ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label മരിച്ചവരുടെ കേൾവി. Show all posts
Showing posts with label മരിച്ചവരുടെ കേൾവി. Show all posts

മരണപ്പെട്ടവരുടെ കാഴ്‌ചയെപ്പറ്റി

മുഖാമുഖത്തില്‍ പ്രസിദ്ധീകരിച്ച `കണ്ണിന്റെ കാഴ്‌ചയും മരണവും' എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 39) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിനു കാഴ്‌ചയുണ്ടാകും എന്ന ഹദീസിനെക്കുറിച്ച്‌ സംശയമുന്നയിക്കുകയും അത്‌ ശരിവെക്കുംവിധം തന്നെ ഉത്തരം നല്‌കുകയും ചെയ്‌തുകണ്ടു. സത്യത്തില്‍ ആ ഹദീസിനെ സ്ഥിരീകരിക്കുന്ന കാര്യമല്ലേ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ഇന്നു നാം വ്യക്തമായി മനസ്സിലാക്കുന്നതും. ഒരാള്‍ മരണപ്പെട്ടാല്‍ കുറെ നേരത്തേക്കെങ്കിലും ചേതന നശിച്ചുപോകാതെ നില്‍ക്കുന്ന അവയവം കുണ്ണുതന്നെയാണ്‌. അതുകൊണ്ടാണല്ലോ മരണപ്പെട്ടവരുടെ കണ്ണ്‌ അഥവാ കണ്ണിന്റെ ലെന്‍സ്‌ അധികം വൈകാതെ നീക്കം ചെയ്‌ത്‌ കാഴ്‌ചയില്ലാത്തവരില്‍ വെച്ചുപിടിപ്പിക്കാനാവുന്നത്‌. മരണപ്പെട്ടവരുടെ മറ്റ്‌ അവയവങ്ങള്‍ ഇതുപോലെ ഉപയോഗപ്പെടുത്താനാവില്ല. അവ അചേതനമായിത്തീരുന്നു എന്നതു തന്നെ കാരണം. മനുഷ്യനെ മരണത്തിലേക്ക്‌ നയിക്കുന്നത്‌ തന്നെ ഈ നിശ്ചേതനാവസ്ഥയാണല്ലോ. ഹദീസില്‍ പറഞ്ഞതു പോലെ ആത്മാവിനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും എന്നത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ സംഭവിക്കുന്ന കാര്യമാണ്‌ എന്നാണ്‌ വ്യക്തമാകുന്നത്‌. മരിച്ച ശരീരത്തില്‍ സ്ഥിരമായി കാഴ്‌ച നിലനില്‌ക്കുമെന്ന്‌ ഹദീസ്‌ ഉദ്ദേശിച്ചിട്ടില്ല. `മുസ്‌ലി'മിന്റെ മറുപടിയില്‍ അങ്ങനെയൊരു ധാരണ കടന്നുകൂടിയിട്ടുള്ളതു പോലെ തോന്നി. അതിന്റെ പശ്ചാത്തലത്തിലാകുമോ ഇങ്ങനെ മറുപടി കൊടുക്കേണ്ടി വന്നത്‌?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന

ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ കാഴ്‌ചയുണ്ടാകും എന്നല്ല ഹദീസിലുള്ളത്‌. അബൂസലമ: മരിച്ച ശേഷം അദ്ദേഹത്തിന്റെ തുറന്നു കിടന്നിരുന്ന കണ്ണ്‌ അടച്ചുപിടിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞത്‌ ഇദാ ഖുബിദ്വര്‍റൂഹു തബിഅഹുല്‍ ബസ്വറു എന്നാണ്‌. ``ആത്മാവ്‌ പിടിക്കപ്പെട്ടാല്‍ കണ്ണ്‌ അതിനെ പിന്തുടരും'' എന്നാണ്‌ ഇതിന്റെ അര്‍ഥം. മരണം നടക്കുമ്പോള്‍ ശരീരത്തിലോ പുറത്തോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കാണാന്‍ കണ്ണ്‌ ഒരവസാന ശ്രമം നടത്തും എന്നേ ഇതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

കാഴ്‌ച എന്ന പ്രതിഭാസം കണ്ണിന്റെ ലെന്‍സ്‌ മുഖേനയാണ്‌ നടക്കുന്നതെങ്കിലും, കണ്ണില്‍ നിന്ന്‌ മസ്‌തിഷ്‌കത്തിലേക്കെത്തുന്ന സൂക്ഷ്‌മനാഡികളും അവയിലൂടെ വരുന്ന സന്ദേശം അപഗ്രഥിക്കുന്ന മസ്‌തിഷ്‌ക കോശങ്ങളും സജീവമാണെങ്കില്‍ മാത്രമേ കാണുക എന്ന കാര്യം നടക്കുകയുള്ളൂ. വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരണം സംഭവിക്കുന്നത്‌ മസ്‌തിഷ്‌കം പ്രവര്‍ത്തനരഹിതമാകുമ്പോഴാണ്‌. അതിന്‌ ശേഷവും കണ്ണിന്റെ കാഴ്‌ച ആ ശരീരത്തില്‍ നിലനില്‌ക്കുമെന്നതിന്‌ യാതൊരു തെളിവും `മുസ്‌ലിം' കണ്ടിട്ടില്ല.

ലെന്‍സിന്റെ ചൈതന്യം അല്‌പ സമയത്തേക്ക്‌ കൂടി നിലനില്‍ക്കുന്നതു കൊണ്ടാണ്‌ അത്‌ മറ്റൊരാളിലേക്ക്‌ മാറ്റിവെച്ച്‌ അയാളുടെ അന്ധത മാറ്റാന്‍ സാധിക്കുന്നത്‌. എന്നാല്‍ അയാള്‍ക്ക്‌ കാഴ്‌ച ലഭിക്കണമെങ്കില്‍ അയാളുടെ നേത്രനാഡികളും കാഴ്‌ചയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക കോശങ്ങളും കുറ്റമറ്റതാകണം. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനു ശേഷം ലെന്‍സിന്‌ ചൈതന്യമുണ്ടായതുകൊണ്ട്‌ മാത്രം കാഴ്‌ച എന്ന അനുഭവം ഉണ്ടാവുകയില്ല എന്ന്‌ തന്നെയാണ്‌ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്‌. ജീവിതത്തിന്റെ അവസാന ഘട്ടം വരെയും കാഴ്‌ച എന്ന അനുഭവത്തിന്‌ വേണ്ടി കണ്ണ്‌ ശ്രമിക്കും എന്ന ആശയത്തോട്‌ `മുസ്‌ലിമി'ന്‌ യാതൊരു വിയോജിപ്പുമില്ല. മരിച്ചവര്‍ക്ക്‌ വല്ലതും കേള്‍പ്പിച്ചു കൊടുക്കാനോ കാണിച്ചുകൊടുക്കാനോ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

മരിച്ചവരുടെ കേള്‍വിയും തൗഹീദ്‌ സംവാദവും

``മരിച്ചവര്‍ കേള്‍ക്കും, കേള്‍ക്കുകയില്ല എന്ന വിഷയത്തില്‍ കുരുങ്ങി നില്‌ക്കുന്നതാണോ ഇസ്‌ലാമിലെ തൗഹീദും ശിര്‍ക്കും? പ്രവാചകന്മാര്‍ പ്രബോധനം ചെയ്‌ത സമൂഹത്തില്‍ ഇത്തരം ഒരു ചര്‍ച്ച ഉണ്ടായിരുന്നോ? മരിച്ചവര്‍ കേള്‍ക്കുകയില്ലെന്ന വാദമാണ്‌ ശരിെയങ്കില്‍ കേള്‍ക്കാത്ത ഒരാളോട്‌ സംസാരിച്ചു എന്ന ഒരു ചെറിയ തെറ്റാണല്ലോ അതിനെ അനുകൂലിക്കുന്നവര്‍ ചെയ്യുന്നത്‌. കേള്‍ക്കും എന്ന വാദമാണ്‌ ശരിയെങ്കില്‍ സാധാരണ പോലെയുള്ള ഒരു സംസാരം എന്നതിലപ്പറം അതിനെ കാണേണ്ടതും ഇല്ല.'' സുന്നി-മുജാഹിദ്‌, തൗഹീദ്‌ സംവാദത്തെ ചെറുതാക്കി കാണിക്കാന്‍ ഒരു സുഹൃത്ത്‌ പറഞ്ഞ കാര്യമാണിത്‌. `മുസ്‌ലിമി'ന്റെ പ്രതികരണമെന്താണ്‌?

ഇ കെ എസ്‌,  കോഴിക്കോട്‌

അല്ലാഹുവല്ലാത്ത ആരോടും പ്രാര്‍ഥിക്കാന്‍ പാടില്ല എന്നതാണ്‌ തൗഹീദിന്റെ വിഷയത്തില്‍ നിര്‍ണായകം. വിശുദ്ധ ഖുര്‍ആനിലെ അനേകം വചനങ്ങള്‍ കൊണ്ട്‌ സ്ഥിരപ്പെട്ടിട്ടുള്ള വിഷയമാണിത്‌. ``പറയുക: ഞാന്‍ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്‍ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല''(വി.ഖു 72:20). ``അല്ലാഹുവിന്‌ പുറമെ ആരോട്‌ നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്റെ പാട പോലും ഉടമപ്പെടുത്തുന്നില്ല. നിങ്ങള്‍ അവരോട്‌ പ്രാര്‍ഥിക്കുന്ന പക്ഷം നിങ്ങളുടെ പ്രാര്‍ഥന അവര്‍ കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‌കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‌പിന്റെ നാളിലാകട്ടെ, നിങ്ങളുടെ ശിര്‍ക്കിനെ (പ്രാര്‍ഥനയില്‍ അവരെ പങ്കാളികളാക്കിയതിനെ) അവര്‍ നിഷേധിക്കുന്നതുമാണ്‌.

സൂക്ഷ്‌മജ്ഞാനമുള്ളവനെ(അല്ലാഹുവെ)പ്പോലെ നിനക്ക്‌ വിവരം തരാന്‍ ആരുമില്ല.'' (വി.ഖു 35:13,14)

അല്ലാഹുവല്ലാതെ ആരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണെന്ന്‌ (ഇതരരെ അവന്‌ പങ്കാളികളാക്കുക എന്ന ഗുരുതരമായ കുറ്റമാണെന്ന്‌) ഈ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാകുന്നു. കേള്‍ക്കാന്‍ കഴിവുള്ളവരോട്‌ പ്രാര്‍ഥിക്കുന്നതും കേള്‍ക്കാത്തവരോട്‌ പ്രാര്‍ഥിക്കുന്നതും ഒരുപോലെ ശിര്‍ക്കാണെന്നത്രെ 35:14 സൂക്തത്തില്‍ നിന്ന്‌ തെളിയുന്നത്‌. അല്ലാഹുവെ മാത്രം ആരാധിക്കുകയും അവനോട്‌ മാത്രം പ്രാര്‍ഥിക്കുകയും അവന്‌ മാത്രം അവകാശപ്പെട്ട കാര്യങ്ങളില്‍ മറ്റാരെയും അവന്‌ പങ്കാളികളാക്കാതിരിക്കുകയും ചെയ്യുക എന്നതാണ്‌ ഖുര്‍ആനിലും നബിവചനങ്ങളിലും വ്യക്തമാക്കപ്പെട്ട തൗഹീദ്‌. മുഹമ്മദ്‌ നബി(സ)യോ മുന്‍ പ്രവാചകന്മാരോ അവരുടെ ഉത്തമ ശിഷ്യന്മാരോ സ്രഷ്‌ടാവും രക്ഷിതാവുമായ അല്ലാഹുവിന്‌ പുറമെ, ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ കേള്‍വിയുള്ളവരോ ഇല്ലാത്തവരോ ആയ ആരോടും ഒരിക്കലും പ്രാര്‍ഥിച്ചിട്ടില്ലെന്ന്‌ വിശുദ്ധ ഖുര്‍ആനും പ്രാമാണികമായ ഹദീസുകളും പരിശോധിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. ശവകുടീര വ്യവസായം മുഖേന ജനങ്ങളെ പിഴപ്പിക്കുകയും ചൂഷണത്തിന്‌ ഇരയാക്കുകയും ചെയ്യുന്ന ആളുകള്‍ തൗഹീദ്‌ അട്ടിമറിക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തുന്ന തട്ടിപ്പാണ്‌ മരിച്ചവര്‍ കേള്‍ക്കുമോ ഇല്ലേ എന്ന തര്‍ക്കം.

വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ആരെയും മയ്യിത്തായി കണക്കാക്കി മുസ്‌ലിംകള്‍ മറവ്‌ ചെയ്യില്ല എന്ന കാര്യം സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. മുസ്‌ലിയാക്കന്മാര്‍ക്ക്‌ മാത്രം ഇത്‌ മനസ്സിലാകാത്തത്‌ അവര്‍ക്ക്‌ എന്തോ ആശയക്കുഴപ്പം ബാധിച്ചതുകൊണ്ടായിരിക്കാം. വിശുദ്ധ ഖുര്‍ആനില്‍ ഈ വിഷയം പരാമര്‍ശിക്കുന്നത്‌ ഇപ്രകാരമാകുന്നു: ``ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. തീര്‍ച്ചയായും അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവരെ കേള്‍പ്പിക്കുന്നു. നിനക്ക്‌ ഖബ്‌റുകളിലുള്ളവരെ കേള്‍പ്പിക്കാനാവില്ല''(35:22). മരിച്ച മനുഷ്യരെ വിളിയോ പ്രാര്‍ഥനയോ കേള്‍പ്പിക്കാന്‍ ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക്‌ കഴിയില്ല എന്ന കാര്യം ഈ സൂക്തത്തില്‍ നിന്ന്‌ സംശയാതീതമായി തെളിയുന്നു. അല്ലാഹുവിന്‌ അവന്‍ ഉദ്ദേശിക്കുന്ന ആരെയും കേള്‍പ്പിക്കാന്‍ കഴിയും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ നമുക്ക്‌ സൃഷ്‌ടികളോട്‌ പ്രാര്‍ഥിക്കാന്‍ അതൊരു ന്യായമല്ല.

Followers -NetworkedBlogs-

Followers