ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label കൂട്ടുപ്രാർഥന. Show all posts
Showing posts with label കൂട്ടുപ്രാർഥന. Show all posts

ഈ പ്രാര്‍ഥന ഹദീസ്‌ ഗ്രന്ഥങ്ങളിലില്ലേ?


``ഭക്ഷണത്തിനുശേഷം അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ വസക്വാനീ, വജഅലനീ മിനല്‍ മുസ്‌ലിമീന്‍ എന്ന പ്രാര്‍ഥന ഒരു ഹദീസ്‌ ഗ്രന്ഥങ്ങളിലും കാണുന്നില്ല. എവിടെ നിന്നാണ്‌ വന്നതെന്നറിയില്ല'' എന്ന്‌ വെള്ളിയാഴ്‌ച ഖുത്വ്‌ബയില്‍ കേള്‍ക്കാന്‍ കഴിഞ്ഞു. ഇത്‌ ശരിയാണോ?

അബ്‌ദുര്‍റശീദ്‌ മലപ്പുറം

നബി(സ) ഭക്ഷണം കഴിച്ച ശേഷം ചൊല്ലാറുണ്ടായിരുന്ന പല പ്രാര്‍ഥനകളും ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണാം. അല്‍ഹംദുലില്ലാഹി കസീറന്‍ ത്വയ്യിബന്‍ മുബാറകന്‍ ഫീഹി ഗൈറ മക്‌ഫിയ്യിന്‍ വലാ മുവദ്ദഇന്‍ വലാ മുസ്‌തഗ്‌നന്‍ അന്‍ഹു റബ്ബനാ എന്ന്‌ ചൊല്ലിയിരുന്നതായി ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌ (5458). അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനാ വസക്വാനാ വജഅലനാ മിനല്‍ മുസ്‌ലിമീന്‍ എന്ന്‌ നബി(സ) ചൊല്ലിയിരുന്നതായി അബൂസഈദില്‍ നിന്ന്‌ അബൂദാവൂദ്‌ ഉദ്ധരിച്ചിട്ടുണ്ട്‌. ``ഞങ്ങള്‍ക്ക്‌ തിന്നാനും കുടിക്കാനും തരുകയും ഞങ്ങളെ മുസ്‌ലിംകളില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌ത അല്ലാഹുവിന്‌ സ്‌തുതി'' എന്നാണ്‌ ഇതിന്റെ അര്‍ഥം. അത്വ്‌അമനീ വസക്വാനീ... എന്നാകുമ്പോള്‍ ``എനിക്ക്‌ തിന്നാനും കുടിക്കാനും തരികയും...'' എന്നായിരിക്കും അര്‍ഥം. ഈ വ്യത്യാസം അത്ര ഗൗരവമുള്ളതല്ല. സമൂഹത്തിനൊന്നാകെ അല്ലാഹു ചെയ്‌ത അനുഗ്രഹങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടും ഒരു വ്യക്തി എന്ന നിലയില്‍ അല്ലാഹുവില്‍ നിന്നു ലഭിച്ച അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടും നബി പ്രാര്‍ഥിച്ചതായും അല്ലാഹുവെ പ്രകീര്‍ത്തിച്ചതായും അനേകം ഹദീസുകളില്‍ കാണാം. എന്നാലും ഓരോ പ്രാര്‍ഥനയും കീര്‍ത്തനവും നബിയില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട അതേ രൂപത്തില്‍ ചൊല്ലുന്നതാണ്‌ കൂടുതല്‍ ഉത്തമം.

അല്‍ഹംദു ലില്ലാഹി ല്ലദീ അത്വ്‌അമ വസക്വ വസവ്വഗഹു വജഅല ലഹു മഖ്‌റജന്‍ എന്ന്‌ ഭക്ഷണം കഴിച്ച ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്ന്‌ അബൂഅയ്യൂബില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അല്ലാഹുമ്മ അത്‌അംത വസകൈ്വത വഅഗ്‌നൈത വ അക്വ്‌നൈത വഹദൈത വ അഹ്‌യൈത ഫലകല്‍ ഹംദു അലാ മാ ക്വദൈ്വത എന്ന്‌ ഭക്ഷണ ശേഷം നബി(സ) ചൊല്ലിയിരുന്നുവെന്നാണ്‌ നസാഈയുടെ ഒരു ഹദീസിലുള്ളത്‌. ``വല്ലവനും ഭക്ഷണം കഴിച്ചിട്ട്‌ അല്‍ഹംദുലില്ലാഹില്ലദീ അത്വ്‌അമനീ ഹാദാ വറസക്വനീഹി മിന്‍ ഗൈരി ഹൗലിന്‍ മിന്നീ വലാ ക്വുവ്വതിന്‍ എന്ന്‌ പറഞ്ഞാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ അവന്‌ പൊറുത്തുകൊടുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുആദുബ്‌നു അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ആഹാരം കഴിക്കുമ്പോള്‍ അതിന്റെ പേരിലും പാനീയം കുടിക്കുമ്പോള്‍ അതിന്റെ പേരിലും അല്ലാഹുവെ സ്‌തുതിക്കുന്ന ദാസനെ സംബന്ധിച്ച്‌ തീര്‍ച്ചയായും അല്ലാഹു സംതൃപ്‌തനായിരിക്കും'' എന്ന്‌ റസൂല്‍ പറഞ്ഞതായി മുസ്‌ലിം ഉദ്ധരിച്ചിട്ടുണ്ട്‌.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

പ്രാര്‍ഥന ഉറക്കെ ചൊല്ലാമോ?



ഒരു സ്‌ത്രീ മരണപ്പെട്ടു. അവര്‍ക്കു വേണ്ടി സ്‌ത്രീകള്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചപ്പോള്‍ അതിലെ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുന്നതായി കേട്ടു. മയ്യിത്ത്‌ നമസ്‌കാരത്തില്‍ പ്രാര്‍ഥനകള്‍ ഉറക്കെ ചൊല്ലുന്നതില്‍ തെറ്റുണ്ടോ?

നബി(സ) മയ്യിത്ത്‌ നമസ്‌കാരത്തില്‍ അല്ലാഹുമ്മ ഗ്‌ഫിര്‍ ലഹു എന്ന്‌ തുടങ്ങുന്ന പ്രാര്‍ഥന ചൊല്ലുന്നത്‌ താന്‍ കേട്ടു എന്ന്‌ ഔഫുബ്‌നുമാലിക്‌ പറഞ്ഞതായി മുസ്‌ലിമും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. പിന്നില്‍ നമസ്‌കരിക്കുന്നവര്‍ കേള്‍ക്കുമാറ്‌ അല്‌പം ഉച്ചത്തില്‍ നബി(സ) ഈ പ്രാര്‍ഥന ചൊല്ലാറുണ്ടായിരുന്നു എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. പിന്നിലുള്ളവര്‍ ഈ പ്രാര്‍ഥന അറിയാത്തവരാണെങ്കില്‍ അവര്‍ക്ക്‌ പഠിക്കാന്‍ അവസരമൊരുക്കാന്‍ വേണ്ടി ഇമാം ഇത്‌ അല്‌പം ഉച്ചത്തില്‍ ചൊല്ലുന്നതിന്‌ പ്രത്യേക പ്രസക്തിയുണ്ട്‌. സ്‌ത്രീകളുടെ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ഇമാമാകുന്ന സ്‌ത്രീയും ഈ ആവശ്യാര്‍ഥം പ്രാര്‍ഥന അല്‌പം ഉച്ചത്തിലാക്കുന്നത്‌ നിഷിദ്ധമല്ലെന്നാണ്‌ കരുതാവുന്നത്‌. ഇത്‌ വിലക്കുന്ന ഹദീസൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല.

കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍

നമസ്‌കാര ശേഷമുള്ള പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്താന്‍ പാടില്ല എന്നൊരു വാദം കേള്‍ക്കാനിടയായി. അല്‍ബാനിയുടെ ചില ഫത്‌വകളും ഇതിന്‌ തെളിവായി ഉദ്ധരിക്കുന്നുണ്ട്‌. പ്രാര്‍ഥനയ്‌ക്ക്‌ കൈ ഉയര്‍ത്തുന്നതില്‍ പ്രവാചകചര്യയില്ലേ? പ്രാര്‍ഥനയ്‌ക്കു ശേഷം കൈ മുഖത്ത്‌ തടവുന്നത്‌ സുന്നത്താണോ?


പി ഫൈസല്‍പുത്തൂര്‍


നമസ്‌കാര ശേഷം പ്രാര്‍ഥിക്കാന്‍ നബി(സ) നിര്‍ദേശിച്ചതായി ധാരാളം ഹദീസുകളുണ്ടെങ്കിലും അതിലൊന്നും കൈ ഉയര്‍ത്തണമെന്നോ ഉയര്‍ത്തരുതെന്നോ പറഞ്ഞിട്ടില്ല. അതിനാല്‍ കൈ ഉയര്‍ത്തിയാലും ഇല്ലെങ്കിലും കുറ്റമില്ലെന്ന്‌ മനസ്സിലാക്കാനാണ്‌ ന്യായം കാണുന്നത്‌. പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നതിനെ പ്രത്യേക സന്ദര്‍ഭം പറയാതെ നബി(സ) പ്രോത്സാഹിപ്പിച്ചതായി വ്യക്തമാക്കുന്ന ഹദീസ്‌ ഉള്ളതിനാല്‍ നമസ്‌കാര ശേഷമുള്ള പ്രാര്‍ഥനയിലും കൈ ഉയര്‍ത്താവുന്നതാണെന്ന്‌ ഒരാള്‍ മനസ്സിലാക്കിയാല്‍ അയാള്‍ ആക്ഷേപാര്‍ഹനല്ല. നമസ്‌കാരശേഷം നബി(സ) കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചുവെന്നോ അങ്ങനെ ചെയ്യാന്‍ കല്‌പിച്ചുവെന്നോ പ്രാമാണികമായ ഹദീസില്‍ ഇല്ലാത്തതിനാല്‍ അത്‌ അനാചാരമാണെന്നാണ്‌ ചില പണ്ഡിതന്മാരുടെ അഭിപ്രായം. ദ്വുഹ്‌റിന്‌ ശേഷം രണ്ടു റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരം പ്രബലമായ ഹദീസിലുണ്ട്‌. ആ നമസ്‌കാരത്തില്‍ കുപ്പായം ഇടണമെന്നോ ഇടരുതെന്നോ തല മറയ്‌ക്കണമെന്നോ മറയ്‌ക്കരുതെന്നോ നബി(സ) നിര്‍ദേശിച്ചിട്ടില്ല. അതിനാല്‍ കുപ്പായമിട്ടുകൊണ്ടോ തല മറച്ചുകൊണ്ടോ ആ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ അനാചാരമാണെന്ന്‌ വാദിക്കുന്നതു പോലെയാണ്‌ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കല്‍ അനാചാരമാണെന്ന വാദം. ഇസ്‌ലാമില്‍ ഇല്ലാത്ത ഒരു മതാചാരം ഉണ്ടാക്കലാണ്‌ ബിദ്‌അത്ത്‌ അഥവാ അനാചാരം. കുപ്പായമിട്ടുകൊണ്ട്‌ നമസ്‌കരിക്കലോ കൈ ഉയര്‍ത്തി പ്രാര്‍ഥിക്കലോ ഒരു പുതിയ മതാചാരം ഉണ്ടാക്കല്‍ എന്ന വകുപ്പില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ‘മുസ്‌ലിം’ കരുതുന്നത്‌. കൈ ഉയര്‍ത്താതെ പ്രാര്‍ഥിക്കലും അനാചാരമാവില്ല. പ്രാര്‍ഥനയ്‌ക്ക്‌ ശേഷം മുഖം തടവുന്നത്‌ സുന്നത്താണെന്ന്‌ പറയാന്‍ പ്രബലമായ തെളിവില്ല.
 

യത്തീംഖാനകളിലേക്ക്‌ നേര്‍ച്ചയും കൂട്ടുപ്രാര്‍ഥനയും


സുഖപ്രസവം നടന്നാലും രോഗങ്ങള്‍ മാറിയാലും വിഷമങ്ങള്‍ നീങ്ങിക്കിട്ടിയാലും ശിര്‍ക്ക്‌ കലരാത്തെ വിശ്വാസികള്‍ പണമോ ഭക്ഷണമോ യതീംഖാനകളിലേക്ക്‌ നിയ്യത്താക്കുകയും അത്‌ പ്രകാരം കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്‌. ഇത്‌ ശരിയായ മാര്‍ഗമാണോ? ആണെങ്കില്‍ നിയ്യത്താക്കിയ വ്യക്തികളെയോ കുടുബത്തെയോ ഉള്‍പ്പെടുത്തി യതീംകുട്ടികളെക്കൊണ്ട്‌ കൂട്ടുപ്രാര്‍ഥന നടത്തിക്കുന്ന സമ്പ്രദായവുമുണ്ട്‌. `മുസ്‌ലിമി'ന്റെ പ്രതികരണമെന്താണ്‌?

എ കെ തിരൂര്‍

അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുമ്പോള്‍ നന്ദി പ്രകടനമെന്നോണം ഐച്ഛികമായ (നിര്‍ബന്ധമല്ലാത്ത) പുണ്യകര്‍മങ്ങള്‍ ചെയ്യുന്നത്‌ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പിന്‍ബലമുള്ള കാര്യമാകുന്നു. സുലൈമാന്‍ നബി(അ)യുടെ വാക്ക്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: ``ഞാന്‍ നന്ദി കാണിക്കുമോ അതല്ല നന്ദികേട്‌ കാണിക്കുമോ എന്ന്‌ എന്നെ പരീക്ഷിക്കാന്‍ വേണ്ടി എന്റെ രക്ഷിതാവ്‌ എനിക്ക്‌ നല്‌കിയ അനുഗ്രഹത്തില്‍ പെട്ടതാകുന്നു ഇത്‌. വല്ലവനും നന്ദി കാണിക്കുകയാണെങ്കില്‍ തന്റെ ഗുണത്തിനായി തന്നെയാകുന്നു അവന്‍ നന്ദി കാണിക്കുന്നത്‌. വല്ലവനും നന്ദികേട്‌ കാണിക്കുന്ന പക്ഷം തീര്‍ച്ചയായും എന്റെ രക്ഷിതാവ്‌ പരാശ്രയമുക്തനും ഉല്‍കൃഷ്‌ടനുമാകുന്നു'' (വി.ഖു 27:40). ``നിങ്ങള്‍ നന്ദി കാണിച്ചാല്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ (അനുഗ്രഹം) വര്‍ധിപ്പിച്ചുതരുന്നതാണ്‌. എന്നാല്‍, നിങ്ങള്‍ നന്ദികേട്‌ കാണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും എന്റെ ശിക്ഷ കഠിനമായിരിക്കും.''(വി.ഖു 14:7). ഐച്ഛികമായ പുണ്യകര്‍മം ചെയ്യുമെന്ന്‌ ശപഥം ചെയ്യുന്നതിന്‌, അഥവാ സ്വയം നിര്‍ബന്ധമായി ചെയ്യുമെന്ന്‌ പ്രഖ്യാപിക്കുന്നതിനാണ്‌ നേര്‍ച്ച എന്ന്‌ പറയുന്നത്‌. നേര്‍ച്ച നേരണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) കല്‌പിച്ചിട്ടില്ല. നേര്‍ച്ച നേര്‍ന്നിട്ടുണ്ടെങ്കില്‍ അത്‌ നിറവേറ്റണമെന്ന്‌ അല്ലാഹുവും റസൂലും(സ) ആജ്ഞാപിച്ചിട്ടുണ്ട്‌.

തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കാന്‍ ഒരാള്‍ കുട്ടികളോടോ മുതിര്‍ന്നവരോടോ അഭ്യര്‍ഥിക്കുന്നതില്‍ അപാകതയില്ല. ദാനം ലഭിച്ചവര്‍ ദാനം നല്‌കിയവര്‍ക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാര്‍ഥിക്കുന്നത്‌ കൃതജ്ഞതയുടെ ഒരു രൂപമാകുന്നു. റസൂല്‍(സ) സകാത്തിന്റെ ഗുണഭോക്താവായിരുന്നില്ല. എന്നിട്ടും സകാത്ത്‌ ദാതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ അല്ലാഹു നബി(സ)യോട്‌ കല്‌പിച്ചിട്ടുണ്ട്‌. യത്തീംകുട്ടികളെപ്പോലെ കുറേ പേര്‍ക്ക്‌ ഒന്നിച്ച്‌ ദാനം ലഭിച്ചാല്‍ അവര്‍ ദാതാവിനോ കുടുംബത്തിനോ വേണ്ടി കൂട്ടമായി പ്രാര്‍ഥിക്കുന്നതില്‍ അനൗചിത്യമില്ല. എന്നാല്‍ ഇത്തരം കൂട്ടുപ്രാര്‍ഥന ഒരു യാന്ത്രികമായ ചടങ്ങാക്കിത്തീര്‍ക്കുന്നത്‌ ശരിയല്ല.

Followers -NetworkedBlogs-

Followers