ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

ത്വാഗൂത്ത്‌ ഇപ്പോള്‍ ബാധകമല്ലേ?


മുമ്പ്‌ ത്വാഗൂത്തായിരുന്ന ഭരണവും സര്‍ക്കാര്‍ ജോലിയുമെല്ലാം ഇപ്പോള്‍ ജമാഅത്തിന്‌ നല്ലതായിരിക്കുകയാണ്‌. മുമ്പ്‌ ഇങ്ങനെ ജോലി ഉപേക്ഷിച്ചവരോട്‌ ഇവരെന്ത്‌ മറുപടി പറയും? സമുദായത്തെ പിന്നോട്ട്‌ നയിച്ചതിന്‌ ഇവരെന്ത്‌ പ്രായശ്ചിത്തം ചെയ്യും?

അശ്‌റഫ്‌ ഫൈസി (കാവനൂര്‍)

ഇസ്‌ലാമികേതരമായ, `ദൈവികഭരണം' നടത്തുന്നതല്ലാത്ത ഏത്‌ ഭരണാധികാരിയും ത്വാഗൂത്താണെന്നും ത്വാഗൂത്തിനെ അനുസരിക്കല്‍ അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്തായതിനാല്‍ ശിര്‍ക്കാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ സമര്‍ഥിച്ചിട്ടുള്ളത്‌. അതനുസരിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റും ഒരു ത്വാഗൂത്ത്‌ തന്നെയാണ്‌. ആ ത്വാഗൂത്തിന്റെ കസാലയിലിരുന്നു സേവനം നടത്താനാണ്‌ ജമാഅത്തുകാര്‍ മത്സരിച്ചത്‌. ഏതായാലും ആ `ശിര്‍ക്കി'ല്‍ നിന്ന്‌ സമ്മതിദായകര്‍ അവരെ `രക്ഷിച്ചി'രിക്കുകയാണ്‌.

മൗദൂദി സാഹിബിനോടുള്ള അനുരാഗാത്മക ഭ്രമം ഉപേക്ഷിക്കാതെ തന്നെ ഓരോ വിഷയത്തിലും അദ്ദേഹം പറഞ്ഞതിന്‌ വിപരീതമായ നിലപാട്‌ സ്വീകരിക്കുകയും അതിന്‌ പല ന്യായീകരണങ്ങള്‍ പറഞ്ഞുണ്ടാക്കുകയുമാണ്‌ ഇപ്പോള്‍ ജമാഅത്തുകാര്‍ പുലര്‍ത്തുന്ന നിലപാട്‌. ധിക്കാരി അഥവാ അതിക്രമകാരി എന്നാണ്‌ ത്വാഗൂത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. എക്കാലത്തും ഏത്‌ നാട്ടിലും ത്വാഗൂത്തുകളുണ്ടാകും. അവരെ ആരാധിക്കുന്നതും അവരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാകാത്ത വിഷയങ്ങളില്‍ അവരെ അനുസരിക്കുന്നത്‌ ശിര്‍ക്കോ കുഫ്‌റോ പാപമോ അല്ല. അത്‌ കാലാനുസൃതമായി മാറുന്ന കാര്യമല്ല. ജമാഅത്തുകാര്‍ ഇടയ്‌ക്കിടെ നിലപാടുകള്‍ മാറ്റുമെങ്കിലും തെറ്റുകള്‍ തിരുത്തുകയോ പ്രായശ്ചിത്തം ചെയ്യുകയോ പതിവില്ല.

രാഷ്‌ട്രീയം അനിവാര്യമോ?


``ഇബാദത്ത്‌ (ദൈവാടിമത്തം) ഭൂമിയില്‍ ദൈവിക വ്യവസ്ഥിതി ഉണ്ടെങ്കില്‍ അതില്‍ പൗരത്വം സ്വീകരിച്ച്‌ ആ വ്യവസ്ഥിതിക്ക്‌ കീഴ്‌പ്പെട്ട്‌ ജീവിക്കുക. അതില്ലെങ്കില്‍ ദൈവീക മാര്‍ഗദര്‍ശനം രാഷ്‌ട്രീയ വ്യവസ്ഥിതിയായംഗീകരിച്ച്‌ ആ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധനമാര്‍ഗത്തില്‍ ആത്മാര്‍ഥതയോടെ നിലകൊള്ളുക. ഈ രണ്ടു മാര്‍ഗങ്ങളില്‍ ഏതെങ്കിലുമൊന്നംഗീകരിക്കാതെ ഏകദൈവവിശ്വാസിയോ യഥാര്‍ഥ മുസ്‌ലിമോ ആകാന്‍ ആര്‍ക്കും ഒരിക്കലും സാധ്യമല്ല. അവര്‍ മാത്രമാണ്‌ ദൈവത്തിന്റെ ദീനില്‍ പ്രവേശിച്ചവരും ജീവിതം ഇബാദത്താക്കിയവരും. തന്നെയുമല്ല ശഹാദത്ത്‌, നമസ്‌കാരം, വ്രതം, സകാത്ത്‌, ഹജ്ജ്‌, കാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിശിഷ്‌ട കര്‍മങ്ങള്‍ പോലും ദൈവം സ്വീകരിക്കുമെന്നതിന്‌ വേദത്തിലും തിരുചര്യയിലും യാതൊരു പ്രമാണവുമില്ല. അപ്രകാരം ദൈവത്തിന്റെ ദീനിന്‌ `മത'മെന്നും അവനുള്ള ഇബാദത്തിന്‌ `ആരാധന-പ്രാര്‍ഥന'യെന്നും വിശുദ്ധ പ്രമാണങ്ങളില്‍ നിന്നും അര്‍ഥം ലഭിക്കുകയില്ലെന്നും നാം മനസ്സിലാക്കുക.'' (ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ രാഷ്‌ട്രീയ നിലപാടിനോട്‌ വിയോജിക്കുന്നവരുടെ കൂട്ടായ്‌മയായ ഐഡിയല്‍ റിസര്‍ച്ച്‌ ആന്റ്‌ സ്റ്റഡീസ്‌ പ്രസിദ്ധീകരിച്ച ലഘുലേഖയില്‍ നിന്ന്‌, പേജ്‌ 5)
മേല്‍ പരാമര്‍ശങ്ങളെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു.
അന്‍സാര്‍ , ഒതായി

ഇബാദത്ത്‌ എന്ന പദത്തിന്‌ ദൈവാടിമത്തം എന്നര്‍ഥം പറയുന്നതില്‍ തെറ്റും ശരിയുമുണ്ട്‌. മുഴുവന്‍ മനുഷ്യരും ജിന്നുകളും ഒരര്‍ഥത്തില്‍ അല്ലാഹുവിന്റെ അടിമകളാണ്‌. നംറൂദും ഫിര്‍ഔനും അബൂജഹ്‌ലും ഹിറ്റ്‌ലറും മുസോളിനിയുമെല്ലാം ഈ അര്‍ഥത്തില്‍ അല്ലാഹുവിന്റെ അടിമകളാണ്‌. ഏറ്റവും കടുത്ത ദൈവനിഷേധിയുടെ പോലും ശരീരവ്യവസ്ഥ അല്ലാഹുവിന്‌ അടിമപ്പെട്ടാണ്‌ കഴിയുന്നത്‌. അയാളുടെ ആന്തരാവയവങ്ങളും സൂക്ഷ്‌മകോശങ്ങള്‍ പോലും അല്ലാഹു നിശ്ചയിച്ച വ്യവസ്ഥ പ്രകാരമേ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍ അതിന്റെ പേരില്‍ അയാള്‍ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവുന്നതല്ല.

പ്രവാചകന്മാരുടെയൊക്കെ കാലത്ത്‌ അടിമത്ത സമ്പ്രദായമുണ്ടായിരുന്നു. മനുഷ്യരില്‍ ചിലര്‍ മറ്റു ചിലരെ അടിമകളാക്കി അവരെക്കൊണ്ട്‌ പലതരം ജോലികള്‍ ചെയ്യിക്കുന്ന സമ്പ്രദായം. മുഹമ്മദ്‌ നബി(സ)യുടെ അനുചരന്മാരുടെ കൂട്ടത്തില്‍ യജമാനന്മാരും അടിമകളുമുണ്ടായിരുന്നു. മുഹമ്മദ്‌ നബി(സ)യുടെ അടിമയായിരുന്നു സൈദുബ്‌നുഹാരിഥ(റ). പിന്നീട്‌ നബി(സ) അദ്ദേഹത്തെ അടിമത്തത്തില്‍ നിന്ന്‌ മോചിപ്പിക്കുകയാണ്‌ ചെയ്‌തത്‌. ഒരു അടിമയെ കൈവശം വെക്കുന്നത്‌ ഹറാമായതുകൊണ്ടല്ല; അടിമകളെ മോചിപ്പിച്ച്‌ സ്വതന്ത്രരാക്കിത്തീര്‍ക്കല്‍ അല്ലാഹുവിന്റെ ദീനില്‍ പുണ്യകരമായതുകൊണ്ടാണ്‌ അങ്ങനെ ചെയ്‌തത്‌. നബി(സ)യുടെ അടിമസ്‌ത്രീയായിരുന്നു മാരിയ(റ). സച്ചരിതരായ ഖലീഫമാരുടെ ഭരണകാലത്തും അടിമകളുണ്ടായിരുന്നു. മുസ്‌ലിം അടിമകളാരും തന്നെ മനുഷ്യരായ യജമാനന്മാര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവരായിരുന്നില്ല. പരമമായ അര്‍ഥത്തില്‍ അവര്‍ അല്ലാഹുവിനുള്ള അടിമത്തം മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എന്നാല്‍ പരിമിതമായ അര്‍ഥത്തില്‍ അവര്‍ തങ്ങളുടെ യജമാനന്മാര്‍ക്കുള്ള അടിമത്തം അംഗീകരിച്ചിരുന്നു. എന്നാല്‍ ആ അടിമത്തം അല്ലാഹുവിനു മാത്രം അര്‍പ്പിക്കേണ്ട ഇബാദത്തിന്റെ വകുപ്പില്‍ പെട്ടതാണെന്ന്‌ സത്യവിശ്വാസികളായ അടിമകളോ യജമാനന്മാരോ കരുതിയിരുന്നില്ല.

ഭൂമിയില്‍ എക്കാലത്തും ദൈവിക വ്യവസ്ഥിതിയാണ്‌ നിലനിന്നിട്ടുള്ളത്‌. സകല ചരാചരങ്ങളും ജീവ-സസ്യജാലങ്ങളും മനുഷ്യരും അല്ലാഹുവിന്റെ ഭരണവ്യവസ്ഥക്ക്‌ കീഴിലായിരുന്നു ഏതു കാലത്തും. ഇക്കാലത്തും അങ്ങനെ തന്നെ. അല്ലാഹുവിന്‌ മനുഷ്യരുടെ മേല്‍ അധികാരം നഷ്‌ടപ്പെട്ട ഒരു കാലഘട്ടവും ഉണ്ടായിട്ടേയില്ലേ. അല്ലാഹുവിന്റെ ഒരു കല്‌പന നോക്കുക: ``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമത്രെ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.'' (വി.ഖു 3:26)

ചരിത്രം കണ്ട സകല ഭരണാധികാരികള്‍ക്കും ആധിപത്യം ലഭിച്ചത്‌ അല്ലാഹു നല്‌കിയതു കൊണ്ടാണ്‌. അല്ലാഹു അവരുടെ അധികാരത്തിന്‌ അന്ത്യം കുറിക്കാന്‍ ഉദ്ദേശിച്ചപ്പോഴാണ്‌ അവര്‍ സ്ഥാനഭ്രഷ്‌ടരായത്‌. ഒരാളുടെ അധികാരാരോഹണത്തിലേക്കും അധികാര നഷ്‌ടത്തിലേക്കും നയിക്കുന്ന ധാരാളം ഭൗതിക സാഹചര്യങ്ങളുണ്ടായിരിക്കും. അതൊക്കെയും ഒരുങ്ങുന്നത്‌ അല്ലാഹുവിന്റെ ഹിതമനുസരിച്ചായിരിക്കും. അല്ലാഹു അധികാരത്തിലേറ്റിയ ആളെ അവിടെ നിന്ന്‌ ഇറക്കാനോ ഇറക്കിയ ആളെ വീണ്ടും കയറ്റാനോ അവന്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. നംറൂദിന്‌ രാജാധികാരം അല്ലാഹുവാണ്‌ നല്‌കിയതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (2:258) വ്യക്തമാക്കിയിട്ടുണ്ട്‌. ആ ഏകാധിപതിയുടെ നാട്ടിലേക്ക്‌ പ്രവാചകനായി ഇബ്‌റാഹീമിനെ(അ) അല്ലാഹു നിയോഗിച്ചത്‌ അയാളെ സ്ഥാനഭ്രഷ്‌ടനാക്കി അവിടെ `ദൈവിക ഭരണം' സ്ഥാപിക്കാനല്ല. മുഴുവന്‍ പ്രപഞ്ചത്തിന്റെയും അധിപനായ അല്ലാഹുവിന്റെ ഏകവും അതുല്യമായ പരമാധികാരത്തെക്കുറിച്ചും അവനല്ലാതെ യാതൊരു ആരാധ്യനും സൃഷ്‌ടികള്‍ക്ക്‌ ഉണ്ടാകാന്‍ പാടില്ല എന്നതിനെക്കുറിച്ചും നംറൂദിനെയും സ്വന്തം പിതാവ്‌ അടക്കമുള്ള നാട്ടുകാരെയും ബോധവല്‍കരിക്കുകയായിരുന്നു ഇബ്‌റാഹീം നബി(സ)യുടെ ദൗത്യം. അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളില്‍ കാണാം. 26-ാം അധ്യായത്തിലെ ഈ വിഷയകമായ പരാമര്‍ശം നോക്കുക:

``ഇബ്‌റാഹീമിന്റെ വൃത്താന്തം അവര്‍ക്ക്‌ നീ വായിച്ചു കേള്‍പ്പിക്കുക. അതായത്‌ നിങ്ങള്‍ എന്തൊന്നിനാണ്‌ ഇബാദത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നതെന്ന്‌ തന്റെ പിതാവിനോടും തന്റെ ജനതയോടും അദ്ദേഹം ചോദിച്ച സന്ദര്‍ഭം. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചില വിഗ്രഹങ്ങള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുകയും അവയുടെ മുമ്പില്‍ ഭജനമിരിക്കുകയും ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ അവരത്‌ കേള്‍ക്കുമോ? അഥവാ അവര്‍ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ?'' (വി.ഖു 26: 69-72)

ഇബ്‌റാഹീം നബി(അ)യുടെ പിതാവും നാട്ടുകാരും നംറൂദിന്റെ ഭരണനിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു എന്ന കാര്യത്തില്‍ സാമാന്യമായ ചരിത്രബോധമുള്ള ആര്‍ക്കും സംശയമുണ്ടാകാനിടയില്ല. മൗദൂദി സാഹിബിന്റെയും ഇബാദത്തിന്റെ വ്യാഖ്യാനത്തില്‍ അദ്ദേഹത്തെ പിന്തുടരുന്നവരുടെയും വീക്ഷണത്തില്‍ ഈ അനുസരണമാണ്‌ അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്ത്‌ അഥവാ അത്യന്തം ഗുരുതരമായ ശിര്‍ക്ക്‌. എന്നാല്‍ `എന്തൊന്നിനാണ്‌ നിങ്ങള്‍ ഇബാദത്ത്‌ ചെയ്‌തുകൊണ്ടിരിക്കുന്നത്‌?' എന്ന്‌ ഇബ്‌റാഹീം നബി(അ) ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിതാവും നാട്ടുകാരും പറഞ്ഞ മറുപടി, `ഞങ്ങള്‍ ചില വിഗ്രങ്ങള്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നു' എന്നായിരുന്നു. ഇതിന്റെ അര്‍ഥം `ഞങ്ങള്‍ വിഗ്രഹങ്ങളുടെ രാഷ്‌ട്രീയവ്യവസ്ഥ സ്വീകരിക്കുന്നു' എന്നാണെന്ന്‌ നബി(സ)യോ സ്വഹാബികളോ താബിഉകളോ ആരും തന്നെ പറഞ്ഞിട്ടില്ല. ആധുനിക പണ്ഡിതന്മാരുടെ കൂട്ടത്തിലും പരിഗണനീയരായ ആരും അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ല. `ഈ വിഗ്രഹങ്ങള്‍ക്ക്‌ കുറ്റമറ്റ രാഷ്‌ട്രീയ വ്യവസ്ഥിതി കാണിച്ചുതരാന്‍ കഴിയുമോ' എന്നല്ല ഇബ്‌റാഹീം നബി(അ) അവരോട്‌ തിരിച്ചുചോദിച്ചത്‌. `നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കാന്‍ ആ വിഗ്രഹങ്ങള്‍ക്ക്‌ കഴിയുമോ' എന്നാണ്‌ അദ്ദേഹം ചോദിച്ചത്‌. വീണ്ടും അദ്ദേഹം ചോദിച്ചത്‌, `നിങ്ങള്‍ക്ക്‌ ആ വിഗ്രഹങ്ങള്‍ ഉപകാരമോ ഉപദ്രവമോ ചെയ്യുമോ' എന്നാണ്‌. രാഷ്‌ട്രീയമായ ഉപകാരവും ഉപദ്രവവുമാണ്‌ ഇവിടെ ഇബ്‌റാഹീം നബി(അ) ഉദ്ദേശിച്ചതെന്ന്‌ സാമാന്യബുദ്ധിയുള്ള ആരും പറയാനിടയില്ല. ഇബാദത്തിന്‌ ആരാധന/പ്രാര്‍ഥന എന്ന അര്‍ഥം തന്നെയാണ്‌ ഇബ്‌റാഹീം നബി(അ)യും നാട്ടുകാരും മനസ്സിലാക്കിയത്‌ എന്നാണ്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ അന്ധത ബാധിക്കാത്തവര്‍ക്കെല്ലാം ഇത്‌ സുതരാം വ്യക്തമാകും.

പിതാവും നാട്ടുകാരും വിഗ്രഹങ്ങളെ ആരാധിക്കുന്നതും പ്രാര്‍ഥിക്കുന്നതും ഒഴിവാക്കാന്‍ തയ്യാറില്ലെന്ന്‌ ബോധ്യമായപ്പോള്‍ അദ്ദേഹം സ്വദേശം വിട്ടുപോകാനാണ്‌ തീരുമാനിച്ചത്‌. അന്യനാട്ടില്‍ പോയി ജനപിന്തുണയാര്‍ജിച്ച്‌ തിരിച്ചുവന്ന്‌ നംറൂദിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയല്ല അദ്ദേഹം ദേശത്യാഗം ചെയ്‌തത്‌. ``അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ എന്റെ രക്ഷിതാവിങ്കലേക്ക്‌ പോവുകയാണ്‌. അവന്‍ എനിക്ക്‌ നിര്‍വഴി കാണിക്കും'' (വി.ഖു 37:99). അല്ലാഹുവിന്റെ മിത്രമായ ഇബ്‌റാഹീം നബി(അ)ക്ക്‌ അല്ലാഹു നേര്‍വഴി കാണിക്കുക തന്നെ ചെയ്‌തു. ഫലസ്‌ത്വീനിലും ഈജിപ്‌തിലുമൊക്കെ അദ്ദേഹം കണിശമായ ഏകദൈവവിശ്വാസം പ്രബോധനം ചെയ്‌തു. അവിടെയൊന്നും ഭരണകൂടത്തിന്‌ വേണ്ടി അദ്ദേഹം ജനങ്ങളെ സംഘടിപ്പിച്ചിട്ടില്ല. പിന്നീട്‌ അദ്ദേഹം മക്കയില്‍ പോയി. മകന്‍ ഇസ്‌മാഈലിനോടൊപ്പം കഅ്‌ബ പടുത്തുയര്‍ത്തി. ഹജ്ജിനുള്ള വിളംബരം നടത്തി. കഅ്‌ബയെ അറേബ്യയിലെയോ പരിസരങ്ങളിലെയോ ഭരണം മാറ്റിയെടുക്കാന്‍ വേണ്ടിയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ വേദിയാക്കാന്‍ അദ്ദേഹമോ അദ്ദേഹത്തിന്റെ ആദര്‍ശം സ്വീകരിച്ചവരോ ശ്രമിച്ചിട്ടില്ല. അലി ശരീഅത്തി എന്നൊരാള്‍ മാത്രമാണ്‌ ഹജ്ജ്‌ ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണെന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിച്ചത്‌. ആ ഉദ്ദേശത്തോടെയല്ല ഹജ്ജ്‌ ചെയ്യുന്നതെങ്കില്‍ അല്ലാഹു അത്‌ സ്വീകരിക്കുകയില്ലെന്ന്‌ ഈ ലഘുലേഖക്കാര്‍ വാദിക്കുമോ എന്നാണ്‌ നമുക്ക്‌ അറിയേണ്ടത്‌.

ഈജിപ്‌തില്‍ ദൈവിക രാഷ്‌ട്രീയ വ്യവസ്ഥിതി സ്ഥാപിക്കാനാണ്‌ മൂസാനബി(അ)യെ അല്ലാഹു നിയോഗിച്ചതെങ്കില്‍ ഫിര്‍ഔനും പട്ടാളവും മുങ്ങിമരിച്ച ശേഷം അദ്ദേഹത്തിന്‌ അവിടെ രാജാവോ ഖലീഫയോ ആകാന്‍ ഒരു തടസ്സവും ഉണ്ടായിരുന്നില്ല. എന്നാല്‍ സീനാമരുഭൂമിയില്‍ പ്രയാസകരമായ ജീവിതം നയിക്കുക എന്നതായിരുന്നു മൂസാനബി(അ)യുടെയും ഹാറൂന്‍നബി(അ)യുടെയും കൂടെയുള്ള ഇസ്‌റാഈല്യരുടെയും കാര്യത്തില്‍ അല്ലാഹുവിന്റെ നിശ്ചയം. വിഗ്രഹങ്ങളെയും സ്വര്‍ണനിര്‍മിതമായ കാളക്കുട്ടിയെയും ആരാധിക്കുന്നതിനെതിരില്‍ ഇസ്‌റാഈല്യരെ ബോധവത്‌കരിക്കുക എന്നതായിരുന്നു സീനായില്‍ മൂസാനബി(അ)യുടെ നിയോഗം. വിഗ്രഹങ്ങള്‍ക്കും കാളക്കുട്ടിക്കും ഭരണാധികാരം നല്‌കുന്നതിനെയാണ്‌ അദ്ദേഹം എതിര്‍ത്തതെന്ന്‌ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളാരും പറഞ്ഞിട്ടില്ല.

വിശുദ്ധ ഖുര്‍ആന്‍ അവതരിക്കുന്ന കാലത്തെ റോമന്‍-സിറിയന്‍ ക്രിസ്‌ത്യാനികള്‍ റോമന്‍ ചക്രവര്‍ത്തിമാരുടെയും അവരുടെ കീഴിലുള്ള നാടുവാഴികളുടെയും ഭരണനിയമങ്ങള്‍ അനുസരിക്കുന്നവരായിരുന്നു. എന്നാല്‍ ഇത്‌ ഭരണാധികാരികള്‍ക്കുള്ള ഇബാദത്താണെന്നോ ശിര്‍ക്കാണെന്നോ അല്ലാഹുവും റസൂലും(സ) പറഞ്ഞിട്ടില്ല. അതിന്‌ പുറമെ മാര്‍പ്പാപ്പയെയും കര്‍ദിനാള്‍മാരെയും ബിഷപ്പുമാരെയും ത്രിയേക ദൈവ സങ്കല്‌പത്തിലെ ഒരു അസ്‌തിത്വമായ പരിശുദ്ധാത്മാവിന്റെ പിന്‍ബലമുള്ളവരായി പരിഗണിച്ച്‌ മതനിയമ ദാതാക്കളെന്ന നിലയില്‍ ക്രിസ്‌ത്യാനികള്‍ അനുസരിച്ചിരുന്നു. ഈസാനബി(അ)യെ ദൈവപുത്രനായി സങ്കല്‌പിച്ച്‌ അവര്‍ ആരാധിക്കുകയും ചെയ്‌തിരുന്നു. ഇതിനെയൊക്കെയാണ്‌ വിശുദ്ധ ഖുര്‍ആനിലെ 9:31 സൂക്തത്തില്‍ ശിര്‍ക്ക്‌ എന്ന നിലയില്‍ നിശിതമായി വിമര്‍ശിച്ചത്‌. ക്രിസ്‌ത്യാനികള്‍ പുരോഹിതന്മാരുടെ മതനിയമങ്ങള്‍ അനുസരിച്ചതിനെ അല്ലാഹു എതിര്‍ക്കുകയും അവര്‍ റോമന്‍ ഭരണാധികാരികളെ അനുസരിച്ചതിനെ എതിര്‍ക്കാതിരിക്കുകയും ചെയ്‌തതില്‍ നിന്ന്‌ നിഷ്‌പക്ഷമതികള്‍ക്കൊക്കെ മനസ്സിലാക്കാം മതവും രാഷ്‌ട്രീയവും തമ്മിലുള്ള വ്യത്യാസം. ഭരണാധികാരിക്ക്‌ ദൈവികമായ സ്ഥാനം കല്‌പിച്ച്‌ ആരാധിക്കുയോ പ്രാര്‍ഥിക്കുകയോ ചെയ്യാത്തപക്ഷം കേവലം രാഷ്‌ട്രീയമായ അനുസരണം ഇബാദത്തോ ശിര്‍ക്കോ ആവില്ലെന്ന്‌ സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം ഇതില്‍ നിന്ന്‌ മനസ്സിലാക്കാം.

സത്യപ്രബോധനം രാഷ്‌ട്രീയ വ്യവസ്ഥിതി മാറ്റത്തിനുള്ള ഉപാധിയാക്കാത്തവര്‍ യഥാര്‍ഥ മുസ്‌ലിമോ ഏകദൈവ വിശ്വാസിയോ ദീനില്‍ പ്രവേശിച്ചവനോ ആവില്ലെങ്കില്‍ നൂഹ്‌, ഇബ്‌റാഹീം, മൂസാ, ഈസാ (അലൈഹിമുസ്സലാം) എന്നീ പ്രവാചകന്മാരൊന്നും യഥാര്‍ഥ വിശ്വസികളോ സത്യദീനില്‍ ഉറച്ചുനിന്നവരോ അല്ലെന്ന്‌ കൂടി വാദിക്കേണ്ടിവരും. ദീന്‍ എന്നാല്‍ മതമല്ല, രാഷ്‌ട്രീയമാണെന്നും, ഇബാദത്ത്‌ എന്നാല്‍ ആരാധനയും പ്രാര്‍ഥനയുമല്ല വ്യവസ്ഥിതി മാറ്റത്തിനു വേണ്ടിയുള്ള ഊര്‍ജിത പ്രയത്‌നമാണെന്നും ഇസ്‌ലാമിക പ്രമാണങ്ങളിലൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നവരില്‍ നിന്ന്‌ മാത്രമേ അല്ലാഹു ശഹാദത്തും നമസ്‌കാരവും മറ്റു സല്‍കര്‍മങ്ങളും സ്വീകരിക്കുകയുള്ളൂ എന്ന്‌ സയ്യിദ്‌ മൗദൂദിയോട്‌ അനുരാഗാത്മക ഭ്രമമുള്ളവരല്ലാതെ പ്രാമാണിക പണ്ഡിതന്മാരാരും അഭിപ്രായപ്പെട്ടിട്ടില്ല.

ഇത്രയും എഴുതയിത്‌ ഇസ്‌ലാമില്‍ രാഷ്‌ട്രീയമില്ല എന്ന്‌ സമര്‍ഥിക്കാനല്ല. ഇബാദത്തും ദീനുമൊക്കെ രാഷ്‌ട്രീയം തന്നെയാണ്‌ എന്ന ജല്‌പനത്തോടുള്ള വിയോജിപ്പ്‌ രേഖപ്പെടുത്താനാണ്‌. അല്ലാഹു ഏതൊരു സത്യവിശ്വാസിക്ക്‌ അധികാരം നല്‌കിയാലും അയാള്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാകാത്ത വിധത്തില്‍ ഭരണം നടത്താനും വിധി കല്‌പിക്കാനും ബാധ്യസ്ഥനാണ്‌. അല്ലാഹു ഹലാലാക്കിയത്‌ ഹറാമാക്കിക്കൊണ്ടോ മറിച്ചോ ഒരു മുസ്‌ലിം ഭരണാധികാരി നിയമം നിര്‍മിച്ചാല്‍ അയാള്‍ അല്ലാഹുവിന്റെ ശിക്ഷയ്‌ക്ക്‌ പാത്രമാകുമെന്നാണ്‌ വിവിധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. `ഇത്‌ രാഷ്‌ട്രീയമാണ്‌, ഇതില്‍ മതനിയമങ്ങളൊന്നും പരിഗണിക്കേണ്ടതില്ല' എന്ന്‌ വല്ലവനും വാദിക്കുകയാണെങ്കില്‍ അവന്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല.

സ്‌ത്രീകള്‍ക്ക്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമോ?


സ്‌ത്രീകളുടെ മേലധികാരവും മേല്‍നോട്ടവും പുരുഷന്മാര്‍ക്കാണുള്ളത്‌ എന്ന ഖുര്‍ആനികാശയത്തിന്റെയും ലക്ഷത്തില്‍പരം പ്രവാചകരില്‍ ഒരാളെപോലും സ്‌ത്രീകളില്‍ നിന്ന്‌ നിയമിക്കാതിരുന്നതിന്റെയും ഭരണാധികാരം സ്‌ത്രീയെ ഏല്‍പിച്ച ജനത വിജയിക്കുകയില്ല എന്ന തിരുവചനത്തിന്റെയും അടിസ്ഥാനത്തില്‍ അന്യപുരുഷന്മാരോട്‌ ഇടകലര്‍ന്നും അല്ലാതെയും സ്‌ത്രീകള്‍ മത-രാഷ്‌ട്രീയ പൊതുവേദികളില്‍ പ്രസംഗകരായും പ്രബോധകരായും മറ്റും പ്രത്യക്ഷപ്പെടുന്നതും തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ വിജയിച്ച്‌ അധികാരം കയ്യാളുന്നതും ഇസ്‌ലാം എങ്ങനെ നോക്കിക്കാണുന്നു?
ഉമര്‍ കെ ആമയൂര്‍ (മഞ്ചേരി)

സ്‌ത്രീകളുടെ സംരക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഉത്തരവാദിത്തം വഹിക്കേണ്ടത്‌ പിതാവ്‌, ഭര്‍ത്താവ്‌, സഹോദരന്‍ എന്നിങ്ങനെയുള്ള അടുത്ത പുരുഷബന്ധുക്കളാണ്‌. എന്നാല്‍ സ്‌ത്രീകള്‍ ജോലി ചെയ്യുന്നതോ മതപ്രബോധനം, സാമൂഹ്യപ്രവര്‍ത്തനം എന്നിവ നടത്തുന്നതോ തെറ്റാണെന്ന്‌ അതിന്‌ അര്‍ഥമില്ല. അന്യപുരുഷന്മാരെ മോഹത്തോടെ നോക്കുക, അവരുടെ കൂടെ തനിച്ചാവുക എന്നിങ്ങനെ വിലക്കപ്പെട്ട കാര്യങ്ങള്‍ വര്‍ജിക്കുകയും ഇസ്‌ലാമിക പെരുമാറ്റ മര്യാദകള്‍ പാലിക്കുകയും ചെയ്‌തുകൊണ്ട്‌ ഹലാലായ എല്ലാ പ്രവര്‍ത്തനങ്ങളിലും മുസ്‌ലിംസ്‌ത്രീകള്‍ക്ക്‌ ഏര്‍പ്പെടാവുന്നതാണ്‌. എന്നാലും പുരുഷന്മാരുടെ സമൂഹത്തില്‍ സ്‌ത്രീകള്‍ ഇടപെടുന്നതിന്‌ പല പരിമിതികളും ഉണ്ടാവുക സ്വാഭാവികമാണ്‌. അതുകൊണ്ടായിരിക്കാം അല്ലാഹു പ്രവാചകന്മാരായ സ്‌ത്രീകളെ നിയോഗിക്കാതിരുന്നത്‌.

ഭരണാധികാരം സ്‌ത്രീയെ ഏല്‌പിച്ച ജനതയെ സംബന്ധിച്ച ഹദീസ്‌ എക്കാലത്തേക്കും എല്ലാ സമൂഹങ്ങളിലേക്കും ബാധകമാണോ എന്നത്‌ സൂക്ഷ്‌മപഠനം ആവശ്യമുള്ള കാര്യമാണ്‌. സബഇലെ (ഷേബാ) രാജ്ഞിയെ സംബന്ധിച്ച വിശുദ്ധ ഖുര്‍ആനിലെ 27:33 മുതല്‍ 27:44 കൂടിയുള്ള വചനങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ സൂക്തങ്ങളിലൊന്നും ഒരു സ്‌ത്രീ അധികാരിയായതോ സ്‌ത്രീയെ അധികാരിയാക്കിയതോ തെറ്റാണെന്ന്‌ പറഞ്ഞിട്ടില്ല. സ്‌ത്രീകള്‍ രാഷ്‌ട്രീയ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നത്‌ തീര്‍ത്തും നിഷിദ്ധമാണെന്ന്‌ പറയാന്‍ വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ തെളിവ്‌ കാണുന്നില്ല.

ഖുര്‍ആനിലെ രാഷ്‌ട്രീയവും മുസ്‌ലിം നവോത്ഥാനവും


``മതനിരപേക്ഷതയും രാഷ്‌ട്രീയവും മുന്നോട്ടുവെക്കുന്ന സമഗ്ര ജീവിതദര്‍ശനമാണ്‌ ഖുര്‍ആനെ ന്ന്‌ കേരള സര്‍വകലാശാല സം ഘടിപ്പിച്ച ഖുര്‍ആന്‍ സെമിനാറിനോടനുബന്ധിച്ച്‌ നടന്ന `ഞാനറിയുന്ന ഖുര്‍ആന്‍' സാംസ്‌കാരിക സംഗമം അഭിപ്രായപ്പെട്ടു. സാമ്പത്തികവും സാമൂഹികവുമായ നീ തി നിഷ്‌കര്‍ഷിക്കുകയും സാമ്പത്തിക സമത്വം ഉറപ്പുവരുത്തുകയും ചെയ്യുന്ന തത്വങ്ങളാണ്‌ ഖുര്‍ആന്റെ സവിശേഷതയെന്ന്‌ മന്ത്രി എന്‍ കെ പ്രേമചന്ദ്രന്‍ അഭിപ്രായെപ്പട്ടു. ഖുര്‍ആന്റെ തത്വങ്ങള്‍ രാഷ്‌ട്ര മീമാംസയാണ്‌. ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ചത്‌ പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്റെ ജീവചരിത്രം വായിച്ചാല്‍ ബോധ്യപ്പെടും. ഭരണ-സാമൂഹിക-സ്വകാര്യ മേഖലകളില്‍ സൂക്ഷ്‌മമായ ജീവിതം നയിക്കാനുള്ള വഴികാട്ടിയാണത്‌. ഖുര്‍ആന്‍ മതഗ്രന്ഥത്തെക്കാള്‍ വലിയ രാഷ്‌ട്രീയഗ്രന്ഥമാണെന്ന്‌ ആസൂത്രണ ബോര്‍ഡ്‌ മുന്‍ അംഗം സി പി ജോണ്‍ ചൂണ്ടിക്കാട്ടി. ഖുര്‍ആന്‌ വലിയ പൊളിറ്റിക്‌സുണ്ട്‌. അതുകൊണ്ടുതന്നെ ഖുര്‍ആന്‌ രാഷ്‌ട്രീയത്തില്‍ ഇടപെടാതിരിക്കാനാവില്ല. അഡ്‌മിനിസ്‌ട്രേഷന്‍ മുതല്‍ ബാങ്കിംഗ്‌ വരെ ഒരു ഭരണകൂടം നിര്‍വഹിക്കേണ്ട മുഴുവന്‍ ചുമതലകളും ഖുര്‍ആന്‍ ആശയപരമായി കൈകാര്യം ചെയ്യുന്നുണ്ട്‌. മുഹമ്മദ്‌ നബിയല്ലാതെ മറ്റൊരു മതാചാര്യനും ലോകത്ത്‌ രാഷ്‌ട്രാധിപതി ആയിട്ടില്ല.''(മാധ്യമം, 2010 ഏപ്രില്‍ 29)

ഇസ്‌ലാമിനെപ്പറ്റി സാമാന്യമായി പഠിക്കുന്നവര്‍ക്കുപോലും സുപരിചിതമായ അതിലെ രാഷ്‌ട്രീയം പ്രായോഗികമായി ആവിഷ്‌കരിക്കുന്നതില്‍ നവോത്ഥാന സാരഥികളായ മുജാഹിദുകള്‍ അശ്രദ്ധയില്‍ അകപ്പെട്ടിട്ടില്ലേ? മതപരമായ ഉണര്‍വും സാമൂഹികമായ സുസ്ഥിതിയും ആര്‍ജിച്ച കേരളത്തിലെങ്കിലും മുസ്‌ലിംകള്‍ ദൈവിക മൂല്യങ്ങള്‍ക്ക്‌ അനുസൃതമായ രാഷ്‌ട്രീയം ആവിഷ്‌കരിച്ച്‌ മാതൃകയാക്കേണ്ടതല്ലേ?

ടി കെ നിയാസ്‌ (വടകര)

ഖുര്‍ആനിനെ സംബന്ധിച്ച്‌ അമുസ്‌ലിം പ്രസംഗകരും എഴുത്തുകാരും പറഞ്ഞ കാര്യങ്ങളെ പ്രമാണമാക്കിയല്ല മുജാഹിദുകള്‍ ജീവിക്കുന്നത്‌. ഓരോ വിഷയത്തെയും സംബന്ധിച്ച്‌ അല്ലാഹു തന്നെ വിവിധ സൂക്തങ്ങളില്‍ പറഞ്ഞിട്ടുള്ളത്‌, ഖുര്‍ആനിലെ സൂക്തങ്ങള്‍ക്ക്‌ മുഹമ്മദ്‌ നബി(സ) നല്‌കിയ വിശദീകരണങ്ങള്‍, സ്വഹാബികളും സച്ചരിതരായ പൂര്‍വികരും നല്‌കിയ വ്യാഖ്യാനങ്ങള്‍ എന്നിവയെ ആധാരമാക്കിയാണ്‌ മുജാഹിദുകള്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ മനസ്സിലാക്കുകയും തദനുസൃതമായി ജീവിതം ക്രമീകരിക്കുകയും ചെയ്യുന്നത്‌. വ്യക്തിപരവും കുടുംബപരവും സാമൂഹികവും രാഷ്‌ട്രീയവുമായ എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിക നിയമങ്ങള്‍ കഴിവിന്റെ പരമാവധി പാലിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്‌ മുസ്‌ലിംകളെല്ലാം. പക്ഷെ, എല്ലാ വിശ്വാസികളുടെയും കഴിവുകളും സാധ്യതകളും സാഹചര്യങ്ങളും ഒരുപോലെയായിരിക്കുകയില്ല. സമ്പത്തില്ലാത്തവന്‍ സകാത്ത്‌ പോലുള്ള ഇസ്‌ലാമിക ബാധ്യതകള്‍ നിര്‍വഹിക്കേണ്ടതില്ല. അവിവാഹിതന്‍ ദാമ്പത്യവുമായി ബന്ധപ്പെട്ട ബാധ്യതകളും അധികാരമില്ലാത്തവന്‍ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട കടമകളും നിറവേറ്റേണ്ടതില്ല എന്ന കാര്യവും സുവിദിതമാണ്‌.

ഖുര്‍ആനിലും ഹദീസിലും രാഷ്‌ട്രീയമില്ലെന്ന്‌ മുജാഹിദുകള്‍ക്ക്‌ അഭിപ്രായമില്ല. എന്നാല്‍ ഖുര്‍ആന്‍ ഒരു രാഷ്‌ട്രമീംമാസാ ഗ്രന്ഥമാണെന്ന്‌ ആരു പറഞ്ഞാലും അത്‌ അതിശയോക്തിയാണെന്ന്‌ പറയാതെ വയ്യ. ഖുര്‍ആനിന്റെ ഉള്ളടക്കത്തിന്റെ പ്രധാന ഭാഗം വിശ്വാസവും അവിശ്വാസവും ധര്‍മവും അധര്‍മവും പരലോകത്തെ രക്ഷാശിക്ഷകളുമായി ബന്ധപ്പെട്ട ഉല്‍ബോധനങ്ങളാണ്‌. ഭരണനിര്‍വഹണത്തില്‍ നീതി പാലിക്കുന്നതുപോലും അല്ലാഹുവിന്റെ പ്രീതിയും പരലോക മോക്ഷവും ലക്ഷ്യമാക്കിയായിരിക്കണം. എങ്കിലേ അതിന്‌ ഇസ്‌ലാമിക മൂല്യമുള്ളൂ. രണ്ടാം ഖലീഫ ഉമര്‍(റ) ചരിത്രത്തില്‍ ഏറെ ശ്രദ്ധേയനായത്‌ ഇസ്‌ലാമിക രാഷ്‌ട്രമീമാംസയെക്കുറിച്ച്‌ വാചാലമായി പ്രസംഗിക്കുകയോ എഴുതുകയോ ചെയ്‌തതുകൊണ്ടല്ല. തന്റെ രാഷ്‌ട്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ആരെങ്കിലും പട്ടിണി കിടക്കുകയോ കഷ്‌ടപ്പാടുകള്‍ അനുഭവിക്കുകയോ ചെയ്‌താല്‍ താന്‍ അല്ലാഹുവിന്റെ വിചാരണക്കും ശിക്ഷക്കും വിധേയനാകേണ്ടിവരും എന്ന ബോധമാണ്‌ നീതിയുടെ ആള്‍രൂപമാകാന്‍ അദ്ദേഹത്തെ പ്രേരിതനാക്കിയത്‌. ഇതൊരു രാഷ്‌ട്രീയ പ്രക്രിയയെക്കാളുപരി ആദര്‍ശപ്രതിബദ്ധതയുടെ ഉദാത്തഭാവമാണ്‌. കിനാലൂര്‍ മോഡല്‍ രാഷ്‌ട്രീയ സ്റ്റണ്ടുകളും ഇതും തമ്മില്‍ ഈയവും തങ്കവും തമ്മിലുള്ളത്ര വ്യത്യാസമുണ്ട്‌.

സാമ്പത്തികവും സാമൂഹികവുമായ നീതി മുജാഹിദുകള്‍ അവരുടെ കര്‍മരംഗങ്ങളിലും മഹല്ലുകളിലും കഴിവിന്റെ പരമാവധി നിറവേറ്റിക്കൊണ്ടിരിക്കുന്നുണ്ട്‌. സകാത്തിന്റെയും സ്വദഖയുടെയും സംഘടിതമായ നിര്‍വഹണം, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസം, ആതുര ശുശ്രൂഷ എന്നീ മേഖലകളില്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച്‌ മുജാഹിദുകള്‍ അര്‍പ്പിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ അനര്‍ഘവും അനിതരവുമാണ്‌. അതൊക്കെ രാഷ്‌ട്രീയ പ്രോപഗാന്‍ഡയുടെ ഭാഗമാക്കിയാലേ അതിന്‌ നവോത്ഥാന മൂല്യമുണ്ടാകൂ എന്നാണ്‌ ചോദ്യകര്‍ത്താവിനെ പോലുള്ളവര്‍ കരുതുന്നതെങ്കില്‍ മുജാഹിദുകള്‍ അത്‌ അത്ര പരിഗണിക്കേണ്ടതില്ല. കാരണം, പുരനുത്ഥാനനാളില്‍ അല്ലാഹു സ്ഥാപിക്കുന്ന നീതിയുടെ തുലാസില്‍ നമ്മുടെ കര്‍മങ്ങള്‍ക്ക്‌ മൂല്യമുണ്ടാവുക എന്നതാണ്‌ അതിപ്രധാനം.

മുജാഹിദുകള്‍ മാത്രമല്ല, ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിഭാഗവും പ്രായോഗിക രാഷ്‌ട്രീയത്തെ സംബന്ധിച്ച്‌ ഒട്ടൊക്കെ ധാരണയുള്ളവരാണ്‌. ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ശത്രുത പുലര്‍ത്താത്ത കക്ഷികള്‍ക്കേ വോട്ട്‌ നല്‌കൂ എന്ന നിലപാടില്‍ അവര്‍ ഒട്ടൊക്കെ ഉറച്ചുനില്‌ക്കുന്നു. മതനിരപേക്ഷ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ പാവപ്പെട്ടവരോട്‌ കൂടുതല്‍ അനുഭാവം പുലര്‍ത്തുന്ന കക്ഷികള്‍ക്ക്‌ മുസ്‌ലിം സമ്മതിദായകര്‍ മുന്‍ഗണന നല്‌കുന്നു. സാമ്രാജ്യത്വ വിരുദ്ധ നിലപാട്‌ തന്നെയാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ ഭൂരിപക്ഷം പേര്‍ക്കുള്ളത്‌. പക്ഷെ, കമ്യൂണിസ്റ്റുകള്‍ മതനിരാസത്തിന്റെയും ശരീഅത്ത്‌ വിരോധത്തിന്റെയും ഏക സിവില്‍കോഡ്‌ വാദത്തിന്റെയും ശക്തരായ വക്താക്കളായി തുടരുമ്പോള്‍ സാമ്രാജ്യത്വ വിരോധത്തിന്റെ മൂല്യം മാത്രം പരിഗണിച്ച്‌ അവരെ പിന്തുണയ്‌ക്കാന്‍ മുസ്‌ലിംകളില്‍ മിക്കവരും സന്നദ്ധരാകാതിരിക്കുക സ്വാഭാവികമത്രെ. ഗോവധ നിരോധം, മദ്യനിരോധം നീക്കല്‍, ലോട്ടറി, സ്വവര്‍ഗരതി, വിവാഹപൂര്‍വ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ ഇസ്‌ലാം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ച രാഷ്‌ട്രീയക്കാരെയും നിയമജ്ഞരെയും മറ്റും മുഖംനോക്കാതെ വിമര്‍ശിക്കുകയാണ്‌ മിക്ക മുസ്‌ലിം സംഘടനകളും ചെയ്‌തത്‌. ഇതൊക്കെ ഇസ്‌ലാമിക മനസ്സാക്ഷിയുള്ളവര്‍ സ്വീകരിക്കേണ്ട രാഷ്‌ട്രീയ നയനിലപാടുകളത്രെ.

എന്നാല്‍ ജമാഅത്തുകാര്‍ ഇത:പര്യന്തം വാദിച്ചുപോന്നത്‌ ഇന്ത്യന്‍ ഭരണവ്യവസ്ഥയെ ഇസ്‌ലാമികവത്‌കരിക്കാന്‍ വേണ്ടിയാണ്‌ മുസ്‌ലിംകള്‍ ശ്രമിക്കേണ്ടതെന്നത്രെ. ഇത്‌ അപ്രായോഗികമാണെന്ന്‌ മാത്രമല്ല, മുസ്‌ലിം സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതുമാണ്‌. ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമാക്കാന്‍ മുറവിളി കൂട്ടുന്നവര്‍ക്ക്‌ അത്‌ വലിയ വളര്‍ച്ചയ്‌ക്ക്‌ വഴിയൊരുക്കും. മുമ്പ്‌ ഒരു സംഘടന `ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെ' എന്ന മുദ്രാവാക്യം പല സ്ഥലങ്ങളിലും എഴുതിവെച്ചതിന്റെ ഫലം എന്തായിരുന്നുവെന്ന്‌ പലരും ഓര്‍ക്കുന്നുണ്ടാകും. സംഘപരിവാര്‍ അതില്‍ നിന്ന്‌ പരമാവധി മുതലെടുപ്പ്‌ നടത്തുകയാണുണ്ടായത്‌. അവര്‍ക്ക്‌ സുവര്‍ണാവസരം നല്‌കാതിരിക്കുക എന്ന പ്രായോഗിക നിലപാടില്‍ ഉറച്ചുനില്‌ക്കുകയാണ്‌ മുജാഹിദുകള്‍.

മുഹമ്മദ്‌ നബിയല്ലാതെ മറ്റൊരു മതാചാര്യനും ലോകത്ത്‌ രാഷ്‌ട്രാധിപതി ആയിട്ടില്ല എന്ന അഭിപ്രായം തെറ്റാണ്‌. ദാവൂദ്‌, സുലൈമാന്‍(അ) എന്നീ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വിപുലമായ രാജാധികാരം നല്‌കിയ കാര്യം വിശുദ്ധ ഖുര്‍ആനില്‍ തന്നെ എടുത്തുപറഞ്ഞിട്ടുണ്ട്‌. സുലൈമാന്‍ നബി(അ)യുടെ രാജാധികാരം അനിതരമായിരുന്നുവെന്നാണ്‌ 38:35-39 സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഇസ്‌ലാമില്‍ രാജപദവി പാടില്ല എന്ന ജമാഅത്ത്‌ വാദം തെറ്റാണെന്നും ഈ സൂക്തങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാം.

രാഷ്‌ട്രീയം ഇല്ലാത്ത ഇസ്‌ലാമോ?

"ഇസ്‌ലാം ഭൂമുഖത്തു വന്ന ഒന്നാം തിയ്യതി മുതല്‍ അതില്‍ (ഇസ്‌ലാമില്‍) രാഷ്‌ട്രീയം ഉണ്ട്‌. പ്രവാചകന്മാര്‍ ഒന്നടങ്കം രാഷ്‌ട്രീയം പറഞ ്ഞിട്ടുമുണ്ട്‌. ചിലര്‍ രാഷ്‌ട്രം തന്നെ സ്ഥാപിച്ചു. ഉദാഹരണം ദാവൂദും സുലൈമാനും(അ) മുഹമ്മദ്‌ നബി(സ)യും. ഇങ്ങനെയല്ലാത്ത ഒരു ഇസ്‌ലാം മുജാഹിദ്‌ മൗലവിമാരുടെ കൈവശം ഉണ്ടെങ്കില്‍ അവര്‍ അവതരിപ്പിക്കട്ടെ.'' (പ്രബോധനം വാരിക -2010 ജനുവരി 30). `മുസ്‌ലിം' എന്തുപറയുന്നു?

അബൂസഹ്‌ദ്‌ വണ്ടൂര്‍

ഇസ്‌ലാമില്‍ രാഷ്‌ട്രീയം ഇല്ല എന്നൊരു വാദം മുജാഹിദുകള്‍ ഒരിക്കലും ഉന്നയിച്ചിട്ടില്ല. `മുസ്‌ലിം' അങ്ങനെ എഴുതിയിട്ടുമില്ല. എന്നാല്‍ ഇസ്‌ലാം രാഷ്‌ട്രീയമാണ്‌ എന്ന്‌ പറയുന്നതും ഇസ്‌ലാമില്‍ രാഷ്‌ട്രീയമുണ്ട്‌ എന്ന്‌ പറയുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമുണ്ട്‌. സയ്യിദ്‌ മൗദൂദി അദ്ദേഹത്തിന്റെ ഖുതുബാത്തില്‍ ദീന്‍ എന്നാല്‍ സ്റ്റെയ്‌റ്റാണ്‌ എന്ന്‌ പറഞ്ഞിട്ടുണ്ട്‌. രാഷ്‌ട്രം എന്ന അര്‍ഥത്തിലാണ്‌ അദ്ദേഹം സ്റ്റെയ്‌റ്റ്‌ എന്ന പദം പ്രയോഗിച്ചത്‌. വിശുദ്ധ ഖുര്‍ആനിനെ ആ രാഷ്‌ട്രത്തിന്റെ ഭരണഘടന എന്ന നിലയിലാണ്‌ അദ്ദേഹം പരിചയപ്പെടുത്തിയത്‌. നോമ്പും നമസ്‌കാരവുമൊക്കെ ആ രാഷ്‌ട്രം സ്ഥാപിക്കാനും നടത്താനുമുള്ള പരിശീലന കോഴ്‌സാണെന്ന്‌ അദ്ദേഹം വിശദീകരിച്ചിട്ടുമുണ്ട്‌. മുഹമ്മദ്‌ നബി(സ) ഉള്‍പ്പെടെയുള്ള പ്രവാചകന്മാരാരും ദീനിനെ രാഷ്‌ട്രമായും അല്ലാഹുവിനുള്ള ആരാധനകളെ രാഷ്‌ട്രീയ പരിശീലനമായും ചിത്രീകരിച്ചിട്ടില്ല. ദീനിനെ രാഷ്‌ട്രമാക്കുന്ന വ്യാഖ്യാനത്തോട്‌ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, ഇസ്‌ലാമിനെ അടിസ്ഥാനപരമായി പഠിച്ച പലര്‍ക്കും വിയോജിപ്പുണ്ടാവുക സ്വാഭാവികമാണ്‌.

ഇന്ത്യയിലെ പ്രശസ്‌ത പണ്ഡിതനായിരുന്ന അബുല്‍ഹസന്‍ അലി നദ്‌വി ഇസ്‌ലാമിനെ അടിമുടി രാഷ്‌ട്രീയവത്‌കരിക്കുന്ന സയ്യിദ്‌ മൗദൂദിയുടെയും അനുയായികളുടെയും വ്യാഖ്യാനത്തിലെ തെറ്റുകള്‍ അക്കമിട്ട്‌ വിശദീകരിക്കുന്ന ഒരു ഗ്രന്ഥം അത്തഫ്‌സീറുസ്സിയാസി ലില്‍ ഇസ്‌ലാം എന്ന പേരില്‍ രചിച്ചിട്ടുണ്ട്‌. അതിന്റെ മലയാള തര്‍ജമയും പുറത്തുവന്നിട്ടുണ്ട്‌. നബി(സ)യും സ്വഹാബിമാരും പില്‍ക്കാലത്തെ പ്രമുഖ പണ്ഡിതന്മാരും ഇസ്‌ലാമിനെ പരിചയപ്പെടുത്തിയതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായാണ്‌ സയ്യിദ്‌ മൗദൂദി തന്റെ രാഷ്‌ട്രീയ ഇസ്‌ലാമിനെ അവതരിപ്പിക്കുന്നതെന്ന്‌ നദ്‌വി സാഹിബ്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാന്‍ കഴിയുന്നത്‌, പ്രവാചകന്മാരുടെയെല്ലാം മുഖ്യപ്രബോധനവിഷയം, അല്ലാഹുവല്ലാത്ത ദൈവങ്ങളെയൊന്നും ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യാന്‍ പാടില്ല എന്നതാണെന്നത്രെ. എന്നാല്‍ ജമാഅത്ത്‌ സാഹിത്യങ്ങളില്‍ ഊന്നിപ്പറഞ്ഞിട്ടുള്ളതനുസരിച്ച്‌ എല്ലാ പ്രവാചകന്മാരും പ്രധാനമായി പ്രബോധനം ചെയ്‌ത വിഷയം, അല്ലാഹുവല്ലാത്ത ഒരു ഭരണാധികാരിയെയും അനുസരിക്കാന്‍ പാടില്ല എന്നതാണ്‌. പല പ്രവാചകന്മാരും വിഗ്രഹാരാധനയെ എതിര്‍ത്തത്‌ അവരുടെ നാട്ടിലെ രാഷ്‌ട്രീയ വ്യവസ്ഥിതിയില്‍ വിഗ്രഹങ്ങള്‍ക്ക്‌ സ്വാധീനമുണ്ടായിരുന്നതു കൊണ്ടാണെന്ന്‌ പോലും ചില ജമാഅത്ത്‌ ലേഖകര്‍ എഴുതിയിട്ടുണ്ട്‌. പ്രവാചകന്മാരുടെ ദൗത്യത്തെ സംബന്ധിച്ച്‌ പൂര്‍വിക പണ്ഡിതന്മാര്‍ ഈ വിധത്തില്‍ അഭിപ്രായപ്രകടനം നടത്തിയിട്ടില്ല. നോമ്പും നമസ്‌കാരവും രാഷ്‌ട്രീയ പരിശീലനമാണെന്ന്‌ തട്ടിവിടുന്നവര്‍ക്ക്‌ പ്രവാചകന്മാരെ ഫുള്‍ടൈം രാഷ്‌ട്രീയക്കാരായി ചിത്രീകരിക്കാന്‍ പ്രയാസമൊന്നും ഉണ്ടാവില്ല.

Followers -NetworkedBlogs-

Followers