ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label ഹജ്ജ്‌. Show all posts
Showing posts with label ഹജ്ജ്‌. Show all posts

ഹജ്‌ജിലെ കല്ലേറും വിഗ്രഹാരാധനയും


ഹജ്ജില്‍ പൈശാചികതയെ അകറ്റാന്‍ വേണ്ടി സാത്താന്റെ പ്രതീകമായി നിശ്ചയിച്ച മൂന്ന്‌ സ്‌തൂപങ്ങളില്‍ കല്ലെറിയുന്നതും ഹജ്‌റുല്‍ അസ്‌വദുമായി ബന്ധപ്പെട്ട കര്‍മങ്ങളും വിഗ്രഹാരാധനയുമായി സാമ്യമുള്ളതല്ലേ?

അമീന്‍ ശ്രീമൂലനഗരം

ഹജ്ജിന്റെ ഭാഗമായ കല്ലേറ്‌ നടത്തുന്ന ജംറകള്‍ പിശാചിന്റെ പ്രതീകങ്ങളാണെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. നബി(സ) ഹജ്ജ്‌ വേളയില്‍ അവിടെ കല്ലെറിയുകയും, `നിങ്ങളുടെ തീര്‍ഥാടനകര്‍മങ്ങള്‍ എന്നില്‍ നിന്ന്‌ നിങ്ങള്‍ സ്വീകരിക്കണം' എന്ന്‌ അദ്ദേഹം പഠിപ്പിക്കുകയും ചെയ്‌തതുകൊണ്ടാണ്‌ യഥാര്‍ഥ വിശ്വാസികള്‍ ആ കര്‍മം അനുഷ്‌ഠിക്കുന്നത്‌. ദുശ്ശക്തികളെയൊക്കെ ആട്ടിയകറ്റുക എന്നതാണ്‌ കല്ലേറിലൂടെ പ്രതീകവത്‌കരിക്കപ്പെടുന്നതെങ്കിലും അതിന്‌ വിഗ്രഹാരാധനയോട്‌ സാമ്യമുണ്ടാവുകയില്ലല്ലോ. ആരാധന എന്നാല്‍ പരമമായ വണക്കമാണ്‌. അതിന്റെ വിപരീതമാണ്‌ വെറുപ്പോടെ എറിഞ്ഞോടിക്കല്‍.

ഹജറുല്‍ അസ്‌വദ്‌ എന്ന കറുത്ത കല്ല്‌ കഅ്‌ബയുടെ തെക്കുകിഴക്കെ മൂലയിലെ ഒരു അടയാളക്കല്ലാണ്‌. ആ കല്ലിന്റെ ഭാഗത്തുനിന്നാണ്‌ ത്വവാഫ്‌ അഥവാ പ്രദക്ഷിണം തുടങ്ങേണ്ടത്‌. ത്വവാഫ്‌ സമാപിക്കേണ്ടതും അവിടെത്തന്നെ. ആ കല്ലിനെ ചുംബിക്കുന്നത്‌ ഹജ്ജിന്റെ ഒരു നിര്‍ബന്ധകര്‍മമല്ല. ഏകദൈവാരാധനയുടെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമായ കഅ്‌ബയോടുള്ള സ്‌നേഹബഹുമാനങ്ങള്‍ പ്രകടിപ്പിക്കാന്‍ വേണ്ടി അതിന്റെ മൂലയിലുള്ള അടയാളക്കല്ലില്‍ ചുംബനമര്‍പ്പിക്കുകയോ അതിനെ കൈകൊണ്ട്‌ തൊട്ടുമുത്തുകയോ അതിന്റെ നേരെ കൈ ഉയര്‍ത്തുകയോ ചെയ്‌തുകൊണ്ട്‌ ത്വവാഫ്‌ തുടങ്ങുന്നതാണ്‌ പ്രവാചകമാതൃക. ആ കല്ലിന്‌ ദൈവികമായ കഴിവുകളുണ്ടെന്നോ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയുമെന്നോ മുസ്‌ലിംകളാരും വിശ്വസിക്കുന്നില്ല. ആ കല്ലിനെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്നില്ല. അല്ലാഹു മഹത്വം കല്‌പിക്കുന്ന സ്ഥലങ്ങളെയോ ദിനങ്ങളെയോ വ്യക്തികളെയോ ആദരിക്കുന്നത്‌ ഏകദൈവാരാധനയുടെ താല്‌പര്യം തന്നെയാണ്‌; ബഹുദൈവാരാധനയല്ല.

ഞാന്‍ വീണ്ടും ഹജ്ജ്‌ ചെയ്യേണമോ?

വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ഞാന്‍ ഹജ്ജ്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഹജ്ജിന്റെ ശരിയായ കര്‍മങ്ങളെക്കുറിച്ച്‌ വ്യക്തമായ ബോധ്യമില്ലാതെയാണ്‌ ആ ഹജ്ജ്‌ ചെയ്‌തത്‌. എന്നാല്‍ ഇന്ന്‌, ഇസ്വ്‌ലാഹി പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌, തൗഹീദുള്‍ക്കൊണ്ട്‌ ഹജ്ജിനെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചിരിക്കുന്നു. ഇപ്പോള്‍ മുമ്പ്‌ ചെയ്‌ത ഹജ്ജിനെക്കുറിച്ച്‌ വേണ്ടത്ര തൃപ്‌തി തോന്നുന്നില്ല. ജീവിതത്തിലൊരിക്കലേ ഹജ്ജ്‌ ചെയ്യല്‍ നിര്‍ബന്ധമുള്ളൂവെങ്കിലും വീണ്ടുമൊരു ഹജ്ജ്‌ ചെയ്യുന്നതിന്‌ തെറ്റുണ്ടോ? ആ ഹജ്ജിന്‌ നിര്‍ബന്ധ ഹജ്ജിന്റെ നിയ്യത്ത്‌ വെക്കാമോ?
കെ എം സീതി സുഊദി അറേബ്യ
മുമ്പ്‌ ഹജ്ജ്‌ ചെയ്‌ത കാലത്ത്‌ താങ്കളുടെ വിശ്വാസപരമായ അവസ്ഥ എപ്രകാരമായിരുന്നുവെന്ന്‌ താങ്കള്‍ക്ക്‌ തന്നെയാണ്‌ കൂടുതല്‍ അറിയാവുന്നത്‌. അല്ലാഹുവല്ലാത്തവര്‍ക്ക്‌ ആരാധന, പ്രാര്‍ഥന, നേര്‍ച്ച എന്നിങ്ങനെയുള്ള ഏതെങ്കിലും ഇബാദത്ത്‌ അര്‍പ്പിക്കുന്ന ആളായിരുന്നു താങ്കളെങ്കില്‍ ആ അവസ്ഥയില്‍ താങ്കള്‍ ചെയ്‌ത ഹജ്ജ്‌ നിഷ്‌ഫലമായിരിക്കുമെന്നാണ്‌ വിശുദ്ധഖുര്‍ആനിലെ 39:65 സൂക്തത്തില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. അങ്ങനെയാണെങ്കില്‍ അന്യൂനമായ ആദര്‍ശപ്രകാരം താങ്കള്‍ വീണ്ടും ഹജ്ജ്‌ ചെയ്യേണ്ടത്‌ നിര്‍ബന്ധമാകുന്നു. അപ്പോള്‍ നിര്‍ബന്ധമായ ഹജ്ജ്‌ ചെയ്യുന്നു എന്ന നിയ്യത്ത്‌ തന്നെയാണ്‌ വേണ്ടത്‌. ഒരിക്കല്‍ ശരിയാം വിധം ഹജ്ജ്‌ ചെയ്‌ത വ്യക്തി വീണ്ടും ഹജ്ജ്‌ ചെയ്യുന്നതില്‍ തെറ്റില്ലെങ്കിലും അത്‌ അല്ലാഹുവോ റസൂലോ (സ) പ്രോത്സാഹിപ്പിച്ചിട്ടുള്ള കാര്യമല്ല. എന്നാല്‍ സ്വന്തം നിലയില്‍ ഹജ്ജ്‌ ചെയ്‌ത ശേഷം ഹജ്ജ്‌ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ലാത്ത ഉറ്റ ബന്ധുവിന്‌ പ്രതിഫലം ലഭിക്കാന്‍ വേണ്ടി ഹജ്ജ്‌ ചെയ്യുന്നത്‌ പുണ്യകരമാകുന്നു. ആ വിഷയത്തില്‍ പ്രവാചകനിര്‍ദേശമുണ്ട്‌.
 

ഹജ്ജ്‌ സല്‍ക്കാരം

ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‍കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?
അക്‌ബറലി കോഴിക്കോട്‌
ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‍ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‍ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‍ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‍കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‍ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.
 

ദുഃഖാചരണമോ ഹജ്ജ്‌ യാത്രയോ ഉത്തമം?

എന്റെ സഹോദരിയും ഭര്‍ത്താവും ഈ വര്‍ഷത്തെ ഹജ്ജ്‌കര്‍മത്തിന്‌ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. വിസയും മറ്റു യാത്രാസൗകര്യങ്ങളുമെല്ലാം ശരിയാക്കി, ഹജ്ജിന്‌ മാനസികമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന്‌, സഹോദരിയുടെ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനം മൂലം മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്റെ സഹോദരിക്ക്‌ ഇദ്ദഃയാചരിക്കുകയാണോ, ഹജ്ജിന്‌ പുറപ്പെടുകയാണോ ഉത്തമമായിട്ടുള്ളത്‌?
എം അബ്‌ദുര്‍റഹ്‌മാന്‍ പാലക്കാട്‌
ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ നബി(സ) പ്രത്യേകം വിധി നല്‌കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഇദ്ദഃ കാലമായ നാലുമാസവും പത്തുദിവസവും ദുഃഖമാചരിക്കല്‍ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നുള്ള കാലത്ത്‌ തന്നെ ചെയ്യേണ്ടതാണ്‌. അത്‌ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ നീട്ടിവെക്കാവുന്നതല്ല. എന്നാല്‍ ഹജ്ജ്‌ ജീവിതത്തിലൊരിക്കല്‍ സൗകര്യങ്ങള്‍ ഒത്തുവരുമ്പോള്‍ മാത്രമേ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ യഥാസമയം നിര്‍വഹിക്കേണ്ട ദുഃഖാചരണത്തിന്‌ മുന്‍ഗണന നല്‌കുകയും ഹജ്ജിന്‌ അടുത്തവര്‍ഷം ഏതെങ്കിലും ഉറ്റബന്ധുവിന്റെ കൂടെ പോവുകയുമായിരിക്കും നല്ലത്‌.
 

അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാമോ?


``അശുദ്ധി മൂലം ഹജ്ജ്‌-ഉംറ കര്‍മങ്ങള്‍ തടസ്സപ്പെടുകയില്ല. ത്വവാഫ്‌ അല്ലാത്ത മറ്റെല്ലാ കര്‍മങ്ങളും നിര്‍വഹിക്കാം.... ഹജ്ജില്‍ രണ്ട്‌ ത്വവാഫ്‌ ഉണ്ട്‌. ത്വവാഫുല്‍ ഇഫാദയും ത്വവാഫുല്‍ വിദാഉം. അതില്‍ ഒന്നാമത്തെ ത്വവാഫ്‌ നിര്‍ബന്ധമാണ്‌. ദുല്‍ഹിജ്ജ 10-ാം തിയ്യതി നിര്‍വഹിക്കുന്ന ഈ ത്വവാഫ്‌ ഒഴിവാക്കാന്‍ പാടില്ല. അതിനാല്‍ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കണം. നാട്ടിലേക്ക്‌ തിരിക്കുന്നതു വരെ ഈ കാത്തിരിപ്പ്‌ തുടരാം. മടങ്ങാന്‍ സമയമായിട്ടും ശുദ്ധിയായില്ലെങ്കില്‍ അശുദ്ധിയോടെയാണെങ്കിലും ഹജ്ജിന്റെ ത്വവാഫ്‌ നിര്‍വഹിക്കണം. അത്‌ നിര്‍വഹിക്കാതെ നാട്ടിലേക്ക്‌ മടങ്ങരുത്‌. അശുദ്ധിയുള്ളവര്‍ നമസ്‌കരിക്കാന്‍ പാടില്ല. ഖുര്‍ആന്‍ പാരായണം ചെയ്യാം. പ്രാര്‍ഥനാവചനങ്ങളും കീര്‍ത്തനങ്ങളും ചൊല്ലാം.'' (ഹജ്ജ്‌-ഉംറ, ഹാജിമാര്‍ക്ക്‌ ഒരു വഴികാട്ടി, പേജ്‌ 43,44)

അശുദ്ധിയോടെ ത്വവാഫുല്‍ ഇഫാദ നിര്‍വഹിക്കാമോ? മുസ്‌ലിം എന്തു പറയുന്നു.
എം ടി അജ്‌നാസ്‌ (കോഴിക്കോട്‌)

ആര്‍ത്തവകാരി കുളിച്ചു ശുദ്ധിവരുത്താതെ ത്വവാഫ്‌ ചെയ്യാന്‍ പാടില്ലെന്ന്‌ റസൂല്‍(സ) വിധിച്ചതായി ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെയുള്ള പ്രമുഖ ഹദീസ്‌ ഗ്രന്ഥകര്‍ത്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഇക്കാലത്ത്‌ ഹജ്ജ്‌ യാത്ര നടക്കുന്നത്‌ ഭരണകൂടങ്ങളും എയര്‍ലൈനുകളും മറ്റും തീരുമാനിക്കുന്ന സമയക്രമമനുസരിച്ചാണ്‌. ആര്‍ത്തവകാരികള്‍ക്ക്‌ ശുദ്ധിയാകുന്നതു വരെ കാത്തിരിക്കാന്‍ അവസരം ലഭിക്കുകയില്ല. ത്വവാഫുല്‍ ഇഫാദ്വാ ചെയ്യാതെ ഹജ്ജ്‌ പൂര്‍ത്തിയാവുകയില്ലെന്നാണ്‌ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. അതിനാല്‍ ഹജ്ജ്‌ നിര്‍വഹിക്കുന്ന ആര്‍ത്തവകാരികളെ സംബന്ധിച്ചേടത്തോളം ഇതൊരു നിര്‍ബന്ധിതാവസ്ഥയാണ്‌. നിര്‍ബന്ധിത സാഹചര്യങ്ങളില്‍ ഇളവുകള്‍ പലതും ഉണ്ടെന്നാണ്‌ ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്നും നബിവചനങ്ങളില്‍ നിന്നും ഗ്രഹിക്കാന്‍ കഴിയുന്നത്‌. ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്‌ രക്തസ്രാവം നിര്‍ത്താനുള്ള മരുന്നുകള്‍ ലഭ്യമാണെങ്കില്‍ അവ ഉപയോഗിക്കണമെന്നാണ്‌. ഇത്തരം മരുന്നുകളില്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉളവാക്കാനിടയുള്ളതിനാല്‍ വിദഗ്‌ധ ഡോക്‌ടറുടെ നിര്‍ദേശപ്രകാരമേ കഴിക്കാവൂ. നിര്‍ബന്ധിതാവസ്ഥയില്‍ ഹറാമായ ഭക്ഷണം അനുവദനീയമാകുന്നതു പോലെ അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യലും അനുവദനീയമാകുമെന്ന്‌ അഭിപ്രായപ്പെട്ട പണ്ഡിതന്മാരുമുണ്ട്‌. മക്കയില്‍ നിന്ന്‌ പുറപ്പെടേണ്ട സമയത്തിന്‌ തൊട്ടുമുമ്പ്‌ വരെ കാത്തിരുന്ന ശേഷമാണ്‌ ഈ അഭിപ്രായ പ്രകാരം അശുദ്ധിയോടെ ത്വവാഫ്‌ ചെയ്യാവുന്നത്‌. അതിന്നിടയ്‌ക്ക്‌ ശുദ്ധിയാവുകയാണെങ്കില്‍ ശുദ്ധിയോടെത്തന്നെ ത്വവാഫ്‌ നിര്‍വഹിക്കാമല്ലോ. ആര്‍ത്തവകാരി ഖുര്‍ആന്‍ ഓതാന്‍ പാടുണ്ടോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല.

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തിലെ കല്ലോ?


``എന്താണ്‌ ഹജറുല്‍ അസ്‌വദ്‌? അതിന്റെ നിറം കറുപ്പ്‌ തന്നെയാണോ? ഉത്തരം: സ്വര്‍ഗത്തില്‍ നിന്നുള്ള കല്ല്‌. പാലിനേക്കാള്‍ വെളുത്ത നിറമായിരുന്നു. പക്ഷേ, മനുഷ്യ ദോഷങ്ങള്‍ അതിനെ കറുപ്പിച്ചു.'' (ഇസ്‌ലാം ക്വിസ്‌, പേജ്‌ 148)
ഇത്‌ ശരിയാണോ? ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്നാണെന്നതിനോ മനുഷ്യദോഷങ്ങള്‍ അതിനെ കറുപ്പിച്ചുവെന്നതിനോ പ്രവാചകവചനങ്ങളിലെവിടെയെങ്കിലും പരാമര്‍ശങ്ങളുണ്ടോ?

അന്‍സാര്‍ (ഒതായി)

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറങ്ങിയതാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി തിര്‍മിദിയും നസാഈയും ഇബ്‌നുഅബ്ബാസി(റ)ല്‍ നിന്ന്‌ റോപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ തിര്‍മിദിയും അല്‍ബാനിയും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ഇതിന്റെ തുടര്‍ച്ചയായി ``അത്‌ പാലിനേക്കാള്‍ തൂവെള്ള നിറമുള്ളതായിരുന്നു. മനുഷ്യരുടെ പാപങ്ങളാണ്‌ അതിനെ കറുപ്പിച്ചുകളഞ്ഞത്‌'' എന്നു കൂടി റസൂല്‍(സ) പറഞ്ഞുവെന്ന്‌ തിര്‍മിദി, അഹ്‌മദ്‌ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഈ ഹദീസ്‌ സ്വഹീഹാണെന്ന്‌ ഇബ്‌നു ഖുസൈമ: അഭിപ്രായപ്പെട്ടിരിക്കുന്നു.

നബി(സ) ഹജറുല്‍ അസ്‌വദ്‌ ചുംബിച്ചുവെന്നും തൊട്ടുവന്ദിച്ചുവെന്നും വ്യക്തമാക്കുന്ന ബുഖാരിയുടെയും മുസ്‌ലിമിന്റെയും കൂടുതല്‍ പ്രബലമായ ഹദീസുകളില്‍ ആ കല്ല്‌ സ്വര്‍ഗത്തില്‍ നിന്ന്‌ കൊണ്ടുവന്നതാണെന്നോ മുമ്പ്‌ അതിന്റെ നിറം വെള്ളയായിരുന്നുവെന്നോ പറഞ്ഞിട്ടില്ല. ഈ വിഷയകമായി കൂടുതല്‍ വിവരങ്ങള്‍ ഹദീസുകളില്‍ നിന്ന്‌ ലഭ്യമല്ല.
 

ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജംറയില്‍ എറിയാമോ?

ഉച്ചയ്‌ക്ക്‌ മുമ്പ്‌ ജംറയില്‍ എറിയാമോ?

ഇ കെ സാജുദ്ദീന്‍ ഓമശ്ശേരി

"ഉച്ചയ്‌ക്ക്‌ ശേഷം കല്ലെറിയാനായി തിങ്ങിക്കൂടുന്ന ജനങ്ങള്‍ എത്ര മനുഷ്യാത്മാക്കളെയാണ്‌ ചവിട്ടിക്കൊല്ലുന്നത്‌. എന്നിട്ടും നമ്മുടെ മിക്ക പണ്ഡിതന്മാരും ഉച്ചക്ക്‌ ശേഷമേ എറിയാവൂ എന്നു വാശിപിടിക്കുന്നു. മരിക്കുന്നവര്‍ മരിക്കട്ടെ, ഇതാണവരുടെ വീക്ഷണം.'' ഡോ. യൂസുഫുല്‍ ഖറദാവിയുടെ `ഇജ്‌തിഹാദിന്റെ കാലികപ്രസക്തി' എന്ന ലേഖനത്തിലെ വരികളാണിവ (ബോധനം -2001 സപ്‌തംബര്‍) ഹജ്ജിലെ കര്‍മങ്ങള്‍ ക്രമംതെറ്റി ചെയ്‌ത ആളുകളോട്‌ `കുഴപ്പമില്ല' എന്നാണ്‌ നബി(സ) പറഞ്ഞത്‌ എന്ന ഹദീസും ഖറദാവി ഉദ്ധരിച്ചിട്ടുണ്ട്‌. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ ജംറയിലെ കല്ലേറ്‌ ഉച്ചക്ക്‌ മുമ്പ്‌ ആക്കാമോ?

പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ വ്യക്തമാകുന്ന പ്രകാരം ദുല്‍ഹിജ്ജ 11,12,13 തിയ്യതികളിലെ കല്ലേറിന്റെ സമയം ഉച്ച മുതല്‍ സൂര്യാസ്‌തമയം വരെ തന്നെയാണ്‌. എന്നാല്‍ ഉച്ചയ്‌ക്കു മുമ്പ്‌ വല്ലവരും എറിഞ്ഞാല്‍ ഹജ്ജ്‌ സാധുവാകുകയില്ലെന്ന്‌ നബി(സ) പറഞ്ഞിട്ടില്ല. ``നിങ്ങളുടെ ഹജ്ജ്‌ കര്‍മങ്ങള്‍ എന്നില്‍ നിന്ന്‌ ഗ്രഹിക്കുക'' എന്ന പ്രവാചക നിര്‍ദേശപ്രകാരം കല്ലേറ്‌ ഉച്ചയ്‌ക്കു ശേഷം തന്നെ നിര്‍വഹിക്കണമെന്നും അതിന്‌ മുമ്പായാല്‍ മതിയാവില്ലെന്നുമാണ്‌ പൂര്‍വ പണ്ഡിതന്മാരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്‌. അവരില്‍ ചുരുക്കം പേര്‍ ഉച്ചയ്‌ക്കു മുമ്പ്‌ എറിഞ്ഞാലും മതിയാകുമെന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. മതാനുഷ്‌ഠാനങ്ങള്‍ ജനങ്ങള്‍ക്ക്‌ വലിയ പ്രയാസം ഉണ്ടാക്കാത്തവിധം നിര്‍വഹിക്കാന്‍ ഉപകരിക്കുന്ന ധാരാളം ഇളവുകള്‍ അല്ലാഹുവും റസൂലും(സ) നല്‌കിയിട്ടുണ്ട്‌. ``മതകാര്യത്തില്‍ യാതൊരു പ്രയാസവും അല്ലാഹു നിങ്ങളുടെ മേല്‍ ചുമത്തിയിട്ടില്ല'' എന്ന്‌ സൂറതുല്‍ ഹജ്ജിലെ 78-ാം സൂക്തത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. മതത്തില്‍ കാര്‍ക്കശ്യം പുലര്‍ത്തുന്നതിനെ നബി(സ) വിലക്കിയിട്ടുണ്ട്‌. അതിനാല്‍ ഉച്ചയ്‌ക്കു ശേഷം തിരക്ക്‌ നിമിത്തം കല്ലേറ്‌ നടത്താന്‍ വളരെ പ്രയാസമായിരിക്കുമെന്ന്‌ വ്യക്തമായാല്‍ ഉച്ചയ്‌ക്ക്‌ മുമ്പ്‌ എറിഞ്ഞാലും മതിയാകുമെന്നാണ്‌ ഇതില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. ഇപ്പോള്‍ ജംറകളില്‍ ബഹുനിലപ്പാലമുള്ളതിനാല്‍ കല്ലേറിനിട
യില്‍ അപകടമുണ്ടാകാനുള്ള സാധ്യത കുറവാകുന്നു.

ഇഹ്‌റാമിന്റെ മുമ്പ്‌ സുന്നത്ത്‌ നമസ്‌കാരമോ?

ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ രണ്ട്‌ റക്‌അത്ത്‌ സുന്നത്ത്‌ നമസ്‌കാരം നിര്‍വഹിക്കേണ്ടതുണ്ടോ?


ഇബ്‌നുഅബ്‌ദില്ല മലപ്പുറം


ഇഹ്‌റാമിന്‌ പ്രത്യേക സുന്നത്ത്‌ നമസ്‌കാരമുണ്ടെന്ന്‌ നബിവചനങ്ങളില്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ നബി(സ) നിര്‍വഹിച്ച ഹജ്ജ്‌ എപ്രകാരമായിരുന്നു എന്ന്‌ വിവരിക്കുന്ന, ജാബിറില്‍(റ) നിന്ന്‌ മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്‌ത ഹദീസില്‍, നബി(സ) ദുല്‍ഹുലൈഫയിലെ (ഇപ്പോള്‍ അബ്‌യാര്‍ അലി എന്ന പേരിലാണ്‌ ഈ സ്ഥലം അറിയപ്പെടുന്നത്‌.) പള്ളിയില്‍ നമസ്‌കരിച്ചശേഷമാണ്‌ ഇഹ്‌റാമില്‍ പ്രവേശിച്ചതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. പള്ളിയുടെ അടുത്ത്‌ നിന്നല്ലാതെ റസൂല്‍(സ) ഇഹ്‌റാമില്‍ പ്രവേശിച്ചിട്ടില്ല. അഥവാ ഹജ്ജിന്റെ പ്രഖ്യാപനം നടത്തിയിട്ടില്ല എന്ന്‌ ഇബ്‌നുഉമറില്‍(റ) നിന്ന്‌ ബുഖാരിയും മുസ്ലിമും റിപ്പോര്‍ട്ട്‌ ചെയ്‌ത ഒരു ഹദീസില്‍ കാണാം. ഇഹ്‌റാമിന്‌ പ്രത്യേക സുന്നത്ത്‌ നമസ്‌കാരമുണ്ടെന്ന്‌ നബി(സ) അറിയിച്ചിട്ടില്ലാത്തതിനാല്‍ ഇഹ്‌റാമിന്‌ തൊട്ടുമുമ്പ്‌ അവിടുന്ന്‌ നിര്‍വഹിച്ചത്‌ ഫര്‍ദ്‌ നമസ്‌കാരമോ അതിന്‌ ശേഷമുള്ള സുന്നത്ത്‌ നമസ്‌കാരമോ ആയിരിക്കാനാണ്‌ സാധ്യത. ഇത്‌ പരിഗണിച്ച്‌ ഫര്‍ദോ മറ്റു തരത്തിലുള്ള ഏതെങ്കിലും സുന്നത്തോ ആയ നമസ്‌കാരം മീഖാത്തില്‍ നിന്ന്‌ നിര്‍വഹിച്ചശേഷം ഇഹ്‌റാമില്‍ പ്രവേശിക്കുന്നതാണ്‌ നബിചര്യയോട്‌ യോജിച്ച രീതി. പ്രമുഖ പണ്ഡിതന്മാരുടെ അഭിപ്രായവും ഇതത്രെ.

ദുഃഖാചരണമോ ഹജ്ജ്‌ യാത്രയോ?

എന്റെ സഹോദരിയും ഭര്‍ത്താവും ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌കര്‍മത്തിന്‌ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നു. വിസയും മറ്റു യാത്രാ സൗകര്യങ്ങളുമെല്ലാം ശരിയാക്കി, ഹജ്ജിന്‌ മാനസികമായും തയ്യാറെടുത്തിരുന്നു. എന്നാല്‍ പെട്ടെന്ന്‌, സഹോദരിയുടെ ഭര്‍ത്താവ്‌ ഹൃദയസ്‌തംഭനംമൂലം മരണപ്പെട്ടു. ഈ സാഹചര്യത്തില്‍ എന്റെ സഹോദരിക്ക്‌ ഇദ്ദഃയാചരിക്കുകയാണോ, ഹജ്ജിന്‌ പുറപ്പെടുകയാണോ ഉത്തമമായിട്ടുള്ളത്‌?

എം അബ്‌ദുര്‍റഹ്മാന്‍, പാലക്കാട്‌ .


ഇത്തരമൊരു സന്ദര്‍ഭത്തില്‍ എന്തു ചെയ്യണമെന്ന്‌ നബി(സ) പ്രത്യേകം വിധി നല്‌കിയതായി പ്രബലമായ ഹദീസുകളില്‍ കാണുന്നില്ല. അതിനാല്‍ ഇത്‌ വീക്ഷണവ്യത്യാസത്തിന്‌ സാധ്യതയുള്ള വിഷയമാണ്‌. ഇദ്ദഃ കാലമായ നാലുമാസവും പത്തുദിവസവും ദുഃഖമാചരിക്കല്‍ ഭര്‍ത്താവ്‌ മരിച്ചതിനെത്തുടര്‍ന്നുള്ള കാലത്ത്‌ തന്നെ ചെയ്യേണ്ടതാണ്‌. അത്‌ മറ്റൊരു സന്ദര്‍ഭത്തിലേക്ക്‌ നീട്ടിവെക്കാവുന്നതല്ല. എന്നാല്‍ ഹജ്ജ്‌ ജീവിതത്തിലൊരിക്കല്‍ സൗകര്യങ്ങള്‍ ഒത്തുവരുമ്പോള്‍ മാത്രമേ നിര്‍ബന്ധമായി നിര്‍വഹിക്കേണ്ടതുള്ളൂ. അതിനാല്‍ യഥാസമയം നിര്‍വഹിക്കേണ്ട ദുഃഖാചരണത്തിന്‌ മുന്‍ഗണന നല്‌കുകയും ഹജ്ജിന്‌ അടുത്തവര്‍ഷം ഏതെങ്കിലും ഉറ്റബന്ധുവിന്റെ കൂടെ പോവുകയുമായിരിക്കും നല്ലത്‌.

ഹജ്ജ്‌ സല്‌ക്കാരം


ചില പ്രദേശങ്ങളില്‍ ഹജ്ജിനു പോകുന്നവര്‍ തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ ഭക്ഷണം നല്‌കുന്നു. ഇതിന്‌ `യാത്രാച്ചോറ്‌' എന്ന പേരാണ്‌ പറയുന്നത്‌. ഇത്തരം ഒരു സമ്പ്രദായം നബി(സ)യുടെ ചര്യയില്‍ കാണുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത്‌ ഒരു ബിദ്‌അത്തല്ലേ?

അബൂആദില ഇഹ്‌സാന, കോഴിക്കോട്‌


ഹജ്ജിനു പോകുന്നവര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച്‌ സല്‌ക്കാരം നടത്തണമെന്ന്‌ അല്ലാഹുവോ റസൂലോ(സ) നിര്‍ദേശിച്ചിട്ടില്ല. അതുകൊണ്ട്‌ ഒരു മതാചാരം എന്ന നിലയില്‍ അങ്ങനെയൊരു സല്‌ക്കാരം നടത്താവുന്നതല്ല. ഒരു പ്രത്യേക മാതാചാരം എന്ന നിലയിലല്ലാതെ ഒരാള്‍ ആരെയെങ്കിലും വീട്ടിലേക്ക്‌ വിളിച്ച്‌ സല്‌ക്കരിക്കുകയാണെങ്കില്‍ അത്‌ ആചാരവല്‌കരണത്തിന്‌ വഴിവെക്കാത്ത വിധത്തിലാണെങ്കില്‍ നിഷിദ്ധമാവുകയില്ല. പക്ഷെ, ഹജ്ജിന്‌ പോകുന്നവരെല്ലാം ഇങ്ങനെയൊരു സല്‌ക്കാരം നടത്തുമ്പോള്‍ അത്‌ പ്രധാനപ്പെട്ട ഒരു മാതാചാരമാണെന്ന ധാരണ സമൂഹത്തില്‍ സാര്‍വത്രികമാകും. അതിനാല്‍ അനാചാരങ്ങള്‍ക്കെതിരായ പ്രതിബദ്ധത പുലര്‍ത്തുന്നവരൊക്കെ ഇത്തരം സല്‍ക്കാരം ഒഴിവാക്കുകയാണ്‌ വേണ്ടത്‌.

Followers -NetworkedBlogs-

Followers