ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ലൈംഗികബന്ധം സന്താനോല്‍പാദനത്തിന്‌ മാത്രമോ?



``സന്താനോല്‌പാദനത്തിന്‌ മാത്രമേ സ്‌ത്രീകളുമായി ലൈംഗികബന്ധം പാടുള്ളൂ. മൃഗങ്ങളെല്ലാം തന്നെ വര്‍ഷത്തിലൊരിക്കലോ അല്ലെങ്കില്‍ അവയ്‌ക്ക്‌ നിശ്ചയിക്കപ്പെട്ട സമയത്തോ ആണ്‌ ഇണചേരുക. മനുഷ്യനും അതുപോലെ സന്താനോല്‌പാദനത്തിന്‌ മാത്രമേ ഇണചേരാന്‍ പാടുള്ളൂ'' -ഒരു ശ്രീനാരായണ ഗുരു ഭക്തന്റെ പ്രഭാഷണത്തില്‍ നിന്നാണ്‌ ഈ ഉദ്ധരണി. ഈ അഭിപ്രായത്തോട്‌ `മുസ്‌ലിം' എങ്ങനെ പ്രതികരിക്കുന്നു?
അബ്‌ദുല്‍അഹദ്‌, മലപ്പുറം

ഇസ്‌ലാം മനുഷ്യനെ മൃഗകുടുംബത്തിലെ ഒരു മെമ്പറായിട്ടല്ല ഗണിക്കുന്നത്‌. വിശുദ്ധഖുര്‍ആന്‍ പറയുന്നു: ``തീര്‍ച്ചയായും ആദം സന്തതികളെ (മനുഷ്യരെ) നാം ആദരിക്കുകയും കരയിലും കടലിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും വിശിഷ്‌ടമായ വസ്‌തുക്കളില്‍ നിന്ന്‌ നാം അവര്‍ക്ക്‌ ഉപജീവനം നല്‌കുകയും നാം സൃഷ്‌ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക്‌ നാം സവിശേഷമായ ശ്രേഷ്‌ഠത നല്‌കുകയും ചെയ്‌തിരിക്കുന്നു'' (17:50). ``തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയില്‍ സൃഷ്‌ടിച്ചിരിക്കുന്നു'' (95:4). ഭൂമിയില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ സ്വാതന്ത്ര്യത്തോടെ നിര്‍വഹിക്കേണ്ടതിനായി നിയോഗിക്കപ്പെട്ട സ്ഥാനപതി എന്നതാണ്‌ ഖുര്‍ആനിക വീക്ഷണത്തില്‍ മനുഷ്യന്റെ സവിശേഷത.

മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും ലഭിക്കുന്ന ദൈവദത്തമായ സ്വാതന്ത്ര്യം ലൈംഗികജീവിതത്തിനും ബാധകമാകുന്നു. ദൈവദത്തമായ സ്വാതന്ത്ര്യം അനിയന്ത്രിതമായി കൈയാളാനുള്ളതല്ല. സര്‍വജ്ഞനായ ദൈവത്തിന്റെ അന്യൂനമായ മാര്‍ഗദര്‍ശനത്തിന്‌ വിധേയമായിട്ടാണ്‌ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടത്‌. സ്വന്തം ജീവിതപങ്കാളിയുമായി ലൈംഗികവേഴ്‌ച ആര്‍ത്തവവേളയിലും ചില പ്രത്യേക ആരാധനാ കര്‍മങ്ങള്‍ക്കിടയിലും മാത്രമേ ഇസ്‌ലാം വിലക്കിയിട്ടുള്ളൂ. വ്യഭിചാരവും പ്രകൃതിവിരുദ്ധ രതിയും കര്‍ശനമായി വിലക്കിയിരിക്കുന്നു.

സ്രഷ്‌ടാവും രക്ഷിതാവുമായ ദൈവം അനുവദിച്ച കാര്യങ്ങള്‍ വിലക്കാന്‍ മറ്റാര്‍ക്കും അധികാരമില്ല. മനുഷ്യന്‌ ഗുണകരമായ കാര്യങ്ങളാണ്‌ പരമകാരുണികനായ ദൈവം കല്‌പിക്കുകയും അനുവദിക്കുകയും ചെയ്‌തിട്ടുള്ളത്‌. മനുഷ്യന്‌ ദോഷകരമായ കാര്യങ്ങളാണ്‌ ദൈവം നിഷിദ്ധമായി വിധിച്ചിട്ടുള്ളത്‌. ദോഷകരമായിത്തീരുന്ന ലൈംഗികവേഴ്‌ചകളെല്ലാം സര്‍വജ്ഞനായ ദൈവം നിരോധിച്ചിട്ടുണ്ട്‌. മനുഷ്യന്‌ പരിമിതമായ അറിവേ ഉള്ളൂ. പരമമായ ജ്ഞാനം ദൈവത്തിന്‌ മാത്രമേയുള്ളൂ.

ഇസ്‌ലാമിക ദൃഷ്‌ട്യാ ലൈംഗികവികാരം സന്താനോല്‌പാദനത്തിലേക്ക്‌ നയിക്കുന്ന ഒരു രാസത്വരകം മാത്രമല്ല. മനുഷ്യബന്ധങ്ങളെയൊക്കെ സമ്പുഷ്‌ടമാക്കുന്ന സ്‌നേഹം, കാരുണ്യം എന്നീ വികാരങ്ങളുടെ സാഫല്യത്തിന്‌ ആധാരമായി വര്‍ത്തിക്കുന്ന ഒരു ഘടകവും കൂടിയാണത്‌. മനുഷ്യജീവിതം സംതൃപ്‌തവും സമാധാനപൂര്‍ണവും വിജയകരവുമായിത്തീരുന്നതില്‍ വൈകാരിക സാഫല്യത്തിനുള്ള പങ്ക്‌ മനശ്ശാസ്‌ത്രജ്ഞര്‍ക്കിടയിലും സാമൂഹ്യശാസ്‌ത്രജ്ഞര്‍ക്കിടയിലും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാകുന്നു. വിശുദ്ധഖുര്‍ആന്‍ ഈ വിഷയത്തിലേക്ക്‌ വെളിച്ചം വീശുന്നത്‌ നോക്കൂ: ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിന്നായി നിങ്ങളില്‍ നിന്ന്‌ തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌.'' (30:21)

സന്താനോല്‌പാദനത്തിന്‌വേണ്ടി മാത്രമേ ഇണചേരാന്‍ പാടുള്ളൂവെന്ന്‌ നിഷ്‌കര്‍ഷിച്ചാല്‍ ഒന്നിലധികം സന്തതികള്‍ക്ക്‌ ജന്മം നല്‌കാന്‍ പാടില്ല എന്ന്‌ നിയമമുള്ള ചൈനയിലെ യുവ ദമ്പതിമാര്‍ കഷ്‌ടത്തിലായിപ്പോവും. പ്രജനനശേഷി ഒട്ടുമില്ലാത്ത ദമ്പതിമാരുടെ കാര്യവും തഥൈവ. ശ്രീ ശങ്കരന്റെയും ശ്രീനാരായണഗുരുവിന്റെയും ദര്‍ശനങ്ങള്‍ അദൈ്വതത്തില്‍ അധിഷ്‌ഠിതമാണല്ലോ. എല്ലാം ദൈവമാണെന്നും ദൈവമല്ലാതൊന്നുമില്ലെന്നും സിദ്ധാന്തിക്കുന്ന അദൈ്വതവാദ പ്രകാരം, ലൈംഗികബന്ധത്തെ അനുവദനീയമെന്നും നിഷിദ്ധമെന്നും വേര്‍തിരിക്കാനുള്ള ന്യായമൊന്നും `മുസ്‌ലിം' കണ്ടിട്ടില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers