ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
Showing posts with label പ്രവാ‍ചകത്വം. Show all posts
Showing posts with label പ്രവാ‍ചകത്വം. Show all posts

മുഹമ്മദ്‌നബി(സ) പ്രവാചകനാണെന്ന്‌ പരാമര്‍ശിച്ചതെവിടെ?

മൂസാനബി(അ)ക്ക്‌ തൗറാത്ത്‌ നല്‌കിയപ്പോള്‍, ഞാന്‍ നിന്നെ പ്രവാചകനായി തെരഞ്ഞെടുത്തിരിക്കുന്നു എന്നും നിങ്ങളിലേക്കയക്കപ്പെട്ട പ്രവാചകനാണ്‌ എന്നും പറയുന്നതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഈസാനബി(അ)യും തന്റെ ജനതയോട്‌ ഇപ്രകാരം പറയുന്നതായി ഖുര്‍ആനിലുണ്ട്‌. എന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ അവതരണ ക്രമം പരിശോധിക്കുകയാണെങ്കില്‍ പ്രവാചകരേ, താങ്കളെ ഞാന്‍ പ്രവാചനകായി നിയോഗിച്ചിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ എവിടെയാണ്‌ പരാമര്‍ശിച്ചിട്ടുള്ളത്‌ വ്യക്തമാക്കാമോ?

എം അലി അല്‍കോബാര്‍

``പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു. ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്റെ (ദൂതന്‍.) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍. നിങ്ങള്‍ക്ക്‌ നേര്‍മാര്‍ഗം പ്രാപിക്കാം'' (വി.ഖു. 7:158). മുഹമ്മദ്‌(സ) റസൂലും(ദൈവദൂതന്‍) നബി(പ്രവാചകന്‍)യും ആണെന്നും അദ്ദേഹത്തിന്റെ നിയോഗം മാനവരിലേക്ക്‌ മൊത്തമായിട്ടാണെന്നും ഈ ഖുര്‍ആന്‍ സൂക്തം സംശയത്തിനിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.

``നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച്‌ അവങ്കലേക്ക്‌ ക്ഷണിക്കുന്നവനും പ്രകാശംനല്‌കുന്ന ഒരു വിളക്കും ആയിക്കൊണ്ട്‌ നിയോഗിച്ചിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക്‌ അല്ലാഹുവിങ്കല്‍നിന്ന്‌ വലിയ ഔദാര്യം ലഭിക്കാനുണ്ട്‌ എന്ന്‌ അവരെ നീ സന്തോഷവാര്‍ത്ത അറിയിക്കുക.'' (വി.ഖു. 33:45-47)

``നിന്നെ, നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത്‌ നല്‌കുന്നവനും ആയിക്കൊണ്ട്‌ തന്നെയാണ്‌ അയച്ചിട്ടുള്ളത്‌. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (വി.ഖു. 34:28). ഈ സൂക്തങ്ങളിലൂടെയും അല്ലാഹു അദ്ദേഹത്തെ മാനവരാശിക്ക്‌ ആകമാനം ദൂതനും മാര്‍ഗദര്‍ശിയുമായി നിയോഗിച്ചിരിക്കുകയാണെന്ന്‌ വ്യക്തമാക്കുന്നു.

നബി(സ)യോടുള്ള അഭിസംബോധനകള്‍ സത്യവിശ്വാസികള്‍ക്ക്‌ ബാധകമോ?


വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു മുഹമ്മദ്‌ നബി(സ)യെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുന്നുണ്ടല്ലോ. ഇത്തരം അഭിസംബോധനകള്‍ കേവലം നബിയോട്‌ മാത്രമുള്ളതല്ലേ? ഇത്‌ സത്യവിശ്വാസികള്‍ക്ക്‌ ബാധകമാവുന്നതെങ്ങനെ? സത്യവിശ്വാസികളോടുള്ള സംബോധനകള്‍ വേറെ കാണുന്നുണ്ടല്ലോ?

കെ പി ജംഷീദ്‌ അരീക്കോട്‌

എല്ലാ നന്മകളിലേക്കും പ്രബോധിതര്‍ക്ക്‌ വഴികാണിക്കേണ്ട വ്യക്തിയാണല്ലോ പ്രവാചകന്‍. അതിനാല്‍ സമൂഹത്തോട്‌ എന്തൊക്കെ ആജ്ഞാപിക്കണമെന്ന്‌ അദ്ദേഹത്തെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ അല്ലാഹു പറയുക സ്വാഭാവികമാകുന്നു. നബി(സ)യുടെ നേതൃത്വത്തില്‍ സമൂഹം നിര്‍വഹിക്കേണ്ട ബാധ്യതകളെ സംബന്ധിച്ച്‌ അദ്ദേഹത്തോട്‌ ആജ്ഞാപിക്കുന്നതും അതുപോലെതന്നെ. നബിയേ എന്ന്‌ വിളിച്ചുകൊണ്ട്‌, സത്യനിഷേധികളോടും കപടന്മാരോടും ജിഹാദ്‌ ചെയ്യണമെന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 9:73, 66:9 എന്നീ സൂക്തങ്ങളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. എന്നാല്‍ നബി(സ) തനിച്ചല്ല സത്യവിശ്വാസികള്‍ ഒന്നിച്ചാണ്‌ ജിഹാദ്‌ നിര്‍വഹിക്കേണ്ടതെന്ന്‌ മറ്റു അനേകം സൂക്തങ്ങളില്‍ നിന്ന്‌ വ്യക്തമാകുന്നു. ഒരു ഖുര്‍ആന്‍ സൂക്തം ആരംഭിക്കുന്നത്‌ യാ അയ്യുഹന്നബിയ്യു എന്നായതുകൊണ്ട്‌ അതിന്റെ ഉള്ളടക്കം നബിയല്ലാത്തവര്‍ക്ക്‌ ബാധകമല്ലെന്ന്‌ കരുതുന്നത്‌ തെറ്റാണെന്നത്രെ ഇതില്‍ നിന്ന്‌ തെളിയുന്നത്‌. 65:1 സൂക്തത്തില്‍ നബിയേ എന്ന്‌ വിളിച്ച ശേഷം ത്വലാഖ്‌ സംബന്ധിച്ച്‌ സമൂഹത്തിന്നാകെ ബാധകമായിട്ടുള്ള കല്‍പനകളാണ്‌ നല്‍കിയിട്ടുള്ളത്‌. നബി(സ)യെ അഭിസംബോധനം ചെയ്‌തുകൊണ്ട്‌ പത്‌നിമാരുടെ കാര്യത്തില്‍ അല്ലാഹു നല്‍കിയിട്ടുള്ള കല്‌പനകള്‍ അദ്ദേഹം മാത്രമാണ്‌ പ്രാവര്‍ത്തികമാക്കേണ്ടത്‌. എന്നാല്‍, അതില്‍ നിന്ന്‌ സത്യവിശ്വാസികള്‍ക്ക്‌ പല കാര്യങ്ങളും ഗ്രഹിക്കാനുണ്ട്‌.

പ്രവാചകപാരമ്പര്യം സംഘര്‍ഷമോ?


``പ്രവാചകന്മാര്‍ക്ക്‌ പറയാനുള്ളത്‌ പോരാട്ടങ്ങളുടെ ചരിത്രമാണ്‌. സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ്‌ അവര്‍ ജീവിച്ചത്‌. വിശ്വാസികളുടെ ജീവിതത്തില്‍ ഈ തുടര്‍ച്ച ഉണ്ടാവണം. സംയമനം പാലിക്കുക എന്ന മുദ്രാവാക്യം സുഖലോലുപതയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ചില പണ്ഡിതന്മാരുടെയും നേതാക്കന്മാരുടെയും മുദ്രാവാക്യമാണ്‌'' -തീവ്രവാദ സ്വഭാവമുള്ള ചില കക്ഷികളുടെ ഈ ആരോപണത്തെക്കുറിച്ച്‌ `മുസ്‌ലിം' എന്തുപറയുന്നു.
ഇ കെ ശൗക്കത്തലി, ഓമശ്ശേരി

ആനയെ കണ്ട അന്ധന്മാരുടെ മാതൃക പിന്തുടരുന്നവര്‍ക്ക്‌ ഇസ്‌ലാം എന്നാല്‍ രാഷ്‌ട്രമാണെന്നോ പോരാട്ടമാണെന്നോ ദിക്‌റാണെന്നോ സ്വലാത്താണെന്നോ നമസ്‌കാരമാണെന്നോ ഭക്തിയാണെന്നോ സമാധാനമാണെന്നോ മറ്റോ പറയാവുന്നതാണ്‌. എന്നാല്‍ ഇപ്പറഞ്ഞ കാര്യങ്ങളും അതിനപ്പുറമുള്ള മറ്റു പലതും ഉള്‍ക്കൊള്ളുന്ന ദൈവിക ജീവിതദര്‍ശനമാണ്‌ ഇസ്‌ലാം എന്നതാണ്‌ യാഥാര്‍ഥ്യം. എല്ലാ പ്രവാചകന്മാരും നിയോഗിക്കപ്പെട്ടത്‌ ദൈവികമായ സത്യമതത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ വേണ്ടിയാണ്‌. തെറ്റായ വിശ്വാസാചാരങ്ങളും ജീവിത രീതികളും പിന്തുടരുന്നവരായിരുന്നു ഏത്‌ നാട്ടിലെയും ഏത്‌ കാലത്തെയും ഭൂരിപക്ഷം. അതിനാല്‍ പ്രവാചകന്മാരുടെ പ്രബോധനത്തെ അവര്‍ എതിര്‍ക്കുക സ്വാഭാവികമായിരുന്നു. മുന്‍വിധികളില്ലാത്ത സത്യാന്വേഷികള്‍ മാത്രമാണ്‌ മിക്കപ്പോഴും പ്രവാചകന്മാരുടെ ആഹ്വാനം സ്വീകരിച്ചത്‌. പ്രവാചകന്മാരെയും സത്യവിശ്വാസികളെയും നിഷേധികള്‍ ശക്തമായി എതിര്‍ത്തതുകൊണ്ട്‌ പലപ്പോഴും സംഘര്‍ഷമുണ്ടായിട്ടുണ്ടെങ്കിലും പൂര്‍വ പ്രവാചകന്മാരാരും സ്വന്തം നിലയില്‍ സംഘര്‍ഷമുണ്ടാക്കിയതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല.

മുഹമ്മദ്‌ നബി(സ) പ്രവാചകത്വ ലബ്‌ധിക്കുശേഷം പതിമൂന്നു വര്‍ഷം മക്കയിലാണ്‌ ജീവിച്ചത്‌. അക്കാലത്ത്‌ അദ്ദേഹവും ന്യൂനപക്ഷമായിരുന്ന വിശ്വാസികളും പല തരത്തില്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ അവര്‍ പോരാട്ടത്തിനൊന്നും ശ്രമിക്കാതെ സംയമനം പാലിക്കുകയാണ്‌ ചെയ്‌തതെന്ന്‌ ഇസ്‌ലാമിക ചരിത്രം സാമാന്യമായി പഠിച്ചവര്‍ക്കെല്ലാം അറിയാം. അവര്‍ സംയമനം പാലിച്ചത്‌ സുഖലോലുപ ജീവിതം നയിക്കാന്‍ വേണ്ടിയല്ല, സംഘര്‍ഷം വര്‍ധിക്കാന്‍ ഇടയാക്കാതെ സത്യപ്രബോധനം തുടരാന്‍ വേണ്ടിയാണ്‌. സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ സത്യമതത്തെക്കുറിച്ച്‌ അന്വേഷിക്കാനും മനസ്സിലാക്കാനുമുള്ള താല്‌പര്യം കുറയുകയാണ്‌ ചെയ്യുകയെന്ന്‌ യാഥാര്‍ഥ്യബോധമുള്ള ആര്‍ക്കും അറിയാം. മക്കയിലെ പീഡനം അസഹനീയമായപ്പോള്‍ നബി(സ)യും അനുചരരും മദീനയിലേക്ക്‌ പലായനം ചെയ്യുകയാണുണ്ടായത്‌. വീടും സ്വത്തും ജന്മനാടും വിട്ടുകൊണ്ടുള്ള പലായനത്തിലും സംയമനമാണ്‌, പോരാട്ടത്തിനുള്ള ഒരുക്കമല്ല തെളിഞ്ഞുകാണുന്നത്‌. മദീനയില്‍ നിന്ന്‌ നബി(സ)യും സ്വഹാബികളും നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം മിക്കവര്‍ക്കും അറിയാം. അതൊക്കെയും സത്യവിശ്വാസികള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു.

അതിനിടയിലും സംയമനത്തിലൂടെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനും അതു മുഖേന പ്രബോധന സാധ്യതകള്‍ വര്‍ധിപ്പിക്കാനും നബി(സ) ശ്രമിച്ചിട്ടുണ്ട്‌. മദീനയിലെ വിവിധ ഗോത്രങ്ങളുമായി അദ്ദേഹം സന്ധിയിലേര്‍പ്പെട്ടതും ഹുദയ്‌ബിയയില്‍, വലിയ വിട്ടുവീഴ്‌ചകള്‍ ചെയ്‌തുകൊണ്ട്‌ മക്കയിലെ ശത്രുക്കളുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചതും മക്കാ വിജയവേളയില്‍, മുമ്പ്‌ മുസ്‌ലിംകളെ ദ്രോഹിച്ചവര്‍ക്കെല്ലാം മാപ്പ്‌ നല്‌കിയതും സംയമനത്തിന്റെ അപാരമായ സാധ്യതകള്‍ സത്യപ്രബോധനത്തിന്‌ ഉപയോഗപ്പെടുത്താന്‍ വേണ്ടിയായിരുന്നു.

ഇതിന്റെയൊക്കെ ഫലമായി അറേബ്യയുടെ പല ഭാഗങ്ങളിലും സമാധാനാന്തരീക്ഷം സംജാതമാവുകയും ജനങ്ങള്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക്‌ കടന്നുവരികയും ചെയ്‌ത സംഭവം വിശുദ്ധ ഖുര്‍ആനില്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്‌. അവിവേകികള്‍ സംസാരിക്കാന്‍ വന്നാല്‍ അവരോട്‌ പോരാടാനല്ല, അവര്‍ക്ക്‌ സമാധാനമാശംസിക്കാനാണ്‌ വിശുദ്ധ ഖുര്‍ആനില്‍ (25:63) അല്ലാഹു ആജ്ഞാപിക്കുന്നത്‌. ഇത്‌ എക്കാലത്തേക്കുമുള്ള അധ്യാപനമാണ്‌. അറിയുന്നവരും അറിയാത്തവരുമായ ആരെക്കണ്ടാലും `അസ്സലാമു അലൈക്കും' (നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ) എന്ന്‌ പറയാനാണ്‌ നബി(സ) നിര്‍ദേശിച്ചത്‌. ഇതിന്‌ പകരം `നിങ്ങളെ ഞാന്‍ പോരാട്ടത്തിന്‌ വെല്ലുവിളിക്കുന്നു' എന്ന്‌ പറയുകയോ വാക്കിലും പ്രവൃത്തിയിലും സദാ ശത്രുതാഭാവം പ്രകടിപ്പിക്കുകയോ ആണ്‌ പ്രവാചകന്മാരുടെ പാരമ്പര്യമെന്ന്‌ സമര്‍ഥിക്കുന്നവര്‍ ദൈവിക മതത്തെ കീഴ്‌മേല്‍ മറിക്കുകയാണ്‌ ചെയ്യുന്നത്‌.

അനുസരണംകൊണ്ട്‌ പ്രവാചകത്വമോ?

“മുഹമ്മദ്‌ നബി(സ)യുടെ അനുസാരിത്വം കൊണ്ട്‌ മനുഷ്യന്‌ പ്രവാചകത്വ പദവിവരെ ലഭ്യമാകും. ഖാത്തമുന്നബിയ്യീന്‍ എന്ന അഭിധാനത്തിലെ അര്‍ഥവിവക്ഷ സജീവമായതും ഒരിക്കലും നിലക്കാത്തതുമായ ഈ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു... അല്ലാഹുവും അവന്റെ റസൂലും ഹദ്‌റത്ത്‌ ഇമാം മഹ്‌ദി(അ)യെ നബിയെന്ന നാമത്തിലാണ്‌ സംബോധന ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ താന്‍ എപ്രകാരത്തിലുള്ള പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. തനിക്ക്‌ ഒരു പുതിയ ശരീഅത്തില്ലെന്നും തന്റെ പ്രവാചകത്വം തിരുനബി(സ)യെ അനുസരിച്ചുകൊണ്ട്‌ മാത്രം കിട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയത്‌.” (സത്യദൂതന്‍, പേജ്‌ 17). ഇതിനെക്കുറിച്ച്‌ മുസ്‌ലിം എന്ത്‌ പറയുന്നു.

അന്‍സാര്‍ ഒതായി 

മുഹമ്മദ്‌ നബി(സ)യെ അനുസരിക്കുന്നതുകൊണ്ട്‌ പ്രവാചകത്വ പദവി കൈവരുമെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഖാദിയാനികള്‍ അപ്രകാരം ജല്‌പിക്കുന്നത്‌. ആ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്‌: “ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.” അല്ലാഹുവെയും റസൂലി(സ)നെയും യഥോചിതം അനുസരിക്കുന്ന എല്ലാവര്‍ക്കും അല്ലാഹുനല്‍കുന്ന വാഗ്‌ദാനമാണിത്‌. സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെയും മറ്റും കൂടെ വസിക്കാനുള്ള സൗഭാഗ്യം. പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം. അങ്ങനെയാണെങ്കില്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കുന്നവരൊക്കെ പ്രവാചകന്മാരായിത്തീരുമെന്ന്‌ പറയേണ്ടിവരും. അങ്ങനെ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ.


‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിന്‌ പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍ എന്നാണര്‍ഥം. പ്രവാചകത്വം നിലക്കാത്ത അനുഗ്രഹമാണെന്ന സൂചന ആ വാക്കില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ യാതൊരു നിഘണ്ടുവിലും പറഞ്ഞിട്ടില്ല. അല്ലാഹു ഹദ്‌റത്ത്‌ ഇമാം മഹ്‌ദി എന്നൊരാളെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ നബിയെന്ന്‌ വിളിച്ചിട്ടുമില്ല. ഇത്‌ തനികള്ളമാണ്‌. ഖുര്‍ആനിലോ ഖുദ്‌സിയായ ഹദീസുകളിലോ ഇങ്ങനെയൊരു കാര്യമില്ല. മഹ്‌ദിയെപ്പറ്റി ചില ഹദീസുകളുണ്ടെങ്കിലും അവ പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ആ ഹദീസുകളിലും മഹ്‌ദി നബിയാണെന്ന്‌ പറഞ്ഞിട്ടില്ല. യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്ത പ്രവാചകത്വവാദം മുസ്‌ലിംസമൂഹത്തിന്‌ ഒരിക്കലും സ്വീകാര്യമാവുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ മീര്‍സ സൃഷ്‌ടിച്ച ഒരു ജാടയാണ്‌ ശരീഅത്തില്ലാത്ത പ്രവാചകന്‍ എന്ന വാദം. അത്തരമൊരു പ്രവാചകനെപ്പറ്റിയും അല്ലാഹുവോ റസൂലോ(സ) പരാമര്‍ശിച്ചിട്ടില്ല. സകല വ്യാജവാദങ്ങളും എഴുതി നിറക്കുന്ന മാസികയ്‌ക്ക്‌ ‘സത്യദൂതന്‍’ എന്ന്‌ പേരിട്ടതുതന്നെ വല്ലാത്തൊരു അട്ടിമറിയത്രെ.

അഹ്‌മദിയാക്കളും മുസ്‌ലിംകളും





അഹ്മദിയ്യാക്കളില്‍ (ഖാദിയാനി) പെട്ടവര്‍ക്കു കുടുംബാംഗങ്ങളോ മറ്റുള്ളവരോ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്‌? മതനിയമങ്ങള്‍ക്കനുസൃതമായി നിര്‍വഹിക്കപ്പെടുന്ന വിവാഹം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളില്‍ മുസ്‌ലിംകള്‍ക്ക്‌ അവരോടുള്ള നിലപാട്‌ എന്തായിരിക്കണം?


റുദൈഫുസ്സലാം, വെണ്ണാലൂര്‍ .

മുഹമ്മദ്‌നബി(സ) അന്തിമ പ്രവാചകനാണെന്ന്‌ വിശുദ്ധ ഖുര്‍ആനിലും അദ്ദേഹത്തിന്‌ ശേഷം മറ്റൊരു പ്രവാചകനുമില്ലെന്ന്‌ പ്രാമാണികമായ ഹദീസുകളിലും വ്യക്തമാക്കിയിട്ടുള്ളതിന്‌ വിരുദ്ധമായി മീര്‍സാ ഗുലാം അഹ്മദ്‌ എന്നയാള്‍ പ്രവാചകനാണെന്ന്‌ വിശ്വസിക്കുന്നവരാണ്‌ ഖാദിയാനികള്‍. ഇക്കാരണത്താല്‍ അവരെ മുസ്‌ലിംകളായി ഗണിക്കാന്‍ പറ്റില്ലെന്നാണ്‌ മുസ്‌ലിംലോകത്തെ പ്രമുഖ പണ്ഡിതന്മാരെല്ലാം അഭിപ്രായപ്പെട്ടിട്ടുള്ളത്‌. അതിനാല്‍ അവരുടെ പേരില്‍ മയ്യിത്ത്‌ നമസ്‌കാരം നിര്‍വഹിക്കാവുന്നതല്ല. ഒരു മുസ്‌ലിംസ്‌ത്രീയെ ഒരു ഖാദിയാനിക്ക്‌ നികാഹ്‌ ചെയ്‌തുകൊടുക്കാവുന്നതുമല്ല. ഇസ്‌ലാമിലെ അനന്തരാവകാശ നിയമവും മുസ്‌ലിംകള്‍ക്ക്‌ മാത്രം ബാധകമായിട്ടുള്ളതാണ്‌.

Followers -NetworkedBlogs-

Followers