ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label അന്ധവിശ്വാസം. Show all posts
Showing posts with label അന്ധവിശ്വാസം. Show all posts

ഓണവും സ്വാതന്ത്ര്യദിനവും


ഓണത്തിന്‌ പിന്നില്‍ പല ഐതിഹ്യങ്ങളുണ്ടെങ്കിലും ഓണം ഒരു മതാഘോഷമല്ലല്ലോ. ആദ്യകാലം മുതല്‍ ശാന്തിയുടെയും സമാധാനത്തിന്റെയും പരസ്‌പരസൗഹാര്‍ദത്തിന്റെയും പ്രതീകമായി ജാതി മതഭേദമന്യെ കേരളീയര്‍ ആഘോഷിക്കുന്ന ഒരു ദേശീയ ആഘോഷമാണിത്‌. അതുകൊണ്ടുതന്നെ ഒരു ദേശത്തിന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങളിലും റിപ്പബ്ലിക്‌ ദിനങ്ങളിലും പങ്കെടുക്കുന്നത്‌ ആ ദേശത്തെ മുസ്‌ലിമിന്‌ കുറ്റകരമല്ലെങ്കില്‍ അവന്‌ സ്വന്തം ദേശത്തിന്റെ ആഘോഷം എന്ന നിലക്ക്‌ മറ്റുള്ളവരുമായി ശാന്തിയും സമാധാനവും പരസ്‌പരസൗഹാര്‍ദവും പങ്കിടുക എന്ന ഉദ്ദേശ്യത്തോടെ ഇസ്‌ലാമിക സംസ്‌കാരത്തെ കളങ്കപ്പെടുത്താത്ത രീതിയില്‍ ഓണം ആഘോഷിക്കുന്നതില്‍ തെറ്റുണ്ടോ?


എം അന്‍വര്‍ സാദത്ത്‌-ഇടുക്കി




ഐതിഹ്യങ്ങളിലെ നായകന്മാരായ മഹാബലിക്കും മറ്റും ആരാധന അര്‍പ്പിക്കുക എന്നത്‌ ഓണാഘോഷത്തിന്റെ ഒരു പ്രധാന ഭാഗമാകുന്നു. ഓണത്തിന്റെ ആരാധനാമൂര്‍ത്തിയെ പല വീടുകള്‍ക്ക്‌ മുമ്പിലും പ്രതിഷ്‌ഠിച്ചത്‌ ചോദ്യകര്‍ത്താവും കണ്ടിട്ടുണ്ടാകുമെന്ന്‌ കരുതുന്നു. ഹൈന്ദവ സംസ്‌കാരത്തിന്റെ ഭാഗമായിട്ടുള്ള വീരാരാധനാ ഉത്സവങ്ങളെ ദേശീയതയുടെ പര്യായങ്ങളെന്നോണം അവതരിപ്പിക്കാനുള്ള ശ്രമം തല്‍പരകക്ഷികള്‍ ഏറെക്കാലമായി നടത്തിവരികയാണ്‌. അതിന്റെ ഭാഗമാണ്‌ ഓണം ദേശീയാഘോഷമാക്കല്‍. മുസ്‌ലിംകളെയും മറ്റു ന്യൂനപക്ഷമതവിഭാഗങ്ങളെയും ഭൂരിപക്ഷത്തിന്റെ സംസ്‌കാരത്തില്‍ ലയിപ്പിക്കാനുള്ള ശ്രമത്തോട്‌ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വ്യതിരിക്തതയെ സംബന്ധിച്ച്‌ ബോധമുള്ള മുസ്‌ലിംകള്‍ സഹകരിക്കാവുന്നതല്ല.





അനസി(റ)ല്‍ നിന്ന്‌ അബൂദാവൂദും നസാഈയും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസ്‌ നോക്കുക: ``റസൂല്‍(സ) മദീനയില്‍ ചെന്നപ്പോള്‍ അവിടത്തുകാര്‍ക്ക്‌ അവര്‍ കളിച്ചുല്ലസിക്കുന്ന രണ്ട്‌ ആഘോഷ ദിവസങ്ങളുണ്ടായിരുന്നു. അവരോട്‌ റസൂല്‍(സ) പറഞ്ഞു: ആ രണ്ടു ദിവസങ്ങള്‍ക്കു പകരം അവയെക്കാള്‍ ഉത്തമമായ രണ്ട്‌ സുദിനങ്ങള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ നല്‌കിയിരിക്കുന്നു. ഈദുല്‍ അദ്വ്‌ഹാ, ഈദുല്‍ ഫിത്വ്‌ര്‍ എന്നീ രണ്ടു പെരുന്നാളുകളത്രെ അവ.'' ഇതിന്‌ ശേഷം മദീനയിലെ ഇതര മതക്കാരുടെ ആഘോഷങ്ങളിലൊന്നും നബി(സ)യോ അനുചരന്മാരോ പങ്കെടുത്തിട്ടില്ല. എന്നാല്‍ ഓണദിവസത്തില്‍ ബഹുദൈവാരാധനാപരമല്ലാത്തതും ഇസ്‌ലാമില്‍ നിഷിദ്ധമല്ലാത്തതുമായ കാര്യങ്ങളില്‍ അമുസ്‌ലിംകളുമായി സഹകരിക്കുന്നതിന്‌ മതപരമായ വിലക്കൊന്നുമില്ല.





ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തില്‍ നിന്ന്‌ ഇന്ത്യയ്‌ക്ക്‌ മോചനം ലഭിച്ച സ്വാതന്ത്ര്യദിനവും ഇന്ത്യ പൂര്‍ണ സ്വയാധികാര രാഷ്‌ട്രമായ റിപ്പബ്ലിക്‌ ദിനവും ബഹുദൈവാരാധനാപരമായ ആഘോഷദിവസങ്ങളല്ല. ഈ ദിനങ്ങളില്‍ സാക്ഷാല്‍കരിക്കപ്പെട്ട രാഷ്‌ട്രീയ നേട്ടങ്ങള്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ്‌. അതിനാല്‍ ഓണത്തെ ഈ ദിനങ്ങളുമായി തുലനംചെയ്യുന്നത്‌ ശരിയല്ല.

വിധിവിലക്കുകള്‍ പാലിക്കല്‍ മാത്രമോ വിശ്വാസത്തിന്റെ താല്‍പര്യം?


തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെയാണ്‌ മിക്കപ്പോഴും മനുഷ്യര്‍ തെറ്റുചെയ്യുന്നത്‌. മറ്റൊരവസരത്തില്‍ പശ്ചാത്തപിക്കുന്നതും ഇതേ മനസ്സുതന്നെ. അല്ലാഹു കല്‌പിച്ചു എന്നുള്ളതുകൊണ്ടു മാത്രമാണ്‌ ഞാനിന്നതു പ്രവര്‍ത്തിക്കുന്നത്‌. അവന്‍ വിലക്കി എന്ന കാരണത്താലാണ്‌ ഇന്നത്‌ ചെയ്യാതിരിക്കുന്നത്‌. ഇത്തരമൊരു കല്‌പനയില്ലായിരുന്നുവെങ്കില്‍ തെറ്റും ശരിയും നോക്കാതെ തോന്നിയതു പ്രവര്‍ത്തിക്കുമായിരുന്നു എന്നിങ്ങനെയൊക്കെയാണ്‌ ഒരാളുടെ വിശ്വാസത്തിന്റെ രൂപമെങ്കില്‍ അത്‌ ആത്മാര്‍ഥമായ ഈമാനാണോ? മനുഷ്യന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ചിന്തിക്കുമ്പോള്‍ ഇതുതന്നെയാണോ ശരിയായത്?

തബസ്സും മഞ്ചേരി

നമ്മളൊക്കെ അല്ലാഹുവിന്റെ ദാസന്മാരാണ്‌. അതിനാല്‍ അവന്‍ കല്‌പിച്ചാല്‍ അനുസരിക്കാനും വിലക്കിയാല്‍ വര്‍ജിക്കാനും നാം ബാധ്യസ്ഥരാണ്‌. അടിയന്മാര്‍ അത്യുന്നതനായ യജമാനന്‌ കീഴ്‌പ്പെട്ടു ജീവിക്കുകയാണ്‌ വേണ്ടത്‌. ഇത്‌ വിധേയത്വത്തിന്റെ തലം. അല്ലാഹു പരമമായ കാരുണ്യവും അത്യധികമായ സ്‌നേഹവും ഉള്ളവനാണ്‌. നമ്മോടുള്ള അവന്റെ കാരുണ്യവും സ്‌നേഹവും നിമിത്തമാണ്‌ നമുക്ക്‌ യഥാര്‍ഥത്തില്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ അവന്‍ കല്‌പിക്കുകയും നമുക്ക്‌ ദോഷകരമായ കാര്യങ്ങള്‍ ചെയ്യരുതെന്ന്‌ വിലക്കുകയും ചെയ്യുന്നത്‌. ``നിങ്ങള്‍ പിഴച്ചുപോകുമെന്ന്‌ കരുതി അല്ലാഹു നിങ്ങള്‍ക്ക്‌ കാര്യങ്ങള്‍ വിവരിച്ചുതരുന്നു. അല്ലാഹു ഏത്‌ കാര്യത്തെക്കുറിച്ചും അറിവുള്ളവനാകുന്നു'' (വി.ഖു 4:176). അല്ലാഹു നിയോഗിച്ച പ്രവാചകനെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: ``അവരോട്‌ അദ്ദേഹം സദാചാരം കല്‌പിക്കുകയും ദുരാചാരങ്ങളില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്‌തുക്കള്‍ അവര്‍ക്ക്‌ അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്‌തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു'' (വി.ഖു 7:157). അല്ലാഹുവിന്റെ സ്‌നേഹപൂര്‍ണമായ മാര്‍ഗദര്‍ശനത്തെ മാനിച്ച്‌ അവന്റെ വിധിവിലക്കുകള്‍ പാലിക്കലാണ്‌ സൂക്ഷ്‌മതയുടെയും കൃതജ്ഞതയുടെയും തലം.

മനുഷ്യമനസ്സിന്റെ വ്യത്യസ്‌തമായ അവസ്ഥകള്‍ ഖുര്‍ആനില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. ``ഞാന്‍ എന്റെ മനസ്സിനെ കുറ്റത്തില്‍ നിന്ന്‌ ഒഴിവാക്കുന്നില്ല. തീര്‍ച്ചയായും മനസ്സ്‌ ദുഷ്‌പ്രവൃത്തിക്ക്‌ ഏറെ പ്രേരിപ്പിക്കുന്നത്‌ തന്നെയാകുന്നു. എന്റെ രക്ഷിതാവിന്റെ കരുണ ലഭിച്ച മനസ്സൊഴികെ'' (വി.ഖു 12:53). ``കുറ്റപ്പെടുത്തുന്ന മനസ്സിനെക്കൊണ്ടും ഞാന്‍ സത്യം ചെയ്‌തുപറയുന്നു'' (വി.ഖു 75:2). ``ശ്രദ്ധിക്കുക: അല്ലാഹുവെ കുറിച്ചുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌'' (വി.ഖു 13:28). പല പരീക്ഷണങ്ങളിലൂടെ മനുഷ്യനെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കും നയിക്കുന്നതിനു വേണ്ടിയാണ്‌ അല്ലാഹു മനുഷ്യമനസ്സിന്‌ അവസ്ഥാന്തരങ്ങള്‍ ഏര്‍പ്പെടുത്തിയത്‌.

ഏറ്റവും മഹത്തായ പുണ്യകര്‍മം തിരുകേശം സൂക്ഷിക്കലോ?

ഭൂലോകത്ത്‌ വെച്ച്‌ മനുഷ്യന്‌ ചെയ്യാനുള്ള ഏറ്റവും മഹത്തായ സല്‍കര്‍മം തിരുകേശം സൂക്ഷിക്കലാണെന്ന്‌ ആസിം പറഞ്ഞതായി ഒരു ഹദീസ്‌ ബുഖാരിയിലുണ്ടെന്ന്‌ ഒരു ബോര്‍ഡില്‍ എഴുതിക്കണ്ടു. ഇത്‌ സത്യമാണോ?

സാലിം കോഴിക്കോട്‌

ഖുര്‍ആനില്‍ അങ്ങനെയുണ്ടെന്ന്‌ പുരോഹിതന്മാര്‍ ബോര്‍ഡെഴുതി വെച്ചില്ലല്ലോ എന്ന്‌ നമുക്ക്‌ സമാശ്വസിക്കാം. ആസിം എന്നു പേരുള്ള ധാരാളം പേരുണ്ടാകാം. ഏതെങ്കിലുമൊരു ആസിം ഒരഭിപ്രായം പറഞ്ഞാല്‍ അതിന്‌ ഹദീസ്‌ എന്ന്‌ പേരു പറയാവുന്നതല്ല. അത്‌ ഇസ്‌ലാമില്‍ പ്രമാണവുമല്ല. മുഹമ്മദ്‌ നബി(സ) ഒരു കാര്യം പറയുകയോ പ്രവര്‍ത്തിക്കുകയോ അംഗീകരിക്കുകയോ ചെയ്‌തതായി വിശ്വസ്‌തര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനാണ്‌ ഹദീസ്‌ എന്ന്‌ പറയുന്നത്‌. `എന്റെ മുടി സൂക്ഷിക്കലാണ്‌ ഏറ്റവും മഹത്തായ സല്‍കര്‍മം' എന്ന്‌ നബി(സ) പറഞ്ഞതായി ബുഖാരിയോ മറ്റു പ്രാമാണികരായ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കളോ രേഖപ്പെടുത്തിയിട്ടില്ല. ഇമാം ബുഖാരി പ്രാമാണികമായ ഹദീസുകള്‍ ക്രോഡീകരിച്ച സഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തിനാണ്‌ മുസ്‌ലിം ലോകം പ്രാമാണികത കല്‌പിക്കുന്നത്‌. ആ ഗ്രന്ഥത്തില്‍ ഇങ്ങനെയൊരു ഹദീസില്ല. ബുഖാരി പറഞ്ഞുവെന്ന്‌ ആരെങ്കിലും എവിടെയങ്കിലും എഴുതിവെച്ചാല്‍ അത്‌ ഇസ്‌ലാമിക പ്രമാണമാവുകയില്ല. മുഹമ്മദ്‌ നബി(സ) നമസ്‌കരിച്ച പള്ളികളിലൊന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ തിരുകേശം സൂക്ഷിക്കുകയോ പ്രതിഷ്‌ഠിക്കുകയോ ചെയ്‌തിട്ടില്ല എന്നതു തന്നെ തിരുകേശപ്പള്ളി സംരംഭം അനിസ്‌ലാമികമാണെന്നതിന്‌ മതിയായ തെളിവാകുന്നു.

മുടി പ്രവാചകന്റേതാണെന്ന്‌ ഉറപ്പുണ്ടെങ്കില്‍?


പ്രവാചകകേശത്തെക്കുറിച്ച്‌ നടക്കുന്ന ചര്‍ച്ചകളില്‍ മിക്കപ്പോഴും അതിന്റെ ആധികാരികത മാത്രമാണ്‌ ചര്‍ച്ചയാവുന്നത്‌. ആ മുടി പ്രവാചകന്റേതാണെന്നതിന്‌ തെളിവില്ല എന്ന രൂപത്തില്‍. എന്നാല്‍, അത്‌ പ്രവാചകന്റേതാണ്‌ എന്ന്‌ ഉറപ്പാണെങ്കില്‍ അതുമുഖേന ബര്‍കത്തെടുക്കുന്നതിന്‌ വിലക്കുണ്ടോ? നബിയുടെ ഉമിനീരും മറ്റും പലപ്പോഴും പല നിലയ്‌ക്കുള്ള ബര്‍കത്തുകള്‍ക്ക്‌ ഹേതുവായിട്ടുള്ളത്‌ ഹദീസുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ടല്ലോ.
അമീന്‍ ചേന്നര, തിരൂര്‍
ഇത്‌ സംബന്ധമായി വിശദമായ ലേഖനങ്ങള്‍ ഇതിനകം ശബാബില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. രണ്ടു കാര്യങ്ങള്‍ മാത്രമേ ഈ വിഷയകമായി ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ. 

ഒന്ന്‌: അല്ലാഹുവിന്‌ മാത്രമേ ബര്‍കത്ത്‌ അഥവാ അനുഗ്രഹം നല്‌കാന്‍ കഴിവുള്ളൂ. മറ്റുള്ളവര്‍ക്കോ മറ്റു വസ്‌തുക്കള്‍ക്കോ `അനുഗ്രഹദാതാവ്‌' ആകാന്‍ കഴിയില്ല. അത്തഹിയ്യാത്തിന്നു ശേഷമുള്ള സ്വലാത്തില്‍ നമ്മളൊക്കെ ചൊല്ലുന്നത്‌ അല്ലാഹുമ്മ ബാരിക്‌ അലാമുഹമ്മദ്‌ (അല്ലാഹുവേ, മുഹമ്മദ്‌ നബിയുടെ മേല്‍ നീ അനുഗ്രഹം ചൊരിയണമേ) എന്നാണല്ലോ നബി(സ)ക്കോ അദ്ദേഹത്തിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തിനോ സ്വന്തം നിലയില്‍ ബര്‍കത്ത്‌ നല്‌കാനുള്ള കഴിവുണ്ടെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കേണ്ട ആവശ്യമില്ലല്ലോ. അല്ലാഹു ഇഷ്‌ടപ്പെടുന്ന ഏത്‌ കാര്യം മുഖേനയും അവന്റെ അനുഗ്രഹം നമുക്ക്‌ ലഭിച്ചേക്കാം. അതിനായി അവനോട്‌ പ്രാര്‍ഥിക്കുകയും ചെയ്യാം. നബി(സ)യെ സ്‌നേഹിക്കുന്നതും അദ്ദേഹത്തിന്റെ ജീവിതമാതൃക പിന്തുടരുന്നതും അല്ലാഹു ഇഷ്‌ടപ്പെടുമെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ വ്യക്തമാകുന്നു. അതിനാല്‍ അത്‌ മുഖേന അല്ലാഹുവിന്റെ ബര്‍കത്ത്‌ നമുക്ക്‌ ലഭിക്കുമെന്ന്‌ പ്രതീക്ഷിക്കാം. നബി(സ)യെ സ്‌നേഹിക്കേണ്ടത്‌ എങ്ങനെയെന്ന്‌ വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളും പ്രാമാണികമായ ഹദീസുകളും ഉണ്ട്‌. അതിലൊന്നും അദ്ദേഹത്തിന്റെ മുടിയിട്ട വെള്ളം കുടിക്കുകയോ ശരീരത്തില്‍ പുരട്ടുകയോ ചെയ്‌തുകൊണ്ടാണ്‌ സ്‌നേഹം പ്രകടിപ്പിക്കേണ്ടതെന്ന്‌ പറഞ്ഞിട്ടില്ല.

രണ്ട്: നബി(സ)യെ സ്വന്തത്തേക്കാളേറെ സ്‌നേഹിച്ചവരായിരുന്നു സ്വഹാബികൾ; വിശിഷ്യാ സച്ചരിതരായ ഖലീഫമാർ‍. അവരാരും അദ്ദേഹത്തിന്റെ മുടിയിഴകളെ സ്‌നേഹപ്രകടനത്തിനുള്ള ഉപാധിയോ ഉപകരണമോ വരുമാനമാര്‍ഗമോ ആക്കിയിട്ടില്ല. അവരാരും മുടിപ്പള്ളികള്‍ ഉണ്ടാക്കിയിട്ടില്ല. നബി(സ) ധാരാളമായി നമസ്‌കരിച്ച മക്കയിലെ മസ്‌ജിദുല്‍ ഹറമിലോ മദീനയിലെ മസ്‌ജിദുന്നബവിയിലോ മഹാന്മാരായ ഖലീഫമാര്‍ ഒരിക്കലും തിരുകേശം പ്രതിഷ്‌ഠിച്ചിട്ടില്ല. ഹജ്ജിനും ഉംറയ്‌ക്കും സിയാറത്തിനും വരുന്ന ദശലക്ഷക്കണക്കിലാളുകള്‍ക്ക്‌ ഓരോ മുടിവെള്ളക്കുപ്പി വില്‌ക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നെങ്കില്‍ ഭരണാധികാരികള്‍ക്കും ഇമാമുകള്‍ക്കും കോടാനുകോടി ദിര്‍ഹമുകളും ദീനാറുകളും സമ്പാദിക്കാമായിരുന്നു. വികസന പദ്ധതികള്‍ക്ക്‌ ആ പണം ഉപയോഗപ്പെടുത്താനുള്ള വിപുലമായ സാധ്യതയുണ്ടായിരുന്നു. ഇക്കാലം വരെയും മുസ്‌ലിം സമൂഹത്തിന്റെ സാരഥികള്‍ അങ്ങനെയൊരു കേശചൂഷണത്തിന്‌ മുതിരാതിരുന്നത്‌ അത്‌ ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ ബോധ്യമുണ്ടായതുകൊണ്ടാണ്‌. സച്ചരിതരായ നാലു ഖലീഫമാരുടെ കാലത്തും അവര്‍ക്ക്‌ ശേഷം അധികാരത്തില്‍ വന്ന ബനൂഉമയ്യാ-അബ്ബാസിയാ ഖിലാഫത്തുകളുടെ കാലത്തും ബസറ, കൂഫ, ബഗ്‌ദാദ്‌, ഡമസ്‌കസ്‌ തുടങ്ങിയ നഗരങ്ങളിലും മറ്റും ധാരാളം പള്ളികള്‍ സ്ഥാപിക്കപ്പെടുകയുണ്ടായി. അവിടെയൊന്നും മുടി പ്രതിഷ്‌ഠയോ മുടിവെള്ള വില്‌പനയോ നടന്നിട്ടില്ല.

കന്നിമൂല


നിര്‍മാണത്തിലിരിക്കുന്ന എന്റെ വീടിന്റെ കന്നിമൂല എന്ന പ്രത്യേക ഭാഗത്ത്‌ മാലിന്യക്കുഴി എടുക്കാന്‍ പണിക്കാര്‍ തയ്യാറാവുന്നില്ല. കന്നിമൂലയ്‌ക്ക്‌ ഇസ്‌ലാമിക പ്രമാണവുമായി എന്തെങ്കിലും ബന്ധമുണ്ടോ?
എന്‍ എച്ച്‌ കല്ലുരുട്ടി

ഇസ്‌ലാമിക ദൃഷ്‌ട്യാ എല്ലാ മൂലയും അല്ലാഹുവിന്റെ ഭൂമിയുടെ ഭാഗമാണ്‌. കന്നിമൂലയില്‍ മാലിന്യക്കുഴി ഉണ്ടാക്കിയാല്‍ അല്ലാഹു ശിക്ഷിക്കുമെന്ന്‌ അല്ലാഹുവോ റസൂലോ(സ) പറഞ്ഞിട്ടില്ല. മറ്റാരെങ്കിലും അഭൗതികമായ ശിക്ഷയോ ഉപദ്രവമോ ഏല്‌പിക്കുമെന്ന്‌ വിശ്വസിക്കുന്നത്‌ ഏകദൈവവിശ്വാസത്തിന്‌ തികച്ചും വിരുദ്ധമാണ്‌. നിങ്ങളുടെ പണിക്കാര്‍ക്ക്‌ ഈ വിഷയത്തില്‍ വല്ല ഭയവും ഉണ്ടെങ്കില്‍ ഭയമില്ലാത്ത വല്ലവരെയും വിളിച്ചു പണിയെടുപ്പിക്കുക.
മാലിന്യക്കുഴിയുണ്ടാക്കുമ്പോള്‍ പരിഗണിക്കേണ്ട പ്രധാന വിഷയം സ്വന്തം കിണറിലെയോ അയല്‍ക്കാരുടെ കിണറിലെയോ വെള്ളം അതു നിമിത്തം മലിനമായിത്തീരുമോ എന്നതാണ്‌. അങ്ങനെ സംഭവിക്കാന്‍ ഇടയാകുന്ന വിധത്തില്‍ മാലിന്യക്കുഴി ഉണ്ടാക്കരുത്‌. കുഴി നിറഞ്ഞൊഴുകി ദുര്‍ഗന്ധം കൊണ്ട്‌ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. വിശിഷ്യാ കുഴി വീട്ടിന്റെ മുന്‍ഭാഗത്താണെങ്കില്‍.

സിഹ്‌ര്‍ എന്തുകൊണ്ട് വിരോധിച്ചു?

'സിഹ്‌റിനെ ഇസ്‌ലാം മഹാപാപമായി പരിഗണിക്കുന്നു. അതിനെ നിഷിദ്ധമായി കാണുന്നു. സിഹ്‌ര്‍ ഫലിക്കുമെന്നും, അതിന്‍ യാഥാര്‍ഥ്യമുണ്ടെന്നും ഇത് വ്യക്തമാക്കുന്നില്ലേ?'

അടിസ്ഥാനരഹിതമായ ഒരു ദുര്‍ബല പുല്‍ക്കൊടി മാത്രമാണിത്. ഇസ്‌ലാം ഏറ്റവും വലിയ മഹാപാപമായി കാണുന്നത് ശിര്‍ക്കിനെയാണ്. ഇതുകൊണ്ട് ഇവര്‍ ശിര്‍ക്കിന്‍ യാഥാര്‍ഥ്യമുണ്ടെന്ന് പറയുമോ? യഥാര്‍ഥത്തില്‍ യാഥാര്‍ഥ്യമുള്ളത് ഏകദൈവത്തിന്‍ മാത്രമാകുന്നു. എന്നാല്‍ മനുഷ്യന്റെ വിശ്വാസത്തില്‍ ബഹുദൈവങ്ങളുണ്ട്. അവന്റെ പ്രവൃത്തിയില്‍ ബഹുദൈവാരാധനയുമുണ്ട്. അതിനാല്‍ ഇസ്‌ലാം ഈ മിഥ്യാ സങ്കല്‍പത്തെ മഹാപാപമായി കാണുകയും വിരോധിക്കുകയും ചെയ്തു. ഇതുപോലെ തന്നെയാണ് സിഹ്‌റിന്റെ അവസ്ഥയും. മനുഷ്യന്റെ വികലമായ വിശ്വാസത്തില്‍ കൂടോത്രമുണ്ട്. പ്രവൃത്തിയിലും ഉണ്ട്. ദുര്‍ബലവിശ്വാസികള്‍ക്ക് ഇത് ഫലിക്കുകയും ചെയ്യും. അവരെ സിഹ്‌ര്‍ കൊണ്ട് ഉപദ്രവിക്കാനും സാധിക്കും. ഇതൊരു മഹാവഞ്ചനയും ചതിയുമാണ്. മനുഷ്യന്റെ വിശ്വാസത്തെ ചൂഷണം ചെയ്യലുമാണ്. "അദൃശ്യകാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ; അഭൌതിക മാര്‍ഗത്തിലൂടെ അല്ലാഹുവിനെ മാത്രമെ ഭയപ്പെടാന്‍ പാടുള്ളൂ" മുതലായ ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ മായം ചേര്‍ക്കലാണത്. അനര്‍ഹമായ നിലക്കും അടിസ്ഥാനരഹിതമായ നിലക്കും മറ്റുള്ളവരുടെ ധനം ഭക്ഷിക്കലാണ്. ഇവയെല്ലാമാണ് സിഹ്‌റിനെ ഇസ്‌ലാം മഹാപാപമായി കണക്കാക്കാന്‍ കാരണം‌. ബുദ്ധി ഉപയോഗിക്കുവാന്‍ പാടില്ലെന്നു പറയുന്ന പുരോഹിതന്മാര്‍ക്ക് ഇതൊന്നും ഗ്രഹിക്കുവാന്‍ സാധ്യമല്ല. അല്ലാഹു പറയുന്നു: "നീ പറയുക: ഇതാണ് എന്റെ മാര്‍ഗം. ഞാന്‍ അല്ലാഹുവിലേക്ക് വ്യക്തമായ തെളിവോടെ ക്ഷണിക്കുന്നു. ഞാനും എന്നെ പിന്‍പറ്റിയവരും." (വിശുദ്ധ ക്വുര്‍ആന്‍. 12:108) വ്യക്തമായ തെളിവുകള്‍ എന്നതിനെ ഇബ്‌നുകസീര്‍ വ്യാഖ്യാനിക്കുന്നത് കാണുക:"ഭുദ്ധിപരവും ശറഇയ്യുമായ തെളിവുകള്‍ കൊണ്ട്." (ഇബ്‌നുകസീര്‍ 2644) അല്ലാഹു പറയുന്നു: " ബുദ്ധി ഉപയോഗിക്കാത്തവരുടെമേല്‍ അവന്‍ (അല്ലാഹു) മ്ളേച്ഛത വരുത്തി വെക്കുന്നതാണ്." (വി. ക്വു. 10:100) വിശ്വാസ പരമായും കര്‍മ്മപരമായും സര്‍വമ്ളേച്ഛതയും ബാധിക്കുക ബുദ്ധി ഉപയോഗിക്കാത്ത സ്ത്രീ-പുരുഷന്മാരെയാണെന്ന് അല്ലാഹു ഇവിടെ പ്രഖ്യാപിക്കുന്നു. ജാബിര്‍ (റ) നിവേദനം: നബി(സ്വ) അരുളി: മനുഷ്യന്റെ നിലനില്പ് അവന്റെ ബുദ്ധിയാണ്. ബുദ്ധിയില്ലാത്തവന് മതവും ഇല്ല." (ബൈഹഖി, 4644) പരിശുദ്ധ ക്വുര്‍ആനില്‍ ധാരാളം സൂക്തങ്ങള്‍ ഈ ആശയത്തെ ബലപ്പെടുത്തുന്നു.



കൂടുതല്‍ അറിയാന്‍ താത്പര്യമുള്ളവര്‍, 'യുവത' പ്രസിദ്ധീകരിച്ച, എ അബ്ദുസ്സലാം സുല്ലമിയുടെ 'ജിന്ന് പിശാച് സിഹ്‌ര്‍ വിശ്വാസവും അന്ധവിശ്വാസവും' എന്ന കൃതി കാണുക.

Followers -NetworkedBlogs-

Followers