ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ശ്രീനാരായണഗുരുവും ഇസ്‌ലാമിലെ തൗഹീദും


``ഗുരുവിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ ധര്‍മതീര്‍ഥര്‍ അല്ലാഹുവിനെ ഗുരു പരിചയപ്പെടുത്തിയ ഒരു രംഗം വിവരിക്കുന്നത്‌ നോക്കൂ:

ശ്രീനാരായണഗുരു വര്‍ക്കലയില്‍ വിശ്രമിക്കുകയാണ്‌. സമയം സന്ധ്യയായി. സ്ഥലത്തുള്ള ഉദ്യോഗസ്ഥരും പ്രമാണിമാരും സന്ദര്‍ശനാര്‍ഥം വന്നിരിക്കുന്നു. ഗുരുവിന്‌ നല്ല സുഖമില്ല. ഒരു കട്ടിലില്‍ ഇരിക്കുകയാണ്‌. മുറിയില്‍ മൂന്നു വശത്തും സന്ദര്‍ശകര്‍ ഇരിക്കുന്നുണ്ട്‌. ഗുരു മൃദുസ്വരത്തില്‍ ഇവരോട്‌ സംഭാഷണം തുടര്‍ന്നുകൊണ്ടിരുന്നു. ഭക്തനായ ഒരു മുസല്‍മാന്‍ ഉദ്യോഗസ്ഥന്‍ ഗുരുവുമായി ഒറ്റയ്‌ക്ക്‌ സംസാരിക്കാന്‍ കാത്തിരിക്കയാണ്‌. രാത്രി ഏകദേശം പത്തു മണിയായപ്പോള്‍ ജനങ്ങളെല്ലാം പോയതിനു ശേഷം മുഹമ്മദ്‌ മതത്തെപ്പറ്റി ഗുരു പലതും അയാളോട്‌ പറയുന്നു.

ഗുരുദേവന്‍: അല്ലാഹു എന്നാല്‍ എന്താണെന്ന്‌ അറിയാമോ?

മുസല്‍മാന്‍: അത്‌ നമ്മുടെ സ്രഷ്‌ടാവിന്റെ പേരാണ്‌.

ഗുരുദേവന്‍: ഇല്ല എന്ന അര്‍ഥമാണ്‌ അതില്‍ അടങ്ങിയിരിക്കുന്നത്‌. ഇല്ലാത്തവനാണ്‌ അവന്‍ എന്നുവെച്ചാല്‍, ഈ ബാഹ്യപ്രപഞ്ചത്തില്‍ നിന്ന്‌ അന്യമായ, ഒരു വസ്‌തു പ്രാപഞ്ചിക അളവുകളും വര്‍ണനകളും വെച്ചു നോക്കിയാല്‍ ഇല്ലാത്തവനും എന്നുള്ള അര്‍ഥമാണ്‌ ഈ ദൈവശബ്‌ദത്തിനുള്ളത്‌. ഇങ്ങനെ തന്നെയാണോ ആ വാക്കിന്റെ അര്‍ഥം?

മുസല്‍മാന്‍: അറബിഭാഷ വ്യാകരണപ്രകാരം അങ്ങനെ ഒരര്‍ഥമില്ലെന്ന്‌ പറയാന്‍ തരമില്ല. അല്ലാഹു എന്നത്‌ മൂന്നു ധാതുക്കള്‍ ഉള്ള ഒരു വാക്കാണ്‌. അല്‍-എന്നാല്‍ തല്‍ അല്ലെങ്കില്‍ ആ എന്ന ശബ്‌ദത്തെ കുറിക്കുന്നു. ല്ല -ഇല്ല എന്നുള്ളതിനെ കാണിക്കുന്നു. ഹു-അവന്‍ എന്നതിനെ കാണിക്കുന്നു. ഇപ്രകാരം അല്ലാഹു എന്നാല്‍ ഏതില്ലാത്തതോ അത്‌ അവന്‍ തന്നെ എന്നാണര്‍ഥം.

ഈ സംഭാഷണത്തിനു ശേഷം ആ മുസല്‍മാന്‍ ഗുരുദേവനെ ജീവിച്ചിരിക്കുന്ന മുഹമ്മദീയരില്‍ വെച്ച്‌ അഗ്രഗണ്യനായി അദ്ദേഹത്തെ ഭക്തിയോടെ കരുതുന്നുണ്ട്‌..... അല്ലാഹുവിനെപ്പറ്റിയുള്ള ശരിയായ ഒരു ആഖ്യാനം കേള്‍ക്കാനിടവന്നത്‌, ഇസ്‌ലാമിക പണ്ഡിതരില്‍ നിന്നല്ല, ശ്രീനാരായണ ഗുരുവില്‍ നിന്നാണ്‌.''

സൂഫിപക്ഷക്കാരനായ ഒരു മുസ്‌ലിം ഒരു പ്രമുഖ വാരികയില്‍ എഴുതിയ ലേഖനത്തില്‍ നിന്ന്‌. അല്ലാഹു എന്ന പദത്തിന്റെ അര്‍ഥം ഇല്ലാത്തവന്‍ എന്നാണെന്ന ഈ വീക്ഷണം അറബിഭാഷാ തത്വപ്രകാരം ശരിയാണോ?


ജമാല്‍ കോഴിക്കോട്‌

അല്ലാഹു എന്നത്‌ മൂന്ന്‌ ധാതുക്കള്‍ ഉള്ള വാക്കാണെന്നോ അത്‌ മൂന്നുംകൂടി ചേരുമ്പോഴുള്ള അര്‍ഥം `ഏത്‌ ഇല്ലാത്തതാണോ അത്‌ അവന്‍ തന്നെ' എന്നാണെന്നോ അറബി വ്യാകരണത്തിന്റെയോ ഭാഷാ തത്വവിജ്ഞാനീയങ്ങളുടെയോ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇംഗ്ലീഷിലെ The യുടെ അര്‍ഥമുള്ള `അല്‍' എന്ന അവ്യയവും, ദൈവം അഥവാ ആരാധ്യന്‍ എന്നര്‍ഥമുള്ള `ഇലാഹ്‌' എന്ന നാമവും കൂടി ചേര്‍ന്നതാണ്‌ അല്ലാഹു എന്ന പദം. സാക്ഷാല്‍ ദൈവം എന്നര്‍ഥം. `അല്‍ ഇലാഹു' എന്ന്‌ പ്രയോഗമില്ല. `അല്‍' ചേര്‍ക്കുമ്പോള്‍ `ഇ' ഉപേക്ഷിക്കുന്നു. `ഇംറഅഃ' (സ്‌ത്രീ) എന്ന പദത്തില്‍ `അല്‍' ചേര്‍ക്കുമ്പോള്‍ `അല്‍മര്‍അഃ' എന്നാണ്‌ പറയുക. `അല്‍ഇംറഅഃ' എന്ന്‌ പറയുകയില്ല. അറബി ഭാഷ അറിയാവുന്നവര്‍ അല്ലാഹുവെപ്പറ്റി പറഞ്ഞതൊന്നും സ്വീകാര്യമല്ലാതാകുന്നതും, അറബി അറിയാത്തവര്‍ അല്ലാഹുവെ ഏതോ വിധത്തില്‍ `ഇല്ലാത്തവനാ'ക്കുന്നത്‌ മാത്രം സ്വീകാര്യമാകുന്നതും വല്ലാത്തൊരു വൈചിത്ര്യമാകുന്നു.

സ്വര്‍ഗം ചുട്ടുചാമ്പലാക്കാന്‍ തീ കൊള്ളിയും നരകം കെടുത്താന്‍ വെള്ളവുമായി നടക്കുന്ന പല സൂഫികളും രേഖപ്പെടുത്തിക്കണ്ടിട്ടുള്ളത്‌ യഥാര്‍ഥത്തില്‍ ഉള്ളവന്‍ അല്ലാഹു മാത്രമാണെന്നും മറ്റു യാതൊന്നിനും ഉണ്മയില്ലെന്നുമാണ്‌. ഉള്ളവനായ അല്ലാഹുവില്‍ ലയിച്ചുചേര്‍ന്ന്‌ സ്വയം ഇല്ലാതാവുകയാണ്‌ സൃഷ്‌ടികള്‍ ചെയ്യേണ്ടതെന്നും അവര്‍ സമര്‍ഥിക്കാറുണ്ട്‌. അതിനൊക്കെ വിരുദ്ധമാണ്‌ ഇല്ലാത്ത അല്ലാഹുവോടുള്ള സ്‌നേഹത്തില്‍ വിലയം പ്രാപിച്ച്‌ സ്വയം ഇല്ലാതാവുക എന്ന സൂഫീ അഭ്യാസം. നിരീശ്വര വാദത്തെ കൂടി ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സൂഫിസം വളരുകയായിരിക്കാം!

ശ്രീനാരായണ ഗുരുവിന്റെ പേരില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ കഥ തന്നെ ഉള്ളതാണോ ഇല്ലാത്തതാണോ എന്ന്‌ പരിശോധിക്കുന്നത്‌ നന്നാകുമെന്ന്‌ തോന്നുന്നു. ഇല്ലാത്ത കഥയായിരിക്കും ഒരുപക്ഷെ സൂഫികള്‍ക്ക്‌ കൂടുതല്‍ പ്രിയംകരം! മുഹമ്മദ്‌ മത(?)ത്തെ പറ്റി `മുസല്‍മാന്‍ ഉദ്യോഗസ്ഥന്‍' എന്ന ഊരും പേരുമില്ലാത്ത കക്ഷിയോട്‌ ഗുരു സംസാരിച്ചപ്പോള്‍ അവിടെ മറ്റാരും ഉണ്ടായിരുന്നില്ലെന്നാണല്ലോ കഥ. ഗുരുവോ മേപ്പടി ഉദ്യോഗസ്ഥനോ ധര്‍മതീര്‍ഥരോട്‌ ഇക്കാര്യം പറഞ്ഞുവെന്ന്‌ കഥയിലില്ല താനും. അപ്പോള്‍ കഥ എങ്ങനെ വെളിച്ചം കണ്ടു? അദൈ്വത`മായ' അഥവാ സൂഫി ഫിക്‌ഷന്‍ തന്നെയായിരിക്കും അതിന്റെ വഴി.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers