ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label അവിശ്വാസം. Show all posts
Showing posts with label അവിശ്വാസം. Show all posts

നബി(സ)യോടുള്ള അഭിസംബോധനകള്‍ സത്യവിശ്വാസികള്‍ക്ക്‌ ബാധകമോ?


വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ)യെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നുണ്ടല്ലോ. ഇത്തരം അഭിസംബോധനകള്‍ കേവലം നബിയോട്‌ മാത്രമുള്ളതല്ലേ? ഇത്‌ സത്യവിശ്വാസികള്‍ക്ക്‌ ബാധകമാവുന്നതെങ്ങനെ? സത്യവിശ്വാസികളോടുള്ള സംബോധനകള്‍ വേറെ കാണുന്നുണ്ടല്ലോ?

കെ പി ജംഷീദ്‌ അരീക്കോട്‌

എല്ലാ നന്മകളിലേക്കും പ്രബോധിതര്‍ക്ക്‌ വഴികാണിക്കേണ്ട വ്യക്തിയാണല്ലോ പ്രവാചകന്‍. അതിനാല്‍ സമൂഹത്തോട്‌ എന്തൊക്കെ ആജ്ഞാപിക്കണമെന്ന്‌ അദ്ദേഹത്തെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുക സ്വാഭാവികമാകുന്നു. നബി(സ)യുടെ നേതൃത്വത്തില്‍ സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച്‌ അദ്ദേഹത്തോട്‌ ആജ്ഞാപിക്കുന്നതും അതുപോലെതന്നെ. നബിയേ എന്ന്‌ വിളിച്ചുകൊണ്ട്‌, സത്യനിഷേധികളോടും കപടന്മാരോടും ജിഹാദ്‌ ചെയ്യണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 9:73, 66:9 എന്നീ സൂക്തങ്ങളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ നബി(സ) തനിച്ചല്ല സത്യവിശ്വാസികള്‍ ഒന്നിച്ചാണ്‌ ജിഹാദ്‌ നിര്‍വഹിക്കേണ്ടതെന്ന്‌ മറ്റു അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഒരു ഖുര്‍ആന്‍ സൂക്തം ആരംഭിക്കുന്നത്‌ യാ അയ്യുഹന്നബിയ്യു എന്നായതുകൊണ്ട്‌ അതിന്റെ ഉള്ളടക്കം നബിയല്ലാത്തവര്‍ക്ക്‌ ബാധകമല്ലെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നത്രെ ഇതില്‍ നിന്ന്‌ തെളിയുന്നത്‌. 65:1 സൂക്തത്തില്‍ നബിയേ എന്ന്‌ വിളിച്ച ശേഷം ത്വലാഖ്‌ സംബന്ധിച്ച്‌ സമൂഹത്തിന്നാകെ ബാധകമായിട്ടുള്ള കല്‍പനകളാണ്‌ നല്‍കിയിട്ടുള്ളത്‌. നബി(സ)യെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ പത്‌നിമാരുടെ കാര്യത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള കല്‌പനകള്‍ അദ്ദേഹം മാത്രമാണ്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. എന്നാല്‍, അതില്‍ നിന്ന്‌ സത്യവിശ്വാസികള്‍ക്ക്‌ പല കാര്യങ്ങളും ഗ്രഹിക്കാനുണ്ട്‌.

കൃത്രിമസൃഷ്‌ടിയും ദൈവികാധികാരവും


ജൈവ വസ്‌തുക്കളെ കൃത്രിമമായി സൃഷ്‌ടിക്കാമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ മുമ്പ്‌ ഇത്‌ ദൈവത്തിന്റെ കുത്തകയെന്ന്‌ കരുതപ്പെട്ടിരുന്നു. ഇന്ന്‌ `ശൂന്യതയില്‍ നിന്ന്‌ സൃഷ്‌ടിക്കാന്‍ കഴിയില്ല' എന്നതാണ്‌ ദൈവികാധികാരത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന മനുഷ്യനോട്‌ മതം പറയുന്നത്‌. ഈ കടമ്പയും നിലനില്‌ക്കുമെന്ന്‌ `മുസ്‌ലിം' കരുതുന്നുണ്ടോ?
സുധീര്‍ബാബു, പാലക്കാട്‌

അപൂര്‍ണവും അപക്വവുമായ വസ്‌തുക്കള്‍ നിര്‍മിക്കുന്നതിനെ സംബന്ധിച്ചും സൃഷ്‌ടി എന്ന പദം പ്രയോഗിക്കാറുണ്ട്‌. അറബിയിലെ ഖല്‍ഖ്‌ എന്ന പദത്തിന്റെ പ്രയോഗവും ഇതുപോലെ തന്നെയാണ്‌. ഈസാനബി(അ) കളിമണ്ണുകൊണ്ട്‌ പക്ഷിയുടെ രൂപമുണ്ടാക്കുകയും അല്ലാഹുവിന്റെ അനുമതിപ്രകാരം അത്‌ പക്ഷിയായിത്തീരുകയും ചെയ്‌ത സംഭവത്തെപ്പറ്റി വിശുദ്ധഖുര്‍ആനില്‍ (3:49, 5:110) പരാമര്‍ശിച്ചിട്ടുണ്ട്‌. സൃഷ്‌ടിക്കുക എന്നര്‍ഥമുള്ള അഖ്‌ലുഖു, തഖ്‌ലുഖു എന്നീ പദങ്ങളാണ്‌ ഈ സൂക്തങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്‌.

എന്നാല്‍ സാക്ഷാല്‍ സൃഷ്‌ടിപ്പ്‌ ഈസാനബി(അ)ക്കോ അല്ലാഹുവല്ലാത്ത മറ്റു വ്യക്തികള്‍ക്കോ സാധിക്കുകയില്ലെന്ന്‌ ഖുര്‍ആനില്‍ തന്നെ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്‌. ``അല്ലാഹുവിന്‌ പുറമെ അവര്‍ ആരെയൊക്കെ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്‌ടിക്കുന്നില്ല. അവരാകട്ടെ സൃഷ്‌ടിക്കപ്പെടുന്നവരാണ്‌.'' (16:20) അല്ലാഹുവിന്റെ സൃഷ്‌ടിപ്പിന്റെ മൗലികത പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. ``എല്ലാ കാര്യങ്ങളും കുറ്റമറ്റതാക്കിത്തീര്‍ത്ത അല്ലാഹുവിന്റെ നിര്‍മിതിയത്രെ അത്‌.'' (27:88) ``താന്‍ സൃഷ്‌ടിച്ച എല്ലാ വസ്‌തുക്കളെയും വിശിഷ്‌ടമാക്കിയവനത്രെ അവന്‍''(32:7). ``താന്‍ ഒരുകാര്യം ഉദ്ദേശിച്ചാല്‍ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറയുക മാത്രമാകുന്നു അവന്റെ കാര്യം.'' (36:82) ``പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്‌ക്ക്‌ (ജീര്‍ണിച്ച അസ്ഥികള്‍ക്ക്‌) ജീവന്‍ നല്‌കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്‌ടിപ്പിനെ സംബന്ധിച്ചും അറിവുള്ളവനത്രെ.'' (36:78) ``തീര്‍ച്ചയായും ധാന്യമണികളും ഈത്തപ്പഴക്കുരുവും പിളര്‍ത്തി മുളപ്പിക്കുന്നവനാകുന്നു അല്ലാഹു.'' നിര്‍ജീവമായതില്‍ നിന്ന്‌ ജീവനുള്ളതിനെ അവന്‍ പുറത്തുവരുത്തുന്നു. ജീവനുള്ളതില്‍ നിന്ന്‌ നിര്‍ജീവമായതിനെയും അവന്‍ പുറത്തുവരുത്തുന്നതാണ്‌.'' (6:95)

കലാകാരന്മാരും ശില്‌പികളും ദൈവദത്തമായ വസ്‌തുക്കളില്‍ ചില ആവിഷ്‌കാരങ്ങള്‍ നടത്തുകയും അതിനെക്കുറിച്ച്‌ സൃഷ്‌ടി എന്ന പദം പ്രേയാഗിക്കുകയും ചെയ്യാറുണ്ട്‌. ശാസ്‌ത്രജ്ഞന്മാര്‍ അല്‌പം വ്യത്യസ്‌തമായ തരത്തില്‍ നിര്‍ജീവ വസ്‌തുക്കളെയും ജീവകോശങ്ങളെയും കൈകാര്യം ചെയ്യുകയും യാന്ത്രിക നിര്‍മിതികള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അവരാരും നിര്‍ജീവ വസ്‌തുവെ ജീവിയാക്കിയിട്ടില്ല. ശൂന്യതയില്‍ നിന്ന്‌ വസ്‌തുക്കള്‍ ഉണ്ടാക്കിയിട്ടുമില്ല. ദൈവം സൃഷ്‌ടിച്ച ചില ജീവ കോശങ്ങളെ കൃത്രിമരീതികളില്‍ വളര്‍ത്തിയെടുത്തതല്ലാതെ സ്വന്തമായി യാതൊരു ജീവിയെയും അവര്‍ സൃഷ്‌ടിച്ചിട്ടില്ല. ക്രോസ്‌ബ്രീഡിംഗ്‌, ജനിറ്റിക്‌ മോഡിഫിക്കേഷന്‍, ക്ലോണിംഗ്‌ തുടങ്ങിയ രീതികളിലൂടെ ശാസ്‌ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത സസ്യങ്ങള്‍ക്കും ജീവികള്‍ക്കും പലതരം വൈകല്യങ്ങളുള്ളത്‌ സൂക്ഷ്‌മദൃക്കുകള്‍ ചൂണ്ടിക്കാണിക്കുകയും ദൈവദത്തമായ മൗലിക ഗുണങ്ങളുള്ള ജീവ- സസ്യ ജാലങ്ങള്‍ക്ക്‌ വംശനാശം സംഭവിക്കാന്‍ പോലും ശാസ്‌ത്രജ്ഞര്‍ നടത്തുന്ന കൃത്രിമങ്ങള്‍ നിമിത്തമായേക്കുമെന്ന്‌ ശാസ്‌ത്രരംഗത്തെ പക്വമതികള്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

യുഗാന്തരങ്ങളായി മനുഷ്യരുടെ ശരീരവും മനസ്സും ആത്മാവും അന്യൂനമായി സംവിധാനിച്ചുകൊണ്ടിരിക്കുന്ന അജയ്യനായ സ്രഷ്‌ടാവിനെ അംഗീകരിക്കാന്‍ അഹന്ത അനുവദിക്കാത്തതിനാല്‍ വരട്ടുവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ എന്തൊക്കെ ജല്‍പിച്ചാലും ഏകനായ ലോകരക്ഷിതാവ്‌ സൃഷ്‌ടിച്ച വസ്‌തുക്കളുടെ മൗലികതയും അതുല്യതയും വിലയിരുത്തുന്നതില്‍ പക്വമതികള്‍ക്ക്‌ തെറ്റുപറ്റുകയില്ല. ചില കൃത്രിമ നിര്‍മിതികളുടെ പേരില്‍ സ്രഷ്‌ടാക്കളായി ചമയാന്‍ ചിലര്‍ മുതിര്‍ന്നേക്കുമെന്നതിനാലായിരിക്കാം വിശുദ്ധ ഖുര്‍ആനില്‍ (23:14) അല്ലാഹുവെ `സ്രഷ്‌ടാക്കളില്‍ ഏറ്റവും മികച്ചവന്‍' എന്ന്‌ വിശേഷിപ്പിച്ചത്‌.

തൗഹീദും ബി ഒ ടിയും ടോളും


"ജമാഅത്തെ ഇസ്‌ലാമി തൗഹീദിനെ മറ്റുള്ളവരേക്കാളേറെ വിശാലമായി മനസ്സിലാക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനമാണ്‌. മറ്റുള്ളവര്‍ അത്‌ ആശയതലത്തിലൊതുക്കുമ്പോള്‍ ജമാഅത്ത്‌ അതിനെ പ്രായോഗിക തലത്തിലേക്ക്‌ കൊണ്ടുവരുന്നു. അഥവാ ദൈവത്തിന്റെ പരമാധികാരമാണ്‌ കാര്യം. നാം ജീവിക്കുന്ന ഭൂമിയുടെ കാര്യം പരിശോധിച്ചാല്‍ അതിലെ കാര്യങ്ങളെല്ലാം അല്ലാഹു വൃത്തിയായി സംവിധാനിച്ചതായി കാണാം. ശുദ്ധജലം, ശുദ്ധവായു, ജീവിക്കാനുള്ള അവകാശം, ചൂഷണമുക്തമായ ലോകം, വഴിനടക്കാനുള്ള അവകാശം എന്നിവയൊക്കെ അല്ലാഹു അവന്റെ അടിമകള്‍ക്ക്‌ അനുവദിച്ചതാണ്‌. ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്‌ അല്ലാഹുവിന്റെ പരമാധികാരത്തില്‍ കൈവെക്കലാവും. ബി ഒ ടി അടിസ്ഥാനത്തില്‍ ഒരു പാത നിര്‍മിച്ച്‌ സ്വകാര്യവ്യക്തികള്‍ ടോള്‍ പിരിക്കുന്നതു പോലും ഈ ഗണത്തില്‍ വരും" -ജമാഅത്ത്‌ പ്രഭാഷണത്തിലെ പ്രഭാഷകന്റെ ആശയങ്ങളാണ്‌ മേല്‍ ഉദ്ധരിച്ചത്‌. ജമാഅത്തിന്റെ തൗഹീദ്‌ വ്യാഖ്യാനത്തെപ്പറ്റി `മുസ്‌ലിം' എന്തുപറയുന്നു?

ഇ കെ ശൗക്കത്തലി   ഓമശ്ശേരി


ലാഇലാഹ ഇല്ലല്ലാഹു (അല്ലാഹുവല്ലാതെ യാതൊരു ദൈവവും ഇല്ല) എന്ന ആശയമാണ്‌ തൗഹീദ്‌. ഇതേ ആശയം ജനങ്ങളെ പഠിപ്പിക്കാനാണ്‌ പൂര്‍വ പ്രവാചകന്മാരെയെല്ലാം അല്ലാഹു നിയോഗിച്ചതെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌: ``ഞാനല്ലാതെ യാതൊരു ദൈവവുമില്ല. അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന്‌ ബോധനം നല്‌കിക്കൊണ്ടല്ലാതെ നിനക്ക്‌ മുമ്പ്‌ ഒരു റസൂലിനെയും (ദൂതനെയും) നാം അയച്ചിട്ടില്ല'' (വി.ഖു 21:25). ഇലാഹ്‌ എന്ന അറബി പദത്തിന്‌ ദൈവമെന്നും ആരാധ്യനെന്നുമാണ്‌ സാധാരണയായി പരിഭാഷ നല്‌കാറുള്ളത്‌. പരമാധികാരി എന്നത്‌ ഇലാഹ്‌ എന്ന പദത്തിന്റെ അര്‍ഥമല്ല. പരമാധികാരി എന്ന അര്‍ഥത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ (3:26) പ്രയോഗിച്ചിട്ടുള്ളത്‌ മാലികുല്‍ മുല്‍ക്‌ എന്ന പദമാണ്‌. പരമാധികാരി എന്ന വിശേഷണം ആത്യന്തികമായ അര്‍ഥത്തില്‍ അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാണെന്ന കാര്യത്തില്‍ സത്യവിശ്വാസികള്‍ക്കാര്‍ക്കും സംശയം ഉണ്ടാകാവുന്നതല്ല. പരമാധികാരിയായ അല്ലാഹു അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ മുല്‍ക്‌ (ആധിപത്യം/രാജാധികാരം) നല്‌കുമെന്നാണ്‌ 3:26 സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌.


നല്ലവരും ദുഷ്‌ടരുമായ എല്ലാ ഭരണാധികാരികള്‍ക്കും അല്ലാഹുവാണ്‌ ആധിപത്യം നല്‌കിയത്‌. അല്ലാഹുവിനു ഭൂമിയില്‍ പരമാധികാരം നഷ്‌ടപ്പെട്ടതുകൊണ്ടല്ല നിംറൂദും ഫിര്‍ഔനും ജാലൂത്തും ബുഖ്‌ത്‌നസറും സീസറും നെപ്പോളിയനും ഹിറ്റ്‌ലറും മറ്റും വലിയ അധികാരികളായത്‌. അല്ലാഹു അധികാരം നല്‌കി അവരെ പരീക്ഷിക്കുകയാണ്‌ ചെയ്‌തത്‌. സമ്പത്തും ജ്ഞാനവും കായികശേഷിയും മറ്റും നല്‌കി പലരെയും അല്ലാഹു പരീക്ഷിക്കുന്നതു പോലെ തന്നെ. ആകാശഭൂമികളുടെ ഉടമസ്ഥാവകാശം അല്ലാഹുവിന്‌ മാത്രമാണെന്ന്‌ പല ഖുര്‍ആന്‍ സൂക്തങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ ഏതെങ്കിലും സ്ഥലത്ത്‌ ഒരാള്‍ ഉടമസ്ഥതയോ അധികാരമോ സ്ഥാപിക്കുന്നത്‌ അല്ലാഹുവിന്റെ പരമമായ ഉടമസ്ഥതയെ നിരാകരിക്കലാകണമെന്നില്ല. അല്ലാഹുവിന്റെ പരമാധികാരം മനസ്സാ അംഗീകരിക്കാത്തവന്റെ അധികാര സംസ്ഥാപനമേ തൗഹീദിന്‌ വിരുദ്ധമാകൂ.


അല്ലാഹു ശുദ്ധമായി സൃഷ്‌ടിച്ച വെള്ളവും വായുവും മലിനമാക്കുന്നത്‌ തെറ്റാണെന്നതില്‍ സംശയമില്ല. എന്നാല്‍ നദിയില്‍ മാലിന്യം കലര്‍ത്തിയ ആള്‍ അതുമൂലം തൗഹീദിന്റെ പരിധിക്ക്‌ പുറത്താവുകയില്ല; ഏകദൈവവിശ്വാസിയല്ലാതാവുകയില്ല. വിശ്വാസത്തിന്റെ ശാഖകള്‍ എണ്ണിപ്പറഞ്ഞ കൂട്ടത്തില്‍ വഴിയില്‍ നിന്ന്‌ ശല്യം നീക്കംചെയ്യലും നബി(സ) ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍ ഈ കാര്യത്തില്‍ ഉപേക്ഷവരുത്തിയ ആള്‍ അത്‌ നിമിത്തം അവിശ്വാസികളുടെ കൂട്ടത്തിലാവുകയില്ല. കോളക്കമ്പനിയും പെപ്‌സിയും ഒരുപോലെ മലിനീകരണവും ജലചൂഷണവും നടത്തിക്കൊണ്ടിരുന്നെങ്കിലും ജമാഅത്തുകാരുടെ വിശാലമായ തൗഹീദില്‍ പ്ലാച്ചിമടയേ ഉള്‍പ്പെട്ടുള്ളൂ. പെരിയാറിലെ വെള്ളം വന്‍തോതില്‍ ചൂഷണം ചെയ്യുകയും ഗുരുതരമായ മലിനീകരണം നടത്തുകയും ചെയ്യുന്ന ആലുവ മേഖലയിലെ വ്യവസായ ശാലകളുടെ കാര്യത്തിലും ജമാഅത്തുകാര്‍ ക്ഷുഭിതരായിക്കണ്ടില്ല.


ബി ഒ ടി എന്നാല്‍ നിര്‍മിച്ച്‌ പ്രവര്‍ത്തിപ്പിച്ചു കൈമാറുക എന്നാണ്‌ വിവക്ഷ. സര്‍ക്കാറിന്‌ റോഡോ പാലമോ നിര്‍മിക്കാന്‍ പണം വേണ്ടത്ര ഇല്ലാത്തതിനാല്‍ സ്വകാര്യവ്യക്തികളോ കമ്പനികളോ അവ നിര്‍മിച്ച്‌ കുറച്ചുകാലം ടോള്‍ പിരിച്ച ശേഷം പൊതുമേഖലയ്‌ക്ക്‌ കൈമാറുക എന്ന സമ്പ്രദായത്തില്‍ അനീതിയും ചൂഷണവും കടന്നുവരാന്‍ സാധ്യതയുണ്ട്‌ എന്നത്‌ ശരിയാണ്‌. എന്നാല്‍ ആ സമ്പ്രദായം ശിര്‍ക്കോ കുഫ്‌റോ (ബഹുദൈവത്വമോ മതനിഷേധമോ) ആണെന്ന്‌ പറയാന്‍ ന്യായം കാണുന്നില്ല. കോടിക്കണക്കില്‍ വ്യാജദൈവങ്ങളും ആള്‍ദൈവങ്ങളും ശവകുടീരങ്ങളും ജനങ്ങളെ തൗഹീദില്‍ നിന്ന്‌ തെറ്റിക്കുന്നതാണ്‌ ഇസ്‌ലാമിക പ്രബോധകര്‍ ഏറ്റവും ഗൗരവപൂര്‍വം വീക്ഷിക്കേണ്ട കാര്യം. സാക്ഷാല്‍ ശിര്‍ക്കില്‍ നിന്ന്‌ ജനങ്ങളെ മോചിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ നിസ്സാരവല്‍കരിക്കുകയും പ്ലാച്ചിമട, ചെങ്ങറ-കിനാലൂര്‍ മോഡല്‍ `വിശാല തൗഹീദി'നെ മഹത്വവല്‍കരിക്കുകയും ചെയ്യുന്നതിനോട്‌ `മുസ്‌ലിമി'ന്‌ യോജിപ്പില്ല. ചൂഷണവും മലിനീകരണവും മര്‍ദനവും എതിര്‍ക്കപ്പെടുക തന്നെ വേണം. പക്ഷെ, അതിനു വേണ്ടി തൗഹീദിനും ശിര്‍ക്കിനും പുനര്‍നിര്‍വചനം നടത്തേണ്ടതില്ല.

നാം വരുത്തുന്ന തെറ്റുകള്‍ അല്ലാഹുവിന്റെ വിധി നിമിത്തമോ?

വിധിവിശ്വാസത്തെ സംബന്ധിച്ച ചില ധാരണകളാണ്‌ ഈ ചോദ്യത്തിനാധാരം. നന്മയും തിന്മയുമൊക്കെ അല്ലാഹുവില്‍ നിന്നുള്ളതാണെന്ന വിശ്വാസം ഈമാനിന്റെ ഭാഗമാണ്‌ എന്നാണല്ലോ. നാം സ്വയംകൃതാനര്‍ഥം കൊണ്ട്‌ വരുത്തിവെക്കുന്ന തെറ്റുകളൊക്കെ അല്ലാഹുവിന്റെ വിധികൊണ്ട്‌ സംഭവിക്കുന്നതാണെന്നുള്ളത്‌ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നുള്ള രക്ഷപ്പെടലല്ലേ? അല്ലാഹു ഖുര്‍ആനില്‍ പറയുന്നത്‌ തിന്മ അവനവന്റെ സൃഷ്‌ടിയും നന്മ അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ളതുമാണെന്നാണല്ലോ. മനുഷ്യകരങ്ങള്‍ പ്രവര്‍ത്തിച്ചതുകൊണ്ട്‌ കടലിലും കരയിലും നാശം എന്നതില്‍ നിന്നും തിന്മയുടെ ഭാഗധേയത്വം അല്ലാഹു ഏല്‍ക്കുന്നില്ല എന്നല്ലേ മനസ്സിലാകുന്നത്‌? കാര്യങ്ങളെല്ലാം അല്ലാഹു മുന്‍കൂട്ടി വിധിച്ചുവെച്ച്‌ അതിന്റെ കേവല നടത്തിപ്പ്‌ മാത്രമാണ്‌ ഇവിടെ അരങ്ങേറുന്നത്‌ എന്ന്‌ എങ്ങനെ വിശ്വസിക്കാനാകും? നമ്മുടെ പ്രാര്‍ഥനകളും സല്‍ക്കര്‍മങ്ങളും നേരത്തെ വിധിച്ചുവെച്ചിട്ടുള്ളതിനെ മറികടക്കാന്‍ പര്യാപ്‌തമാണെങ്കില്‍ നമ്മില്‍ പതിഞ്ഞുപോയ വിധിവിശ്വാസവുമായി അത്‌ എങ്ങനെ ഇണങ്ങും?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന, തൃശൂര്‍

ഈ വിഷയത്തെ സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യുമ്പോള്‍ ആദ്യമായി അല്ലാഹുവിന്റെ അറിവ്‌ പരമവും പൂര്‍ണവും സാര്‍വത്രികവുമാണെന്ന യാഥാര്‍ഥ്യം മനസ്സില്‍ ഉറപ്പിക്കണം. ``അവരുടെ മുമ്പിലുള്ളതും അവര്‍ക്ക്‌ പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്റെ അറിവില്‍ നിന്ന്‌ അവന്‍ ഇച്ഛിക്കുന്നതല്ലാതെ യാതൊന്നും അവര്‍ക്ക്‌ സൂക്ഷ്‌മമായി അറിയാന്‍ കഴിയില്ല.'' (വി.ഖു 2:255). ``ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ത്തന്നെയോ യാതൊരാപത്തും ബാധിക്കുകയുണ്ടായിട്ടില്ല; അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പു തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത്‌ അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു''(വി.ഖു 57:22). ``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത്‌ അവന്‍ അറിയുന്നു.

അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്‌തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല''(വി.ഖു 6:59). ``യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത്‌ തീര്‍ച്ചയായും ചെയ്യാം എന്ന്‌ നീ പറഞ്ഞുപോകരുത്‌. അല്ലാഹു ഉദ്ദേശിക്കുന്നെങ്കില്‍ ചെയ്യാമെന്നല്ലാതെ.''(വി.ഖു. 18:23,24)

എല്ലാ വസ്‌തുക്കളും അവയുടെ അവസ്ഥാന്തരങ്ങളും, എല്ലാ മനുഷ്യരും അവരുടെ ചിന്തകളും വാക്കുകളും വ്യവഹാരങ്ങളും അല്ലാഹുവിന്റെ അറിവും ഹിതവുമനുസരിച്ച്‌ മാത്രമാണ്‌ എന്നത്രെ മുകളില്‍ ഉദ്ധരിച്ചതുള്‍പ്പെടെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഭൂമിയിലെ ഖലീഫയായി അല്ലാഹു നിശ്ചയിച്ച മനുഷ്യന്‌ സ്വതന്ത്രമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവും സൗകര്യവും നല്‌കിയത്‌ അല്ലാഹു തന്നെയാണ്‌. ``ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല'' (വി.ഖു 81:29). പ്രപഞ്ചനാഥന്റെ ഹിതത്തിന്‌ വിധേയമാണ്‌ എന്നതുകൊണ്ട്‌ മനുഷ്യന്റെ സ്വാതന്ത്ര്യവും ഇച്ഛാശക്തിയും ഉദാത്തമല്ലാതാകുന്നില്ല. കമ്പ്യൂട്ടറിന്റെ (ഹാര്‍ഡ്‌വെയറിന്റെ) പരിമിതിക്ക്‌ വിധേയമായിട്ടാണെങ്കിലും സോഫ്‌റ്റ്‌ വെയര്‍ എന്‍ജിനീയറും പ്രോഗ്രാമറും മറ്റും വിപുലമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടല്ലോ. തയ്യാറാക്കപ്പെട്ട കാന്‍വാസിന്റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ കലാകാരന്മാര്‍ ഉദാത്തമായ കലാരൂപങ്ങള്‍ ആവിഷ്‌കരിക്കുന്നു.

``പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്‌ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്‌ടമുള്ളവര്‍ അവിശ്വസിക്കട്ടെ. തീര്‍ച്ചയായും നാം അക്രമികള്‍ക്ക്‌ നരകാഗ്നി ഒരുക്കിവെച്ചിട്ടുണ്ട്‌.'' (വി.ഖു 18:29). ``വല്ലവനും നേര്‍മാര്‍ഗം സ്വീകരിക്കുന്ന പക്ഷം തന്റെ സ്വന്തം ഗുണത്തിനായി തന്നെയാണ്‌ അവന്‍ നേര്‍മാര്‍ഗം സ്വീകരിക്കുന്നത്‌. വല്ലവനും പിഴച്ചുപോകുന്ന പക്ഷം തനിക്ക്‌ ദോഷത്തിന്നായി തന്നെയാണ്‌ അവന്‍ പിഴച്ചുപോകുന്നത്‌. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല'' (വി.ഖു 17:15). വിശ്വാസവും അവിശ്വാസവും സന്മാര്‍ഗവും ദുര്‍മാര്‍ഗവും സ്വീകരിക്കാന്‍ മനുഷ്യന്‌ പൂര്‍ണ സ്വാതന്ത്ര്യം നല്‌കപ്പെട്ടിട്ടുണ്ടെന്നും ആ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന്റെ അനിവാര്യ ഫലം അവനു അനുഭവവേദ്യമാകുമെന്നും ഉപര്യുക്ത സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു.

നാം എന്ത്‌ വിശ്വസിക്കണമെന്നും ഏത്‌ മാര്‍ഗം സ്വീകരിക്കണമെന്നും അല്ലാഹു മുന്‍കൂട്ടി തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നമുക്കെങ്ങനെയാണ്‌ സ്വന്തം നിലയില്‍ സത്യമോ അസത്യമോ സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടാവുക എന്ന ചോദ്യം എക്കാലത്തും ധാരാളം ആളുകള്‍ ഉന്നയിച്ചിട്ടുണ്ട്‌. പരമമായ ദിവ്യജ്ഞാനത്തിന്റെ മാനങ്ങളൊക്കെ പരിമിതമായ മനുഷ്യവിജ്ഞാനത്തിന്റെ മാപിനികള്‍ കൊണ്ട്‌ അളന്നു തിട്ടപ്പെടുത്താനുള്ള വ്യഗ്രതയാണ്‌ ആ ചോദ്യത്തിന്‌ നിദാനം. വിശുദ്ധ ഖുര്‍ആനില്‍ അതിനെ സംബന്ധിച്ച്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ ഇപ്രകാരമാണ്‌: ``ആ ബഹുദൈവാരാധകര്‍ പറഞ്ഞേക്കും; അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങളോ ഞങ്ങളുടെ പിതാക്കളോ (അല്ലാഹുവോട്‌ ഇതര ദൈവങ്ങളെ) പങ്കുചേര്‍ക്കുമായിരുന്നില്ല; ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയും ചെയ്യുമായിരുന്നില്ല എന്ന്‌. ഇതേപ്രകാരം അവരുടെ മുന്‍ഗാമികളും നമ്മുടെ ശിക്ഷ ആസ്വദിക്കുന്നതു വരെ നിഷേധിച്ചുകളയുകയുണ്ടായി.

പറയുക: നിങ്ങളുടെ പക്കല്‍ വല്ല വിവരവുമുണ്ടോ? എങ്കില്‍ ഞങ്ങള്‍ക്ക്‌ നിങ്ങള്‍ അതൊന്ന്‌ വെളിപ്പെടുത്തിത്തരൂ. ഊഹത്തെ മാത്രമാണ്‌ നിങ്ങള്‍ പിന്തുടരുന്നത്‌. നിങ്ങള്‍ അനുമാനിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌.''(വി.ഖു 6:148)

`ഞാന്‍ ഇങ്ങനെയാകണമെന്നായിരിക്കും അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്‌. അതില്‍ മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിച്ചിട്ടു കാര്യമില്ലല്ലോ' എന്ന്‌ പറയുന്നവര്‍ ആരായാലും ഉറപ്പായ അറിവ്‌ കൂടാതെ ഊഹം പറയുക മാത്രമാണ്‌ അവര്‍ ചെയ്യുന്നത്‌. ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിപ്രായ പ്രകടനം ഒഴിവാക്കി, അല്ലാഹു അവന്റെ കാരുണ്യത്താല്‍ പ്രവാചകന്മാര്‍ മുഖേന, വേദഗ്രന്ഥങ്ങള്‍ മുഖേന നല്‌കിയ മാര്‍ഗദര്‍ശനത്തെ പിന്തുടരുകയാണ്‌ വിവേകമതികള്‍ ചെയ്യേണ്ടത്‌.

നന്മയും തിന്മയും അല്ലാഹുവില്‍ നിന്ന്‌ എന്നതിന്റെ അര്‍ഥം അല്ലാഹുവിന്റെ തീരുമാനങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയില്‍ കുറെ നല്ലതും കുറെ ചീത്തയുമാണ്‌ എന്നല്ല. അല്ലാഹു സൃഷ്‌ടിച്ചതെല്ലാം വിശിഷ്‌ടമാണെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ (32:7) വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു വിധിച്ച കാര്യങ്ങളില്‍ ചിലത്‌ നമ്മെ അപേക്ഷിച്ച്‌ ഗുണകരവും ദോഷകരവും ആകാം എന്ന്‌ മാത്രം. അല്ലാഹുവിന്റെ അനുഗ്രഹമായ മഴ നല്ല കാര്യമാണ്‌ എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഒരു നാട്ടില്‍ ഒരു ദിവസം പെയ്യുന്ന മഴ തന്നെ കുറെ ആളുകള്‍ക്ക്‌ ഗുണകരമായി ഭവിക്കുമ്പോള്‍ ചിലര്‍ക്ക്‌ അതു മുഖേന ദോഷമോ നാശനഷ്‌ടങ്ങളോ സംഭവിക്കാം. ഇത്‌ രണ്ടും അല്ലാഹുവിന്റെ വിധി പ്രകാരം സംഭവിക്കുന്നതു തന്നെയാണ്‌. സ്വത്ത്‌, സൗന്ദര്യം, ആരോഗ്യം തുടങ്ങിയ പല കാര്യങ്ങളും ആളുകള്‍ക്ക്‌ ഗുണകരമായും ദോഷകരമായും ഭവിക്കാറുണ്ട്‌. മനുഷ്യരുടെ സ്വയംകൃത അനര്‍ഥങ്ങള്‍ക്ക്‌ അവര്‍ ഉത്തരവാദികളല്ലെന്ന്‌ ഇസ്‌ലാമിലെ വിധിവിശ്വാസത്തിന്‌ അര്‍ഥമില്ല.

``നിങ്ങള്‍ എവിടെയായാലും മരണം നിങ്ങളെ പിടികൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും. (നബിയേ), അവര്‍ക്ക്‌ വല്ല നേട്ടവും വന്നു കിട്ടിയാല്‍ അവര്‍ പറയും; ഇത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌. അവര്‍ക്ക്‌ വല്ല ദോഷവും ബാധിച്ചാല്‍ അവര്‍ പറയും; ഇത്‌ നീ കാരണം ഉണ്ടായതാണെന്ന്‌. പറയുക: എല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. അപ്പോള്‍ ഈ ആളുകള്‍ക്കെന്ത്‌ പറ്റി? അവര്‍ ഒരു വിഷയവും മനസ്സിലാക്കാന്‍ ഭാവമില്ല. നന്മയായിട്ട്‌ നിനക്ക്‌ എന്തൊന്ന്‌ വന്നു കിട്ടിയാലും അത്‌ അല്ലാഹുവിങ്കല്‍ നിന്നുള്ളതാണ്‌. നിന്നെ ബാധിക്കുന്ന ഏതൊരു ദോഷവും നിന്റെ പക്കല്‍ നിന്നു തന്നെ ഉണ്ടാകുന്നതാണ്‌.'' (വി.ഖു 4:78,79). എല്ലാം അല്ലാഹുവിങ്കല്‍ നിന്ന്‌ എന്നത്‌ യാഥാര്‍ഥ്യത്തിന്റെ ഒരു വശമാണ്‌. തിന്മയുണ്ടാകുന്നത്‌ മനുഷ്യന്റെ ഭാഗത്ത്‌ നിന്ന്‌ എന്നത്‌ മറ്റൊരു വശവും. പരമകാരുണികനായ അല്ലാഹുവിന്റെ വിധി മനുഷ്യരുടെ പ്രാര്‍ഥന സ്വീകരിക്കുന്നതിനോ അവരുടെ സല്‍കര്‍മങ്ങള്‍ക്ക്‌ പ്രതിഫലം നല്‌കുന്നതിനോ തടസ്സമാവുകയില്ല. അല്ലാഹുവിന്റെ വിധിയിലൂടെ അവന്റെ കാരുണ്യം നിറവേറുമെന്നാണ്‌ ന്യായമായി പ്രതീക്ഷിക്കാവുന്നത്‌.
 

ആടിയുലയുന്ന വിശ്വാസം

ഇസ്‌ലാം മതത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ അടിയുറച്ച്‌ വിശ്വസിക്കന്നു. പക്ഷെ, ചില സന്ദര്‍ഭങ്ങളില്‍ എന്റെ മനസ്സില്‍ സ്വാമിശരണം, അയ്യപ്പ ശരണം, ബദ്‌രീങ്ങളേ കാക്കണേ എന്നിങ്ങനെയുള്ള ചിന്തകള്‍ വരുന്നു. ഇവരാരും തന്നെ ആരാധ്യന്മാരല്ലെന്നും ഇവര്‍ക്ക്‌ യാതൊരു സഹായവും ചെയ്യാന്‍ കഴിയില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ ഇനി അല്ലാഹുവോടല്ലാതെ വേറെ ആരോടെങ്കിലും പറഞ്ഞിട്ട്‌ കാര്യമുണ്ടാകുമോ, വലിയ അല്ലാഹു ചെറിയ അല്ലാഹു എന്നിങ്ങനെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്നീ ചിന്തകളും എന്റെ മനസ്സില്‍ തോന്നി. എന്നാല്‍ ഇങ്ങനെ അല്ലാഹുവിന്‌ ഒന്നാമന്‍, രണ്ടാമന്‍ എന്നിങ്ങനെയുള്ള സ്ഥാനങ്ങള്‍ ഇല്ലെന്നും അല്ലാഹുവോടല്ലാതെ വേവലാതികള്‍ പറഞ്ഞിട്ട്‌ കാര്യമില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. പിശാചിന്റെ പ്രേരണ കൊണ്ടുണ്ടാകുന്ന ഇത്തരം ചിന്തകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഇത്തരം ചിന്തകള്‍ വന്നുപോകുന്ന സമയത്ത്‌ ഞാന്‍ അതില്‍ വിശ്വസിച്ചുപോകുമോ എന്നു ഭയപ്പെടുന്നു. വിശ്വസിച്ചുപോയാല്‍ ശിര്‍ക്കാകുമോ? ഇതിന്‌ വല്ല പ്രായശ്ചിത്തവുമുണ്ടോ?
എസ്‌ പി ടി മലപ്പുറം

മനുഷ്യമനസ്സിന്റെ പല അവസ്ഥകളിലൊന്നായി വിശുദ്ധ ഖുര്‍ആനില്‍ (12:53) പറഞ്ഞിട്ടുള്ളതാണ്‌ `അമ്മാറത്തുന്‍ ബിസ്സൂഅ്‌' (ചീത്ത കാര്യത്തിന്‌ അത്യധികം പ്രേരിപ്പിക്കുന്നത്‌). വിശ്വാസവും മതനിഷ്‌ഠയും ഉള്ളവരുടെ മനസ്സുപോലും ചിലപ്പോള്‍ ദുഷ്‌പ്രേരണകള്‍ക്ക്‌ വിധേയമായെന്ന്‌ വരാം. വിശ്വാസികളുടെ മനസ്സില്‍ തന്നെ ചിലപ്പോള്‍ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌. സ്വന്തം നിലയില്‍ മനസ്സിനെ ഉറപ്പിച്ചുനിര്‍ത്താന്‍ പരമാവധി ശ്രമിക്കുകയും അതിനുപരിയായി അല്ലാഹുവോട്‌ മനസ്സുറപ്പ്‌ നല്‌കാന്‍ പ്രാര്‍ഥിക്കുകയുമാണ്‌ സത്യവിശ്വാസികള്‍ ചെയ്യേണ്ടത്‌. `ഖല്‍ബുകള്‍ മാറ്റിമറിക്കുന്ന അല്ലാഹുവേ, എന്റെ ക്വല്‍ബ്‌ നിന്റെ മതത്തില്‍ ഉറപ്പിച്ചു നിര്‍ത്തണമേ' എന്ന്‌ നബി(സ) പ്രാര്‍ഥിച്ചിരുന്നുവെന്ന്‌ പ്രബലമായ ഹദീസില്‍ കാണാം. അടിയുറച്ച അറിവുള്ളവരുടെ ഒരു പ്രാര്‍ഥന വിശുദ്ധ ഖുര്‍ആനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌ ഇപ്രകാരമാകുന്നു:

``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിന്‌ ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക്‌ നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.''(3:8)

മനസ്സിന്‌ ഇളക്കമുണ്ടാകാനുള്ള മറ്റൊരു കാരണം ജിന്നുകളിലും മനുഷ്യരിലും പെട്ട പിശാചുക്കളുടെ ദുര്‍ബോധനമാണ്‌. വിശുദ്ധ ഖുര്‍ആനിലെ അവസാനത്തെ അധ്യായം ഇത്തരക്കാരുടെ ദുര്‍ബോധനം കൊണ്ടുള്ള കെടുതിയില്‍ നിന്ന്‌ മനുഷ്യരുടെ രക്ഷിതാവും രാജാവും ആരാധ്യനുമായ അല്ലാഹുവോട്‌ അഭയം തേടണമെന്ന്‌ പഠിപ്പിക്കുന്നു. 23:97,98 സൂക്തങ്ങളില്‍ ഇപ്രകാരം കാണാം:

``നീ പറയുക: എന്റെ രക്ഷിതാവേ പിശാചുക്കളുടെ ദുര്‍ബോധനങ്ങളില്‍ നിന്ന്‌ ഞാന്‍ നിന്നോട്‌ അഭയം തേടുന്നു. പിശാചുക്കള്‍ എന്റെ അടുത്ത്‌ സന്നിഹിതരാകുന്നതില്‍ നിന്നും, എന്റെ രക്ഷിതാവേ, നിന്നോട്‌ ഞാന്‍ അഭയംതേടുന്നു.'' മനസ്സ്‌ നല്ല ചിന്തകളാല്‍ ധന്യമാക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഇത്തരത്തിലൊക്കെ പ്രാര്‍ഥിക്കുക കൂടി ചെയ്‌താല്‍ സംശയങ്ങളില്‍ നിന്നും ആശയക്കുഴപ്പങ്ങളില്‍ നിന്നും അല്ലാഹു മോചനമരുളുമെന്ന്‌ പ്രതീക്ഷിക്കാം.

Followers -NetworkedBlogs-

Followers