ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അവിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലമില്ലേ?


വിശ്വാസം ശരിയാകാത്തവരുടെ സല്‍ക്കര്‍മങ്ങള്‍ക്ക്‌ അല്ലാഹു യാതൊരു പ്രതിഫലവും നല്‌കുന്നതല്ല എന്ന്‌ ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. അപ്പോള്‍ അവിശ്വാസികളായ പല മഹാന്മാരും നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും യാതൊരു പ്രതിഫലവും ലഭിക്കില്ലേ?

അന്‍വര്‍ അബ്‌ദുല്ല തിരൂര്‍

ഇഹലോകത്തെ സല്‍പ്രവൃത്തികള്‍ക്ക്‌ ശാശ്വതമായ പരലോകത്ത്‌ പ്രതിഫലം ലഭിക്കണമെങ്കില്‍ അല്ലാഹു മാത്രമാണ്‌ രക്ഷിതാവും ആരാധ്യനുമെന്ന വിശ്വാസവും പരലോക വിശ്വാസവും അനിവാര്യമാണെന്ന്‌ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. കാരണം, പരലോകത്തിന്റെ അധിപന്‍ അല്ലാഹുവാണ്‌. അല്ലാഹുവെത്തന്നെ തള്ളിപ്പറയുന്നവര്‍ക്കും അല്ലാഹുവിന്‌ പുറമെ മറ്റാരെയെങ്കിലും ആരാധിക്കുന്നവര്‍ക്കും ശാശ്വതമായ പ്രതിഫലം നല്‌കാന്‍ അല്ലാഹു ബാധ്യസ്ഥനല്ല. ഈ ലോകത്തിനപ്പുറത്ത്‌ മറ്റൊരു ലോകവും ഇല്ലെന്ന്‌ പറയുന്നവര്‍ പരലോകത്തെ സൗഭാഗ്യമൊന്നും ആഗ്രഹിക്കുകയില്ലെന്ന്‌ വ്യക്തമാണ്‌. അവര്‍ നിഷേധിക്കുകയും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത്‌ അവര്‍ക്ക്‌ അല്ലാഹു നല്‌കാതിരിക്കുക സ്വാഭാവികമാകുന്നു.

എന്നാല്‍ വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും ഒരു പോലെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഇഹലോകത്ത്‌ ലഭിക്കുമെന്നാണ്‌ പല ഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.

``ക്ഷണികമായതിനെ (ഇഹലോകത്തെ) ആണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ വേഗത്തില്‍ നല്‌കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്‌ നല്‌കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ എരിയുന്നതാണ്‌. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല.'' (വി.ഖു 17:18-20)

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers