ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഇസ്‌ലാമിക്‌ ബാങ്കിംഗിലെ സാങ്കേതിക പദങ്ങള്‍


ഇസ്‌ലാമിക ബാങ്കുകളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്‌. ആധുനിക ബാങ്കുകള്‍ നിലനില്‌ക്കുന്നത്‌ വായ്‌പയിലൂടെ നേടിയെടുക്കുന്ന പലിശകളിലൂടെയാണ്‌. എന്നാല്‍ ഇസ്‌ലാമിക ബാങ്കുകള്‍ മുശാറക, മുദ്വാറബ, മുറാബഹ, ഇജാറ, ഖര്‍ദ്‌ ഹസന്‍ തുടങ്ങിയ രീതികളെയാണ്‌ അവലംബിക്കുന്നത്‌ എന്ന്‌ ഒരു ലേഖനത്തില്‍ വായിക്കാന്‍ കഴിഞ്ഞു. എങ്ങനെയാണ്‌ ഇവ ബാങ്കിംഗ്‌ സംവിധാനത്തില്‍ ഉപയോഗപ്പെടുക എന്നത്‌ വിശദമാക്കാമോ?

ഇ കെ സാജുദ്ദീന്‍ ഓമശ്ശേരി

മുശാറക: എന്ന പദത്തിന്റെ അര്‍ഥം പരസ്‌പരം പങ്കുചേരല്‍ എന്നാണ്‌. ഒരു വ്യാപാര/വ്യവസായ സ്ഥാപനത്തിന്‌ മൂലധനം മുടക്കുന്നതിലും ബിസിനസ്‌ നടത്തിപ്പിലും ഒരുപോലെ ഒന്നിലേറെ പേര്‍ പങ്കുചേരുകയും ലാഭവും നഷ്‌ടവും അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച അനുപാതത്തില്‍ വീതിക്കുകയും ചെയ്യുന്ന രീതിയാണ്‌ മുശാറക. ഇസ്‌ലാമിക്‌ ബാങ്കിംഗ്‌ രീതിയില്‍ ഒരു ഭാഗത്ത്‌ ബാങ്കും മറ്റേ ഭാഗത്ത്‌ ഒന്നോ അധിലധികമോ വ്യക്തികളുമായിരിക്കും മൂലധനത്തിലും സംരംഭകത്വത്തിലും ഒരുപോലെ പങ്കാളികളാകുന്നത്‌. ബിസിനസ്‌ ലാഭമായാലും നഷ്‌ടമായാലും ബിസിനസില്‍ നിക്ഷേപിച്ച തുകയ്‌ക്ക്‌, സാധാരണ ബാങ്കിന്‌ പലിശ നല്‌കേണ്ടിവരും. എന്നാല്‍ ഇസ്‌ലാമിക്‌ ബാങ്ക്‌ പലിശ ഒഴിവാക്കി ബിസിനസിലുണ്ടായ ലാഭത്തിലോ നഷ്‌ടത്തിലോ പങ്കുചേരുന്നു.
ഒരു കക്ഷി മൂലധനം മാത്രം നല്‌കുകയും മറ്റേ കക്ഷി ബിസിനസ്‌ നടത്തിപ്പ്‌ മാത്രം നിര്‍വഹിക്കുകയും ഇരു വിഭാഗവും നിശ്ചിത അനുപാതത്തില്‍ ലാഭനഷ്‌ടങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുന്ന സമ്പ്രദായമാണ്‌ മുദ്വാറബ. ഈ വിധത്തിലുള്ള പാര്‍ടണര്‍ഷിപ്പ്‌ മുമ്പ്‌ മുതലേ നിലവിലുള്ളതാണ്‌. എന്നാല്‍ ഇസ്‌ലാമിക്‌ ബാങ്കുകള്‍ ചെയ്യുന്നത്‌ മുദ്വാറബ രീതിയിലുള്ള ബിസിനസുകളില്‍ പണം നിക്ഷേപിക്കാന്‍ സന്നദ്ധതയുള്ള ആളുകളുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച്‌ ലാഭപ്രതീക്ഷയുള്ള ബിസിനസുകളില്‍ നിക്ഷേപിക്കുകയാണ്‌. ലാഭത്തില്‍ ഒരു വിഹിതം ബാങ്ക്‌ എടുക്കുകയും ബാക്കി മൂലധന ഉടമകള്‍ക്കും സംരംഭകര്‍ക്കും നല്‌കുകയും ചെയ്യുന്നു. നഷ്‌ടമുണ്ടായാല്‍ അതിലും ഇസ്‌ലാമിക്‌ ബാങ്ക്‌ പങ്കുചേരുന്നു.

മുറാബഹ എന്ന പദത്തിന്‌ ലാഭത്തില്‍ പങ്കുചേരുക എന്നാണ്‌ ഭാഷാര്‍ഥം. ഇസ്‌ലാമിക്‌ ബാങ്കുകള്‍ ഒരു പ്രത്യേക തരം സാമ്പത്തിക ഇടപാടിനാണ്‌ ഈ പദം പ്രയോഗിക്കുന്നത്‌. പണം ആവശ്യമുള്ള വ്യക്തി തന്റെ വസ്‌തു/സ്വത്ത്‌ ഒരു നിശ്ചിത തുകയ്‌ക്ക്‌ ബാങ്കിന്‌ വില്‍ക്കുന്നതോടൊപ്പം തന്നെ നിശ്ചിത കാലത്തിനകം ലാഭവും ചെലവും നല്‌കി അത്‌ തിരിച്ചുവാങ്ങിക്കൊള്ളാമെന്നും കൂടി കരാര്‍ ചെയ്യുന്നതാണ്‌ ഈ ഇടപാട്‌. ഇത്‌ റസൂലി(സ)ന്റെ കാലത്ത്‌ നിലവിലില്ലാതിരുന്ന ഏര്‍പ്പാടാണ്‌. വില്‌പനയോടൊപ്പം നിശ്ചിതകാലത്തിനു ശേഷം ലാഭം നല്‌കി തിരിച്ചുവാങ്ങാമെന്ന്‌ വാഗ്‌ദാനം നല്‌കുന്നതില്‍ ഹറാമായ കാര്യങ്ങളൊന്നും അടങ്ങിയിട്ടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ്‌ പലിശ ഇടപാടിന്‌ ബദലായി ഇസ്‌ലാമിക ബാങ്കുകള്‍ മുറാബഹ എന്ന സമ്പ്രദായം സ്വീകരിക്കുന്നത്‌. പലിശ എന്ന പേരിലല്ലെങ്കിലും കടം വാങ്ങുന്ന വ്യക്തി മൂലധനത്തിന്‌ പുറമെ വലിയൊരു തുക കൂടി തിരിച്ചു നല്‌കേണ്ടിവരുന്നു എന്നത്‌ ഇതിന്റെ ഒരു ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌.

ഇജാറ എന്നാല്‍ പാട്ടക്കരാര്‍ അഥവാ വാടകക്കരാറാണ്‌. പലിശയില്‍ അധിഷ്‌ഠിതമായ ഹയര്‍ പര്‍ച്ചെയ്‌സ്‌ സമ്പ്രദായത്തിന്‌ പകരമാണ്‌ ഇസ്‌ലാമിക്‌ ബാങ്കുകള്‍ ഇജാറയെ അവലംബിക്കുന്നത്‌. മാസംതോറും വാടകയും വിലയുടെ ഒരു വിഹിതവും കൂടി അടച്ചുകൊണ്ട്‌ വീടോ വാഹനമോ ഈ സ്‌കീം പ്രകാരം ഇസ്‌ലാമിക്‌ ബാങ്കുകളില്‍ നിന്ന്‌ വാങ്ങാം. വിലയിലേക്ക്‌ കൂടുതല്‍ വിഹിതം നല്‌കുമ്പോള്‍ വാടകയുടെ അംശം കുറഞ്ഞുവരികയും തവണകള്‍ തീരുന്നതോടെ സാധനം ഇടപാടുകാരന്റെ പൂര്‍ണ ഉടമസ്ഥതയിലാവുകയും ചെയ്യും. പാട്ടവും വാടകയും നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നുവെങ്കിലും വാടകയും വിലയുടെ ഗഡുക്കളും കൂട്ടിയിണക്കിക്കൊണ്ടുള്ള ഇടപാട്‌ അന്ന്‌ നിലവിലുണ്ടായിരുന്നില്ല. ഖര്‍ദ്‌ ഹസന്‍ എന്നാല്‍ ഉത്തമമായ കടം അതായത്‌ പലിശയോ അതിന്‌ ബദലോ ആയി യാതൊന്നും നല്‌കാതെ മൂലധനം മാത്രം തിരിച്ചുനല്‌കിയാല്‍ മതിയാകുന്ന വായ്‌പ. ഇസ്‌ലാമിക്‌ ബാങ്കുകള്‍ വരുമാനത്തിന്റെ നിശ്ചിതഭാഗം ഈ നിലയില്‍ ജനങ്ങളെ സഹായിക്കാനായി വിനിയോഗിക്കുന്നു.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers