ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ആരോഗ്യം. Show all posts
Showing posts with label ആരോഗ്യം. Show all posts

കരിംജീരകം സര്‍വരോഗ സംഹാരിയോ?

കരിംജീരകം മരണമല്ലാത്ത എല്ലാ രോഗത്തിനും ശമനം നല്‌കുമെന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരി, മുസ്‌ലിം പോലുള്ള ഹദീസ്‌ ഗ്രന്ഥങ്ങളില്‍ കാണുന്നു. മുസ്‌ലിംകള്‍ക്ക്‌ ഏത്‌ രോഗം ബാധിച്ചാലും കരിംജീരകം ഉപയോഗിച്ചാണോ ചികിത്സിക്കേണ്ടത്‌?

മന്‍സൂര്‍ കൊച്ചി


നബി(സ) പല വസ്‌തുക്കളുടെയും ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ പരാമര്‍ശിച്ചതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസുകളില്‍ കാണാം. ഇതൊക്കെ അല്ലാഹു അദ്ദേഹത്തിന്‌ വഹ്‌യ്‌ (ദിവ്യബോധനം) നല്‌കിയതായിരിക്കാനും അദ്ദേഹം അനുഭവങ്ങളില്‍ നിന്ന്‌ നിരീക്ഷിച്ചു മനസ്സിലാക്കിയതാകാനും സാധ്യതയുണ്ട്‌. ഈന്തപ്പനയുടെ പരാഗണത്തെപ്പറ്റി നബി(സ) പറഞ്ഞ അഭിപ്രായം അല്ലാഹു അറിയിച്ചതല്ല, സ്വന്തം നിഗമനമായിരുന്നുവെന്നാണ്‌ തല്‍സംബന്ധമായ ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ``നിങ്ങളാണ്‌ നിങ്ങളുടെ ദുന്‍യാവിനെപ്പറ്റി കൂടുതല്‍ അറിവുള്ളവര്‍'' എന്ന്‌ നബി(സ) പറഞ്ഞതിന്റെ താല്‌പര്യം ലൗകിക വിഷയങ്ങളില്‍ അദ്ദേഹം പ്രകടിപ്പിക്കുന്ന മതപരമല്ലാത്ത അഭിപ്രായം ആത്മനിഷ്‌ഠമായ നിഗമനം ആയിരിക്കാന്‍ സാധ്യതയുണ്ട്‌ എന്നത്രെ. എല്ലാ രോഗത്തിനും ശമനം എന്നതിനെ സംബന്ധിച്ച്‌ പൂര്‍വിക പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌. അത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന്‌ അഭിപ്രായപ്പെട്ടവരും അവരുടെ കൂട്ടത്തിലുണ്ട്‌.
 
ഒരു മരുന്ന്‌ എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ സഹായകമാവുക എന്നത്‌ അസംഭവ്യമല്ല. കാരണം, എല്ലാ രോഗങ്ങളുടെയും അടിസ്ഥാന കാരണം ശരീരകോശങ്ങളെ ബാധിക്കുന്ന അപചയമാണ്‌. കോശങ്ങള്‍ക്ക്‌ ഊര്‍ജസ്വലത നല്‌കുന്നതോ കോശങ്ങളില്‍ നിന്ന്‌ സൂക്ഷ്‌മ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നതോ ആയ ഔഷധം എല്ലാ രോഗങ്ങളുടെയും ശമനത്തിന്‌ ഉപകരിച്ചുകൂടായ്‌കയില്ല. കരിംജീരകത്തിന്റെ ഔഷധഗുണങ്ങളെ സംബന്ധിച്ച്‌ പൂര്‍വികരും ആധുനികരുമായ വൈദ്യന്മാര്‍ വിവരിച്ചിട്ടുണ്ട്‌. കരിംജീരകവും അതിന്റെ എണ്ണയും മുഖേന രോഗശമനം ലഭിച്ച ചില അനുഭവസ്ഥരെ കേള്‍ക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌. ഇതിന്‌ ഒരു മറുവശവുമുണ്ട്‌. ഏത്‌ വിശിഷ്‌ട ഔഷധവും ചിലര്‍ക്ക്‌ ചിലപ്പോള്‍ ഫലിച്ചില്ലെന്ന്‌ വരാം എന്നതത്രെ അത്‌. അതിന്‌ ഔഷധത്തിന്റെ ഫലരാഹിത്യമല്ലാത്ത മറ്റു പല കാരണങ്ങളും ഉണ്ടാകാം. മുസ്‌ലിംകളെല്ലാവരും എല്ലാ രോഗങ്ങള്‍ക്കും ഒരേ മരുന്ന്‌ തന്നെ കഴിക്കണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) വിധിച്ചിട്ടില്ല. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ അങ്ങനെ അഭിപ്രായപ്പെട്ടിട്ടുമില്ല.

മൃഗങ്ങളുടെ പാല്‍ മനുഷ്യന്‌ ഗുണകരമോ?

മൃഗങ്ങളുടെ പാല്‍ മനുഷ്യന്‍ കഴിക്കുന്നത്‌ ഗുണകരമല്ല എന്ന പ്രകൃതിജീവനക്കാരുടെ കാഴ്‌ചപ്പാടാണ്‌ ഈ ചോദ്യത്തിന്നാധാരം. അവ ദഹിപ്പിക്കാനുള്ള ശേഷി മനുഷ്യന്റെ ദഹനയന്ത്രങ്ങള്‍ക്കില്ല എന്നാണ്‌ വിലയിരുത്തല്‍. ദഹിക്കാത്ത വസ്‌തുക്കള്‍ മനുഷ്യന്‌ രോഗമുണ്ടാക്കുന്നു.

മൃഗങ്ങളുടെ പാല്‌ അവയുടെ കുഞ്ഞുങ്ങള്‍ക്കുള്ളതാണ്‌, അമ്മയുടെ പാല്‌ മക്കള്‍ക്കെന്ന പോലെ. അത്‌ കറന്നെടുത്ത്‌ മനുഷ്യന്‍ കഴിക്കുന്നതും ബിസിനസ്‌ നടത്തുന്നതും മൃഗങ്ങളോടും പ്രകൃതിയോടും ചെയ്യുന്ന അതിക്രമമാണെന്നാണ്‌ പ്രകൃതിജീവന പക്ഷം. പശുക്കുട്ടിയെ കുടിപ്പിക്കാന്‍ എന്ന മട്ടില്‍ അകിടിന്നടുത്ത്‌ നിര്‍ത്തി പാല്‍ ചുരത്തിക്കുകയും അവ യഥേഷ്‌ടം കറന്നെടുക്കുകയും വറ്റിയാല്‍ ഒടുവില്‍ പശുക്കുട്ടിയെ അകിടിലേക്ക്‌ സ്വതന്ത്രനാക്കി വിടുകയും ചെയ്യുന്ന കാഴ്‌ച ക്രൂരമാണെന്ന്‌ ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്‌.അതേസമയം, പാല്‌ മനുഷ്യന്‌ നല്ലൊരു ആഹാരമായിട്ടാണ്‌ വി. ഖുര്‍ആന്‍ പറയുന്നത്‌. പ്രകൃതിജീവനക്കാരുടെ വാദങ്ങളും വിശുദ്ധ ഖുര്‍ആനിന്റെ ആശയവും തമ്മിലുള്ള വൈരുധ്യത്തെ `മുസ്‌ലിം' എങ്ങനെ കാണുന്നു?
റിദ ഫാത്വിമ ചങ്ങരംകുളം

ഈ ലോകത്ത്‌ മനുഷ്യര്‍ക്ക്‌ കുടിക്കുവാനായി കാലികളുടെ പാല്‍ അല്ലാഹു ഒരുക്കിത്തന്ന കാര്യം വിശുദ്ധ ഖുര്‍ആനില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ``കാലികളുടെ കാര്യത്തില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക്‌ ഒരു പാഠമുണ്ട്‌. അവയുടെ ഉദരങ്ങളിലുള്ളതില്‍നിന്ന്‌- കാഷ്‌ഠത്തിനും രക്തത്തിനും ഇടയില്‍ നിന്ന്‌- കുടിക്കുന്നവര്‍ക്ക്‌ സുഖദമായ ശുദ്ധമായ പാല്‍ നിങ്ങള്‍ക്ക്‌ കുടിക്കുവാനായി നാം നല്‍കുന്നു'' (വി.ഖു 16:66). ഇവിടെ മൃഗങ്ങളുടെ പാല്‍ എന്നല്ല കാലികളുടെ പാല്‍ എന്നാണ്‌ പറഞ്ഞിട്ടുള്ളത്‌. ആട്‌, മാട്‌, ഒട്ടകം എന്നീ മൃഗങ്ങളെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്‌ ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തില്‍ പ്രയോഗിച്ച `അന്‍ആം' എന്ന പദം. ഈ മൃഗങ്ങള്‍ക്കുള്ള ഒരു പ്രധാന സവിശേഷത അവയുടെ ഉദരത്തില്‍ അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ അത്യാവശ്യമായിട്ടുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു എന്നതാണ്‌. ആന, സിംഹം, ജിറാഫ്‌ തുടങ്ങിയ മൃഗങ്ങള്‍ക്കൊന്നും വന്‍തോതിലുള്ള ക്ഷീരോല്‍പാദന ശേഷിയില്ല. അതുകൊണ്ട്‌ തന്നെയാണ്‌ മനുഷ്യര്‍ എക്കാലത്തും ക്ഷീരോല്‍പാദനത്തിന്‌ കാലികളെ മാത്രം ആശ്രയിച്ചുപോന്നിട്ടുള്ളത്‌. മനുഷ്യര്‍ പാല്‍ മുഴുവന്‍ കറന്നെടുക്കുന്നതുകൊണ്ട്‌ കാലിക്കുഞ്ഞുങ്ങള്‍ കഷ്‌ടപ്പെടുന്നുവെന്ന ധാരണ ശരിയല്ല. രണ്ടു കറവകള്‍ക്കിടയില്‍ കാലികളുടെ അകിട്ടില്‍ ഊറിവരുന്ന പാല്‍ തന്നെ കന്നുകുട്ടികളുടെ നിലനില്‌പിനും വളര്‍ച്ചക്കും മതിയാകും.

പ്രകൃതിയുമായി ഒത്തുപോകുന്ന ജീവിതത്തിന്റെ മൗലികത അനിഷേധ്യമാണ്‌. എന്നാല്‍ `പ്രകൃതി മൗലികവാദം' എന്ന്‌ വിളിക്കാവുന്ന തീവ്രനിലപാട്‌ പടച്ചവന്റെ വ്യവസ്ഥയുമായി ഒത്തുപോകുന്നതല്ല. ആരോഗ്യമുള്ള കുട്ടികളുടെയും അധ്വാനിക്കുന്ന മനുഷ്യരുടെയും പ്രോട്ടീന്‍ ആവശ്യങ്ങള്‍ നിറവേറ്റുന്ന പാനീയങ്ങളില്‍ ഏറ്റവും മികച്ചത്‌ പാലും ക്ഷീരോല്‍പന്നങ്ങളും തന്നെയാണ്‌. മനുഷ്യക്കുഞ്ഞുങ്ങള്‍ക്ക്‌ ഏറ്റവും അനുയോജ്യമായത്‌ മാതാവിന്റെ മുലപ്പാല്‍ തന്നെയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ വല്ല കാരണത്താലും മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്കും മുലകുടി നിര്‍ത്തിയ കുഞ്ഞുങ്ങള്‍ക്കും താരതമ്യേന ഏറ്റവും മെച്ചപ്പെട്ടതും പോഷക സമൃദ്ധവുമായ പാനീയം കാലികളുടെ പാല്‍ തന്നെയാണ്‌. പല രോഗങ്ങളുള്ള കുഞ്ഞുങ്ങള്‍ക്കു പോലും ഭിഷഗ്വരന്മാര്‍ ആട്ടിന്‍ പാല്‍ നിര്‍ദേശിക്കുന്നു. എല്ലാ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും എല്ലായ്‌പോഴും പാല്‍ ഗുണകരമായിരിക്കുെമന്ന്‌ ഇപ്പറഞ്ഞതിനര്‍ഥമില്ല.

പാലല്ലാത്ത പാനീയങ്ങളും പലര്‍ക്കും ബഹുവിധ കാരണങ്ങളാല്‍ അനുയോജ്യമായില്ലെന്ന്‌ വരാം. അതിന്റെയൊക്കെ അടിസ്ഥാനത്തിലുള്ള സാമാന്യവത്‌കരണം ഭാഗികമായ സത്യമേ ആവുകയുള്ളൂ. നാഗരികതാജന്യമായ അനേകം കാരണങ്ങളാല്‍ പാല്‍ ചിലര്‍ക്ക്‌ അലര്‍ജിയുണ്ടാക്കിയെന്ന്‌ വരാം. കാലിത്തീറ്റയില്‍ ചേരുന്ന രാസവളങ്ങളും കീടനാശിനികളും പാലിന്റെ മൗലികത ഒരളവോളം നഷ്‌ടപ്പെടുന്നതിന്‌ ഇടയാക്കും. ഡെയറിപ്പാല്‍ ചില്ലിംഗ്‌, പാസ്‌ചറൈസേഷന്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക്‌ വിധേയമാകുമ്പോഴും പാക്കിംഗിനിടയിലും മേന്മ അല്‌പമൊക്കെ നഷ്‌ടപ്പെടാന്‍ സാധ്യതയുണ്ട്‌. ഇതുകൊണ്ടൊക്കെ സംഭവിക്കാവുന്ന ദോഷങ്ങളുടെ പേരില്‍, കാലികളുടെ പാല്‍ അല്ലാഹു മനുഷ്യര്‍ക്ക്‌ അനുവദിച്ചത്‌ തെറ്റായിപ്പോയെന്ന്‌ വാദിക്കുന്നത്‌ ഒട്ടും ന്യായമല്ലെന്നാണ്‌ മുസ്‌ലിം കരുതുന്നത്‌.

Followers -NetworkedBlogs-

Followers