ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ശിക്ഷ. Show all posts
Showing posts with label ശിക്ഷ. Show all posts

ഇഹലോകത്ത്‌ ശിക്ഷയില്ലേ?


ഖുര്‍ആന്‍, ഹദീസ്‌ എന്നിവയില്‍ മനുഷ്യന്‍ ചെയ്യുന്ന ഒരുപാട്‌ തെറ്റുകുറ്റങ്ങള്‍ക്ക്‌ ശിക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഉദാഹരണമായി വ്യഭിചാരം, കൊല, മദ്യപാനം തുടങ്ങിയവക്കെല്ലാമുള്ള ശിക്ഷ ഇഹലോകത്ത്‌ തന്നെ മതം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ ആധുനിക മനുഷ്യന്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്‌ പലിശ. ധാരാളം ആളുകള്‍ പലിശക്കയത്തില്‍പെട്ട്‌ ജീവിതം നശിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, മതപ്രമാണങ്ങളില്‍ പലിശ ഇടപാടു നടത്തുന്നവര്‍ക്ക്‌ ഇഹലോകത്ത്‌ ഒരു ശിക്ഷയും വിധിക്കാത്തത്‌ മതം അപൂര്‍ണമാണെന്നതിലേക്ക്‌ സൂചനയല്ലേ?
അബ്‌ദുല്‍ഖാദര്‍ (വയനാട്‌)

ഇസ്‌ലാം ഏറ്റവുമധികം ഊന്നിപ്പറയുന്നത്‌ അധര്‍മങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്ക്‌ ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കുന്ന ശിക്ഷയെ സംബന്ധിച്ചാണ്‌. അല്ലാഹുവെ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങള്‍ വര്‍ജിക്കുന്നതിനേ അവന്‍ മൂല്യം കല്‌പിക്കുകയുള്ളൂ. ദൈവഭയമില്ലാത്ത മനുഷ്യന്‍ ഭരണകൂടത്തെയോ നീതിപീഠത്തെയോ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ പിന്മാറുന്നത്‌ കൊണ്ട്‌ സമൂഹത്തിന്‌ സൈ്വരവും സമാധാനവും ലഭിക്കുമെങ്കിലും അയാള്‍ക്ക്‌ ദൈവികമായ പ്രതിഫലമൊന്നും പ്രതീക്ഷിക്കാവുന്നതല്ല. അതിനാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള പാപങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ അല്ലാഹു ഭൗതികശിക്ഷ മുഖേന ഇടപെടുന്നില്ല. കള്ളം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെത്തന്നെ അതിനുള്ള പ്രലോഭനത്തെ അതിജയിച്ചുകൊണ്ട്‌ സത്യസന്ധത മുറുകെ പിടിക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകുമോ എന്നാണ്‌ അല്ലാഹു പരീക്ഷിക്കുന്നത്‌.

പലിശ ഗുരുതരമായ പാപമാണെങ്കിലും മോഷണം പോലെയോ കൊള്ളപോലെയോ അതൊരു ക്രിമിനല്‍ കുറ്റമല്ല. പലിശയ്‌ക്ക്‌ കടം കൊടുക്കുന്നവനെക്കൊണ്ട്‌ ഇതരര്‍ വിഷമിക്കുന്നത്‌ ഒഴിവാക്കാന്‍ പലിശയ്‌ക്ക്‌ നിയമസാധുത നല്‍കാതിരിക്കുക എന്നത്‌ തന്നെ മതി. ഒരു മുസ്‌ലിം സമൂഹം പലിശ വാങ്ങാനുള്ള അവകാശം ആര്‍ക്കും വകവെച്ചു കൊടുക്കുകയില്ല. ഒരു ഇസ്‌ലാമിക ഭരണകൂടം പലിശ ഇടപാടുകള്‍ക്കോ അത്‌ സംബന്ധമായ കരാറുകള്‍ക്കോ നിയമപരമായ പരിരക്ഷ നല്‍കുകയുമില്ല. അധമര്‍ണരില്‍ നിന്ന്‌ പലിശ ഈടാക്കാന്‍ ഭരണകൂടവും നിയമവും കൂട്ടുനില്‍ക്കാത്ത സാഹചര്യത്തില്‍ ആര്‍ക്കും പലിശ മുതലാളിയായി വളരാനോ ആളുകളെ കടക്കെണിയില്‍ കുടുക്കി കഷ്‌ടപ്പെടുത്താനോ കഴിയില്ല. അതിനാല്‍ ഈ വിഷയകമായ ഇസ്‌ലാമിക നിയമത്തിന്‌ യാതൊരു അപൂര്‍ണതയുമില്ല.

ഈ സ്‌പര്‍ശനം ശിക്ഷാര്‍ഹമോ?


ഞാനൊരു കെ എസ്‌ ആര്‍ ടി സി കണ്ടക്‌ടറാണ്‌. എന്റെ ജോലിക്കിടയില്‍ സ്‌ത്രീകളുടെ ശരീരത്തില്‍ എന്റെ ശരീരം സ്‌പര്‍ശിക്കാറുണ്ട്‌. ബസ്സിലെ അനിയന്ത്രിതമായ തിരക്കു കാരണം ഇതില്‍ നിന്നും മാറിനില്‌ക്കാന്‍ കഴിയുന്നില്ല. ഇതിന്റെ പേരില്‍ എനിക്ക്‌ നാളെ പരലോകത്ത്‌ ശിക്ഷ ലഭിക്കുമോ? ഈ ജോലി ഞാന്‍ ഉപേക്ഷിക്കണമോ?

കെ പി ജെ കോട്ടയം

അന്യസ്‌ത്രീകളെ യാദൃച്ഛികമായി സ്‌പര്‍ശിക്കാനിടയാവുക എന്നത്‌ ആരുടെ ജീവിതത്തിലും സംഭവിക്കാന്‍ ഇടയുള്ളതാണ്‌. ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ തന്നെ ചിലപ്പോള്‍ ബോധപൂര്‍വമല്ലാതെ അന്യസ്‌ത്രീകളെ തൊട്ടുപോകാനിടയുണ്ട്‌. വിദ്യാലയങ്ങള്‍, ഓഫീസുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇങ്ങനെ സംഭവിക്കാനിടയുണ്ട്‌. ഇസ്‌ലാമിലെ ഒരു സുപ്രധാന ആരാധനാകര്‍മമായ ത്വവാഫ്‌ (കഅ്‌ബാ പ്രദക്ഷിണം) ചെയ്യുമ്പോഴും അന്യസ്‌ത്രീ-പുരുഷന്മാര്‍ അബദ്ധത്തില്‍ തൊട്ടുപോകാന്‍ ഇടയുണ്ട്‌. അബദ്ധവശാല്‍ സംഭവിക്കുന്ന തെറ്റുകള്‍ക്കൊന്നും മുസ്‌ലിംകളെ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ഉദ്ദേശപൂര്‍വം അന്യസ്‌ത്രീകളെ സ്‌പര്‍ശിക്കാതെ സൂക്ഷിക്കുക. സോദ്ദേശമല്ലാതെ സംഭവിക്കുന്ന തെറ്റുകള്‍ പൊറുത്തുതരാന്‍ അല്ലാഹുവോട്‌ പ്രാര്‍ഥിക്കുക. വിശുദ്ധ ഖുര്‍ആനിലെ 2:286 സൂക്തത്തില്‍ അല്ലാഹു തന്നെ പഠിപ്പിച്ചു തരുന്ന പ്രാര്‍ഥന നോക്കുക.
 

ഖബ്‌റിലെ ചോദ്യം?


ഖബ്‌റിലെ ചോദ്യവും രക്ഷാ ശിക്ഷയും ഉണ്ടെന്ന്‌ വിശ്വസിക്കല്‍ മുസ്‌ലിമിന്‌ നിര്‍ബന്ധമാണല്ലോ. എന്നാല്‍ മരിച്ച്‌ ഇത്ര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത്‌ സംഭവിക്കുമെന്ന്‌ വല്ല കണക്കുമുണ്ടോ? മണിക്കൂറുകള്‍ക്ക്‌ ശേഷവും ദിവസങ്ങള്‍ക്കു ശേഷവുമൊക്കെയാണ്‌ പല മയ്യിത്തുകളും മറമാടപ്പെടുന്നത്‌. അതുപോലെ ദഹിപ്പിക്കപ്പെടുന്ന മയ്യിത്തുകളും ധാരാളമുണ്ട്‌. വെള്ളത്തില്‍ പോയി കാണാതാവുന്നത്‌ വേറെയും. ഇവയൊക്കെ ചോദ്യംചെയ്യപ്പെടുന്നതും മറ്റും എങ്ങനെ? എപ്പോള്‍?

കെ പി അബൂബക്കര്‍ (മുത്തനൂര്‍)

വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നതനുസരിച്ച്‌ മരണം മുതല്‍ ഓരോ ആത്മാവും അല്ലാഹുവിന്റെ അധീനത്തിലാണ്‌. മരണത്തിനുശേഷം പരേതര്‍ക്ക്‌ എന്തു സംഭവിക്കുമെന്ന്‌ അറിയാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ഭൗതികമായ യാതൊരു മാര്‍ഗവുമില്ല. വിശുദ്ധ ഖുര്‍ആനിലും പ്രബലമായ ഹദീസുകളിലും പറഞ്ഞിട്ടുള്ളതിനെ അവലംബിക്കാനേ കഴിയൂ. മരണത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും ഇടയിലുള്ള അവസ്ഥയെക്കുറിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്ന ദിവസം വരെ ഒരു ബര്‍സഖ്‌ (മറ) ഉണ്ടായിരിക്കുന്നതാണ്‌'' (23:100). ജീവിച്ചിരിക്കുന്നവര്‍ക്ക്‌ മരിച്ചവരുമായോ മറിച്ചോ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്‌ ബര്‍സഖ്‌. ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ്‌ `ബര്‍സഖിയായ ജീവിതം' എന്ന പ്രയോഗം നിലവില്‍ വന്നത്‌.

മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന്‌ കല്‌പിക്കപ്പെടും.)'' (40:46)

അന്ത്യദിനത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും മുമ്പുള്ള ഘട്ടത്തിലെ ശിക്ഷ എന്ന നിലയിലാണ്‌ നരകം ദിവസേന രണ്ടുനേരം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതിനെ സംബന്ധിച്ച്‌ ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. പ്രബലമായ അനേകം ഹദീസുകളിലും ഖബ്‌റിലെ ശിക്ഷയെ സംബന്ധിച്ച പരാമര്‍ശമുണ്ട്‌. ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതനുസരിച്ച്‌ ഖബ്‌റില്‍ മലക്കുകളുടെ ചോദ്യം ചെയ്യല്‍ ഖബ്‌റടക്കം കഴിഞ്ഞിട്ട്‌ ഏറെ വൈകാതെയായിരിക്കും.

ഖബ്‌റില്‍ മറവ്‌ ചെയ്യാത്ത മയ്യിത്തുകളെ ചോദ്യംചെയ്യുന്നത്‌ എപ്പോഴായിരിക്കുമെന്ന്‌ പ്രബലമായ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. അല്ലാഹു ഏത്‌ തരത്തിലും ചോദ്യവും ശിക്ഷയും നടപ്പാക്കാന്‍ കഴിവുള്ളവനാണ്‌. ബര്‍സഖ്‌ എന്ന പദം സൂചിപ്പിക്കുന്നതു പോലെയും ഹദീസില്‍ വ്യക്തമാക്കപ്പെട്ടതു പോലെയും ഈ ചോദ്യവും ശിക്ഷയും ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക്‌ കാണാനോ കേള്‍ക്കാനോ കഴിയുന്നതല്ല.

Followers -NetworkedBlogs-

Followers