ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ബാങ്ക്‌പലിശ എങ്ങനെ കൈകാര്യംചെയ്യണം?

വര്‍ത്തമാന കാലത്തെ ഓരോ മനുഷ്യരും ബാങ്കിനെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌, മുഅ്‌മിനുകളായവര്‍ പോലും. എന്നാല്‍ ബാങ്കില്‍ നിന്നും പലിശ എടുക്കാന്‍ ഇവര്‍ മുതിരാറില്ല. ഈ പണം പിന്നീട്‌ ഇസ്‌ലാമിന്‌ എതിരെ ഉപയോഗിക്കുന്നതായ ചില വാര്‍ത്തകള്‍ സമീപകാലത്ത്‌ ഉയര്‍ന്നുകേട്ടിരുന്നു. ആയതുകൊണ്ട്‌ തന്നെ പലിശ സാമൂഹ്യരംഗങ്ങളില്‍ ഉപയോഗിക്കുന്നതിന്‌ ഇസ്‌ലാമില്‍ വിലക്കുണ്ടോ? ഇല്ലെങ്കില്‍ ഏതെല്ലാം രീതിയിലുള്ള സാമൂഹ്യസേവനമാകാം?





ആദില്‍ എറവറാംകുന്ന്‌




ഇന്ന്‌ മനുഷ്യരെല്ലാം ബാങ്കിനെ ആശ്രയിച്ചു ജീവിക്കുന്നു എന്ന്‌ പറയുന്നത്‌ ശരിയല്ല. പലര്‍ക്കും ബാങ്ക്‌ അക്കൗണ്ട്‌ ആവശ്യമായി വരുന്നു എന്നതാണ്‌ യാഥാര്‍ഥ്യം. അങ്ങനെ ആവശ്യമാകുന്നവര്‍ക്ക്‌ ഒന്നുകില്‍ പലിശയില്ലാത്ത കറന്റ്‌ അക്കൗണ്ടുകള്‍ തുടങ്ങാം. അല്ലെങ്കില്‍ സേവിംഗ്‌സ്‌ ബാങ്ക്‌ അക്കൗണ്ട്‌ തുടങ്ങി പലിശയുടെ കണക്കില്‍ വരുന്ന തുക ഭുജിക്കാതെ/അനുഭവിക്കാതെ സൂക്ഷിക്കുകയും ചെയ്യാം. നബി(സ)യുടെ കാലത്ത്‌ ബാങ്കുകളോ പലിശയിടപാടുകള്‍ അത്യാവശ്യമാകുന്ന സാഹചര്യമോ ഉണ്ടായിരുന്നില്ല എന്നതുകൊണ്ട്‌ ഈ വിഷയകമായി നബിചര്യയില്‍ നിന്ന്‌ പ്രത്യേക തെളിവ്‌ ലഭ്യമല്ല.

പലിശ തിന്നുന്നവനെയും തീറ്റുന്നവനെയും അതിന്റെ കണക്കെഴുത്തുകാരെയും സാക്ഷികളെയും റസൂല്‍(സ) ശപിച്ചതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ബാങ്ക്‌ പലിശ ഇതില്‍ നിന്ന്‌ ഒഴിവാണെന്ന്‌ ചിലര്‍ പറയാറുണ്ടെങ്കിലും അതിന്‌ സ്വീകാര്യമായ തെളിവൊന്നും മുസ്‌ലിം കണ്ടിട്ടില്ല. അതിനാല്‍ സമ്പാദ്യത്തിലും ഉപജീവന മാര്‍ഗത്തിലും ഹറാം കലരാതെ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലിശത്തുക സ്വന്തമായി അനുഭവിക്കുകയോ മറ്റുള്ളവര്‍ക്ക്‌ അനുഭവിക്കാന്‍ കൊടുക്കുകയോ ചെയ്യാതിരിക്കുകയാണ്‌ വേണ്ടത്‌. പലിശ വേണ്ട എന്ന്‌ എഴുതിക്കൊടുത്താല്‍ ബാങ്കുകാര്‍ ഇടപാടുകാരന്റെ കണക്കില്‍ പലിശ ചേര്‍ക്കുകയില്ല എന്നുറപ്പാണ്‌. അങ്ങനെ ചെയ്‌താല്‍ മതിയെന്നും, ഉപേക്ഷിച്ച പലിശത്തുക ബാങ്കുകാര്‍ എന്തു ചെയ്യും എന്നത്‌ ഇടപാടുകാരനെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നുമാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം.

ഒരു വിഷയത്തിന്റെ എല്ലാ വശങ്ങളും പരിഗണിച്ച്‌ പരമാവധി തിന്മ ഒഴിവാക്കുകയും നന്മ സ്വായത്തമാക്കുകയും ചെയ്യേണ്ടതാണ്‌ എന്നതിനാല്‍, ഇടപാടുകാര്‍ ഉപേക്ഷിച്ച പലിശത്തുക ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷകരമായി ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും ഒഴിവാക്കേണ്ടതാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മുസ്‌ലിം ഇടപാടുകാര്‍ ബാങ്കുകളില്‍ നിന്ന്‌ വാങ്ങാതെ വിട്ടുകളയുന്ന പലിശത്തുക സംഘ്‌പരിവാര്‍ പോലുള്ള ചില ഇസ്‌ലാം വിരുദ്ധ സംഘടനകളുടെ ഫണ്ടിലേക്ക്‌ എത്താറുണ്ടെന്ന്‌ പലരും പറഞ്ഞുകേട്ടിട്ടുണ്ട്‌. മുസ്‌ലിമിന്‌ അതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയില്ല. അങ്ങനെയുണ്ടെങ്കില്‍ അതൊരു ഗുരുതരമായ പ്രശ്‌നമാണ്‌. ആ വഴിയിലൂടെ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും ദോഷം വരുന്നത്‌ തടയേണ്ടതുമാണ്‌. അതിന്‌ ചില പണ്ഡിതന്മാര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം ഇടപാടുകാരന്റെ കണക്കില്‍ വരുന്ന പലിശത്തുക ബാങ്കില്‍ നിന്ന്‌ വാങ്ങി ഹറാമല്ലാത്ത മാര്‍ഗത്തില്‍ വിനിയോഗിക്കുക എന്നതാണ്‌. ഇതനുസരിച്ച്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ കടം വാങ്ങിയവന്‍ അടക്കേണ്ടി വരുന്ന പലിശയിലേക്ക്‌ ഈ പലിശത്തുക നല്‌കാവുന്നതാണ്‌. അന്യായമായി ചുമത്തപ്പെടുന്ന പിഴ അടയ്‌ക്കാനും ഈ തുക ഉപയോഗപ്പെടുത്താം. റോഡ്‌, പാലം, ബസ്സ്‌റ്‌റാന്‍ഡ്‌, പാര്‍ക്ക്‌ എന്നിവയുടെ നിര്‍മാണത്തിന്‌ ബാങ്കില്‍ നിന്ന്‌ കിട്ടുന്ന പലിശത്തുക ഉപയോഗപ്പെടുത്താമെന്ന്‌ ചില ആധുനിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇത്തരം അഭിപ്രായങ്ങള്‍ വ്യക്തിപരമായ നിഗമനങ്ങള്‍ എന്ന നിലയിലേ പരിഗണിക്കേണ്ടതുള്ളൂ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers