ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label വിവാഹമുക്ത. Show all posts
Showing posts with label വിവാഹമുക്ത. Show all posts

വഖഫ്‌ നിയമം ഖുര്‍ആനിന്‌ വിരുദ്ധമോ?


എന്റെ സുഹൃത്തിന്റെ മകളുടെ നിക്കാഹ്‌ കഴിഞ്ഞ ഏപ്രിലില്‍ നടന്നു. മൂന്ന്‌ ദിവസത്തിനു ശേഷം, അവള്‍ക്കിഷ്‌ടമില്ലാത്തതിനാല്‍ അവളുടെ ആവശ്യപ്രകാരം വിവാഹമോചനം നടത്തുകയും ചെയ്‌തു.

ഈ കാലയളവില്‍ അവര്‍ രണ്ടു പേരും ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ കഴിഞ്ഞിട്ടില്ലെന്ന്‌ രണ്ടു പേരും സമ്മതിച്ചു. അപ്പോള്‍ അവള്‍ ഇദ്ദ ആചരിക്കേണ്ടതില്ല എന്ന്‌ (വി.ഖു. 33:49) വ്യക്തമാക്കുന്നു. എന്നാല്‍ അവള്‍ക്ക്‌ വേറെ കല്യാണം വന്നപ്പോള്‍ മൂന്ന്‌ മാസം കഴിയണമെന്ന്‌ വഖഫ്‌ ബോര്‍ഡ്‌ സെക്രട്ടറി അവരെ രേഖാമൂലം അറിയിച്ചു. ഇത്‌ ഇസ്‌ലാമിക വിരുദ്ധമല്ലേ?

അബൂജാബിറ (പള്ളിക്കല്‍ )

അവര്‍ തമ്മില്‍ ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്ന്‌ ഉറപ്പാണെങ്കില്‍ അവള്‍ ഇദ്ദ: ആചരിക്കേണ്ടതില്ല. ഏത്‌ സമയത്തും അവള്‍ക്ക്‌ പുനര്‍വിവാഹം ചെയ്യാവുന്നതാണ്‌. ഈ വിഷയത്തില്‍ വഖഫ്‌ ബോര്‍ഡ്‌ ഇടപെട്ടതിന്റെ സാഹചര്യം വ്യക്തമല്ല.
 

ഇദ്ദയും വിവാഹമുക്തയുടെ വിധിയും

ഭര്‍ത്താവ്‌ മരണമടഞ്ഞ ഒരാളുടെ ഭാര്യയെ ഇദ്ദ കാലയളവില്‍ അന്യമതസ്ഥരായ സ്‌ത്രീകള്‍ക്ക്‌ കാണാന്‍ പാടില്ലേ? മകന്റെ ഭാര്യയെ ത്വലാഖ്‌ ചൊല്ലിക്കഴിഞ്ഞാല്‍ ഭര്‍ത്താവിന്റെ പിതാവിന്‌ അവള്‍ അന്യസ്‌ത്രീ തന്നെയല്ലേ? ത്വലാഖിനു ശേഷം മരുമകള്‍ ബന്ധം പാടുണ്ടോ?
കെ ഹൈദ്രോസ്‌ നിലമ്പൂര്‍

ഭര്‍ത്താവ്‌ മരിച്ചതിന്റെ പേരില്‍ ദു:ഖമാചരിക്കുന്ന സ്‌ത്രീ കണ്ണില്‍ സുറുമയിടരുതെന്നും വര്‍ണഭംഗിയുള്ള വസ്‌ത്രം ധരിക്കരുതെന്നും ശരീരത്തില്‍ ചായം പൂശരുതെന്നും സുഗന്ധം പൂശരുതെന്നും നബി(സ) വിലക്കിയതായി പ്രബലമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. അന്യപുരുഷന്മാരെയോ അമുസ്‌ലിം സ്‌ത്രീകളെയോ കാണാന്‍ പാടില്ല എന്ന കര്‍ശനമായ വിലക്ക്‌ ഖുര്‍ആനിലോ പ്രബലമായ ഹദീസുകളിലോ കാണുന്നില്ല. എന്നാല്‍ 24:31 ഖുര്‍ആന്‍ സൂക്തത്തില്‍ അനുശാസിക്കുന്ന പെരുമാറ്റ-വസ്‌ത്രധാരണ മര്യാദകള്‍ ദു:ഖമാചരിക്കുന്ന സ്‌ത്രീകള്‍ നിര്‍ബന്ധമായി പാലിക്കേണ്ടതാണ്‌ എന്ന കാര്യത്തില്‍ സംശയത്തിന്നവകാശമില്ല. ഈ സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ മുസ്‌ലിം സ്‌ത്രീകള്‍ അമുസ്‌ലിം സ്‌ത്രീകളുടെ മുമ്പില്‍ ശിരോവസ്‌ത്രം ഉള്‍പ്പെടെയുള്ള മാന്യമായ വേഷം ധരിക്കണമെന്നത്രെ.

മകന്‍ വിവാഹമോചനം ചെയ്‌താല്‍ അമ്മോശന്‍-മരുമകള്‍ എന്ന ബന്ധം ഇല്ലാതാകും എന്ന കാര്യം ഉറപ്പാണല്ലോ. 24:31ല്‍ ഭര്‍തൃപിതാവിന്‌ മുമ്പില്‍ ഹിജാബ്‌ നിര്‍ബന്ധമല്ലെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ മകനും മരുമകളും ദാമ്പത്യ ബന്ധം തുടരുന്ന കാലത്തേക്ക്‌ മാത്രമേ ബാധകമാവുകയുള്ളൂ. എന്നാല്‍ ഖുര്‍ആനില്‍ നിര്‍ദേശിച്ചപോലെ ത്വലാഖിനു ശേഷം ഇദ്ദ: കാലത്ത്‌, ഭര്‍ത്താവും ഭര്‍തൃപിതാവും താമസിക്കുന്ന വീട്ടില്‍ തന്നെയാണ്‌ മരുമകള്‍ താമസിക്കുന്നതെങ്കില്‍ ഹിജാബ്‌ കര്‍ശനമായി പാലിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുണ്ട്‌. പക്ഷെ, നമ്മുടെ നാട്ടില്‍ വിവാഹമുക്തയായ സ്‌ത്രീ ഇദ്ദ:കാലത്ത്‌ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന രീതി നിലവിലില്ലല്ലോ.

Followers -NetworkedBlogs-

Followers