ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label വിവാഹം. Show all posts
Showing posts with label വിവാഹം. Show all posts

ഇദ്ദഃ സംബന്ധിച്ച, പ്രശ്‌നങ്ങള്‍


സ്‌ത്രീകള്‍ ഇദ്ദഃ ഇരിക്കേണ്ടത്‌ ഭര്‍ത്താവ്‌ മരിച്ചാല്‍ മാത്രമാണോ? ത്വലാഖ്‌ ചൊല്ലിയാലും ഇദ്ദ ഇരിക്കേണ്ടതല്ലേ? ഉണ്ടെങ്കില്‍ എത്രകാലം? ത്വലാഖ്‌ ചൊല്ലിയാല്‍ പുരുഷന്മാര്‍ പാലിക്കേണ്ട എന്തെങ്കിലും നിയമങ്ങളുണ്ടോ? ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ പുരുഷന്‌ വിവാഹം കഴിക്കാവൂ എന്ന വാദം ശരിയാണോ?
അബൂവസീം, ദുബൈ

ഇദ്ദഃ എന്നാല്‍ പുനര്‍വിവാഹം ചെയ്യാതെ കാത്തിരിക്കേണ്ട കാലമാണ്‌. ദമ്പതിമാര്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ ത്വലാഖിന്‌ ശേഷം ഭാര്യ ഇദ്ദഃ ആചരിക്കേണ്ടതുണ്ട്‌. ആര്‍ത്തവമുണ്ടാകാറുള്ള സ്‌ത്രീകള്‍ മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ ആചരിക്കേണ്ടത്‌. ആര്‍ത്തവം നിലച്ചുപോയ സ്‌ത്രീകളുടെ ഇദ്ദ മൂന്നു മാസക്കാലമാണ്‌. ഗര്‍ഭിണികളുടെ ഇദ്ദ പ്രസവം വരെയാണ്‌. 2:228, 65:4 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ത്വലാഖ്‌ ചൊല്ലിയ പുരുഷന്‍ തന്റെ ഭാര്യയെ ഇദ്ദ കഴിയും വരെ തന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയും അവളുടെ ജീവിതച്ചെലവ്‌ വഹിക്കുകയും ചെയ്യണമെന്ന്‌ 65:6 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അന്തിമമായി വേര്‍പിരിയുമ്പോള്‍ അവള്‍ക്ക്‌ മതാഅ്‌ (ജീവിതവിഭവം) നല്‌കുകയും വേണം. എന്നാല്‍ ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞ ശേഷമേ അയാള്‍ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല.

ഭര്‍ത്താവിന്റെ പേര്‌ ചേര്‍ത്ത്‌ വിളിക്കല്‍


വിവാഹാനന്തരം സ്‌ത്രീയുടെ പേരിനോടു കൂടി ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കുകയും അങ്ങനെ വിളിക്കപ്പെടുകയും ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയിലും ഇന്ന്‌ വ്യാപകമാണ്‌. ഈ രൂപത്തില്‍ പേര്‌ വിളിക്കപ്പെടുന്നത്‌ ഖുര്‍ആനിനും സുന്നത്തിനും എതിരാവുമോ?
പി സാബിറ, കുമരനെല്ലൂര്‍

ഒരാളെ അയാളുടെ യഥാര്‍ഥ പിതാവല്ലാത്തവരിലേക്ക്‌ ചേര്‍ത്തുവിളിക്കുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്‌. 33:4,5 സൂക്തങ്ങള്‍ നോക്കുക. ദത്തുപുത്രന്മാരെ അവരുടെ രക്ഷിതാക്കളിലേക്ക്‌ സ്വന്തം മക്കളെന്ന പോലെ ചേര്‍ത്തുവിളിക്കുന്നതാണ്‌ ഈ സൂക്തത്തില്‍ വിലക്കിയിട്ടുള്ളത്‌. ഹദീസ്‌ ഗ്രന്ഥങ്ങളിലും മറ്റും പുരുഷന്മാരെയും സ്‌ത്രീകളെയും ഒരുപോലെ അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയാണ്‌ അധികവും കാണുന്നത്‌. തിരിച്ചറിയേണ്ട ആവശ്യത്തിനു വേണ്ടി സ്‌ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയും ഹദീസ്‌-ചരിത്ര ഗ്രന്ഥങ്ങളില്‍ ചുരുക്കത്തില്‍ കാണാവുന്നതാണ്‌. എന്നാല്‍ ഫാത്വിമാ മുഹമ്മദ്‌, ആഇശാഖാലിദ്‌ പോലെയുള്ള പ്രയോഗങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. എന്നാലും ഈ രീതിയില്‍ പേര്‍ വിളിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. കാരണം, അല്ലാഹുവോ റസൂലോ(സ) അത്‌ വിലക്കിയിട്ടില്ല.

മഹ്‌ര്‍ ‘കെട്ടിക്കൊടുക്കല്‍’


നിക്കാഹിനു ശേഷം ‘മഹ്‌റിന്റെ ചെയിന്‍ കെട്ടിക്കൊടുക്കല്‍’ എന്നൊരു ചടങ്ങ്‌ ഇന്ന്‌ പല വിവാഹങ്ങളിലും കാണുന്നു. അമുസ്‌ലിംകളുടെ താലികെട്ടല്‍ ചടങ്ങിന്‌ സമാനമല്ലേ ഇത്‌?

എ ആര്‍ അബ്‌ദുല്ല, മാത്തോട്ടം  

ഭര്‍ത്താവ്‌ ഭാര്യക്ക്‌ നല്‌കേണ്ടതാണല്ലോ മഹ്‌ര്‍. നിക്കാഹിന്റെ ചടങ്ങില്‍ വെച്ച്‌ അത്‌ അമ്മോശന്റെയോ അളിയന്റെയോ കൈയില്‍ ഏല്‌പിക്കേണ്ടതാണെന്ന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും വ്യക്തമാക്കിയിട്ടില്ല. അത്‌ ഭാര്യയുടെ കൈയില്‍ കൊടുക്കുകയോ ചെയിനാണെങ്കില്‍ അവളുടെ കഴുത്തില്‍ അണിയിക്കുകയോ ചെയ്യുന്നതില്‍ യാതൊരു അപാകതയുമില്ല. എന്നാല്‍ ചെയിന്‍ അണിയിക്കല്‍ നിക്കാഹ്‌ ചടങ്ങിന്റെ ഭാഗമെന്നോണം ഒരു മതാചാരമാക്കി മാറ്റാന്‍ പാടില്ല. അത്‌ സദസ്സില്‍ ജനങ്ങളെ സാക്ഷ്യപ്പെടുത്തി ചെയ്യേണ്ടതുമില്ല.

മഹ്‌റും വിവാഹവും

രക്തം, ആന്തരികാവയവം, സേവനം, അറിവ്‌, ആശയം, ബൗദ്ധിക സ്വത്ത്‌, പകര്‍പ്പവകാശം എന്നിവ മഹ്‌റായി പരിഗണിക്കാമോ? മഹ്രര്‍ മൂല്യം എന്തായിരിക്കണം? എയ്‌ഡ്‌സ്‌, എബോള പോലുള്ള മാരകരോഗ, പകര്‍ച്ചവ്യാധി ബാധിതര്‍ക്ക്‌ വിവാഹബന്ധം അനുവദനീയമാണോ? യൗവനം പിന്നിട്ട അവിവാഹിതരുടെ അവിഹിത ബന്ധങ്ങളില്‍ സമൂഹം ഏതു വിധത്തില്‍ ഉത്തരവാദികളാണ്‌?

അലക്‌സ്‌ അബ്ബാസ്‌, കൊല്ലം-പരവൂര്‍.


വിവാഹവേളയില്‍ വരന്‍ വധുവിന്‌ നിര്‍ബന്ധമായി നല്‌കേണ്ട സമ്മാനമാണ്‌ മഹ്രര്‍ എന്നത്രെ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. വധു ഇഷ്‌ടപ്പെടുന്നതും മൂല്യമുള്ളതുമായ എന്തും മഹ്‌റായി നല്‌കാം എന്നത്രെ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. മഹ്രര്‍ നല്‌കാന്‍ ഒരു ഇരുമ്പ്‌ മോതിരമെങ്കിലും കിട്ടുമോ എന്ന്‌ നോക്കാന്‍ നബി(സ) ഒരു അനുചരനോട്‌ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. വരന്‌ അറിയാവുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ വധുവിനു പഠിപ്പിച്ചു കൊടുക്കുക എന്നത്‌ മഹ്‌റായി നിശ്ചയിച്ചുകൊണ്ടുള്ള ഒരു വിവാഹം നബി(സ)യുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടതായി പ്രബലമായ ഹദീസില്‍ കാണാം. സേവനവും മഹ്‌റാകാമെന്നാണ്‌ ഇതില്‍ വ്യക്തമാകുന്നത്‌.


മഹ്‌റിന്റെ കൂടിയ മൂല്യം ഇത്രയേ ആകാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ണയിച്ചിട്ടില്ല. അതുപോലെ തന്നെ ഏറ്റവും ചുരുങ്ങിയ മഹ്രര്‍ ഇത്രയായിരിക്കണമെന്നും നിര്‍ണയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ മഹ്രര്‍ എത്ര വേണമെന്ന്‌ സ്‌ത്രീയോ അവള്‍ക്കുവേണ്ടി രക്ഷിതാവോ ആവശ്യപ്പെടുന്നതില്‍ തെറ്റില്ല. മഹ്രര്‍ വരന്റെ ബാധ്യതയും വധുവിന്റെ അവകാശവുമാണ്‌. ``സ്‌ത്രീകള്‍ക്ക്‌ അവരുടെ വിവാഹമൂല്യങ്ങള്‍ മനസ്സംതൃപ്‌തിയോടുകൂടി നിങ്ങള്‍ നല്‌കുക. ഇനി അതില്‍ നിന്ന്‌ വല്ലതും സന്മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത്‌ സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക.'' (വി.ഖു. 4:4)


പകര്‍ച്ചവ്യാധികളുള്ളവര്‍ വിവാഹം കഴിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. എന്നാല്‍ ഇതരരെ വഞ്ചിക്കാനോ അവര്‍ക്ക്‌ ദ്രോഹം ചെയ്യാനോ പാടില്ല എന്ന ഇസ്‌ലാമിക നിയമം ഈ വിഷയത്തില്‍ പ്രസക്തമായിരിക്കും. ഒരു എയ്‌ഡ്‌സ്‌ രോഗി രോഗം മറച്ചുവെച്ചുകൊണ്ട്‌ വിവാഹം കഴിക്കുകയാണെങ്കില്‍ അത്‌ ജീവിതപങ്കാളിയെ വഞ്ചിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന നടപടിയായിരിക്കും. എന്നാല്‍ പകര്‍ച്ചവ്യാധി ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഉഭയ സമ്മതപ്രകാരം വിവാഹം നടത്തുന്നതില്‍ തെറ്റില്ല.


അവിവാഹിതരെ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തേണ്ടത്‌ അവരുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ള സമൂഹത്തിന്റെ ബാധ്യതയാണെന്നത്രെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. ``നിങ്ങളിലുള്ള അവിവാഹിതരെയും നിങ്ങളുടെ അടിമകളില്‍ നിന്നും അടിമ സ്‌ത്രീകളില്‍ നിന്നും നല്ലവരായിട്ടുള്ളവരെയും നിങ്ങള്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുത്തണം. അവര്‍ ദരിദ്രരാണെങ്കില്‍ അല്ലാഹു തന്റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ ഐശ്വര്യം നല്‌കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും സര്‍വജ്ഞനുമത്രെ'' (വി.ഖു 24:32). ചെറുപ്പക്കാര്‍ അവിവാഹിതരായി തുടരുന്നത്‌ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനാസ്ഥ കൊണ്ടാണെങ്കില്‍ അവരുടെ സദാചാരഭ്രംശത്തിന്‌ ഇവരും ഉത്തരവാദികളായിരിക്കും.

Followers -NetworkedBlogs-

Followers