ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

‘ദൈവമാര്‍ഗം’ എന്നാല്‍ ജിഹാദ്‌ മാത്രമോ?

പള്ളിനിര്‍മാണം, മയ്യിത്ത്‌ സംസ്‌കരണം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം മറ്റു സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍, മതസംഘടനാ പ്രവര്‍ത്തനങ്ങള്‍ മുതലായവക്ക്‌ സകാത്തിന്റെ വിഹിതം മാറ്റിവെക്കുന്നതില്‍ തെറ്റുണ്ടോ? `ദൈവ മാര്‍ഗത്തില്‍' എന്ന വകുപ്പില്‍ പെടാവുന്ന മറ്റു ചില മേഖലകളേയും ഇതില്‍ ഉള്‍പ്പെടുത്തുന്നതിലും വല്ല തകരാറുമുണ്ടോ? ‘ദൈവമാര്‍ഗത്തില്‍’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ജിഹാദ്‌ മാത്രമാണോ? കാലം മാറുന്നതിനനുസരിച്ച്‌ ഫീ സബീലില്ലാഹി എന്നതിന്റെ വ്യാപ്‌തി വര്‍ധിക്കുമല്ലോ, ആ നിലക്ക്‌ സകാത്തിന്റെ പണം വിനിയോഗിക്കുന്നതിന്റെ മതവിധിയെന്താണ്‌?


കെ പി ജംഷിദ്‌ നരിക്കുനി


ദരിദ്രരെയും അഗതികളെയും കടബാധിതരെയും സഹായിക്കലും അടിമകളെ മോചിപ്പിക്കലുമെല്ലാം വിശാലമായ അര്‍ഥത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലെ 9:60 സൂക്തത്തില്‍ സകാത്തിന്റെ അവകാശികളെക്കുറിച്ച്‌ വിവരിക്കുന്നേടത്ത്‌ ഈ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുറമെയുള്ള ഒരു പ്രത്യേക ഇനമായിട്ടാണ്‌ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ഊര്‍ജിത ശ്രമത്തെ എടുത്തുപറഞ്ഞിട്ടുള്ളത്‌. കാലം മാറുന്നതിനനുസരിച്ച്‌ ഇതിന്റെ പരിധി വിപുലമാകാന്‍ സാധ്യതയുണ്ട്‌ എന്നതില്‍ സംശയമില്ല. എന്നാല്‍ പള്ളി നിര്‍മാണവും മയ്യിത്ത്‌ സംസ്‌കരണവും തൊഴില്‍ പരിശീലനവും നബി(സ)യുടെ കാലത്തും നിര്‍വഹിച്ചിരുന്ന കാര്യങ്ങളാണ്‌. അവയ്‌ക്കുവേണ്ടി അവിടുന്ന്‌ സകാത്ത്‌ ഫണ്ട്‌ വിനിയോഗിച്ചിരുന്നതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും മതസംഘടനകളും നബി(സ)യുടെ കാലത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അവയ്‌ക്കുവേണ്ടി സകാത്ത്‌ ഫണ്ട്‌ വിനിയോഗിക്കുന്ന പ്രശ്‌നം അന്ന്‌ ഉത്ഭവിച്ചിട്ടില്ല.

എന്നാലും അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ബോധവത്‌കരണവും ആദര്‍ശ പ്രചാരണവുമാണ്‌ ഒരു സ്ഥാപനത്തിന്റെയോ സംഘടനയുടെയോ കര്‍മപരിപാടിയെങ്കില്‍ അതിനുവേണ്ടി സകാത്ത്‌ ഫണ്ടില്‍ നിന്ന്‌ ഒരു വിഹിതം വിനിയോഗിക്കാവുന്നതാണ്‌. സകാത്തിന്റെ പ്രധാന അവകാശികള്‍ ഫഖീര്‍, മിസ്‌കീന്‍ എന്നീ വിഭാഗങ്ങളാണെന്നത്രെ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും ഹദീസുകളില്‍ നിന്നും മനസ്സിലാക്കാവുന്നത്‌. അതിനാല്‍ ആ വിഭാഗങ്ങളെ അവഗണിച്ചുകൊണ്ട്‌ മറ്റേതെങ്കിലും വിഭാഗത്തിലേക്ക്‌ മാത്രമായി സകാത്ത്‌ തുക വിനിയോഗിക്കാവുന്നതല്ല. `ദൈവമാര്‍ഗത്തില്‍' എന്നതുകൊണ്ട്‌ ജിഹാദ്‌ മാത്രമാണ്‌ ഉദ്ദേശ്യമെന്ന്‌ പറയാന്‍ ഖണ്ഡിതമായ തെളിവൊന്നും കണ്ടിട്ടില്ല. ജിഹാദ്‌ എന്നാല്‍ തന്നെ ആക്രമണകാരികള്‍ക്കെതിരിലുള്ള ചെറുത്തുനില്‌പും പോരാട്ടവും മാത്രമല്ല. ``ഈ ഖുര്‍ആന്‍ കൊണ്ട്‌ നീ അവരോട്‌ വലിയ ജിഹാദ്‌ നടത്തിക്കൊള്ളുക.'' (വി. ഖു 25:52) എന്ന സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌ ഖുര്‍ആനിന്റെ പിന്‍ബലത്തോടെയുള്ള ഊര്‍ജിതമായ സത്യപ്രബോധനവും സുപ്രധാനമായ ജിഹാദാണെന്നത്രെ.

1 അഭിപ്രായങ്ങള്‍‌:

ബയാന്‍ said...

ഭ്രൂണഹത്യ ഇസ്ലാമില്‍ അമുവദനീയമാണോ ?

Followers -NetworkedBlogs-

Followers