എന്റെ അയല്‍ക്കാരി എന്നോട് കുറച്ച് രൂപ കടമായി ചോദിച്ചു. എന്റെ കൈയില്‍ രൂപയായി കൊടുക്കാനുണ്ടായിരുന്നില്ല. അപ്പോള്‍ സ്വര്‍ണമാണെങ്കിലും മതി, കുറച്ചു മാസം കഴിഞ്ഞ് തരാം എന്നു അവള്‍ പറഞ്ഞു. ഞാന്‍ വീട്ടില്‍ ചോദിച്ച് സ്വര്‍ണം അവര്‍ക്കു കൊടുത്തു. എന്റെ അറിവോടുകൂടി അവരത് പണയം വെച്ച് രൂപയാക്കി. അങ്ങനെ അവര്‍ വാങ്ങിയ ആ പണത്തിന്റെ പലിശയില്‍ ഞാന്‍ തെറ്റുകാരിയാണോ? പലിശ ഹറാമാണെന്ന് അറിഞ്ഞിരിക്കെ ഞാന്‍ സ്വര്‍ണം കൊടുത്തത് തെറ്റാണോ?
നൗഷറ ഉമര്‍ ചെറുതുരുത്തി
പലിശ വാങ്ങലും കൊടുക്കലും നിഷിദ്ധമാണെന്ന് പ്രബലമായ ഒരു ഹദീസില്‍ നിന്ന് ഗ്രഹിക്കാം. പലിശ വാങ്ങാന്‍ ആരും നിര്‍ബന്ധിതരാകുന്നില്ല. എന്നാല്‍ ചിലര്‍ക്ക് ചിലപ്പോള്‍ പലിശയ്‌ക്ക് കടം വാങ്ങേണ്ട നിര്‍ബന്ധിതാവസ്ഥയുണ്ടാകാം. നിഷിദ്ധമായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനാകുന്ന വ്യക്തി കുറ്റക്കാരനല്ല. താങ്കളുടെ കൂട്ടുകാരി പണം കടം വാങ്ങിയത് ഒഴിച്ചുകൂടാത്ത ആവശ്യത്തിനാണോ? പലിശ വ്യവസ്ഥയിലല്ലാതെ കടം കിട്ടാന്‍ സാധ്യതയൊന്നും ഇല്ലാത്തതിനാല്‍ പലിശക്ക് കടം വാങ്ങാന്‍ നിര്‍ബന്ധിതയായതാണോ? അങ്ങനെയാണെങ്കില്‍ നിങ്ങള്‍ രണ്ടുപേരും കുറ്റക്കാരാവില്ല. നിര്‍ബന്ധിതാവസ്ഥയില്ലെങ്കില്‍ പലിശ കൊടുക്കല്‍ ഹറാമാണ്. ഹറാമായ വിഷയത്തില്‍ ബോധപൂര്‍വം സഹകരിക്കലും ഹറാം തന്നെയാണ്. കൂട്ടുകാരിക്ക് കടം അനുപേക്ഷ്യമല്ലെങ്കില്‍ ഇനി പണയം വെക്കാന്‍ സ്വര്‍ണം കൊടുക്കരുത്. ചെയ്‌തുപോയതിന്റെ പേരില്‍ നിഷ്‌കളങ്കമായി പശ്ചാത്തപിക്കുക. സാധിക്കുമെങ്കില്‍ സദുപദേശം മുഖേന പലിശ ഇടപാടില്‍ നിന്ന് കൂട്ടുകാരിയെ പിന്തിരിപ്പിക്കുക.
1 അഭിപ്രായങ്ങള്‍:
എന്നാലും ആവശ്യങ്ങൾ നടക്കണമെങ്കിൽ അലപം കടമൊക്കെ വാങ്ങണം
Post a Comment