ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അഖീഖ സംബന്ധിച്ച പ്രശ്‌നങ്ങള്‍


അഖീഖ അറക്കുന്നതിനെ കുറിച്ച്‌ തെക്കന്‍ ജില്ലയിലെ ഒരു സലഫി പള്ളിയിലെ ഖുത്വ്‌ബയില്‍ വിവരിച്ചതിങ്ങനെ: ``അഖീഖ എന്നാല്‍ പിറന്നു വീണ കുഞ്ഞിന്റെ തലമുടി ഏഴാം ദിവസം കളയുകയും തുടര്‍ന്ന്‌ ബലിയറുക്കുകയും ചെയ്യുന്നതിനെ സംബന്ധിച്ചാണ്‌. അഖീഖ എന്നു പറയുന്നതിനെ നബി(സ) വെറുക്കുന്നതായും ഉഖൂഖ്‌ എന്നു പറഞ്ഞാല്‍ മാതാപിതാക്കളെ വെറുക്കുക എന്നാണ്‌ അര്‍ഥമെന്നും ആയതിനാല്‍ അഖീഖ എന്നു പറയുന്നതിനു പകരം നുസ്‌ക്ക്‌ അഥവാ ബലികര്‍മം എന്നാണ്‌ പറയേണ്ടതെന്നും പറയുകയുണ്ടായി. പിന്നീട്‌ ഈ ഹദീസ്‌ ഉദ്ധരിച്ചു: നിങ്ങളില്‍ ആരുടെയെങ്കിലും പിറന്നു വീഴുന്ന കുഞ്ഞിനെ ഏഴാം ദിവസം മുടികളയുകയും നുസ്‌ക്ക്‌ കൊടുക്കുകയും ചെയ്യട്ടെ. ജനിച്ചുവീഴുന്ന കുഞ്ഞ്‌ ആണാണെങ്കില്‍ രണ്ടാടിനെയും ഇനി അതല്ല പെണ്‍കുഞ്ഞാണെങ്കില്‍ ഒരാടിനെയും ബലികര്‍മം ചെയ്യട്ടെ. ഇനി അങ്ങനെ ചെയ്യാത്ത പക്ഷം ആ കുഞ്ഞ്‌ അതു നല്‌കും വരെ പണയ വസ്‌തുവായിരിക്കുന്നതാണ്‌.''
അങ്ങനെയെങ്കില്‍ സാമ്പത്തികമായി വളരെ ബുദ്ധിമട്ടുന്നവന്റെ കുഞ്ഞിന്‌ ഈ ബലികര്‍മം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതാവസാനം വരെ ആ കുഞ്ഞ്‌ പണയവസ്‌തുവായിരിക്കുമോ? ഇനി കുഞ്ഞ്‌ വലിയ ആളായിക്കഴിഞ്ഞാല്‍ അവന്റെ `ബലികര്‍മം' അവന്‍ തന്നെ നിര്‍വഹിച്ചാല്‍ മതിയോ? ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ ബലികര്‍മം ഒന്നായി നിര്‍വഹിക്കാമോ? അതോ സാമ്പത്തിക സ്ഥിതിയനുസരിച്ച്‌ ഓരോന്നായി കടം വീട്ടിയാല്‍ മതിയോ?
ഫാത്തിമ മുഹമ്മദലി കൊളത്തറ
കീറി, മുറിച്ചു എന്നൊക്കെ അര്‍ഥമുള്ള അഖ്‌ഖ എന്ന ക്രിയയുമായി ബന്ധമുള്ള പദങ്ങളാണ്‌ ഉഖൂഖും അഖീഖയും. ഉഖൂഖ്‌ എന്നാല്‍ മാതാപിതാക്കളെ ധിക്കരിക്കലും ദ്രോഹിക്കലുമാണ്‌. അഖീഖ എന്ന പദത്തിന്‌ നവജാത ശിശുവിന്റെ തലമുടി എന്നും ആ മുടി നീക്കുന്ന സന്ദര്‍ഭത്തില്‍ നടത്തുന്ന ബലി എന്നും അര്‍ഥമുണ്ട്‌. അഖീഖ എന്ന പദം മാതാപിതാക്കളെ വെറുപ്പിക്കുകയോ ധിക്കരിക്കുകയോ ചെയ്യുക എന്ന അര്‍ഥത്തില്‍ അറബി ഭാഷയില്‍ ഒരിക്കലും പ്രയോഗിക്കപ്പെട്ടിട്ടില്ല. നവജാത ശിശുവിന്റെ പേരിലുള്ള ബലി എന്ന അര്‍ഥത്തില്‍ നബി(സ) അഖീഖ എന്ന പദം പല തവണ പ്രയോഗിച്ചതായി ബുഖാരി ഉള്‍പ്പെടെ പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ ഉദ്ധരിച്ച ഹദീസുകളില്‍ കാണാം.
ഉഖൂഖ്‌ എന്ന പദത്തിന്റെ ധാതുവുമായി ബന്ധമുള്ളതിന്റെ പേരില്‍ അഖീഖ എന്ന വാക്കിനോട്‌ നബി(സ) അനിഷ്‌ടം പ്രകടിപ്പിച്ചതായുള്ള റിപ്പോര്‍ട്ട്‌ പ്രബലമാണെന്ന്‌ പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്മാര്‍ ഉറപ്പിച്ചുപറഞ്ഞിട്ടില്ല. അഖീഖ എന്ന പദം പ്രബലമായ ഹദീസുകളില്‍ വന്നിട്ടുള്ളതിനാല്‍ ഇസ്‌ലാമിക ഗ്രന്ഥങ്ങളിലെല്ലാം വിപുലമായി പ്രയോഗിക്കപ്പെട്ടിട്ടുണ്ട്‌. നുസ്‌ക്‌, നുസുക്‌ എന്നീ പദങ്ങള്‍ക്ക്‌ അര്‍പ്പണമെന്നും ബലിയെന്നും അര്‍ഥമുണ്ട്‌. അഖീഖയെ കുറിക്കാന്‍ നുസുക്‌ എന്ന പദം ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ പ്രയോഗിച്ചു കണ്ടിട്ടില്ല. നസീക: എന്ന പദം ചുരുക്കത്തില്‍ പ്രയോഗിച്ചുകണ്ടിട്ടുണ്ട്‌. ഏതായാലും ഒരു പദപ്രയോഗം ഈ വിഷയത്തില്‍ നിര്‍ണായകമല്ല.

`ഇനി അങ്ങനെ ചെയ്യാത്ത പക്ഷം ആ കുഞ്ഞ്‌ അത്‌ നല്‌കും വരെ പണയ വസ്‌തുവായിരിക്കുന്നതാണ്‌' എന്നത്‌ ഹദീസിന്റെ ഏകദേശം ആശയമാണ്‌. കൃത്യമായ പരിഭാഷ `ഓരോ ആണ്‍കുട്ടിയും അവന്റെ അഖീഖയ്‌ക്ക്‌ പണയപ്പെട്ടവനാണ്‌' എന്നത്രെ. അഖീഖയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതാണ്‌ ഈ നബിവചനമെങ്കിലും ഒരു കുട്ടിയുടെ പേരില്‍ അഖീഖ: അറുക്കപ്പെട്ടിട്ടില്ലെങ്കില്‍ അവന്‌ നരകത്തില്‍ നിന്ന്‌ മോചനമില്ലെന്നോ അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടുകയില്ലെന്നോ പൂര്‍വിക പണ്ഡിതന്മാര്‍ ഇതിന്‌ അര്‍ഥം കല്‌പിച്ചിട്ടില്ല.

ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ അഖീഖ: നിര്‍ബന്ധമാണെന്ന്‌ ദാഹിരിയ്യാ വിഭാഗം അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം അത്‌ ഐച്ഛികമായ (നിര്‍ബന്ധമല്ലാത്ത) പുണ്യകര്‍മമാണെന്നത്രെ. `വല്ലവനും തന്റെ കുട്ടിയുടെ പേരില്‍ ബലിയറുക്കാന്‍ ഇഷ്‌ടപ്പെടുന്നുവെങ്കില്‍ അങ്ങനെ ചെയ്യട്ടെ' എന്നര്‍ഥമുള്ള നബിവചനമാണ്‌ അത്‌ നിര്‍ബന്ധമല്ലെന്നതിന്‌ അവര്‍ ചൂണ്ടിക്കാണിച്ച തെളിവ്‌.

ചെറുപ്പത്തില്‍ അഖീഖ: അറുത്തിട്ടില്ലെങ്കില്‍ പ്രായപൂര്‍ത്തിക്ക്‌ ശേഷം സ്വന്തം നിലയില്‍ അറുക്കണമെന്ന്‌ ഹദീസുകളിലൊന്നും പറഞ്ഞിട്ടില്ല. അഖീഖയുടെ പ്രായപരിധി പ്രായപൂര്‍ത്തി വരെ മാത്രമാണെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. അതിന്‌ ശേഷവും അറുക്കാവുന്നതാണെന്ന്‌ മറ്റു ചിലര്‍ പറഞ്ഞിട്ടുണ്ട്‌. ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ പേരില്‍ ഒരു മൃഗത്തെ അറുക്കാം എന്ന്‌ പറയാന്‍ തെളിവൊന്നും കണ്ടിട്ടില്ല. സാമ്പത്തിക ശേഷിയില്ലാത്തവര്‍ കഴിവുണ്ടാകുമ്പോള്‍ അറുത്താല്‍ മതി. അഖീഖ: സംബന്ധിച്ച പല ഹദീസുകളും പ്രാമാണികമാണ്‌. അതിനാല്‍ അത്‌ സുന്നത്തല്ലെന്ന്‌ പറയാന്‍ ന്യായമില്ല. ഇമാം അബൂഹനീഫ അങ്ങനെ അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ഇത്‌ സംബന്ധിച്ച ഹദീസുകള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ പോയതാകാനിടയുണ്ട്‌.

ഞാന്‍ വീണ്ടും ഹജ്ജ്‌ ചെയ്യേണമോ?

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ ഹജ്ജ്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹജ്ജിന്റെ ശരിയായ കര്‍മങ്ങളെക്കുറിച്ച്‌ വ്യക്തമായ ബോധ്യമില്ലാതെയാണ്‌ ആ ഹജ്ജ്‌ ചെയ്‌തത്‌. എന്നാല്‍ ഇന്ന്‌, ഇസ്വ്‌ലാഹി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌, തൗഹീദുള്‍ക്കൊണ്ട്‌ ഹജ്ജിനെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചിരിക്കുന്നു. ഇപ്പോള്‍ മുമ്പ്‌ ചെയ്‌ത ഹജ്ജിനെക്കുറിച്ച്‌ വേണ്ടത്ര തൃപ്‌തി തോന്നുന്നില്ല. ജീവിതത്തിലൊരിക്കലേ ഹജ്ജ്‌ ചെയ്യല്‍ നിര്‍ബന്ധമുള്ളൂവെങ്കിലും വീണ്ടുമൊരു ഹജ്ജ്‌ ചെയ്യുന്നതിന്‌ തെറ്റുണ്ടോ? ആ ഹജ്ജിന്‌ നിര്‍ബന്ധ ഹജ്ജിന്റെ നിയ്യത്ത്‌ വെക്കാമോ?
കെ എം സീതി സുഊദി അറേബ്യ
മുമ്പ്‌ ഹജ്ജ്‌ ചെയ്‌ത കാലത്ത്‌ താങ്കളുടെ വിശ്വാസപരമായ അവസ്ഥ എപ്രകാരമായിരുന്നുവെന്ന്‌ താങ്കള്‍ക്ക്‌ തന്നെയാണ്‌ കൂടുതല്‍ അറിയാവുന്നത്‌. അല്ലാഹുവല്ലാത്തവര്‍ക്ക്‌ ആരാധന, പ്രാര്‍ഥന, നേര്‍ച്ച എന്നിങ്ങനെയുള്ള ഏതെങ്കിലും ഇബാദത്ത്‌ അര്‍പ്പിക്കുന്ന ആളായിരുന്നു താങ്കളെങ്കില്‍ ആ അവസ്ഥയില്‍ താങ്കള്‍ ചെയ്‌ത ഹജ്ജ്‌ നിഷ്‌ഫലമായിരിക്കുമെന്നാണ്‌ വിശുദ്ധഖുര്‍ആനിലെ 39:65 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അങ്ങനെയാണെങ്കില്‍ അന്യൂനമായ ആദര്‍ശപ്രകാരം താങ്കള്‍ വീണ്ടും ഹജ്ജ്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാകുന്നു. അപ്പോള്‍ നിര്‍ബന്ധമായ ഹജ്ജ്‌ ചെയ്യുന്നു എന്ന നിയ്യത്ത്‌ തന്നെയാണ്‌ വേണ്ടത്‌. ഒരിക്കല്‍ ശരിയാം വിധം ഹജ്ജ്‌ ചെയ്‌ത വ്യക്തി വീണ്ടും ഹജ്ജ്‌ ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും അത്‌ അല്ലാഹുവോ റസൂലോ (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യമല്ല. എന്നാല്‍ സ്വന്തം നിലയില്‍ ഹജ്ജ്‌ ചെയ്‌ത ശേഷം ഹജ്ജ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഉറ്റ ബന്ധുവിന്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഹജ്ജ്‌ ചെയ്യുന്നത്‌ പുണ്യകരമാകുന്നു. ആ വിഷയത്തില്‍ പ്രവാചകനിര്‍ദേശമുണ്ട്‌.
 

ഹജ്ജ്‌ സല്‍ക്കാരം

ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‍കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?
അക്‌ബറലി കോഴിക്കോട്‌
ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‍ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‍ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‍ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‍കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‍ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.
 

ദുഃഖാചരണമോ ഹജ്ജ്‌ യാത്രയോ ഉത്തമം?

എന്റെ സഹോദരിയും ഭര്‍ത്താവും ഈ വര്‍ഷത്തെ ഹജ്ജ്‌കര്‍മത്തിന്‌ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. വിസയും മറ്റു യാത്രാസൗകര്യങ്ങളുമെല്ലാം ശരിയാക്കി, ഹജ്ജിന്‌ മാനസികമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന്‌, സഹോദരിയുടെ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്റെ സഹോദരിക്ക്‌ ഇദ്ദഃയാചരിക്കുകയാണോ, ഹജ്ജിന്‌ പുറപ്പെടുകയാണോ ഉത്തമമായിട്ടുള്ളത്‌?
എം അബ്‌ദുര്‍റഹ്‌മാന്‍ പാലക്കാട്‌
ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ നബി(സ) പ്രത്യേകം വിധി നല്‌കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഇദ്ദഃ കാലമായ നാലുമാസവും പത്തുദിവസവും ദുഃഖമാചരിക്കല്‍ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നുള്ള കാലത്ത്‌ തന്നെ ചെയ്യേണ്ടതാണ്‌. അത്‌ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ നീട്ടിവെക്കാവുന്നതല്ല. എന്നാല്‍ ഹജ്ജ്‌ ജീവിതത്തിലൊരിക്കല്‍ സൗകര്യങ്ങള്‍ ഒത്തുവരുമ്പോള്‍ മാത്രമേ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ യഥാസമയം നിര്‍വഹിക്കേണ്ട ദുഃഖാചരണത്തിന്‌ മുന്‍ഗണന നല്‌കുകയും ഹജ്ജിന്‌ അടുത്തവര്‍ഷം ഏതെങ്കിലും ഉറ്റബന്ധുവിന്റെ കൂടെ പോവുകയുമായിരിക്കും നല്ലത്‌.
 

എന്‍ ജി ഒ യൂണിയനില്‍ ചേരാമോ?

ഞാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനാണ്‌. ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ നേടിത്തരുന്നത്‌ എന്‍ ജി ഒ യൂണിയന്‍ എന്ന ഇടതുപക്ഷ സംഘടനയാണെന്ന്‌ ഞാന്‍ മനസ്സിലാക്കുന്നു. ഒരു മുസ്‌ലിമായ എനിക്ക്‌ മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിശ്വസിക്കാതെ തന്നെ അവരുടെ എന്‍ ജി ഒ യൂണിയനില്‍ അംഗമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുകൂടേ?
ഇസ്‌ഹാഖലി മലപ്പുറം
ഇവിടത്തെ ബഹുഭൂരിപക്ഷം ട്രേഡ്‌ യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും അടിസ്ഥാന താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു പുറമെ അവരെ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ സേവകരാക്കി മാറ്റാന്‍ വേണ്ടിയും കൂടിയാണ്‌ നിലകൊള്ളുന്നത്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍ ഒരു പ്രത്യേക രാഷ്‌ട്രീയലൈനിലേക്ക്‌ മാത്രമല്ല ജനങ്ങളെ ക്ഷണിക്കുന്നത്‌. പ്രപഞ്ചത്തെയും മനുഷ്യചരിത്രത്തെയും സംബന്ധിച്ച ഭൗതികമായ ഒരു വീക്ഷണം പ്രചരിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്‌ അവര്‍. മാര്‍ക്‌സും ഏംഗല്‍സും അവതരിപ്പിച്ച വൈരുധ്യാധിഷ്‌ഠിത ഭൗതികവാദവും ചരിത്രപരമായ ഭൗതികവാദവും മതത്തിനും ദൈവവിശ്വാസത്തിനും തികച്ചും വിരുദ്ധമാകുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ അടിയുറച്ച കമ്യൂണിസ്റ്റുകളില്‍ മഹാഭൂരിപക്ഷവും മതനിഷേധികളും നിരീശ്വരവാദികളും ആകുന്നത്‌.
ഒരു ഇടതുപക്ഷ യൂണിയന്റെ വാലില്‍ തൊടുന്നതോടെ ആരും ദൈവത്തെയും മതത്തെയും നിരാകരിക്കാന്‍ ബാധ്യസ്ഥരാകുന്നില്ല. മതവിശ്വാസികളായ ധാരാളം പേര്‍ ഇത്തരം യൂണിയനുകളില്‍ അംഗങ്ങളായി ചേരുന്നുണ്ട്‌. പക്ഷേ, ``നിങ്ങള്‍ പുണ്യത്തിലും ധര്‍മനിഷ്‌ഠയിലും പരസ്‌പരം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും പരസ്‌പരം സഹായിക്കരുത്‌'' (വി.ഖു. 5:2) എന്ന ദൈവിക അധ്യാപനത്തില്‍ നിന്ന്‌ വ്യതിചലിക്കാതെ ഒരു ഭൗതിക പ്രസ്ഥാനത്തിന്റെ വാലറ്റത്ത്‌ നിലകൊള്ളാന്‍ കഴിയുമോ എന്ന ചോദ്യം ആദര്‍ശപ്രതിബദ്ധതയുള്ള ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്‌. ഒരു രാഷ്‌ട്രീയ സംഘടനയിലോ ട്രേഡ്‌ യൂണിയനിലോ അംഗത്വമെടുക്കുന്ന വ്യക്തി സംഘടനയുടെ ശരികളെയും ന്യായങ്ങളെയും മാത്രമല്ല, തെറ്റുകളെയും അന്യായങ്ങളെയും കൂടി പിന്തുണക്കേണ്ടി വരുന്നതായാണ്‌ നാം മിക്കപ്പോഴും കാണുന്നത്‌.'

അമ്മ ജുസ്‌അ്‌ പഠിപ്പിക്കുന്നവര്‍ കാഫിറുകളോ??

``.........ഖുര്‍ആന്‍ പാരായണം ചെയ്യേണ്ടതും ആശയം പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും അത്‌ ക്രോഡീകരിച്ച ക്രമത്തില്‍ ബഖറ മുതല്‍ താഴോട്ട്‌ തന്നെയാണ്‌. ഇതിന്‌ വിരുദ്ധമായി ഖുര്‍ആനിന്റെ അവസാനഭാഗമായ `അമ്മ' ജുസ്‌അ്‌ മുതല്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ തന്നെയാണ്‌ നബി(സ) ദീര്‍ഘവീക്ഷണം ചെയ്‌ത, ആലിഇംറാന്‍ 10ല്‍ പറഞ്ഞ കാഫിറുകള്‍....'' (മുഹ്‌യിദ്ദീന്‍ മുഹമ്മദ്‌ ഇരുമ്പുഴിയുടെ ഖുര്‍ആനിന്റെ ആത്മാവ്‌ എന്ന ഖുര്‍ആന്‍ പരിഭാഷയില്‍ നിന്ന്‌). ഇപ്പറഞ്ഞതിന്‌ പ്രവാചകചര്യയുടെ പിന്‍ബലമുണ്ടോ?
മുഹമ്മദ്‌ ശബീബ്‌ അരീക്കോട്‌
ആലിഇംറാനിലെ 10-ാം സൂക്തത്തില്‍ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്‌ ഏത്‌ സൂറത്തു മുതലായിരിക്കണം എന്ന വിഷയം പരാമര്‍ശിച്ചിട്ടേയില്ല. സത്യനിഷേധികളെ സംബന്ധിച്ച്‌ പ്രസ്‌തുത സൂക്തത്തില്‍ മാത്രമല്ല, മറ്റു നൂറുകണക്കില്‍ സൂക്തങ്ങളിലും പരാമര്‍ശിച്ചിട്ടുണ്ട്‌. സത്യവിശ്വാസികളില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തവരെയൊക്കെ കാഫിറുകളായി ചിത്രീകരിക്കാന്‍ വേണ്ടി ആരെങ്കിലും ആ സൂക്തങ്ങള്‍ ദുരുപയോഗപ്പെടുത്തുകയാണെങ്കില്‍ അത്‌ കടുത്ത പാതകമായിരിക്കും.
പ്രസ്‌തുത സൂക്തത്തിന്റെയും തൊട്ടടുത്ത സൂക്തത്തിന്റെയും പരിഭാഷ ഇവിടെ ചേര്‍ക്കുന്നു: ``സത്യനിഷേധികള്‍ക്ക്‌ അവരുടെ സ്വത്തുകളോ സന്താനങ്ങളോ അല്ലാഹുവിങ്കല്‍ യാതൊരു പ്രയോജനവും ചെയ്യുകയില്ല; തീര്‍ച്ച. അവരാകുന്നു നരകത്തിലെ ഇന്ധനമായിത്തീരുന്നവര്‍. ഫിര്‍ഔന്റെ ആള്‍ക്കാരുടെയും അവരുടെ മുന്‍ഗാമികളുടെയും അവസ്ഥ പോലെ തന്നെ. അവരൊക്കെ നമ്മുടെ ദൃഷ്‌ടാന്തങ്ങളെ തള്ളിക്കളഞ്ഞു. അപ്പോള്‍ അവരുടെ പാപങ്ങള്‍ കാരണമായി അല്ലാഹു അവരെ പിടികൂടി. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു.''(വി.ഖു. 3:10,11) ഫിര്‍ഔനിനെയും മറ്റും പോലെ അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങള്‍ തള്ളിക്കളഞ്ഞവരെ സംബന്ധിച്ചാണ്‌ ഈ സൂക്തങ്ങളില്‍ പ്രതിപാദിക്കുന്നത്‌. പ്രസംഗിക്കുമ്പോഴോ ക്ലാസെടുക്കുമ്പോഴോ ആദ്യമായി അല്‍ബഖറയല്ലാത്ത സൂറതുകള്‍ ഓതുന്നതോ വിശദീകരിക്കുന്നതോ ഈ സൂക്തങ്ങളുടെ പരിധിയില്‍ ഉള്‍പെടുന്നേയില്ല.
ഖുര്‍ആന്‍ ക്രോഡീകരിച്ച ക്രമത്തില്‍ ഒന്നാമത്തെ സൂറത്ത്‌ അല്‍ബഖറയല്ല, ഫാതിഹയാണ്‌. അവസാനത്തേത്‌ സൂറതുന്നാസും. ചില ആളുകള്‍ `അമ്മ ജുസ്‌ഇ'നെ `ഒന്നാം ജുസ്‌അ്‌' എന്ന്‌ വിശേഷിപ്പിക്കാറുണ്ട്‌. അത്‌ ശരിയല്ല. ഫാതിഹ മുതല്‍ `സയഖൂലു' വരെയുള്ളതാണ്‌ ഒന്നാമത്തെ ജുസ്‌അ്‌. ക്രോഡീകരിച്ച വിധത്തില്‍ ഖുര്‍ആന്‍ ഓതുന്നതാണ്‌ ഏറ്റവും നല്ലത്‌. എന്നാല്‍ നമസ്‌കാരത്തിലോ മറ്റു സമയങ്ങളിലോ ഖുര്‍ആനിന്റെ നടുവിലോ ഒടുവിലോ ഉള്ള ഏത്‌ സൂറതുകളും ആയത്തുകളും ഓതുന്നതിന്‌ വിരോധമില്ല. ഖുര്‍ആന്‍ പഠനത്തിന്റെ കാര്യവും ഇതുപോലെ തന്നെ. ഖുര്‍ആനിലെ അവസാനത്തെ മൂന്നു സൂറതുകള്‍ നബി(സ) പല സന്ദര്‍ഭങ്ങളിലും പാരായണം ചെയ്‌തിരുന്നതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. സ്വഹാബികള്‍ ഏകകണ്‌ഠമായി അംഗീകരിച്ച ക്രമത്തിന്‌ വിരുദ്ധമായ ക്രമത്തില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കുന്നത്‌ കുറ്റകരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ അല്‍ബഖറ പഠിക്കുന്നതിന്‌ മുമ്പ്‌ സൂറതുല്‍ ഇഖ്‌ലാസ്‌ പഠിക്കുന്നത്‌ ഹറാമാണെന്നോ കുഫ്‌റാണെന്നോ വിധിക്കാന്‍ ഇസ്‌ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ന്യായമൊന്നും ഇല്ല.
 

ദരിദ്രരുമായി സഹവാസം

ദരിദ്രരുടെ കൂടെ സഹവസിക്കുന്നതിന്‌ മുൻ‍ഗണന നല്‌കണമെന്ന്‌ മുഹമ്മദ്‌ നബി(സ) പറഞ്ഞിട്ടുണ്ടോ?
കെ കെ മജീദ്‌ മലപ്പുറം
നബി(സ)ക്ക്‌ അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ ഈ വിഷയവുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ നല്‌കിയിട്ടുണ്ട്‌. ``തങ്ങളുടെ രക്ഷിതാവിന്റെ മുഖം ലക്ഷ്യമാക്കിക്കൊണ്ട്‌ കാലത്തും വൈകുന്നേരവും അവനോട്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരുടെ കൂടെ നീ നിന്റെ മനസ്സിനെ അടക്കി നിര്‍ത്തുക. ഇഹലോകജീവിതത്തിന്റെ അലങ്കാരം ലക്ഷ്യമാക്കിക്കൊണ്ട്‌ നിന്റെ കണ്ണുകള്‍ അവരെ വിട്ട്‌ മാറിപ്പോകാതിരിക്കട്ടെ. ഏതൊരുവന്റെ ഹൃദയത്തെ നമ്മുടെ സ്‌മരണയെ സംബന്ധിച്ച്‌ നാം അശ്രദ്ധമാക്കിയിരിക്കുന്നുവോ, ഏതൊരുവന്‍ തന്നിഷ്‌ടത്തെ പിന്‍തുടരുകയും അവന്റെ കാര്യം അതിരു കവിഞ്ഞതായിരിക്കുകയും ചെയ്‌തുവോ, അവനെ നീ അനുസരിച്ചുപോകരുത്‌.'' (18:28)
നബി(സ)യുടെ സന്തത സഹചാരികളായ പാവങ്ങളെ മാറ്റിനിര്‍ത്തിയാല്‍ തങ്ങള്‍ അദ്ദേഹത്തിന്റെ പക്ഷത്ത്‌ ചേര്‍ന്നുകൊള്ളാമെന്ന്‌ ചില ഖുറൈശി പ്രമാണിമാര്‍ വാഗ്‌ദാനം ചെയ്യുകയുണ്ടായി. അവരുടെ നിര്‍ദേശം സ്വീകരിക്കാതെ പാവപ്പെട്ട സത്യവിശ്വാസികളെ കൂടെ നിര്‍ത്തുകയും അവരോടൊപ്പം ക്ഷമാപൂര്‍വം കഴിച്ചു കൂട്ടുകയും ചെയ്യണമെന്ന്‌ ഈ സൂക്തത്തിലൂടെ അല്ലാഹു നബി(സ)യോട്‌ കല്‌പിക്കുന്നു. സമ്പന്നരായ സത്യവിശ്വാസികളുമായി സഹവാസം ഒഴിവാക്കണമെന്ന്‌ ഇതിന്‌ അര്‍ഥമില്ല. സമ്പന്നരും പ്രധാനികളുമായ അവിശ്വാസികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി പാവപ്പെട്ട സത്യവിശ്വാസികളെ അവഗണിക്കരുത്‌ എന്നത്രെ ഈ സൂക്തത്തിന്റെ താല്‌പര്യം. ``തങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹം ലക്ഷ്യമാക്കിക്കൊണ്ട്‌ രാവിലെയും വൈകുന്നേരവും അവനോട്‌ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെ നീ ആട്ടിയകറ്റരുത്‌'' (6:52). എന്ന സൂക്തത്തിന്റെ അവതരണവും സമാന പശ്ചാത്തലത്തില്‍ തന്നെയാകുന്നു. പ്രമാണിമാരായ സത്യനിഷേധികളെ പ്രീതിപ്പെടുത്താന്‍ വേണ്ടി അവര്‍ ആഗ്രഹിക്കുന്നതുപോലെ പാവപ്പെട്ട സത്യവിശ്വാസികളെ നബി(സ)യുടെ സന്നിധിയില്‍ നിന്ന്‌ മാറ്റിനിര്‍ത്തരുത്‌ എന്നത്രെ ഈ സൂക്തം നിര്‍ദേശിക്കുന്നത്‌.
വിശുദ്ധ ഖുര്‍ആനിലെ 80-ാം അധ്യായത്തിലെ ആദ്യസൂക്തങ്ങള്‍ അവതരിച്ചത്‌ അന്ധനായ അബ്‌ദുല്ലാഹിബ്‌നു ഉമ്മി മക്‌തൂം എന്ന സഹാബിയുടെ കാര്യത്തിലാണ്‌. നബി(സ) ഒരിക്കല്‍ മക്കയിലെ ചില പ്രമുഖന്മാരുമായി ഇസ്‌ലാമിനെ സംബന്ധിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ സത്യമതം സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. ആ സന്ദര്‍ഭത്തിലാണ്‌ ഇബ്‌നു ഉമ്മിമക്‌തൂം ചില ഇസ്‌ലാമിക വിഷയങ്ങള്‍ പഠിപ്പിച്ചു തരണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ അങ്ങോട്ട്‌ കടന്നുചെന്നത്‌. ഒരു പാവപ്പെട്ട അന്ധന്‌ വലിയ പരിഗണന നല്‌കിയാല്‍ ആ പ്രമുഖന്മാര്‍ക്ക്‌ ഇഷ്‌ടപ്പെടാതെ വരികയും അവര്‍ ഇസ്‌ലാമിനോട്‌ വിമുഖത കാണിക്കാന്‍ അതൊരു കാരണമാവുകയും ചെയ്‌തെങ്കിലോ എന്ന ആശങ്ക നിമിത്തം നബി(സ) ആ അന്ധന്‌ ഏറെ പരിഗണന നല്‌കിയില്ല. ആ നിലപാട്‌ ശരിയായില്ലെന്നാണ്‌ ഈ സൂക്തങ്ങളിലൂടെ അല്ലാഹു നബി(സ)യെ ഉണര്‍ത്തിയത്‌. പാവപ്പെട്ടവരോ വികലാംഗരോ ആയ സത്യവിശ്വാസികളുമായി സഹവസിക്കുന്നതില്‍ വിമുഖത കാണിക്കാന്‍ പാടില്ലെന്നത്രെ ഈ സൂക്തങ്ങളുടെ താത്‌പര്യം.

ഇരട്ടകള്‍ക്ക്‌ ഒരു അഖീഖത്ത്‌ മതിയോ?

ഇരട്ട കുട്ടികള്‍ ജനിച്ചാല്‍ രണ്ട്‌ കുട്ടികള്‍ക്കും വേണ്ടി ഒരു അഖീഖത്ത്‌ അറുത്താല്‍ മതിയോ? അതല്ല രണ്ട്‌ കുട്ടികള്‍ക്കും ഓരോന്ന്‌ വീതം അറുക്കണമോ?
ഇബ്‌നുഅലി ഒതായി
ഇരട്ടക്കുട്ടികളുടെ പേരില്‍ അഖീഖഃ അറുക്കുന്നത്‌ സംബന്ധിച്ച്‌ നബി(സ) പ്രത്യേകമായി എന്തെങ്കിലും പറഞ്ഞതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല. ഒന്നിലേറെ കുട്ടികളുടെ പേരില്‍ ഒരു അഖീഖഃ അറുക്കുക എന്നൊരു നടപടി നബി(സ)യുടെ കാലത്ത്‌ ഉണ്ടായിട്ടില്ല. ആണ്‍കുട്ടിയുടെ പേരില്‍ രണ്ടു ആടുകളെ അവിടുന്ന്‌ അറുത്തതായും അറുക്കാന്‍ കല്‌പിച്ചതായുമാണ്‌ ഹദീസുകളില്‍ കാണുന്നത്‌.

കുഞ്ഞിന്റെ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ സുന്നത്തല്ലേ?

കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം അംഗീകരിച്ച ഒരു സുന്നത്തായിട്ടാണ്‌ ഇതുവരെ മനസ്സിലാക്കിയിരുന്നത്‌. എന്നാല്‍ ഈയിടെ മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ ഒരു പണ്ഡിതന്‍, അതിനെപ്പറ്റി വന്ന ഹദീസുകളെല്ലാം ദുര്‍ബലമാണെന്നും അങ്ങനെ ഒരു സുന്നത്തില്ലെന്നും പറയുകയുണ്ടായി. കുഞ്ഞ്‌ ജനിച്ചാല്‍ ചെവിയില്‍ ബാങ്ക്‌ കൊടുക്കുന്നതിന്റെ വിധി എന്താണ്‌?
ശാസ്‌ത്രീയ സിദ്ധാന്തങ്ങളും കണ്ടുപിടുത്തങ്ങളും പോലെ ഹദീസുകളിലും പുതിയ പുതിയ കണ്ടെത്തലുകള്‍ ഉണ്ടാകുമോ? അങ്ങനെ കണ്ടെത്തുമ്പോള്‍ ഭാവിയില്‍ ഇനിയും സുന്നത്തുകളില്‍ മാറ്റത്തിരുത്തലുകള്‍ ഉണ്ടാകുമോ? ഇതുവരെ സുന്നത്താണെന്ന്‌ പറഞ്ഞിരുന്ന ഒരു കാര്യം മറ്റൊരിക്കല്‍ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ പറയുന്നത്‌ ഏത്‌ പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരിക്കും?
അബൂഅയ്‌മന്‍ കുമരനല്ലൂര്‍
ചില ഹദീസുകളുടെ പ്രാമാണികത സംബന്ധിച്ച്‌ പൂര്‍വികരായ പണ്ഡിതന്മാര്‍ക്കിടയില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടായിട്ടുണ്ട്‌. ഹദീസ്‌ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ ഇതിന്‌ ധാരാളം ഉദാഹരണങ്ങള്‍ കാണാം. റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരയിലെ ഒന്നോ രണ്ടോ പേരുടെ വിശ്വസ്‌തത സംബന്ധിച്ച സംശയമായിരിക്കും ഇതിനു കാരണം. ചില ഹദീസുകള്‍ക്ക്‌ ഒന്നിലേറെ പരമ്പരകളുണ്ടായിരിക്കും. അതിലൊന്ന്‌ പ്രബലവും മറ്റൊന്നു ദുര്‍ബലവുമായെന്ന്‌ വരാം. ഒരു പരമ്പര മാത്രമുള്ളത്‌ തന്നെ ഒരു പണ്ഡിതന്റെ വീക്ഷണത്തില്‍ പ്രബലവും മറ്റൊരാളുടെ വീക്ഷണത്തില്‍ ദുര്‍ബലവും ആകാനിടയുണ്ട്‌.
തന്റെ പൗത്രന്‍ ഹുസൈന്‍(റ) ജനിച്ചപ്പോള്‍ റസൂല്‍(സ) ചെവിയില്‍ ബാങ്ക്‌ വിളിക്കുന്നത്‌ കണ്ടുവെന്ന്‌ അബൂറാഫിഇല്‍ നിന്ന്‌ ഇമാം അഹ്‌മദ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. `പൗത്രന്‍ ഹസന്‍ ജനിച്ചപ്പോള്‍' എന്നാണ്‌ അബൂദാവൂദിന്റെയും തിര്‍മിദിയുടെയും റിപ്പോര്‍ട്ടില്‍. ഇത്‌ സഹീഹാണെന്ന്‌ തിര്‍മിദി പറഞ്ഞുവെന്ന്‌ ശൗക്കാനി രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ആധുനിക ഹദീസ്‌ പണ്ഡിതന്‍ നാസിറുദ്ദീന്‍ അല്‍ബാനിയുടെ വീക്ഷണത്തില്‍ ഇതിന്റെ പരമ്പര സഹീഹ്‌ എന്ന്‌ വിശേഷിപ്പിക്കാന്‍ അര്‍ഹമല്ല. അല്‍ബാനിയുടെ അഭിപ്രായത്തിന്‌ മുന്‍ഗണന നല്‌കുന്നവരായിരിക്കും ഈ ബാങ്ക്‌ സുന്നത്തല്ലെന്ന്‌ പറയുന്നത്‌. അഹ്‌മദ്‌, അബൂദാവൂദ്‌, തിര്‍മിദി എന്നിവര്‍ക്ക്‌ പുറമെ ഹാകിം, ബൈഹഖി എന്നിവര്‍ കൂടി അബൂറാഫിഇന്റെ ഹദീസ്‌ ഉദ്ധരിച്ചിട്ടുള്ളതിനാല്‍ ഇത്‌ ബിദ്‌അത്താണെന്ന്‌ പറയാവുന്നതല്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌.

ഭാര്യ പിണങ്ങി നില്‍ക്കുന്ന ഭര്‍ത്താവിന്റെ ഉംറ

ഭാര്യ പിണങ്ങി നില്‍ക്കുന്ന വേളയില്‍ ഭര്‍ത്താവിന്‌ ഉംറ നിര്‍വഹിക്കാമോ? പാടില്ല എന്ന്‌ കേള്‍ക്കുന്നു. ഇത്‌ ശരിയാണോ?
ഷൗക്കത്ത്‌ താനാളൂര്‍ ദുബൈ
ഭാര്യ പിണങ്ങിനില്‍ക്കുക എന്നത്‌ ഭര്‍ത്താവ്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ ഒരു തടസ്സമല്ല. എന്നാല്‍ ഭാര്യ എന്തിന്റെ പേരില്‍ പിണങ്ങി എന്നത്‌ ഇതോടനുബന്ധിച്ച്‌ വിലയിരുത്തേണ്ട വിഷയമാണ്‌. അവളോടുള്ള ബാധ്യതകള്‍ നിറവേറ്റുന്നതില്‍ അയാള്‍ വീഴ്‌ചവരുത്തിയതിന്റെ പേരിലാണ്‌ പിണക്കമെങ്കില്‍ ആ തെറ്റു തിരുത്തിയ ശേഷം പോകുന്നതാണ്‌ ഉംറ സ്വീകാര്യമാകാനും പാപങ്ങള്‍ പൊറുക്കപ്പെടാനും ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌. ന്യായമായ കാരണം കൂടാതെ അവള്‍ പിണങ്ങിപ്പോയതാണെങ്കില്‍ അത്‌ അയാളുടെ സല്‍ക്കര്‍മത്തെയോ തീര്‍ഥാടനത്തെയോ ദോഷകരമായി ബാധിക്കുകയില്ല.

റുകൂഇലെയും സുജൂദിലെയും ദിക്‌ര്‍ ദുആകള്‍

റുകൂഇലും സുജൂദിലും നബി(സ) എല്ലായ്‌പ്പോഴും ഒരേ തരത്തിലുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും തന്നെയാണോ ചൊല്ലിയിരുന്നത്‌? അതല്ല വ്യത്യസ്‌ത സന്ദര്‍ഭങ്ങളില്‍ പല തരത്തിലായിരുന്നുവോ?
മുഹമ്മദ്‌ നവാല്‍ കൊച്ചി
ഈ വിഷയകമായി നബി(സ)യില്‍ നിന്ന്‌ വ്യത്യസ്‌തമായ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഒന്ന്‌, നബി(സ) റുകൂഇല്‍ സുബ്‌ഹാന റബ്ബിയല്‍ അദ്വീം എന്നും സുജൂദില്‍ സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ എന്നും ചൊല്ലിയിരുന്നുവെന്ന്‌ മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ തുടങ്ങിയവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ നിവേദകപരമ്പര അഥവാ സനദ്‌ അന്യൂനമാണെന്ന്‌ തിര്‍മിദി അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

ഫസബ്ബിഹ്‌ ബിസ്‌മി റബ്ബികല്‍ അദ്വീം (വി.ഖു. 56:96) എന്ന വചനം അവതരിച്ചപ്പോള്‍ അതനുസരിച്ചുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അദ്വീം) നിങ്ങള്‍ റുകൂഇല്‍ ചൊല്ലണമെന്ന്‌ റസൂല്‍(സ) ഞങ്ങളോട്‌ പറഞ്ഞുവെന്നും, സബ്ബിഹിസ്‌മ റബ്ബികല്‍ അഅ്‌ലാ (വി.ഖു. 87:1) എന്ന വചനം അവതരിച്ചപ്പോള്‍ അത്‌ പ്രകാരമുള്ള കീര്‍ത്തനം (സുബ്‌ഹാന റബ്ബിയല്‍ അഅ്‌ലാ) സുജൂദില്‍ ചൊല്ലാന്‍ അവിടുന്ന്‌ ഞങ്ങളോട്‌ നിര്‍ദേശിച്ചുവെന്നും ഉഖ്‌ബത്തുബ്‌നു ആമിര്‍(റ) പറഞ്ഞതായി അഹ്‌മദ്‌, അബൂദാവൂദ്‌, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

`റുകൂഇല്‍ നിങ്ങള്‍ രക്ഷിതാവിന്റെ മഹത്വം വാഴ്‌ത്തണം' എന്ന്‌ നബി(സ) കല്‌പിച്ചതായി ഇബ്‌നു അബ്ബാസില്‍(റ) നിന്ന്‌ മുസ്‌ലിം, അഹ്‌മദ്‌, അബൂദാവൂദ്‌, നസാഈ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍ കാണാം. റുകൂഇലും സുജൂദിലും ഈ ദിക്‌റുകള്‍ ചുരുങ്ങിയ പക്ഷം മൂന്നു പ്രാവശ്യം വീതം ചൊല്ലാന്‍ നബി(സ) നിര്‍ദേശിച്ചതായി ഇബ്‌നു മസ്‌ഊദില്‍ നിന്ന്‌ തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. എന്നാല്‍ ആ ഹദീസിന്റെ നിവേദക പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ഉള്ളതായി ചില ഹദീസ്‌ പണ്ഡിതന്മാര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ഈ ഹദീസിന്റെ ചില റിപ്പോര്‍ട്ടുകളില്‍ വബിഹംദിഹി എന്ന വാക്കു കൂടിയുണ്ട്‌. എന്നാല്‍ അവയുടെയെല്ലാം നിവേദക പരമ്പരയ്‌ക്ക്‌ ചില ബലഹീനതകളുണ്ട്‌.

രണ്ട്‌, നബി(സ) ഖുര്‍ആനിനെ വ്യാഖ്യാനിച്ചുകൊണ്ട്‌ (110:3 സൂക്തത്തിലെ കല്‌പനയാണ്‌ ഉദ്ദേശ്യം) റുകൂഇലും സുജൂദിലും സുബ്‌ഹാനകല്ലാഹുമ്മ റബ്ബനാ വബിഹംദിക അല്ലാഹുമ്മഗ്‌ഫിര്‍ ലീ എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ)യില്‍ നിന്ന്‌ ബുഖാരി, മുസ്‌ലിം, അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതാണ്‌ ഈ വിഷയകമായി ഏറ്റവും പ്രബലമായ ഹദീസ്‌. റുകൂഇലും സുജൂദിലും ഈ ദിക്‌റാണ്‌ നബി(സ) കൂടുതല്‍ ചൊല്ലിയിരുന്നതെന്ന്‌ മുസ്‌ലിമിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, റസൂല്‍(സ) വിയോഗത്തിന്റെ മുമ്പ്‌ സുബ്‌ഹാനക വബിഹംദിക അസ്‌തഗ്‌ഫിറുക വഅതൂബു ഇലൈക എന്നാണ്‌ കൂടുതലായി ചൊല്ലിയിരുന്നതെന്ന്‌ കാണാം. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍, സുബ്‌ഹാനക റബ്ബീ വബിഹംദിക അല്ലാഹുമ്മ ഗ്‌ഫീര്‍ലീ എന്നാണ്‌ 110-ാം സൂറത്ത്‌ അവതരിച്ചത്‌ മുതല്‍ നബി(സ) എല്ലാ നമസ്‌കാരത്തിലും പ്രാര്‍ഥിച്ചിരുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിമിന്റെ മറ്റൊരു റിപ്പോര്‍ട്ടില്‍ സുബ്‌ഹാനല്ലാഹി വബിഹംദിഹി അസ്‌തഗ്‌ഫിറുല്ലാഹവ അതൂബു ഇലൈഹി എന്ന്‌ റസൂല്‍(സ) ചൊല്ലിയിരുന്നുവെന്നാണുള്ളത്‌. പദങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടെങ്കിലും ഈ ദിക്‌റുകളുടെയെല്ലാം സാരം ഒന്നുതന്നെയാകുന്നു.

മൂന്ന്‌, റസൂല്‍(സ) സുജൂദില്‍ അല്ലാഹുമ്മഗ്‌ഫിര്‍ലീ ദന്‍ബീക്കുല്ലഹു ദിക്വഹു വജില്ലഹു വഅവ്വലഹു വആഖിറഹു വഅലാനിയതഹു വസിര്‍തഹു (സാരം: അല്ലാഹുവേ, എനിക്ക്‌ എന്റെ എല്ലാ പാപവും പൊറുത്തു തരേണമേ (കുറഞ്ഞതും കൂടിയതും ആദിമവും അന്തിമവും പരസ്യവും രഹസ്യവുമായ എല്ലാ പാപങ്ങളും) എന്ന്‌ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന്‌ അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ മുസ്‌ലിം, അബൂദാവൂദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

നാല്‌, റുകൂഇലും സുജൂദിലും റസൂല്‍(സ), സുബ്ബൂഹുന്‍ ഖുദ്ദൂസുന്‍ റബ്ബുല്‍ മലാഇകതിവര്‍റൂഹി എന്ന്‌ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ ആഇശ(റ) അറിയിച്ചതായി മുസ്‌ലിമും അബുദാവൂദും നസാഇയും ഉദ്ധരിച്ചിരിക്കുന്നു.

അഞ്ച്‌, ഒരിക്കല്‍ രാത്രി നമസ്‌കാരത്തിലെ സുജൂദില്‍ ഇങ്ങനെ ചൊല്ലിയിരുന്നു: അല്ലാഹുമ്മ അഊദുബിറിദ്വാക മിന്‍ സഖത്വിക അബി മുആഫാതിക മിന്‍ ഉക്വൂബതിക വഅഊദൂ ബിക മിന്‍ക ലാഉഹ്‌സ്വീ സനാഅന്‍ അലൈക അന്‍തകമാ അസ്‌നൈത അലാ നഫ്‌സിക്‌ (സാരം: അല്ലാഹുവേ, നിന്റെ തൃപ്‌തികൊണ്ട്‌ നിന്റെ കോപത്തില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നീ നല്‌കുന്ന സൗഖ്യം കൊണ്ട്‌ നിന്റെ ശിക്ഷയില്‍ നിന്ന്‌ ഞാന്‍ അഭയം തേടുന്നു. നിന്നില്‍ നിന്ന്‌ നിന്നോട്‌ തന്നെ ഞാന്‍ അഭയം തേടുന്നു. നിനക്കുള്ള സ്‌തുതി എനിക്ക്‌ ക്ലിപ്‌തപ്പെടുത്താന്‍ കഴിയില്ല. നിന്റെ അവസ്ഥ നീ തന്നെ സ്വയം വാഴ്‌ത്തിയതുപോലെയാകുന്നു.)

ഈ വിഷയകമായി ഇങ്ങനെ വൈവിധ്യപൂര്‍ണമായ ദിക്‌റുകളും പ്രാര്‍ഥനകളും നബി(സ)യില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌, അവിടുന്ന്‌ എല്ലായ്‌പ്പോഴും ഒരേ ദിക്‌റല്ല ചൊല്ലിയിരുന്നത്‌ എന്നതിന്‌ തെളിവാകുന്നു. സുജൂദില്‍ പ്രാര്‍ഥന വര്‍ധിപ്പിച്ചുകൊള്ളാന്‍ നബി(സ) നിര്‍ദേശിച്ചിട്ടുള്ളതിനാല്‍ ന്യായമായ ഏത്‌ കാര്യത്തിന്‌ വേണ്ടിയും അല്ലാഹുവോട്‌ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാവുന്നതാണ്‌. എന്നാല്‍ ഐഹികനേട്ടങ്ങള്‍ക്കായി മാത്രം പ്രാര്‍ഥിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ 2:200 സൂക്തത്തിലെ മാര്‍ഗനിര്‍ദേശത്തിന്‌ വിരുദ്ധമാകുന്നു. റുകൂഇലും സുജൂദിലും ദീര്‍ഘമായി ദിക്‌റുകളും പ്രാര്‍ഥനകളും ചൊല്ലുന്നത്‌ നല്ലതാണെങ്കിലും രോഗികളും വൃദ്ധരും പങ്കെടുക്കുന്ന ജമാഅത്തുകളില്‍ ഇമാമുകള്‍ റുകൂഉം സുജൂദും ഏറെ ദീര്‍ഘിപ്പിക്കരുത്‌. ഈ വിഷയകമായി നബി(സ)യുടെ പ്രത്യേക മാര്‍ഗ നിര്‍ദേശമുണ്ട്‌.

എന്തുകൊണ്ട്‌ പല രീതിയില്‍ `ഹംദ്‌' ചൊല്ലുന്നു?

നബി(സ) കാണിച്ച്‌, പ്രവര്‍ത്തിച്ച്‌, അംഗീകരിച്ച്‌ തന്ന കാര്യങ്ങളാണല്ലോ നബിചര്യ. നബി(സ) പറഞ്ഞതിലോ പ്രവര്‍ത്തിച്ചതിലോ അംഗീകരിച്ചു തന്നതിലോ കൂട്ടുകയോ കുറക്കുകയോ ചെയ്യാനുള്ള അധികാരം മുസ്‌ലിംകള്‍ക്ക്‌ ഇല്ല. അതിനാല്‍ മുജാഹിദുകള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത്‌ ചൊല്ലുമ്പോഴും, നബി(സ) പഠിപ്പിച്ച പ്രാര്‍ഥന ചൊല്ലുമ്പോഴും ഒരു അക്ഷരം കൂട്ടുകയോ കുറക്കുകയോ ഇല്ല എന്ന്‌ പറയുന്നു. എന്നാല്‍ പ്രസംഗത്തിന്‌ മുമ്പുള്ള `ഹംദ്‌' മുജാഹിദ്‌ പ്രസംഗകര്‍ വ്യത്യസ്‌ത രൂപത്തില്‍ ചൊല്ലുന്നത്‌ കാണുന്നു. ഇത്‌ നബിയുടെ ചര്യക്ക്‌ എതിരല്ലേ?

പി എം ഇസ്‌ഹാഖ്‌ തിരുനാവായ

നബി(സ) എല്ലാ പ്രസംഗങ്ങളുടെ കൂട്ടത്തിലും ഒരേ രീതിയില്‍ തന്നെയായിരുന്നു ഹംദ്‌ ചൊല്ലിയിരുന്നതെന്ന്‌ പ്രാമാണികമായ ഹദീസുകളില്‍ വ്യക്തമാക്കിയിട്ടില്ല. നബി(സ) ഖുത്വ്‌ബയുടെ ആരംഭത്തില്‍ ചൊല്ലിയിരുന്ന ഹംദിന്റെ വിശദമായ രൂപം ഒരു ഹദീസില്‍ കാണാമെങ്കിലും ആ ഹദീസ്‌ പ്രാമാണികമാണോ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്‌. നബി(സ)യുടെ പ്രസംഗങ്ങള്‍ സംബന്ധിച്ച പല റിപ്പോര്‍ട്ടുകളിലും അദ്ദേഹം അല്ലാഹുവെ സ്‌തുതിക്കുകയും അവനെ പുകഴ്‌ത്തുകയും ശഹാദത്ത്‌ ചൊല്ലുകയും ചെയ്‌തിരുന്നുവെന്നേ പറഞ്ഞിട്ടുള്ളൂ. സ്‌തുതിക്കാനും മറ്റും ഉപയോഗിച്ച പദങ്ങള്‍ കൃത്യമായി എടുത്തുപറഞ്ഞിട്ടില്ല.

നാം അല്ലാഹുവെ സ്‌തുതിക്കേണ്ടത്‌ എങ്ങനെയെന്ന്‌ ഒന്നാമതായി ഖുര്‍ആനില്‍ നിന്നാണ്‌ മനസ്സിലാക്കേണ്ടത്‌. നാം ആവര്‍ത്തിച്ച്‌ ഓതേണ്ട ഫാതിഹയില്‍ ഹംദും ഉണ്ടല്ലോ. അല്‍ ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍. ഈ വാക്കുകളിലൂടെ ഏത്‌ സന്ദര്‍ഭത്തിലും നമുക്ക്‌ അല്ലാഹുവെ സ്‌തുതിക്കാവുന്നതാണ്‌. 6:1 സൂക്തത്തില്‍ `ആകാശഭൂമികള്‍ സൃഷ്‌ടിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നു കാണാം. 7:43 സൂക്തത്തില്‍ `ഞങ്ങളെ ഈ സന്മാര്‍ഗത്തിലേക്ക്‌ നയിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്നാണുള്ളത്‌. അല്‍ഹംദുലില്ലാഹ്‌ എന്ന്‌ പറയാനുള്ള നിര്‍ദേശം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ കാണാം. `തന്റെ ദാസന്‌ വേദഗ്രന്ഥം അവതരിപ്പിച്ചുകൊടുത്ത അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ 18:1ല്‍ കാണാം. `ഞങ്ങളെ അക്രമികളില്‍ നിന്ന്‌ രക്ഷിച്ച അല്ലാഹുവിന്‌ സ്‌തുതി' എന്ന്‌ പറയാനുള്ള നിര്‍ദേശം കാണാം 23:28 സൂക്തത്തില്‍. `ഞങ്ങളില്‍ നിന്ന്‌ ദുഃഖം നീക്കിയ അല്ലാഹുവിന്‌ സ്‌തുതി' എന്നാണ്‌ 35:34 സൂക്തത്തിലെ പദപ്രയോഗം. അല്ലാഹുവിന്റെ ഗുണവിശേഷങ്ങളും അനുഗ്രഹങ്ങളും എടുത്തുപറഞ്ഞുകൊണ്ട്‌ വ്യത്യസ്‌ത രീതികളില്‍ അവന്‌ സ്‌തുതിയര്‍പ്പിക്കാവുന്നതാണ്‌ എന്നത്രെ ഈ ആയത്തുകളില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌.

ഒരു പ്രത്യേക രീതിയില്‍ മാത്രം നബി(സ) പഠിപ്പിച്ച ദിക്‌റോ ദുആയോ ആണെങ്കില്‍ നമ്മുടെ ഇഷ്‌ടപ്രകാരം അതില്‍ മാറ്റം വരുത്താവുന്നതല്ല. എന്നാല്‍ നബി(സ) തന്നെ വ്യത്യസ്‌ത രീതിയില്‍ ചൊല്ലിയതായി പ്രബലമായ ഹദീസുകളില്‍ ഉദ്ധരിച്ചിട്ടുള്ള പ്രാര്‍ഥനകളും കീര്‍ത്തനങ്ങളുമാണെങ്കില്‍ അവയില്‍ ഏതൊന്നും ചൊല്ലാന്‍ നമുക്ക്‌ സ്വാതന്ത്ര്യമുണ്ടായിരിക്കും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറഞ്ഞ്‌ അവനെ സ്‌തുതിക്കുകയാണെങ്കില്‍ നമുക്ക്‌ ഓരോ സന്ദര്‍ഭത്തിലും ഏറ്റവും പ്രസക്‌തമായി തോന്നുന്ന അനുഗ്രഹങ്ങള്‍ എടുത്തുപറയാവുന്നതാണ്‌.

ദാമ്പത്യസുഖം അനുഭവിക്കാന്‍ നോമ്പ്‌ ഉപേക്ഷിക്കാമോ?

നോമ്പുകാരനായിരിക്കേ ലൈംഗിക ബന്ധത്തിലേർ‍പ്പെട്ടാൽ‍ രണ്ടു മാസം നിർ‍ബന്ധമായി നോമ്പനുഷ്‌ഠിക്കണമെന്നാണല്ലോ വിധി. എന്നാല്‍ ലൈംഗികാവശ്യങ്ങൾ‍ക്കു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കാന്‍ അനുവാദമുണ്ടോ?

എന്റെ ബന്ധുവിന്റെ വരൻ‍ വിദേശത്താണ്‌. ഒരു വർഷത്തെ പ്രവാസത്തിനു ശേഷം അയാൾ റമദാനിൽ‍ പത്തു ദിവസത്തെ ലീവിന്‌ നാട്ടിലെത്തി. ഈ വേളയിൽ‍ റമദാനിനു ശേഷം നോറ്റുവീട്ടാം എന്ന നിയ്യത്തോടെ അവർ‍ക്ക്‌ നോമ്പ്‌ ഒഴിവാക്കാമോ?

അനസ്‌ മുഹമ്മദ്‌ മലപ്പുറം

പുരുഷന്മാര്‍ക്ക്‌ രോഗം, യാത്ര എന്നീ കാരണങ്ങളാല്‍ മാത്രമേ നോമ്പ്‌ ഉപേക്ഷിക്കാന്‍ അല്ലാഹുവും റസൂലും(സ) അനുവദിച്ചിട്ടുള്ളൂ. സ്‌ത്രീകള്‍ ആര്‍ത്തവകാലത്തും പ്രസവത്തെത്തുടര്‍ന്ന്‌ രക്തസ്രാവമുള്ളപ്പോഴും നോമ്പെടുക്കാന്‍ പാടില്ല. ഗര്‍ഭകാലത്തും കുട്ടിക്ക്‌ മുലയൂട്ടുമ്പോഴും നോമ്പ്‌ ഉപേക്ഷിക്കാവുന്നതാണ്‌. റമദാനിന്റെ രാവുകളില്‍ ദാമ്പത്യസുഖമനുഭവിക്കാന്‍ അല്ലാഹു പൂര്‍ണ അനുവാദം നല്‍കിയിട്ടുള്ളതിനാല്‍ ആ കാര്യത്തിനു വേണ്ടി നോമ്പ്‌ ഉപേക്ഷിക്കുക അനിവാര്യമല്ലല്ലോ. അനിവാര്യസാഹചര്യങ്ങളിലാണ്‌ നിര്‍ബന്ധ ബാധ്യതകള്‍ക്ക്‌ ഇസ്‌ലാം ഇളവനുവദിച്ചിട്ടുള്ളത്‌. നോമ്പുകാരനായിരിക്കെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവന്‍ പ്രായശ്ചിത്തമായി ഒന്നുകില്‍ രണ്ടു മാസം വ്രതമനുഷ്‌ഠിക്കുകയോ അല്ലെങ്കില്‍ അറുപത്‌ അഗതികള്‍ക്ക്‌ ആഹാരം നല്‍കുകയോ ചെയ്യാം.

ആമീന്‍ എന്ന വാക്ക്‌ നമസ്‌കാരത്തില്‍ ഉപയോഗിക്കാമോ?


നമസ്‌കാരത്തില്‍ ഫാത്തിഹ സൂറത്ത്‌ ഓതിപ്പൂർ‍ത്തിയാക്കുമ്പോൾ‍ നാം ആമീൻ എന്നു ചൊല്ലാറുണ്ടല്ലോ. ഒറ്റക്കാണ്‌ നമസ്‌കരിക്കുന്നതെങ്കില്‍ പതുക്കെയും ജമാഅത്തായാണെങ്കില്‍ മഅ്‌മൂമുകള്‍ ഉച്ചത്തിലും ഇത്‌ ചൊല്ലുറുണ്ട്‌. എന്നാല്‍ ആമീൻ എന്ന വാക്ക്‌ ഖുര്‍ആനിൽ പരാമർ‍ശിക്കുന്നേയില്ല. പിന്നെ എങ്ങനെയാണിത്‌ ചൊല്ലിവന്നത്‌? ഖുര്‍ആനിലില്ലാത്ത വാക്കുകള്‍ നമസ്‌കാരത്തില്‍ പ്രയോഗിക്കുക എന്നത്‌ നമസ്‌കാരം ബാത്വിലാകാന്‍ ഇടയാക്കില്ലേ?


മുഹമ്മദ്‌ ഇംതിയാസ്‌ കണ്ണൂര്‍

ഖുർ‍ആനിൽ‍ ആമീൻ എന്ന വാക്ക്‌ ഇല്ല. എന്നാൽ ഖുർ‍ആനിലുള്ള വാക്കുകൾ മാത്രമേ നമസ്‌കാരത്തില്‍ ചൊല്ലാവൂ എന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. നിങ്ങള്‍ക്ക്‌ അല്ലാഹുവിന്റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്‌ എന്ന്‌ വിശുദ്ധ ഖുര്‍ആനിൽ (33:21) വ്യക്തമാക്കിയിട്ടുണ്ട്‌. ``ഞാന്‍ എങ്ങനെ നമസ്‌കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അതുപോലെ തന്നെ നിങ്ങള്‍ നമസ്‌കരിക്കണം'' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ``ഇമാം ആമീന്‍ ചൊല്ലിയാല്‍ നിങ്ങളും ആമീന്‍ ചൊല്ലണം. വല്ലവനും ആമീന്‍ ചൊല്ലുന്നത്‌ മലക്കുകള്‍ ആമീന്‍ ചൊല്ലുന്നതുമായി യോജിച്ചുവന്നാല്‍ അവന്‍ മുമ്പ്‌ ചെയ്‌ത പാപങ്ങള്‍ പൊറുക്കപ്പെടും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഫാതിഹ ഓതിക്കഴിഞ്ഞാല്‍ നബി(സ) ആമീന്‍ ചൊല്ലാറുണ്ടായിരുന്നുവെന്ന്‌ അബൂദാവൂദും തിര്‍മിദിയും മറ്റും ഉദ്ധരിച്ചിട്ടുണ്ട്‌. ഇഅ്‌തിദാലിലും സുജൂദിനിടയിലെ ഇരുത്തത്തിലും അവസാനത്തെ ഇരുത്തത്തിലും മറ്റും ചൊല്ലാനുള്ള ദിക്‌റുകളും പ്രാര്‍ഥനകളും ഖുര്‍ആനിലുള്ളതല്ല. അതൊക്കെയും നബി(സ)യില്‍ നിന്ന്‌ വിശ്വസനീയമായി ഉദ്ധരിക്കപ്പെട്ടതാണ്‌. അതുപോലെ തന്നെയാണ്‌ ആമീന്റെ കാര്യവും.

സുബ്‌ഹിന്റെ ബാങ്ക്‌


സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയുന്നത്‌ ബിദ്‌അത്താണെന്ന ഒരു വാദം ഈയിടെ കേള്‍ക്കാനിടയായി. ഇങ്ങനെ ചൊല്ലുന്നതിന്‌ വ്യക്തമായ തെളിവില്ലെന്നും സുബ്‌ഹിന്‌ രണ്ട്‌ ബാങ്ക്‌ ഉണ്ടെന്നും ഒന്നാമത്തെ ബാങ്കിലാണ്‌ ഇത്‌ പറയേണ്ടത്‌ എന്നും വാദമുണ്ട്‌. നാല്‌ ഖലീഫമാരുടെ കാലത്തും ശേഷവും നാമിപ്പോള്‍ ചെയ്യുന്നതുപോലെയല്ലേ നടന്നിരുന്നത്‌. ഇതിന്‌ സുന്നത്തില്‍ തെളിവില്ലേ?


അജ്‌മല്‍ഖാന്‍ (നിലമ്പൂര്‍)


സുബ്‌ഹിന്റെ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയുന്നത്‌ സംബന്ധിച്ച്‌ പല നിവേദക പരമ്പരകളിലൂടെ ഹദീസുകള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ചില പരമ്പരകളില്‍ വിമര്‍ശന വിധേയരോ അജ്ഞാതരോ ആയ ചില റിപ്പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും മറ്റു ചില പരമ്പരകള്‍ അന്യൂനമാണെന്ന്‌ പൂര്‍വികരായ ഹദീസ്‌ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിനുശേഷം `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന്‌ പറയണമെന്ന്‌ റസൂല്‍(സ) തന്നെ പഠിപ്പിച്ചുവെന്ന്‌ അബൂമഹ്‌ദൂറ(റ)യില്‍ നിന്ന്‌ അബൂദാവൂദും നസാഇയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ ഒരു പരമ്പരയ്‌ക്ക്‌ ചില ന്യൂനതകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റു രണ്ടു പരമ്പരകള്‍ അന്യൂനമാണെന്ന്‌ ഇബ്‌നുഖുസൈമ വ്യക്തമാക്കിയിട്ടുണ്ട്‌.



ബാങ്ക്‌ വിളിയില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിന്‌ ശേഷം `അസ്സ്വലാതു ഖൈറുന്‍....' രണ്ടു തവണ പറയാറുണ്ടായിരുന്നുവെന്ന്‌ ഇബ്‌നു ഉമറില്‍(റ) നിന്ന്‌ മെച്ചപ്പെട്ട പരമ്പരയോടെ ത്വബ്‌റാനിയും ബൈഹക്വിയും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ പരമ്പര അന്യൂനമാണെന്ന്‌ യഅ്‌മുരി വ്യക്തമാക്കിയിട്ടുണ്ട്‌. സുബ്‌ഹിന്റെ ബാങ്കില്‍ `ഹയ്യ അലല്‍ ഫലാഹ്‌' എന്ന വാക്കിന്‌ ശേഷം `അസ്സലാതു ഖൈറുന്‍...' പറയല്‍ നബിചര്യയില്‍ പെട്ടതാണെന്ന്‌ അനസ്‌(റ) പറഞ്ഞതായി ഇബ്‌നു ഖുസൈമ, ദാറക്വുത്വ്‌നി, ബൈഹക്വി എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ നിവേദകപരമ്പര അന്യൂനമാണെന്ന്‌ യഅ്‌മൂരി വ്യക്തമാക്കിയിരിക്കുന്നു. പൂര്‍വിക പണ്ഡിതന്മാരില്‍ ഒട്ടേറെ പേര്‍ സുബ്‌ഹ്‌ ബാങ്കില്‍ `അസ്സ്വലാതു ഖൈറുന്‍ മിനന്നൗം' എന്ന പറയുന്നത്‌ സുന്നത്താണെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഹനഫികളും ശീഅകളും ഇത്‌ അനാചാരമായിട്ടാണ്‌ ഗണിക്കുന്നതെന്ന്‌ പറയപ്പെടുന്നു. ഇമാം ശാഫിഈയുടെ ജദീദായ (പുതിയ) അഭിപ്രായപ്രകാരം ഇത്‌ `മക്‌റൂഹ്‌' (അനഭിലഷണീയം) ആണെന്ന്‌ ശൗക്കാനി നൈലുല്‍ ഔത്വാറില്‍ (പേജ്‌ 277) രേഖപ്പെടുത്തിയിരിക്കുന്നു. ഇത്‌ സുബ്‌ഹിന്റെ ആദ്യബാങ്കില്‍ മാത്രം നിര്‍ദേശിക്കപ്പെട്ടതാണെന്ന്‌ വ്യക്തമാക്കുന്ന തെളിവൊന്നും കണ്ടിട്ടില്ല.

അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാമോ?


``അശുദ്ധി മൂലം ഹജ്ജ്‌-ഉംറ കര്‍മങ്ങള്‍ തടസ്സപ്പെടുകയില്ല. ത്വവാഫ്‌ അല്ലാത്ത മറ്റെല്ലാ കര്‍മങ്ങളും നിര്‍വഹിക്കാം.... ഹജ്ജില്‍ രണ്ട്‌ ത്വവാഫ്‌ ഉണ്ട്‌. ത്വവാഫുല്‍ ഇഫാദയും ത്വവാഫുല്‍ വിദാഉം. അതില്‍ ഒന്നാമത്തെ ത്വവാഫ്‌ നിര്‍ബന്ധമാണ്‌. ദുല്‍ഹിജ്ജ 10-ാം തിയ്യതി നിര്‍വഹിക്കുന്ന ഈ ത്വവാഫ്‌ ഒഴിവാക്കാന്‍ പാടില്ല. അതിനാല്‍ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കണം. നാട്ടിലേക്ക്‌ തിരിക്കുന്നതു വരെ ഈ കാത്തിരിപ്പ്‌ തുടരാം. മടങ്ങാന്‍ സമയമായിട്ടും ശുദ്ധിയായില്ലെങ്കില്‍ അശുദ്ധിയോടെയാണെങ്കിലും ഹജ്ജിന്റെ ത്വവാഫ്‌ നിര്‍വഹിക്കണം. അത്‌ നിര്‍വഹിക്കാതെ നാട്ടിലേക്ക്‌ മടങ്ങരുത്‌. അശുദ്ധിയുള്ളവര്‍ നമസ്‌കരിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാം. പ്രാര്‍ഥനാവചനങ്ങളും കീര്‍ത്തനങ്ങളും ചൊല്ലാം.'' (ഹജ്ജ്‌-ഉംറ, ഹാജിമാര്‍ക്ക്‌ ഒരു വഴികാട്ടി, പേജ്‌ 43,44)

അശുദ്ധിയോടെ ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാമോ? മുസ്‌ലിം എന്തു പറയുന്നു.
എം ടി അജ്‌നാസ്‌ (കോഴിക്കോട്‌)

ആര്‍ത്തവകാരി കുളിച്ചു ശുദ്ധിവരുത്താതെ ത്വവാഫ്‌ ചെയ്യാന്‍ പാടില്ലെന്ന്‌ റസൂല്‍(സ) വിധിച്ചതായി ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇക്കാലത്ത്‌ ഹജ്ജ്‌ യാത്ര നടക്കുന്നത്‌ ഭരണകൂടങ്ങളും എയര്‍ലൈനുകളും മറ്റും തീരുമാനിക്കുന്ന സമയക്രമമനുസരിച്ചാണ്‌. ആര്‍ത്തവകാരികള്‍ക്ക്‌ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കാന്‍ അവസരം ലഭിക്കുകയില്ല. ത്വവാഫുല്‍ ഇഫാദ്വാ ചെയ്യാതെ ഹജ്ജ്‌ പൂര്‍ത്തിയാവുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ഹജ്ജ്‌ നിര്‍വഹിക്കുന്ന ആര്‍ത്തവകാരികളെ സംബന്ധിച്ചേടത്തോളം ഇതൊരു നിര്‍ബന്ധിതാവസ്ഥയാണ്‌. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇളവുകള്‍ പലതും ഉണ്ടെന്നാണ്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌ രക്തസ്രാവം നിര്‍ത്താനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കില്‍ അവ ഉപയോഗിക്കണമെന്നാണ്‌. ഇത്തരം മരുന്നുകളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാനിടയുള്ളതിനാല്‍ വിദഗ്‌ധ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമേ കഴിക്കാവൂ. നിര്‍ബന്ധിതാവസ്ഥയില്‍ ഹറാമായ ഭക്ഷണം അനുവദനീയമാകുന്നതു പോലെ അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യലും അനുവദനീയമാകുമെന്ന്‌ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്‌. മക്കയില്‍ നിന്ന്‌ പുറപ്പെടേണ്ട സമയത്തിന്‌ തൊട്ടുമുമ്പ്‌ വരെ കാത്തിരുന്ന ശേഷമാണ്‌ ഈ അഭിപ്രായ പ്രകാരം അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാവുന്നത്‌. അതിന്നിടയ്‌ക്ക്‌ ശുദ്ധിയാവുകയാണെങ്കില്‍ ശുദ്ധിയോടെത്തന്നെ ത്വവാഫ്‌ നിര്‍വഹിക്കാമല്ലോ. ആര്‍ത്തവകാരി ഖുര്‍ആന്‍ ഓതാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

ഹിജാബ്‌ അടിച്ചേല്‍പിക്കേണ്ടതുണ്ടോ?


ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സ്‌ത്രീകള്‍ അണിഞ്ഞിരുന്ന പര്‍ദയും ബുര്‍ഖയും ആധുനിക സ്‌ത്രീയുടെ മേലും മതനേതാക്കന്മാര്‍ അടിച്ചേല്‌പിക്കുന്നുണ്ടല്ലോ. എന്നാല്‍, അറേബ്യന്‍ പുരുഷന്മാര്‍ അണിയുന്ന വേഷം ഇവിടത്തെ പുരുഷന്മാരുടെ മേല്‍ നിര്‍ബന്ധമാക്കുന്നുമില്ല. അഥവാ, പുരുഷന്മാര്‍ക്ക്‌ ഏതു വേഷവുമാകാം. സ്‌ത്രീകള്‍ക്കാവട്ടെ, ഒരേയൊരു നിശ്ചിത വേഷവും. ഇതുവഴി ഇസ്‌ലാം, പുരുഷമേധാവിത്വത്തിനു കൊടിപിടിക്കുകയല്ലേ ചെയ്യുന്നത്‌?
കെ പി റുമാന (മുതുമല)

ആറാം നൂറ്റാണ്ടിലെ അവിശ്വാസികളായ അറേബ്യന്‍ സ്‌ത്രീകള്‍ പര്‍ദയും ബുര്‍ഖയും അണിഞ്ഞിരുന്നില്ല. പല രൂപത്തിലും അളവിലുമുള്ള വസ്‌ത്രങ്ങളാണ്‌ അവര്‍ ധരിച്ചിരുന്നത്‌. മാര്‍വിടം പോലും തുറന്നിട്ടു നടക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശക്തി ദൗര്‍ബല്യങ്ങളെ സംബന്ധിച്ച്‌ നന്നായി അറിയാവുന്ന ലോകരക്ഷിതാവ്‌ ഇരു വിഭാഗത്തിന്റെയും സര്‍വതോമുഖമായ നന്മയ്‌ക്കു വേണ്ടി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറേബ്യയിലെ സത്യവിശ്വാസികള്‍ അംഗീകരിച്ചതോടെയാണ്‌ ഇസ്‌ലാമിക വേഷത്തിന്റെ കാര്യത്തില്‍ അവര്‍ നിഷ്‌ഠപുലര്‍ത്താന്‍ തുടങ്ങിയത്‌. ഇന്നും യഥാര്‍ഥ വിശ്വാസികള്‍ ഈ നിലപാട്‌ തുടരുകയും ചെയ്യുന്നു. വേഷത്തിലും ഭാവത്തിലും മാന്യത പുലര്‍ത്തണമെന്ന്‌ അല്ലാഹു പുരുഷന്മാരോടും സ്‌ത്രീയോടും ഒരുപോലെ കല്‍പിച്ചിട്ടുണ്ട്‌: ``നീ സത്യവിശ്വാസികളോട്‌, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ കുപ്പായമാറുകള്‍ക്കു മീതെ ശിരോവസ്‌ത്രങ്ങള്‍ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ.'' (വി.ഖു. 24:30,31)

ലൈംഗിക വികാരത്തോടെ അന്യ സ്‌ത്രീ-പുരുഷന്മാര്‍ പരസ്‌പരം നോക്കുന്നത്‌ വിലക്കുകയും അന്യസ്‌ത്രീ-പുരുഷന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ മാന്യതയോടെ ദൃഷ്‌ടി താഴ്‌ത്തണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നേടത്ത്‌ വിശുദ്ധ ഖുര്‍ആന്‍ ലിംഗവിവേചനമൊന്നും കാണിച്ചിട്ടില്ല. ഇതില്‍ പുരുഷ മേധാവിത്വമോ സ്‌ത്രീ മേധാവിത്വമോ ഇല്ല. സദാചാര ഭ്രംശത്തിനുള്ള സാധ്യത ഒഴിവാക്കി ഇരു വിഭാഗത്തിന്റെയും സാന്മാര്‍ഗിക നില ഭദ്രമാക്കണമെന്ന സദുദ്ദേശ്യം മാത്രമേ ഈ നിര്‍ദേശത്തിലുള്ളൂ.

ആധുനിക കാലത്തെന്നപോലെ പ്രാചീനകാലത്തും അറേബ്യയിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന്‌ പുറത്തുപോകുമ്പോള്‍ ഉടുതുണിക്കു പുറമെ കുപ്പായവും തലപ്പാവും ഉള്‍പ്പെടെയുള്ള വേഷമാണ്‌ അണിഞ്ഞിരുന്നത്‌. തലപ്പാവ്‌ അണിയാത്തവരും തലയും കൈകളും പാദങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരുന്നു. അതിനാല്‍ അവരുടെ വസ്‌ത്രധാരണ രീതിയില്‍ മൗലികമായ മാറ്റം വരുത്തേണ്ട ആവശ്യമില്ലാതിരുന്നതിനാലാണ്‌ വിശുദ്ധഖുര്‍ആന്‍ ആ കാര്യം പരാമര്‍ശിക്കാതെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും ധര്‍മനിഷ്‌ഠയ്‌ക്കും ആവശ്യമായ വേഷം നിര്‍ദേശിച്ചത്‌. മാറിടത്തിലെ നിമ്‌നോന്നതികള്‍ വ്യക്തമാകാത്ത വസ്‌ത്രമായിരിക്കണം പുരുഷന്മാര്‍ ധരിക്കേണ്ടത്‌ എന്ന്‌ പടച്ചവന്‍ എന്തുകൊണ്ട്‌ പറഞ്ഞില്ല എന്ന്‌ ചോദ്യകര്‍ത്താവിന്‌ സംശയമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.

ചരിത്രത്തില്‍ രൂപംകൊണ്ട ഭൗതിക നിയമങ്ങളിലൊക്കെ പുരുഷമേധാവിത്വ സ്വഭാവമുണ്ടായിരുന്നു. സ്‌പോര്‍ട്‌സിലും സിനിമയിലുമൊക്കെ സ്‌ത്രീയെക്കൊണ്ട്‌ ഏറ്റവും കുറഞ്ഞ അളവില്‍ വസ്‌ത്രം ധരിപ്പിച്ച്‌ അവളെ വില്‌പനച്ചരക്കാക്കുകയും അവളുടെ സൗന്ദര്യം ആസ്വദിക്കുകയുമാണ്‌ പുരുഷകേസരികള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. എന്നാല്‍ ഒരു സമൂഹത്തിലെ സ്‌ത്രീകള്‍ മുഴുവന്‍ ഇസ്‌ലാമിക വേഷം ധരിച്ചാല്‍ അവരുടെ സൗന്ദര്യം ആസ്വദിക്കാനോ അവരെ വാണിജ്യവത്‌കരിക്കാനോ പുരുഷന്മാര്‍ക്കാര്‍ക്കും സാധിക്കാതെ വരികയാണ്‌ ചെയ്യുക. ഇത്തരമൊരവസ്ഥയ്‌ക്ക്‌ വേണ്ടി പുരുഷമേധാവിത്വവാദികളാരും രംഗത്ത്‌ വരികയില്ലെന്ന്‌ സാമാന്യ യുക്തിബോധമുള്ള ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

പര്‍ദ എന്നോ ബുര്‍ഖ എന്നോ പേരുള്ള വസ്‌ത്രം തന്നെ ധരിക്കണമെന്ന്‌ ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയുന്നതും അംഗലാവണ്യം തെളിയിച്ചു കാണിക്കാത്തതുമായ ഏതുതരം വസ്‌ത്രവും സ്‌ത്രീകള്‍ക്ക്‌ ധരിക്കാവുന്നതാണ്‌. സ്‌ത്രീകളെ അനുകരിക്കുന്നതല്ലാത്തതും മാന്യതയ്‌ക്ക്‌ ഇണങ്ങുന്നതുമായ വേഷം മാത്രമേ ഇസ്‌ലാം പുരുഷന്മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ളൂ. പുരുഷന്മാരെ വശീകരിക്കുന്ന വേഷം ധരിച്ചത്‌ നിമിത്തം സ്‌ത്രീകള്‍ ചൂഷണത്തിനും പീഡനത്തിനും ഇരയായതുപോലെ പുരുഷന്മാര്‍ ലൈംഗിക പീഡനത്തിന്‌ ഇരയാകാറില്ല എന്ന വസ്‌തുത ചോദ്യകര്‍ത്താവിന്‌ അജ്ഞാതമാകാനിടയില്ല. സ്‌ത്രീയുടെ വസ്‌ത്രധാരണത്തില്‍ ഇസ്‌ലാം അല്‌പം കൂടുതല്‍ നിഷ്‌കര്‍ഷ കാണിച്ചതിന്റെ താല്‌പര്യം സ്‌ത്രീകള്‍ക്ക്‌ സുരക്ഷയും വിശുദ്ധിയും ഉറപ്പുവരുത്തുക എന്നതാണ്‌. അവരുടെ മേല്‍ മേധാവിത്വം സ്ഥാപിക്കുകയല്ല.

ഇഹലോകത്ത്‌ ശിക്ഷയില്ലേ?


ഖുര്‍ആന്‍, ഹദീസ്‌ എന്നിവയില്‍ മനുഷ്യന്‍ ചെയ്യുന്ന ഒരുപാട്‌ തെറ്റുകുറ്റങ്ങള്‍ക്ക്‌ ശിക്ഷകള്‍ നിശ്ചയിച്ചിട്ടുണ്ട്‌. ഉദാഹരണമായി വ്യഭിചാരം, കൊല, മദ്യപാനം തുടങ്ങിയവക്കെല്ലാമുള്ള ശിക്ഷ ഇഹലോകത്ത്‌ തന്നെ മതം നിശ്ചയിച്ചിട്ടുണ്ട്‌. എന്നാല്‍ ആധുനിക മനുഷ്യന്‍ നേരിടുന്ന വലിയൊരു പ്രശ്‌നമാണ്‌ പലിശ. ധാരാളം ആളുകള്‍ പലിശക്കയത്തില്‍പെട്ട്‌ ജീവിതം നശിപ്പിച്ചിട്ടുണ്ട്‌. പക്ഷേ, മതപ്രമാണങ്ങളില്‍ പലിശ ഇടപാടു നടത്തുന്നവര്‍ക്ക്‌ ഇഹലോകത്ത്‌ ഒരു ശിക്ഷയും വിധിക്കാത്തത്‌ മതം അപൂര്‍ണമാണെന്നതിലേക്ക്‌ സൂചനയല്ലേ?
അബ്‌ദുല്‍ഖാദര്‍ (വയനാട്‌)

ഇസ്‌ലാം ഏറ്റവുമധികം ഊന്നിപ്പറയുന്നത്‌ അധര്‍മങ്ങളിലും കുറ്റകൃത്യങ്ങളിലും ഏര്‍പ്പെടുന്നവര്‍ക്ക്‌ ഇഹത്തിലും പരത്തിലും അല്ലാഹു നല്‍കുന്ന ശിക്ഷയെ സംബന്ധിച്ചാണ്‌. അല്ലാഹുവെ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങള്‍ വര്‍ജിക്കുന്നതിനേ അവന്‍ മൂല്യം കല്‌പിക്കുകയുള്ളൂ. ദൈവഭയമില്ലാത്ത മനുഷ്യന്‍ ഭരണകൂടത്തെയോ നീതിപീഠത്തെയോ ഭയപ്പെട്ട്‌ കുറ്റകൃത്യങ്ങളില്‍ നിന്ന്‌ പിന്മാറുന്നത്‌ കൊണ്ട്‌ സമൂഹത്തിന്‌ സൈ്വരവും സമാധാനവും ലഭിക്കുമെങ്കിലും അയാള്‍ക്ക്‌ ദൈവികമായ പ്രതിഫലമൊന്നും പ്രതീക്ഷിക്കാവുന്നതല്ല. അതിനാല്‍ ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള പാപങ്ങള്‍ ചെയ്യാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തില്‍ അല്ലാഹു ഭൗതികശിക്ഷ മുഖേന ഇടപെടുന്നില്ല. കള്ളം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കെത്തന്നെ അതിനുള്ള പ്രലോഭനത്തെ അതിജയിച്ചുകൊണ്ട്‌ സത്യസന്ധത മുറുകെ പിടിക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകുമോ എന്നാണ്‌ അല്ലാഹു പരീക്ഷിക്കുന്നത്‌.

പലിശ ഗുരുതരമായ പാപമാണെങ്കിലും മോഷണം പോലെയോ കൊള്ളപോലെയോ അതൊരു ക്രിമിനല്‍ കുറ്റമല്ല. പലിശയ്‌ക്ക്‌ കടം കൊടുക്കുന്നവനെക്കൊണ്ട്‌ ഇതരര്‍ വിഷമിക്കുന്നത്‌ ഒഴിവാക്കാന്‍ പലിശയ്‌ക്ക്‌ നിയമസാധുത നല്‍കാതിരിക്കുക എന്നത്‌ തന്നെ മതി. ഒരു മുസ്‌ലിം സമൂഹം പലിശ വാങ്ങാനുള്ള അവകാശം ആര്‍ക്കും വകവെച്ചു കൊടുക്കുകയില്ല. ഒരു ഇസ്‌ലാമിക ഭരണകൂടം പലിശ ഇടപാടുകള്‍ക്കോ അത്‌ സംബന്ധമായ കരാറുകള്‍ക്കോ നിയമപരമായ പരിരക്ഷ നല്‍കുകയുമില്ല. അധമര്‍ണരില്‍ നിന്ന്‌ പലിശ ഈടാക്കാന്‍ ഭരണകൂടവും നിയമവും കൂട്ടുനില്‍ക്കാത്ത സാഹചര്യത്തില്‍ ആര്‍ക്കും പലിശ മുതലാളിയായി വളരാനോ ആളുകളെ കടക്കെണിയില്‍ കുടുക്കി കഷ്‌ടപ്പെടുത്താനോ കഴിയില്ല. അതിനാല്‍ ഈ വിഷയകമായ ഇസ്‌ലാമിക നിയമത്തിന്‌ യാതൊരു അപൂര്‍ണതയുമില്ല.

സ്‌ത്രീ ദ്രോഹിയാണെങ്കില്‍ മറച്ചുവെക്കുന്നതെന്തിന്‌?


ഒരു പ്രസംഗത്തില്‍ `എന്റെ കാലശേഷം സ്‌ത്രീകളെക്കാള്‍ ഉപദ്രവകരമായ ഒരു ഫിത്‌നയും പുരുഷന്മാര്‍ക്ക്‌ വരാനില്ല' എന്നും ഒരു ലേഖനത്തില്‍ `ഭര്‍ത്താവിന്റെ സംതൃപ്‌തി നേടിയവളായിരിക്കെ വല്ല സ്‌ത്രീയും മരിച്ചാല്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും' എന്നും കണ്ടു. ആദ്യത്തേത്‌ മുസ്‌ലിംകള്‍ മാത്രമുള്ള സദസ്സിലും രണ്ടാമത്തേത്‌ എല്ലാവരും വായിക്കുന്ന ഒരു പ്രസിദ്ധീകരണത്തിലുമാണ്‌ വന്നത്‌. സ്‌ത്രീയെ ഇസ്‌ലാം രണ്ടാം തരമായി കാണുന്നുവെന്നതിന്‌ തെളിവല്ലേ ഇത്‌?


എസ്‌ എം ജീന (കോഴിക്കോട്)


സ്‌ത്രീ-പുരുഷ ബന്ധത്തെ ഇസ്‌ലാം എങ്ങനെ അഭിവീക്ഷിക്കുന്നുവെന്നത്‌ ഏതെങ്കിലും ഒരു പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തേണ്ടതല്ല. സ്‌ത്രീ പുരുഷന്റെ വിപരീത ലിംഗമോ ശത്രുവോ അല്ല. ഇണയാണെന്നത്രെ വിശുദ്ധഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. അതുപോലെ തന്നെ പുരുഷന്മാര്‍ സ്‌ത്രീകളുടെ ഇണകളാണെന്നും. അസ്‌വാജ്‌ എന്ന പദമാണ്‌ ഇണകള്‍ എന്ന അര്‍ഥം കുറിക്കാന്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുള്ളത്‌. 2:232 സൂക്തത്തില്‍ ഭര്‍ത്താക്കന്മാരെ കുറിക്കാനും 2:234 സൂക്തത്തില്‍ ഭാര്യമാരെ കുറിക്കാനും അസ്‌വാജ്‌ (ഇണകള്‍) എന്ന പദം പ്രയോഗിച്ചിരിക്കുന്നു. ഭര്‍ത്താവ്‌ (ഭരിക്കുന്നവന്‍), ഭാര്യ (ഭരിക്കപ്പെടുന്നവള്‍) എന്നീ പുരുഷ മേധാവിത്വ സൂചകമായ സംജ്ഞകള്‍ക്ക്‌ പകരം ഇരുവിഭാഗവും പരസ്‌പരം ഇണങ്ങിച്ചേരേണ്ടവരാണെന്ന്‌ ദ്യോതിപ്പിക്കുന്ന അസ്‌വാജ്‌ എന്ന പദപ്രയോഗം തികച്ചും നീതിയുക്തമാകുന്നു. ദാമ്പത്യത്തില്‍ ഇരുവിഭാഗത്തിനും അവകാശങ്ങളും കടമകളും തുല്യനിലയില്‍ ഉണ്ടെന്നാണ്‌ വിശുദ്ധഖുര്‍ആന്‍ സിദ്ധാന്തിക്കുന്നത്‌. അതോടൊപ്പം തന്നെ കുടുംബത്തിന്റെ മുഴുവന്‍ ചെലവും സംരക്ഷണോത്തരവാദിത്തവും വഹിക്കേണ്ട ആള്‍ എന്ന നിലയില്‍ പുരുഷന്‌ കുടുംബനാഥന്‍ എന്ന പദവി നല്‌കുകയും ചെയ്‌തിരിക്കുന്നു. ഇത്‌ ഒരു അവകാശമെന്നതിലുപരി ഒരു ബാധ്യതയാകുന്നു: ``സ്‌ത്രീകള്‍ക്ക്‌ (ജീവിത പങ്കാളികളോട്‌) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക്‌ അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്‌. എന്നാല്‍ പുരുഷന്മാര്‍ക്ക്‌ അവരെക്കാളുപരി ഒരു പദവിയുണ്ട്‌.'' (വി.ഖു. 2:228)



അല്ലാഹു നല്‌കുന്ന അനുഗ്രഹങ്ങളും മോക്ഷവും സ്‌ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയായിരിക്കുമെന്നാണ്‌ വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``അപ്പോള്‍ അവരുടെ രക്ഷിതാവ്‌ അവര്‍ക്ക്‌ ഉത്തരം നല്‌കി: പുരുഷന്നാകട്ടെ, സ്‌ത്രീയാകട്ടെ നിങ്ങളില്‍ നിന്നും പ്രവര്‍ത്തിക്കുന്ന ഒരാളുടെയും പ്രവര്‍ത്തനം ഞാന്‍ നിഷ്‌ഫലമാക്കുകയില്ല. നിങ്ങളില്‍ ഓരോ വിഭാഗവും മറു വിഭാഗത്തില്‍ നിന്ന്‌ ഉത്ഭവിച്ചവരാകുന്നു'' (വി.ഖു. 3:195). ``ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മം ചെയ്യുന്നപക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‌കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‌കുകയും ചെയ്യും.'' (വി.ഖു. 16:97)



ഫിത്‌ന എന്ന പദത്തിന്‌ ഉപദ്രവം എന്നല്ല പരീക്ഷണം എന്നാണര്‍ഥം. നല്ല കാര്യങ്ങള്‍ കൊണ്ടും ചീത്ത കാര്യങ്ങള്‍ കൊണ്ടും അല്ലാഹു മനുഷ്യരെ പരീക്ഷിക്കുമെന്ന്‌ വിശുദ്ധഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``ഒരു പരീക്ഷണം എന്ന നിലയില്‍ തിന്മ നല്‍കിക്കൊണ്ടും നന്മ നല്‍കിക്കൊണ്ടും നിങ്ങളെ നാം പരിശോധിക്കുന്നതാണ്‌'' (വി.ഖു 21:35). ഫിത്‌ന എന്ന പദം തന്നെയാണ്‌ ഈ സൂക്തത്തില്‍ പ്രയോഗിച്ചത്‌. ``നിങ്ങളുടെ സ്വത്തുക്കളും സന്താനങ്ങളും ഒരു ഫിത്‌ന (പരീക്ഷണം) ആണെന്നും അല്ലാഹുവിങ്കലാണ്‌ മഹത്തായ പ്രതിഫലമുള്ളതെന്നും നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക'' (വി.ഖു. 8:28). മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രിയംകരമായ സ്വത്തുകളും സന്തതികളും പരീക്ഷണമാണെന്ന്‌ അല്ലാഹു വ്യക്തമാക്കിയ സ്ഥിതിക്ക്‌ സ്‌ത്രീകള്‍ പരീക്ഷണമാണെന്ന്‌ പറഞ്ഞത്‌ അവരെ മാത്രം തരംതാഴ്‌ത്താനല്ലെന്ന്‌ വ്യക്തമാണ്‌. ധാര്‍മിക ബോധമില്ലാത്ത പുരുഷന്മാര്‍ സ്‌ത്രീകളോട്‌ എങ്ങനെ പെരുമാറുന്നു എന്ന അല്ലാഹുവിന്റെ പരീക്ഷയില്‍ പരാജയപ്പെടുന്നതിനെ സംബന്ധിച്ചാണ്‌ നബി(സ) മുന്നറിയിപ്പ്‌ നല്‌കിയത്‌. സ്‌ത്രീകളെ അവഗണിക്കുന്നതും പീഡിപ്പിക്കുന്നതും ലൈംഗികമായി ചൂഷണംചെയ്യുന്നതും പുരുഷന്മാര്‍ക്ക്‌ ഏറെ ദോഷകരമായി കലാശിക്കുമെന്ന താക്കീത്‌ സ്‌ത്രീകളെ തരം താഴ്‌ത്തലാകുന്നത്‌ എങ്ങനെയാണ്‌?



ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ സംതൃപ്‌തമായ പാരസ്‌പര്യമാണ്‌ ഇസ്‌ലാം നിര്‍ദേശിക്കുന്നത്‌. ഭാര്യ ഭര്‍ത്താവിനെതിരിലോ ഭര്‍ത്താവ്‌ ഭാര്യയ്‌ക്കെതിരിലോ വിമോചനസമരം നടത്തി കുടുംബാന്തരീക്ഷം കലുഷിതമാക്കാനുള്ള പദ്ധതി ഇസ്‌ലാമിലില്ല. അതിനാല്‍ ഒരു സ്‌ത്രീക്ക്‌ മരണം വെരയും തന്റെ ജീവിതപങ്കാളിയുടെ സംതൃപ്‌തി നേടാന്‍ കഴിയണമെന്ന്‌ നബി(സ) ഉണര്‍ത്തിയതില്‍ അസാംഗത്യമൊന്നുമില്ല.പലിശ ഇടപാടുകാര്‍ക്ക്‌

മിച്ചഭൂമി സ്വീകരിക്കാമോ?


കേരളത്തില്‍ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തിലൂടെ നിരവധി പേര്‍ക്ക്‌ അവരുടെ കൈവശഭൂമിയില്‍ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാനായി. മിച്ചഭൂമി പതിച്ചു നല്‌കല്‍ എന്ന പേരില്‍ ഇപ്പോഴും പലര്‍ക്കും ഇങ്ങനെ ഭൂമി ലഭിക്കുന്നുണ്ട്‌. ഇങ്ങനെ ലഭിക്കുന്ന ഭൂമി ഒരു മുസ്‌ലിമിന്‌ സ്വീകരിക്കാമോ? ഇത്തരം ഭൂമി ആരെങ്കിലും പള്ളിനിര്‍മാണത്തിനായി വഖഫ്‌ ചെയ്‌താല്‍ അവിടെ പള്ളി നിര്‍മിക്കാമോ?
അബൂസലീല്‍, ആമയൂര്‍, മഞ്ചേരി

സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ആര്‍ക്കെങ്കിലും പതിച്ചു നല്‍കിയാല്‍ അതവര്‍ക്ക്‌ ഹലാലാണ്‌. എന്നാല്‍ അന്യരുടെ ഭൂമി സര്‍ക്കാര്‍ നമുക്ക്‌ അനുവദിച്ചു എന്നതുകൊണ്ട്‌ മാത്രം ഇസ്‌ലാമിക ദൃഷ്‌ട്യാ ഹലാലാവുകയില്ല; യഥാര്‍ഥ ഉടമസ്ഥന്‍ തൃപ്‌തിപ്പെട്ടു തന്നെങ്കിലല്ലാതെ. അന്യായമായി കൈവശപ്പെടുത്തിയ ഭൂമി ദാനമായോ വഖ്‌ഫായോ നല്‌കാവുന്നതല്ല. അത്തരം ഭൂമിയില്‍ പള്ളി നിര്‍മിക്കാവുന്നതുമല്ല.

ഇസ്‌ലാമും തിയോക്രാറ്റിക്‌ സ്റ്റേറ്റും


``ഒരു തിയോക്രാറ്റിക്‌ സ്റ്റേറ്റും അന്യന്റെ മതത്തെ സഹിഷ്‌ണുതയോടെ കാണുന്നില്ല. അപരന്‍ അടിമയായിരിക്കണമെന്നാണതിന്റെ നിയമം'' -ഈ വിമര്‍ശനത്തോട്‌ മുസ്‌ലിം എങ്ങനെ പ്രതികരിക്കുന്നു?
ഇ കെ സാജുദ്ദീന്‍, ഓമശ്ശേരി

ഇസ്‌ലാമിക രാഷ്‌ട്രം ഒരു മതാധിപത്യ രാഷ്‌ട്രമല്ല. മതനേതാവിന്റെ ഹിതമല്ല അവിടെ നടപ്പാക്കപ്പെടുന്നത്‌. എല്ലാ മനുഷ്യരുടെയും നന്മയ്‌ക്ക്‌ വേണ്ടിയുള്ള ദൈവിക മാര്‍ഗദര്‍ശനം സ്വീകരിക്കുകയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ അവരുമായി കൂടിയാലോചിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക രാഷ്‌ട്രം ആരോടും അസഹിഷ്‌ണുത പുലര്‍ത്തുകയില്ല.

കുട്ടിയുടെ ചെവിയിലെ ബാങ്ക്‌ നിര്‍ബന്ധമാണോ?


ഒരു കുട്ടിയുടെ ജനനസമയത്ത്‌ ചെവിയില്‍ ബാങ്ക്‌ കേള്‍പ്പിക്കുന്നത്‌ നിര്‍ബന്ധമാണോ? ഇതു ചെയ്യുന്നതുകൊണ്ടാണ്‌ മയ്യിത്ത്‌ നമസ്‌കാരത്തിന്‌ ബാങ്ക്‌ ഇല്ലാത്തത്‌ എന്ന്‌ ഒരു പുസ്‌തകത്തില്‍ കാണാനിടയായി. ഇതില്‍ വസ്‌തുതയുണ്ടോ?
നജീബുദ്ദീന്‍, പൂങ്ങോട്‌

നവജാത ശിശുവിന്റെ ചെവിയില്‍ ബാങ്ക്‌ വിളിക്കല്‍ നിര്‍ബന്ധമല്ല. ഒരു ഹദീസിന്റെ അടിസ്ഥാനത്തില്‍ അത്‌ സുന്നത്താണെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മയ്യിത്ത്‌ നമസ്‌കാരത്തിന്റെ വിഷയവും ഈ ബാങ്കുമായി യാതൊരു ബന്ധവുമില്ല. അഞ്ച്‌ നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ ഓരോന്നിന്റെയും സമയമായെന്ന്‌ അറിയിക്കാനുള്ളതാണ്‌ ബാങ്ക്‌. മയ്യിത്ത്‌ നമസ്‌കാരം ഒരു നിശ്ചിത സമയത്ത്‌ നിര്‍വഹിക്കാനുള്ളതല്ല എന്നതുകൊണ്ടാണ്‌ അതിനു വേണ്ടി ബാങ്കുവിളിക്കാന്‍ നിര്‍ദേശിക്കപ്പെടാത്തത്‌.


ഇദ്ദഃ സംബന്ധിച്ച, പ്രശ്‌നങ്ങള്‍


സ്‌ത്രീകള്‍ ഇദ്ദഃ ഇരിക്കേണ്ടത്‌ ഭര്‍ത്താവ്‌ മരിച്ചാല്‍ മാത്രമാണോ? ത്വലാഖ്‌ ചൊല്ലിയാലും ഇദ്ദ ഇരിക്കേണ്ടതല്ലേ? ഉണ്ടെങ്കില്‍ എത്രകാലം? ത്വലാഖ്‌ ചൊല്ലിയാല്‍ പുരുഷന്മാര്‍ പാലിക്കേണ്ട എന്തെങ്കിലും നിയമങ്ങളുണ്ടോ? ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞതിനു ശേഷമേ പുരുഷന്‌ വിവാഹം കഴിക്കാവൂ എന്ന വാദം ശരിയാണോ?
അബൂവസീം, ദുബൈ

ഇദ്ദഃ എന്നാല്‍ പുനര്‍വിവാഹം ചെയ്യാതെ കാത്തിരിക്കേണ്ട കാലമാണ്‌. ദമ്പതിമാര്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിട്ടുണ്ടെങ്കില്‍ ത്വലാഖിന്‌ ശേഷം ഭാര്യ ഇദ്ദഃ ആചരിക്കേണ്ടതുണ്ട്‌. ആര്‍ത്തവമുണ്ടാകാറുള്ള സ്‌ത്രീകള്‍ മൂന്നു മാസമുറക്കാലമാണ്‌ ഇദ്ദ ആചരിക്കേണ്ടത്‌. ആര്‍ത്തവം നിലച്ചുപോയ സ്‌ത്രീകളുടെ ഇദ്ദ മൂന്നു മാസക്കാലമാണ്‌. ഗര്‍ഭിണികളുടെ ഇദ്ദ പ്രസവം വരെയാണ്‌. 2:228, 65:4 എന്നീ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

ത്വലാഖ്‌ ചൊല്ലിയ പുരുഷന്‍ തന്റെ ഭാര്യയെ ഇദ്ദ കഴിയും വരെ തന്റെ വീട്ടില്‍ തന്നെ താമസിപ്പിക്കുകയും അവളുടെ ജീവിതച്ചെലവ്‌ വഹിക്കുകയും ചെയ്യണമെന്ന്‌ 65:6 സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അന്തിമമായി വേര്‍പിരിയുമ്പോള്‍ അവള്‍ക്ക്‌ മതാഅ്‌ (ജീവിതവിഭവം) നല്‌കുകയും വേണം. എന്നാല്‍ ത്വലാഖ്‌ ചൊല്ലിയ ഭാര്യയുടെ വിവാഹം കഴിഞ്ഞ ശേഷമേ അയാള്‍ വിവാഹം കഴിക്കാന്‍ പാടുള്ളൂവെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല.

ഭര്‍ത്താവിന്റെ പേര്‌ ചേര്‍ത്ത്‌ വിളിക്കല്‍


വിവാഹാനന്തരം സ്‌ത്രീയുടെ പേരിനോടു കൂടി ഭര്‍ത്താവിന്റെ പേര്‌ ചേര്‍ക്കുകയും അങ്ങനെ വിളിക്കപ്പെടുകയും ചെയ്യുന്ന സമ്പ്രദായം മുസ്‌ലിംകള്‍ക്കിടയിലും ഇന്ന്‌ വ്യാപകമാണ്‌. ഈ രൂപത്തില്‍ പേര്‌ വിളിക്കപ്പെടുന്നത്‌ ഖുര്‍ആനിനും സുന്നത്തിനും എതിരാവുമോ?
പി സാബിറ, കുമരനെല്ലൂര്‍

ഒരാളെ അയാളുടെ യഥാര്‍ഥ പിതാവല്ലാത്തവരിലേക്ക്‌ ചേര്‍ത്തുവിളിക്കുന്നത്‌ വിശുദ്ധ ഖുര്‍ആന്‍ വിലക്കിയിട്ടുണ്ട്‌. 33:4,5 സൂക്തങ്ങള്‍ നോക്കുക. ദത്തുപുത്രന്മാരെ അവരുടെ രക്ഷിതാക്കളിലേക്ക്‌ സ്വന്തം മക്കളെന്ന പോലെ ചേര്‍ത്തുവിളിക്കുന്നതാണ്‌ ഈ സൂക്തത്തില്‍ വിലക്കിയിട്ടുള്ളത്‌. ഹദീസ്‌ ഗ്രന്ഥങ്ങളിലും മറ്റും പുരുഷന്മാരെയും സ്‌ത്രീകളെയും ഒരുപോലെ അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയാണ്‌ അധികവും കാണുന്നത്‌. തിരിച്ചറിയേണ്ട ആവശ്യത്തിനു വേണ്ടി സ്‌ത്രീകളെ അവരുടെ ഭര്‍ത്താക്കന്മാരിലേക്ക്‌ ചേര്‍ത്ത്‌ പരിചയപ്പെടുത്തുന്ന രീതിയും ഹദീസ്‌-ചരിത്ര ഗ്രന്ഥങ്ങളില്‍ ചുരുക്കത്തില്‍ കാണാവുന്നതാണ്‌. എന്നാല്‍ ഫാത്വിമാ മുഹമ്മദ്‌, ആഇശാഖാലിദ്‌ പോലെയുള്ള പ്രയോഗങ്ങള്‍ ഈ ഗ്രന്ഥങ്ങളില്‍ കാണുന്നില്ല. എന്നാലും ഈ രീതിയില്‍ പേര്‍ വിളിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല. കാരണം, അല്ലാഹുവോ റസൂലോ(സ) അത്‌ വിലക്കിയിട്ടില്ല.

കൃത്രിമസൃഷ്‌ടിയും ദൈവികാധികാരവും


ജൈവ വസ്‌തുക്കളെ കൃത്രിമമായി സൃഷ്‌ടിക്കാമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ മുമ്പ്‌ ഇത്‌ ദൈവത്തിന്റെ കുത്തകയെന്ന്‌ കരുതപ്പെട്ടിരുന്നു. ഇന്ന്‌ `ശൂന്യതയില്‍ നിന്ന്‌ സൃഷ്‌ടിക്കാന്‍ കഴിയില്ല' എന്നതാണ്‌ ദൈവികാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനോട്‌ മതം പറയുന്നത്‌. ഈ കടമ്പയും നിലനില്‌ക്കുമെന്ന്‌ `മുസ്‌ലിം' കരുതുന്നുണ്ടോ?
സുധീര്‍ബാബു, പാലക്കാട്‌

അപൂര്‍ണവും അപക്വവുമായ വസ്‌തുക്കള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ചും സൃഷ്‌ടി എന്ന പദം പ്രയോഗിക്കാറുണ്ട്‌. അറബിയിലെ ഖല്‍ഖ്‌ എന്ന പദത്തിന്റെ പ്രയോഗവും ഇതുപോലെ തന്നെയാണ്‌. ഈസാനബി(അ) കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ രൂപമുണ്ടാക്കുകയും അല്ലാഹുവിന്റെ അനുമതിപ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്‌ത സംഭവത്തെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ (3:49, 5:110) പരാമര്‍ശിച്ചിട്ടുണ്ട്‌. സൃഷ്‌ടിക്കുക എന്നര്‍ഥമുള്ള അഖ്‌ലുഖു, തഖ്‌ലുഖു എന്നീ പദങ്ങളാണ്‌ ഈ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്‌.

എന്നാല്‍ സാക്ഷാല്‍ സൃഷ്‌ടിപ്പ്‌ ഈസാനബി(അ)ക്കോ അല്ലാഹുവല്ലാത്ത മറ്റു വ്യക്തികള്‍ക്കോ സാധിക്കുകയില്ലെന്ന്‌ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ``അല്ലാഹുവിന്‌ പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ സൃഷ്‌ടിക്കപ്പെടുന്നവരാണ്‌.'' (16:20) അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്റെ മൗലികത പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ``എല്ലാ കാര്യങ്ങളും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ നിര്‍മിതിയത്രെ അത്‌.'' (27:88) ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അവന്‍''(32:7). ``താന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്റെ കാര്യം.'' (36:82) ``പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്‌ക്ക്‌ (ജീര്‍ണിച്ച അസ്ഥികള്‍ക്ക്‌) ജീവന്‍ നല്‌കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്‌ടിപ്പിനെ സംബന്ധിച്ചും അറിവുള്ളവനത്രെ.'' (36:78) ``തീര്‍ച്ചയായും ധാന്യമണികളും ഈത്തപ്പഴക്കുരുവും പിളര്‍ത്തി മുളപ്പിക്കുന്നവനാകുന്നു അല്ലാഹു.'' നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്തുവരുത്തുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുവരുത്തുന്നതാണ്‌.'' (6:95)

കലാകാരന്മാരും ശില്‌പികളും ദൈവദത്തമായ വസ്‌തുക്കളില്‍ ചില ആവിഷ്‌കാരങ്ങള്‍ നടത്തുകയും അതിനെക്കുറിച്ച്‌ സൃഷ്‌ടി എന്ന പദം പ്രേയാഗിക്കുകയും ചെയ്യാറുണ്ട്‌. ശാസ്‌ത്രജ്ഞന്മാര്‍ അല്‌പം വ്യത്യസ്‌തമായ തരത്തില്‍ നിര്‍ജീവ വസ്‌തുക്കളെയും ജീവകോശങ്ങളെയും കൈകാര്യം ചെയ്യുകയും യാന്ത്രിക നിര്‍മിതികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അവരാരും നിര്‍ജീവ വസ്‌തുവെ ജീവിയാക്കിയിട്ടില്ല. ശൂന്യതയില്‍ നിന്ന്‌ വസ്‌തുക്കള്‍ ഉണ്ടാക്കിയിട്ടുമില്ല. ദൈവം സൃഷ്‌ടിച്ച ചില ജീവ കോശങ്ങളെ കൃത്രിമരീതികളില്‍ വളര്‍ത്തിയെടുത്തതല്ലാതെ സ്വന്തമായി യാതൊരു ജീവിയെയും അവര്‍ സൃഷ്‌ടിച്ചിട്ടില്ല. ക്രോസ്‌ബ്രീഡിംഗ്‌, ജനിറ്റിക്‌ മോഡിഫിക്കേഷന്‍, ക്ലോണിംഗ്‌ തുടങ്ങിയ രീതികളിലൂടെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പലതരം വൈകല്യങ്ങളുള്ളത്‌ സൂക്ഷ്‌മദൃക്കുകള്‍ ചൂണ്ടിക്കാണിക്കുകയും ദൈവദത്തമായ മൗലിക ഗുണങ്ങളുള്ള ജീവ- സസ്യ ജാലങ്ങള്‍ക്ക്‌ വംശനാശം സംഭവിക്കാന്‍ പോലും ശാസ്‌ത്രജ്ഞര്‍ നടത്തുന്ന കൃത്രിമങ്ങള്‍ നിമിത്തമായേക്കുമെന്ന്‌ ശാസ്‌ത്രരംഗത്തെ പക്വമതികള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഗാന്തരങ്ങളായി മനുഷ്യരുടെ ശരീരവും മനസ്സും ആത്മാവും അന്യൂനമായി സംവിധാനിച്ചുകൊണ്ടിരിക്കുന്ന അജയ്യനായ സ്രഷ്‌ടാവിനെ അംഗീകരിക്കാന്‍ അഹന്ത അനുവദിക്കാത്തതിനാല്‍ വരട്ടുവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തൊക്കെ ജല്‍പിച്ചാലും ഏകനായ ലോകരക്ഷിതാവ്‌ സൃഷ്‌ടിച്ച വസ്‌തുക്കളുടെ മൗലികതയും അതുല്യതയും വിലയിരുത്തുന്നതില്‍ പക്വമതികള്‍ക്ക്‌ തെറ്റുപറ്റുകയില്ല. ചില കൃത്രിമ നിര്‍മിതികളുടെ പേരില്‍ സ്രഷ്‌ടാക്കളായി ചമയാന്‍ ചിലര്‍ മുതിര്‍ന്നേക്കുമെന്നതിനാലായിരിക്കാം വിശുദ്ധ ഖുര്‍ആനില്‍ (23:14) അല്ലാഹുവെ `സ്രഷ്‌ടാക്കളില്‍ ഏറ്റവും മികച്ചവന്‍' എന്ന്‌ വിശേഷിപ്പിച്ചത്‌.

ഖുര്‍ആന്‍ അവതരണം എന്ന്‌?


റമദാനിലെ ഒരു രാത്രിയാണ്‌ ഖുര്‍ആന്‍ അവതരിച്ചത്‌ (അവതരിക്കാന്‍ ആരംഭിച്ചത്‌ എന്നല്ല) എന്ന്‌ ഒരിടത്തും ഒരു ഗ്രന്ഥമായി ഒന്നിച്ചിറക്കുകയുണ്ടായിട്ടില്ല എന്ന്‌ മറ്റൊരിടത്തും ഖുര്‍ആന്‍ പറയുന്നു. ഇത്‌ വൈരുധ്യമല്ലേ?
അബ്‌ദുര്‍റശീദ്‌-സേലം

ഞാന്‍ ഖുര്‍ആന്‍ ഓതി എന്നോ ഖുര്‍ആന്‍ കേട്ടുവെന്നോ പറയണമെങ്കില്‍ ഖുര്‍ആന്‍ മുഴുവന്‍ ഓതണമെന്നോ മുഴുവന്‍ കേള്‍ക്കണമെന്നോ ഇല്ല. ഒരായത്തോ ഒരു സൂറത്തോ ഓതിയ ആളെ സംബന്ധിച്ചും അയാള്‍ ഖുര്‍ആന്‍ ഓതി എന്ന്‌ പറയാവുന്നതാണ്‌. എന്റെ അഭിപ്രായത്തിന്‌ തെളിവ്‌ ഖുര്‍ആനാകുന്നു എന്ന്‌ പറഞ്ഞാല്‍ ഖുര്‍ആന്‍ മുഴുവനും കൂടി തെളിവാണെന്നര്‍ഥമില്ല. ഇതുപോലെ ഖുര്‍ആനില്‍ നിന്ന്‌ ഏതാനും സൂക്തങ്ങള്‍ അവതരിച്ചതിനെ സംബന്ധിച്ച്‌ ഖുര്‍ആന്‍ അവതരിച്ചു എന്ന്‌ പറയുന്നതിലും തെറ്റൊന്നുമില്ല. റമദാനിലോ ലൈലത്തുല്‍ ഖദ്‌ര്‍ എന്ന മഹത്തായ രാത്രിയിലോ ഖുര്‍ആന്‍ ഒന്നിച്ച്‌ ഇറക്കിയെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലേ വൈരുധ്യത്തിന്റെ പ്രശ്‌നം ഉത്ഭവിക്കുന്നുള്ളൂ.
 

ഹിജഡകളെക്കുറിച്ച്‌ ഖുര്‍ആനില്‍ പരാമര്‍ശമില്ലേ?


പ്രകൃതി വിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരില്‍ കൂടുതലും ഹിജഡകളാണല്ലോ. ഇവര്‍ക്ക്‌ എതിര്‍ലിംഗത്തോട്‌ തീരെ ആഭിമുഖ്യം ഉണ്ടാവുകയില്ല എന്നാണതിന്‌ ശാസ്‌ത്രം കാരണം പറയുന്നത്‌. ലൂത്വിന്റെ(അ) ജനത ചെയ്‌തിരുന്നത്‌ അവര്‍ക്ക്‌ എതിര്‍ലിംഗത്തോട്‌ ആഭിമുഖ്യമുള്ളപ്പോള്‍ തന്നെ പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ ലൂത്വിന്റെ(അ) ജനതയെപ്പറ്റി ഖുര്‍ആനില്‍ പരാമര്‍ശിക്കുമ്പോള്‍ ഹിജഡകളെക്കുറിച്ച്‌ ഖുര്‍ആനില്‍ വല്ല പരാമര്‍ശവുമുണ്ടോ? ഇല്ലെങ്കില്‍ ഹിജഡകള്‍ ചെയ്യുന്ന പ്രകൃതിവിരുദ്ധ ലൈംഗികതയെ തെറ്റ്‌ പറയാന്‍ എങ്ങനെ സാധിക്കും?
അമീന്‍ ചേന്നര-തിരൂര്‍

ഹിജഡകളുടെ എണ്ണം പല നാടുകളിലും വളരെ കുറവാണ്‌. ചില വന്‍ നഗരങ്ങളിലാണ്‌ അവരുടെ സാന്നിധ്യം കൂടുതലുള്ളത്‌. എന്നാല്‍ പ്രകൃതിവിരുദ്ധ ലൈംഗികത ഇവര്‍ക്കിടയിലാണ്‌ കൂടുതലുള്ളതെന്ന്‌ തെളിയിക്കുന്ന പഠനങ്ങളോ സ്ഥിതിവിവരക്കണക്കുകളോ കണ്ടിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ സ്വവര്‍ഗരതി നിയമവിധേയമാക്കാന്‍ വേണ്ടി വന്‍ പ്രകടനങ്ങള്‍ നടത്തിയവരില്‍ ഭൂരിഭാഗം പുരുഷന്മാരോ സ്‌ത്രീകളോ തന്നെയാണ്‌. ലൂത്വ്‌ നബി(അ)യുടെ കാലത്തെ സ്വവര്‍ഗരതിക്കാര്‍ ഹിജഡകളായിരുന്നുവെന്നതിന്‌ തെളിവൊന്നുമില്ല.

അല്ലാഹു മനുഷ്യരെ സൃഷ്‌ടിച്ചിട്ടുള്ളത്‌ പുരുഷന്‍, സ്‌ത്രീ എന്നീ രണ്ടു വിഭാഗങ്ങളായിത്തന്നെയാണെന്നത്രെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. നപുംസകത്വം ഒരു ലൈംഗിക വൈകല്യം മാത്രമാണ്‌. എല്ലാ ഹിജഡകളും ലൈംഗികഘടനയ്‌ക്ക്‌ അപൂര്‍ണതയോ വൈകല്യമോ സംഭവിച്ചവരാണ്‌. ചിലരില്‍ പുരുഷത്വം അപൂര്‍ണരൂപത്തിലുണ്ടാകും. ചിലരില്‍ സ്‌ത്രീത്വം അപൂര്‍ണ രൂപത്തിലുണ്ടാകും. മതവിധികളുടെ കാര്യത്തില്‍, പുരുഷഭാവം മുന്നിട്ടു നില്‌ക്കുന്നവരെ പുരുഷന്മാരായും സ്‌ത്രൈണ ഭാവം മുന്നിട്ടു നില്‌ക്കുന്നവരെ സ്‌ത്രീകളായും ഗണിക്കണമെന്ന്‌ ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇക്കാലത്ത്‌ ശസ്‌ത്രക്രിയ മുഖേന ഈ അപൂര്‍ണത മാറ്റി അവരെ യഥാര്‍ഥ പുരുഷന്മാരോ സ്‌ത്രീകളോ ആക്കിത്തീര്‍ക്കുക സാധ്യമാണ്‌. ചില പ്രദേശങ്ങളിലുള്ളവര്‍ പൊതുവെ ഇതിനെക്കുറിച്ച്‌ ബോധവാന്മാരല്ലാത്തതു കൊണ്ടാണ്‌ അവിടെ ഹിജഡകള്‍ കൂടുതലായി കാണപ്പെടുന്നത്‌. സ്വവര്‍ഗരതി പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ഒരുപോലെ നിഷിദ്ധമായതിനാല്‍ നുപുംസകങ്ങള്‍ക്കും അത്‌ നിഷിദ്ധം തന്നെയാണ്‌. നപുംസകത്വം എന്ന പ്രതിഭാസത്തെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിച്ചിട്ടില്ല.

ഓണവും സ്വാതന്ത്ര്യദിനവും


ഓണത്തിന്‌ പിന്നില്‍ പല ഐതിഹ്യങ്ങളുണ്ടെങ്കിലും ഓണം ഒരു മതാഘോഷമല്ലല്ലോ. ആദ്യകാലം മുതല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പരസ്‌പരസൗഹാര്‍ദത്തിന്റെയും പ്രതീകമായി ജാതി മതഭേദമന്യെ കേരളീയര്‍ ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷമാണിത്‌. അതുകൊണ്ടുതന്നെ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും റിപ്പബ്ലിക്‌ ദിനങ്ങളിലും പങ്കെടുക്കുന്നത്‌ ആ ദേശത്തെ മുസ്‌ലിമിന്‌ കുറ്റകരമല്ലെങ്കില്‍ അവന്‌ സ്വന്തം ദേശത്തിന്റെ ആഘോഷം എന്ന നിലക്ക്‌ മറ്റുള്ളവരുമായി ശാന്തിയും സമാധാനവും പരസ്‌പരസൗഹാര്‍ദവും പങ്കിടുക എന്ന ഉദ്ദേശ്യത്തോടെ ഇസ്‌ലാമിക സംസ്‌കാരത്തെ കളങ്കപ്പെടുത്താത്ത രീതിയില്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റുണ്ടോ?


എം അന്‍വര്‍ സാദത്ത്‌-ഇടുക്കി




ഐതിഹ്യങ്ങളിലെ നായകന്മാരായ മഹാബലിക്കും മറ്റും ആരാധന അര്‍പ്പിക്കുക എന്നത്‌ ഓണാഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഓണത്തിന്റെ ആരാധനാമൂര്‍ത്തിയെ പല വീടുകള്‍ക്ക്‌ മുമ്പിലും പ്രതിഷ്‌ഠിച്ചത്‌ ചോദ്യകര്‍ത്താവും കണ്ടിട്ടുണ്ടാകുമെന്ന്‌ കരുതുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള വീരാരാധനാ ഉത്സവങ്ങളെ ദേശീയതയുടെ പര്യായങ്ങളെന്നോണം അവതരിപ്പിക്കാനുള്ള ശ്രമം തല്‍പരകക്ഷികള്‍ ഏറെക്കാലമായി നടത്തിവരികയാണ്‌. അതിന്റെ ഭാഗമാണ്‌ ഓണം ദേശീയാഘോഷമാക്കല്‍. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷമതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള ശ്രമത്തോട്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തതയെ സംബന്ധിച്ച്‌ ബോധമുള്ള മുസ്‌ലിംകള്‍ സഹകരിക്കാവുന്നതല്ല.





അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ നോക്കുക: ``റസൂല്‍(സ) മദീനയില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ക്ക്‌ അവര്‍ കളിച്ചുല്ലസിക്കുന്ന രണ്ട്‌ ആഘോഷ ദിവസങ്ങളുണ്ടായിരുന്നു. അവരോട്‌ റസൂല്‍(സ) പറഞ്ഞു: ആ രണ്ടു ദിവസങ്ങള്‍ക്കു പകരം അവയെക്കാള്‍ ഉത്തമമായ രണ്ട്‌ സുദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‌കിയിരിക്കുന്നു. ഈദുല്‍ അദ്വ്‌ഹാ, ഈദുല്‍ ഫിത്വ്‌ര്‍ എന്നീ രണ്ടു പെരുന്നാളുകളത്രെ അവ.'' ഇതിന്‌ ശേഷം മദീനയിലെ ഇതര മതക്കാരുടെ ആഘോഷങ്ങളിലൊന്നും നബി(സ)യോ അനുചരന്മാരോ പങ്കെടുത്തിട്ടില്ല. എന്നാല്‍ ഓണദിവസത്തില്‍ ബഹുദൈവാരാധനാപരമല്ലാത്തതും ഇസ്‌ലാമില്‍ നിഷിദ്ധമല്ലാത്തതുമായ കാര്യങ്ങളില്‍ അമുസ്‌ലിംകളുമായി സഹകരിക്കുന്നതിന്‌ മതപരമായ വിലക്കൊന്നുമില്ല.





ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ മോചനം ലഭിച്ച സ്വാതന്ത്ര്യദിനവും ഇന്ത്യ പൂര്‍ണ സ്വയാധികാര രാഷ്‌ട്രമായ റിപ്പബ്ലിക്‌ ദിനവും ബഹുദൈവാരാധനാപരമായ ആഘോഷദിവസങ്ങളല്ല. ഈ ദിനങ്ങളില്‍ സാക്ഷാല്‍കരിക്കപ്പെട്ട രാഷ്‌ട്രീയ നേട്ടങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. അതിനാല്‍ ഓണത്തെ ഈ ദിനങ്ങളുമായി തുലനംചെയ്യുന്നത്‌ ശരിയല്ല.

ഈദ്‌ ദിനത്തില്‍ വിനോദം


നബി(സ)യുടെ കാലത്ത്‌ ഈദിന്‌ പാട്ടുകേള്‍ക്കാനും അഭ്യാസങ്ങള്‍ കാണാനും അനുമതിയുണ്ടായിരുന്നല്ലോ. എന്നാല്‍ ഇക്കാലത്ത്‌ ഇവയത്രയും സംഗീതത്തിന്റെ ചേരുവയോടെയാണ്‌ സംഘടിപ്പിക്കപ്പെടുന്നത്‌. ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാനും ആസ്വദിക്കാനും പെരുന്നാളുകള്‍ ഉപയോഗപ്പെടുത്തിക്കൂടേ?
പി എം എ റസാഖ്‌-കണ്ണൂര്‍

ചില സംഗീതോപകരണങ്ങളെ നബി(സ) ആക്ഷേപിച്ചതായി പ്രബലമായ ഹദീസുകളില്‍ കാണുന്നുണ്ട്‌. എന്നാല്‍ കവിത ചൊല്ലുന്നതോ പാട്ടുപാടുന്നതോ ദഫ്‌ മുട്ടുന്നതോ നിരോധിച്ചിട്ടില്ല. കളിയും വിനോദവും അനുവദിക്കപ്പെട്ട ദിനമാണ്‌ ഈദെങ്കിലും ആക്ഷേപിക്കപ്പെട്ടതും നിരോധിക്കപ്പെട്ടതുമായ ഇനങ്ങള്‍ അന്നും ഉപേക്ഷിക്കുകതന്നെ വേണം.

പള്ളികളും ഈദ്‌ഗാഹുകളും


ഈദ്‌ഗാഹ്‌ കൂടുതലാളുകളെ പങ്കെടുപ്പിക്കുന്നതിനും ആഘോഷം അതിന്റെ പൂര്‍ണാര്‍ഥത്തിലാകുന്നതിനും വേണ്ടിയാണെന്ന്‌ പല മിന്‍ബറുകളില്‍ നിന്നും കേട്ടിട്ടുണ്ട്‌. ഈയൊരാശയം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ അടുത്തടുത്ത മഹല്ലുകള്‍ യോജിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുകയല്ലേ നല്ലത്‌?
എം എന്‍ -പാണ്ടിക്കാട്‌

ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ മുസ്‌ലിംകള്‍ക്കെല്ലാം ഒരു മൈതാനത്ത്‌ ഒരുമിച്ചുകൂടുക പ്രയാസകരമല്ല എന്നതിനാല്‍ അവിടത്തെ പല പള്ളികളില്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഈദ്‌ഗാഹില്‍ ഒരുമിച്ചുകൂടുകയാണ്‌ നല്ലത്‌. എന്നാല്‍ ആളുകളെ വളരെ ദൂരെയുള്ള ഈദ്‌ഗാഹിലേക്ക്‌ പോകാന്‍ നിര്‍ബന്ധിക്കുന്നത്‌ ശരിയല്ല. ``നിങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കാനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ താല്‌പര്യത്തിന്‌ വിരുദ്ധമാകും അങ്ങനെ ചെയ്യുന്നത്‌.

ആറുനോമ്പിനു വ്യക്തമായ തെളിവുണ്ടോ?


ശവ്വാല്‍ മാസത്തില്‍ പെരുന്നാളിനു ശേഷം പലരും ആറുദിവസം സുന്നത്ത്‌ നോമ്പെടുക്കുന്നു. ഈ നോമ്പിന്‌ ഹദീസില്‍ തെളിവുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ശവ്വാല്‍ രണ്ട്‌ മുതല്‍ തുടര്‍ച്ചയായി ആറുദിവസം തന്നെയാകണോ, അതല്ല ശവ്വാലിലെ ഏതെങ്കിലും ആറു ദിവസമായാല്‍ മതിയോ?
 
അബ്‌ദുല്‍മന്നാന്‍ -കോഴിക്കോട്‌

``വല്ലവനും റമദ്വാനില്‍ നോമ്പനുഷ്‌ഠിച്ചതിനെ തുടര്‍ന്ന്‌ ശവ്വാലില്‍ നിന്ന്‌ ആറുദിവസവും കൂടി നോമ്പെടുത്താല്‍ അത്‌ കൊല്ലം മുഴുവന്‍ നോമ്പെടുത്തതിനു തുല്യമായിരിക്കും'' എന്ന്‌ റസൂല്‍(സ) പറഞ്ഞതായി മുസ്‌ലിം, അബുദാവൂദ്‌, തിര്‍മിദി, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഈ നോമ്പ്‌ സുന്നത്താണെന്ന്‌ ഇമാം ശാഫിഈയും ഇമാം അഹ്‌മദും അഭിപ്രായപ്പെട്ടിരിക്കുന്നു. ഇങ്ങനെ നോമ്പെടുക്കുന്നത്‌ അനഭിലഷണീയമാണെന്നത്രെ ഇമാം മാലികിന്റെയും ഇമാം അബൂഹനീഫയുടെയും അഭിപ്രായം. ഈ ഹദീസ്‌ അവര്‍ക്ക്‌ അറിയാതെ പോയതുകൊണ്ടാകാം അവര്‍ ഇപ്രകാരം അഭിപ്രായപ്പെട്ടത്‌. ഈ ഹദീസ്‌ പ്രാമാണികമല്ലെന്ന്‌ അവര്‍ ചൂണ്ടിക്കാണിച്ചിട്ടില്ല. തുടര്‍ച്ചയായുള്ള ആറുദിവസമാകണമെന്ന്‌ ഹദീസില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ശവ്വാല്‍ മാസത്തിലെ ഏതെങ്കിലും ആറു ദിവസം നോമ്പെടുത്താല്‍ മതിയാകും.

കര്‍മങ്ങള്‍ക്ക്‌ അല്ലാഹു പതിന്മടങ്ങാണ്‌ പ്രതിഫലം നല്‌കുകയെന്ന്‌ പ്രാമാണികമായ ഹദീസില്‍ വന്നിട്ടുണ്ട്‌. അപ്പോള്‍ മുപ്പത്‌ നോമ്പിന്‌ മുന്നൂറു നോമ്പിന്റെ പ്രതിഫലമുണ്ടാകും. ആറുനോമ്പിന്‌ അറുപത്‌ നോമ്പിന്റെ പ്രതിഫലവും കൂടി ചേരുമ്പോള്‍ മൊത്തം ഒരു വര്‍ഷം നോമ്പെടുത്തതിന്റെ പ്രതിഫലം ലഭിക്കും എന്നാണ്‌ പണ്ഡിതന്മാര്‍ ഈ ഹദീസിന്‌ നല്‌കിയിട്ടുള്ള വിശദീകരണം.

പെരുന്നാളും വെള്ളിയാഴ്‌ചയും ഒന്നിച്ചുവന്നാല്‍

   
പെരുന്നാള്‍ വെള്ളിയാഴ്‌ചയായാല്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തവര്‍ ജുമുഅയ്‌ക്കും പങ്കെടുക്കേണ്ടതുണ്ടോ? അതല്ല അവര്‍ക്ക്‌ ഇളവുണ്ടോ?
ശൗക്കത്തലി, ചങ്ങരംകുളം

അബൂദാവൂദ്‌, നസാഈ, ഇബ്‌നുമാജ എന്നിവര്‍ സെയ്‌ദുബ്‌നു അര്‍ഖമില്‍ നിന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ) പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചശേഷം ജുമുഅയുടെ കാര്യത്തില്‍ ഇളവനുവദിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: ``നമസ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ നമസ്‌കരിച്ചുകൊള്ളട്ടെ.''

ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ ഇബ്‌നുമാജ റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ ഇപ്രകാരമാകുന്നു. നബി(സ) പറഞ്ഞു: ``നിങ്ങളുടെ ഈ ദിവസത്തില്‍ രണ്ടു വിശേഷദിവസങ്ങള്‍ ഒരുമിച്ചുവന്നിരിക്കുകയാണ്‌. അതിനാല്‍ (പെരുന്നാള്‍ നമസ്‌കാരത്തില്‍ മാത്രം പങ്കെടുക്കാന്‍) വല്ലവനും ഉദ്ദേശിക്കുന്നുവെങ്കില്‍ ജുമുഅയ്‌ക്ക്‌ പകരം അത്‌ മതിയാവുന്നതാണ്‌. എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നാം തീര്‍ച്ചയായും ജുമുഅ നിര്‍വഹിക്കുന്നതാണ്‌.''

നബി(സ)യും കുറെ സ്വഹാബികളും കൂടി അന്ന്‌ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചുവെന്ന്‌ മറ്റു ചില റിപ്പോര്‍ട്ടുകളില്‍ കാണാം. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ച ആള്‍ക്ക്‌ ജുമുഅ നമസ്‌കാരം നിര്‍ബന്ധമില്ലെന്നാണ്‌ പൂര്‍വികരായ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ നബി(സ)യും സച്ചരിതരായ ഖലീഫമാരും ജുമുഅ സംഘടിപ്പിച്ചിരുന്നുവെന്ന്‌ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നു. രണ്ടു നമസ്‌കാരത്തിന്റെയും പുണ്യം കരസ്ഥമാക്കണമെന്ന്‌ ഉദ്ദേശിക്കുന്നവര്‍ക്കുവേണ്ടിയാണ്‌ അങ്ങനെ ചെയ്‌തിരുന്നത്‌. ഓരോ വ്യക്തിക്കും ജുമുഅ നിര്‍ബന്ധമാണെന്ന്‌ ഖുര്‍ആനില്‍ നിന്നും കൂടുതല്‍ പ്രാമാണികമായ ഹദീസുകളില്‍ നിന്നും ഖണ്ഡിതമായി തെളിയുന്നതിനാല്‍ അതിനെതിരില്‍ താരതമ്യേന പ്രബലമല്ലാത്ത ഉപര്യുക്ത റിപ്പോര്‍ട്ടുകള്‍ പ്രമാണമാക്കാവുന്നതല്ലെന്നാണ്‌ ഇമാം ശാഫിഈയും ശിഷ്യന്മാരും അഭിപ്രായപ്പെട്ടത്‌. വെള്ളിയാഴ്‌ച പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചവന്‌ ജുമുഅ: നമസ്‌കാരം നിര്‍ബന്ധമില്ലെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുവേണ്ടി ഇമാം ജുമുഅ സംഘടിപ്പിക്കേണ്ടതാണ്‌ എന്ന അഭിപ്രായത്തിന്നാണ്‌ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ മുന്‍ഗണന നല്‌കിയിട്ടുള്ളത്‌. നബി(സ)യില്‍ നിന്നും പ്രമുഖ സ്വഹാബികളില്‍ നിന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതിനോട്‌ യോജിക്കുന്നതാണ്‌ ഈ അഭിപ്രായമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാണിച്ചിരിക്കുന്നു.

എണ്ണം നിശ്ചയിച്ച ആരാധനകള്‍ എന്തിന്‌?

എന്തിനാണ്‌ ഇസ്‌ലാമില്‍ എണ്ണം നിശ്ചയിച്ചുകൊണ്ടുള്ള ആരാധനാരീതികള്‍? അല്ലാഹു പ്രതിഫലം നല്‌കണമെങ്കില്‍ ആ വ്യക്തിയുടെ മാനസിക വിചാരം കണക്കിലെടുത്താല്‍ പോരേ?


ഇബ്‌നുഅബ്‌ദുര്‍റഹ്‌മാന്‍ പുത്തൂര്‍


അല്ലാഹു ഒരുക്കിത്തരുന്ന ആഹാരം ദിവസേന നാലോ അഞ്ചോ പ്രാവശ്യം കഴിക്കുന്നവരാണ്‌ പലരും. അല്ലാഹു ചൊരിഞ്ഞുതരുന്ന വെള്ളം എട്ടോ പത്തോ പ്രാവശ്യം കുടിക്കുകയും ചെയ്യുന്നു. അല്ലാഹു സജ്ജമാക്കിത്തരുന്ന ശുദ്ധവായു ഉള്‍ക്കൊള്ളുന്നതിന്റെ അളവോ എണ്ണമോ നമുക്ക്‌ തിട്ടപ്പെടുത്താന്‍ പോലും കഴിയില്ല. ഇതിനൊക്കെ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ അല്ലാഹുവിന്റെ മുമ്പില്‍ ഏതാനും തവണ കുമ്പിടുകയും സാഷ്‌ടാംഗം ചെയ്യുകയും സ്‌തുതികീര്‍ത്തനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യണമെന്ന്‌ നിര്‍ദേശിക്കുന്നതിന്റെ പ്രസക്തി മനസ്സിലാക്കാന്‍ എന്താണ്‌ പ്രയാസം?



നിന്നും കുനിഞ്ഞും സാഷ്‌ടാംഗ പ്രണാമത്തിലായും അല്ലാഹുവെ പ്രാര്‍ഥിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഗുണമെന്താണെന്ന്‌ തികഞ്ഞ വിശ്വാസത്തോടെ അതൊക്കെ ചെയ്യുന്നവര്‍ക്കേ ബോധ്യമാവുകയുള്ളൂ. സംശയത്തോടെയും അര്‍ധ മനസ്സോടെയും ആരാധനകള്‍ നടത്തുന്നവര്‍ക്ക്‌ അത്‌ ഒരിക്കലും ബോധ്യമാകാതിരിക്കാനാണ്‌ സാധ്യത.

ഏറ്റവും പുണ്യമുള്ള സ്ഥലം ഏത്‌?

``നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ ലോകത്ത്‌ ഏറ്റവും പുണ്യമുള്ള സ്ഥലം (മിര്‍ഖാത്ത്‌ 1:417). മസ്‌ജിദുല്‍ ഹറാമിനെക്കാളും കഅ്‌ബയെക്കാളും അര്‍ശിനെക്കാളും പവര്‍ നബിയുടെ ഹുജ്‌റാശരീഫിനുണ്ട്‌. പ്രസ്‌തുത സ്ഥലത്തിനു റൗദശരീഫ്‌ എന്ന്‌ ഇമാമുകള്‍ രേഖപ്പെടുത്തിയതു കാണുന്നില്ല. എന്റെ വീടിന്റെയും (മറ്റൊരു റിപ്പോര്‍ട്ടില്‍ എന്റെ ഖബറിന്റെയും) മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം റൗദശരീഫാണെന്ന്‌ നബി(സ) പഠിപ്പിച്ചതില്‍ മിമ്പറും ഖബറും പെടില്ല.'' (സുന്നി അഫ്‌കാര്‍ -2011 ജൂണ്‍, പേജ്‌ 23)

നബി(സ) അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ്‌ ഏറ്റവും പുണ്യമുള്ള സ്ഥലമെന്ന്‌ പ്രാമാണികമായ വല്ല ഹദീസുകളിലും കാണുന്നുണ്ടോ?
അന്‍സാര്‍ ഒതായി

ലോക മുസ്‌ലിംകള്‍ തര്‍ക്കം കൂടാതെ അംഗീകരിക്കുന്ന കാര്യമാണ്‌ പാപവും പുണ്യവും ഹലാലും ഹറാമും തീരുമാനിക്കേണ്ടത്‌ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തിലാണ്‌ എന്നത്‌. അല്ലാഹുവിന്റെ അര്‍ശിനെ സംബന്ധിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഏറെ പരാമര്‍ശമുണ്ട്‌:

``എന്നാല്‍ അവര്‍ തിരിഞ്ഞുകളയുകയാണെങ്കില്‍ (നബിയേ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്റെ മേലാണ്‌ ഞാന്‍ ഭരമേല്‌പിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ അര്‍ശിന്റെ നാഥന്‍.'' (9:129)

``മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം കീര്‍ത്തനം ചെയ്‌തുകൊണ്ട്‌ അര്‍ശിന്റെ ചുറ്റും വലയം ചെയ്യുന്നതായി നിനക്ക്‌ കാണാം.''(വി.ഖു 39:75)

``അര്‍ശിനെ വഹിക്കുന്നവരും അതിന്റെ ചുറ്റുഭാഗത്തുള്ളവരുമായ മലക്കുകള്‍ തങ്ങളുടെ രക്ഷിതാവിനെ സ്‌തുതിക്കുന്നതോടൊപ്പം കീര്‍ത്തനം നടത്തുകയും അവനില്‍ വിശ്വസിക്കുകയും വിശ്വസിച്ചവര്‍ക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു.'' (40:7)

മസ്‌ജിദുല്‍ ഹറാമിനെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``(നബിയേ), നിന്റെ മുഖം ആകാശത്തേക്ക്‌ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌. അതിനാല്‍ നീ തൃപ്‌തിപ്പെടുന്ന ഒരു ഖിബ്‌ലയിലേക്ക്‌ നിന്നെ നാം തിരിക്കുകയാണ്‌. ഇനിമേല്‍ നീ നിന്റെ മുഖം മസ്‌ജിദുല്‍ ഹറാമിന്റെ നേര്‍ക്ക്‌ തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ്‌ നിങ്ങള്‍ മുഖം തിരിക്കേണ്ടത്‌.''(2:144)

കഅ്‌ബയെക്കുറിച്ച്‌ വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത്‌ ഇങ്ങനെ: ``പവിത്ര ഭവനമായ കഅ്‌ബയെയും, യുദ്ധം നിഷിദ്ധമായ മാസത്തെയും അല്ലാഹു ജനങ്ങളുടെ നിലനില്‌പിന്‌ ആധാരമാക്കിയിരിക്കുന്നു''(5:97). ``തീര്‍ച്ചയായും മനുഷ്യര്‍ക്കു വേണ്ടി സ്ഥാപിക്കെപ്പട്ട ഒന്നാമത്ത ആരാധനാമന്ദിരം ബക്ക(മക്ക)യില്‍ ഉള്ളതത്രെ. അനുഗൃഹീതമായും ലോകര്‍ക്ക്‌ മാര്‍ഗദര്‍ശകമായും (അത്‌ നിലകൊള്ളുന്നു.)'' (3:96)

നബി(സ)യുടെ ഖബ്‌റിനോ അതുള്‍ക്കൊള്ളുന്ന ഹുജ്‌റാശരീഫ എന്ന മുറിക്കോ ഇപ്പറഞ്ഞതു പോലെയോ അതിലുപരിയോ മഹത്വമുണ്ടെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. പ്രാമാണികമായ നബിവചനങ്ങളിലൊന്നും ഖബ്‌റിന്റെ `പവറി'നെക്കുറിച്ച്‌ പറഞ്ഞിട്ടില്ല. അല്ലാഹുവിന്റെ അര്‍ശിനേക്കാള്‍ നബി(സ)യുടെ ഖബ്‌റിന്‌ മഹത്വമുണ്ടെന്ന്‌ പറയുന്നത്‌ മുഴുത്ത ധിക്കാരമാണ്‌; ദാസനെ യജമാനനേക്കാള്‍, സൃഷ്‌ടിയെ സ്രഷ്‌ടാവിനേക്കാള്‍ ഉയര്‍ത്തലാണ്‌. നബി(സ)യുടെ ഖബ്‌റിന്‌ മുമ്പില്‍ നമസ്‌കരിക്കണമെന്നോ അങ്ങോട്ട്‌ തീര്‍ഥയാത്ര ചെയ്യണമെന്നോ അല്ലാഹു കല്‌പിച്ചിട്ടില്ല. ആ ഖബ്‌ര്‍ സന്ദര്‍ശിക്കലും നബി(സ)ക്ക്‌ സലാം ചൊല്ലലും നിര്‍ബന്ധമല്ലാത്ത പുണ്യകര്‍മം മാത്രമാണ്‌. അന്തിമപ്രവാചകന്റെ ഖബ്‌റിനെ അര്‍ഹിക്കുന്ന വിധം ആദരിക്കണം. എന്നാല്‍ ആരാധിക്കുകയോ ആരാധനാകേന്ദ്രമാക്കുകയോ അരുത്‌.

റൗദശരീഫ്‌ എന്നാല്‍ നബി(സ)യുടെ ഖബ്‌റല്ല എന്ന സത്യം സുന്നീ ലേഖകന്‍ തുറന്നെഴുതിയത്‌ അഭിനന്ദനീയമാണ്‌. അത്‌ റൗദശരീഫ്‌ അഥവാ സ്വര്‍ഗപ്പൂങ്കാവനത്തിന്‌ സമാനമായ പദവിയുള്ള സ്ഥലമാണെന്നാണ്‌ ധാരാളം മുസ്‌ല്യാന്മാര്‍ പ്രചരിപ്പിക്കുന്നതും മുസ്‌ലിം ബഹുജനങ്ങള്‍ വിശ്വസിക്കുന്നതും. റൗദത്തുന്‍ മിന്‍റിയാദില്‍ ജന്ന: അഥവാ `സ്വര്‍ഗത്തിലെ പൂങ്കാവനം' എന്ന്‌ നബി(സ) വിശേഷിപ്പിച്ച ആ സ്ഥലം മദീനയിലെ മസ്‌ജിദുന്നബവിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുള്ളത്‌ അവിടെ ചെല്ലുന്നവര്‍ക്കെല്ലാം കാണാവുന്നതാണ്‌. മിര്‍ഖാത്ത്‌ ബുഖാരിയോ മുസ്‌ലിമോ പോലെയുള്ള ആധികാരിക ഹദീസ്‌ ഗ്രന്ഥമല്ല. മിശ്‌കാത്ത്‌ എന്ന പലതരം ഹദീസുകള്‍ ക്രോഡീകരിച്ച സമാഹൃതകൃതിയുടെ വ്യാഖ്യാനഗ്രന്ഥമാണ്‌ മിര്‍ഖാത്ത്‌. വ്യാഖാതാക്കള്‍ക്ക്‌ പല അഭിപ്രായങ്ങളുണ്ടാകും. അതിനൊന്നും അനിഷേധ്യമായ പ്രാമാണികതയില്ല.

മരണപ്പെട്ടവരുടെ കാഴ്‌ചയെപ്പറ്റി

മുഖാമുഖത്തില്‍ പ്രസിദ്ധീകരിച്ച `കണ്ണിന്റെ കാഴ്‌ചയും മരണവും' എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 39) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിനു കാഴ്‌ചയുണ്ടാകും എന്ന ഹദീസിനെക്കുറിച്ച്‌ സംശയമുന്നയിക്കുകയും അത്‌ ശരിവെക്കുംവിധം തന്നെ ഉത്തരം നല്‌കുകയും ചെയ്‌തുകണ്ടു. സത്യത്തില്‍ ആ ഹദീസിനെ സ്ഥിരീകരിക്കുന്ന കാര്യമല്ലേ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ഇന്നു നാം വ്യക്തമായി മനസ്സിലാക്കുന്നതും. ഒരാള്‍ മരണപ്പെട്ടാല്‍ കുറെ നേരത്തേക്കെങ്കിലും ചേതന നശിച്ചുപോകാതെ നില്‍ക്കുന്ന അവയവം കുണ്ണുതന്നെയാണ്‌. അതുകൊണ്ടാണല്ലോ മരണപ്പെട്ടവരുടെ കണ്ണ്‌ അഥവാ കണ്ണിന്റെ ലെന്‍സ്‌ അധികം വൈകാതെ നീക്കം ചെയ്‌ത്‌ കാഴ്‌ചയില്ലാത്തവരില്‍ വെച്ചുപിടിപ്പിക്കാനാവുന്നത്‌. മരണപ്പെട്ടവരുടെ മറ്റ്‌ അവയവങ്ങള്‍ ഇതുപോലെ ഉപയോഗപ്പെടുത്താനാവില്ല. അവ അചേതനമായിത്തീരുന്നു എന്നതു തന്നെ കാരണം. മനുഷ്യനെ മരണത്തിലേക്ക്‌ നയിക്കുന്നത്‌ തന്നെ ഈ നിശ്ചേതനാവസ്ഥയാണല്ലോ. ഹദീസില്‍ പറഞ്ഞതു പോലെ ആത്മാവിനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും എന്നത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ സംഭവിക്കുന്ന കാര്യമാണ്‌ എന്നാണ്‌ വ്യക്തമാകുന്നത്‌. മരിച്ച ശരീരത്തില്‍ സ്ഥിരമായി കാഴ്‌ച നിലനില്‌ക്കുമെന്ന്‌ ഹദീസ്‌ ഉദ്ദേശിച്ചിട്ടില്ല. `മുസ്‌ലി'മിന്റെ മറുപടിയില്‍ അങ്ങനെയൊരു ധാരണ കടന്നുകൂടിയിട്ടുള്ളതു പോലെ തോന്നി. അതിന്റെ പശ്ചാത്തലത്തിലാകുമോ ഇങ്ങനെ മറുപടി കൊടുക്കേണ്ടി വന്നത്‌?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന

ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ കാഴ്‌ചയുണ്ടാകും എന്നല്ല ഹദീസിലുള്ളത്‌. അബൂസലമ: മരിച്ച ശേഷം അദ്ദേഹത്തിന്റെ തുറന്നു കിടന്നിരുന്ന കണ്ണ്‌ അടച്ചുപിടിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞത്‌ ഇദാ ഖുബിദ്വര്‍റൂഹു തബിഅഹുല്‍ ബസ്വറു എന്നാണ്‌. ``ആത്മാവ്‌ പിടിക്കപ്പെട്ടാല്‍ കണ്ണ്‌ അതിനെ പിന്തുടരും'' എന്നാണ്‌ ഇതിന്റെ അര്‍ഥം. മരണം നടക്കുമ്പോള്‍ ശരീരത്തിലോ പുറത്തോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കാണാന്‍ കണ്ണ്‌ ഒരവസാന ശ്രമം നടത്തും എന്നേ ഇതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

കാഴ്‌ച എന്ന പ്രതിഭാസം കണ്ണിന്റെ ലെന്‍സ്‌ മുഖേനയാണ്‌ നടക്കുന്നതെങ്കിലും, കണ്ണില്‍ നിന്ന്‌ മസ്‌തിഷ്‌കത്തിലേക്കെത്തുന്ന സൂക്ഷ്‌മനാഡികളും അവയിലൂടെ വരുന്ന സന്ദേശം അപഗ്രഥിക്കുന്ന മസ്‌തിഷ്‌ക കോശങ്ങളും സജീവമാണെങ്കില്‍ മാത്രമേ കാണുക എന്ന കാര്യം നടക്കുകയുള്ളൂ. വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരണം സംഭവിക്കുന്നത്‌ മസ്‌തിഷ്‌കം പ്രവര്‍ത്തനരഹിതമാകുമ്പോഴാണ്‌. അതിന്‌ ശേഷവും കണ്ണിന്റെ കാഴ്‌ച ആ ശരീരത്തില്‍ നിലനില്‌ക്കുമെന്നതിന്‌ യാതൊരു തെളിവും `മുസ്‌ലിം' കണ്ടിട്ടില്ല.

ലെന്‍സിന്റെ ചൈതന്യം അല്‌പ സമയത്തേക്ക്‌ കൂടി നിലനില്‍ക്കുന്നതു കൊണ്ടാണ്‌ അത്‌ മറ്റൊരാളിലേക്ക്‌ മാറ്റിവെച്ച്‌ അയാളുടെ അന്ധത മാറ്റാന്‍ സാധിക്കുന്നത്‌. എന്നാല്‍ അയാള്‍ക്ക്‌ കാഴ്‌ച ലഭിക്കണമെങ്കില്‍ അയാളുടെ നേത്രനാഡികളും കാഴ്‌ചയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക കോശങ്ങളും കുറ്റമറ്റതാകണം. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനു ശേഷം ലെന്‍സിന്‌ ചൈതന്യമുണ്ടായതുകൊണ്ട്‌ മാത്രം കാഴ്‌ച എന്ന അനുഭവം ഉണ്ടാവുകയില്ല എന്ന്‌ തന്നെയാണ്‌ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്‌. ജീവിതത്തിന്റെ അവസാന ഘട്ടം വരെയും കാഴ്‌ച എന്ന അനുഭവത്തിന്‌ വേണ്ടി കണ്ണ്‌ ശ്രമിക്കും എന്ന ആശയത്തോട്‌ `മുസ്‌ലിമി'ന്‌ യാതൊരു വിയോജിപ്പുമില്ല. മരിച്ചവര്‍ക്ക്‌ വല്ലതും കേള്‍പ്പിച്ചു കൊടുക്കാനോ കാണിച്ചുകൊടുക്കാനോ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

വഹാബിസത്തിന്റെ ഭീകരതകള്‍

അമേരിക്കയിലെ പ്രശസ്‌തനായ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സ്റ്റീഫന്‍ സ്‌ക്വാര്‍ട്‌സ്‌, 9/11 ആക്രമണത്തിനുശേഷം വഹാബിസത്തിന്റെ ഭീകരതകള്‍ വിശകലനം ചെയ്‌ത്‌ എഴുതിയ പ്രബന്ധങ്ങളില്‍ അപകടകരമായ വഹാബിവല്‍കരണത്തിനെതിരെ അമേരിക്കന്‍ മുസ്‌ലിംകളെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്യുന്നതായി യാഥാസ്ഥിതികരുടെ മാസികയില്‍ കാണാനിടയായി. എന്താണ്‌ നിജസ്ഥിതി?

ശഫീഖ്‌ കണ്ണാഞ്ചേരി താനാളൂര്‍

അമേരിക്കയിലെ പ്രശസ്‌തരായ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗത്തിനും വേണ്ടത്‌ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും തേജോവധം ചെയ്യുകയാണ്‌. അതിനുള്ള ഉപായങ്ങളൊക്കെ അവര്‍ ആരായുക സ്വാഭാവികമാണ്‌. ആധുനിക കുരിശുയുദ്ധത്തിന്റെ പതാകാവാഹകരായ പാശ്ചാത്യ എഴുത്തുകാരെ സത്യത്തിന്റെ സാക്ഷികളാക്കുന്നത്‌ സമസ്‌തക്കാരുടെ അധ:പതനത്തിന്റെ ആഴമാണ്‌ തെളിയിച്ചുകാണിക്കുന്നത്‌.

യഥാര്‍ഥത്തില്‍ വഹ്‌ഹാബിസം എന്നൊരു ഇസമില്ല. മുസ്‌ലിംകള്‍ ജീവിക്കേണ്ടത്‌ ഖുര്‍ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തിലാണെന്ന്‌ പ്രഖ്യാപിച്ച സത്യപ്രബോധകരെ ഒറ്റപ്പെടുത്താന്‍ വേണ്ടി ഒന്നാമതായി ബ്രിട്ടീഷുകാരും പിന്നീട്‌ ഇസ്‌ലാമിന്റെ മറ്റു ശത്രുക്കളും കണ്ടെത്തിയ വിളിപ്പേരാണ്‌ വഹ്‌ഹാബിസം. ഖുര്‍ആനിലോ പ്രാമാണികമായ നബിവചനങ്ങളിലോ ഭീകരാക്രമണങ്ങളോ ചാവേര്‍ സ്‌ഫോടനങ്ങളോ നടത്താനുള്ള ആഹ്വാനമില്ലാത്തതിനാല്‍ സത്യവിശ്വാസികള്‍ പ്രമാണബദ്ധമായി ജീവിക്കാന്‍ തീരുമാനിക്കുന്നതുകൊണ്ട്‌ പാശ്ചാത്യരോ പൗരസ്‌ത്യരോ ഉല്‍കണ്‌ഠാകുലരാകേണ്ട കാര്യമില്ല. മുസ്‌ലിംകള്‍ നാസ്‌തികരോ ഭൗതിക പ്രമത്തരോ ആയി മാറിയാല്‍ ഏറെ സന്തോഷം പ്രകടിപ്പിക്കുന്നവരാണ്‌ പാശ്ചാത്യ വിമര്‍ശകര്‍. സമസ്‌തക്കാര്‍ക്കും വേണ്ടത്‌ മുസ്‌ലിംകള്‍ സത്യവിശ്വാസത്തില്‍ നിന്ന്‌ അകന്ന്‌ മാറി ആദര്‍ശ പ്രതിബദ്ധതയില്ലാത്തവരായിത്തീരുക എന്നത്‌ തന്നെയാണോ?

സഊദി സലഫികളും കേരളത്തിലെ സലഫിസവും

ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ നേതൃത്വത്തോടും വീക്ഷണപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധത സുഊദി പണ്ഡിതന്മാരുടെ ഭാഗത്തു നിന്ന്‌ നിരന്തരം ഉണ്ടാകുന്നു എന്നതാണ്‌ നമുക്കിവിടെ കാണാനാകുന്നത്‌. ശൈഖ്‌ ഇബ്‌നുബാസും മുഹമ്മദ്‌ സ്വാലിഹ്‌ ഉസൈമീനും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതന്മാരെല്ലാം ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ്‌. സയ്യിദ്‌ മൗദൂദിയും ശഹീദ്‌ ഹസനുല്‍ ബന്നയും സയ്യിദ്‌ ഖുത്വുബും മുഹമ്മദ്‌ ഖുത്വുബും ഖറദാവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പണ്ഡിത ശ്രേഷ്‌ഠരെയും തെരുവുകളില്‍ നിഷ്‌കരുണം കൈകാര്യം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു സലഫിസമാണ്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ കാണാനാവുക.

എന്നാല്‍ ഇതേ വ്യക്തിത്വങ്ങള്‍ക്ക്‌ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഫൈസല്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്ന സലഫികളാണ്‌ സുഊദി അറേബ്യയിലുള്ളത്‌. ഫൈസല്‍ അവാര്‍ഡിന്‌ അര്‍ഹനായ പ്രഥമ വ്യക്തിത്വം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സാമൂഹിക പ്രതിനിധാനം ലോകത്തെ ബോധ്യപ്പെടുത്താനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്‌ത സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയാണ്‌. അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ അവസാന നാളുകളിലാണ്‌ പ്രസ്‌തുത അവാര്‍ഡിന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. (പ്രബോധനം -2011 ഏപ്രില്‍ 23)

ഈ ഉദ്ധരണിയോട്‌ മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?

നിഷാദ്‌ മുഹമ്മദ്‌, മണ്ണാര്‍ക്കാട്‌

സയ്യിദ്‌ മൗദൂദിയോടും സയ്യിദ്‌ ഖുത്വ്‌ബിനോടുമുള്ള വിയോജിപ്പ്‌ വ്യക്തമാക്കിക്കൊണ്ട്‌ മുജാഹിദുകള്‍ ചിലപ്പോള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്‌. മുജാഹിദുകളോടുള്ള വിയോജിപ്പ്‌ അതേ രീതിയില്‍ തന്നെ ജമാഅത്തുകാരും പ്രകടിപ്പിക്കാറുണ്ട്‌. എന്നാല്‍ പ്രബോധനം ലേഖകന്‍ എഴുതിയ പോലെ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കളെ ചീത്തവിളിക്കുന്ന ഒരു പ്രസംഗവും `മുസ്‌ലിം' ഇതുവരെ കേട്ടിട്ടില്ല. ഈ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനവും ശ്രദ്ധയില്‍ പെട്ടിട്ടില്ല. സുഊദി അറേബ്യയിലെ സലഫികളുടെ കൂട്ടത്തില്‍ ഇഖ്‌വാനീ നിലപാടുകളെ സൗമ്യമായി അവലോകനം ചെയ്‌തവരും നിശിതമായി വിമര്‍ശിച്ചവരുമുണ്ട്‌. ശൈഖ്‌ റബീഅ്‌ ഹാദീ മദ്‌ഖലി രണ്ടാമത്‌ പറഞ്ഞ വിഭാഗത്തിലെ ഒരു പ്രമുഖനാണ്‌.

സുഊദിയിലെയും ഇന്ത്യയിലെയും സാഹചര്യങ്ങളില്‍ ചില വ്യത്യാസങ്ങളുണ്ട്‌. ജാറംപൂജയെ വിമര്‍ശിച്ചതിന്റെ പേരില്‍ കേരളത്തിലെ സലഫികളെ ഇവിടത്തെ ജമാഅത്തുകാര്‍ `ശ്‌മശാന വിപ്ലവക്കാര്‍' എന്ന്‌ വിളിച്ച്‌ ലേഖനങ്ങളിലും പ്രസംഗങ്ങളിലും അപഹസിച്ചിട്ടുണ്ട്‌. അല്ലാഹുവല്ലാത്തവരോട്‌ പ്രാര്‍ഥിക്കുന്നത്‌ ശിര്‍ക്കാണെന്ന യാഥാര്‍ഥ്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവത്‌കരിക്കാന്‍ കേരളത്തിലെ സലഫികള്‍ നടത്തുന്ന ശ്രമങ്ങളെ `മുസ്‌ലിംകളെ കാഫിറാക്കുന്ന' ഏര്‍പ്പാടായി പല ജമാഅത്തുകാരും ചിത്രീകരിച്ചിട്ടുണ്ട്‌. ഇന്ത്യാഗവണ്‍മെന്റിന്റെ ഭരണനിയമങ്ങള്‍ അനുസരിക്കുന്ന മുസ്‌ലിംകള്‍ രാഷ്‌ട്രീയ ശിര്‍ക്കില്‍ അകപ്പെട്ടിരിക്കയാണെന്ന്‌ ജമാഅത്ത്‌ ലേഖകര്‍ പലപ്പോഴും എഴുതിയിട്ടുണ്ട്‌.

ഇബാദത്ത്‌ വിഷയത്തില്‍ ജമാഅത്ത്‌ വീക്ഷണങ്ങളോടുള്ള വിയോജിപ്പ്‌ തികച്ചും മാന്യമായും പ്രമാണബദ്ധമായും വ്യക്തമാക്കിക്കൊണ്ട്‌ മര്‍ഹൂം കെ പി മുഹമ്മദ്‌ മൗലവി ഇബാദത്തും ഇത്വാഅത്തും എന്ന ഗ്രന്ഥം രചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വിശദീകരണത്തെ ജമാഅത്തിന്റെ ഉന്നത നേതാവ്‌ വിശേഷിപ്പിച്ചത്‌ `ഗതികേടിന്റെ കുരങ്ങന്‍കളി' (ഇബാദത്ത്‌ ഒരു സമഗ്രപഠനം- ഒന്നാം പതിപ്പ്‌) എന്നായിരുന്നു. ഇതിനെയൊക്കെ ഏതെങ്കിലും സലഫി പ്രസംഗകനോ എഴുത്തുകാരനോ അല്‌പം നിശിതമായി വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അതിനെ `തെരുവില്‍ ചീത്ത വിളിക്കല്‍' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ ഒട്ടും ന്യായമില്ല.

എന്നാല്‍ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കള്‍ അറബ്‌ നാടുകളിലെ സലഫികളെ ശ്‌മശാന വിപ്ലവക്കാര്‍ എന്നോ രാഷ്‌ട്രീയ ശിര്‍ക്കുകാര്‍ എന്നോ വിശേഷിപ്പിക്കാന്‍ ധാര്‍ഷ്‌ട്യം കാണിക്കാറില്ല. ജമാഅത്തിന്റെ പ്രത്യയശാസ്‌ത്ര പ്രകാരം സുഊദി ഭരണകൂടവും `ത്വാഗൂത്തി'ന്റെ വകുപ്പില്‍ തന്നെയാണ്‌ ഉള്‍പ്പെടുന്നതെങ്കിലും അതവര്‍ തുറന്നുപറയാറില്ല. ഈ കാരണത്താല്‍ സുഊദി സലഫികള്‍ക്ക്‌ ജമാഅത്ത്‌-ഇഖ്‌വാന്‍ നേതാക്കളെ ഖണ്ഡിക്കേണ്ട ആവശ്യം അധികമൊന്നും ഉണ്ടാകാറില്ല.

സുഊദി അറേബ്യയിലെ വിവിധ കമ്മിറ്റികളില്‍ സലഫികള്‍ക്ക്‌ മാത്രമല്ല പ്രാതിനിധ്യമുള്ളത്‌. വിവിധ മദ്‌ഹബുകാരും സലഫികളും ഇഖ്‌വാന്‍ ആശയക്കാരും അവിടത്തെ സമിതികളിലുണ്ടാകും. ഫൈസല്‍ അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയും ഇതില്‍ നിന്ന്‌ വ്യത്യസ്‌തമാവില്ല. സമകാലിക സമൂഹങ്ങളെ മുമ്പില്‍ കണ്ടുകൊണ്ട്‌ വിവിധ ഇസ്‌ലാമിക വിഷയങ്ങളെക്കുറിച്ച്‌ അനേകം ഗ്രന്ഥങ്ങളെഴുതിയ പണ്ഡിതന്‍ എന്ന നിലയിലായിരിക്കാം സയ്യിദ്‌ മൗദൂദി ഫൈസല്‍ അവാര്‍ഡിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. ഇസ്‌ലാമിലെ അടിസ്ഥാന സാങ്കേതിക പദങ്ങള്‍ക്ക്‌ രാഷ്‌ട്രീയ വ്യാഖ്യാനം നല്‌കിയതിന്റെ പേരില്‍ സയ്യിദ്‌ മൗദൂദിയെ വിമര്‍ശിച്ച പ്രശസ്‌ത പണ്ഡിതന്‍ അബൂഹസന്‍ അലി നദ്‌വിക്കും ഫൈസല്‍ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌ എന്നത്‌ ഇതോട്‌ ചേര്‍ത്തു വായിക്കേണ്ടതാണ്‌. സലഫികളെ സംബന്ധിച്ചേടത്തോളം അവാര്‍ഡുകളല്ല ഖുര്‍ആനും പ്രാമാണികമായ ഹദീസുകളുമാണ്‌ ശരിയും തെറ്റും തീരുമാനിക്കുന്നതിന്‌ നിദാനം.

കേരളത്തില്‍ സലഫിസം എന്ന ഒരു ഇസമില്ല. മതകാര്യം തീരുമാനിക്കേണ്ടത്‌ ഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണമെന്ന്‌ സച്ചരിതരായ പൂര്‍വികര്‍ നിഷ്‌കര്‍ഷിച്ചിരുന്നതു പോലെ ഇവിടത്തെ ആദര്‍ശപ്രതിബദ്ധതയുള്ള പണ്ഡിതരും നിഷ്‌കര്‍ഷിക്കുന്നു എന്നേയുള്ളൂ. അത്‌ വിഭാഗീയതയുടെയോ സങ്കുചിതത്വത്തിന്റെയോ പ്രശ്‌നമല്ല.

മുജാഹിദ്‌ പ്രസ്ഥാനവും സാമൂഹ്യ അനീതികള്‍ക്കെതിരായ പോരാട്ടവും


ശിര്‍ക്കിനും ബിദ്‌അത്തിനുമെതിരെയുള്ള പോരാട്ടമാണ്‌ മുജാഹിദ്‌ പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍ പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യരംഗത്തെ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവുമുണ്ടായിരുന്നു. മൂസാനബി ഇസ്‌റാഈല്യര്‍ക്കു വേണ്ടി ശബ്‌ദിച്ചതും ശുഐബ്‌ നബിയുടെ കച്ചവടത്തിലെ അനീതികള്‍ക്കെതിരെയുള്ള പോരാട്ടവും ഉദാഹരണം. സാമൂഹ്യരംഗത്തെ പ്രശ്‌നങ്ങള്‍ക്കെതിരെ നേരിട്ടുള്ള ഒരു പോരാട്ടത്തിന്‌ മുജാഹിദ്‌ പ്രസ്ഥാനം തയ്യാറാവുന്നില്ലെന്നും ഇത്‌ ഇസ്‌ലാമിന്റെ സമഗ്ര കാഴ്‌ചപ്പാടിന്‌ വിരുദ്ധമാണെന്നും ചില ആരോപണങ്ങളുണ്ട്‌. `മുസ്‌ലിമി'ന്റെ പ്രതികണം.

ഇ കെ ശൗക്കത്തലി, ഓമശ്ശേരി

വിശുദ്ധ ഖുര്‍ആനിലെയും പ്രബലമായ ഹദീസുകളിലെയും എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പിന്തുടരണമെന്നാണ്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനം ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നത്‌. അല്ലാഹുവിന്റെ ഗ്രന്ഥം ജനങ്ങള്‍ക്ക്‌ മനസ്സിലാക്കേണ്ടതിന്‌ ഖുര്‍ആന്‍ പരിഭാഷകളും വ്യാഖ്യാനങ്ങളും മുജാഹിദുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഖുര്‍ആനിലെ ഏതെങ്കിലും ആയത്തോ സൂറത്തോ അപ്രധാനമാണെന്നോ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതില്ലെന്നോ മുജാഹിദുകള്‍ ഒരിക്കലും പറഞ്ഞിട്ടില്ല. മൂസാനബി(അ)യുടെയും ശുഐബ്‌ നബി(അ)യുടെയും ചരിത്രമുള്‍പ്പെടെ ഖുര്‍ആനില്‍ വിവരിച്ച എല്ലാ ചരിത്ര സംഭവങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളാനാണ്‌ ക്ലാസുകളിലും ഖുത്വ്‌ബകളിലും മുജാഹിദുകള്‍ ജനങ്ങളോട്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്‌.

മൂസാനബി(അ)യോ ശുഐബ്‌ നബി(അ)യോ കിനാലൂര്‍ മോഡല്‍ പോരാട്ടം നടത്തിയിട്ടില്ല. അക്രമവും അനീതിയും അധര്‍മവും വര്‍ജിക്കാന്‍ അധികാരികളും വ്യാപാരികളും ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളോടും ആവശ്യപ്പെടുകയാണ്‌ ആ രണ്ടു പ്രവാചകന്മാരും ചെയ്‌തത്‌. അതു തന്നെയാണ്‌ മുജാഹിദുകളും ചെയ്യുന്നത്‌. ശിര്‍ക്കിനും ബിദ്‌അത്തിനും എതിരില്‍ മാത്രമല്ല സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരിലും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണത്തിലെ അഴിമതികള്‍ക്കും അതിക്രമങ്ങള്‍ക്കും എതിരിലും ഇസ്വ്‌ലാഹി പ്രബോധകര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യാറുണ്ട്‌. ശിര്‍ക്കിന്റെയും ബിദ്‌അത്തിന്റെയും കാര്യം പ്രത്യേകം ഊന്നിപ്പറയേണ്ടി വരുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള മുസ്‌ലിം സംഘടനകള്‍ ആ വിഷയങ്ങള്‍ അവഗണിക്കുന്നതുകൊണ്ടും കൂടിയാണ്‌.

മൂസാനബി(അ) ഫിര്‍ഔനും ശിങ്കിടികളുമായി സംവാദം നടത്തിയിട്ടുണ്ടെങ്കിലും അക്ഷരാര്‍ഥത്തിലുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇസ്‌റാഈല്യരുടെ മോചനത്തിനു വേണ്ടി അദ്ദേഹം ചെയ്‌തത്‌ അവരെ ഒരു കൂട്ടപലായനത്തിനു പ്രേരിപ്പിക്കുകയാണ്‌. പലായനം ചെയ്യുന്ന ഇസ്‌റാഈലീ വംശജരെ പിന്തുടര്‍ന്ന്‌ പിടികൂടി കൊന്നൊടുക്കാന്‍ ഫിര്‍ഔനും സൈന്യവും പുറപ്പെട്ടപ്പോഴും മൂസാനബി(അ)യും കൂടെയുള്ളവരും പോരാട്ടം നടത്തിയിട്ടില്ല. അവര്‍ക്ക്‌ സുരക്ഷിതമായ പലായനത്തിന്‌ അല്ലാഹു അസാധാരണ രീതിയില്‍ വഴിയൊരുക്കിക്കൊടുക്കുകയും ഫിര്‍ഔനെയും സൈനികരെയും മുക്കി നശിപ്പിക്കുകയുമാണുണ്ടായത്‌. ശുഐബ്‌ നബി(അ) അളവിലും തൂക്കത്തിലും കമ്മി വരുത്തിയിരുന്ന വ്യാപാരികളോട്‌ പോരാടുകയല്ല, അല്ലഹുവെ മാത്രം ആരാധിക്കാനും വ്യാപാരത്തില്‍ സത്യസന്ധത പാലിക്കാനും അവരോട്‌ ആഹ്വാനം ചെയ്യുകയാണ്‌ ചെയ്‌തത്‌. ഇതൊക്കെ പ്രവാചകന്മാരുടെ ചരിത്രത്തെ സംബന്ധിച്ച്‌ സാമാന്യ ധാരണയുള്ള എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. ഇന്ത്യയില്‍ ഫിര്‍ഔന്റേതു പോലുള്ള ഭരണമല്ലാത്തതിനാല്‍ പലായനത്തിന്റെ ആവശ്യമില്ലാത്തതുകൊണ്ടാണല്ലോ ജമാഅത്തുകാരും മൂസാനബി(അ)യെപ്പോലെ കൂട്ട പലായനം സംഘടിപ്പിക്കാത്തത്‌.

ഇസ്‌ലാമിന്റെ യാതൊരു അധ്യാപനവും മുജാഹിദുകള്‍ അവഗണിക്കുകയോ മാറ്റിവെക്കുകയോ ചെയ്‌തിട്ടില്ലാത്തതുകൊണ്ട്‌ മുജാഹിദുകളുടെ നിലപാട്‌ സമഗ്രതയ്‌ക്ക്‌ വിരുദ്ധമാണെന്ന പ്രചാരണം ദുരുപദിഷ്‌ടിതമാണെന്ന്‌ പറയാതെ വയ്യ.

Followers -NetworkedBlogs-

Followers