ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ജമാഅത്തുകാരും ബിദ്‌അത്ത്‌ നിര്‍വചനവും

``ജമാഅത്ത്‌ മഹല്ലുകളിലും വൃത്തങ്ങളിലും ഒരുവിധ ശിര്‍ക്ക്‌ ബിദ്‌അത്തുകളും നടക്കുന്നില്ല. സലഫികള്‍ ശിര്‍ക്ക്‌ ബിദ്‌അത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെല്ലാം അങ്ങനെത്തന്നെയാണോ എന്ന്‌ പരിശോധിക്കേണ്ടതുമുണ്ട്‌. നാലു സുന്നി മദ്‌ഹബുകളില്‍ ഏതെങ്കിലും ഒന്ന്‌ അംഗീകരിച്ച ചില ആചാരങ്ങള്‍ അപ്പടി ബിദ്‌അത്താണ്‌ എന്ന്‌ വിധി കല്‌പിക്കാന്‍ വയ്യ. റബീഉല്‍ അവ്വലില്‍ പ്രവാചകനെ അനുസ്‌മരിക്കുകയും തിരുമേനിയുടെ അധ്യാപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളെല്ലാം ബിദ്‌അത്താണെന്ന അഭിപ്രായം മറ്റു പലര്‍ക്കുമെന്ന പോലെ ജമാഅത്തിനുമില്ല.''

നബിദിനത്തിലെ ക്വിസ്‌ പ്രോഗ്രാം ന്യായീകരിച്ചുകൊണ്ട്‌ മാര്‍ച്ച്‌ 12ന്റെ പ്രബോധനത്തില്‍ (പേ. 30) പ്രസിദ്ധീകരിച്ചത്‌. മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?

ഡോ. പി മുസ്‌തഫ, നീര്‍ചാല്‍, കണ്ണൂര്‍
ജമാഅത്തുകാര്‍ ശിര്‍ക്കും ബിദ്‌അത്തും ചെയ്യുന്നവരാണെന്നോ പ്രചരിപ്പിക്കുന്നവരാണെന്നോ മുജാഹിദുകള്‍ ആരോപിക്കാറില്ല. എന്നാല്‍ ശിര്‍ക്കിനും ബിദ്‌അത്തുകള്‍ക്കുമെതിരില്‍ മുജാഹിദുകള്‍ നടത്തുന്ന ബോധവത്‌കരണത്തെ, സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടിയായി ചിത്രീകരിച്ചുകൊണ്ട്‌ ജമാഅത്തുകാര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുജാഹിദുകള്‍ രാഷ്‌ട്രീയശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന്‌ സ്ഥാപിക്കാനും അവര്‍ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്‌. `മതമില്ലാത്ത ജീവന്റെ' വക്താക്കളായ ഭൗതികവാദികള്‍ക്ക്‌ നിരുപാധികം രാഷ്‌ട്രീയപിന്തുണ നല്‌കുന്നതിനെ തൗഹീദിന്റെ താല്‌പര്യമെന്നോണം അവര്‍ ന്യായീകരിച്ചിട്ടുണ്ട്‌. ജമാഅത്ത്‌ മഹല്ലുകളില്‍ യാതൊരു വിധ ബിദ്‌അത്തുകളും നടക്കുന്നില്ല എന്ന്‌ പറയുന്നതോടൊപ്പം ബിദ്‌അത്തിന്റെ നിര്‍വചനത്തില്‍ മായം കലര്‍ത്തുന്നത്‌ നെറികേടാണ്‌.

നാലു മദ്‌ഹബ്‌ ഇമാമുകളും ആ മദ്‌ഹബുകളിലെ പ്രമുഖ പണ്ഡിതന്മാരും അംഗീകരിച്ച നിലപാട്‌ ഒരു കാര്യം മതാചാരമായി സ്വീകരിക്കണമെങ്കില്‍ അത്‌ അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചതായിരിക്കണമെന്നാണ്‌. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത വല്ല മതാചാരവും ആരെങ്കിലും നടപ്പാക്കിയാല്‍ അത്‌ ബിദ്‌അത്ത്‌ എന്ന നിലയില്‍ തള്ളിക്കളയേണ്ടതാണ്‌ എന്ന കാര്യത്തില്‍ മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഫത്‌ഹുല്‍മുഈന്‍ ഉള്‍പ്പെടെയുള്ള ശാഫിഈഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളില്‍ ചില നമസ്‌കാരങ്ങളും നോമ്പുകളും ബിദ്‌അത്താണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ അവയ്‌ക്ക്‌ നബിചര്യയില്‍ തെളിവില്ലാത്തതുകൊണ്ട്‌ തന്നെയാണ്‌. ഇതേ നിലപാട്‌ തന്നെയാണ്‌ ഈ വിഷയത്തില്‍ മുജാഹിദുകള്‍ക്കുള്ളത്‌. പ്രാമാണികമായ ഹദീസിനെക്കാള്‍ മദ്‌ഹബീ വീക്ഷണത്തിന്‌ മുന്‍ഗണന നല്‌കുന്ന രീതി നാലു മദ്‌ഹബിന്റെ ഇമാമുകളും അംഗീകരിച്ചിട്ടില്ല. പില്‌ക്കാലത്ത്‌ മദ്‌ഹബീ പക്ഷപാതിത്വത്തിന്‌ മുസ്‌ലിം സമൂഹത്തില്‍ വേരോട്ടമുണ്ടായപ്പോഴാണ്‌ ഇമാമിന്റെ വാക്കിന്‌ നബിവചനത്തെക്കാള്‍ പ്രാധാന്യം കല്‌പിക്കുന്ന ദുഷ്‌പ്രവണത വളര്‍ന്നുവന്നത്‌.

റബീഉല്‍അവ്വലില്‍ നബിദിനം ആചരിക്കണമെന്നോ മൗലീദ്‌ ഓതണമെന്നോ നബിദിന പ്രഭാഷണമോ ക്വിസ്സോ നടത്തണമെന്നോ നാലു ഇമാമുകളും അഭിപ്രായപ്പെട്ടിട്ടില്ല. നബി(സ) മാതൃക കാണിക്കാത്ത ഈ കാര്യങ്ങളെ മതാചാരമാക്കാന്‍ പാടില്ലെന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌ പ്രബലമായ ഹദീസിന്റെയും നാലു ഇമാമുകള്‍ ഉള്‍പ്പെടെയുള്ള സച്ചരിതരായ പൂര്‍വികരുടെ നിലപാടിന്റെയും പിന്‍ബലത്തിലാണ്‌. എല്ലാതരം ബിദ്‌അത്തുകാരും കൂടി ഒരു രാഷ്‌ട്രീയ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുകയോ വോട്ടുകച്ചവടം നടത്തുകയോ ചെയ്യുക എന്ന അജണ്ട മദ്‌ഹബ്‌ ഇമാമുകളോ അവരുടെ പ്രമുഖ ശിഷ്യന്മാരോ അംഗീകരിക്കുന്നതല്ല. പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ക്ലാസുകളും പ്രഭാഷണങ്ങളും എല്ലാ കാലത്തും നടത്താം. അതുപോലെ തന്നെയാണ്‌ ക്വിസ്‌ പരിപാടികളും മറ്റും. അതൊക്കെ റബീഉല്‍ അവ്വലില്‍ മാത്രം അനുഷ്‌ഠിക്കുന്ന ആചാരങ്ങളാക്കുന്നതിനോടാണ്‌ വിയോജിപ്പ്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers