ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

പെണ്‍മക്കളുടെ സ്വത്തവകാശം

``ഇനി രണ്ടിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ (മരിച്ച ആള്‍) വിട്ടേച്ചുപോയ സ്വത്തിന്റെ മുന്നില്‍ രണ്ട്‌ ഭാഗമാണ്‌ അവര്‍ക്കുള്ളത്‌.'' (സൂറതുനിസാഅ്‌ 11)

പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പിതാവിന്റെ അനന്തരാവകാശ സ്വത്തില്‍ മാതൃ-പിതൃ സഹോദരങ്ങള്‍ക്ക്‌ അവകാശം ഉണ്ട്‌. എന്നാല്‍ ആണ്‍കുട്ടികള്‍ മാത്രമുള്ള അല്ലെങ്കില്‍ ഒരാണ്‍കുട്ടി മാത്രമുള്ള ഒരാളുടെ സ്വത്തില്‍ മക്കള്‍ക്ക്‌ മാത്രമാണ്‌ അവകാശമുള്ളത്‌. എന്തുകൊണ്ടാണ്‌ ഇസ്‌ലാം ഇത്തരത്തിലുള്ള ഒരു സ്വത്ത്‌ വ്യവസ്ഥ വെക്കാന്‍ കാരണം. പെണ്‍കുട്ടികളുടെ സംരക്ഷണം ഉദ്ദേശിച്ചിട്ടാണെങ്കില്‍ വിവാഹം കഴിഞ്ഞ പെണ്‍കുട്ടികളുടെ സംരക്ഷണം മാതൃ, പിതൃ സഹോദരങ്ങള്‍ എത്രത്തോളം ചെയ്യാന്‍ സാധ്യതയുണ്ട്‌. ഒരുപാട്‌ കുടുംബങ്ങളില്‍ കുടുംബവഴക്കിനും മറ്റും ഇതു കാരണമായിട്ടുണ്ട്‌.
മുഹമ്മദ്‌, കോഴിക്കോട്‌

അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ അനന്തരാവകാശ നിയമം പ്രഖ്യാപിച്ചിട്ടുള്ളത്‌ അവന്‍ സര്‍വജ്ഞനാണെന്നും അവന്റെ മാര്‍ഗദര്‍ശനം തികച്ചും കുറ്റമറ്റതാണെന്നും വിശ്വസിക്കുന്നവര്‍ക്കു വേണ്ടിയാണ്‌. അല്ലാഹുവിന്റെ വിധി നമ്മുടെ യുക്തിക്കും താല്‌പര്യങ്ങള്‍ക്കും യോജിച്ചാലും ഇല്ലെങ്കിലും സ്വീകരിക്കുക എന്നതാണ്‌ അല്ലാഹുവെ റബ്ബായും ഇലാഹായും അംഗീകരിക്കുന്നതിന്റെ താല്‌പര്യം. അല്ലാഹുവിന്റെ ദീന്‍ സമ്പൂര്‍ണമാണ്‌. അതിന്റെ മുഴുവന്‍ ഭാഗവും അംഗീകരിക്കുന്നവരേ യഥാര്‍ഥ മുസ്‌ലിംകളാവുകയുള്ളൂ.

പുരുഷന്മാര്‍ ഏത്‌ സാഹചര്യത്തിലും തങ്ങളുടെ ആശ്രിതരുടെ ജീവിതച്ചെലവുകള്‍ വഹിക്കണമെന്നാണ്‌ ഇസ്‌ലാമിക നിയമം. സ്‌ത്രീകള്‍ സ്വന്തം ചെലവോ മറ്റുള്ളവരുടെ ചെലവോ വഹിക്കേണ്ടതില്ലെന്നും. പെണ്‍മക്കളുടെ പിതാക്കളോ ഭര്‍ത്താക്കന്മാരോ മരിച്ചാല്‍ അവരുടെ സംരക്ഷണച്ചുമതല സഹോദരന്മാരോ പിതൃവ്യന്മാരോ മറ്റു അടുത്ത പുരുഷബന്ധുക്കളോ വഹിക്കണമെന്നാണ്‌ അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്‌. ഈ ബാധ്യതയുടെ അടിസ്ഥാനത്തിലാണ്‌ പെണ്‍മക്കളുടെ പിതാക്കള്‍ മരിച്ചാല്‍ ഈ അടുത്ത ബന്ധുക്കള്‍ക്ക്‌ ഒരു ചെറിയ വിഹിതം അനന്തരാവകാശം ലഭിക്കുന്നത്‌. അനന്തരാവകാശമായി യാതൊന്നും ലഭിക്കാനില്ലാത്ത സാഹചര്യത്തിലും അനാഥരാകുന്ന പെണ്‍മക്കളുടെ സംരക്ഷണം ഏറ്റവുമടുത്ത പുരുഷബന്ധു തന്നെയാണ്‌ ഏറ്റെടുക്കേണ്ടത്‌. ഇസ്‌ലാമികമായ ബാധ്യതകള്‍ നിറവേറ്റാന്‍ തയ്യാറില്ലാത്തവര്‍ അവകാശങ്ങള്‍ക്ക്‌ വേണ്ടി വാദിക്കാന്‍ അര്‍ഹരുമല്ല. ചില ആളുകള്‍ ഇസ്‌ലാമിക ബാധ്യതകള്‍ പാലിക്കുന്നില്ല എന്നതുകൊണ്ട്‌ അത്‌ സംബന്ധിച്ച നിയമം കാലഹരണപ്പെട്ടു എന്ന്‌ പറയാവുന്നതല്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers