ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label കുറ്റകൃത്യം. Show all posts
Showing posts with label കുറ്റകൃത്യം. Show all posts

കുറ്റവാസന ഗര്‍ഭാവസ്ഥയില്‍ നിന്നുണ്ടാകുന്നതോ?

`കുറ്റവാസനയുടെ ഉറവിടത്തെ കുറിച്ച്‌ നടത്തിയ പഠനത്തില്‍ അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ നിന്നും ആരംഭിക്കുന്നതായി കണ്ടെത്തി. ഗര്‍ഭിണിക്ക്‌ മാനസിക സമ്മര്‍ദമുണ്ടെങ്കില്‍ അത്‌ ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ബാധിക്കുന്നു. പ്രസവശേഷം അസുഖങ്ങള്‍ ഉണ്ടാകാം. ഗര്‍ഭാവസ്ഥയില്‍ സ്‌ത്രീകള്‍ക്കുണ്ടാവുന്ന സമ്മര്‍ദത്തിന്റെ ഏറ്റക്കറച്ചിലിനനുസരിച്ചായിരിക്കും ക്രിമിനല്‍വാസനയും വളരുന്നത്‌. അക്രമസ്വഭാവം കാണിക്കുന്ന പലരുടെയും കുടുംബപശ്ചാത്തലം പരിശോധിച്ചാല്‍ ഇത്‌ മനസ്സിലാക്കാം.

കുട്ടികളുടെ ആരോഗ്യം അവരുടെ ഭ്രൂണാവസ്ഥ മുതല്‍ ശ്രദ്ധിക്കേണ്ടതാണ്‌. അമ്മയുടെ ചിന്തയും വികാരവും മനോനിലയും ശിശുക്കളെ സ്വാധീനിക്കുന്നുണ്ട്‌. ഗര്‍ഭകാലത്തെ മാനസികസമ്മര്‍ദം ശിശുക്കള്‍ക്ക്‌ ജീവിതകാലം മുഴുവനും നിലനില്‌ക്കുന്ന പ്രശ്‌നമായി മാറും. പിറവിയെടുത്തതിന്‌ ശേഷം സ്‌നേഹം ചൊരിയുന്നതിനെക്കാള്‍ ഗര്‍ഭസ്ഥശിശുവിനെ അംഗീകരിക്കാനും സ്‌നേഹിക്കാനും തയ്യാറാകുന്നതിലൂടെ താരതമ്യേന കുറ്റവാസന കുറഞ്ഞ കുട്ടികളുടെ ലോകം സൃഷ്‌ടിക്കാം. പാശ്ചാത്യരാജ്യങ്ങളില്‍ ഗര്‍ഭിണികളെ സംഗീതം കേള്‍പ്പിക്കുകയും അവര്‍ പാര്‍ക്കുന്നിടത്ത്‌ ഓമനത്തമുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും പതിവാണ്‌.'' (സ്‌ത്രീ, 2010 ഡിസം. 21)

`ഓരോ കുട്ടിയും ശുദ്ധ പ്രകൃതിയോടെയാണ്‌ ജനിക്കുന്നത്‌' എന്ന നബിവചനവും ഈ കണ്ടെത്തലും തമ്മില്‍ എങ്ങനെയാണ്‌ യോജിക്കുക?
പി കെ മുസംബുലു, വേരുപാലം

അല്ലാഹു ഓരോ ബീജവും സൃഷ്‌ടിക്കുന്നത്‌ ഒരു അണ്ഡവുമായി ചേര്‍ന്ന്‌ ഭ്രൂണമായി വളര്‍ന്ന്‌ ലക്ഷണമൊത്ത ശിശുവായി ജനിക്കാന്‍ വേണ്ടിയാണ്‌. ഗര്‍ഭാശയ വ്യവസ്ഥകള്‍ കൂട്ടിയിണക്കിയിട്ടുള്ളത്‌ ഗര്‍ഭസ്ഥശിശുവിന്റെ യഥോചിതമായ വളര്‍ച്ചയ്‌ക്ക്‌ ഉതകുന്ന വിധമാണ്‌. എന്നാലും പലവിധ ഭൗതിക കാരണങ്ങളാല്‍ ചില കുട്ടികള്‍ക്ക്‌ ജന്മനാ ശാരീരികമോ മാനസികമോ ആയ വൈകല്യങ്ങലുണ്ടാകാറുണ്ട്‌. അണുബോംബ്‌ വീണ നാടുകളിലും എന്‍ഡോസള്‍ഫാന്‍ പെയ്‌തിറങ്ങിയ നാടുകളിലും രാസവാതകം മഹാദുരന്തമായി പടര്‍ന്നുകയറിയ ഭോപ്പാലിലും മറ്റും ഇത്‌ ബീഭത്സമാംവിധം പ്രകടമാവുകയുണ്ടായി. ദൈവിക വ്യവസ്ഥ വികലമായതുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്‌.

ഇസ്‌ലാം വിഭാവനം ചെയ്യുന്നത്‌ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കുളിര്‍മയുള്ള സമാധാന നിര്‍ഭരമായ കുടുംബാംന്തരീക്ഷമാണ്‌. ``നിങ്ങള്‍ക്ക്‌ സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ക്ക്‌ ഇണകളെ സൃഷ്‌ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്‌തതും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (വി.ഖു 30:21). ഇത്തരം കുടംബാന്തരീക്ഷത്തില്‍ ഗര്‍ഭിണിക്കോ ഗര്‍ഭസ്ഥശിശുവിനോ നവജാതശിശുവിനോ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കോ അരക്ഷിതാവസ്ഥയുണ്ടാവില്ല. ഓരോ കുട്ടിയും ശുദ്ധപ്രകൃതിയോടെ ജനിക്കുന്നത്‌ ഇങ്ങനെയുള്ള കുടുംബ സാഹചര്യത്തിലായിരിക്കും.

ഗര്‍ഭിണിയുടെ ജീവിതം അരക്ഷിതാവസ്ഥയിലാവുകയോ അവളുടെ ദുസ്സ്വഭാവങ്ങളും ദുശ്ശീലങ്ങളും അപപോഷണവും മറ്റും നിമിത്തം ഗര്‍ഭസ്ഥശിശുവിന്റെ സ്ഥിതി അരക്ഷിതമാവുകയോ ചെയ്‌താല്‍ ശിശുവിന്‌ മാനസികവും ശാരീരികവുമായ അപചയമുണ്ടാവുക സ്വാഭാവികമാണ്‌. കുറ്റവാസനയും ഈ അപചയത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞുകൂടായ്‌കയില്ല.

ലൈംഗിക അരാജകത്വം കൊടികുത്തിവാഴുന്ന പാശ്ചാത്യ രാജ്യങ്ങളില്‍ കുടുംബത്തകര്‍ച്ച വ്യാപകമാണ്‌. ഇത്‌ നിമിത്തം ധാരാളം ഗര്‍ഭിണികള്‍ കടുത്ത മാനസിക സംഘര്‍ഷമനുഭവിക്കുന്നുണ്ടാകും. അതുകൊണ്ടാണ്‌ സംഗീതം, ചിത്രപ്രദര്‍ശനം തുടങ്ങിയ കൃത്രിമ മാര്‍ഗങ്ങളിലൂടെ സംഘര്‍ഷ ലഘൂകരണ യത്‌നങ്ങള്‍ നടത്തേണ്ടിവരുന്നത്‌. ഉത്തമ വികാരങ്ങള്‍ കൊണ്ട്‌ സമ്പുഷ്‌ടമായ ഇസ്‌ലാമിക കുടുംബാന്തരീക്ഷത്തില്‍ സംഘര്‍ഷത്തിന്റെ ലാവ പൊട്ടി ഒഴുകാന്‍ സാധ്യത വളരെ കുറവാണ്‌.

പ്രതിക്രിയ കുറ്റകൃത്യമാണോ?


തന്റെ സഹോദരിയെയോ മാതാവിനെയോ മാനഭംഗപ്പെടുത്തുകയോ കൊലപ്പെടുത്തുകയോ ചെയ്‌ത അക്രമികളെ വധിച്ച്‌ പ്രതികാരം ചെയ്‌താല്‍ ഒരു സത്യവിശ്വാസി പരലോകത്ത്‌ കുറ്റക്കാരനാവുമോ?

അക്രമികളില്‍ പെട്ടവര്‍ കുടുംബബന്ധത്തില്‍ പെട്ട വിശ്വാസികളാണെങ്കില്‍ പ്രത്യേകിച്ചും? ഇനി അവര്‍ പശ്ചാത്തപിച്ച്‌ മടങ്ങുന്നതിന്‌ വേണ്ടി അവര്‍ക്ക്‌ മാപ്പ്‌ കൊടുത്താല്‍ കൊല്ലപ്പെട്ടവരോട്‌ കാണിക്കുന്ന അനീതിയാകുമോ അത്‌? ഇങ്ങനെ മാപ്പ്‌ കൊടുക്കുന്നതുകൊണ്ട്‌ അതുമൂലമുണ്ടാകുന്ന നന്മ മുഖേന കൊല്ലപ്പെട്ടവരുടെ പാപങ്ങള്‍ അല്ലാഹു പൊറുത്തുകൊടുക്കുമെന്നും അവര്‍ക്ക്‌ അല്ലാഹുവിന്റെ അടുക്കല്‍ പുണ്യം ലഭിക്കുമെന്നും പ്രതീക്ഷിച്ചുകൂടേ? നഷ്‌ടപരിഹാരം വാങ്ങാതെ അക്രമികള്‍ക്ക്‌ മാപ്പ്‌ കൊടുത്തതിന്‌ ശേഷം അവര്‍ വീണ്ടും നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ മുതിര്‍ന്നാല്‍ അവരെ വധിച്ചുകളയാവുന്നതല്ലേ?

ടി എ കുറ്റിപ്പുറം


സ്വദേഹത്തിനു നേരെയോ ഉറ്റവരുടെ നേരെയോ സ്വന്തം സമ്പത്തിന്‌ നേരെയോ ആക്രമണമോ കയ്യേറ്റമോ ഉണ്ടായാല്‍ അതിനെ സര്‍വശക്തിയുമുപയോഗിച്ച്‌ ചെറുക്കാന്‍ ഏതൊരാള്‍ക്കും അല്ലാഹു അനുവാദം നല്‌കിയിട്ടുണ്ട്‌. മാപ്പ്‌ നല്‌കുകയും ക്ഷമിക്കുകയും ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചിട്ടുമുണ്ട്‌.
``തങ്ങള്‍ക്ക്‌ വല്ല മര്‍ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവര്‍ക്കും (അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകും) ഒരു തിന്മയ്‌ക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്മ തന്നെയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പു നല്‌കുകയും രഞ്‌ജിപ്പുണ്ടാക്കുകയുമാണെങ്കില്‍ അവന്നുള്ള പ്രതിഫലം അല്ലാഹുവിന്റെ ബാധ്യതയിലാകുന്നു. തീര്‍ച്ചയായും അവന്‍ അക്രമം ചെയ്യുന്നവരെ ഇഷ്‌ടപ്പെടുകയില്ല. താന്‍ മര്‍ദിക്കപ്പെട്ടതിനു ശേഷം വല്ലവനും രക്ഷാനടപടി സ്വീകരിക്കുന്ന പക്ഷം അത്തരക്കാര്‍ക്കെതിരില്‍ (കുറ്റം ചുമത്താന്‍) യാതൊരു മാര്‍വുമില്ല'' (വി.ഖു 42:39-41). ``നിങ്ങള്‍ ശിക്ഷാനടപടി സ്വീകരിക്കുകയാണെങ്കില്‍ (എതിരാളികളില്‍ നിന്ന്‌) നിങ്ങളുടെ നേരെയുണ്ടായ ശിക്ഷാനടപടിക്ക്‌ തുല്യമായ നടപടി നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിങ്ങള്‍ ക്ഷമിക്കുകയാണെങ്കിലോ അത്‌ തന്നെയാണ്‌ ക്ഷമാശീലര്‍ക്ക്‌ കൂടുതല്‍ ഉത്തമം.'' (വി.ഖു 16:126)
ആക്രമണകാരികളെ ചെറുക്കുന്നതിനിടയില്‍ മര്‍ദിതന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അയാള്‍ക്ക്‌ രക്തസാക്ഷിത്വത്തിന്റെ പ്രതിഫലമുണ്ടായിരിക്കുമെന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. അക്രമിക്ക്‌ പരിക്കേല്‌ക്കുകയോ അയാള്‍ കൊല്ലപ്പെടുകയോ ചെയ്‌താല്‍ പ്രതിരോധിച്ച മര്‍ദിതന്‍ അതിന്റെ പേരില്‍ അല്ലാഹുവിങ്കല്‍ കുറ്റവാളിയാവുകയില്ല. മാത്രമല്ല, അയാള്‍ അനുഗ്രഹത്തിനും പ്രതിഫലത്തിനും അവകാശിയായിത്തീരുകയും ചെയ്യും.
കൊലയാളിക്ക്‌ മാപ്പ്‌ നല്‌കുന്നത്‌ കൊല്ലപ്പെട്ടയാളോട്‌ അനീതി കാണിക്കലാവുകയില്ല. എന്നാല്‍ കൊലയാളിക്ക്‌ മാപ്പ്‌ ലഭിച്ചാല്‍ അയാള്‍ കൂടുതല്‍ ആളുകളെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന്‌ ആശങ്ക തോന്നുകയാണെങ്കില്‍ മാപ്പ്‌ നല്‌കാതിരിക്കുകയാണ്‌ നല്ലത്‌. ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുന്നവര്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ പ്രതിഫലവും പാപമോചനവും പ്രതീക്ഷിക്കാമെന്നാണ്‌ അനേകം ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ ബന്ധു മാപ്പ്‌ നല്‌കിയതിന്റെ പേരില്‍ കൊല്ലപ്പെട്ടയാള്‍ക്ക്‌ പാപമോചനമോ പ്രതിഫലമോ ലഭിക്കുമെന്നതിന്‌ ഖണ്ഡിതമായ തെളിവൊന്നും കണ്ടിട്ടില്ല. മാപ്പ്‌ ലഭിച്ച ശേഷം ആക്രമണങ്ങള്‍ തുടരുന്നവരെ വിധ്വംസക പ്രവര്‍ത്തകരായി ഗണിച്ച്‌ വളരെ കടുത്ത ശിക്ഷ നല്‌കാന്‍ ഇസ്‌ലാമിക ഭരണാധികാരിക്ക്‌ അധികാരമുണ്ടെന്നാണ്‌ വിശുദ്ധ ഖുര്‍ആനിലെ 5:33 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതാണ്‌.

Followers -NetworkedBlogs-

Followers