ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അത്താഴവും നോമ്പുതുറയും

നോമ്പുകാരന്റെ രാത്രിയിലെ ഭക്ഷണം സംബന്ധിച്ച നബിചര്യ എപ്രകാരമാണ്? നോമ്പ് തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഏറ്റവും ചുരുങ്ങിയ ഭക്ഷണം മാത്രം കഴിക്കുന്നതാണോ പുണ്യകരം? അത്താഴത്തിന്റെ ശരിയായ സമയം എപ്പോഴാണ്?

എ എം ആശിഖ്, പാലക്കാട്

സുബ്ഹിന്റെ അല്പം മുമ്പ് അത്താഴം കഴിക്കുകയും സൂര്യന്‍ അസ്തമിച്ചാല്‍ ഉടനെ നോമ്പുതുറക്കുകയുമാണ് നബിചര്യ. അതിന്നിടയില്‍ (രാത്രിയില്‍) എപ്പോഴൊക്കെ ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പ്രത്യേകിച്ച് നിര്‍ദേശമൊന്നുമില്ല. അത്താഴം കഴിക്കാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. 

അത് അനുഗൃഹീതമായ ഭക്ഷണമാണെന്ന് പഠിപ്പിച്ചിട്ടുമുണ്ട്. നബി(സ)യുടെ അത്താഴത്തിനും സുബ്ഹ് നമസ്‌കാരത്തിനും ഇടയില്‍ അമ്പത് ആയത്ത് ഓതാനുള്ള സമയമേ ഉണ്ടായിരുന്നുള്ളൂവെന്ന് സൈദുബ്‌നുസാബിതി(റ)ല്‍ നിന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത്താഴമോ നോമ്പുതുറക്കുന്ന ഭക്ഷണമോ തീരെ ചുരുങ്ങിയതായിരിക്കണമെന്ന് നബി(സ) നിര്‍ദേശിച്ചിട്ടില്ല. അത്താഴം ആവശ്യത്തിന് കഴിച്ചുകൊള്ളാന്‍ അവിടുന്ന് നിര്‍ദേശിച്ചതായിത്തന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. സമയമായാല്‍ ഒട്ടും വൈകാതെ നോമ്പുതുറക്കുന്നതാണ് ഏറ്റവും ഉത്തമമെന്ന് വ്യക്തമാക്കുന്ന ഒന്നിലേറെ ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നോമ്പ് അവസാനിപ്പിക്കുന്നത് ഈന്തപ്പഴമോ വെള്ളമോ കഴിച്ചുകൊണ്ടായിരിക്കലാണ് ഉത്തമമെന്ന് റസൂല്‍(സ) പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതിനുശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ എത്രത്തോളം കഴിക്കണമെന്ന് അവിടുന്ന് നിഷ്‌കര്‍ഷിച്ചിട്ടില്ല. അമിതഭോജനം വിശുദ്ധ ഖുര്‍ആനില്‍ വിലക്കിയിട്ടുണ്ട്.

നോമ്പ് തുറപ്പിക്കലും ഫിത്വ്‌ർ സകാത്തും

ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച് നാട്ടിലേക്ക് അയക്കുന്നു. നാട്ടില്‍ ആ പണം ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനോ സമൂഹനോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത് വിനിയോഗിക്കുന്നത്. ഈദുല്‍ഫിത്വ്‌റിന് നല്‍കേണ്ട സകാത്ത് മുന്‍കൂട്ടി നല്‍കാനും അത് താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക് അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?

എം പി ജുനൈസ്, മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധബാധ്യതയാണ്. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ് നല്‍കേണ്ടത്. സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ലെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്. 

പാവപ്പെട്ട നോമ്പുകാരന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന് ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത് സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത് തന്നെയാണ്. 

എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്തുറയ്ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്ത്വാര്‍ ഫണ്ട് വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്.

സകാത്ത് നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത് തന്നെ അത് വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ് മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത് സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക് തന്നെ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

വിത്‌റിന്റെ സമയമെപ്പോള്‍?

ചിലര്‍ ഇശാക്കുശേഷം തറാവീഹ് എട്ട് റക്അത്ത് പള്ളിയില്‍വെച്ച് നമസ്‌കരിക്കുകയും മൂന്ന് റക്അത്ത് സ്വുബ്ഹിനുമുമ്പ് നമസ്‌കരിക്കാനായി മാറ്റിവെക്കുകയും ചെയ്തുകാണുന്നു. ഇങ്ങനെ നമസ്‌കരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുമോ? നബിചര്യയില്‍ ഇതിന് വല്ല തെളിവുമുണ്ടോ?
 
അഹ്‌സന്‍, മഞ്ചേരി

'തറാവീഹ്' എട്ടു റക്അത്തും 'വിത്ര്‍' മൂന്നു റക്അത്തും എന്ന ധാരണതന്നെ പൂര്‍ണമായി ശരിയല്ല. തറാവീഹ് എന്നപദം റസൂലോ പ്രമുഖ സ്വഹാബികളോ പ്രയോഗിച്ചിട്ടില്ല. പില്‍ക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാരാണ് ആ പേര് നല്‍കിയത്. വിശ്രമവേളകള്‍ എന്നാണ് ആ പദത്തിന് അര്‍ഥം. ഇടയില്‍ വിശ്രമിച്ചുകൊണ്ടാണ് റമദാന്‍ രാത്രികളില്‍ സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടാണ് തറാവീഹ് എന്ന പേരുവന്നത്. രാത്രിയിലെ സുന്നത്ത് നമസ്‌കാരം അഥവാ 'ഖിയാമുല്ലൈല്‍' ഒറ്റയായ റക്അത്തുകളായിട്ടാണ് നമസ്‌കരിക്കേണ്ടത്. അതിനാലാണ് വിത്ര്‍(ഒറ്റ) എന്ന് അതിന് പേരു നല്‍കുന്നത്. പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേരു പറയുന്നതുപോലെ വിത്ര്‍ എന്നും പേരുപറയാം. അവസാനത്തെ മൂന്നു റക്അത്തുകള്‍ക്കോ ഒരു റക്അത്തിനോ മാത്രമായും വിത്ര്‍ എന്നു പറയാം. എന്നാല്‍ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

പേരെന്തു പറഞ്ഞാലും ഇശായ്ക്കും സ്വുബ്ഹിനും ഇടയില്‍, ഇശായുടെ ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരവും സുബ്ഹിനു മുമ്പുള്ള രണ്ടുറക്അത്ത് സുന്നത്തും ഒഴികെ പതിനൊന്ന് റക്അത്തുള്ള ഒരു നമസ്‌കാരമേയുള്ളൂ. അത് റമദാന്‍ രാത്രിയില്‍ ജമാഅത്തായി നിര്‍വഹിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റശേഷം ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഗ്രഹിക്കാം. ഉറങ്ങി എഴുന്നേറ്റു നമസ്‌കരിക്കുകയാണെങ്കില്‍ ഈ നമസ്‌കാരത്തിന് 'തഹ്ജ്ജുദ്' എന്നും പേരുപറയും. എട്ടു റക്അത്ത് ഉറങ്ങുന്നതിന് മുമ്പും മൂന്ന് റക്അത്ത് അതിനുശേഷവുമാണ് നമസ്‌കരിക്കേണ്ടതെന്ന് നബി(സ) നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റസൂലിനുശേഷം രാത്രി നമസ്‌കാരത്തില്‍ ജമാഅത്ത് പുനസ്ഥാപിച്ച ഖലീഫ ഉമറും ഇങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. 

ഖിയാമുറമദാന്‍ അഥവാ റമദാന്‍ രാത്രിയിലെ സുന്നത്ത് നമസ്‌കാരം ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് നല്ലതെന്ന് ഉമര്‍(റ) വ്യക്തമാക്കിയെങ്കിലും മൂന്നു റക്അത്ത് മാത്രം ആ സമയത്തേക്ക് മാറ്റിവെക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടില്ല. ഉബയ്യുബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ ഖലീഫ ഉമര്‍(റ) കല്പിച്ചുവെന്ന് ഇമാം മാലിക് മുവത്ത്വയില്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം എട്ടും മൂന്നും വേര്‍തിരിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. 
 

Followers -NetworkedBlogs-

Followers