ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label അനാചാരം. Show all posts
Showing posts with label അനാചാരം. Show all posts

കുഞ്ഞിന്റെ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ സുന്നത്തല്ലേ?

കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ്‌ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ ഈയിടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നതിന്റെ വിധി എന്താണ്‌?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന്‌ പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ഏത്‌ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക്‌ ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന്‌ പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന്‌ വരാം. ഒരു പരമ്പര മാത്രമുള്ളത്‌ തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്‌.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക്‌ വിളിക്കുന്നത്‌ കണ്ടുവെന്ന്‌ അബൂറാഫിഇല്‍ നിന്ന്‌ ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ്‌ അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത്‌ സഹീഹാണെന്ന്‌ തിര്‍മിദി പറഞ്ഞുവെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക ഹദീസ്‌ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക്‌ സുന്നത്തല്ലെന്ന്‌ പറയുന്നത്‌. അഹ്‌മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ക്ക്‌ പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ്‌ ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

സിയാറത്തിനു വേണ്ടി ഖബ്‌ര്‍ കെട്ടിപ്പൊക്കാമോ?


അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തത്തില്‍ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതിന്‌ തെളിവുണ്ടെന്നും ഇത്‌ പാടില്ലെന്ന്‌ പറയുന്ന ഹദീസ്‌ സജ്ജനങ്ങളുടെ ഖബ്‌റിന്‌ ബാധകമല്ലെന്നും സിയാറത്ത്‌ ചെയ്യുന്നവര്‍ക്ക്‌ വെയിലും മഴയും ഏല്‌ക്കാതിരിക്കാന്‍ വേണ്ടി സാലിഹീങ്ങളുടെ ഖബ്‌റിന്‌ മേല്‍പുരയുണ്ടാക്കുന്നത്‌ പുണ്യകര്‍മമാണെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു? ഈ വാദത്തിന്‌ പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂർ, നല്ലളം

ഒരു കാര്യം ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നോ പുണ്യകരമാണെന്നോ നിഷിദ്ധമാണെന്നോ ഉള്ള മതവിധി വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ നേരിട്ട്‌ കണ്ടുപിടിക്കാന്‍ നാലു ഇമാമുകളുടെ കാലശേഷമുള്ള ആര്‍ക്കും അര്‍ഹതയില്ലെന്നാണ്‌ കേരളത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എക്കാലത്തും ഉറപ്പിച്ചു പറഞ്ഞു പോന്നിട്ടുള്ളത്‌. ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ ഇമാം ശാഫിഈയും ഇമാം അബൂഹനീഫയും കണ്ടെത്തിയതല്ലാത്ത യാതൊരു മതവിധിയും ഈ അടിസ്ഥാനത്തില്‍ കേരളത്തിലെ യാഥാസ്ഥിതികര്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍, അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തം ജാറം നിര്‍മാണം പുണ്യകരമാണെന്നതിന്‌ തെളിവാണെന്ന്‌ ഒരു മദ്‌ഹബിന്റെ ഇമാമും പറഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ ഉണ്ടെങ്കില്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അത്‌ ഉദ്ധരിക്കട്ടെ.

കേരളത്തിലെ ഏറ്റവും പ്രശസ്‌തനായ ശാഫിഈ പണ്ഡിതന്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമാണ്‌. അദ്ദേഹത്തിന്റെ സുപ്രധാന ഗ്രന്ഥമാണ്‌ ഫത്‌ഹുല്‍മുഈന്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രത്തിലെ ആധികാരിക പ്രമാണമായിട്ടാണ്‌ കേരളത്തിലെ ശാഫിഈ മദ്‌ഹബുകാരെല്ലാം ഈ ഗ്രന്ഥത്തെ കണക്കാക്കുന്നത്‌. ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ നിഷിദ്ധമാണെന്നും പൊതുസ്ഥലത്താണ്‌ കെട്ടിടമുണ്ടാക്കിയതെങ്കില്‍ അത്‌ പൊളിച്ചുനീക്കേണ്ടതാണെന്നുമാണ്‌ ശൈഖ്‌ മഖ്‌ദൂം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. സജ്ജനങ്ങളുടെ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ അനുവദനീയമാണെന്നോ പുണ്യകരമാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.

നബിചര്യയ്‌ക്ക്‌ വില കല്‌പിക്കുന്ന ആരും തള്ളിപ്പറയാത്ത ആധികാരിക ഹദീസ്‌ ഗ്രന്ഥമാണ്‌ സ്വഹീഹ്‌ മുസ്‌ലിം. ``ഖബ്‌റിന്മേല്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും റസൂല്‍(സ) നിരോധിച്ചിരിക്കുന്നു'' എന്ന്‌ ജാബിര്‍(റ) എന്ന സ്വഹാബി മുഖേന ഇമാം മുസ്‌ലിമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇമാം ശാഫിഈ കഴിഞ്ഞാല്‍ ശാഫിഈ മദ്‌ഹബില്‍ ഏറ്റവും പ്രാധാന്യം കല്‌പിക്കപ്പെടുന്ന പണ്ഡിതനാണ്‌ ഇമാം നവവി. അദ്ദേഹത്തിന്റെ രിയാദുസ്സ്വാലിഹീന്‍ എന്ന ഹദീസ്‌ സമാഹാരത്തില്‍ 348ാം അധ്യായത്തില്‍ ഈ ഹദീസ്‌ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. നവവിയുടെ ഈ ഹദീസ്‌ സമാഹാരം സമസ്‌തക്കാരുടെ മദ്‌റസകളിലും പള്ളിദര്‍സുകളിലും വ്യാപകമായി പഠിപ്പിച്ചുവരുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ എന്തു ദുര്‍വ്യാഖ്യാനമാണ്‌ പറഞ്ഞുകൊടുക്കാറുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല.

റസൂലും(സ) ജാബിര്‍ എന്ന സ്വഹാബിയും അദ്ദേഹം ഉദ്ധരിച്ച ഹദീസ്‌ തെന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഇമാം മുസ്‌ലിമും ആ ഹദീസ്‌ രിയാദുസ്സ്വാലിഹീന്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ ഇമാം നവവിയുമെല്ലാം അല്‍കഹ്‌ഫിലെ 21ാം സൂക്തം അറിയുന്നവരാണ്‌. എന്നിട്ടും ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കരുത്‌ എന്ന വിലക്ക്‌ ആ സൂക്തത്തിനെതിരാണെന്ന്‌ അവര്‍ക്കാര്‍ക്കും മനസ്സിലായില്ലെന്നല്ലേ സമസ്‌ത പുരോഹിതന്മാരുടെ വാദത്തിന്റെ ധ്വനി? ഖബ്‌ര്‍ സിയാറത്ത്‌ എന്ന പുണ്യകര്‍മത്തെപ്പറ്റി ധാരണയില്ലാത്തവരായിരുന്നില്ലല്ലോ റസൂലും(സ) സ്വഹാബികളും സച്ചരിതരായ പൂര്‍വികന്മാരും. സജ്ജനങ്ങളുടെ ഖബ്‌റും ദുര്‍ജനങ്ങളുടെ ഖബ്‌റും തമ്മില്‍ കെട്ടിടമുണ്ടാക്കുന്നത്‌ സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന്‌ ഇവരാരും പറഞ്ഞിട്ടില്ല.

ജമാഅത്തുകാരും ബിദ്‌അത്ത്‌ നിര്‍വചനവും

``ജമാഅത്ത്‌ മഹല്ലുകളിലും വൃത്തങ്ങളിലും ഒരുവിധ ശിര്‍ക്ക്‌ ബിദ്‌അത്തുകളും നടക്കുന്നില്ല. സലഫികള്‍ ശിര്‍ക്ക്‌ ബിദ്‌അത്തുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെല്ലാം അങ്ങനെത്തന്നെയാണോ എന്ന്‌ പരിശോധിക്കേണ്ടതുമുണ്ട്‌. നാലു സുന്നി മദ്‌ഹബുകളില്‍ ഏതെങ്കിലും ഒന്ന്‌ അംഗീകരിച്ച ചില ആചാരങ്ങള്‍ അപ്പടി ബിദ്‌അത്താണ്‌ എന്ന്‌ വിധി കല്‌പിക്കാന്‍ വയ്യ. റബീഉല്‍ അവ്വലില്‍ പ്രവാചകനെ അനുസ്‌മരിക്കുകയും തിരുമേനിയുടെ അധ്യാപനങ്ങളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളെല്ലാം ബിദ്‌അത്താണെന്ന അഭിപ്രായം മറ്റു പലര്‍ക്കുമെന്ന പോലെ ജമാഅത്തിനുമില്ല.''

നബിദിനത്തിലെ ക്വിസ്‌ പ്രോഗ്രാം ന്യായീകരിച്ചുകൊണ്ട്‌ മാര്‍ച്ച്‌ 12ന്റെ പ്രബോധനത്തില്‍ (പേ. 30) പ്രസിദ്ധീകരിച്ചത്‌. മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?

ഡോ. പി മുസ്‌തഫ, നീര്‍ചാല്‍, കണ്ണൂര്‍
ജമാഅത്തുകാര്‍ ശിര്‍ക്കും ബിദ്‌അത്തും ചെയ്യുന്നവരാണെന്നോ പ്രചരിപ്പിക്കുന്നവരാണെന്നോ മുജാഹിദുകള്‍ ആരോപിക്കാറില്ല. എന്നാല്‍ ശിര്‍ക്കിനും ബിദ്‌അത്തുകള്‍ക്കുമെതിരില്‍ മുജാഹിദുകള്‍ നടത്തുന്ന ബോധവത്‌കരണത്തെ, സമുദായത്തെ ഭിന്നിപ്പിക്കുന്ന നടപടിയായി ചിത്രീകരിച്ചുകൊണ്ട്‌ ജമാഅത്തുകാര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തിട്ടുണ്ട്‌. മുജാഹിദുകള്‍ രാഷ്‌ട്രീയശിര്‍ക്കില്‍ അകപ്പെട്ടിരിക്കുകയാണെന്ന്‌ സ്ഥാപിക്കാനും അവര്‍ ലേഖനങ്ങളിലൂടെ ശ്രമിച്ചിട്ടുണ്ട്‌. `മതമില്ലാത്ത ജീവന്റെ' വക്താക്കളായ ഭൗതികവാദികള്‍ക്ക്‌ നിരുപാധികം രാഷ്‌ട്രീയപിന്തുണ നല്‌കുന്നതിനെ തൗഹീദിന്റെ താല്‌പര്യമെന്നോണം അവര്‍ ന്യായീകരിച്ചിട്ടുണ്ട്‌. ജമാഅത്ത്‌ മഹല്ലുകളില്‍ യാതൊരു വിധ ബിദ്‌അത്തുകളും നടക്കുന്നില്ല എന്ന്‌ പറയുന്നതോടൊപ്പം ബിദ്‌അത്തിന്റെ നിര്‍വചനത്തില്‍ മായം കലര്‍ത്തുന്നത്‌ നെറികേടാണ്‌.

നാലു മദ്‌ഹബ്‌ ഇമാമുകളും ആ മദ്‌ഹബുകളിലെ പ്രമുഖ പണ്ഡിതന്മാരും അംഗീകരിച്ച നിലപാട്‌ ഒരു കാര്യം മതാചാരമായി സ്വീകരിക്കണമെങ്കില്‍ അത്‌ അല്ലാഹുവോ റസൂലോ(സ) പഠിപ്പിച്ചതായിരിക്കണമെന്നാണ്‌. അല്ലാഹുവോ റസൂലോ(സ) പഠിപ്പിക്കാത്ത വല്ല മതാചാരവും ആരെങ്കിലും നടപ്പാക്കിയാല്‍ അത്‌ ബിദ്‌അത്ത്‌ എന്ന നിലയില്‍ തള്ളിക്കളയേണ്ടതാണ്‌ എന്ന കാര്യത്തില്‍ മദ്‌ഹബ്‌ ഇമാമുകള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഫത്‌ഹുല്‍മുഈന്‍ ഉള്‍പ്പെടെയുള്ള ശാഫിഈഫിഖ്‌ഹിന്റെ ഗ്രന്ഥങ്ങളില്‍ ചില നമസ്‌കാരങ്ങളും നോമ്പുകളും ബിദ്‌അത്താണെന്ന്‌ വ്യക്തമാക്കിയിട്ടുള്ളത്‌ അവയ്‌ക്ക്‌ നബിചര്യയില്‍ തെളിവില്ലാത്തതുകൊണ്ട്‌ തന്നെയാണ്‌. ഇതേ നിലപാട്‌ തന്നെയാണ്‌ ഈ വിഷയത്തില്‍ മുജാഹിദുകള്‍ക്കുള്ളത്‌. പ്രാമാണികമായ ഹദീസിനെക്കാള്‍ മദ്‌ഹബീ വീക്ഷണത്തിന്‌ മുന്‍ഗണന നല്‌കുന്ന രീതി നാലു മദ്‌ഹബിന്റെ ഇമാമുകളും അംഗീകരിച്ചിട്ടില്ല. പില്‌ക്കാലത്ത്‌ മദ്‌ഹബീ പക്ഷപാതിത്വത്തിന്‌ മുസ്‌ലിം സമൂഹത്തില്‍ വേരോട്ടമുണ്ടായപ്പോഴാണ്‌ ഇമാമിന്റെ വാക്കിന്‌ നബിവചനത്തെക്കാള്‍ പ്രാധാന്യം കല്‌പിക്കുന്ന ദുഷ്‌പ്രവണത വളര്‍ന്നുവന്നത്‌.

റബീഉല്‍അവ്വലില്‍ നബിദിനം ആചരിക്കണമെന്നോ മൗലീദ്‌ ഓതണമെന്നോ നബിദിന പ്രഭാഷണമോ ക്വിസ്സോ നടത്തണമെന്നോ നാലു ഇമാമുകളും അഭിപ്രായപ്പെട്ടിട്ടില്ല. നബി(സ) മാതൃക കാണിക്കാത്ത ഈ കാര്യങ്ങളെ മതാചാരമാക്കാന്‍ പാടില്ലെന്ന്‌ മുജാഹിദുകള്‍ പറയുന്നത്‌ പ്രബലമായ ഹദീസിന്റെയും നാലു ഇമാമുകള്‍ ഉള്‍പ്പെടെയുള്ള സച്ചരിതരായ പൂര്‍വികരുടെ നിലപാടിന്റെയും പിന്‍ബലത്തിലാണ്‌. എല്ലാതരം ബിദ്‌അത്തുകാരും കൂടി ഒരു രാഷ്‌ട്രീയ കോണ്‍ഫെഡറേഷന്‍ രൂപീകരിക്കുകയോ വോട്ടുകച്ചവടം നടത്തുകയോ ചെയ്യുക എന്ന അജണ്ട മദ്‌ഹബ്‌ ഇമാമുകളോ അവരുടെ പ്രമുഖ ശിഷ്യന്മാരോ അംഗീകരിക്കുന്നതല്ല. പ്രവാചക വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന ക്ലാസുകളും പ്രഭാഷണങ്ങളും എല്ലാ കാലത്തും നടത്താം. അതുപോലെ തന്നെയാണ്‌ ക്വിസ്‌ പരിപാടികളും മറ്റും. അതൊക്കെ റബീഉല്‍ അവ്വലില്‍ മാത്രം അനുഷ്‌ഠിക്കുന്ന ആചാരങ്ങളാക്കുന്നതിനോടാണ്‌ വിയോജിപ്പ്‌.

ഭൗതിക ആചാരങ്ങള്‍ നിഷിദ്ധമോ?


``തൊപ്പി ധരിക്കുന്നത്‌ അനുവദനീയ (ദുന്‍യവി) കാര്യമാണ്‌. കാരണം വിലക്കില്ല എന്നത്‌ തന്നെ. എന്നാല്‍ മതപരമായിട്ടാണ്‌ ചെയ്യുന്നതെങ്കില്‍ അതിന്‌ തെളിവുവേണം.''
``നബി കാരക്ക തിന്നു എന്നത്‌ കൊണ്ട്‌ അത്‌ തിന്നുന്നത്‌ ഇബാദത്താവുകയില്ല. എന്നാലത്‌ നോമ്പ്‌ തുറക്കുമ്പോഴാണെങ്കില്‍ ഇബാദത്താണുതാനും. കാരണം അതിന്‌ മതപരമായ തെളിവുകളുണ്ട്‌.''
യഥാക്രമം സുന്നി- ജമാഅത്തുകാര്‍ക്കെതിരിലുള്ള മുജാഹിദുകളുടെ രണ്ട്‌ സമര്‍ഥനമാണിവ. ഈ വാദങ്ങളുടെ അടിസ്ഥാനത്തില്‍ പരീക്ഷയില്‍ വിജയിച്ചതിന്റെയോ പുതിയ വാഹനം വാങ്ങിയതിന്റെയോ കട തുടങ്ങിയതിന്റെയോ വീടുവെച്ചതിന്റെയോ സന്തോഷത്തില്‍ മധുരം നല്‌കുന്നതിന്‌ `തെളിവുണ്ടോ' എന്ന്‌ നോക്കേണ്ടതില്ല. `വിലക്കുണ്ടോ' എന്ന്‌ നോക്കിയാല്‍ മതി എന്ന്‌ മനസ്സിലാക്കാം. ഈ ആചാരങ്ങള്‍ ഭൗതികമാണെന്ന നിലക്ക്‌ അനുവദനീയമായത്‌ പോലെ ജന്മദിനത്തില്‍ കുട്ടികള്‍ കൂട്ടുകാര്‍ക്ക്‌ മധുരം നല്‌കുന്നത്‌ ഹലാലാവുകയില്ലേ? പിന്നെ എന്തിനാണ്‌ ഹറാമാക്കുന്നത്‌?
നാസ്വിഹ്‌, ബഹ്‌റൈന്‍

കട തുടങ്ങുന്നതിന്റെ സന്തോഷത്താല്‍ മധുരം നല്‌കുന്നതും ജന്മദിന സല്‍ക്കാരവും തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ട്‌. ഒന്ന്‌, ജന്മദിനം എന്നത്‌ ഒരു സങ്കല്‌പം മാത്രമാണ്‌. ചാന്ദ്രവര്‍ഷത്തിന്റെ അടിസ്ഥാനത്തിലുള്ള ജന്മദിനമായിരിക്കില്ല സൗരവര്‍ഷമനുസരിച്ചുള്ള ജന്മദിനം. ഫെബ്രുവരി 29ന്‌ ജനിച്ച വ്യക്തിക്ക്‌ നാലു വര്‍ഷത്തിലൊരിക്കലേ ഈ സങ്കല്‌പത്തിനു പോലും സാധുതയുള്ളൂ. ശകവര്‍ഷ ഗണനയനുസരിച്ച്‌ ജന്മദിനം ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമായിരിക്കും. ബഹായീ വര്‍ഷക്കണക്ക്‌ പ്രകാരം ജന്മദിനങ്ങളുടെ എണ്ണം വളരെ കൂടും. കട തുടങ്ങുക എന്നത്‌ ഒരു യാഥാര്‍ഥ്യമായിരിക്കുമല്ലോ. രണ്ട്‌, ഒരു ദിവസം തന്റെ ജന്മദിനമാകുന്നു എന്നതുകൊണ്ട്‌ മാത്രം അയാള്‍ മൗലികമായി യാതൊന്നും നേടുന്നില്ല എന്നതിനാല്‍ പ്രത്യേക സന്തോഷ പ്രകടനത്തിന്‌ പ്രസക്തിയൊന്നുമില്ല. മൂന്ന്‌, നബി(സ)യും സ്വഹാബികളും ഒരിക്കലും ജന്മദിനം ആഘോഷിച്ചിട്ടില്ല എന്നതിനാല്‍ അത്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇതരരുടെ സാംസ്‌കാരിക പ്രതീകങ്ങളെ സ്വാംശീകരിക്കുന്നത്‌ അനുചിതമായ അനുകരണമാകുന്നു. നാല്‌, വീരാരാധനാപരമായ ആചാരങ്ങളിലൊന്നാണ്‌ ജന്മദിനാഘോഷം. ആ രീതിയില്‍ തുടങ്ങുന്നതല്ലാത്ത ജന്മദിനാഘോഷം പോലും വീരാരാധനാ പ്രവണതകളിലേക്ക്‌ വഴിതെളിക്കാനിടയുണ്ട്‌.

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 

ഒന്ന്‌: അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.

രണ്ട്: നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികൾ; വിശിഷ്യാ സച്ചരിതരായ ഖലീഫമാർ‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

കന്നിമൂല


നിര്‍മാണത്തിലിരിക്കുന്ന എന്റെ വീടിന്റെ കന്നിമൂല എന്ന പ്രത്യേക ഭാഗത്ത്‌ മാലിന്യക്കുഴി എടുക്കാന്‍ പണിക്കാര്‍ തയ്യാറാവുന്നില്ല. കന്നിമൂലയ്‌ക്ക്‌ ഇസ്‌ലാമിക പ്രമാണവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
എന്‍ എച്ച്‌ കല്ലുരുട്ടി

ഇസ്‌ലാമിക ദൃഷ്‌ട്യാ എല്ലാ മൂലയും അല്ലാഹുവിന്റെ ഭൂമിയുടെ ഭാഗമാണ്‌. കന്നിമൂലയില്‍ മാലിന്യക്കുഴി ഉണ്ടാക്കിയാല്‍ അല്ലാഹു ശിക്ഷിക്കുമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും അഭൗതികമായ ശിക്ഷയോ ഉപദ്രവമോ ഏല്‌പിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ ഏകദൈവവിശ്വാസത്തിന്‌ തികച്ചും വിരുദ്ധമാണ്‌. നിങ്ങളുടെ പണിക്കാര്‍ക്ക്‌ ഈ വിഷയത്തില്‍ വല്ല ഭയവും ഉണ്ടെങ്കില്‍ ഭയമില്ലാത്ത വല്ലവരെയും വിളിച്ചു പണിയെടുപ്പിക്കുക.
മാലിന്യക്കുഴിയുണ്ടാക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന വിഷയം സ്വന്തം കിണറിലെയോ അയല്‍ക്കാരുടെ കിണറിലെയോ വെള്ളം അതു നിമിത്തം മലിനമായിത്തീരുമോ എന്നതാണ്‌. അങ്ങനെ സംഭവിക്കാന്‍ ഇടയാകുന്ന വിധത്തില്‍ മാലിന്യക്കുഴി ഉണ്ടാക്കരുത്‌. കുഴി നിറഞ്ഞൊഴുകി ദുര്‍ഗന്ധം കൊണ്ട്‌ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. വിശിഷ്യാ കുഴി വീട്ടിന്റെ മുന്‍ഭാഗത്താണെങ്കില്‍.

അഖീഖയെക്കുറിച്ച സംശയങ്ങള്‍

ഒരു കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട്‌ അഖീഖ അറുക്കുന്നത്‌ സംബന്ധിച്ച മതവിധിയെന്താണ്‌? അഖീഖ അറുക്കേണ്ടതിന്റെ ഏറ്റവും ശ്രേഷ്‌ഠമായ സമയമെപ്പോഴാണ്‌? അറുക്കേണ്ടത്‌ പിതാവാകണമെന്നുണ്ടോ? മാംസം ആര്‍ക്കൊക്കെ വിതരണം ചെയ്യണം? ഈ മാംസത്തിന്‌ പ്രത്യേക പുണ്യമുണ്ടോ? ഉരുവിനെ അറുക്കലും കുട്ടിയുടെ തലമുടി നീക്കം ചെയ്യലും ഒരേ നിമിഷത്തില്‍ തന്നെയാവണമെന്നുണ്ടോ? നീക്കം ചെയ്‌ത മുടിയുടെ അത്ര തൂക്കം സ്വര്‍ണത്തിന്റെ മൂല്യമനുസരിച്ച്‌ യതീമുകള്‍ക്ക്‌ ദാനംചെയ്യണമെന്ന്‌ പറയുന്നതിന്‌ തെളിവുണ്ടോ? മുടികളയുന്ന വേളയില്‍ കുട്ടിയെ പേരുവിളിക്കണമെന്നും ആ പേരാണ്‌ പരലോകത്ത്‌ വിചാരണവേളയില്‍ അല്ലാഹു വിളിക്കുകയെന്നും പറയുന്നതിന്‌ പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂര്‍, തൃശൂര്‍

അഖീഖ അറുക്കാന്‍ റസൂല്‍(സ) കല്‌പിച്ചതായും അദ്ദേഹത്തിന്റെ പൗത്രന്മാരുടെ പേരില്‍ അദ്ദേഹം അറുത്തതായും പ്രാമാണികമായ ഹദീസുകളില്‍ കാണാം. ``വല്ലവനും തന്റെ സന്തതിയുടെ പേരില്‍ ബലികര്‍മം ചെയ്യാന്‍ അഗ്രഹിക്കുന്നുവെങ്കില്‍ അവനത്‌ ചെയ്യട്ടെ'' എന്ന്‌ നബി(സ) പറഞ്ഞത്‌ നിര്‍ബന്ധ സ്വരത്തിലല്ലാത്തതിനാല്‍ അഖീഖ നിര്‍ബന്ധമല്ലാത്ത ഒരു പുണ്യകര്‍മമാണെന്നാണ്‌ ഭൂരിപക്ഷം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്‌. പ്രസവത്തിന്റെ ഏഴാം ദിവസമാണ്‌ അഖീഖ അറുക്കുകയും പേരിടുകയും തലമുണ്ഡനം നടത്തുകയും ചെയ്യേണ്ടതെന്ന്‌ റസൂല്‍(സ) പറഞ്ഞതായി പ്രമുഖ ഹദീസ്‌ പണ്ഡിതന്മാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസിലെ യുദ്‌ബഹു (അറുക്കപ്പെടേണ്ടതാണ്‌) എന്ന പദം നല്‍കുന്ന സൂചന, അറുക്കുന്നത്‌ പിതാവ്‌ തന്നെയാകണമെന്നില്ലെന്നാണ്‌. പണ്ഡിതന്മാരുടെ അഭിപ്രായവും അതുതന്നെയാണ്‌. ഏഴാം ദിവസത്തില്‍ അറുക്കാന്‍ സാധിക്കാത്തവന്‌ പതിനാല്‌, ഇരുപത്തൊന്ന്‌ എന്നീ ദിവസങ്ങളില്‍ അറുക്കുന്നതാണ്‌ ഉത്തമമെന്ന്‌ ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്‌ ഖണ്ഡിതമായ തെളിവിന്റെ പിന്‍ബലമില്ല. എട്ടാമത്തെയോ ഒമ്പതാമത്തെയോ ദിവസങ്ങളില്‍ അറുക്കുന്നതിനും വിരോധമില്ല. അറവും മുടിനീക്കലും ഒരേ സമയത്താകണമെന്ന്‌ ഹദീസുകളിലൊന്നും പറഞ്ഞിട്ടില്ല. അഖീഖയുടെ മാംസം ഇന്നവര്‍ക്കേ കൊടുക്കാവൂ എന്ന്‌ നബി(സ) പറഞ്ഞതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. ഈ മാംസം കഴിക്കുന്നത്‌ പ്രത്യേകം പുണ്യകരമാണെന്ന്‌ ഹദീസുകളില്‍ പറഞ്ഞിട്ടില്ല. മുടിയുടെ തൂക്കം സ്വര്‍ണമോ വെള്ളിയോ ദാനം ചെയ്യല്‍ സുന്നത്താണെന്ന്‌ ഒരു ഹദീസില്‍ പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ സനദ്‌ (റിപ്പോര്‍ട്ടര്‍മാരുടെ പരമ്പര) പ്രബലമല്ല. മുടികളയുമ്പോള്‍ പേരു വിളിക്കണമെന്നോ അപ്പോള്‍ വിളിക്കുന്ന പേരാണ്‌ പരലോകത്ത്‌ വിളിക്കുകയെന്നോ പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല.

മഹ്‌ര്‍ ‘കെട്ടിക്കൊടുക്കല്‍’


നിക്കാഹിനു ശേഷം ‘മഹ്‌റിന്റെ ചെയിന്‍ കെട്ടിക്കൊടുക്കല്‍’ എന്നൊരു ചടങ്ങ്‌ ഇന്ന്‌ പല വിവാഹങ്ങളിലും കാണുന്നു. അമുസ്‌ലിംകളുടെ താലികെട്ടല്‍ ചടങ്ങിന്‌ സമാനമല്ലേ ഇത്‌?

എ ആര്‍ അബ്‌ദുല്ല, മാത്തോട്ടം  

ഭര്‍ത്താവ്‌ ഭാര്യക്ക്‌ നല്‌കേണ്ടതാണല്ലോ മഹ്‌ര്‍. നിക്കാഹിന്റെ ചടങ്ങില്‍ വെച്ച്‌ അത്‌ അമ്മോശന്റെയോ അളിയന്റെയോ കൈയില്‍ ഏല്‌പിക്കേണ്ടതാണെന്ന്‌ ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും വ്യക്തമാക്കിയിട്ടില്ല. അത്‌ ഭാര്യയുടെ കൈയില്‍ കൊടുക്കുകയോ ചെയിനാണെങ്കില്‍ അവളുടെ കഴുത്തില്‍ അണിയിക്കുകയോ ചെയ്യുന്നതില്‍ യാതൊരു അപാകതയുമില്ല. എന്നാല്‍ ചെയിന്‍ അണിയിക്കല്‍ നിക്കാഹ്‌ ചടങ്ങിന്റെ ഭാഗമെന്നോണം ഒരു മതാചാരമാക്കി മാറ്റാന്‍ പാടില്ല. അത്‌ സദസ്സില്‍ ജനങ്ങളെ സാക്ഷ്യപ്പെടുത്തി ചെയ്യേണ്ടതുമില്ല.

വേദങ്ങളും വീഡിയോ ഫിലിമുകളും

ഇസ്‌ലാമിക പ്രബോധകര്‍ അവരുടെ ക്ലാസുകളിലും പ്രസംഗങ്ങളിലും അനിസ്‌ലാമിക വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ദൈവികവചനങ്ങളാണ്‌ എന്ന ധ്വനിയില്‍ ഉദ്ധരിച്ചുകാണുന്നു. ഉദാ: ബൈബിള്‍, ഗീത. ഇതിന്‌ പ്രവാചകമാതൃകയുണ്ടോ? ചിലര്‍ പ്രബോധനാവശ്യാര്‍ഥം ചിത്രങ്ങളോ വീഡിയോ ഫിലിമുകളോ ഉപയോഗിക്കുന്നത്‌ സുന്നത്തിനെതിരല്ലേ?

അബ്‌ദുര്‍റശീദ്‌, സേലം

പൂര്‍വ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചുകൊടുത്ത കാര്യം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ വേദാവതരണത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌. പൂര്‍വവേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളതെന്ന്‌ 2:41, 2:89, 2:91 തുടങ്ങിയ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൂര്‍വവേദങ്ങള്‍ അവയുടെ സാക്ഷാല്‍രൂപത്തില്‍ പൂര്‍ണ സത്യമാണെന്നത്രെ ഇവയില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ പൂര്‍വപ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അവതരിപ്പിച്ചുകൊടുത്ത രൂപത്തില്‍ ഒരു വേദവും ഇപ്പോള്‍ നിലനില്‌ക്കുന്നില്ല. അവ പലതരത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.


ഇസ്‌റാഈല്യരെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു”(വി.ഖു 5:13). “വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നു.” (വി.ഖു 5:15). “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.” (വി. ഖു 2:79). ഇന്നുള്ള ബൈബിള്‍ ഏതെങ്കിലുമൊരു പ്രവാചകന്‌ ദൈവം അവതരിപ്പിച്ചുകൊടുത്ത ഗ്രന്ഥമാണെന്ന്‌ ബൈബിളിന്റെ വക്താക്കള്‍പോലും പറയുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്‌. ഇന്ത്യന്‍ വേദങ്ങളെപ്പറ്റി ഖുര്‍ആനില്‍ പ്രത്യേക പരാമര്‍ശമൊന്നും ഇല്ല. അവയുടെ വക്താക്കളാകട്ടെ അവ സാക്ഷാല്‍ ദൈവം അവതരിപ്പിച്ചതാണെന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ പൂര്‍വ വേദങ്ങളില്‍ ദൈവിക വചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ടാകുമെന്നാണ്‌ മനസ്സിലാക്കാവുന്നത്‌.


ഇസ്‌ലാമിക പ്രബോധകര്‍ സംശയരഹിതമായ സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ളവരാണ്‌. അല്ലാഹുവും അവന്‍ നിയോഗിച്ച പ്രവാചകന്മാരും പഠിപ്പിച്ചതാണെന്ന്‌ ഉറപ്പുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്‌ബോധനം നടത്തുമ്പോഴേ ഈ ബാധ്യത നിറവേറുകയുള്ളൂ. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ പൂര്‍ണ സത്യമാണെന്ന്‌ തോന്നാന്‍ ഇടയാക്കുന്ന വിധത്തില്‍ പ്രബോധകര്‍ ഉദ്ധരിക്കരുത്‌. എന്നാല്‍ തെളിവായി ഉദ്ധരിക്കുന്നതും എതിര്‍ തെളിവ്‌ എന്ന നിലയില്‍ ഉദ്ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ത്രിയേക ദൈവസങ്കല്‌പത്തിനെതിരായി ബൈബിള്‍ വാക്യങ്ങളും ബഹുദൈവവാദത്തിനെതിരായി ഇന്ത്യന്‍ വേദങ്ങളില്‍ നിന്നുള്ള വാക്യങ്ങളും ഉദ്ധരിക്കുന്നതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഉദ്ധരിക്കുമ്പോഴും പൂര്‍വവേദങ്ങളുടെ ഇന്ന്‌ ലഭ്യമാകുന്ന പകര്‍പ്പുകള്‍ സംബന്ധിച്ച യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്‌ അഭികാമ്യം. സ്വഹാബികളോ സച്ചരിതരായ പൂര്‍വികരോ അവരുടെ പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ഖുര്‍ആനല്ലാത്ത വേദങ്ങളില്‍ നിന്ന്‌ യാതൊന്നും ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


മനുഷ്യനടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കുന്നത്‌ നബി(സ) കര്‍ശനമായി വിലക്കുകയും രൂപ നിര്‍മാതാക്കള്‍ക്ക്‌ പരലോകത്ത്‌ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുകയും ചെയ്‌തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സ്വൂറത്ത്‌ (രൂപം) എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വിഗ്രഹങ്ങളും പ്രതിമകളും ത്രിമാന ചിത്രങ്ങളും ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ ദ്വിമാനചിത്രങ്ങളും അതില്‍ ഉള്‍പ്പെടുമെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ രൂപനിര്‍മിതി കൂടാതെ ജീവികളുടെ പ്രതിച്ഛായ ലെന്‍സില്‍ പകര്‍ത്തുക മാത്രം ചെയ്യുന്ന ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിഷിദ്ധമായ സ്വൂറത്തില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും വീക്ഷണം. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പാവകള്‍ നബി(സ) വിലക്കിയിട്ടില്ലെന്ന്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള ചിത്രങ്ങളെ പല പണ്ഡിതന്മാരും വിലക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

നോമ്പിന്റെ നിയ്യത്ത്‌ എങ്ങനെ?

നോമ്പിന്‌ നിയ്യത്ത്‌ നിര്‍ബന്ധമല്ലേ? നബി(സ) പഠിപ്പിച്ച നിയ്യത്തിന്റെ രൂപം എങ്ങനെയാണ്‌? സുന്നി പള്ളികളില്‍ തറാവീഹിന്‌ ശേഷം ‘നവയ്‌തു സൗമ ഗദിന്‍....’ എന്നിങ്ങനെ ആളുകള്‍ക്ക്‌ നിയ്യത്ത്‌ ചൊല്ലിക്കൊടുക്കാറുണ്ട്‌. നബി(സ) ഇങ്ങനെ ചൊല്ലിക്കൊടുത്തിട്ടുണ്ടോ?


പി കെ മുഹമ്മദ്‌ നാദിര്‍, കണ്ണൂര്‍ .

എല്ലാ കര്‍മങ്ങളും അല്ലാഹു പരിഗണിക്കുന്നത്‌ നിയ്യത്തുകളനുസരിച്ചാണ്‌ അഥവാ ചെയ്യുന്ന ആളുകളുടെ ഉദ്ദേശമനുസരിച്ചാണ്‌ എന്ന്‌ വ്യക്തമാക്കുന്ന നബിവചനം തന്നെയാണ്‌ നോമ്പിന്റെ നിയ്യത്തിനുമുള്ള പ്രധാന തെളിവ്‌. ഇതിനുപുറമെ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: “വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിക്കുന്നത്‌ (അല്ലാഹുവിലുള്ള) വിശ്വാസത്തോടെയും അവന്റെ പ്രതിഫലം മാത്രം കാംക്ഷിച്ചുമാണെങ്കില്‍ അവന്‍ മുമ്പ്‌ ചെയ്‌തുപോയ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്‌‌.” അല്ലാഹുവിന്റെ മാത്രം പ്രതിഫലം കാംക്ഷിച്ചുകൊണ്ട്‌ നോമ്പനുഷ്‌ഠിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാകുന്നു.

പ്രവാചകപത്‌നി ഹഫ്‌സ(റ)യില്‍ നിന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു നബിവചനം ഇപ്രകാരമാകുന്നു. “നോമ്പനുഷ്‌ഠിക്കണമെന്ന്‌ ഫജ്‌റിന്‌ (പുലരിക്ക്‌) മുമ്പായി രാത്രിയില്‍ തന്നെ തീരുമാനിക്കാത്തവന്റെ നോമ്പ്‌ സാധുവല്ല.” ഒരു ദിവസം നോമ്പെടുക്കണമെന്ന്‌ അന്നത്തെ സ്വുബ്‌ഹിന്‌ മുമ്പുതന്നെ തീരുമാനിക്കുക എന്നത്‌ നിയ്യത്തിന്റെ ഒരു വശമാണെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാം. എന്നാല്‍ സുന്നത്ത്‌ നോമ്പുകള്‍ക്ക്‌ രാവിലെ തീരുമാനിച്ചാല്‍ മതിയെന്ന്‌ മറ്റു ചില ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാം.
നിയ്യത്ത്‌ മനസ്സിലാണ്‌ ഉണ്ടാകേണ്ടത്‌. അത്‌ നാവ്‌കൊണ്ട്‌ ഉച്ചരിക്കണമെന്നതിനോ, തറാവീഹിന്‌ ശേഷം ഇമാം ചൊല്ലിക്കൊടുത്ത്‌ മഅ്‌മൂമുകള്‍ ഏറ്റുചൊല്ലുന്നതിനോ പ്രാമാണികമായ തെളിവൊന്നുമില്ല. നബി(സ) സ്വഹാബികള്‍ക്ക്‌ രാത്രിയില്‍ നോമ്പിന്റെ നിയ്യത്ത്‌ ചൊല്ലിക്കൊടുത്തതായി പ്രബലമായ ഹദീസിലൊന്നും കാണുന്നില്ല.

മണ്ണ്‌ മന്ത്രിച്ചിടല്‍



മയ്യിത്ത്‌ മറവ്‌ ചെയ്യുന്ന സന്ദര്‍ഭത്തില്‍ മണ്ണു വാരി അതില്‍ മന്ത്രിച്ചൂതിയ ശേഷം ഖബ്‌റിലേക്ക്‌ ഇടുന്ന ഒരു ആചാരം കാണാനിടയായി. ഖബ്‌റിലേക്ക്‌ വാരിയിടുന്ന മണ്ണില്‍ മന്ത്രിച്ച്‌ ഊതുന്നതിന്‌ നബിചര്യയില്‍ തെളിവുണ്ടോ?

വാരിസ്‌ തലശ്ശേരി .

ഇല്ല, ഖുര്‍ആനിലോ ഹദീസിലോ മണ്ണില്‍ മന്ത്രിച്ച്‌ ഊതാനുള്ള നിര്‍ദേശമില്ല. നബി(സ)യോ സ്വഹാബികളോ അപ്രകാരം ചെയ്‌തതായി വിശ്വസനീയമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. അടിസ്ഥാനമില്ലാത്ത ആചാരങ്ങള്‍ വര്‍ധിപ്പിക്കുന്നത്‌ പരേതനോട്‌ കൂടുതല്‍ സ്‌നേഹവും ബഹുമാനവും ഉണ്ടെന്നതിന്‌ തെളിവായി ഗണിക്കപ്പെടുമെന്നാണ്‌ ചിലര്‍ കരുതുന്നത്‌.

Followers -NetworkedBlogs-

Followers