത്ത്‌ നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ സമയം കൊടുക്കാതെ ഇഖാമത്ത്‌ കൊടുക്കുന്നു. സുഊദിയിലെ പള്ളികളില്‍ മഗ്‌രിബ്‌ ബാങ്കിന്റെയും ഇഖാമത്തിന്റെയും ഇടക്ക്‌ പത്ത്‌ മിനിറ്റ്‌ സമയം സുന്നത്ത്‌ നമസ്‌കാരത്തിന്‌ നല്‌കാറുണ്ട്‌. ഈ രീതി നമുക്കും തുടര്‍ന്നുകൂടേ?
ടി കെ മൊയ്‌തീന്‍, ജിദ്ദ

മഗ്‌രിബ്‌ നമസ്‌കാരത്തിന്റെ മുമ്പത്തെ സുന്നത്ത്‌ നമസ്‌കാരം ഇഷ്‌ടമുള്ളവര്‍ക്ക്‌ നിര്‍വഹിക്കാമെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതിനാല്‍ എല്ലാ പള്ളികളിലും ബാങ്ക്‌ കഴിഞ്ഞ്‌ പത്ത്‌ മിനിറ്റ്‌ കഴിഞ്ഞേ ജമാഅത്ത്‌ നടത്താവൂ എന്ന്‌ നിഷ്‌കര്‍ഷിക്കുന്നത്‌ ശരിയല്ല. ഒരു പ്രദേശത്ത്‌ ആരും ഈ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കാറില്ലെങ്കില്‍ അവിടെ ബാങ്ക്‌ വിളിച്ച ഉടനെ മഗ്‌രിബ്‌ ജമാഅത്ത്‌ തുടങ്ങുന്നത്‌ തെറ്റായിരിക്കുകയില്ല. ഒരു പള്ളിയില്‍ വരുന്ന കുറെ പേര്‍ ഈ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്ന പതിവുണ്ടെങ്കില്‍ അവിടത്തെ ജമാഅത്ത്‌ നാലോ അഞ്ചോ മിനിറ്റ്‌ വൈകിക്കുന്നതായിരിക്കും ഉചിതം. രണ്ടു റക്‌അത്ത്‌ നമസ്‌കാരത്തിനുവേണ്ടി ഫര്‍ദ്വായ ജമാഅത്ത്‌ പത്ത്‌ മിനിറ്റ്‌ വൈകിക്കേണ്ട ആവശ്യമില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. സാധാരണഗതിയില്‍ ഓരോ ഫര്‍ദ്വ്‌ നമസ്‌കാരവും സമയത്തിന്റെ ആരംഭത്തില്‍ (ഏറെ വൈകാതെ) നിര്‍വഹിക്കുകയാണ്‌ നബിചര്യയെന്നാണ്‌ പ്രബലമായ ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌.

മറവിയുടെ സുജൂദും സലാമും

പള്ളിയില്‍ വെച്ച്‌ വിരലുകള്‍ കോര്‍ത്തുപിടിക്കല്‍ എന്ന അധ്യായത്തില്‍ ബുഖാരി(റ) ഉദ്ധരിക്കുന്ന ഹദീസില്‍ -അബൂഹുറയ്‌റ(റ) നിവേദനം- ആദ്യം ഒരു സലാം വീട്ടിയ ശേഷം മറവിയുടെ സുജൂദ്‌ ചെയ്യുകയും സുജൂദുകള്‍ക്ക്‌ ശേഷം രണ്ടാമത്തെ സലാം വീട്ടി വിരമിച്ചതായും കാണുന്നു. ഹനഫീ മദ്‌ഹബുകാര്‍ ഈ രീതിയാണ്‌ ഇവിടെ അവലംബിക്കുന്നത്‌. എന്നാല്‍ കേരളത്തില്‍ അത്തഹിയ്യാത്തിന്‌ ശേഷം മറവിയുടെ സുജൂദ്‌ ചെയ്യുകയും ശേഷം രണ്ട്‌ സലാമും ഒന്നിച്ച്‌ ചൊല്ലുകയും ചെയ്യുന്ന രീതിയാണ്‌ കാണുന്നത്‌. ഏതാണ്‌ ശരിയായ നബിചര്യ?

അബ്‌ദുല്‍കലാം, കോയമ്പത്തൂര്‍

മറവിയുടെ സുജൂദ്‌ സംബന്ധിച്ച നബി(സ)യുടെ നടപടി വ്യത്യസ്‌ത രീതികളില്‍ ഹദീസ്‌ ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, ആദ്യത്തെ അത്തഹിയ്യാത്ത്‌ മറന്നുപോയതിനെത്തുടര്‍ന്ന്‌ നമസ്‌കാരത്തിന്റെ അവസാനത്തില്‍ സലാമിനു മുമ്പ്‌ നബി(സ) രണ്ടു സുജൂദ്‌ ചെയ്യുകയും പിന്നീട്‌ സലാം വീട്ടുകയും ചെയ്‌തതായി അബ്‌ദുല്ലാഹിബ്‌നു ബുഹൈന എന്ന സ്വഹാബിയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ മുഹദ്ദിസുകളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. രണ്ട്‌, എത്ര റക്‌അത്ത്‌ നമസ്‌കരിച്ചു; മൂന്നോ നാലോ എന്ന്‌ സംശയമായാല്‍ ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടുന്നതിന്‌ മുമ്പായി രണ്ടു സുജൂദ്‌ ചെയ്യാന്‍ നബി(സ) നിര്‍ദേശിച്ചതായി അബൂസഈദില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ചിട്ടുണ്ട്‌. മൂന്ന്‌, നബി(സ) നമസ്‌കരിച്ചു സലാംവീട്ടിയ ശേഷം അദ്ദേഹത്തിന്‌ മറവി പറ്റിയ കാര്യം സ്വഹാബികള്‍ ഓര്‍മിപ്പിച്ചപ്പോള്‍ ഖിബ്‌ലയുടെ ഭാഗത്തേക്ക്‌ തിരിഞ്ഞ്‌ രണ്ടു സുജൂദ്‌ ചെയ്‌തിട്ട്‌ അദ്ദേഹം സലാം വീട്ടിയ കാര്യം അല്‍ഖമയില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ചോദ്യകര്‍ത്താവ്‌ ചൂണ്ടിക്കാണിച്ച ഹദീസ്‌ അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈനി(റ)ല്‍ നിന്നും രണ്ടു വിധത്തിലാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഒരിക്കല്‍ ദുഹ്‌റോ അസ്വ്‌റോ രണ്ടു റക്‌അത്ത്‌ മാത്രം നബി(സ) നമസ്‌കരിച്ചതിനെ തുടര്‍ന്ന്‌ `ദുല്‍യദൈനി' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഒരാള്‍ ചോദിച്ചു; നമസ്‌കാരം ചുരുക്കിയോ അതല്ല മറവി പറ്റിയോ എന്ന്‌. അത്‌ രണ്ടും സംഭവിച്ചിട്ടില്ലെന്ന്‌ നബി(സ) മറുപടിപറഞ്ഞുവെങ്കിലും തുടര്‍ന്ന്‌ സ്വഹാബികളോട്‌ ചോദിച്ച്‌ ഉറപ്പു വരുത്തിയ ശേഷം അദ്ദേഹം രണ്ടു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച്‌ സലാം വീട്ടിയിട്ട്‌ രണ്ടു സുജൂദ്‌ ചെയ്‌ത്‌ തലയുയര്‍ത്തി എന്നാണ്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ``അദ്ദേഹം സലാം വീട്ടുകയും ചെയ്‌തു'' എന്ന്‌ ഇംറാനുബ്‌നു ഹുസൈ്വന്‍ പറഞ്ഞതായി എനിക്ക്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന്‌ അബൂഹുറയ്‌റ പറഞ്ഞുവെന്നുംകൂടി ഈ റിപ്പോര്‍ട്ടിലുണ്ട്‌. ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ കാണുന്നത്‌, റസൂല്‍(സ) ഒരിക്കല്‍ അസ്വ്‌ര്‍ നമസ്‌കാരം മൂന്ന്‌ റക്‌അത്ത്‌ മാത്രം നമസ്‌കരിച്ച ശേഷം വീട്ടില്‍ പ്രവേശിച്ചുവെന്നും ഖിര്‍ബാഖ്‌ എന്നൊരാള്‍ (ഇദ്ദേഹം തന്നെയാണ്‌ ദുല്‍യദൈനി എന്ന്‌ വിളിക്കപ്പെട്ടിരുന്നത്‌) അവിടെ ചെന്ന്‌ ഈ കാര്യം ശ്രദ്ധയില്‍പെടുത്തിയെന്നും തുടര്‍ന്ന്‌ അവിടുന്ന്‌ പള്ളിയിലേക്ക്‌ തിരിച്ചു ചെന്ന്‌ ഒരു റക്‌അത്ത്‌ കൂടി നമസ്‌കരിച്ച ശേഷം സലാം വീട്ടി മറവിയുടെ രണ്ടു സുജൂദുകള്‍ ചെയ്‌തിട്ട്‌ വീണ്ടും സലാം വീട്ടിയെന്നുമാണ്‌. ഇത്‌ ഒരേ സംഭവം രണ്ടു സ്വഹാബികള്‍ രണ്ടുവിധത്തില്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതാണോ അതല്ല രണ്ടു ദിവസങ്ങളില്‍ സംഭവിച്ചതാണോ എന്ന്‌ ഉറപ്പിച്ചുപറയാനാവില്ല. സുജൂദിനു മുമ്പും ശേഷവും ഓരോ സലാം മാത്രമാണ്‌ റസൂല്‍(സ) ചൊല്ലിയതെന്ന്‌ ഈ രണ്ടു റിപ്പോര്‍ട്ടുകളില്‍ നിന്നും തെളിയുന്നില്ല. സല്ലമ എന്ന ക്രിയയ്‌ക്ക്‌ സലാം ചൊല്ലി എന്നേ അര്‍ഥമുള്ളൂ. ചൊല്ലിയത്‌ എത്ര പ്രാവശ്യമാണെങ്കിലും ആ ക്രിയാപദം പ്രയോഗിക്കാവുന്നതാണ്‌.

അബൂഹുറയ്‌റ(റ)യില്‍ നിന്നും ഇംറാനുബ്‌നു ഹുസൈ്വനി(റ)ല്‍ നിന്നും ഉദ്ധരിക്കപ്പെട്ട ഹദീസൊഴികെ മറവിയുടെ സുജൂദ്‌ സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളിലും ഒന്നുകില്‍ സലാം വീട്ടുന്നതിന്‌ മുമ്പ്‌ അല്ലെങ്കില്‍ സലാമിനു ശേഷം സുജൂദ്‌ ചെയ്‌തു എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. മറവി സംഭവിച്ച കാര്യം സലാമിനു ശേഷമാണ്‌ ബോധ്യമാകുന്നതെങ്കില്‍ അപ്പോഴേ സുജൂദ്‌ ചെയ്യാന്‍ കഴിയൂ എന്ന കാര്യം വ്യക്തമാണ്‌. സലാമിനു മുമ്പ്‌ തന്നെ അത്‌ ബോധ്യമായാല്‍ സുജൂദിന്‌ ശേഷമാണ്‌ സലാം വീട്ടേണ്ടതെന്ന്‌ കൂടുതല്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന്‌ ഗ്രഹിക്കാം. മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയിലും പൂര്‍വിക പണ്ഡിതന്മാര്‍ക്കിടയിലും ഈ വിഷയകമായ ഹദീസുകള്‍ വ്യാഖ്യാനിക്കുന്നതില്‍ വീക്ഷണ വ്യത്യാസമുണ്ടായിരുന്നു. സലാമിനു ശേഷം നബി(സ) മറവിയുടെ സുജൂദ്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ്‌ ഇമാം അബൂഹനീഫ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. സലാമിനു മുമ്പ്‌ നബി(സ) സുജൂദ്‌ ചെയ്‌തുവെന്ന്‌ വ്യക്തമാക്കുന്ന ഹദീസുകള്‍ക്കാണ്‌ ഇമാം ശാഫിഈ മുന്‍തൂക്കം നല്‌കിയത്‌. മറവികൊണ്ട്‌ റക്‌അത്ത്‌ വര്‍ധിക്കുകയാണ്‌ ചെയ്‌തതെങ്കില്‍ സലാമിന്‌ ശേഷവും റക്‌അത്ത്‌ കുറയുകയാണ്‌ ചെയ്‌തതെങ്കില്‍ സലാമിനു മുമ്പുമാണ്‌ സുജൂദ്‌ ചെയ്യേണ്ടതെന്നാണ്‌ ഇമാം മാലിക്ക്‌ അഭിപ്രായപ്പെട്ടത്‌. രണ്ടു വിധത്തിലും നബി(സ) ചെയ്‌തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവിടുത്തെ അന്തിമ നിലപാട്‌ സലാമിന്‌ മുമ്പ്‌ സുജൂദ്‌ ചെയ്യുക എന്നതായിരുന്നുവെന്ന്‌ സുഹ്‌രി പറഞ്ഞതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌.

തഹജ്ജുദും ജമാഅത്തും


തഹജ്ജുദ്‌ നമസ്‌കാരം (റമദാന്‍ അല്ലാത്ത കാലത്ത്‌) ഇമാമും മഅ്‌മൂമുമായി നമസ്‌കരിക്കാന്‍ പറ്റുമോ? പ്രവാചകനോ സ്വഹാബികളോ അപ്രകാരം നമസ്‌കരിച്ചതിന്ന്‌ വല്ല തെളിവുമുണ്ടോ?
വി പി സുബൈര്‍ -തൃക്കളയൂര്‍

പ്രവാചകപത്‌നിയും ഇബ്‌നുഅബ്ബാസി(റ)ന്റെ മാതൃസഹോദരിയുമായ മൈമൂന(റ)യുടെ വീട്ടില്‍ വെച്ച്‌ ഇബ്‌നു അബ്ബാസ്‌(റ) നബി(സ)യെ തുടര്‍ന്നുകൊണ്ട്‌ തഹജ്ജുദ്‌ നമസ്‌കാരം നിര്‍വഹിച്ചതായി ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്‌ റമദാനിലായിരുന്നുവെന്നതിന്‌ തെളിവൊന്നുമില്ല. നബി(സ)യുടെ ഇടതുഭാഗത്തു നിന്ന ഇബ്‌നു അബ്ബാസി(റ)നെ അദ്ദേഹം വലതു ഭാഗത്തേക്ക്‌ മാറ്റിനിര്‍ത്തിയെന്നും ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. നബി(സ)യുടെ അറിവോടെയാണ്‌ ഇബ്‌നുഅബ്ബാസ്‌(റ) അദ്ദേഹത്തെ തുടര്‍ന്ന്‌ നമസ്‌കരിച്ചത്‌ എന്നതിനാല്‍ തഹജ്ജുദ്‌ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കല്‍ അഭികാമ്യമാണെന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ റമദാനല്ലാത്ത കാലത്ത്‌ കൂടുതല്‍ സ്വഹാബിമാരെ പങ്കെടുപ്പിച്ചുകൊണ്ട്‌ നബി(സ) തഹജ്ജുദ്‌ നമസ്‌കാരം നിര്‍വഹിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

ഇബ്‌ലീസിന്റെ പണി അല്ലാഹു ഏറ്റെടുക്കുകയോ?
ഖുര്‍ആനിലെ അഞ്ചാം അധ്യായത്തിലെ 14-ാം വചനത്തില്‍ പറയുന്നു: ക്രിസ്‌ത്യാനികള്‍ക്കിടയില്‍ അല്ലാഹു ലോകാവസാനം വരെ പരസ്‌പരം ശത്രുതയും വിദ്വേഷവും ഇളക്കിവിടുമെന്ന്‌. ഇത്‌ യഥാര്‍ഥത്തില്‍ ഇബ്‌ലീസിന്റെ പണിയല്ലേ? ഇബ്‌ലീസിന്റെ പണി അല്ലാഹു ഏറ്റെടുക്കുന്നത്‌ എന്തിന്റെ അടിസ്ഥാനത്തിലാണ്‌? അവരെ നന്നാക്കാന്‍ അവര്‍ക്കും ഹിദായത്ത്‌ കൊടുക്കുകയല്ലേ വേണ്ടത്‌? ചെയ്യാന്‍ കഴിയുന്നത്‌ ചെയ്യാതെ മനുഷ്യരെ വഴിപിഴപ്പിക്കുന്ന അല്ലാഹുവിന്റെ നടപടിയെ എങ്ങനെ ന്യായീകരിക്കും?
പി സുലൈമാന്‍-മഞ്ചേരി

സകല നിഷേധികളെയും ധിക്കാരികളെയും അക്രമികളെയും സന്മാര്‍ഗത്തിലാക്കുക എന്നതല്ല അല്ലാഹുവിന്റെ നടപടി ക്രമം. സന്മാര്‍ഗത്തോട്‌ ആഭിമുഖ്യം കാണിക്കുന്നവര്‍ക്ക്‌ ആ വഴിക്കുള്ള നീക്കം എളുപ്പമാക്കിക്കൊടുക്കുക, സന്മാര്‍ഗം അറിയിച്ചു കൊടുത്തിട്ടും ദുര്‍മാര്‍ഗം തെരഞ്ഞെടുക്കുന്നവരെ ആ വഴിക്കു തന്നെ തിരിച്ചുവിടുക- ഇതാണ്‌ അല്ലാഹുവിന്റെ നടപടിക്രമമെന്ന നിലയില്‍ വിശുദ്ധ ഖുര്‍ആനില്‍ പരിചയപ്പെടുത്തിയിട്ടുള്ളത്‌. അല്ലാഹുവിന്റെ പരമമായ കാരുണ്യത്തെക്കുറിച്ച്‌ സന്തോഷവാര്‍ത്ത അറിയിക്കുന്നതോടൊപ്പം തന്നെ അവന്റെ കഠിനമായ ശിക്ഷയെ സംബന്ധിച്ച്‌ മുന്നറിയിപ്പ്‌ നല്‌കാനും കൂടിയാണ്‌ അവന്‍ പ്രവാചകന്മാരെ നിയോഗിച്ചത്‌. സന്മാര്‍ഗം ഇഷ്‌ടപ്പെടുന്നവരെ ദുര്‍മാര്‍ഗത്തിലേക്ക്‌ നീങ്ങാന്‍ അല്ലാഹു നിര്‍ബന്ധിക്കുകയില്ല. അതുപോലെ ദുര്‍മാര്‍ഗം ഇഷ്‌ടപ്പെടുന്നവരെ സന്മാര്‍ഗത്തിലേക്ക്‌ നീങ്ങാനും നിര്‍ബന്ധിക്കുകയില്ല. അല്ലാഹു നല്‌കിയ വിശേഷബുദ്ധി ഉപയോഗിച്ച്‌ മനുഷ്യര്‍ തന്നെ സ്വന്തം വഴി കണ്ടെത്തണം.

ഈസാ നബി(അ) അഥവാ യേശുക്രിസ്‌തു മുഖേന അല്ലാഹു ജനങ്ങളോട്‌ വാങ്ങിയ കരാര്‍ അവനെ മാത്രം ആരാധിക്കുകയും അവന്റെ നിയമനിര്‍ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്നാണ്‌. അദ്ദേഹത്തിന്റെ സമകാലീനരിലും തൊട്ടടുത്ത തലമുറയിലുമുള്ള ഉത്തമ ശിഷ്യന്മാര്‍ ആ കരാര്‍ പാലിച്ചുകൊണ്ടുതന്നെ ജീവിച്ചു. എന്നാല്‍ പൗലോസ്‌ ഇതിനെല്ലാം മാറ്റം വരുത്തി. സാക്ഷാല്‍ ദൈവമായ യഹോവയെ മാത്രം ആരാധിക്കണമെന്ന്‌ ബൈബിള്‍ പഴയ നിയമത്തിലും പുതിയ നിയമത്തിലും ഒരുപോലെ കല്‌പിച്ചത്‌ അവഗണിച്ചുകൊണ്ട്‌ യേശു ക്രിസ്‌തുവെ ദൈവപുത്രനെന്ന നിലയില്‍ ആരാധിക്കാനാണ്‌ പൗലോസ്‌ ക്രിസ്‌ത്യാനികളെ പഠിപ്പിച്ചത്‌. അതുപോലെ തന്നെ മൂസാനബി(അ)ക്ക്‌ അല്ലാഹു നല്‌കിയ നിയമങ്ങള്‍ നിലനിര്‍ത്താന്‍ ക്രിസ്‌തു നിര്‍ദേശിച്ചത്‌ തള്ളിക്കളഞ്ഞുകൊണ്ട്‌ ദൈവിക നിയമങ്ങളെ അവഗണിച്ചുകളയാനാണ്‌ പൗലോസ്‌ ക്രിസ്‌ത്യാനികളെ ഉപദേശിച്ചത്‌. അല്ലാഹുവിന്റെ മതത്തെയാകെ അട്ടിമറിക്കുന്ന ഏതു സമൂഹവും അവന്റെ ശിക്ഷ ക്ഷണിച്ചുവരുത്തുകയാണ്‌ ചെയ്യുന്നത്‌. ഇതൊരു സാമുദായിക വിഷയമല്ല. മുസ്‌ലിം സമുദായത്തില്‍ പെട്ടവര്‍ ബഹുദൈവത്വപരമോ മതനിഷേധപരമോ ആയ നിലപാടുകളിലേക്ക്‌ വഴുതിപ്പോയാലും അല്ലാഹു ശിക്ഷിക്കുക തന്നെ ചെയ്യും.

പിശാചിന്റെ ദുര്‍ബോധനം നിമിത്തമാണ്‌ ലോകരക്ഷിതാവിനെ മാത്രം ആരാധിക്കുക എന്ന ന്യായമായ നിലപാടില്‍ നിന്ന്‌ സമൂഹങ്ങള്‍ വ്യതിചലിച്ചുപോകുന്നത്‌. ദൈവിക വ്യവസ്ഥയനുസരിച്ച്‌ അതിന്റെ അനിവാര്യഫലമാണ്‌ അവര്‍ക്കിടയില്‍ ഗുരുതരമായ ഭിന്നതയുണ്ടാവുക എന്നത്‌. യേശുക്രിസ്‌തു ദൈവപുത്രനാണെന്ന്‌ വിശ്വസിക്കുന്ന, ബൈളില്‍ തന്നെയുള്ള ന്യായപ്രമാണം തങ്ങള്‍ക്ക്‌ ബാധകമല്ലെന്ന്‌ വാദിക്കുന്ന ക്രിസ്‌ത്യാനികള്‍ ഒട്ടേറെ വിഭാഗങ്ങളായി ഭിന്നിച്ചുകഴിയുന്നു എന്നത്‌ ആര്‍ക്കും അവ്യക്തമായി പോകാത്ത യാഥാര്‍ഥ്യമാണ്‌. ഒറ്റക്കെട്ടായി നില്‌ക്കാന്‍ ആഗ്രഹിക്കുന്ന സമൂഹത്തെ അല്ലാഹു കരുതിക്കൂട്ടി ഭിന്നിപ്പിക്കുകയല്ല; ഭിന്നിപ്പിന്റെ നിമിത്തങ്ങളെ സ്വയംവരിച്ച സമൂഹത്തെ അവരുടെ സ്വാഭാവിക പരിണതിയിലേക്ക്‌ അല്ലാഹു തിരിച്ചുവിടുകയാണുണ്ടായത്‌. അതിനാല്‍ ഇബ്‌ലീസിന്റെ പ്രവര്‍ത്തനരീതി അല്ലാഹു സ്വീകരിച്ചു എന്ന ആക്ഷേപം അസ്ഥാനത്താണ്‌.

സുജൂദില്‍ ആദ്യം വെക്കേണ്ടത്‌ കൈയോ കാല്‍മുട്ടോ?


സുജൂദിലേക്ക്‌ പോകുമ്പോള്‍ ആദ്യം കൈകളാണ്‌ നിലത്ത്‌ വെക്കേണ്ടതെന്നും അതല്ല കാല്‍മുട്ടുകളാണ്‌ വെക്കേണ്ടതെന്നും പറഞ്ഞുകേള്‍ക്കുന്നു. കോയക്കുട്ടി ഫാറൂഖി നമസ്‌കാരക്രമത്തെപ്പറ്റിയെഴുതിയ പുസ്‌തകത്തില്‍ ഈ രണ്ട്‌ രീതിയിലും ആവാമെന്നും കാണുന്നു. നബിചര്യയോട്‌ യോജിക്കുന്നത്‌ കൂടുതല്‍ ഏതാണ്‌?
അബ്‌ദുല്‍ഹക്കീം -പരപ്പനങ്ങാടി

ഈ വിഷയകമായി അബൂദാവൂദ്‌, തിര്‍മിദി, നസാഈ എന്നിവര്‍ അബഹുറയ്‌റ(റ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു: റസൂല്‍(സ) പറഞ്ഞു: ``സുജൂദ്‌ ചെയ്യുമ്പോള്‍ നിങ്ങളാരും ഒട്ടകം മുട്ടുകുത്തുന്നത്‌ പോലെ മുട്ടുകുത്തരുത്‌. കാല്‍മുട്ടുകളെക്കാള്‍ മുമ്പ്‌ കൈകളാണ്‌ (നിലത്ത്‌) വെക്കേണ്ടത്‌. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാണ്‌: ``നബി(സ) സുജൂദ്‌ ചെയ്യുമ്പോള്‍ കൈകളെക്കാള്‍ മുമ്പായി കാല്‍മുട്ടുകള്‍ വെക്കുന്നത്‌ ഞാന്‍ കണ്ടിരിക്കുന്നു.'' സ്വഹീഹുല്‍ ബുഖാരിയുടെ വ്യാഖ്യാതാവായ ഹാഫിദ്‌ ഇബ്‌നു ഹജര്‍ അഭിപ്രായപ്പെട്ടത്‌ ആദ്യത്തെ ഹദീസാണ്‌ കൂടുതല്‍ പ്രബലമെന്നാണ്‌. എന്നാലും ഹദീസുകള്‍ രണ്ടുവിധത്തിലും ഉള്ള സ്ഥിതിക്ക്‌ ഏതെങ്കിലുമൊരു രീതി തെറ്റാണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല.

വിദ്യാര്‍ഥിസമ്മേളനത്തിലെ ജുമുഅ

മുസ്‌ലിംലീഗ്‌ വിദ്യാര്‍ഥി വിഭാഗം സംഘടിപ്പിച്ച സമ്മേളന നഗരിയില്‍ ജുമുഅ സംഘടിപ്പിച്ചത്‌ ഖേദകരവും ഇസ്‌ലാമിക കര്‍മശാസ്‌ത്ര പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധവുമാണെന്ന്‌ എസ്‌ കെ എസ്‌ എസ്‌ എഫ്‌ കുറ്റപ്പെടുത്തിയതായി പത്രറിപ്പോര്‍ട്ടുകളില്‍ കണ്ടു. (മാധ്യമം, ഫെബ്രു. 19). അജ്ഞത മൂലം അബദ്ധങ്ങള്‍ സംഭവിക്കുമ്പോള്‍ അത്‌ സദുദ്ദേശപൂര്‍വം തിരുത്താനുള്ള സൗഹൃദ പൂര്‍ണമായ ശ്രമങ്ങളെ അവഗണിക്കുന്നത്‌ ധിക്കാരപരമാണ്‌. മഹാന്മാരായ സാത്വികര്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനത്തെ നിക്ഷിപ്‌ത താല്‌പര്യക്കാരുടെ ആലയില്‍ തളയ്‌ക്കാന്‍ ശ്രമിച്ചാല്‍ അതിന്‌ കനത്ത വില നല്‌കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ കണ്ടു.

ഹജ്ജ്‌ കമ്മിറ്റിയുടെ തലപ്പത്ത്‌ സുന്നി പണ്ഡിതന്മാര്‍ ഉള്ള സന്ദര്‍ഭങ്ങളില്‍ ഹാജിമാര്‍ക്കു വേണ്ടി താല്‍ക്കാലികമായി സൗകര്യപ്പെടുത്തുന്ന ഹജ്ജ്‌ ക്യാമ്പുകളില്‍ ജുമുഅ നമസ്‌കാരം നടത്തിക്കാണാറുണ്ട്‌. ഇതിന്റെയെല്ലാം ഇസ്‌ലാമിക വിധി എന്ത്‌?
കെ എം സല്‍മാന്‍, ഐക്കരപ്പടി

ധാരാളം പേര്‍ പങ്കെടുക്കുന്ന സമ്മേളനസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ ഇസ്‌ലാമിക പ്രമാണങ്ങള്‍ക്കൊന്നും വിരുദ്ധമല്ല. മദീനയിലെ മുസ്‌ലിംകള്‍ നബി(സ)യുടെ ഹിജ്‌റക്ക്‌ മുമ്പായി ഏറ്റവും ആദ്യം ജുമുഅ നമസ്‌കരിച്ചത്‌ `ഹസ്‌മുന്നബീത്ത്‌' എന്ന ചരല്‍ക്കല്ലുകള്‍ നിറഞ്ഞ പ്രദേശത്തായിരുന്നുവെന്നും അസ്‌അദുബ്‌നു സുറാറ(റ)യാണ്‌ ആ നമസ്‌കാരത്തിന്‌ നേതൃത്വം നല്‌കിയതെന്നും അബൂദാവൂദ്‌, ഇബ്‌നുമാജ എന്നീ ഹദീസ്‌ പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അന്ന്‌ അവിടെ പള്ളിയുണ്ടായിരുന്നുവെന്ന്‌ ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. ആ സ്ഥലത്ത്‌ നബി(സ)യോ സ്വഹാബികളോ സ്ഥിരമായി ജുമുഅ നമസ്‌കാരം നിര്‍വഹിച്ചിരുന്നുവെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ കാണുന്നുമില്ല. ഒരു താഴ്‌വരയുടെ താഴ്‌ഭാഗത്ത്‌ നബി(സ) ജുമുഅ നമസ്‌കാരം നിര്‍വഹിച്ചതായി ഇബ്‌നുസഅ്‌ദും മറ്റു ചരിത്രകാരന്മാരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഇമാം ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ്‌ 646) രേഖപ്പെടുത്തിയിട്ടുണ്ട്‌. ചരിത്രകാരന്മാരുടെ റിപ്പോര്‍ട്ട്‌ പ്രബലമല്ലെന്ന്‌ വന്നാല്‍ പോലും ജുമുഅ നമസ്‌കാരം പള്ളിയിലേ പാടുള്ളൂവെന്ന്‌ നബി(സ) പറഞ്ഞതായി ആരും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല എന്ന വസ്‌തുത പ്രാധാന്യപൂര്‍വം പരിഗണിക്കേണ്ടതുണ്ട്‌.

ഇനി ഫി ഖ്‌ഹിന്റെ കാര്യമാണെങ്കില്‍, ഇമാം അബൂഹനീഫ, ശാഫിഈ, മുഅയ്യദ്‌ ബില്ലാഹ്‌ എന്നിവരും മറ്റു പണ്ഡിതന്മാരും ജുമുഅ സ്വഹീഹാകുന്നതിന്‌ അത്‌ പള്ളിയിലായിരിക്കല്‍ ഒരു നിബന്ധനയല്ലെന്ന്‌ അഭിപ്രായപ്പെട്ടതായി ഇമാം ശൗക്കാനി (അതേപുസ്‌തകം) രേഖപ്പെടുത്തിയിട്ടുണ്ട്‌. രണ്ടു വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ `മുസ്‌ലിം' അഭിപ്രായപ്രകടനം നടത്താനുദ്ദേശിക്കുന്നില്ല. ഹാജിമാര്‍ വീട്ടില്‍ നിന്ന്‌ പുറപ്പെടുന്നത്‌ മുതല്‍ യാത്രയിലാണല്ലോ. യാത്രക്കാര്‍ക്ക്‌ ജുമുഅ നിര്‍ബന്ധമല്ല. എന്നിട്ടും ഹജ്ജ്‌ ക്യാമ്പില്‍ മുസ്‌ലിയാക്കന്മാര്‍ ജുമുഅ നമസ്‌കാരം നിര്‍വഹിക്കുന്നുവെങ്കില്‍ വിദ്യാര്‍ഥി ക്യാമ്പില്‍ ജുമുഅ പാടില്ല എന്ന്‌ പറയുന്നതിന്‌ യാതൊരു ന്യായീകരണവുമില്ല.

കൈ പല രൂപത്തില്‍ കെട്ടുന്നവരും കെട്ടാത്തവരും


മസ്‌ജിദുല്‍ഹറാമിലെ ഒരു നമസ്‌കാരത്തില്‍ പല രൂപത്തില്‍ കൈ കെട്ടുന്നവരെയും കൈ കെട്ടാത്തവരെയും ഒരു മരക്കഷ്‌ണം കൊണ്ട്‌ പല്ല്‌ തേക്കുന്നവരെയും കണ്ടു. ഇതിന്റെയൊക്കെ ഇസ്‌ലാമിക കാഴ്‌ചപ്പാടെന്താണ്‌?
ജമീല (തേഞ്ഞിപ്പലം)

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള പല മദ്‌ഹബുകാരും പല വീക്ഷണക്കാരുമായ മുസ്‌ലിംകളാണ്‌ മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ഒരുമിച്ചു കൂടുന്നത്‌. പ്രധാനപ്പെട്ട നാലു മദ്‌ഹബുകാര്‍ക്ക്‌ പുറമെ ശീഅകളും ഇബാളീ മദ്‌ഹബുകാരും മറ്റുമുണ്ട്‌. ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിക്കുന്നതിലും അവയെ വ്യാഖ്യാനിക്കുന്നതിലും ഇവരുടെ സമീപനങ്ങള്‍ വ്യത്യസ്‌തമായിരിക്കും. ചില ഇമാമുകള്‍ ഈ വിഷയകമായ എല്ലാ ഹദീസുകളും കണ്ടിട്ടില്ലെന്ന്‌ വരാം. ഹദീസുകളില്‍ ഏതിന്‌ മുന്‍ഗണന നല്‌കണമെന്ന കാര്യത്തില്‍ അവര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ വ്യത്യസ്‌തമായിരിക്കാനും സാധ്യതയുണ്ട്‌.

നമസ്‌കാരത്തിന്റെ തുടക്കത്തെ സംബന്ധിച്ച്‌ അബൂഹുമൈദി(റ)ല്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ റസൂല്‍(സ) തക്‌ബീര്‍ ചൊല്ലുമ്പോള്‍ കൈകള്‍ ചുമലിന്‌ നേരെ ഉയര്‍ത്തുമായിരുന്നു എന്നേ പറഞ്ഞിട്ടുള്ളൂ. അതിന്‌ ശേഷം കൈകള്‍ കെട്ടി എന്നോ താഴ്‌ത്തിയിട്ടു എന്നോ വ്യക്തമാക്കിയിട്ടില്ല. വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌, അഹ്‌മദ്‌ എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ നബി(സ) നമസ്‌കാരം തുടങ്ങുമ്പോള്‍ കൈകള്‍ ഉയര്‍ത്തി തക്‌ബീര്‍ ചൊല്ലിയ ശേഷം വലതു കൈ ഇടതു കൈമേല്‍ വെച്ചു എന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ കൈകള്‍ വെച്ചത്‌ നെഞ്ചത്തോ വയറ്റത്തോ പൊക്കിളിന്‌ താഴെയോ എന്ന്‌ ഈ ഹദീസില്‍ പറഞ്ഞിട്ടില്ല. നമസ്‌കാരത്തില്‍ കൈപ്പടങ്ങള്‍ കൈപ്പടങ്ങളിന്മേലായി പൊക്കിളിന്‌ താഴെ വെക്കുകയാണ്‌ നബിചര്യയെന്ന്‌ അലി(റ) പറഞ്ഞതായി അഹ്‌മദും അബൂദാവൂദും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ടെങ്കിലും ആ ഹദീസിന്റെ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാള്‍ വിമര്‍ശന വിധേയനായിട്ടുണ്ട്‌. നമസ്‌കാരത്തില്‍ കൈകള്‍ എവിടെ വെക്കണം എന്നത്‌ സംബന്ധിച്ച്‌ താരതമ്യേന പ്രബലമായ ഹദീസ്‌ വാഇലുബ്‌നു ഹുജ്‌റി(റ)ല്‍ നിന്ന്‌ ഇബ്‌നുഖുസൈമ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളതാണ്‌. റസൂല്‍(സ) വലതുകൈ ഇടതു കയ്യിന്മേലായി നെഞ്ചത്ത്‌ വെച്ചുവെന്ന്‌ ഈ ഹദീസില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇത്‌ പ്രബലമാണെന്ന്‌ ഇബ്‌നു ഖുസൈമ പറഞ്ഞിട്ടുണ്ട്‌.

തറാവീഹ്‌ ഇശായ്‌ക്ക്‌ ശേഷമോ?

സാധാരണയായി പുലര്‍ച്ചെ മൂന്ന്‌ മണിക്ക്‌ എഴുന്നേറ്റ്‌ പതിനൊന്ന്‌ റക്‌അത്ത്‌ നമസ്‌കരിക്കുന്ന ഒരാള്‍ റമദാനില്‍ ഇത്‌ തുടരുന്നതാണോ, അതോ ഇശാക്ക്‌ ശേഷം പള്ളിയില്‍ നടക്കുന്ന തറാവീഹ്‌ ജമാഅത്തില്‍ പങ്കെടുക്കുന്നതാണോ പുണ്യകരം?
നജ്‌മ (കൊയിലാണ്ടി)

റമദാന്‍ രാത്രിയിലെ സുന്നത്ത്‌ നമസ്‌കാരം നബി(സ) രണ്ടോ മൂന്നോ പ്രാവശ്യം മാത്രം പള്ളിയില്‍ ജമാഅത്തായി നിര്‍വഹിച്ചുവെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. പിന്നീട്‌ നബി(സ) അത്‌ നിര്‍ത്തിവെച്ചത്‌ സമൂഹത്തിന്‌ അത്‌ നിര്‍ബന്ധ ബാധ്യതയായിത്തീരുമോ എന്ന ആശങ്കകൊണ്ടാണ്‌. ഈ നമസ്‌കാരം പള്ളിയില്‍ വിപുലമായ ജമാഅത്തായി നിര്‍വഹിക്കുന്ന സമ്പ്രദായം പുനരാരംഭിച്ചത്‌ രണ്ടാം ഖലീഫ ഉമറി(റ)ന്റെ ഭരണകാലത്താണ്‌.

ഇത്‌ സംബന്ധമായ റിപ്പോര്‍ട്ട്‌ സ്വഹീഹുല്‍ ബുഖാരിയിലെ കിതാബുല്‍ ഇഅ്‌തികാഫില്‍ കാണാം. അദ്ദേഹം തറാവീഹ്‌ ജമാഅത്ത്‌ ഏര്‍പ്പെടുത്തിയത്‌ ഇശായ്‌ക്ക്‌ ശേഷമായിരുന്നുവെന്നും അദ്ദേഹം അങ്ങനെ ചെയ്യുന്നതിന്‌ മുമ്പ്‌ പള്ളിയില്‍ ആളുകള്‍ ഓരോരുത്തരായോ ചെറിയ സംഘങ്ങളായോ നമസ്‌കരിച്ചിരുന്നുവെന്നും അദ്ദേഹം അവരെ ഒരേ ഇമാമിന്റെ പിന്നില്‍ ഏകോപിപ്പിച്ചുവെന്നും അര്‍ധരാത്രിക്കു ശേഷമുള്ള സമയത്ത്‌ ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ ഈ സമയത്ത്‌ നമസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നും ഈ റിപ്പോര്‍ട്ടില്‍ നിന്ന്‌ വ്യക്തമാകുന്നു.

അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ ജമാഅത്തായി ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ്‌ കൂടുതല്‍ പുണ്യകരം എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. എന്നാല്‍ വീട്ടില്‍വെച്ച്‌ അര്‍ധരാത്രിക്ക്‌ ശേഷം തനിച്ച്‌ നമസ്‌കരിക്കുന്നത്‌ ഇശായ്‌ക്കു ശേഷം പള്ളിയില്‍ ജമാഅത്തായി നമസ്‌കരിക്കുന്നതിനേക്കാള്‍ പുണ്യകരമാണെന്ന്‌ ഉറപ്പിച്ചു പറയാന്‍ തെളിവിന്റെ പിന്‍ബലം കാണുന്നില്ല. സമയത്തിന്റെ പ്രാധാന്യം പോലെ പരിഗണിക്കേണ്ട വിഷയങ്ങളാണല്ലോ നമസ്‌കാരം പള്ളിയിലാകുന്നതിന്റെയും ജമാഅത്താകുന്നതിന്റെയും പ്രാധാന്യം. അര്‍ധരാത്രിക്ക്‌ ശേഷം പള്ളിയില്‍ തറാവീഹ്‌ ജമാഅത്തിന്‌ എത്തിച്ചേരാന്‍ പലര്‍ക്കും പ്രയാസമുണ്ടാകുമെന്ന്‌ കരുതിയാകാം ഖലീഫ ഉമര്‍(റ) ഈ ജമാഅത്ത്‌ ഇശാ ജമാഅത്തിന്‌ ശേഷമാക്കിയത്‌.
 

ഹറമും ഒതായിയും


സ്‌ത്രീകള്‍ ആദ്യമായി നമസ്‌കരിക്കാന്‍ പോയത്‌ ഒതായി പള്ളിയിലാണെന്ന്‌ ഒരു പ്രസംഗം കേട്ടിരുന്നു. എന്നാല്‍ മക്കത്തും മദീനത്തും ഹറമില്‍ സ്‌ത്രീകള്‍ കൂട്ടം കൂട്ടമായി ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുക്കുന്നത്‌ കണ്ടപ്പോള്‍ എനിക്കൊരു സംശയം. ഒതായിയിലെ സ്‌ത്രീകളുടെ മാര്‍ഗം അവര്‍ പിന്തുടര്‍ന്നതാണോ അതല്ല ഹറമുകളില്‍ നമസ്‌കരിക്കുന്ന സ്‌ത്രീകളുടെ മാര്‍ഗം ഒതായിക്കാര്‍ പിന്തുടര്‍ന്നതാണോ എന്ന്‌.
കെ ജമീല (തേഞ്ഞിപ്പലം)

പ്രസംഗങ്ങളില്‍ പലതിന്റെയും ലക്ഷ്യം തന്നെ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയാണ്‌. ഒതായി എന്നൊരു നാടിനെക്കുറിച്ച്‌ കേട്ടുകേള്‍വി പോലും ഇല്ലാത്തവരായിരിക്കും മക്കയിലെ മസ്‌ജിദുല്‍ ഹറാമിലും മദീനയിലെ മസ്‌ജിദുന്നബവിയിലും ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുത്ത ലക്ഷക്കണക്കില്‍ സ്‌ത്രീകള്‍. അവരൊക്കെ നബിചര്യയാണ്‌ പിന്തുടരുന്നത്‌. നബി തിരുമേനി(സ)യുടെ കാലത്ത്‌ മദീനയിലെ പള്ളിയില്‍ ധാരാളം സ്‌ത്രീകള്‍ ജമാഅത്ത്‌ നമസ്‌കാരങ്ങളില്‍ പങ്കെടുത്തിരുന്നുവെന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത അനേകം ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. സ്വഹാബികളുടെ കാലം മുതല്‍ ഇന്നുവരെയും ഇത്‌ നിരാക്ഷേപം തുടര്‍ന്നുവരുന്നുമുണ്ട്‌. പല ചിന്താഗതിക്കാരായ ഭരണാധികാരികള്‍ പല കാലങ്ങളില്‍ മക്കയിലും മദീനയിലും ഭരണം നടത്തിയിട്ടുണ്ട്‌. അവിടത്തെ പള്ളികളില്‍ സ്‌ത്രീകള്‍ നമസ്‌കരിക്കരുതെന്ന്‌ അവരാരും വിലക്കിയതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സമസ്‌തക്കാര്‍ക്കാണ്‌ ഇത്‌ ഹറാമാക്കണമെന്ന്‌ ആദ്യമായി തോന്നിയത്‌.

പരിശീലനത്തിനിടെ ചുരുക്കി നമസ്‌കരിക്കാമോ?

പരിശീലനത്തിനിടെ ചുരുക്കി നമസ്‌കരിക്കാമോ?

അബ്‌ദുസ്സലാം തിരുവനന്തപുരം

മൂന്നുമാസത്തെ സൈനിക പരിശീലനത്തിന്നായി ഉത്തരേന്ത്യയില്‍ പോകുന്ന ഒരാള്‍ക്ക്‌ അവിടെ താമസിക്കുന്ന മൂന്നുമാസം ജംഉം ഖസ്വ്‌റുമായി നമസ്‌കരിച്ചുകൂടേ? പ്രത്യേകിച്ചും, ചില നമസ്‌കാരങ്ങളുടെ സമയം മുഴുവനും ഗ്രൗണ്ടില്‍ തീവ്രപരിശീലനങ്ങളില്‍ മുഴുകേണ്ടിവരുമ്പോള്‍?

യാത്രക്കിടയില്‍ സ്ഥിരതാമസം ഉദ്ദേശിക്കാതെ ഒരു സ്ഥലത്ത്‌ തങ്ങുമ്പോള്‍ പരമാവധി എത്ര ദിവസം നമസ്‌കാരം ഖസ്‌റാക്കി (ചുരുക്കി) നമസ്‌കരിക്കാം എന്ന കാര്യത്തില്‍ പൂര്‍വകാലം മുതല്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. തബൂക്ക്‌ യുദ്ധയാത്രയില്‍ നബി(സ) അവിടെ ഇരുപത്‌ ദിവസം നമസ്‌കാരം ഖസ്‌റാക്കിക്കൊണ്ട്‌ താമസിച്ചുവെന്ന്‌ അഹ്‌മദ്‌, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. മക്കാവിജയവേളയില്‍ നബി(സ) അവിടെ പത്തൊമ്പത്‌ ദിവസം താമസിച്ചപ്പോള്‍ നമസ്‌കാരം ചുരുക്കിയാണ്‌ നിര്‍വഹിച്ചിരുന്നതെന്ന്‌ ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

സ്വഹാബികള്‍, താബിഉകള്‍ എന്നിവരില്‍ പലരും യാത്രക്കിടയില്‍ തങ്ങവെ പത്തൊമ്പതോ ഇരുപതോ ദിവസത്തില്‍ കൂടുതല്‍ നമസ്‌കാരം ഖസ്‌റ്‌ ചെയ്യാന്‍ പാടില്ലെന്നാണ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ ഒരു സ്വഹാബിയായ ഇബ്‌നുഉമര്‍(റ) ആറ്‌ മാസം അസര്‍ബൈജാനില്‍ താമസിച്ചപ്പോള്‍ നമസ്‌കാരം ഖസ്‌ര്‍ ചെയ്‌തിരുന്നുവെന്ന്‌ ബൈഹഖി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇത്ര ദിവസം വരെ മാത്രമേ ഖസ്‌ര്‍ പാടുള്ളൂവെന്ന്‌ നബി(സ) ഖണ്ഡിതമായി പറഞ്ഞിട്ടില്ലാത്തതുകൊണ്ട്‌ സ്ഥിരവാസ സ്ഥലമോ സ്വദേശമോ അല്ലാത്തേടത്ത്‌ യാത്രകള്‍ക്കിടയില്‍ തങ്ങുന്ന ഇടവേളകളില്‍ ഖസ്‌ര്‍ ചെയ്യുന്നതിന്‌ കാലപരിധി നിശ്ചയിക്കാന്‍ പ്രമാണങ്ങളുടെ പിന്‍ബലം കാണുന്നില്ല. എന്നാല്‍ ജംഅ്‌ (ദുഹ്‌റും അസ്‌റും കൂടിയും മഗ്‌രിബും ഇശാഉം കൂടിയും ഒന്നിച്ചു നമസ്‌കരിക്കല്‍) യാത്രയില്‍ മാത്രമല്ല, സ്വദേശത്ത്‌ വെച്ച്‌ കാര്യമായ അസൗകര്യങ്ങള്‍ നേരിടുമ്പോഴും ചെയ്യാമെന്നാണ്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ദീര്‍ഘനേരം തീവ്രപരിശീലനങ്ങളില്‍ മുഴുകുമ്പോള്‍ ജംഅ്‌ ചെയ്യുന്നതിന്‌ നിയമതടസ്സമില്ല.
 

ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്നു നമസ്‌കരിക്കല്‍


``മുജാഹിദുകളുടെ വാദപ്രകാരം സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌. ഈ വാദം തെളിയിക്കുന്നതിനായി വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങള്‍ അവര്‍ ഓതുകയും ചെയ്യാറുണ്ട്‌. എന്നാല്‍ ഈ വാദം ഉന്നയിക്കുന്ന മുജാഹിദുകള്‍ക്ക്‌ ഈ വാദത്തില്‍ വിശ്വാസമില്ല. ഇത്‌ അവരുടെ പ്രവൃത്തികൊണ്ട്‌ മനസ്സിലാക്കാന്‍ സാധിക്കുന്നു. ഉദാഹരണമായി സുന്നികളായ മുസ്‌ലിയാക്കന്മാര്‍ ഇമാമായി നമസ്‌കരിക്കുമ്പോള്‍ മുജാഹിദുകളായ പലരും അവരെ തുടര്‍ന്ന്‌ നമസ്‌കരിക്കുന്നു. ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ ഞങ്ങളെങ്കില്‍ എങ്ങനെയാണ്‌ അവര്‍ക്ക്‌ ഞങ്ങളെ തുടര്‍ന്ന്‌ നമസ്‌കരിക്കാന്‍ സാധിക്കുക. ശിര്‍ക്ക്‌ ചെയ്യുന്നവരെ തുടര്‍ന്ന്‌ നമസ്‌കരിച്ചാല്‍ നമസ്‌കാരം ശരിയാവുമോ? അതിനാല്‍ നമ്മള്‍ ശിര്‍ക്ക്‌ ചെയ്യുന്നു എന്ന മുജാഹിദുകളുടെ വാദത്തില്‍ അവര്‍ക്ക്‌ തന്നെ വിശ്വാസമില്ല'' -സുന്നികളുടെ പ്രഭാഷണത്തില്‍ കേട്ടതാണിത്‌. എന്താണ്‌ മുസ്‌ലിമിന്റെ അഭിപ്രായം?

അബൂസാബിക്‌, കാരക്കുന്ന്‌

സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണ്‌ എന്ന്‌ സമര്‍ഥിക്കലല്ല മുജാഹിദുകളുടെ ജോലി. ആരാധനയും പ്രാര്‍ഥനയും അല്ലാഹുവിന്‌ മാത്രമേ അര്‍പ്പിക്കാവൂ എന്ന ഖുര്‍ആനിക സത്യം മുജാഹിദുകള്‍ ഊന്നിപ്പറയുന്നത്‌ ആരെയെങ്കിലും കാഫിറാക്കാനോ മുശ്‌രിക്കാക്കാനോ വേണ്ടിയല്ല. മനുഷ്യരെ പൊതുവായാണ്‌ മുജാഹിദുകള്‍ കണിശമായ ഏകദൈവത്വ ആദര്‍ശത്തിലേക്ക്‌ ക്ഷണിക്കുന്നത്‌. സല്‍ബുദ്ധിയുള്ള മനുഷ്യര്‍ക്ക്‌ സ്വര്‍ഗത്തിലേക്കുള്ള വഴി ചൂണ്ടിക്കാണിച്ചുകൊടുക്കുക എന്ന സദുദ്ദേശം മാത്രമാണ്‌ മുജാഹിദുകളുടെ പ്രബോധന യത്‌നങ്ങള്‍ക്ക്‌ പ്രേരകം. സുന്നികള്‍ ശിര്‍ക്ക്‌ ചെയ്യുന്നവരാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടിയല്ല, അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിക്കാവൂ എന്ന മഹത്തായ ആശയത്തിന്റെ ദൈവിക പ്രമാണങ്ങള്‍ മനുഷ്യര്‍ക്ക്‌ വ്യക്തമാക്കിക്കൊടുക്കാനാണ്‌ മുജാഹിദുകള്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാറുള്ളത്‌. അതുപോലെ വിശുദ്ധ ഖുര്‍ആനിലെ എല്ലാ അധ്യാപനങ്ങളും പ്രഭാഷണങ്ങളും ഖുത്വ്‌ബകളിലും ക്ലാസുകളിലും സത്യപ്രബോധകര്‍ വിശദീകരിക്കാറുണ്ട്‌.

ഏതെങ്കിലും വിഭാഗക്കാരെയോ വ്യക്തികളെയോ തുടര്‍ന്നു നമസ്‌കരിക്കരുതെന്ന്‌ മുജാഹിദുകള്‍ ആഹ്വാനം ചെയ്യാറില്ല എന്നത്‌ ശരിയാണ്‌. ആരുടെയും വിശ്വാസത്തെക്കുറിച്ച്‌ ചുഴിഞ്ഞന്വേഷിക്കേണ്ട ആവശ്യമില്ല. അത്‌ പ്രായോഗികവുമല്ല. എന്നാല്‍ അല്ലാഹുവല്ലാത്തവരോട്‌ പരസ്യമായി പ്രര്‍ഥിക്കുന്ന ആളുകളെ യഥാര്‍ഥ ഏകദൈവ വിശ്വാസികള്‍ തുടരാവുന്നതല്ല. മുഹമ്മദ്‌ നബി(സ) പഠിപ്പിച്ച നമസ്‌കാരത്തില്‍ അല്ലാഹു അല്ലാത്ത ആരോടുമുള്ള പ്രാര്‍ഥന ഉള്‍പ്പെട്ടിട്ടില്ലോ. നമസ്‌കാരത്തിലല്ലാത്തപ്പോഴും നബി(സ) അല്ലാഹുവോട്‌ മാത്രമേ പ്രാര്‍ഥിച്ചിട്ടുള്ളൂ. പൂര്‍വപ്രവാചകന്മാരും അവരുടെ സച്ചരിതരായ ശിഷ്യന്മാരും സ്വഹാബികളും മദ്‌ഹബ്‌ ഇമാമുകളുമെല്ലാം അല്ലാഹുവോട്‌ മാത്രമാണ്‌ പ്രാര്‍ഥിച്ചത്‌. വിശുദ്ധ ഖുര്‍ആനിലെ എല്ലാ പ്രാര്‍ഥനകളും അല്ലാഹുവോട്‌ മാത്രമുള്ളതാണ്‌. ഈ കാര്യങ്ങള്‍ മുജാഹിദുകള്‍ ചൂണ്ടിക്കാണിക്കുന്നത്‌ ആരോടുമുള്ള വിരോധം കൊണ്ടല്ല. അല്ലാഹുവോട്‌ മാത്രം പ്രാര്‍ഥിച്ചാല്‍ ഇഹത്തിലോ പരത്തിലോ എന്തെങ്കിലും നഷ്‌ടം സംഭവിക്കുമെന്ന്‌ മുസ്‌ലിയാന്മാരും ഇതുവരെ തെളിയിച്ചിട്ടില്ല. പിന്നെ എന്തിനാണ്‌ അനാവശ്യവും അപ്രസക്തവുമായ വിവാദങ്ങള്‍ ഉയര്‍ത്തിവിടുന്നത്‌?

സ്‌ത്രീകള്‍ക്കു മാത്രം പള്ളി

നമ്മുടെ നാട്ടില്‍ വനിതാകോളേജ്‌, ഗേള്‍സ്‌ സ്‌കൂള്‍ തുടങ്ങിയവയൊക്കെ ധാരാളം ഉള്ളതുപോലെ മുസ്‌ലിം സ്‌ത്രീകള്‍ക്ക്‌ മാത്രമായി പള്ളികള്‍ നിര്‍മിച്ചുകൂടേ? സ്‌ത്രീകള്‍ക്ക്‌ പള്ളി സ്ഥാപിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആനിലുണ്ടോ? സ്‌ത്രീകള്‍ക്ക്‌ മാത്രം പള്ളി നിര്‍മിച്ചാല്‍, സ്‌ത്രീപള്ളിപ്രവേശ വിവാദം അവസാനിപ്പിക്കാമല്ലോ.

സബീന (കോഴിക്കോട്‌)

ലോകത്ത്‌ എല്ലാ സ്‌ത്രീകളെക്കാളും ഉല്‍കൃഷ്‌ടയായി അല്ലാഹു തെരഞ്ഞെടുത്ത മഹതിയാണ്‌ ഈസാനബി(അ)യുടെ മാതാവ്‌ മര്‍യം(റ). ആ മഹതിയോട്‌ അല്ലാഹു കല്‌പിച്ചത്‌ ഇപ്രകാരമാണ്‌: ``മര്‍യമേ, നിന്റെ രക്ഷിതാവിനോട്‌ നീ ഭയഭക്തി കാണിക്കുകയും, സാഷ്‌ടാംഗം ചെയ്യുകയും, തല കുനിക്കുന്നവരോടൊപ്പം തല കുനിക്കുകയും ചെയ്യുക''(വി ഖു 3:43). ആരാധനാലയത്തില്‍ വളര്‍ന്ന മര്‍യമി(റ)നോട്‌ അവിടെ കുമ്പിട്ടും സാഷ്‌ടാംഗം ചെയ്‌തും പ്രാര്‍ഥിക്കുന്നവരോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുക്കാനാണ്‌ അല്ലാഹു കല്‌പിച്ചത്‌.

നബി(സ)യുടെ കാലത്ത്‌ സ്വഹാബി വനിതകള്‍ മദീനയിലെ പള്ളിയില്‍ ജമാഅത്ത്‌ നമസ്‌കാരത്തില്‍ പങ്കെടുത്തിരുന്നുവെന്നും, പ്രവാചക പത്‌നിമാര്‍ പള്ളിയില്‍ ഇഅ്‌തികാഫ്‌ (ആരാധനാനിരതരായി താമസിക്കല്‍) നിര്‍വഹിച്ചിരുന്നുവെന്നും ബുഖാരിയിലും മുസ്‌ലിമിലും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥങ്ങളിലും ഉദ്ധരിച്ചിട്ടുണ്ട്‌. അതിനാല്‍ സ്‌ത്രീകള്‍ പെണ്‍പള്ളിയില്‍ മാത്രമേ നമസ്‌കരിക്കാന്‍ പാടുള്ളൂ എന്ന്‌ പറയുന്നത്‌ ഖുര്‍ആനിനും നബിചര്യക്കും വിരുദ്ധമായ നിലപാടാണ്‌.

അടിസ്ഥാന പ്രമാണങ്ങള്‍ക്ക്‌ വിരുദ്ധമായി ആരെങ്കിലും ഉന്നയിക്കുന്ന തര്‍ക്കങ്ങള്‍ക്ക്‌ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ല. പെണ്‍പള്ളി എന്നൊരു ഏര്‍പ്പാട്‌ നബി(സ)യുടെയോ സച്ചരിതരായ പൂര്‍വികരുടെയോ കാലത്ത്‌ ഉണ്ടായിട്ടില്ല. മക്കയിലെയും മദീനയിലെയും ഏറ്റവും വലിയ പള്ളികളില്‍ ലക്ഷക്കണക്കില്‍ സ്‌ത്രീകള്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുത്തുവരുന്നുണ്ട്‌. ശാഫീമദ്‌ഹബുകാരായ ഇന്തോനീഷ്യന്‍ വനിതകളും ആ കൂട്ടത്തില്‍ ധാരാളമായുണ്ട്‌.

മക്കത്തോ മദീനത്തോ പെണ്‍പള്ളി വേണമെന്ന്‌ ലോകത്താരും ഇത:പര്യന്തം ആവശ്യമുന്നയിച്ചിട്ടില്ല. സമസ്‌തക്കാര്‍ അനാവശ്യമായ തര്‍ക്കമുണ്ടാക്കുന്നതിന്റെ പേരില്‍ മഹല്ലുകള്‍ തോറും പെണ്‍പള്ളിയുണ്ടാക്കുന്നത്‌ പാഴ്‌ച്ചെലവാണ്‌. അതിന്‌ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലം ലഭിക്കുമെന്ന്‌ കരുതാന്‍ ന്യായം കാണുന്നില്ല.

വനിതാകോളെജും ഗേള്‍സ്‌ സ്‌കൂളും ആരാധനാലയങ്ങളല്ലാത്തതിനാല്‍ പള്ളിയെ അവയുമായി താരതമ്യം ചെയ്യുന്നത്‌ ശരിയല്ല. സ്‌ത്രീകള്‍ക്ക്‌ മാത്രമായി പള്ളി സ്ഥാപിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആനില്‍ എഴുതിയിട്ടുണ്ടോ എന്നല്ല അങ്ങനെ സ്ഥാപിക്കാനും ആരാധനയില്‍ സ്‌ത്രീപുരുഷവിവേചനം നിലവില്‍ വരുത്തുവാനും ഖുര്‍ആനില്‍ തെളിവുണ്ടോ എന്നാണ്‌ അന്വേഷിക്കേണ്ടത്‌.
 

Followers -NetworkedBlogs-

Followers