ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ആചാരം. Show all posts
Showing posts with label ആചാരം. Show all posts

കുട്ടിയുടെ ചെവിയിലെ ബാങ്ക്‌ നിര്‍ബന്ധമാണോ?


ഒരു കുട്ടിയുടെ ജനനസമയത്ത്‌ ചെവിയില്‍ ബാങ്ക്‌ കേള്‍പ്പിക്കുന്നത്‌ നിര്‍ബന്ധമാണോ? ഇതു ചെയ്യുന്നതുകൊണ്ടാണ്‌ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ബാങ്ക്‌ ഇല്ലാത്തത്‌ എന്ന്‌ ഒരു പുസ്‌തകത്തില്‍ കാണാനിടയായി. ഇതില്‍ വസ്‌തുതയുണ്ടോ?
നജീബുദ്ദീന്‍, പൂങ്ങോട്‌

നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക്‌ വിളിക്കല്‍ നിര്‍ബന്ധമല്ല. ഒരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അത്‌ സുന്നത്താണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിന്റെ വിഷയവും ഈ ബാങ്കുമായി യാതൊരു ബന്ധവുമില്ല. അഞ്ച്‌ നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഓരോന്നിന്റെയും സമയമായെന്ന്‌ അറിയിക്കാനുള്ളതാണ്‌ ബാങ്ക്‌. മയ്യിത്ത്‌ നമസ്‌കാരം ഒരു നിശ്ചിത സമയത്ത്‌ നിര്‍വഹിക്കാനുള്ളതല്ല എന്നതുകൊണ്ടാണ്‌ അതിനു വേണ്ടി ബാങ്കുവിളിക്കാന്‍ നിര്‍ദേശിക്കപ്പെടാത്തത്‌.


ഇദ്ദഃ സംബന്ധിച്ച, പ്രശ്‌നങ്ങള്‍


സ്‌ത്രീകള്‍ ഇദ്ദഃ ഇരിക്കേണ്ടത്‌ ഭര്‍ത്താവ്‌ മരിച്ചാല്‍ മാത്രമാണോ? ത്വലാഖ്‌ ചൊല്ലിയാലും ഇദ്ദ ഇരിക്കേണ്ടതല്ലേ? ഉണ്ടെങ്കില്‍ എത്രകാലം? ത്വലാഖ്‌ ചൊല്ലിയാല്‍ പുരുഷന്മാര്‍ പാലിക്കേണ്ട എന്തെങ്കിലും നിയമങ്ങളുണ്ടോ? ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ പുരുഷന്‌ വിവാഹം കഴിക്കാവൂ എന്ന വാദം ശരിയാണോ?
അബൂവസീം, ദുബൈ

ഇദ്ദഃ എന്നാല്‍ പുനര്‍വിവാഹം ചെയ്യാതെ കാത്തിരിക്കേണ്ട കാലമാണ്‌. ദമ്പതിമാര്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ ത്വലാഖിന്‌ ശേഷം ഭാര്യ ഇദ്ദഃ ആചരിക്കേണ്ടതുണ്ട്‌. ആര്‍ത്തവമുണ്ടാകാറുള്ള സ്‌ത്രീകള്‍ മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ ആചരിക്കേണ്ടത്‌. ആര്‍ത്തവം നിലച്ചുപോയ സ്‌ത്രീകളുടെ ഇദ്ദ മൂന്നു മാസക്കാലമാണ്‌. ഗര്‍ഭിണികളുടെ ഇദ്ദ പ്രസവം വരെയാണ്‌. 2:228, 65:4 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ത്വലാഖ്‌ ചൊല്ലിയ പുരുഷന്‍ തന്റെ ഭാര്യയെ ഇദ്ദ കഴിയും വരെ തന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയും അവളുടെ ജീവിതച്ചെലവ്‌ വഹിക്കുകയും ചെയ്യണമെന്ന്‌ 65:6 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അന്തിമമായി വേര്‍പിരിയുമ്പോള്‍ അവള്‍ക്ക്‌ മതാഅ്‌ (ജീവിതവിഭവം) നല്‌കുകയും വേണം. എന്നാല്‍ ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞ ശേഷമേ അയാള്‍ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല.

ഓണവും സ്വാതന്ത്ര്യദിനവും


ഓണത്തിന്‌ പിന്നില്‍ പല ഐതിഹ്യങ്ങളുണ്ടെങ്കിലും ഓണം ഒരു മതാഘോഷമല്ലല്ലോ. ആദ്യകാലം മുതല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പരസ്‌പരസൗഹാര്‍ദത്തിന്റെയും പ്രതീകമായി ജാതി മതഭേദമന്യെ കേരളീയര്‍ ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷമാണിത്‌. അതുകൊണ്ടുതന്നെ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും റിപ്പബ്ലിക്‌ ദിനങ്ങളിലും പങ്കെടുക്കുന്നത്‌ ആ ദേശത്തെ മുസ്‌ലിമിന്‌ കുറ്റകരമല്ലെങ്കില്‍ അവന്‌ സ്വന്തം ദേശത്തിന്റെ ആഘോഷം എന്ന നിലക്ക്‌ മറ്റുള്ളവരുമായി ശാന്തിയും സമാധാനവും പരസ്‌പരസൗഹാര്‍ദവും പങ്കിടുക എന്ന ഉദ്ദേശ്യത്തോടെ ഇസ്‌ലാമിക സംസ്‌കാരത്തെ കളങ്കപ്പെടുത്താത്ത രീതിയില്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റുണ്ടോ?


എം അന്‍വര്‍ സാദത്ത്‌-ഇടുക്കി




ഐതിഹ്യങ്ങളിലെ നായകന്മാരായ മഹാബലിക്കും മറ്റും ആരാധന അര്‍പ്പിക്കുക എന്നത്‌ ഓണാഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഓണത്തിന്റെ ആരാധനാമൂര്‍ത്തിയെ പല വീടുകള്‍ക്ക്‌ മുമ്പിലും പ്രതിഷ്‌ഠിച്ചത്‌ ചോദ്യകര്‍ത്താവും കണ്ടിട്ടുണ്ടാകുമെന്ന്‌ കരുതുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള വീരാരാധനാ ഉത്സവങ്ങളെ ദേശീയതയുടെ പര്യായങ്ങളെന്നോണം അവതരിപ്പിക്കാനുള്ള ശ്രമം തല്‍പരകക്ഷികള്‍ ഏറെക്കാലമായി നടത്തിവരികയാണ്‌. അതിന്റെ ഭാഗമാണ്‌ ഓണം ദേശീയാഘോഷമാക്കല്‍. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷമതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള ശ്രമത്തോട്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തതയെ സംബന്ധിച്ച്‌ ബോധമുള്ള മുസ്‌ലിംകള്‍ സഹകരിക്കാവുന്നതല്ല.





അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ നോക്കുക: ``റസൂല്‍(സ) മദീനയില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ക്ക്‌ അവര്‍ കളിച്ചുല്ലസിക്കുന്ന രണ്ട്‌ ആഘോഷ ദിവസങ്ങളുണ്ടായിരുന്നു. അവരോട്‌ റസൂല്‍(സ) പറഞ്ഞു: ആ രണ്ടു ദിവസങ്ങള്‍ക്കു പകരം അവയെക്കാള്‍ ഉത്തമമായ രണ്ട്‌ സുദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‌കിയിരിക്കുന്നു. ഈദുല്‍ അദ്വ്‌ഹാ, ഈദുല്‍ ഫിത്വ്‌ര്‍ എന്നീ രണ്ടു പെരുന്നാളുകളത്രെ അവ.'' ഇതിന്‌ ശേഷം മദീനയിലെ ഇതര മതക്കാരുടെ ആഘോഷങ്ങളിലൊന്നും നബി(സ)യോ അനുചരന്മാരോ പങ്കെടുത്തിട്ടില്ല. എന്നാല്‍ ഓണദിവസത്തില്‍ ബഹുദൈവാരാധനാപരമല്ലാത്തതും ഇസ്‌ലാമില്‍ നിഷിദ്ധമല്ലാത്തതുമായ കാര്യങ്ങളില്‍ അമുസ്‌ലിംകളുമായി സഹകരിക്കുന്നതിന്‌ മതപരമായ വിലക്കൊന്നുമില്ല.





ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ മോചനം ലഭിച്ച സ്വാതന്ത്ര്യദിനവും ഇന്ത്യ പൂര്‍ണ സ്വയാധികാര രാഷ്‌ട്രമായ റിപ്പബ്ലിക്‌ ദിനവും ബഹുദൈവാരാധനാപരമായ ആഘോഷദിവസങ്ങളല്ല. ഈ ദിനങ്ങളില്‍ സാക്ഷാല്‍കരിക്കപ്പെട്ട രാഷ്‌ട്രീയ നേട്ടങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. അതിനാല്‍ ഓണത്തെ ഈ ദിനങ്ങളുമായി തുലനംചെയ്യുന്നത്‌ ശരിയല്ല.

ഭൗതിക ആചാരങ്ങള്‍ നിഷിദ്ധമോ?


``തൊപ്പി ധരിക്കുന്നത്‌ അനുവദനീയ (ദുന്‍യവി) കാര്യമാണ്‌. കാരണം വിലക്കില്ല എന്നത്‌ തന്നെ. എന്നാല്‍ മതപരമായിട്ടാണ്‌ ചെയ്യുന്നതെങ്കില്‍ അതിന്‌ തെളിവുവേണം.''
``നബി കാരക്ക തിന്നു എന്നത്‌ കൊണ്ട്‌ അത്‌ തിന്നുന്നത്‌ ഇബാദത്താവുകയില്ല. എന്നാലത്‌ നോമ്പ്‌ തുറക്കുമ്പോഴാണെങ്കില്‍ ഇബാദത്താണുതാനും. കാരണം അതിന്‌ മതപരമായ തെളിവുകളുണ്ട്‌.''
യഥാക്രമം സുന്നി- ജമാഅത്തുകാര്‍ക്കെതിരിലുള്ള മുജാഹിദുകളുടെ രണ്ട്‌ സമര്‍ഥനമാണിവ. ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷയില്‍ വിജയിച്ചതിന്റെയോ പുതിയ വാഹനം വാങ്ങിയതിന്റെയോ കട തുടങ്ങിയതിന്റെയോ വീടുവെച്ചതിന്റെയോ സന്തോഷത്തില്‍ മധുരം നല്‌കുന്നതിന്‌ `തെളിവുണ്ടോ' എന്ന്‌ നോക്കേണ്ടതില്ല. `വിലക്കുണ്ടോ' എന്ന്‌ നോക്കിയാല്‍ മതി എന്ന്‌ മനസ്സിലാക്കാം. ഈ ആചാരങ്ങള്‍ ഭൗതികമാണെന്ന നിലക്ക്‌ അനുവദനീയമായത്‌ പോലെ ജന്മദിനത്തില്‍ കുട്ടികള്‍ കൂട്ടുകാര്‍ക്ക്‌ മധുരം നല്‌കുന്നത്‌ ഹലാലാവുകയില്ലേ? പിന്നെ എന്തിനാണ്‌ ഹറാമാക്കുന്നത്‌?
നാസ്വിഹ്‌, ബഹ്‌റൈന്‍

കട തുടങ്ങുന്നതിന്റെ സന്തോഷത്താല്‍ മധുരം നല്‌കുന്നതും ജന്മദിന സല്‍ക്കാരവും തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്‌. ഒന്ന്‌, ജന്മദിനം എന്നത്‌ ഒരു സങ്കല്‌പം മാത്രമാണ്‌. ചാന്ദ്രവര്‍ഷത്തിന്റെ അടിസ്ഥാനത്തിലുള്ള ജന്മദിനമായിരിക്കില്ല സൗരവര്‍ഷമനുസരിച്ചുള്ള ജന്മദിനം. ഫെബ്രുവരി 29ന്‌ ജനിച്ച വ്യക്തിക്ക്‌ നാലു വര്‍ഷത്തിലൊരിക്കലേ ഈ സങ്കല്‌പത്തിനു പോലും സാധുതയുള്ളൂ. ശകവര്‍ഷ ഗണനയനുസരിച്ച്‌ ജന്മദിനം ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായിരിക്കും. ബഹായീ വര്‍ഷക്കണക്ക്‌ പ്രകാരം ജന്മദിനങ്ങളുടെ എണ്ണം വളരെ കൂടും. കട തുടങ്ങുക എന്നത്‌ ഒരു യാഥാര്‍ഥ്യമായിരിക്കുമല്ലോ. രണ്ട്‌, ഒരു ദിവസം തന്റെ ജന്മദിനമാകുന്നു എന്നതുകൊണ്ട്‌ മാത്രം അയാള്‍ മൗലികമായി യാതൊന്നും നേടുന്നില്ല എന്നതിനാല്‍ പ്രത്യേക സന്തോഷ പ്രകടനത്തിന്‌ പ്രസക്തിയൊന്നുമില്ല. മൂന്ന്‌, നബി(സ)യും സ്വഹാബികളും ഒരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ല എന്നതിനാല്‍ അത്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇതരരുടെ സാംസ്‌കാരിക പ്രതീകങ്ങളെ സ്വാംശീകരിക്കുന്നത്‌ അനുചിതമായ അനുകരണമാകുന്നു. നാല്‌, വീരാരാധനാപരമായ ആചാരങ്ങളിലൊന്നാണ്‌ ജന്മദിനാഘോഷം. ആ രീതിയില്‍ തുടങ്ങുന്നതല്ലാത്ത ജന്മദിനാഘോഷം പോലും വീരാരാധനാ പ്രവണതകളിലേക്ക്‌ വഴിതെളിക്കാനിടയുണ്ട്‌.

Followers -NetworkedBlogs-

Followers