ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ബർകത്തെടുക്കൽ. Show all posts
Showing posts with label ബർകത്തെടുക്കൽ. Show all posts

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 

ഒന്ന്‌: അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.

രണ്ട്: നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികൾ; വിശിഷ്യാ സച്ചരിതരായ ഖലീഫമാർ‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍കത്തെടുക്കല്‍

``മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍ക്കത്തെടുക്കാമെന്ന്‌ വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തെളിയിക്കുന്നു. യഅ്‌ഖൂബ്‌ നബിക്ക്‌ പ്രയാസം നേരിട്ടപ്പോള്‍ പരിഹാരത്തിന്‌ യൂസുഫ്‌ നബി(അ) തന്റെ വസ്‌ത്രം കൊടുത്തയച്ച സംഭവം ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്‌. അബൂബക്‌റിന്റെ(റ) മകള്‍ അസ്‌മാഇ(റ)ല്‍ നിന്ന്‌ മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ ഒരു കുപ്പായം കാണിച്ചുകൊണ്ട്‌ അസ്‌മാഅ്‌ പറഞ്ഞു: ഇത്‌ ആഇശയുടെ അടുക്കലായിരുന്നു. ഞങ്ങള്‍ അത്‌ കഴുകിയ വെള്ളം രോഗികള്‍ക്ക്‌ ഔഷധമായി നല്‌കാറുണ്ട്‌.'' (മുസ്‌ലിം 16:43). -മലപ്പുറം സ്വലാത്ത്‌ നഗറിലെ മഅ്‌ദിന്‍ കാമ്പസില്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന വിജ്ഞാനവേദിയുടെ പരസ്യം ചെയ്‌തുകൊണ്ട്‌ പ്രസിദ്ധീകരിച്ച നോട്ടീസില്‍ നിന്ന്‌.

ഇത്‌ മഹാത്മാക്കളുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍ക്കത്തെടുക്കാം എന്നതിനുള്ള തെളിവല്ലേ?
കെ ഉണ്ണിമോയീന്‍കുട്ടി നിലമ്പൂര്‍

പ്രവാചകന്മാര്‍ ഉപയോഗിച്ച വസ്‌തുക്കള്‍ മുഖേന അല്ലാഹുവിന്റെ അനുഗ്രഹം പ്രതീക്ഷിക്കാം എന്നതിന്‌ ഖുര്‍ആനിലും ഹദീസിലും തെളിവുണ്ട്‌. എന്നാല്‍ പ്രവാചകന്മാരല്ലാത്ത മഹാത്മാക്കളുടെ ജീവിതവുമായി ബന്ധപ്പെട്ട വസ്‌തുക്കള്‍ കൊണ്ട്‌ ബര്‍ക്കത്തെടുക്കുന്നതിന്‌ അടിസ്ഥാന പ്രമാണങ്ങളില്‍ അനിഷേധ്യമായ തെളിവൊന്നുമില്ല. നബി(സ)യുടെ വസ്‌ത്രമോ മുടിയോ അദ്ദേഹം വുദ്വൂ ചെയ്‌തതിന്റെ ബാക്കി വെള്ളമോ മുഖേന അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ചേക്കാം എന്ന്‌ പ്രത്യാശിച്ച സ്വഹാബികള്‍ അവരുടെ കൂട്ടത്തില്‍ തന്നെയുള്ള മ ഹാത്മാക്കളുടെ വസ്‌ത്രമോ മുടി യോ മറ്റോ കൊണ്ട്‌ ബര്‍ക്കത്തെടുത്തതായി വിശ്വസ്‌തര്‍ മുഖേന റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.

അല്ലാഹു തെരഞ്ഞെടുത്തു നിയോഗിച്ച പാപമുക്തരായ പ്രവാചകന്മാര്‍ക്ക്‌ ബാധകമായ കാര്യങ്ങളൊക്കെ മറ്റു മഹാന്മാര്‍ക്ക്‌ ബാധകമാക്കുന്നതിന്‌ ഒട്ടും ന്യായമില്ല. അസ്‌മാഇന്റെ(റ) സഹോദരിയാണല്ലോ പ്രവാചകപത്‌നി ആ ഇശ(റ). അവരുടെ പിതാവും ഒന്നാം ഖലീഫയുമാണല്ലോ അ ബൂബക്കര്‍ സിദ്ദീഖ്‌(റ). സഹോദരിയും പിതാവും മഹാത്മാക്കളുടെ കൂട്ടത്തില്‍ പെട്ടവരാണെങ്കിലും അവര്‍ ഉപയോഗിച്ച വസ്‌ തുക്കള്‍ കൊണ്ട്‌ അസ്‌മാഅ്‌(റ) ബര്‍ക്കത്തെടുത്തതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. മറ്റു സ്വഹാബികളും അങ്ങനെ ബര്‍ക്കെത്തെടുത്തതിന്‌ തെളിവില്ല. പ്രവാചകന്മാര്‍ക്ക്‌ ബാധകമായതൊക്കെ ഇവിടത്തെ മഹാത്മാ വേഷക്കാര്‍ക്കും ബാധകമാക്കാന്‍ ശ്രമിക്കുന്നവര്‍ ബോധപൂര്‍വം ബഹുജനങ്ങളെ കബളിപ്പിക്കുകയാണ്‌.

ബര്‍ക്കത്തിന്റെ കാര്യം പറയുമ്പോള്‍ അത്‌ അല്ലാഹുവില്‍ നിന്ന്‌ നല്‌കപ്പെടുന്നതാണെന്ന്‌ പ്രത്യേകം ഓര്‍ക്കേണ്ടതാണ്‌. `അല്ലാഹുമ്മ ബാരിക്‌ അലാ മുഹമ്മദ്‌' (അല്ലാഹുവേ, മുഹമ്മദി(സ)ന്റെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്ന്‌ പ്രാര്‍ഥിക്കാനാണല്ലോ ന ബി(സ) പഠിപ്പിച്ചത്‌. അതിനാല്‍ ന ബി (സ)യുമായി ബന്ധപ്പെട്ട കാ ര്യങ്ങളിലൂടെ അദ്ദേഹത്തിന്റെ അ നുഗ്രഹമല്ല അല്ലാഹുവിന്റെ അനുഗ്രഹമാണ്‌ പ്രതീക്ഷിക്കാവുന്നത്‌. കാര്യങ്ങള്‍ കണിശമായി ജനങ്ങ ളെ പഠിപ്പിക്കുകയാണ്‌ നല്ല പണ്ഡിതന്മാര്‍ ചെയ്യേണ്ടത്‌.

Followers -NetworkedBlogs-

Followers