ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കണ്ണിന്റെ കാഴ്‌ചയും മരണവും

ഉമ്മുസലമ പറയുന്നു: ``അബൂസലമ മരിച്ചുകിടക്കുന്ന അവസരത്തില്‍ നബി അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ്‌ തുറന്നുകിടക്കുകയാണ്‌. ഉടനെ തിരുനബി അത്‌ അടച്ചു. അനന്തരം പറഞ്ഞു: ആത്മാക്കളെ പിടിച്ചുകൊണ്ട്‌ പോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും. ഇതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു.

അബൂഹുറയ്‌റ പറയുന്നു: ``നബി ഒരിക്കല്‍ ചോദിച്ചു: മനുഷ്യന്‍ മരിച്ചാല്‍ അവന്റെ കണ്ണ്‌ തുറന്നിരിക്കുന്നതായി നിങ്ങള്‍ കാണുന്നില്ലേ? അവര്‍ പറഞ്ഞു: അതെ. തിരുനബി പറഞ്ഞു: ആത്മാവ്‌ ശരീരത്തില്‍ നിന്നും പുറപ്പെട്ട്‌ പോകുന്നത്‌ കണ്ണ്‌ നോക്കുന്നതുകൊണ്ടാണ്‌ അത്‌ തുറന്നിരിക്കുന്നത്‌.'' (സ്വഹീഹ്‌ മുസ്‌ലിം, അലവി മൗലവി, പേ. 959,960) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ ജീവനുണ്ടാകുമെന്ന തരത്തിലുള്ള മേല്‍ ഹദീസുകളിലെ പരാമര്‍ശം സംശയാസ്‌പദമല്ലേ?

അമീന്‍, ചേന്നര, തിരൂര്‍

ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ച പരിഭാഷയില്‍ എന്തൊക്കെയാണുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല. എന്നാല്‍ സ്വഹീഹ്‌ മുസ്‌ലിം എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ `ഇത്‌ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു' എന്നര്‍ഥമുള്ള വാക്കുകളൊന്നും ഇല്ല. ഉമ്മുസലമ(റ)യില്‍ നിന്നുള്ള പ്രസ്‌തുത നിവേദനത്തിലുള്ളത്‌ ഫദ്വജ്ജനാസുന്‍ മിന്‍ ക്വൗമിഹീ (അപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിക്കരഞ്ഞു) എന്നാണ്‌. ദ്വജ്ജ എന്ന പദത്തിന്‌ നിഘണ്ടുക്കളിലുള്ള അര്‍ഥം പൊട്ടിക്കരഞ്ഞു അഥവാ നിലവിളിച്ചു എന്നാണ്‌. ഉമ്മുസലമ(റ)യില്‍ നിന്നും അബൂഹുറയ്‌റ(റ)യില്‍ നിന്നുമുള്ള രണ്ടു ഹദീസുകളിലും `കണ്ണ്‌ ആത്മാവിനെ പിന്തുടരും' എന്നാണുള്ളത്‌. നോക്കിക്കൊണ്ടിരിക്കും എന്നല്ല. മരണത്തിന്‌ ശേഷം അഥവാ ആത്മാവിനെ അല്ലാഹു പൂര്‍ണമായി പിടിച്ചെടുത്ത ശേഷം കണ്ണ്‌ അതിനെ പിന്തുടരും അഥവാ പിന്നാലെ പോകും എന്നാണ്‌ ഹദീസിലുള്ളത്‌. മരണം സംഭവിക്കുന്നതോടെ കണ്ണ്‌ എന്ന ഭൗതികമായ അവയവം പ്രവര്‍ത്തനരഹിതമാകുമെന്ന വസ്‌തുത പ്രാചീനരും ആധുനികരുമായ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. നബി(സ) പറഞ്ഞത്‌ മരണത്തിനു ശേഷവും കണ്ണുകള്‍ക്ക്‌ സാധാരണ കാഴ്‌ച ഉണ്ടായിരിക്കുമെന്നല്ല. മരണത്തിനു ശേഷം കണ്ണ്‌ ആത്മാവിനെ പിന്തുടരുക എന്നത്‌ അഭൗതികമായ ഒരു കാര്യമാണ്‌. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നബി(സ) അതിനെ സംബന്ധിച്ച്‌ പറഞ്ഞത്‌. അതിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതില്‍ കൂടുതല്‍ വിശദീകരണം ലഭിക്കാന്‍ നമുക്കൊരു മാര്‍ഗവുമില്ല. മരണത്തിനപ്പുറത്തുണ്ടാകാവുന്ന ഭയങ്കരമായ പരിണതികളെക്കുറിച്ച്‌ ഓര്‍ത്തിട്ടാണ്‌ അബൂസലമ(റ)യുടെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞത്‌.

മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന്‌ വ്യക്തമായ ദൃഷ്‌ടാന്തങ്ങള്‍കൊണ്ട്‌ ബോധ്യമായ സ്വഹാബികള്‍ മരണത്തിനപ്പുറത്തുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ ദിവ്യവെളിപാടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഒരിക്കലും സംശയാസ്‌പദമായി ഗണിച്ചിട്ടില്ല. അവയെ അനിഷേധ്യമായ അഭൗതിക സത്യമായിട്ടാണ്‌ അവര്‍ വിലയിരുത്തിയത്‌. മരണത്തിന്‌ ശേഷമുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ പ്രവാചകന്മാര്‍ മുഖേന ലഭിച്ചതല്ലാത്ത യാതൊരറിവും മനുഷ്യര്‍ക്ക്‌ നേടാനാവില്ല. ഈ വിഷയത്തില്‍ പൗരാണിക അറബികളും ആധുനിക മനുഷ്യരുമെല്ലാം തുല്യമാണ്‌. ചോദ്യകര്‍ത്താവിന്റെയും `മുസ്‌ലിമി'ന്റെയും അറിവിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച്‌ തര്‍ക്കിക്കുന്നത്‌ നിരര്‍ഥകവും നിഷ്‌ഫലവുമായിരിക്കും.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers