ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label വസ്ത്രധാരണം. Show all posts
Showing posts with label വസ്ത്രധാരണം. Show all posts

ഹിജാബ്‌ അടിച്ചേല്‍പിക്കേണ്ടതുണ്ടോ?


ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സ്‌ത്രീകള്‍ അണിഞ്ഞിരുന്ന പര്‍ദയും ബുര്‍ഖയും ആധുനിക സ്‌ത്രീയുടെ മേലും മതനേതാക്കന്മാര്‍ അടിച്ചേല്‌പിക്കുന്നുണ്ടല്ലോ. എന്നാല്‍, അറേബ്യന്‍ പുരുഷന്മാര്‍ അണിയുന്ന വേഷം ഇവിടത്തെ പുരുഷന്മാരുടെ മേല്‍ നിര്‍ബന്ധമാക്കുന്നുമില്ല. അഥവാ, പുരുഷന്മാര്‍ക്ക്‌ ഏതു വേഷവുമാകാം. സ്‌ത്രീകള്‍ക്കാവട്ടെ, ഒരേയൊരു നിശ്ചിത വേഷവും. ഇതുവഴി ഇസ്‌ലാം, പുരുഷമേധാവിത്വത്തിനു കൊടിപിടിക്കുകയല്ലേ ചെയ്യുന്നത്‌?
കെ പി റുമാന (മുതുമല)

ആറാം നൂറ്റാണ്ടിലെ അവിശ്വാസികളായ അറേബ്യന്‍ സ്‌ത്രീകള്‍ പര്‍ദയും ബുര്‍ഖയും അണിഞ്ഞിരുന്നില്ല. പല രൂപത്തിലും അളവിലുമുള്ള വസ്‌ത്രങ്ങളാണ്‌ അവര്‍ ധരിച്ചിരുന്നത്‌. മാര്‍വിടം പോലും തുറന്നിട്ടു നടക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശക്തി ദൗര്‍ബല്യങ്ങളെ സംബന്ധിച്ച്‌ നന്നായി അറിയാവുന്ന ലോകരക്ഷിതാവ്‌ ഇരു വിഭാഗത്തിന്റെയും സര്‍വതോമുഖമായ നന്മയ്‌ക്കു വേണ്ടി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറേബ്യയിലെ സത്യവിശ്വാസികള്‍ അംഗീകരിച്ചതോടെയാണ്‌ ഇസ്‌ലാമിക വേഷത്തിന്റെ കാര്യത്തില്‍ അവര്‍ നിഷ്‌ഠപുലര്‍ത്താന്‍ തുടങ്ങിയത്‌. ഇന്നും യഥാര്‍ഥ വിശ്വാസികള്‍ ഈ നിലപാട്‌ തുടരുകയും ചെയ്യുന്നു. വേഷത്തിലും ഭാവത്തിലും മാന്യത പുലര്‍ത്തണമെന്ന്‌ അല്ലാഹു പുരുഷന്മാരോടും സ്‌ത്രീയോടും ഒരുപോലെ കല്‍പിച്ചിട്ടുണ്ട്‌: ``നീ സത്യവിശ്വാസികളോട്‌, അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെ സംബന്ധിച്ച്‌ സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴികെ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും നീ പറയുക. അവരുടെ കുപ്പായമാറുകള്‍ക്കു മീതെ ശിരോവസ്‌ത്രങ്ങള്‍ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ.'' (വി.ഖു. 24:30,31)

ലൈംഗിക വികാരത്തോടെ അന്യ സ്‌ത്രീ-പുരുഷന്മാര്‍ പരസ്‌പരം നോക്കുന്നത്‌ വിലക്കുകയും അന്യസ്‌ത്രീ-പുരുഷന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ മാന്യതയോടെ ദൃഷ്‌ടി താഴ്‌ത്തണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നേടത്ത്‌ വിശുദ്ധ ഖുര്‍ആന്‍ ലിംഗവിവേചനമൊന്നും കാണിച്ചിട്ടില്ല. ഇതില്‍ പുരുഷ മേധാവിത്വമോ സ്‌ത്രീ മേധാവിത്വമോ ഇല്ല. സദാചാര ഭ്രംശത്തിനുള്ള സാധ്യത ഒഴിവാക്കി ഇരു വിഭാഗത്തിന്റെയും സാന്മാര്‍ഗിക നില ഭദ്രമാക്കണമെന്ന സദുദ്ദേശ്യം മാത്രമേ ഈ നിര്‍ദേശത്തിലുള്ളൂ.

ആധുനിക കാലത്തെന്നപോലെ പ്രാചീനകാലത്തും അറേബ്യയിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന്‌ പുറത്തുപോകുമ്പോള്‍ ഉടുതുണിക്കു പുറമെ കുപ്പായവും തലപ്പാവും ഉള്‍പ്പെടെയുള്ള വേഷമാണ്‌ അണിഞ്ഞിരുന്നത്‌. തലപ്പാവ്‌ അണിയാത്തവരും തലയും കൈകളും പാദങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരുന്നു. അതിനാല്‍ അവരുടെ വസ്‌ത്രധാരണ രീതിയില്‍ മൗലികമായ മാറ്റം വരുത്തേണ്ട ആവശ്യമില്ലാതിരുന്നതിനാലാണ്‌ വിശുദ്ധഖുര്‍ആന്‍ ആ കാര്യം പരാമര്‍ശിക്കാതെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും ധര്‍മനിഷ്‌ഠയ്‌ക്കും ആവശ്യമായ വേഷം നിര്‍ദേശിച്ചത്‌. മാറിടത്തിലെ നിമ്‌നോന്നതികള്‍ വ്യക്തമാകാത്ത വസ്‌ത്രമായിരിക്കണം പുരുഷന്മാര്‍ ധരിക്കേണ്ടത്‌ എന്ന്‌ പടച്ചവന്‍ എന്തുകൊണ്ട്‌ പറഞ്ഞില്ല എന്ന്‌ ചോദ്യകര്‍ത്താവിന്‌ സംശയമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.

ചരിത്രത്തില്‍ രൂപംകൊണ്ട ഭൗതിക നിയമങ്ങളിലൊക്കെ പുരുഷമേധാവിത്വ സ്വഭാവമുണ്ടായിരുന്നു. സ്‌പോര്‍ട്‌സിലും സിനിമയിലുമൊക്കെ സ്‌ത്രീയെക്കൊണ്ട്‌ ഏറ്റവും കുറഞ്ഞ അളവില്‍ വസ്‌ത്രം ധരിപ്പിച്ച്‌ അവളെ വില്‌പനച്ചരക്കാക്കുകയും അവളുടെ സൗന്ദര്യം ആസ്വദിക്കുകയുമാണ്‌ പുരുഷകേസരികള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. എന്നാല്‍ ഒരു സമൂഹത്തിലെ സ്‌ത്രീകള്‍ മുഴുവന്‍ ഇസ്‌ലാമിക വേഷം ധരിച്ചാല്‍ അവരുടെ സൗന്ദര്യം ആസ്വദിക്കാനോ അവരെ വാണിജ്യവത്‌കരിക്കാനോ പുരുഷന്മാര്‍ക്കാര്‍ക്കും സാധിക്കാതെ വരികയാണ്‌ ചെയ്യുക. ഇത്തരമൊരവസ്ഥയ്‌ക്ക്‌ വേണ്ടി പുരുഷമേധാവിത്വവാദികളാരും രംഗത്ത്‌ വരികയില്ലെന്ന്‌ സാമാന്യ യുക്തിബോധമുള്ള ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

പര്‍ദ എന്നോ ബുര്‍ഖ എന്നോ പേരുള്ള വസ്‌ത്രം തന്നെ ധരിക്കണമെന്ന്‌ ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയുന്നതും അംഗലാവണ്യം തെളിയിച്ചു കാണിക്കാത്തതുമായ ഏതുതരം വസ്‌ത്രവും സ്‌ത്രീകള്‍ക്ക്‌ ധരിക്കാവുന്നതാണ്‌. സ്‌ത്രീകളെ അനുകരിക്കുന്നതല്ലാത്തതും മാന്യതയ്‌ക്ക്‌ ഇണങ്ങുന്നതുമായ വേഷം മാത്രമേ ഇസ്‌ലാം പുരുഷന്മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ളൂ. പുരുഷന്മാരെ വശീകരിക്കുന്ന വേഷം ധരിച്ചത്‌ നിമിത്തം സ്‌ത്രീകള്‍ ചൂഷണത്തിനും പീഡനത്തിനും ഇരയായതുപോലെ പുരുഷന്മാര്‍ ലൈംഗിക പീഡനത്തിന്‌ ഇരയാകാറില്ല എന്ന വസ്‌തുത ചോദ്യകര്‍ത്താവിന്‌ അജ്ഞാതമാകാനിടയില്ല. സ്‌ത്രീയുടെ വസ്‌ത്രധാരണത്തില്‍ ഇസ്‌ലാം അല്‌പം കൂടുതല്‍ നിഷ്‌കര്‍ഷ കാണിച്ചതിന്റെ താല്‌പര്യം സ്‌ത്രീകള്‍ക്ക്‌ സുരക്ഷയും വിശുദ്ധിയും ഉറപ്പുവരുത്തുക എന്നതാണ്‌. അവരുടെ മേല്‍ മേധാവിത്വം സ്ഥാപിക്കുകയല്ല.

വസ്‌ത്രവും മുടിയും കെട്ടിവെക്കരുതെന്നോ?

ഇബ്‌നു അബ്ബാസ്‌(റ) പറയുന്നു. ``ഏഴ്‌ അവയവങ്ങള്‍ കൊണ്ട്‌ സുജൂദ്‌ ചെയ്യാന്‍ നബി(സ) കല്‌പിക്കപ്പെട്ടിരിക്കുന്നു. തന്റെ വസ്‌ത്രമോ മുടിയോ തൂങ്ങിക്കിടക്കുന്നത്‌ തടയരുതെന്നും.''
നമസ്‌കരിക്കുമ്പോള്‍ വസ്‌ത്രവും മുടിയും നിവര്‍ത്തിയിടാതെ കെട്ടിയും മടക്കിയും വയ്‌ക്കരുത്‌ എന്നാണോ ഈ ഹദീസിന്റെ താല്‌പര്യം? ഞെരിയാണിക്ക്‌ താഴെ ഇറങ്ങുന്ന വസ്‌ത്രങ്ങള്‍ മടക്കിവെക്കുന്നത്‌ കുറ്റകരമാണെന്നാണോ ഈ ഹദീസ്‌ പഠിപ്പിക്കുന്നത്‌?
എം അബ്‌ദുര്‍റഹ്‌മാന്‍ കോഴിക്കോട്‌

ഈ ഹദീസിലുള്ളത്‌ സുജൂദിന്‌ മാത്രം ബാധകമാകമായിട്ടുള്ള നിര്‍ദേശമാണ്‌. സുജൂദില്‍ നെറ്റിവെക്കുമ്പോള്‍ തലയിലുള്ള തട്ടം, നീണ്ട മുടി എന്നിവ നിലത്ത്‌ തട്ടാത്ത വിധം മടക്കിവെക്കുകയോ വകഞ്ഞുമാറ്റുകയോ ചെയ്യരുതെന്നാണ്‌ നിര്‍ദേശം. അതുപോലെ തന്നെ കുപ്പായക്കൈ കയറ്റിയോ മടക്കിയോ വെക്കരുതെന്നും. അല്ലാഹുവിന്റെ മുമ്പില്‍ പരമമായ താഴ്‌മ കാണിക്കുകയാണല്ലോ സുജൂദിന്റെ താല്‌പര്യം. ആ താഴ്‌മയില്‍ വസത്രവും മുടിയുമെല്ലാം പങ്കുവഹിച്ചുകൊള്ളട്ടെ എന്നാണ്‌ നബി(സ) പഠിപ്പിച്ചത്‌. വസ്‌ത്രം നെരിയാണിയെക്കാള്‍ താഴോട്ട്‌ ഇറങ്ങിനില്‌ക്കരുത്‌ എന്നത്‌ എല്ലാ സമയത്തേക്കും ബാധകമായ വിലക്കാണ്‌. നമസ്‌കാര വേളയില്‍ ആ വിലക്ക്‌ കുറേക്കൂടെ ഗൗരവമുള്ളതാണ്‌. അതുകൊണ്ട്‌ മത നിഷ്‌ഠയുള്ളവര്‍ പാന്റ്‌സ്‌ നെരിയാണിവരെ മാത്രം ഇറക്കമുള്ള നിലയില്‍ തുന്നിക്കുകയാണ്‌ ചെയ്യേണ്ടത്‌. തുന്നിയപ്പോള്‍ ഇറക്കം കൂടിപ്പോയിട്ടുണ്ടെങ്കില്‍ മടക്കിവെക്കുകതന്നെ വേണം; നമസ്‌കാരത്തിലും അല്ലാത്തപ്പോഴും. എന്നാല്‍ നെരിയാണിവരെ ഇറക്കമുള്ള വസ്‌ത്രം സുജൂദിന്നിടയില്‍ താഴോട്ട്‌ ഇറങ്ങുകയോ നിലത്ത്‌ തട്ടുകയോ ചെയ്യുന്നതില്‍ കുഴപ്പമില്ല. അങ്ങനെ താഴോട്ടിറങ്ങാതിരിക്കാന്‍ പ്രത്യേകമായി മടക്കുകയോ കൈകൊണ്ട്‌ തടുക്കുകയോ ചെയ്യരുത്‌ എന്നതും ഹദീസിന്റെ താല്‌പര്യമാകുന്നു.

പുരുഷനും ബുര്‍ഖയോ?

അന്യപുരുഷനെ അന്യസ്‌ത്രീ നോക്കുന്നതും അന്യസ്‌ത്രീയെ അന്യ പുരുഷന്‍ നോക്കുന്നതും ഹറാമാണല്ലോ. ഔറത്ത്‌ മറക്കാന്‍ സ്‌ത്രീകള്‍ ബുര്‍ഖ ധരിക്കുന്നുമുണ്ട്‌. എന്നാല്‍ അന്യസ്‌ത്രീകള്‍ പുരുഷനെ കാണാതിരിക്കാന്‍ പുരുഷനും ബുര്‍ഖ ധരിക്കേണ്ടതല്ലേ?


മുഹമ്മദ്‌ ഹനീഫ, കൊടിഞ്ഞി.





ദൃഷ്‌ടികള്‍ താഴ്‌ത്താന്‍ അഥവാ മോഹത്തോടെയുള്ള നോട്ടം ഒഴിവാക്കാന്‍ വിശുദ്ധഖുര്‍ആനില്‍ ആദ്യമായി കല്‌പിച്ചിട്ടുള്ളത്‌ പുരുഷന്മാരോടാണ്‌; പിന്നീട്‌ സ്‌ത്രീകളോടും. ``നീ സത്യവിശ്വാസികളോട്‌ അവരുടെ ദൃഷ്‌ടികള്‍ താഴ്‌ത്താനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കാനും പറയുക. അതാണ്‌ അവര്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്‌മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തു സൂക്ഷിക്കുവാനും അവരുടെ ഭംഗിയില്‍ നിന്ന്‌ പ്രത്യക്ഷമായതൊഴിച്ച്‌ മറ്റൊന്നും വെളിപ്പെടുത്താതിരിക്കാനും പറയുക.'' (24:30,31) പലരും ആരോപിക്കുന്നതുപോലെ ഇസ്‌ലാം പുരുഷമേധാവിത്വത്തിന്റെ മതമാണെങ്കില്‍ ആദ്യമായി പുരുഷന്മാരുടെ നോട്ടത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ സാധ്യതയില്ല.


പുരുഷന്മാര്‍ ഗോപ്യഭാഗങ്ങള്‍ മറയുന്ന മാന്യമായ വസ്‌ത്രം ധരിക്കണമെന്ന്‌ തന്നെയാണ്‌ അല്ലാഹുവും റസൂലും(സ) പഠിപ്പിച്ചിട്ടുള്ളത്‌. സ്‌ത്രീകള്‍ മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ഭാഗങ്ങള്‍ മുഴുവന്‍ മറയുന്ന വസ്‌ത്രം ധരിക്കണമെന്ന്‌ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുള്ളത്‌ അവരുടെ തെന്ന സുരക്ഷിതത്വത്തിനുവേണ്ടിയാണ്‌. വിശുദ്ധഖുര്‍ആനില്‍ അല്ലാഹു പറയുന്നത്‌ നോക്കുക: ``നബിയേ, നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്‌ത്രീകളോടും തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ്‌ ഏറ്റവും അനുയോജ്യമായത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (33:59)


അംഗലാവണ്യം തുറന്നു കാണിക്കുന്ന വസ്‌ത്രധാരണം സ്‌ത്രീകള്‍ ലൈംഗികകൈയേറ്റത്തിന്‌ ഇരയാകാന്‍ ഒരു പ്രധാനകാരണമാണെന്ന്‌ പല സാമൂഹ്യശാസ്‌ത്രജ്ഞരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. പുരുഷന്മാര്‍ ഏത്‌ തരത്തിലുള്ള വസ്‌ത്രം ധരിച്ചാലും സ്‌ത്രീകള്‍ അവരുടെ നേരെ ലൈംഗികകൈയേറ്റം നടത്തുന്നില്ല എന്നത്‌ അനിഷേധ്യ സത്യമാണ്‌. ലൈംഗികപീഡനത്തിന്‌ ഇരയാകുന്ന സ്‌ത്രീകള്‍ വര്‍ണനാതീതമായ കഷ്‌ടതകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍, അവര്‍ വേഷത്തിലും വാക്കിലും നോക്കിലും സൂക്ഷ്‌മത പുലര്‍ത്തണമെന്ന്‌ അല്ലാഹു അനുശാസിച്ചത്‌ പക്വമതികള്‍ക്കൊക്കെ യുക്തിസഹമെന്ന്‌ ബോധ്യപ്പെടും. യാഥാര്‍ഥ്യ ബോധമില്ലാത്തവര്‍ മാത്രമേ അനാവശ്യ സംശയങ്ങളുമായി തര്‍ക്കിക്കാന്‍ വരൂ.

Followers -NetworkedBlogs-

Followers