ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

മരണപ്പെട്ടവരുടെ കാഴ്‌ചയെപ്പറ്റി

മുഖാമുഖത്തില്‍ പ്രസിദ്ധീകരിച്ച `കണ്ണിന്റെ കാഴ്‌ചയും മരണവും' എന്ന ചോദ്യത്തിനുള്ള ഉത്തരത്തില്‍ (ലക്കം 39) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിനു കാഴ്‌ചയുണ്ടാകും എന്ന ഹദീസിനെക്കുറിച്ച്‌ സംശയമുന്നയിക്കുകയും അത്‌ ശരിവെക്കുംവിധം തന്നെ ഉത്തരം നല്‌കുകയും ചെയ്‌തുകണ്ടു. സത്യത്തില്‍ ആ ഹദീസിനെ സ്ഥിരീകരിക്കുന്ന കാര്യമല്ലേ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതും ഇന്നു നാം വ്യക്തമായി മനസ്സിലാക്കുന്നതും. ഒരാള്‍ മരണപ്പെട്ടാല്‍ കുറെ നേരത്തേക്കെങ്കിലും ചേതന നശിച്ചുപോകാതെ നില്‍ക്കുന്ന അവയവം കുണ്ണുതന്നെയാണ്‌. അതുകൊണ്ടാണല്ലോ മരണപ്പെട്ടവരുടെ കണ്ണ്‌ അഥവാ കണ്ണിന്റെ ലെന്‍സ്‌ അധികം വൈകാതെ നീക്കം ചെയ്‌ത്‌ കാഴ്‌ചയില്ലാത്തവരില്‍ വെച്ചുപിടിപ്പിക്കാനാവുന്നത്‌. മരണപ്പെട്ടവരുടെ മറ്റ്‌ അവയവങ്ങള്‍ ഇതുപോലെ ഉപയോഗപ്പെടുത്താനാവില്ല. അവ അചേതനമായിത്തീരുന്നു എന്നതു തന്നെ കാരണം. മനുഷ്യനെ മരണത്തിലേക്ക്‌ നയിക്കുന്നത്‌ തന്നെ ഈ നിശ്ചേതനാവസ്ഥയാണല്ലോ. ഹദീസില്‍ പറഞ്ഞതു പോലെ ആത്മാവിനെ പിടിച്ചുകൊണ്ടുപോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും എന്നത്‌ അക്ഷരാര്‍ഥത്തില്‍ തന്നെ സംഭവിക്കുന്ന കാര്യമാണ്‌ എന്നാണ്‌ വ്യക്തമാകുന്നത്‌. മരിച്ച ശരീരത്തില്‍ സ്ഥിരമായി കാഴ്‌ച നിലനില്‌ക്കുമെന്ന്‌ ഹദീസ്‌ ഉദ്ദേശിച്ചിട്ടില്ല. `മുസ്‌ലി'മിന്റെ മറുപടിയില്‍ അങ്ങനെയൊരു ധാരണ കടന്നുകൂടിയിട്ടുള്ളതു പോലെ തോന്നി. അതിന്റെ പശ്ചാത്തലത്തിലാകുമോ ഇങ്ങനെ മറുപടി കൊടുക്കേണ്ടി വന്നത്‌?
എം എ അബ്‌ദുല്‍ഖാദര്‍ കരൂപ്പടന്ന

ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ കാഴ്‌ചയുണ്ടാകും എന്നല്ല ഹദീസിലുള്ളത്‌. അബൂസലമ: മരിച്ച ശേഷം അദ്ദേഹത്തിന്റെ തുറന്നു കിടന്നിരുന്ന കണ്ണ്‌ അടച്ചുപിടിച്ചുകൊണ്ട്‌ നബി(സ) പറഞ്ഞത്‌ ഇദാ ഖുബിദ്വര്‍റൂഹു തബിഅഹുല്‍ ബസ്വറു എന്നാണ്‌. ``ആത്മാവ്‌ പിടിക്കപ്പെട്ടാല്‍ കണ്ണ്‌ അതിനെ പിന്തുടരും'' എന്നാണ്‌ ഇതിന്റെ അര്‍ഥം. മരണം നടക്കുമ്പോള്‍ ശരീരത്തിലോ പുറത്തോ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ കാണാന്‍ കണ്ണ്‌ ഒരവസാന ശ്രമം നടത്തും എന്നേ ഇതില്‍ നിന്ന്‌ മനസ്സിലാക്കാന്‍ കഴിയുന്നുള്ളൂ.

കാഴ്‌ച എന്ന പ്രതിഭാസം കണ്ണിന്റെ ലെന്‍സ്‌ മുഖേനയാണ്‌ നടക്കുന്നതെങ്കിലും, കണ്ണില്‍ നിന്ന്‌ മസ്‌തിഷ്‌കത്തിലേക്കെത്തുന്ന സൂക്ഷ്‌മനാഡികളും അവയിലൂടെ വരുന്ന സന്ദേശം അപഗ്രഥിക്കുന്ന മസ്‌തിഷ്‌ക കോശങ്ങളും സജീവമാണെങ്കില്‍ മാത്രമേ കാണുക എന്ന കാര്യം നടക്കുകയുള്ളൂ. വൈദ്യശാസ്‌ത്ര ദൃഷ്‌ട്യാ മരണം സംഭവിക്കുന്നത്‌ മസ്‌തിഷ്‌കം പ്രവര്‍ത്തനരഹിതമാകുമ്പോഴാണ്‌. അതിന്‌ ശേഷവും കണ്ണിന്റെ കാഴ്‌ച ആ ശരീരത്തില്‍ നിലനില്‌ക്കുമെന്നതിന്‌ യാതൊരു തെളിവും `മുസ്‌ലിം' കണ്ടിട്ടില്ല.

ലെന്‍സിന്റെ ചൈതന്യം അല്‌പ സമയത്തേക്ക്‌ കൂടി നിലനില്‍ക്കുന്നതു കൊണ്ടാണ്‌ അത്‌ മറ്റൊരാളിലേക്ക്‌ മാറ്റിവെച്ച്‌ അയാളുടെ അന്ധത മാറ്റാന്‍ സാധിക്കുന്നത്‌. എന്നാല്‍ അയാള്‍ക്ക്‌ കാഴ്‌ച ലഭിക്കണമെങ്കില്‍ അയാളുടെ നേത്രനാഡികളും കാഴ്‌ചയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക കോശങ്ങളും കുറ്റമറ്റതാകണം. മസ്‌തിഷ്‌ക മരണം സംഭവിച്ചതിനു ശേഷം ലെന്‍സിന്‌ ചൈതന്യമുണ്ടായതുകൊണ്ട്‌ മാത്രം കാഴ്‌ച എന്ന അനുഭവം ഉണ്ടാവുകയില്ല എന്ന്‌ തന്നെയാണ്‌ ഇതില്‍ നിന്നും ഗ്രഹിക്കാവുന്നത്‌. ജീവിതത്തിന്റെ അവസാന ഘട്ടം വരെയും കാഴ്‌ച എന്ന അനുഭവത്തിന്‌ വേണ്ടി കണ്ണ്‌ ശ്രമിക്കും എന്ന ആശയത്തോട്‌ `മുസ്‌ലിമി'ന്‌ യാതൊരു വിയോജിപ്പുമില്ല. മരിച്ചവര്‍ക്ക്‌ വല്ലതും കേള്‍പ്പിച്ചു കൊടുക്കാനോ കാണിച്ചുകൊടുക്കാനോ അല്ലാഹുവിന്‌ മാത്രമേ കഴിയൂ. അവന്‍ ഏതു കാര്യത്തിനും കഴിവുള്ളവനാകുന്നു.

കണ്ണിന്റെ കാഴ്‌ചയും മരണവും

ഉമ്മുസലമ പറയുന്നു: ``അബൂസലമ മരിച്ചുകിടക്കുന്ന അവസരത്തില്‍ നബി അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ്‌ തുറന്നുകിടക്കുകയാണ്‌. ഉടനെ തിരുനബി അത്‌ അടച്ചു. അനന്തരം പറഞ്ഞു: ആത്മാക്കളെ പിടിച്ചുകൊണ്ട്‌ പോകുമ്പോള്‍ കണ്ണ്‌ അതിനെ നോക്കിക്കൊണ്ടിരിക്കും. ഇതു കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു.

അബൂഹുറയ്‌റ പറയുന്നു: ``നബി ഒരിക്കല്‍ ചോദിച്ചു: മനുഷ്യന്‍ മരിച്ചാല്‍ അവന്റെ കണ്ണ്‌ തുറന്നിരിക്കുന്നതായി നിങ്ങള്‍ കാണുന്നില്ലേ? അവര്‍ പറഞ്ഞു: അതെ. തിരുനബി പറഞ്ഞു: ആത്മാവ്‌ ശരീരത്തില്‍ നിന്നും പുറപ്പെട്ട്‌ പോകുന്നത്‌ കണ്ണ്‌ നോക്കുന്നതുകൊണ്ടാണ്‌ അത്‌ തുറന്നിരിക്കുന്നത്‌.'' (സ്വഹീഹ്‌ മുസ്‌ലിം, അലവി മൗലവി, പേ. 959,960) ഒരാള്‍ മരിച്ചാലും അയാളുടെ കണ്ണിന്‌ ജീവനുണ്ടാകുമെന്ന തരത്തിലുള്ള മേല്‍ ഹദീസുകളിലെ പരാമര്‍ശം സംശയാസ്‌പദമല്ലേ?

അമീന്‍, ചേന്നര, തിരൂര്‍

ചോദ്യകര്‍ത്താവ്‌ ഉദ്ധരിച്ച പരിഭാഷയില്‍ എന്തൊക്കെയാണുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല. എന്നാല്‍ സ്വഹീഹ്‌ മുസ്‌ലിം എന്ന ഹദീസ്‌ ഗ്രന്ഥത്തില്‍ `ഇത്‌ കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിച്ചിരിച്ചു' എന്നര്‍ഥമുള്ള വാക്കുകളൊന്നും ഇല്ല. ഉമ്മുസലമ(റ)യില്‍ നിന്നുള്ള പ്രസ്‌തുത നിവേദനത്തിലുള്ളത്‌ ഫദ്വജ്ജനാസുന്‍ മിന്‍ ക്വൗമിഹീ (അപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബക്കാരില്‍ ചിലര്‍ പൊട്ടിക്കരഞ്ഞു) എന്നാണ്‌. ദ്വജ്ജ എന്ന പദത്തിന്‌ നിഘണ്ടുക്കളിലുള്ള അര്‍ഥം പൊട്ടിക്കരഞ്ഞു അഥവാ നിലവിളിച്ചു എന്നാണ്‌. ഉമ്മുസലമ(റ)യില്‍ നിന്നും അബൂഹുറയ്‌റ(റ)യില്‍ നിന്നുമുള്ള രണ്ടു ഹദീസുകളിലും `കണ്ണ്‌ ആത്മാവിനെ പിന്തുടരും' എന്നാണുള്ളത്‌. നോക്കിക്കൊണ്ടിരിക്കും എന്നല്ല. മരണത്തിന്‌ ശേഷം അഥവാ ആത്മാവിനെ അല്ലാഹു പൂര്‍ണമായി പിടിച്ചെടുത്ത ശേഷം കണ്ണ്‌ അതിനെ പിന്തുടരും അഥവാ പിന്നാലെ പോകും എന്നാണ്‌ ഹദീസിലുള്ളത്‌. മരണം സംഭവിക്കുന്നതോടെ കണ്ണ്‌ എന്ന ഭൗതികമായ അവയവം പ്രവര്‍ത്തനരഹിതമാകുമെന്ന വസ്‌തുത പ്രാചീനരും ആധുനികരുമായ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. നബി(സ) പറഞ്ഞത്‌ മരണത്തിനു ശേഷവും കണ്ണുകള്‍ക്ക്‌ സാധാരണ കാഴ്‌ച ഉണ്ടായിരിക്കുമെന്നല്ല. മരണത്തിനു ശേഷം കണ്ണ്‌ ആത്മാവിനെ പിന്തുടരുക എന്നത്‌ അഭൗതികമായ ഒരു കാര്യമാണ്‌. ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നബി(സ) അതിനെ സംബന്ധിച്ച്‌ പറഞ്ഞത്‌. അതിനെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞതില്‍ കൂടുതല്‍ വിശദീകരണം ലഭിക്കാന്‍ നമുക്കൊരു മാര്‍ഗവുമില്ല. മരണത്തിനപ്പുറത്തുണ്ടാകാവുന്ന ഭയങ്കരമായ പരിണതികളെക്കുറിച്ച്‌ ഓര്‍ത്തിട്ടാണ്‌ അബൂസലമ(റ)യുടെ ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞത്‌.

മുഹമ്മദ്‌ നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്ന്‌ വ്യക്തമായ ദൃഷ്‌ടാന്തങ്ങള്‍കൊണ്ട്‌ ബോധ്യമായ സ്വഹാബികള്‍ മരണത്തിനപ്പുറത്തുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ ദിവ്യവെളിപാടുകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ ഒരിക്കലും സംശയാസ്‌പദമായി ഗണിച്ചിട്ടില്ല. അവയെ അനിഷേധ്യമായ അഭൗതിക സത്യമായിട്ടാണ്‌ അവര്‍ വിലയിരുത്തിയത്‌. മരണത്തിന്‌ ശേഷമുള്ള കാര്യങ്ങളെ സംബന്ധിച്ച്‌ പ്രവാചകന്മാര്‍ മുഖേന ലഭിച്ചതല്ലാത്ത യാതൊരറിവും മനുഷ്യര്‍ക്ക്‌ നേടാനാവില്ല. ഈ വിഷയത്തില്‍ പൗരാണിക അറബികളും ആധുനിക മനുഷ്യരുമെല്ലാം തുല്യമാണ്‌. ചോദ്യകര്‍ത്താവിന്റെയും `മുസ്‌ലിമി'ന്റെയും അറിവിന്റെ പരിധിക്കപ്പുറമുള്ള കാര്യങ്ങളെക്കുറിച്ച്‌ തര്‍ക്കിക്കുന്നത്‌ നിരര്‍ഥകവും നിഷ്‌ഫലവുമായിരിക്കും.

സിയാറത്തിനു വേണ്ടി ഖബ്‌ര്‍ കെട്ടിപ്പൊക്കാമോ?


അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തത്തില്‍ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കുന്നതിന്‌ തെളിവുണ്ടെന്നും ഇത്‌ പാടില്ലെന്ന്‌ പറയുന്ന ഹദീസ്‌ സജ്ജനങ്ങളുടെ ഖബ്‌റിന്‌ ബാധകമല്ലെന്നും സിയാറത്ത്‌ ചെയ്യുന്നവര്‍ക്ക്‌ വെയിലും മഴയും ഏല്‌ക്കാതിരിക്കാന്‍ വേണ്ടി സാലിഹീങ്ങളുടെ ഖബ്‌റിന്‌ മേല്‍പുരയുണ്ടാക്കുന്നത്‌ പുണ്യകര്‍മമാണെന്നും ചില പണ്ഡിതന്മാര്‍ പറയുന്നു? ഈ വാദത്തിന്‌ പ്രമാണങ്ങളുടെ പിന്‍ബലമുണ്ടോ?
എം അബ്‌ദുല്‍ഗഫൂർ, നല്ലളം

ഒരു കാര്യം ഇസ്‌ലാമില്‍ നിര്‍ബന്ധമാണെന്നോ പുണ്യകരമാണെന്നോ നിഷിദ്ധമാണെന്നോ ഉള്ള മതവിധി വിശുദ്ധഖുര്‍ആനില്‍ നിന്ന്‌ നേരിട്ട്‌ കണ്ടുപിടിക്കാന്‍ നാലു ഇമാമുകളുടെ കാലശേഷമുള്ള ആര്‍ക്കും അര്‍ഹതയില്ലെന്നാണ്‌ കേരളത്തിലെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എക്കാലത്തും ഉറപ്പിച്ചു പറഞ്ഞു പോന്നിട്ടുള്ളത്‌. ഖുര്‍ആനില്‍ നിന്നോ നബിചര്യയില്‍ നിന്നോ ഇമാം ശാഫിഈയും ഇമാം അബൂഹനീഫയും കണ്ടെത്തിയതല്ലാത്ത യാതൊരു മതവിധിയും ഈ അടിസ്ഥാനത്തില്‍ കേരളത്തിലെ യാഥാസ്ഥിതികര്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍, അല്‍കഹ്‌ഫ്‌ സൂറത്തിലെ 21ാം സൂക്തം ജാറം നിര്‍മാണം പുണ്യകരമാണെന്നതിന്‌ തെളിവാണെന്ന്‌ ഒരു മദ്‌ഹബിന്റെ ഇമാമും പറഞ്ഞിട്ടില്ല എന്നതാണ്‌ സത്യം. അങ്ങനെ ഉണ്ടെങ്കില്‍ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ അത്‌ ഉദ്ധരിക്കട്ടെ.

കേരളത്തിലെ ഏറ്റവും പ്രശസ്‌തനായ ശാഫിഈ പണ്ഡിതന്‍ ശൈഖ്‌ സൈനുദ്ദീന്‍ മഖ്‌ദൂമാണ്‌. അദ്ദേഹത്തിന്റെ സുപ്രധാന ഗ്രന്ഥമാണ്‌ ഫത്‌ഹുല്‍മുഈന്‍. ഇസ്‌ലാമിക കര്‍മശാസ്‌ത്രത്തിലെ ആധികാരിക പ്രമാണമായിട്ടാണ്‌ കേരളത്തിലെ ശാഫിഈ മദ്‌ഹബുകാരെല്ലാം ഈ ഗ്രന്ഥത്തെ കണക്കാക്കുന്നത്‌. ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ നിഷിദ്ധമാണെന്നും പൊതുസ്ഥലത്താണ്‌ കെട്ടിടമുണ്ടാക്കിയതെങ്കില്‍ അത്‌ പൊളിച്ചുനീക്കേണ്ടതാണെന്നുമാണ്‌ ശൈഖ്‌ മഖ്‌ദൂം ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. സജ്ജനങ്ങളുടെ ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കല്‍ അനുവദനീയമാണെന്നോ പുണ്യകരമാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.

നബിചര്യയ്‌ക്ക്‌ വില കല്‌പിക്കുന്ന ആരും തള്ളിപ്പറയാത്ത ആധികാരിക ഹദീസ്‌ ഗ്രന്ഥമാണ്‌ സ്വഹീഹ്‌ മുസ്‌ലിം. ``ഖബ്‌റിന്മേല്‍ കുമ്മായമിടുന്നതും അതിന്മേല്‍ ഇരിക്കുന്നതും റസൂല്‍(സ) നിരോധിച്ചിരിക്കുന്നു'' എന്ന്‌ ജാബിര്‍(റ) എന്ന സ്വഹാബി മുഖേന ഇമാം മുസ്‌ലിമാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇമാം ശാഫിഈ കഴിഞ്ഞാല്‍ ശാഫിഈ മദ്‌ഹബില്‍ ഏറ്റവും പ്രാധാന്യം കല്‌പിക്കപ്പെടുന്ന പണ്ഡിതനാണ്‌ ഇമാം നവവി. അദ്ദേഹത്തിന്റെ രിയാദുസ്സ്വാലിഹീന്‍ എന്ന ഹദീസ്‌ സമാഹാരത്തില്‍ 348ാം അധ്യായത്തില്‍ ഈ ഹദീസ്‌ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. നവവിയുടെ ഈ ഹദീസ്‌ സമാഹാരം സമസ്‌തക്കാരുടെ മദ്‌റസകളിലും പള്ളിദര്‍സുകളിലും വ്യാപകമായി പഠിപ്പിച്ചുവരുന്നുണ്ട്‌. വിദ്യാര്‍ഥികള്‍ക്ക്‌ അവര്‍ എന്തു ദുര്‍വ്യാഖ്യാനമാണ്‌ പറഞ്ഞുകൊടുക്കാറുള്ളതെന്ന്‌ `മുസ്‌ലിമി'ന്‌ അറിയില്ല.

റസൂലും(സ) ജാബിര്‍ എന്ന സ്വഹാബിയും അദ്ദേഹം ഉദ്ധരിച്ച ഹദീസ്‌ തെന്റ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയ ഇമാം മുസ്‌ലിമും ആ ഹദീസ്‌ രിയാദുസ്സ്വാലിഹീന്‍ എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ ഇമാം നവവിയുമെല്ലാം അല്‍കഹ്‌ഫിലെ 21ാം സൂക്തം അറിയുന്നവരാണ്‌. എന്നിട്ടും ഖബ്‌റിന്മേല്‍ കെട്ടിടമുണ്ടാക്കരുത്‌ എന്ന വിലക്ക്‌ ആ സൂക്തത്തിനെതിരാണെന്ന്‌ അവര്‍ക്കാര്‍ക്കും മനസ്സിലായില്ലെന്നല്ലേ സമസ്‌ത പുരോഹിതന്മാരുടെ വാദത്തിന്റെ ധ്വനി? ഖബ്‌ര്‍ സിയാറത്ത്‌ എന്ന പുണ്യകര്‍മത്തെപ്പറ്റി ധാരണയില്ലാത്തവരായിരുന്നില്ലല്ലോ റസൂലും(സ) സ്വഹാബികളും സച്ചരിതരായ പൂര്‍വികന്മാരും. സജ്ജനങ്ങളുടെ ഖബ്‌റും ദുര്‍ജനങ്ങളുടെ ഖബ്‌റും തമ്മില്‍ കെട്ടിടമുണ്ടാക്കുന്നത്‌ സംബന്ധിച്ച വിധിയുടെ കാര്യത്തില്‍ വ്യത്യാസമുണ്ടെന്ന്‌ ഇവരാരും പറഞ്ഞിട്ടില്ല.

മയ്യിത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍

ബുഖാരിയിലെ ജനാസയുടെ അധ്യായത്തില്‍ ചുമലിലേറ്റി കൊണ്ടു ചെല്ലുമ്പോള്‍ `എന്നെയും കൊണ്ടു വേഗം പോവുക' എന്ന്‌ മയ്യിത്ത്‌ വിളിച്ചുപറയും എന്ന്‌ കാണുന്നു. മയ്യിത്തിനെങ്ങനെയാണ്‌ ഇതിന്‌ സാധിക്കുക? മയ്യിത്തിനെ ഹൈന്ദവ സഹോദരങ്ങള്‍ `ശവം' കൊണ്ടുപോകുന്ന രീതിയില്‍ വണ്ടിയില്‍ കൊണ്ടുപോകുന്ന രീതിയാണ്‌ തമിഴ്‌നാട്ടില്‍ കാണുന്നത്‌. ഇത്‌ അനിസ്‌ലാമികമാണോ? ഖബ്‌റടക്കിയതിന്‌ ശേഷം മൂന്ന്‌ പിടി മണ്ണ്‌ വാരിയിടുന്നതും അപ്പോള്‍ പ്രത്യേകം പ്രാര്‍ഥന ചൊല്ലുന്നതും സുന്നത്താണോ? മയ്യിത്ത്‌ നമസ്‌കാരം ഹനഫി മദ്‌ഹബുകാര്‍ പള്ളിയില്‍ വെച്ച്‌ നമസ്‌കരിക്കാറില്ല. ഇത്‌ സുന്നത്തിന്നെതിരാണോ?
അബ്‌ദുര്‍റശീദ്‌, തിരുനെല്‍വേലി

അബൂസഈദില്‍ ഖുദ്‌രി(റ) എന്ന സ്വഹാബിയില്‍ നിന്ന്‌ ഇമാം ബുഖാരി റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ മഞ്ചത്തില്‍ വഹിച്ചുകൊണ്ട്‌ പോകുന്ന മയ്യിത്ത്‌ സംസാരിക്കുമെന്നും മനുഷ്യനല്ലാത്ത സകല വസ്‌തുക്കളും അതിന്റെ ശബ്‌ദം കേള്‍ക്കുമെന്നും പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ റസൂല്‍(സ) നമുക്ക്‌ അറിയിച്ചുതന്നിട്ടില്ല. മരണത്തിനു ശേഷം മനുഷ്യന്റെ മുഴുവന്‍ കാര്യവും അല്ലാഹുവിന്റെ മാത്രം നിയന്ത്രണത്തിലാകുന്നു. മരിച്ച മനുഷ്യന്‌ സ്വന്തമായി എന്തെങ്കിലും പറയാനോ കേള്‍ക്കാനോ സാധിക്കുമെന്ന്‌ കരുതാന്‍ ന്യായമില്ല. എന്നാല്‍ അല്ലാഹു എന്തിനും കഴിവുള്ളവനാണ്‌. മയ്യിത്തിനെക്കൊണ്ട്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌ പറയിപ്പിക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യുന്നത്‌ അസംഭവ്യമല്ല.

“ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്‌തുവും അവനെ സ്‌തുതിച്ചുകൊണ്ട്‌ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ, അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സമാധാനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു.'' (വി.ഖു. 17:44) `യാതൊരു വസ്‌തുവും' എന്ന വാക്കില്‍ ജീവനുള്ളതും ഇല്ലാത്തതുമെല്ലാം ഉള്‍പ്പെടും. അവയെല്ലാം അവന്റെ ഹിതമനുസരിച്ച്‌ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നതിന്റെ വിശദാംശങ്ങള്‍ നമ്മുടെ അറിവിന്റെ പരിധിയില്‍ വരില്ല. അതുപോലെ തന്നെയാണ്‌ മയ്യിത്തിനെ അവന്‍ കേള്‍പ്പിക്കുകയും സംസാരിപ്പിക്കുകയും ചെയ്യുന്ന കാര്യവും.

മയ്യിത്തിനെ വഹിക്കുന്ന കട്ടില്‍ അഥവാ മഞ്ചം ആളുകള്‍ ചുമലിലേറ്റിക്കൊണ്ടു പോകുന്ന രീതിയാണ്‌ നബി(സ)യുടെ കാലത്തുണ്ടായിരുന്നതെന്ന്‌ ഈ ഹദീസില്‍ നിന്ന്‌ തന്നെ ഗ്രഹിക്കാം. ബുഖാരി ജനാഇസിന്റെ ഭാഗത്തിലെ 48-ാം അധ്യായത്തിന്‌ നല്‌കിയ ശീര്‍ഷകം `മയ്യിത്ത്‌ ആളുകളുടെ ചുമലുകളില്‍ നിന്ന്‌ ഇറക്കിവെക്കപ്പെടുന്നതുവരെ അതിനെ പിന്തുടര്‍ന്നവന്‍ ഇരിക്കരുത്‌. ആരെങ്കിലും ഇരുന്നാല്‍ അവനോട്‌ എഴുന്നേല്‌ക്കാന്‍ കല്‌പിക്കണം' എന്നാണ്‌. ചുമലിലേറ്റലാണ്‌ ഇസ്‌ലാമിക മാതൃകയെന്ന്‌ ഇതില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. എന്നാല്‍ ഖബ്‌റിസ്‌താനിലേക്ക്‌ വാഹനത്തില്‍ മയ്യിത്ത്‌ കൊണ്ടുപോകുന്നത്‌ അല്ലാഹുവോ റസൂലോ(സ) വിലക്കിയിട്ടില്ല. അതിനാല്‍ അത്‌ നിഷിദ്ധമാണെന്ന്‌ പറയാവുന്നതല്ല.

ഉസ്‌മാനുബിനു മദ്വ്‌ഊന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഖബ്‌റിന്റെ അടുത്ത്‌ ചെന്നുനിന്ന്‌ നബി(സ) മൂന്ന്‌ പിടി മണ്ണുവാരി അദ്ദേഹത്തിന്റെ മേല്‍ എറിഞ്ഞതായി ആമിര്‍ബിന്‍ റബീഅഃ(റ)യില്‍ നിന്ന്‌ ദാറഖുത്വ്‌നി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതില്‍ പ്രാര്‍ഥനയെപ്പറ്റി പറഞ്ഞിട്ടില്ല. എന്നാല്‍ മറ്റുചില റിപ്പോര്‍ട്ടുകളില്‍ `മിന്‍ഹാ ഖലഖ്‌നാകും' എന്നു തുടങ്ങുന്ന ഖുര്‍ആന്‍ സൂക്തം (20:55) മണ്ണുവാരിയിടുമ്പോള്‍ ചൊല്ലണമെന്ന നിര്‍ദേശമുണ്ട്‌. ഇത്‌ ഒരു പ്രാര്‍ഥനയല്ല. അല്ലാഹു പറയുന്ന വാക്കാണ്‌. അര്‍ഥം: ``ആ മണ്ണില്‍ നിന്നാണ്‌ നിങ്ങളെ നാം സൃഷ്‌ടിച്ചത്‌. അതിലേക്ക്‌ തന്നെ നിങ്ങളെ നാം മടക്കുന്നു. അതില്‍ നിന്ന്‌ തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്തുകൊണ്ടുവരികയും ചെയ്യും.''

നബി(സ)യുടെ കാലത്ത്‌ പള്ളിയിലും പള്ളിയുടെ അടുത്ത്‌ ജനാസ നമസ്‌കാരത്തിന്റെ സ്ഥലം എന്ന്‌ അറിയപ്പെട്ടിരുന്ന ഒരു തുറന്ന സ്ഥലത്തും മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കപ്പെട്ടിരുന്നുവെന്നാണ്‌ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. ആ തുറന്ന സ്ഥലം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചിരുന്ന സ്ഥലം തന്നെയാണെന്ന്‌ ചില പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മയ്യിത്ത്‌ നജസാണെന്ന്‌ തീര്‍പ്പ്‌ കല്‌പിച്ചുകൊണ്ട്‌ പള്ളിയില്‍ ജനാസ പ്രവേശിപ്പിക്കുന്നതും അവിടെ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതും അനഭിലഷണീയമാണെന്ന്‌ അഭിപ്രായപ്പെടുകയാണ്‌ ഇമാം അബൂഹനീഫയും സഹയാത്രികരും ചെയ്‌തത്‌. മറ്റു പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ കുളിപ്പിച്ച മയ്യിത്ത്‌ നജസല്ല. സുഹൈലുബ്‌നു ബൈദ്വാഇന്റെ പേരില്‍ റസൂല്‍(സ) മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ചത്‌ പള്ളിയില്‍ തന്നെയാണെന്ന്‌ ആഇശ(റ) പറഞ്ഞതായി മുസ്‌ലിം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഖലീഫമാരായ അബൂബകര്‍(റ), ഉമര്‍(റ) എന്നിവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നടന്നതും പള്ളിയിലായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. നബി(സ) അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മൃതദേഹം അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ തന്നെ വെക്കുകയും സ്വഹാബികള്‍ ഓരോരുത്തരായി അവിടെ ചെന്ന്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുകയുമാണുണ്ടായത്‌.

വസ്വിയ്യത്തിന്റെ നിബന്ധനകള്‍


വസ്വിയ്യത്തിന്റെ നിബന്ധനകളെന്തൊക്കെയാണ്‌? വസ്വിയ്യത്ത്‌ രേഖപ്പെടുത്തണമെന്ന്‌ നിര്‍ബന്ധമുണ്ടോ? ഉറ്റ ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പറഞ്ഞാല്‍ മതിയോ? തമാശരൂപേണ പറയുന്ന കാര്യങ്ങള്‍ വസ്വിയ്യത്തായി കണക്കാക്കേണ്ടതുണ്ടോ? വസ്വിയ്യത്ത്‌ ചെയ്‌തത്‌ പാലിച്ചില്ലെങ്കില്‍ കുറ്റമുണ്ടോ?
അബ്‌ദുര്‍റഹ്‌മാന്‍, കല്ലായ്‌

സൂറതുല്‍ മാഇദയിലെ 106-ാം സൂക്തത്തില്‍ ഇപ്രകാരം കാണാം: ``സത്യവിശ്വാസികളേ, നിങ്ങളിലൊരാള്‍ക്ക്‌ മരണം ആസന്നമായാല്‍ വസ്വിയ്യത്തിന്റെ സമയത്ത്‌ നിങ്ങളില്‍ നിന്നുള്ള നീതിമാന്മാരായ രണ്ടുപേര്‍ നിങ്ങള്‍ക്കിടയില്‍ സാക്ഷ്യംവഹിക്കേണ്ടതാണ്‌. ഇനി നിങ്ങള്‍ ഭൂമിയിലൂടെ യാത്ര ചെയ്യുന്ന സമയത്താണ്‌ മരണവിപത്ത്‌ നിങ്ങള്‍ക്ക്‌ വന്നെത്തുന്നതെങ്കില്‍ (വസ്വിയ്യത്തിന്‌ സാക്ഷികളായി) നിങ്ങളല്ലാത്തവരില്‍ പെട്ട രണ്ടുപേരായാലും മതി.'' (5:106)

വസ്വിയ്യത്ത്‌ വാക്കാല്‍ ആണെങ്കില്‍ അത്‌ കേട്ട രണ്ട്‌ സാക്ഷികള്‍ ഉണ്ടായിരിക്കണം എന്നത്രെ ഇതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. വസ്വിയ്യത്തും സാക്ഷ്യവും രേഖപ്പെടുത്തല്‍ നിര്‍ബന്ധമല്ലെങ്കിലും രേഖയുണ്ടാകലാണ്‌ ഉത്തമമെന്നത്രെ പ്രബലമായ ഒരു ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ഒരു സത്യവിശ്വാസിക്ക്‌ എന്തെങ്കിലും വസ്വിയ്യത്ത്‌ ചെയ്യാനുണ്ടെങ്കില്‍ അത്‌ രേഖപ്പെടുത്തി തന്റെ തലയ്‌ക്ക്‌ സമീപം വെക്കേണ്ടതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി ഇബ്‌നുഉമറില്‍(റ) നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റു പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

വസ്വിയ്യത്ത്‌ ദ്രോഹകരമാകരുതെന്ന്‌ സൂറത്തുന്നിസാഇലെ 12-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അനന്തരാവകാശികള്‍ക്ക്‌ മൊത്തമായോ അവരില്‍ ചിലര്‍ക്ക്‌ പ്രത്യേകമായോ ദ്രോഹംവരുത്തിവെക്കുന്ന വിധത്തില്‍ വസ്വിയ്യത്ത്‌ ചെയ്യാന്‍ പാടില്ല. ഏതൊരാളും തന്റെ ആകെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമേ വസ്വിയ്യത്തിലൂടെ നല്‍കാവൂ എന്നും ബാക്കിയുള്ളത്‌ അനന്തരാവകാശികള്‍ക്കായി വിട്ടേച്ചുപോവുകയാണ്‌ വേണ്ടതെന്നും റസൂല്‍(സ) വ്യക്തമാക്കിയതായി സഅ്‌ദുബ്‌നു അബീവക്വാസില്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.

ശപഥത്തെക്കുറിച്ച്‌ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളത്‌ ഇപ്രകാരമാകുന്നു: ``വെറുതെ പറഞ്ഞുപോകുന്ന ശപഥവാക്കുകള്‍ മൂലം അല്ലാഹു നിങ്ങളെ പിടികൂടുകയില്ല. പക്ഷെ നിങ്ങള്‍ മനസ്സറിഞ്ഞു പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ പിടികൂടുന്നതാണ്‌'' (വി.ഖു 2:225). വസ്വിയ്യത്ത്‌ തമാശയാക്കേണ്ട വിഷയമല്ലെങ്കിലും മനസ്സറിഞ്ഞു പറഞ്ഞ വസ്വിയ്യത്തിനേ പ്രാബല്യമുണ്ടാകൂ എന്നത്രെ ഈ സൂക്തത്തിന്റെ സൂചന.

മരിച്ച വ്യക്തിക്ക്‌ കട ബാധ്യതയുണ്ടെങ്കില്‍ അത്‌ വീട്ടിയിട്ട്‌ ബാക്കിയുള്ള സ്വത്ത്‌ മാത്രമേ അയാളുടെ അവകാശികള്‍ക്ക്‌ ഭാഗിച്ചെടുക്കാന്‍ പാടുള്ളൂ എന്ന കാര്യം സുവിദിതമാണല്ലോ. അതുപോലെ അദ്ദേഹം സ്വത്തിന്റെ മൂന്നിലൊന്നില്‍ കവിയാത്ത ഭാഗം ആര്‍ക്കെങ്കിലും നല്‍കാന്‍ വസ്വിയ്യത്ത്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അത്‌ കഴിച്ചു ബാക്കിയുള്ളത്‌ മാത്രമേ അനന്തരാവകാശികള്‍ ഭാഗിച്ചെടുക്കാവൂ എന്നത്രെ 4:12 സൂക്തത്തില്‍ നിന്ന്‌ മനസ്സിലാക്കാവുന്നത്‌. വസ്വിയ്യത്ത്‌ ഉണ്ടെന്ന്‌ അറിഞ്ഞിട്ടും അത്‌ പ്രാവര്‍ത്തികമാക്കാതിരിക്കുന്നത്‌
സവ്യവിശ്വാസികള്‍ പാലിക്കേണ്ട വിശ്വസ്‌തതയ്‌ക്ക്‌ വിരുദ്ധമാകുന്നു.

നോമ്പ്‌ നോല്‌ക്കാന്‍ ബാധ്യതയുണ്ടായിരിക്കെ മരിച്ചാല്‍


നോമ്പ്‌ നോറ്റു വീട്ടേണ്ടതുള്ള ഒരാള്‍ അത്‌ നിര്‍വഹിക്കാതെ മരിച്ചാല്‍ ബന്ധുക്കള്‍ അയാള്‍ക്ക്‌ പകരം നോറ്റു വീട്ടേണ്ടതുണ്ടോ?
സി പി നസീല്‍ (കോഴിക്കോട്‌ )

``നോമ്പ്‌ നിര്‍വഹിക്കാന്‍ ബാധ്യതയുള്ള നിലയില്‍ വല്ലവനും മരിച്ചാല്‍ അയാള്‍ക്ക്‌ പകരം അയാളുടെ ഉറ്റബന്ധു നോമ്പനുഷ്‌ഠിക്കേണ്ടതാണ്‌'' എന്ന്‌ നബി(സ) പറഞ്ഞതായി ആഇശ(റ)യില്‍ നിന്ന്‌ ബുഖാരിയിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത മറ്റൊരു ഹദീസ്‌ ഇപ്രകാരമാകുന്നു: ``ഒരാള്‍ നബി(സ)യുടെ അടുത്ത്‌ വന്നിട്ട്‌ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഉമ്മ മരിക്കുമ്പോള്‍ അവര്‍ക്ക്‌ ഒരു മാസത്തെ നോമ്പ്‌ ബാധ്യതയുണ്ട്‌. അവര്‍ക്ക്‌ പകരം ഞാന്‍ അത്‌ നോറ്റു വീട്ടണമോ? നബി(സ) പറഞ്ഞു: ``അതെ, അല്ലാഹുവിനുള്ള കടമാണ്‌ വീട്ടാന്‍ ഏറ്റവും അവകാശപ്പെട്ടത്‌.'' ഇങ്ങനെ നോറ്റുവീട്ടുന്നത്‌ നിര്‍ബന്ധമല്ല; സുന്നത്താണ്‌ എന്നത്രെ പൂര്‍വിക പണ്ഡിതന്മാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. ഒരു നോമ്പിന്‌ പകരം ഒരു പാവപ്പെട്ടവന്‌ ഭക്ഷണം നല്‌കുകയാണ്‌ ഉറ്റ ബന്ധു ചെയ്യേണ്ടതെന്നാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ പ്രമുഖരായ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വഹാബികളില്‍ ചിലരുടെ ഫത്‌വകളാണ്‌ അവര്‍ക്ക്‌ അവലംബം.

ഖബ്‌റിലെ ചോദ്യം?


ഖബ്‌റിലെ ചോദ്യവും രക്ഷാ ശിക്ഷയും ഉണ്ടെന്ന്‌ വിശ്വസിക്കല്‍ മുസ്‌ലിമിന്‌ നിര്‍ബന്ധമാണല്ലോ. എന്നാല്‍ മരിച്ച്‌ ഇത്ര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത്‌ സംഭവിക്കുമെന്ന്‌ വല്ല കണക്കുമുണ്ടോ? മണിക്കൂറുകള്‍ക്ക്‌ ശേഷവും ദിവസങ്ങള്‍ക്കു ശേഷവുമൊക്കെയാണ്‌ പല മയ്യിത്തുകളും മറമാടപ്പെടുന്നത്‌. അതുപോലെ ദഹിപ്പിക്കപ്പെടുന്ന മയ്യിത്തുകളും ധാരാളമുണ്ട്‌. വെള്ളത്തില്‍ പോയി കാണാതാവുന്നത്‌ വേറെയും. ഇവയൊക്കെ ചോദ്യംചെയ്യപ്പെടുന്നതും മറ്റും എങ്ങനെ? എപ്പോള്‍?

കെ പി അബൂബക്കര്‍ (മുത്തനൂര്‍)

വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രബലമായ ഹദീസുകളില്‍ നിന്നും വ്യക്തമാകുന്നതനുസരിച്ച്‌ മരണം മുതല്‍ ഓരോ ആത്മാവും അല്ലാഹുവിന്റെ അധീനത്തിലാണ്‌. മരണത്തിനുശേഷം പരേതര്‍ക്ക്‌ എന്തു സംഭവിക്കുമെന്ന്‌ അറിയാന്‍ ജീവിച്ചിരിക്കുന്നവര്‍ക്ക്‌ ഭൗതികമായ യാതൊരു മാര്‍ഗവുമില്ല. വിശുദ്ധ ഖുര്‍ആനിലും പ്രബലമായ ഹദീസുകളിലും പറഞ്ഞിട്ടുള്ളതിനെ അവലംബിക്കാനേ കഴിയൂ. മരണത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും ഇടയിലുള്ള അവസ്ഥയെക്കുറിച്ച്‌ ഒരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``അവരുടെ പിന്നില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‌പിക്കപ്പെടുന്ന ദിവസം വരെ ഒരു ബര്‍സഖ്‌ (മറ) ഉണ്ടായിരിക്കുന്നതാണ്‌'' (23:100). ജീവിച്ചിരിക്കുന്നവര്‍ക്ക്‌ മരിച്ചവരുമായോ മറിച്ചോ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്‌ ബര്‍സഖ്‌. ഈ സൂക്തത്തിന്റെ അടിസ്ഥാനത്തിലാണ്‌ `ബര്‍സഖിയായ ജീവിതം' എന്ന പ്രയോഗം നിലവില്‍ വന്നത്‌.

മറ്റൊരു ഖുര്‍ആന്‍ സൂക്തത്തില്‍ ഇപ്രകാരം കാണാം: ``നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിന്‌ മുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും. ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന്‌ കല്‌പിക്കപ്പെടും.)'' (40:46)

അന്ത്യദിനത്തിനും ഉയിര്‍ത്തെഴുന്നേല്‌പിനും മുമ്പുള്ള ഘട്ടത്തിലെ ശിക്ഷ എന്ന നിലയിലാണ്‌ നരകം ദിവസേന രണ്ടുനേരം അവര്‍ക്ക്‌ കാണിച്ചുകൊടുക്കുന്നതിനെ സംബന്ധിച്ച്‌ ഈ സൂക്തത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്‌. പ്രബലമായ അനേകം ഹദീസുകളിലും ഖബ്‌റിലെ ശിക്ഷയെ സംബന്ധിച്ച പരാമര്‍ശമുണ്ട്‌. ബുഖാരിയും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ നിന്ന്‌ ഗ്രഹിക്കാവുന്നതനുസരിച്ച്‌ ഖബ്‌റില്‍ മലക്കുകളുടെ ചോദ്യം ചെയ്യല്‍ ഖബ്‌റടക്കം കഴിഞ്ഞിട്ട്‌ ഏറെ വൈകാതെയായിരിക്കും.

ഖബ്‌റില്‍ മറവ്‌ ചെയ്യാത്ത മയ്യിത്തുകളെ ചോദ്യംചെയ്യുന്നത്‌ എപ്പോഴായിരിക്കുമെന്ന്‌ പ്രബലമായ ഹദീസുകളില്‍ വ്യക്തമാക്കപ്പെട്ടിട്ടില്ല. അല്ലാഹു ഏത്‌ തരത്തിലും ചോദ്യവും ശിക്ഷയും നടപ്പാക്കാന്‍ കഴിവുള്ളവനാണ്‌. ബര്‍സഖ്‌ എന്ന പദം സൂചിപ്പിക്കുന്നതു പോലെയും ഹദീസില്‍ വ്യക്തമാക്കപ്പെട്ടതു പോലെയും ഈ ചോദ്യവും ശിക്ഷയും ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക്‌ കാണാനോ കേള്‍ക്കാനോ കഴിയുന്നതല്ല.

മൃതദേഹം വൈദ്യപഠനത്തിന്‌ വിട്ടുകൊടുക്കല്‍


ഒരു മുസ്‌ലിമിന്റെ അവയവം ദാനം ചെയ്യാം എന്ന അഭിപ്രായം വായിക്കാന്‍ ഇടയായി. അതുപോലെ ഒരു മുസ്‌ലിമിന്റെ മയ്യിത്ത്‌ മെഡിക്കല്‍ കോളെജുകളില്‍ പൂര്‍ണമായി പഠനത്തിന്‌ വിട്ടുകൊടുക്കാന്‍ പാടുണ്ടോ? പാടുണ്ടെങ്കില്‍ പ്രതിഫലം കൈപ്പറ്റാമോ? മരണപ്പെട്ടവര്‍ വസ്വിയത്ത്‌ ചെയ്‌താലോ?
ഹസനുല്‍ബന്ന വണ്ടൂര്‍

ഏതെങ്കിലും അവയവത്തിന്റെ കേട്‌ നിമിത്തം ജീവിതം ഏറെ ക്ലേശപൂരിതമാവുകയോ, ജീവിതം തന്നെ അപകടത്തിലാവുകയോ ചെയ്യുമ്പോള്‍ മരിച്ചയാളുടെ ഒരവയവം കൊണ്ട്‌ അയാളെ രക്ഷിക്കാന്‍ കഴിയുകയാണെങ്കില്‍ അത്‌ മഹത്തായ മാനുഷിക സേവനമാണ്‌. ``ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍ അത്‌ മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന്‌ തുല്യമാകുന്നു'' (വി.ഖു 5:32). എന്നാല്‍ മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക്‌ നല്‌കുക എന്നത്‌ അതുപോലെ ജീവല്‍പ്രധാനമായ സേവനമാണെന്ന്‌ പറയാനാവില്ല. വൈദ്യശാസ്‌ത്ര പഠനത്തിന്‌ ഇന്ന്‌ മനുഷ്യന്റെ ജഡം അനിവാര്യമല്ല. കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ഏത്‌ അവയവത്തിന്റെയും ത്രിമാന രൂപങ്ങള്‍ ഏത്‌ വലിപ്പത്തിലും ഇപ്പോള്‍ ആവിഷ്‌കരിക്കാന്‍ കഴിയും. ക്ലോണിംഗിലൂടെ അവയവങ്ങള്‍ നിര്‍മിക്കാനുള്ള ജൈവ സാങ്കേതികവിദ്യയും      വ്യാപകമായിക്കൊണ്ടിരിക്കുകയാണ്‌. ഇനി ജഡം അത്യാവശ്യമാണെങ്കില്‍ തന്നെ ഒരു മെഡിക്കല്‍ കോളെജിന്‌ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ ജഡത്തിന്റെ ആവശ്യമേ നേരിടുകയുള്ളൂ. അജ്ഞാത ജഡങ്ങളും ഉപേക്ഷിക്കപ്പെട്ട ജഡങ്ങളും കൊണ്ട്‌ ഈ ആവശ്യം നിറവേറും.
ഏതൊരു മുസ്‌ലിമിന്റെയും മൃതദേഹം കുളിപ്പിച്ച്‌ വസ്‌ത്രത്തില്‍ പൊതിഞ്ഞ്‌ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിച്ച്‌ ഖബ്‌റടക്കണമെന്നാണ്‌ നബി(സ) കല്‌പിച്ചിട്ടുള്ളത്‌. രക്തസാക്ഷികളുടെ മൃതദേഹം കുളിപ്പിക്കലോ മയ്യിത്ത്‌ നമസ്‌കാരമോ കൂടാതെ അവര്‍ ധരിച്ചിരുന്ന വസ്‌ത്രത്തോടെ മറവ്‌ ചെയ്യാനാണ്‌ നബി(സ)യുടെ നിര്‍ദേശം. സമുദ്രമധ്യത്തില്‍ മരിക്കുന്നവരുടെ ജഡം കരയിലെത്തിച്ച്‌ മറവ്‌ ചെയ്യാന്‍ പ്രയാസം നേരിടുന്ന സാഹചര്യത്തില്‍ വെള്ളത്തില്‍ ആഴ്‌ത്തുകയാണ്‌ വേണ്ടത്‌. മൃതദേഹങ്ങളൊക്കെ ജൈവവിഘടനം മുഖേന മണ്ണില്‍ ലയിച്ചുചേരുക എന്നതാണ്‌ പ്രകൃതിപരമായ മാര്‍ഗം. പ്രകൃതിക്കിണങ്ങുന്ന മതവിധി നടപ്പാക്കാതെ മൃതദേഹം രാസവസ്‌തുക്കള്‍ ചേര്‍ത്ത്‌ മെഡിക്കല്‍ വിദ്യാര്‍ഥികകളുടെ മുമ്പിലേക്ക്‌ വിടുന്നത്‌ നിര്‍ബന്ധിത സാഹചര്യത്തില്‍ മാത്രമേ അനുവദനീയമാവുകയുള്ളൂ. ഒരാളുടെ വസ്വിയ്യത്ത്‌ നടപ്പാക്കാന്‍ അയാളുടെ അവകാശികള്‍ ബാധ്യസ്ഥരാകുന്നത്‌ വസ്വിയ്യത്ത്‌ ചെയ്‌ത കാര്യം അല്ലാഹുവിന്റെയോ(സ) നബി(സ)യുടെയോ ആജ്ഞയ്‌ക്ക്‌ വിരുദ്ധമല്ലാതിരിക്കുമ്പോള്‍ മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരുടെയോ മരിച്ചവരുടെയോ അവയവങ്ങളോ ജഡങ്ങളോ വില്‌പനച്ചരക്കാക്കാന്‍ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നത്‌ വിശുദ്ധ ഖുര്‍ആനില്‍ മനുഷ്യന്‌ കല്‌പിച്ചിട്ടുള്ള മഹത്വത്തിന്‌ വിരുദ്ധമാണ്‌.

Followers -NetworkedBlogs-

Followers