ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label അല്ലാഹു. Show all posts
Showing posts with label അല്ലാഹു. Show all posts

അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?

ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ടതില്ല എന്ന് ഞാന്‍ കരുതുന്ന ഒരു പണ്ഡിതനോട് ഒരിക്കല്‍ ഞാനൊരു സംശയം ചോദിച്ചു: അല്ലാഹു എത്രയോ ഉന്നതന്‍, ആരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തവന്‍. അവന് എന്തെങ്കിലുമൊരു നഷ്ടമുണ്ടാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയുള്ള അല്ലാഹുവിന് ആരാധനയുടെ കാര്യത്തില്‍ ഇത്ര കടുംപിടുത്തമെന്തിന്? ദൈവസാന്നിധ്യം അനുഭവിക്കാന്‍ ദുര്‍ബലനായ മനുഷ്യന്‍ ഒരു മാധ്യമം സ്വീകരിക്കുന്നത് അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?'' (എ സഈദ്, തേജസ് വാരിക, ജൂലൈ 1-15, 2012). ഇതിനെക്കുറിച്ച് 'മുസ്‌ലിം' എന്തു പറയുന്നു?

മുഹമ്മദ് ഫവാസ്, മലപ്പുറം

അല്ലാഹു അത്യുന്നതാണെന്ന് മാത്രമല്ല മനുഷ്യരോട് ഏറ്റവും അടുത്തുള്ളവനാണെന്നും അവന്‍ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''നിന്നോട് എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കും'' (വി.ഖു 2:186). ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു'' (വി.ഖു 50:16). മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്രഷ്ടാവും രക്ഷിതാവും പരിപാലകനുമായ അല്ലാഹുവെക്കാള്‍ അടുത്ത മറ്റാരുമില്ലെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് സംശയാതീതമായി തെളിയുന്നത്. മലക്കുകളോ പ്രവാചകന്മാരോ പുണ്യാത്മാക്കളോ അല്ലാഹുവെക്കാള്‍ നമ്മോട് അടുത്തവരല്ല. അതിനാല്‍ അല്ലാഹുവിനും അടിയനുമിടയില്‍ ഒരു മാധ്യമത്തിന് അശേഷം സ്ഥാനമില്ല. ഒരു ഇടയാളനെ/മധ്യവര്‍ത്തിയെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ഏതൊരാളും അല്ലാഹുവില്‍ നിന്ന് അകലുകയാണ്. അഥവാ അല്ലാഹുവാണ് മനുഷ്യന് ഏറ്റവും അടുത്തവന്‍ എന്ന ഖുര്‍ആനിക സത്യത്തെ നിഷേധിക്കുകയാണ് അവന്‍ ചെയ്യുന്നത്.

അല്ലാഹുവിന്റെ ഹിതം എന്താണെന്നറിയാന്‍ നമ്മുടെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒന്ന്, അവന്റെ ഗ്രന്ഥമായ ഖുര്‍ആന്‍. രണ്ട്, മുഹമ്മദ്‌നബി(സ)യില്‍ നിന്ന് വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. ഇബാദത്ത് അഥവാ ആരാധന അല്ലാഹുവിന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു എന്നത് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഉറപ്പിച്ചുപറഞ്ഞ കാര്യമാണ്. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്നര്‍ഥമുള്ള ഇയ്യാക നഅ്ഖുദു എന്ന വാക്യം നാം നമസ്‌കാരത്തില്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നതാണല്ലോ. സൂറത്തു ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു.'' (വി.ഖു 17:23)

അല്ലാഹു അത്യുന്നതനായതു കൊണ്ട് അവനെ ആരാധിക്കാനും പ്രാര്‍ഥിക്കാനും ഒരു മാധ്യമം വേണമെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് മറ്റൊരു ഖുര്‍ആന്‍സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ''അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) ''അല്ലാഹുങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനും ആയിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 39:3)

അല്ലാഹുവിന് (ആരാധനയിലും പ്രാര്‍ഥനയിലും) പങ്കാളിയെ ചേര്‍ക്കുന്നത് അവന്‍ പൊറുക്കുകയില്ലെന്നും ഖുര്‍ആനില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. ''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴികെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. ആര്‍ അല്ലാഹുവോട് പങ്കാളിയെ ചേര്‍ക്കുന്നുവോ അവന്‍  ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.'' (വി.ഖു 4:116)

അല്ലാഹുവിന് അത് പൊറുത്തുകൂടെ എന്ന് ചോദിച്ചാല്‍ മനുഷ്യര്‍ക്ക് അവന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് മറുപടി. ''അവന്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാവുന്നതല്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.'' (വി.ഖു 21:23)

അല്ലാഹുവിന്റെ സംസാരം ആരിലൂടെ?

അല്ലാഹുവിന്റെ സംസാരം ആരിലൂടെ

എന്‍ എം എറവറാംകുന്ന്‌

പ്രവാചകന്മാരുടെ കാലഘട്ടത്തില്‍ അല്ലാഹുവിന്റെ സംസാരം പ്രവാചകന്മാരിലൂടെയായിരുന്നു. എന്നാല്‍ അന്ത്യപ്രവാചകനു ശേഷം അല്ലാഹുവിന്റെ സംസാരം ആരു മുഖേനയാണ്‌? ഒരു ഖാദിയാനി സുഹൃത്തിന്റെ ചോദ്യമാണിത്‌. `മുസ്‌ലിം' എന്തുപറയുന്നു?

മീര്‍സാഗുലാം പ്രവാചകനാണെന്ന്‌ സങ്കല്‌പിച്ചാല്‍ പോലും മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം മീര്‍സയുടെ രംഗപ്രവേശം വരെയുള്ള കാലത്ത്‌ അല്ലാഹു ആരിലൂടെയാണ്‌ സംസാരിച്ചത്‌ എന്ന ചോദ്യത്തിന്‌ പ്രസക്തിയുണ്ടല്ലോ. അതുപോലെ തന്നെ മീര്‍സയുടെ കാലം മുതല്‍ വര്‍ത്തമാനകാലം വരെ അല്ലാഹുവിന്റെ സംസാരം ആരു മുഖേനയാണ്‌ എന്നൊരു ചോദ്യവും ഉന്നയിക്കപ്പെടാമല്ലോ. മുഹമ്മദ്‌ നബി(സ)യുടെ കാലശേഷം മീര്‍സാ പ്രവാചകത്വവാദവുമായി രംഗത്തുവരുന്നതുവരെ മറ്റേതെങ്കിലും പ്രവാചകനിലൂടെ അല്ലാഹു ലോകരോട്‌ സംസാരിച്ചിരുന്നുവെന്ന്‌ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ. മീര്‍സയുടെ ശേഷമുള്ള സ്ഥിതിയും അതുപോലെ തന്നെ.

മുഹമ്മദ്‌ നബി(സ) അവസാനത്തെ പ്രവാചകനാണെന്ന്‌ ഏതെങ്കിലും പണ്ഡിതനോ പണ്ഡിതസംഘടനയോ പറഞ്ഞുണ്ടാക്കിയതല്ല. വിശുദ്ധ ഖുര്‍ആനില്‍ (33:40) അല്ലാഹു തന്നെ പറഞ്ഞതാണ്‌. ``എനിക്ക്‌ ശേഷം യാതൊരു പ്രവാചകനുമില്ല'' എന്ന്‌ മുഹമ്മദ്‌ നബി(സ) തന്നെ വ്യക്തമാക്കിയതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുമുണ്ട്‌. ഖുര്‍ആനിനെയും നബിവചനങ്ങളെയും എതിര്‍ക്കാന്‍ വേണ്ടിയാണ്‌ ഖാദിയാനികള്‍ അല്ലാഹു ഇപ്പോള്‍ മൗനിയാണോ എന്ന കുയുക്തി ചോദ്യമുന്നയിക്കുന്നത്‌. അല്ലാഹു മലക്കുകള്‍ ഉള്‍പ്പെടെയുള്ള സൃഷ്‌ടികളോട്‌ അവന്‍ ഉദ്ദേശിക്കുമ്പോള്‍ സംസാരിക്കുമെന്നാണ്‌ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌.

അല്ലാഹുവിന്റെ അപ്രീതി ഭയപ്പെട്ട്‌ നന്മ ചെയ്‌താല്‍

ഒരു നന്മ ചെയ്‌താല്‍ പത്ത്‌ പ്രതിഫലവും ഒരു തിന്മയില്‍ നിന്ന്‌ പിന്തിരിഞ്ഞാല്‍ ഒരു പ്രതിഫലവുമുണ്ടെന്ന തത്വം മനസ്സിലാക്കാതെ ഒരാള്‍ ഒരു നന്മ ചെയ്യുന്നത്‌ അല്ലാഹുവിന്റെ അപ്രീതിയെ ഭയപ്പെട്ടുകൊണ്ടും തിന്മയില്‍ നിന്ന്‌ പിന്തിരിയുന്നത്‌ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടുകൊണ്ടുമാണെങ്കില്‍ അല്ലാഹുവിന്റെ അടുക്കല്‍ മേല്‌പറഞ്ഞ പ്രതിഫലങ്ങള്‍ക്ക്‌ അയാള്‍ അര്‍ഹനായിത്തീരുമോ?
ടി അബ്‌ദുന്നാസിര്‍ കുറ്റിപ്പുറം

അല്ലാഹുവിന്റെ അപ്രീതിയോ ശിക്ഷയോ ഭയപ്പെട്ട്‌ സല്‍പ്രവൃത്തി ചെയ്യുന്നത്‌ അല്ലാഹുവിനുള്ള സമര്‍പ്പണത്തിന്റെ ഭാഗം തന്നെയാണ്‌. അല്ലാഹുവിനുവേണ്ടി ചെയ്യുന്ന ഏത്‌ നന്മയ്‌ക്കും അവന്‍ പത്തിരട്ടിയോ അതിലേറെയോ പ്രതിഫലം നല്‌കുമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌.

അല്ലാഹുവെ ഉദ്ദേശിച്ചല്ലാതെ ചെയ്യുന്ന നല്ല പ്രവൃത്തിക്ക്‌ അവന്‍ പ്രതിഫലം നല്‌കുമെന്ന്‌ പ്രതീക്ഷിക്കാവുന്നതല്ല. കര്‍മങ്ങള്‍ ഉദ്ദേശ്യങ്ങള്‍ക്കനുസൃതമായി മാത്രമാണ്‌ പരിഗണിക്കപ്പെടുകയെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുണ്ട്‌. ജനങ്ങളുടെ പ്രീതിയോ അംഗീകാരമോ ലക്ഷ്യമാക്കിയാണ്‌ നല്ല പ്രവൃത്തികള്‍ ചെയ്യുന്നതെങ്കില്‍ അതിന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുകയില്ലെന്ന്‌ മാത്രമല്ല അവന്റെ ശിക്ഷയ്‌ക്ക്‌ അത്‌ കാരണമായിത്തീരുകയും ചെയ്യും.

അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്താണ്‌?

അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ പേനയാണെന്നും, മറ്റൊരു ഹദീസില്‍ ബുദ്ധിയാണ്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടതെന്നും കാണുന്നു. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ മുഹമ്മദ്‌ നബിയാണെന്ന്‌ മറ്റു ചിലരും പറയുന്നു. അല്ലാഹു ആദ്യം സൃഷ്‌ടിച്ചത്‌ എന്തിനെയാണ്‌?

കെ പി ജംഷിദ്‌ നരിക്കുനി 


"അല്ലാഹുവാണ്‌ ഏതൊരു വസ്‌തുവിന്റെയും സ്രഷ്‌ടാവ്‌'' എന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (39:62) വ്യക്തമാക്കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ അല്ലാഹുവല്ലാത്തതെല്ലാം സൃഷ്‌ടിക്കപ്പെട്ടവയാണ്‌. ഇതില്‍ മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക്‌ ഗോചരമാകുന്നതും അല്ലാത്തവയും ഉണ്ടാകും. ആകാശഗോളങ്ങളും ഭൂമിയും ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമാണ്‌. അവയുടെ സൃഷ്‌ടിപ്പിനെ സംബന്ധിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: "ആറു ദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്‌ടിച്ചത്‌ അവനത്രെ. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു'' (11:7). ആകാശങ്ങളും ഭൂമിയും സൃഷ്‌ടിക്കുന്നതിനു മുമ്പ്‌ അല്ലാഹുവിന്റെ അര്‍ശ്‌ ഉണ്ടായിരുന്നു എന്നത്രെ ഈ സൂക്തത്തില്‍ നിന്നും ചില നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.



എന്താണ്‌ അര്‍ശ്‌? അതിന്റെ ഘടന എങ്ങനെയാണ്‌? ഇതിനൊന്നും വ്യക്തമായ ഉത്തരം വിശുദ്ധ ഖുര്‍ആനില്‍ നിന്നോ പ്രാമാണികമായ ഹദീസുകളില്‍ നിന്നോ ലഭിക്കുന്നില്ല. രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ഇരിപ്പിടത്തെ അഥവാ അധികാരപീഠത്തെ കുറിക്കാന്‍ മലയാളത്തില്‍ പ്രയോഗിക്കുന്ന സിംഹാസനം എന്ന പദമാണ്‌ അര്‍ശിന്‌ തര്‍ജമയായി പലരും നല്‍കിക്കാണുന്നത്‌. ഈ പദപ്രയോഗത്തിന്റെ സാധുതയെ സംബന്ധിച്ച്‌ 'മുസ്ലിമി'ന്‌ ഉറപ്പിച്ചു പറയാനാവില്ല. അര്‍ശ്‌ ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമല്ലെന്നാണ്‌ 11:7 സൂക്തത്തിന്റെ സൂചന.



ഇംറാനുബ്‌നു ഹുസൈനില്‍ നിന്ന്‌ ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: "യമന്‍കാര്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: മതപരമായ അറിവ്‌ നേടാനാണ്‌ ഞങ്ങള്‍ താങ്കളുടെ അടുക്കല്‍ വന്നത്‌. ഈ കാര്യത്തിന്റെ ആരംഭത്തെക്കുറിച്ച്‌ ഞങ്ങള്‍ അങ്ങയോട്‌ ചോദിക്കട്ടെ. അവിടുന്ന്‌ പറഞ്ഞു: അല്ലാഹു ഉണ്ടായിരുന്നു. അവന്‌ മുമ്പ്‌/അവന്റെ കൂടെ/അവനല്ലാതെ യാതൊരു വസ്‌തുവും ഉണ്ടായിരുന്നില്ല. അവന്റെ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നു. ദിക്‌റില്‍ അവന്‍ എല്ലാ കാര്യവും എഴുതിവെച്ചു. ആകാശങ്ങളും ഭൂമിയും അവന്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.'' ദൃശ്യപ്രപഞ്ചം സൃഷ്‌ടിക്കുന്നതിന്‌ മുമ്പ്‌ അര്‍ശ്‌ ഉണ്ടായിരുന്നുവെന്ന്‌ ഈ ഹദീസും സൂചിപ്പിക്കുന്നുണ്ട്‌. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ അര്‍ശാണ്‌ അല്ലാഹു സൃഷ്‌ടിച്ച ആദ്യവസ്‌തുവെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അര്‍ശ്‌ വെള്ളത്തിന്മേലായിരുന്നുവെന്ന്‌ ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കിയിട്ടുള്ളതുകൊണ്ട്‌ ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ വെള്ളമാണെന്നത്രെ മറ്റുചില പണ്ഡിതന്മാരുടെ അഭിപ്രായം. വെള്ളവും അര്‍ശും ഒരേ സമയത്തുതന്നെ സൃഷ്‌ടിക്കപ്പെട്ടിരിക്കാനും സാധ്യതയുണ്ട്‌. ആകാശഭൂമികള്‍ക്ക്‌ മുമ്പ്‌ അല്ലാഹു സൃഷ്‌ടിച്ച ജലം ദൃശ്യപ്രപഞ്ചത്തിന്റെ ഭാഗമായ, നമുക്ക്‌ പരിചിതമായ ജലമായിരിക്കാന്‍ സാധ്യതയില്ല. സ്ഥിതി ചെയ്യാന്‍ പാത്രത്തിന്റെയോ പ്രതലത്തിന്റെയോ ആവശ്യമില്ലാത്ത വാതകസമാനമായ ഒരുതരം സവിശേഷജലമായിരിക്കാനാണ്‌ സാധ്യത.



അല്ലാഹു ഏറ്റവും ആദ്യമായി സൃഷ്‌ടിച്ചത്‌ 'പേന'യാണെന്നും, അതിനോട്‌ എഴുതൂ എന്ന്‌ അവന്‍ കല്‍പിച്ചപ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍വരെ ഉണ്ടാകാനുള്ള കാര്യങ്ങളെല്ലാം ആലേഖനം ചെയ്യപ്പെട്ടുവെന്നും റസൂല്‍(സ) പറഞ്ഞതായി അഹ്മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ ഉബാദത്തുബ്‌നുസ്സാമിതില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍, അര്‍ശിനെക്കാള്‍ മുമ്പ്‌ പേനയാണ്‌ അല്ലാഹു സൃഷ്‌ടിച്ചതെന്ന്‌ ഉറപ്പിച്ചുപറയാന്‍ മാത്രം പ്രബലമായ തെളിവല്ല ഈ ഹദീസ്‌. നേരത്തെ ഉദ്ധരിച്ച ബുഖാരിയുടെ ഹദീസിന്റെ വാചകഘടനപ്രകാരം പേനയുടെ സൃഷ്‌ടിപ്പും സര്‍വകാര്യങ്ങളുടെയും ആലേഖനവും അര്‍ശിനെ സൃഷ്‌ടിച്ചതിനു ശേഷമായിരിക്കാന്‍ സാധ്യതയുണ്ട്‌. ആദ്യം സൃഷ്‌ടിക്കപ്പെട്ടത്‌ ബുദ്ധിയാണെന്നോ മുഹമ്മദ്‌ നബി(സ)യാണെന്നോ വ്യക്തമാക്കുന്ന പ്രബലമായ തെളിവ്‌ `മുസ്ലിം' കണ്ടിട്ടില്ല.




ഫാസിസവും പ്രതിരോധവും

ഫാസിസ്റ്റ്‌ ഭീകരതയെ ചെറുക്കാന്‍ യുവാക്കളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിരോധസംഘടനകളെ മുസ്‌ലിംസമൂഹം എതിര്‍ക്കേണ്ടതുണ്ടോ? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായം വളരെ ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ പ്രതിരോധ സമിതികള്‍ സമുദായത്തിന്‌ തുണയും മുതല്‍ക്കൂട്ടുമല്ലേ? രൂക്ഷമായ വിമര്‍ശനത്തിന്‌ വിധേയരായിക്കൊണ്ടിരിക്കുന്ന പ്രതിരോധ സംഘടനയ്‌ക്ക്‌ പകരമായി ബദല്‍ നിര്‍ദേശം വെക്കാന്‍ പ്രതിരോധ സംഘടനാ വിരുദ്ധകര്‍ക്ക്‌ എന്താണുള്ളത്‌? 

എഫ്‌ എന്‍ പാലക്കാട്‌ 



ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെ സംബന്ധിച്ച്‌ വ്യത്യസ്‌ത കാഴ്‌ചപ്പാടുകളുണ്ടാകാം. മുഴുവന്‍ മുസ്‌ലിംകളും തീര്‍ത്തും അരക്ഷിതരാണെന്നായിരിക്കും തികച്ചും ദോഷൈകദൃക്കുകളായിട്ടുള്ള ആളുകള്‍ കരുതുന്നത്‌. സര്‍ക്കാര്‍ സര്‍വത്ര അവഗണിക്കുന്നു, ജനപ്രതിനിധി സഭകളിലും ഉദ്യോഗങ്ങളിലും അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ല, വര്‍ഗീയ വിവേചനത്തിന്‌ ഇരയാകുന്നു, കലാപങ്ങള്‍ക്കും കയ്യേറ്റങ്ങള്‍ക്കും ഇരയാകുന്നു എന്നിങ്ങനെ ധാരാളം പരാതികള്‍ അവര്‍ക്ക്‌ ഉന്നയിക്കാനുണ്ടാകും. ദോഷങ്ങള്‍ മാത്രമേ അവരുടെ ശ്രദ്ധയില്‍ പെടൂ. ഇന്ത്യന്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന സൗഭാഗ്യങ്ങള്‍ അവര്‍ക്ക്‌ ശ്രദ്ധേയമായോ പ്രസ്‌താവ്യമായോ തോന്നുകയില്ല. കടുത്ത അശുഭചിന്തയില്ലാത്ത ആളുകളുടെ കാഴ്‌ചപ്പാട്‌ ഇതില്‍ നിന്ന്‌ ഏറെ വ്യത്യസ്‌തമായിരിക്കും. പല രാഷ്‌ട്രങ്ങളെയും അപേക്ഷിച്ച്‌ മുസ്‌ലിംകള്‍ക്ക്‌ അഭിപ്രായപ്രകടനത്തിനും സംഘടിക്കാനും പ്രബോധനംനടത്താനും കൂടുതല്‍ സ്വാതന്ത്ര്യമുള്ള നാടാണ്‌ ഇന്ത്യ എന്ന വസ്‌തുതയിലായിരിക്കും അവരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌. ഏറ്റവും കടുത്ത മുസ്‌ലിംവിരോധം പുലര്‍ത്തുന്ന മോഡി ഭരിക്കുന്ന ഗുജറാത്തില്‍ പോലും മുസ്‌ലിംകള്‍ക്ക്‌ ആരാധനാ-പ്രബോധന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കമ്യൂണിസ്റ്റുരാഷ്‌ട്രങ്ങളിലും ചില ജനാധിപത്യ മതേതര രാഷ്‌ട്രങ്ങളിലും ചില മുസ്‌ലിംഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍ പോലും ഇന്ത്യയിലുള്ളത്ര വിപുലമായ സ്വാതന്ത്ര്യം മുസ്‌ലിംകള്‍ക്ക്‌ ലഭിക്കുന്നില്ല എന്നതാണ്‌ സത്യം.



ഇന്ത്യയിലെ ഹിന്ദുസമൂഹത്തിലെ ഒരു ന്യൂനപക്ഷം മാത്രമാണ്‌ ഫാസിസ്റ്റ്‌ പ്രവണതകള്‍ പ്രകടിപ്പിക്കുന്നവര്‍. ബഹുഭൂരിപക്ഷം ഹിന്ദുക്കളും മതനിരപേക്ഷ ജനാധിപത്യത്തിന്റെ പക്ഷത്ത്‌ നില്‌ക്കുന്നവരും മുസ്‌ലിംകളെ ശത്രുതയോടെ വീക്ഷിക്കാത്തവരുമാണ്‌. എന്നാല്‍ ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ മുസ്‌ലിംകള്‍ സംഘടിച്ചാല്‍ അതിനെ ഒരു ഹിന്ദുവിരുദ്ധ നീക്കമായി ചിത്രീകരിക്കുക എന്നതാണ്‌ ഫാസിസ്റ്റ്‌ മറുതന്ത്രം. വര്‍ഗീയമായി ചിന്തിക്കാത്ത ഹിന്ദുക്കളുടെ മനസ്സില്‍ പോലും മുസ്‌ലിംവിരോധം വളരുകയത്രെ ഇതിന്റെ ഫലം. മാറാട്‌ സംഭവം വര്‍ഗീയ ധ്രുവീകരണത്തിന്‌ എത്രമാത്രം ആക്കം കൂട്ടിയിട്ടുണ്ട്‌ എന്ന കാര്യം ശരാശരി പത്രവായനക്കാര്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇസ്‌ലാമിക പ്രബോധനസംരംഭങ്ങളും തെറ്റുധാരണകള്‍ നീക്കാനുള്ള ശ്രമങ്ങളും ഒട്ടൊക്കെ വിഫലമാകാനും വര്‍ഗീയ ധ്രുവീകരണം ഒരു നിമിത്തമായിത്തീരും. വര്‍ഗീയസംഘര്‍ഷം സമൂഹത്തിനും രാഷ്‌ട്രത്തിനും കഷ്‌ടനഷ്‌ടങ്ങള്‍ വരുത്തിവെക്കുമെന്നതിനാല്‍ അതിന്‌ വഴിയൊരുക്കുന്നവരെ ഭരണകൂടം കര്‍ക്കശമായി നേരിടുമ്പോഴും വിവിധ മതക്കാരായ ധാരാളം പേര്‍ക്ക്‌ കഷ്‌ടനഷ്‌ടങ്ങള്‍ നേരിടും. ചുരുക്കത്തില്‍ സാമുദായിക പ്രതിരോധശ്രമങ്ങള്‍ കൊണ്ട്‌ വെളുക്കാന്‍ തേച്ചത്‌ പാണ്ഡാകുന്ന അനുഭവമേ ഉണ്ടാകൂ. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത മതേതര സംഘടനകളുമായി സഹകരിച്ചുകൊണ്ട്‌ മാത്രമേ സംഘപരിവാറിന്റെ വിദ്രോഹനടപടികളെ പരാജയപ്പെടുത്താന്‍ കഴിയൂ. മുസ്‌ലിം പ്രതിരോധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്‌ കരുത്ത്‌ പകരുകയേയുള്ളൂ. മുസ്‌ലിം ഭീകരതയുടെ പേരുപറഞ്ഞ്‌ സഹതാപ തരംഗം സൃഷ്‌ടിക്കാന്‍ എല്ലാ അടവുകളും അവര്‍ പയറ്റും.




അല്ലാഹു ആകാശത്തിനുള്ളിലോ?


ഒരു വസ്‌തുവിനെ സൃഷ്‌ടിക്കുന്നവന്‍ ആ വസ്‌തുവിന്റെ ഉള്ളിലായിരിക്കും എന്നത്‌ അചിന്ത്യമാണല്ലോ. എന്നാല്‍ അല്ലാഹു ആകാശത്താണ്‌ എന്ന്‌ പ്രമാണങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ആകാശത്തെ സൃഷ്‌ടിച്ചവന്‍ അല്ലാഹുവാണ്‌ എന്നും പറയുന്നത്‌ കാണാം. ആകാശത്തെ സൃഷ്‌ടിച്ചതിന്‌ മുമ്പ്‌ അല്ലാഹു എവിടെയായിരുന്നു? നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌ എന്ന്‌ പറയുമ്പോള്‍ അല്ലാഹുവിന്റെ സത്തയാണോ, അതല്ല അവന്റെ ദൃഷ്‌ടി (കാഴ്‌ച) യാണോ നമ്മോടൊപ്പമുള്ളത്‌?



കെ പി ജംഷിദ്‌ നരിക്കുനി



വിശുദ്ധഖുര്‍ആനിലെ 67:16, 17 സൂക്തങ്ങളിലാണ്‌ അല്ലാഹുവെ സംബന്ധിച്ച്‌ മന്‍ഫിസ്സമാഇ എന്ന്‌ പറഞ്ഞിട്ടുള്ളത്‌. സമാഅ്‌ എന്ന അറബി ഭാഷാപദത്തിന്‌ ഉന്നതി, ഉന്നതം, ഉപരിഭാഗം എന്നൊക്കെയാണ്‌ അര്‍ഥം. സാമാന്യമായി ആകാശം എന്ന്‌ അര്‍ഥം പറയുന്നു. മന്‍ഫിസ്സമാഇ എന്നതിന്‌ ആകാശത്തിനുള്ളിലുള്ളവന്‍ എന്നര്‍ഥം വരികയില്ല. ആകാശത്തുള്ളവന്‍ എന്നേ വരൂ. ഉപര്യുക്ത ഖുര്‍ആന്‍ സൂക്തങ്ങളില്‍ സമാഅ്‌ എന്ന പദത്തിന്‌ നാം ഉദ്ദേശിക്കുന്ന ഭൗതികമായ വാനലോകം എന്നു തന്നെയാണ്‌ അര്‍ഥമെന്ന്‌ ഉറപ്പിച്ചു പറയാനാവില്ല. 'അല്ലാഹു നിങ്ങളുടെ കൂടെ' 'കണ്‌ഠനാഡിയെക്കാള്‍ അടുത്തുള്ളവന്‍' മുതലായ ഖുര്‍ആനിക പരാമര്‍ശങ്ങള്‍ക്ക്‌ സ്വന്തം വകയായി വ്യാഖ്യാനം നല്‌കാന്‍ മുസ്‌ലിമിന്‌ അവകാശമില്ല. സ്ഥലകാല പരിമിതികള്‍ക്കുള്ളില്‍ കഴിയുന്ന നമ്മള്‍ അല്ലാഹുവെ നമ്മുടെ ധാരണയ്‌ക്ക്‌ അനുരൂപമായി വിലയിരുത്തുമ്പോള്‍ തെറ്റുപറ്റാന്‍ ഏറെ സാധ്യതയുണ്ട്‌.


‘ദൈവമാര്‍ഗം’ എന്നാല്‍ ജിഹാദ്‌ മാത്രമോ?

പള്ളിനിര്‍മാണം, മയ്യിത്ത്‌ സംസ്‌കരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം മറ്റു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, മതസംഘടനാ പ്രവര്‍ത്തനങ്ങള്‍ മുതലായവക്ക്‌ സകാത്തിന്റെ വിഹിതം മാറ്റിവെക്കുന്നതില്‍ തെറ്റുണ്ടോ? `ദൈവ മാര്‍ഗത്തില്‍' എന്ന വകുപ്പില്‍ പെടാവുന്ന മറ്റു ചില മേഖലകളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലും വല്ല തകരാറുമുണ്ടോ? ‘ദൈവമാര്‍ഗത്തില്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ജിഹാദ്‌ മാത്രമാണോ? കാലം മാറുന്നതിനനുസരിച്ച്‌ ഫീ സബീലില്ലാഹി എന്നതിന്റെ വ്യാപ്‌തി വര്‍ധിക്കുമല്ലോ, ആ നിലക്ക്‌ സകാത്തിന്റെ പണം വിനിയോഗിക്കുന്നതിന്റെ മതവിധിയെന്താണ്‌?


കെ പി ജംഷിദ്‌ നരിക്കുനി


ദരിദ്രരെയും അഗതികളെയും കടബാധിതരെയും സഹായിക്കലും അടിമകളെ മോചിപ്പിക്കലുമെല്ലാം വിശാലമായ അര്‍ഥത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ 9:60 സൂക്തത്തില്‍ സകാത്തിന്റെ അവകാശികളെക്കുറിച്ച്‌ വിവരിക്കുന്നേടത്ത്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെയുള്ള ഒരു പ്രത്യേക ഇനമായിട്ടാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഊര്‍ജിത ശ്രമത്തെ എടുത്തുപറഞ്ഞിട്ടുള്ളത്‌. കാലം മാറുന്നതിനനുസരിച്ച്‌ ഇതിന്റെ പരിധി വിപുലമാകാന്‍ സാധ്യതയുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ പള്ളി നിര്‍മാണവും മയ്യിത്ത്‌ സംസ്‌കരണവും തൊഴില്‍ പരിശീലനവും നബി(സ)യുടെ കാലത്തും നിര്‍വഹിച്ചിരുന്ന കാര്യങ്ങളാണ്‌. അവയ്‌ക്കുവേണ്ടി അവിടുന്ന്‌ സകാത്ത്‌ ഫണ്ട്‌ വിനിയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവയ്‌ക്കുവേണ്ടി സകാത്ത്‌ ഫണ്ട്‌ വിനിയോഗിക്കുന്ന പ്രശ്‌നം അന്ന്‌ ഉത്ഭവിച്ചിട്ടില്ല.

എന്നാലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ബോധവത്‌കരണവും ആദര്‍ശ പ്രചാരണവുമാണ്‌ ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കര്‍മപരിപാടിയെങ്കില്‍ അതിനുവേണ്ടി സകാത്ത്‌ ഫണ്ടില്‍ നിന്ന്‌ ഒരു വിഹിതം വിനിയോഗിക്കാവുന്നതാണ്‌. സകാത്തിന്റെ പ്രധാന അവകാശികള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നീ വിഭാഗങ്ങളാണെന്നത്രെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നത്‌. അതിനാല്‍ ആ വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട്‌ മറ്റേതെങ്കിലും വിഭാഗത്തിലേക്ക്‌ മാത്രമായി സകാത്ത്‌ തുക വിനിയോഗിക്കാവുന്നതല്ല. `ദൈവമാര്‍ഗത്തില്‍' എന്നതുകൊണ്ട്‌ ജിഹാദ്‌ മാത്രമാണ്‌ ഉദ്ദേശ്യമെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കണ്ടിട്ടില്ല. ജിഹാദ്‌ എന്നാല്‍ തന്നെ ആക്രമണകാരികള്‍ക്കെതിരിലുള്ള ചെറുത്തുനില്‌പും പോരാട്ടവും മാത്രമല്ല. ``ഈ ഖുര്‍ആന്‍ കൊണ്ട്‌ നീ അവരോട്‌ വലിയ ജിഹാദ്‌ നടത്തിക്കൊള്ളുക.'' (വി. ഖു 25:52) എന്ന സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഖുര്‍ആനിന്റെ പിന്‍ബലത്തോടെയുള്ള ഊര്‍ജിതമായ സത്യപ്രബോധനവും സുപ്രധാനമായ ജിഹാദാണെന്നത്രെ.

ദൈവസങ്കല്‌പത്തിലെ ആശയക്കുഴപ്പങ്ങള്‍

“ലോകത്ത്‌ ചെറുതും വലുതുമായ നിരവധി മതസംഘടനകളുണ്ട്‌. ഓരോ മതവും തങ്ങളുടേതായ ദൈവങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. എന്നാല്‍, ഇന്നുവരെ ഒരു ദൈവത്തിന്റെയും അസ്‌തിത്വം തെളിയിക്കപ്പെട്ടിട്ടില്ല. യഹോവ, അല്ലാഹു, കൃഷ്‌ണന്‍, കുട്ടിച്ചാത്തന്‍ തുടങ്ങിയുള്ള നൂറുകണക്കിന്‌ ദൈവങ്ങളെല്ലാം ആത്യന്തിക വിശകലനത്തില്‍ സങ്കല്‌പസൃഷ്‌ടികളും പരസ്‌പര വിരുദ്ധങ്ങളുമാണ്‌. യഹൂദമതവും ഇസ്ലാംമതവും ഏകദൈവത്തെക്കുറിച്ചാണ്‌ പറയുന്നതെങ്കിലും, യഹൂദന്മാര്‍ അത്‌ യഹോവ മാത്രമാണെന്നും മുസ്ലിംകള്‍ അത്‌ അല്ലാഹു മാത്രമാണെന്നും വാശിപിടിക്കുന്നു. ക്രിസ്‌തുമതം പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്നിങ്ങനെയുള്ള ത്രൈയേക ദൈവം എന്ന വിചിത്ര രൂപത്തിലാണ്‌ ദൈവമെന്ന്‌ അവകാശപ്പെടുന്നു. ഹിന്ദുമതത്തിലാകട്ടെ ആണും പെണ്ണുമൊക്കെയായി മുപ്പത്തിമുക്കോടി ദൈവങ്ങളാണുള്ളത്‌. ഓരോ മതത്തിന്റെയും ദൈവങ്ങള്‍ പരസ്‌പരം നിഷേധിക്കുന്നു. സത്യത്തില്‍ പ്രപഞ്ചത്തെ സൃഷ്‌ടിച്ച്‌ പരിപാലിക്കുന്ന സര്‍വശക്തനായ ഒരു ദൈവം ഉണ്ടായിരുന്നുവെങ്കില്‍ ഇത്രത്തോളം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന വൈരുധ്യം ദൈവസങ്കല്‌പങ്ങളില്‍ കാണുമായിരുന്നില്ല.” (സ്റ്റാര്‍ന്യൂസ്‌ വീക്ക്‌, പേജ്‌ 6) ഈ പ്രസ്‌താവനയെ മുസ്‌ലിം എങ്ങനെ നോക്കിക്കാണുന്നു.


അന്‍സാര്‍ ഒതായി
യഥാര്‍ഥത്തില്‍ ഒരു ദൈവമേ ഉള്ളൂ. മറ്റുള്ളതൊക്കെ മനുഷ്യര്‍ സങ്കല്‌പിച്ചുണ്ടാക്കുന്നതാണ്‌. പ്രപഞ്ചമാകെ സൃഷ്‌ടിച്ചു സംവിധാനിച്ച യഥാര്‍ഥ ദൈവത്തെ ഏത്‌ ഭാഷയില്‍ ഏത്‌ പേരില്‍ വിളിക്കുന്നതിനും കുഴപ്പമില്ല. പ്രപഞ്ചനാഥന്റെ മഹത്വത്തിന്‌ നിരക്കാത്ത പേരാകരുതെന്നേ ഉള്ളൂ. അറബിഭാഷ സംസാരിക്കുന്ന യഹൂദരും ക്രിസ്‌ത്യാനികളും പ്രപഞ്ചനാഥന്‌ `അല്ലാഹു' എന്ന പേരുതന്നെ പ്രയോഗിക്കാറുണ്ട്‌. യഹൂദരും ക്രൈസ്‌തവരും അറബിഭാഷയില്‍ രചിച്ചിട്ടുള്ള നിഘണ്ടുകളും വിജ്ഞാനകോശങ്ങളും പരിശോധിച്ചാല്‍ ഈ കാര്യം വ്യക്തമാകും. യഹോവ, ഖുദാ, ഗോഡ്‌, ദൈവം, ഈശ്വരന്‍ എന്നീ പദങ്ങള്‍ പ്രയോഗിക്കുന്നവര്‍ സാക്ഷാല്‍ പ്രപഞ്ചനാഥനെയാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്ക്‌ അതിനോട്‌ ഒട്ടും വിയോജിപ്പില്ല. അല്ലാഹു എന്ന പദത്തെ സാമുദായികമോ വര്‍ഗീയമോ ആയ ഒരു ദൈവനാമം എന്ന നിലയിലല്ല ഇസ്‌ലാം പരിചയപ്പെടുത്തുന്നത്‌.

ക്രൈസ്‌തവ മതപ്രമാണങ്ങളായ ബൈബിള്‍ പുതിയ നിയമ പുസ്‌തകങ്ങളില്‍ ഏകദൈവത്വം പഠിപ്പിക്കുന്ന പല വചനങ്ങളുമുണ്ട്‌. ബൈബിളില്‍ പരാമര്‍ശിക്കപ്പെട്ട പൂര്‍വ പ്രവാചകരെല്ലാം ഏകദൈവത്വമാണ്‌ പ്രബോധനം ചെയ്‌തത്‌. ത്രിയേകത്വ സങ്കല്‌പം പില്‌ക്കാലത്ത്‌ ചര്‍ച്ച്‌ ചമച്ചുണ്ടാക്കിയതാണ്‌. ഹൈന്ദവ വേദങ്ങളിലും ഉപനിഷത്തുകളിലും ഏക ദൈവത്വം പരാമര്‍ശിക്കപ്പെട്ട ഒട്ടേറെ സൂക്തങ്ങളുണ്ട്‌. വിവിധ നാടുകളില്‍ പല കാലങ്ങളില്‍ സാക്ഷാല്‍ ദൈവദൂതന്മാര്‍ പ്രപഞ്ചനാഥനെ സംബന്ധിച്ച്‌ ജനങ്ങളെ പഠിപ്പിച്ചിട്ടുണ്ട്‌ എന്നതിന്‌ തെളിവാണ്‌ ഇതെല്ലാം. ദൈവദൂതന്മാരുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവര്‍ ബഹുദൈവത്വ സങ്കല്‌പങ്ങള്‍ മെനഞ്ഞുണ്ടാക്കി എന്നതുകൊണ്ട്‌ ഏകദൈവത്വത്തിന്റെ മൗലികതയ്‌ക്ക്‌ മങ്ങലേല്‌ക്കുകയില്ല.

“പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ (പരമകാരുണികന്‍) എന്ന്‌ വിളിച്ചുകൊള്ളുക. ഏത്‌ തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്‌ടമായ നാമങ്ങള്‍.'' (വി.ഖു 17:110)

പ്രപഞ്ചനാഥന്‍ മനുഷ്യര്‍ക്ക്‌ ചിന്താസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നല്‌കിയത്‌ അവന്റെ അപാരമായ അനുഗ്രഹമാണ്‌. മറ്റു ജന്തുജാലങ്ങള്‍ക്കൊന്നും ലഭിക്കാത്ത വിശേഷബുദ്ധിയും സ്വാതന്ത്ര്യവും ലഭിച്ച മനുഷ്യന്‍ തന്റെ അസ്‌തിത്വത്തെ സംബന്ധിച്ച്‌ നേരെ ചൊവ്വേ ചിന്തിച്ചാല്‍ തന്നെ സ്രഷ്‌ടാവും പരിപാലകനുമായ ഏകദൈവത്തെ സംബന്ധിച്ച്‌ മനസ്സിലാക്കാന്‍ കഴിയും. യാതൊരു ആശയക്കുഴപ്പവും കൂടാതെ പ്രപഞ്ചനാഥനെക്കുറിച്ച്‌ മനസ്സിലാക്കുകയും അവനെ ആരാധിക്കുകയും ചെയ്യുന്ന ജനകോടികള്‍ എക്കാലത്തും ഉണ്ടായിട്ടുണ്ട്‌. കുറെ ആളുകള്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുന്നതുകൊണ്ട്‌ പ്രപഞ്ചനാഥന്നോ അവന്റെ വിനീത ദാസന്മാര്‍ക്കോ യാതൊരു നഷ്‌ടവും സംഭവിക്കാനില്ല.

അനല്‍‌ഹഖും‌ അദ്വൈതവും


“വിയോജന ശബ്ദങ്ങള്‍ ‌മതത്തെ ചലനാത്മകമാക്കുന്നു. അവയെ പുനര്‍‌നിര്‍‌മിക്കുന്നു... ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോഴും വ്യത്യസ്തമല്ല സ്ഥിതി. മനുഷ്യനുപുറത്തുനില്‍‌കുന്ന ദൈവത്തെ കുറിച്ച് സം‌സാരിച്ച ആദ്യകാല ഇസ്‌ലാമിക ദാര്‍‌ശനികരില്‍‌ നിന്നും‌ വ്യത്യസ്ഥമായി അനല്‍‌ഹഖ് (ഞാനാണ് സത്യം) എന്ന സിദ്ധാന്തത്തിലൂടെ മനുഷ്യനകത്ത് നില്‍‌‌കുന്ന ദൈവത്തെ കുറിച്ച് സം‌സാരിച്ച മന്‍സൂര്‍‌ ഹല്ലാജ് ഒരു നവ ഇസ്‌ലാം വിളം‌ബരം‌ ചെയ്തു.” (പ്രൊഫ. ഹമീദ് ചേന്നമം‌ഗല്ലൂര്‍‌, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 സപ്തം‌ബര്‍‌ 25)

അനല്‍‌ഹഖ് എന്ന സിദ്ധാന്തവും‌ അദ്വൈതവിശ്വാ‍സവും‌ ഒന്നുതന്നെയോ? എന്താണ് ഇതുകൊണ്‍‌ട് അര്‍‌ഥമാക്കുന്നത്? മനുഷ്യനകത്തുതന്നെ ദൈവത്തെ കണ്‍‌ടെത്താനുള്ള ശ്രമം‌ ഇസ്‌ലാം‌ മുന്നോട്ട് വെക്കുന്ന ദൈവവിശ്വാസത്തെ സം‌ബന്ധിച്ച യാഥാര്‍‌ഥ്യങ്ങളുമായി യോജിക്കുമോ? അത്ഥരം‌ ഒരന്വേഷണം‌ മതത്തെ പുനര്‍‌നിര്‍‌മിക്കലാകുമോ?


---അബൂ അഫ്‌റാ‍അ് അത്തോളി.


വിവിധജനസമൂഹങ്ങളില്‍‌ മതത്തെ സം‌ബന്ധിച്ച് വ്യത്യസ്ഥമായ കാഴ്ചപ്പാടുകള്‍‌ നിലനിന്നിട്ടുണ്‍‌ട്. ആത്യന്തിക വിശകലനത്തില്‍‌ ആ കാഴ്ചപ്പാടുകളെ രണ്‍‌ട് ഇiനമായി തിരിക്കാം‌. ഒന്ന്, മനുഷ്യരുടെ വിശ്വാസവും‌ കര്‍‌മങ്ങളും‌ എങ്ങനെയായിരിക്കണമെന്നത് സം‌ബന്ധിച്ച് ലോകരക്ഷിതാവ് നല്‍കിയ മാര്‍‌ഗദര്‍‌ശനമാണ് മതം‌ എന്ന കാഴ്ചപ്പാട്. കാലാകാലങ്ങളില്‍‌ വിവിധ സമൂഹങ്ങളിലേക്ക് ലോകരക്ഷിതാവ് നിയോഗിച്ച ദൂതന്‍‌മാരും അവര്‍‌ക്കവന്‍‌ നല്‍‌കിയ വേദങ്ങളും‌ മുഖേനയാണ് ഈ മാര്‍‌ഗദര്‍‌ശനം‌ മാനവര്‍‌ക്ക് നല്‍‌കപ്പെട്ടത്. ദൈവിക മതത്തെ സം‌ബന്ധിച്ച ഈ കാഴ്ചപ്പാടനുസരീച്ച് അതില്‍‌ മാറ്റം‌ വരുത്താനോ കൂട്ടിച്ചേര്‍‌ക്കാനോ വെട്ടിച്ചുരുക്കാനോ മനുഷ്യര്‍‌ക്കാര്‍‌ക്കും‌ അവകാശമില്ല.

ദൈവത്തെയും‌ മനുഷ്യനെയും‌ പ്രപഞ്ചത്തെയും‌ സം‌ബന്ധിച്ച് ധിഷണാശാലികളായ മനുഷ്യര്‍‌ തന്നെ മനനം‌ നടത്തിയിട്ട് കണ്‍‌ടെത്തിയ ആശയങ്ങളുടെ സമുച്ചയമാണ് മതം‌‌ എന്നതാണ് രണ്‍‌ടാമത്തെ കാഴ്ച്ചപ്പാട്. ഈ കാഴ്ച്ചപ്പാടനുസരിച്ച് ഓരോ ചിന്തകനും‌ ഓരോ ബുദ്ധിജീവിക്കും‌ ഓരോ തരം‌ മതമുണ്‍‌ടാക്കാവുന്നതാണ്. വാഗ്മികളും‌ എഴുത്തുകാരും‌ അവതരിപ്പിക്കുന്ന മത ചിന്തകള്‍‌ സമാനവീക്ഷാഗതിക്കാര്‍‌ക്കിടയില്‍‌ കുറെയൊക്കെ പ്രചരിച്ചെന്നുവരും‌. പക്ഷേ, സ്ഥലകാല സാഹചര്യങ്ങളുടെ സ്വാധീനത്താല്‍‌ ഉരുത്തിരിയുന്ന മത ചിന്തകള്‍‌ കാലമേറെ ചെല്ലുമ്പോള്‍‌ വിസ്മരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് പതിവ്.

ഒന്നാമത്തെ കാഴ്ചപ്പാടനുസരിച്ച് രൂപം‌ കൊണ്‍‌ട മത സമൂഹങ്ങളിലും‌ കാലക്രമത്തില്‍‌ മനുഷ്യനിര്‍‌മിത മതങ്ങള്‍‌ നുഴഞ്ഞുകയറിയെന്നു വരാം‌. ദൈവിക ഗ്രന്ഥത്തെയും‌ പ്രവാചക വചനങ്ങളെയും‌ അവയുടെ യാ‍ഥാര്‍‌ഥ്യത്തിന് നേര്‍‌വിപരീതമായി വ്യാഖ്യാനിക്കാനുള്ള പ്രവണത വളരാനിടയുണ്‍‌ട്. അങ്ങനെ വളര്‍‌ന്നുവന്ന അനിസ്‌ലാമിക സിദ്ധാന്തമാണ് ‘സൂഫിസം.’ സ്രഷ്ടാവായ അല്ലാഹു മാത്രമാണ് ഇലാഹ് (ദൈവം‌‌) സൃഷ്ടികളൊന്നും‌ തന്നെ ഇലാഹ് എന്ന പദവിക്ക് അര്‍‌ഹരല്ല എന്നതാണ് ഇസ്‌ലാമിലെ ഏകദൈവവിശ്വാസം‌. ഇതിനെ അട്ടിമറിച്ചുകൊണ്‍‌ട് സ്രഷ്ടാവും‌ സൃഷ്ടിയും‌ രണ്‍‌ടല്ല ഒന്നുതന്നെയാണ് എന്നൊരു സിദ്ധാന്തം‌ മെനഞ്ഞുണ്‍‌ടാക്കുകയാണ് ‘സൂഫികള്‍‌’ ചെയ്തത്. ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹു ഒഴികെ മറ്റൊരു ദൈവവും‌ ഇല്ല) എന്ന സത്യസാക്ഷ്യവചനത്തിന്‍റ്റെ അര്‍ഥം അവരുടെ ഭാഷ്യപ്രകാരം അല്ലാഹുവല്ലാത്തയാതൊരു ഉണ്മയും ഇല്ല അഥവാ ഉള്ളതെല്ലാം അല്ലാഹു തന്നെയാണ്‌ എന്നാകുന്നു. ഈ വിതണ്ഡവാദം തലക്കുപിടിച്ച പലര്‍ക്കും അനല്‍ഹഖ് (ഞാന്‍ തന്നെയാണ്‌ സാക്ഷാല്‍ സത്യം അഥവാ ദൈവം) എന്ന് വാദിക്കാന്‍ മടിയുണ്‍ടായില്ല. മനുഷ്യനകത്ത് ദൈവമുണ്‍ട് എന്നല്ല, മനുഷ്യന്‍ തന്നെ ദൈവത്തിന്‍റ്റെ മദ്വ്‌ഹര്‍ (മാനിഫെസ്റ്റേഷന്‍ - ബഹിര്‍പ്രകടനം) ആണെന്നാണ്‌ അനല്‍ഹഖ് എന്ന അദ്വൈദവാദത്തിലെത്തിയ സൂഫികള്‍ പറഞ്ഞത്.
'വഹ്ദത്തുല്‍ വുജൂദ്' എന്ന് അറ്ബിയില്‍ പേരുനല്‍കപ്പെട്ട സൂഫീ അദ്വൈദ പ്രകാരം ലോകത്തുള്ള എന്തൊന്നിനെ ആരാധിച്ചാലും അത് ഏക ദൈവാരാധന തന്നെയായിരിക്കും. സൂഫിസത്തിന്‍റ്റെ ചില മലയാളി വക്താക്കള്‍ തൌഹീദ് എന്നാല്‍ അദ്വൈദമാണെന്നുതന്നെ തെളിച്ചെഴുതിയിട്ടുണ്‍ട്. അവരുടെ ഭാഷയില്‍ ശിര്‍ക്ക് എന്നാല്‍ അല്ലാഹുവല്ലാത്ത ആരേയും ആരാധിക്കരുത് എന്ന് പറയുന്നതാണ്. കാരണം, അത് ഉണ്മയെ ആരാധിക്കപ്പെടേണ്‍ടതും ആരാധിക്കപ്പെട്ടുകൂടാത്തതുമായി വിഭജിക്കലാണല്ലോ. അതെ, മുഴുവന്‍ പ്രവാചകന്‍മാര്‍ക്കും അല്ലാഹു ബോധനം നല്‍കിയതായി ഖുര്‍ആനില്‍ പറഞ്ഞ തൌഹീദ് അദ്വൈദ സൂഫികളുടെ വാദപ്രകാരം ശിര്‍ക്കാണ്‌!!! ഇതിലും വലിയ അട്ടിമറി മതരംഗത്ത് വേറെ ഉണ്‍ടാവില്ല. ഇത് നവ ഇസ്‌ലാമല്ല, നവ കുഫ്‌റാണ്‌. അതുകൊണ്‍ട് തന്നെയാണ്‌ മര്‍ക്സിസ്റ്റുകള്‍ക്കും, ഫാഷിസ്റ്റുകള്‍ക്കും, സാമ്രാജ്യത്വ ശക്തികള്‍ക്കുമെല്ലാം ഒരു പോലെ സൂഫിസത്തോട് പ്രിയമേറുന്നത്.

കടപ്പാട്,
ശബാബ് വാരിക.

Followers -NetworkedBlogs-

Followers