ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label അവിശ്വാസി. Show all posts
Showing posts with label അവിശ്വാസി. Show all posts

അമ്മ ജുസ്‌അ്‌ പഠിപ്പിക്കുന്നവര്‍ കാഫിറുകളോ??

``.........ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതും ആശയം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അത്‌ ക്രോഡീകരിച്ച ക്രമത്തില്‍ ബഖറ മുതല്‍ താഴോട്ട്‌ തന്നെയാണ്‌. ഇതിന്‌ വിരുദ്ധമായി ഖുര്‍ആനിന്റെ അവസാനഭാഗമായ `അമ്മ' ജുസ്‌അ്‌ മുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്‌ നബി(സ) ദീര്‍ഘവീക്ഷണം ചെയ്‌ത, ആലിഇംറാന്‍ 10ല്‍ പറഞ്ഞ കാഫിറുകള്‍....'' (മുഹ്‌യിദ്ദീന്‍ മുഹമ്മദ്‌ ഇരുമ്പുഴിയുടെ ഖുര്‍ആനിന്റെ ആത്മാവ്‌ എന്ന ഖുര്‍ആന്‍ പരിഭാഷയില്‍ നിന്ന്‌). ഇപ്പറഞ്ഞതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമുണ്ടോ?
മുഹമ്മദ്‌ ശബീബ്‌ അരീക്കോട്‌
ആലിഇംറാനിലെ 10-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്‌ ഏത്‌ സൂറത്തു മുതലായിരിക്കണം എന്ന വിഷയം പരാമര്‍ശിച്ചിട്ടേയില്ല. സത്യനിഷേധികളെ സംബന്ധിച്ച്‌ പ്രസ്‌തുത സൂക്തത്തില്‍ മാത്രമല്ല, മറ്റു നൂറുകണക്കില്‍ സൂക്തങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്‌. സത്യവിശ്വാസികളില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തവരെയൊക്കെ കാഫിറുകളായി ചിത്രീകരിക്കാന്‍ വേണ്ടി ആരെങ്കിലും ആ സൂക്തങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ അത്‌ കടുത്ത പാതകമായിരിക്കും.
പ്രസ്‌തുത സൂക്തത്തിന്റെയും തൊട്ടടുത്ത സൂക്തത്തിന്റെയും പരിഭാഷ ഇവിടെ ചേര്‍ക്കുന്നു: ``സത്യനിഷേധികള്‍ക്ക്‌ അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍. ഫിര്‍ഔന്റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെ തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്‌ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.''(വി.ഖു. 3:10,11) ഫിര്‍ഔനിനെയും മറ്റും പോലെ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളഞ്ഞവരെ സംബന്ധിച്ചാണ്‌ ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നത്‌. പ്രസംഗിക്കുമ്പോഴോ ക്ലാസെടുക്കുമ്പോഴോ ആദ്യമായി അല്‍ബഖറയല്ലാത്ത സൂറതുകള്‍ ഓതുന്നതോ വിശദീകരിക്കുന്നതോ ഈ സൂക്തങ്ങളുടെ പരിധിയില്‍ ഉള്‍പെടുന്നേയില്ല.
ഖുര്‍ആന്‍ ക്രോഡീകരിച്ച ക്രമത്തില്‍ ഒന്നാമത്തെ സൂറത്ത്‌ അല്‍ബഖറയല്ല, ഫാതിഹയാണ്‌. അവസാനത്തേത്‌ സൂറതുന്നാസും. ചില ആളുകള്‍ `അമ്മ ജുസ്‌ഇ'നെ `ഒന്നാം ജുസ്‌അ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. അത്‌ ശരിയല്ല. ഫാതിഹ മുതല്‍ `സയഖൂലു' വരെയുള്ളതാണ്‌ ഒന്നാമത്തെ ജുസ്‌അ്‌. ക്രോഡീകരിച്ച വിധത്തില്‍ ഖുര്‍ആന്‍ ഓതുന്നതാണ്‌ ഏറ്റവും നല്ലത്‌. എന്നാല്‍ നമസ്‌കാരത്തിലോ മറ്റു സമയങ്ങളിലോ ഖുര്‍ആനിന്റെ നടുവിലോ ഒടുവിലോ ഉള്ള ഏത്‌ സൂറതുകളും ആയത്തുകളും ഓതുന്നതിന്‌ വിരോധമില്ല. ഖുര്‍ആന്‍ പഠനത്തിന്റെ കാര്യവും ഇതുപോലെ തന്നെ. ഖുര്‍ആനിലെ അവസാനത്തെ മൂന്നു സൂറതുകള്‍ നബി(സ) പല സന്ദര്‍ഭങ്ങളിലും പാരായണം ചെയ്‌തിരുന്നതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. സ്വഹാബികള്‍ ഏകകണ്‌ഠമായി അംഗീകരിച്ച ക്രമത്തിന്‌ വിരുദ്ധമായ ക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുന്നത്‌ കുറ്റകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അല്‍ബഖറ പഠിക്കുന്നതിന്‌ മുമ്പ്‌ സൂറതുല്‍ ഇഖ്‌ലാസ്‌ പഠിക്കുന്നത്‌ ഹറാമാണെന്നോ കുഫ്‌റാണെന്നോ വിധിക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമൊന്നും ഇല്ല.
 

അവിശ്വാസികളുടെ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പ്രതിഫലമില്ലേ?


വിശ്വാസം ശരിയാകാത്തവരുടെ സല്‍ക്കര്‍മങ്ങള്‍ക്ക്‌ അല്ലാഹു യാതൊരു പ്രതിഫലവും നല്‌കുന്നതല്ല എന്ന്‌ ഖുത്വ്‌ബയില്‍ കേള്‍ക്കാനിടയായി. അപ്പോള്‍ അവിശ്വാസികളായ പല മഹാന്മാരും നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും യാതൊരു പ്രതിഫലവും ലഭിക്കില്ലേ?

അന്‍വര്‍ അബ്‌ദുല്ല തിരൂര്‍

ഇഹലോകത്തെ സല്‍പ്രവൃത്തികള്‍ക്ക്‌ ശാശ്വതമായ പരലോകത്ത്‌ പ്രതിഫലം ലഭിക്കണമെങ്കില്‍ അല്ലാഹു മാത്രമാണ്‌ രക്ഷിതാവും ആരാധ്യനുമെന്ന വിശ്വാസവും പരലോക വിശ്വാസവും അനിവാര്യമാണെന്ന്‌ മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. കാരണം, പരലോകത്തിന്റെ അധിപന്‍ അല്ലാഹുവാണ്‌. അല്ലാഹുവെത്തന്നെ തള്ളിപ്പറയുന്നവര്‍ക്കും അല്ലാഹുവിന്‌ പുറമെ മറ്റാരെയെങ്കിലും ആരാധിക്കുന്നവര്‍ക്കും ശാശ്വതമായ പ്രതിഫലം നല്‌കാന്‍ അല്ലാഹു ബാധ്യസ്ഥനല്ല. ഈ ലോകത്തിനപ്പുറത്ത്‌ മറ്റൊരു ലോകവും ഇല്ലെന്ന്‌ പറയുന്നവര്‍ പരലോകത്തെ സൗഭാഗ്യമൊന്നും ആഗ്രഹിക്കുകയില്ലെന്ന്‌ വ്യക്തമാണ്‌. അവര്‍ നിഷേധിക്കുകയും ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്നത്‌ അവര്‍ക്ക്‌ അല്ലാഹു നല്‌കാതിരിക്കുക സ്വാഭാവികമാകുന്നു.

എന്നാല്‍ വിശ്വാസികള്‍ക്കും നിഷേധികള്‍ക്കും ഒരു പോലെ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഇഹലോകത്ത്‌ ലഭിക്കുമെന്നാണ്‌ പല ഖുര്‍ആന്റെ സൂക്തങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത്‌.

``ക്ഷണികമായതിനെ (ഇഹലോകത്തെ) ആണ്‌ വല്ലവരും ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ക്ക്‌ അഥവാ (അവരില്‍ നിന്ന്‌) നാം ഉദ്ദേശിക്കുന്നവര്‍ക്ക്‌ നാം ഉദ്ദേശിക്കുന്നത്‌ വേഗത്തില്‍ നല്‌കുന്നതാണ്‌. പിന്നെ നാം അങ്ങനെയുള്ളവന്‌ നല്‌കുന്നത്‌ നരകമായിരിക്കും. അപമാനിതനും പുറംതള്ളപ്പെട്ടവനുമായിക്കൊണ്ട്‌ അവന്‍ അതില്‍ എരിയുന്നതാണ്‌. ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിനു വേണ്ടി അതിന്റേതായ പരിശ്രമം നടത്തുകയും ചെയ്യുകയാണെങ്കില്‍ അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. ഇക്കൂട്ടരെയും അക്കൂട്ടരെയും എല്ലാം തന്നെ (ഇവിടെ വെച്ച്‌) നാം സഹായിക്കുന്നതാണ്‌. നിന്റെ രക്ഷിതാവിന്റെ ദാനത്തില്‍ പെട്ടതത്രെ അത്‌. നിന്റെ രക്ഷിതാവിന്റെ ദാനം തടഞ്ഞുവെക്കപ്പെടുന്നതല്ല.'' (വി.ഖു 17:18-20)

അവിശ്വാസികളും അധര്‍മകാരികളും സകാത്തിന്‌ അര്‍ഹരാകുമോ?

അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന പാവപ്പെട്ടവരായ കമ്യൂണിസ്റ്റുകാര്‍ക്കും നിരീശ്വരവാദികള്‍ക്കും വ്യഭിചരിക്കുകയും മദ്യംസേവിക്കുകയും അനര്‍ഹമായ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്‌തുവരുന്ന ദരിദ്രരായ `മുസ്‌ലിംകള്‍ക്കും' മുസ്‌ലിംകളോട്‌ ശത്രുതയില്ലാത്ത അമുസ്‌ലിംകള്‍ക്കും ഇസ്‌ലാമിലെ സകാത്ത്‌ നല്‌കുന്നതിന്റെ മതവിധി എന്താണ്‌? `മുഅല്ലഫത്തുല്‍ ഖുലൂബി'ന്റെ പരിധിയില്‍ വരുന്നവര്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധ്യതയുള്ളവര്‍ ആണോ? അതല്ല, ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവരാണോ? മുഹമ്മദ്‌ നബി അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ നല്‌കിയിരുന്നോ?

ജംഷിദ്‌ നരിക്കുനി.

സകാത്തില്‍ നിന്നും അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്നത്‌ നിഷിദ്ധമാണെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സകാത്ത്‌ ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ മുസ്‌ലിംകളില്‍ പെട്ട ദരിദ്രരും അഗതികളും കടബാധിതരും സകാത്തിന്റെ ജോലിക്കാരും മറ്റും തന്നെയാണ്‌. സകാത്തിനെ സംബന്ധിച്ച ഒരു നബിവചനത്തില്‍ `അവരിലെ ധനികരില്‍ നിന്ന്‌ അത്‌ വാങ്ങുകയും അവരിലെ ദരിദ്രര്‍ക്ക്‌ അത്‌ നല്‌കുകയും' ചെയ്യേണ്ടതാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിംകളിലെ അധര്‍മകാരികള്‍ക്ക്‌ അവര്‍ ദരിദ്രരോ അഗതികളോ ആണെങ്കില്‍ സകാത്ത്‌ നല്‌കുന്നതിന്‌ നബി(സ) വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ധര്‍മനിഷ്‌ഠയുള്ള പാവങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കുന്നതിന്‌ ന്യായമുണ്ട്‌.

`മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന വാക്കിന്‌ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ എന്നും ഇണക്കപ്പെടേണ്ടവര്‍ എന്നും അര്‍ഥമാക്കാവുന്നതാണ്‌. എന്നാല്‍ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ മുസ്‌ലിംസമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തരല്ലാത്തതുകൊണ്ടും അവര്‍ ദരിദ്രരോ അഗതികളോ മറ്റോ ആണെങ്കില്‍ സകാത്തിന്‌ അവകാശികളാണെന്നതുകൊണ്ടും `മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന പ്രത്യേക വിഭാഗം, സകാത്ത്‌ നല്‌കി മനസ്സ്‌ ഇണക്കപ്പെടേണ്ടവര്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. ഈ വിഭാഗത്തില്‍ പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരും ഇനിയും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും ഉള്‍പ്പെടും. സകാത്തില്‍ നിന്നും യുദ്ധാര്‍ജിത സ്വത്തുക്കളില്‍ നിന്നും അവിശ്വാസികളായ ചിലര്‍ക്ക്‌ നബി(സ) നല്‌കിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. `ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവര്‍' എന്നൊരു വിഭാഗത്തെ നബി(സ) വേര്‍തിരിച്ചു നിര്‍ത്തിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

Followers -NetworkedBlogs-

Followers