ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

കൃത്രിമ കാലഗണനാ സമ്പ്രദായത്തെ അവലംബിക്കാമോ?

അല്ലാഹു മനുഷ്യര്‍ക്ക്‌ കാലനിര്‍ണയത്തിന്‌ മാനദണ്ഡമാക്കിത്തന്നത്‌ ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളാണ്‌ (വി.ഖു 2:189). സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്ന സമയത്തെയല്ല. എങ്കില്‍ ചന്ദ്രന്റെ വൃദ്ധിക്ഷയത്തെ അവഗണിച്ച്‌ അല്ലാഹു പഠിപ്പിക്കാത്ത, മനുഷ്യര്‍ കൃത്രിമമായി ഉണ്ടാക്കിയ കാലഗണനാ സമ്പ്രദായത്തെ (കലണ്ടര്‍) മുസ്‌ലിംകള്‍ നിത്യജീവിതത്തിലെ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുന്നത്‌ ശരിയാണോ?

കെ കെ അബ്‌ദുര്‍റഹീം, തിരുവനന്തപുരം 

ചന്ദ്രനെ അടിസ്ഥാനമാക്കി മാസവും സൂര്യനെ അടിസ്ഥാനമാക്കി ദിവസവും കണക്കാക്കുക എന്നതാണ്‌ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള കാലഗണന. നമസ്‌കാര സമയത്തെ സംബന്ധിച്ച്‌ സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: “സൂര്യന്‍ (ആകാശ മധ്യത്തില്‍ നിന്ന്‌) തെറ്റിയത്‌ മുതല്‍ രാത്രി ഇരുട്ടുന്നതുവരെ (നിശ്ചിത സമയങ്ങളില്‍) നീ നമസ്‌കാരം മുറ പ്രകാരം നിര്‍വഹിക്കുക. ഖുര്‍ആന്‍ പാരായണം ചെയ്‌തുകൊണ്ടുള്ള പ്രഭാത നമസ്‌കാരവും (നിര്‍വഹിക്കുക). തീര്‍ച്ചയായും പ്രഭാത നമസ്‌കാരത്തിലെ ഖുര്‍ആന്‍ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു”(17:78). സൂര്യന്‌ ചുറ്റും ഭൂമി കറങ്ങുന്നതിന്റെ അടിസ്ഥാനത്തില്‍ നമുക്ക്‌ അനുഭവപ്പെടുന്ന ഉദയം, അസ്‌തമയം, മധ്യാഹ്നം, അസ്‌തമയശേഷം ചക്രവാളത്തില്‍ അവശേഷിക്കുന്ന ശോഭ മറയല്‍, ഉദയത്തിനു മുമ്പ്‌ ചക്രവാളത്തില്‍ ശോഭ പ്രത്യക്ഷപ്പെടല്‍, മധ്യാഹ്നത്തിലെ നിഴലിന്‌ പുറമെ ഒരു വസ്‌തുവിന്റെ നിഴല്‍ അതിന്റെ വലിപ്പത്തോളമാകല്‍ എന്നീ കാര്യങ്ങളാണ്‌ നമസ്‌കാരസമയ നിര്‍ണയത്തിന്‌ നിദാനം.


കലണ്ടറുകള്‍ നിലവില്‍ വരുന്നതിന്‌ മുമ്പുതന്നെ ജനങ്ങള്‍ക്ക്‌, ഒരു മാസപ്പിറവി മുതല്‍ അടുത്ത മാസപ്പിറവി വരെയുള്ള ചാന്ദ്രമാസവും, ഒരു സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെയുള്ള സൗരദിവസവും ഗണിച്ചെടുക്കാന്‍ കഴിയുമായിരുന്നു. ഈ സമയ/കാലഗണന ശാസ്‌ത്രീയഗണനാ രീതികളിലൂടെ കണിശമാക്കുകയാണ്‌ കലണ്ടറുകള്‍ തയ്യാറാക്കുന്നവര്‍ ചെയ്യുന്നത്‌. കലണ്ടര്‍ തയ്യാറാക്കുന്നവര്‍ക്ക്‌ നിസ്സാരമായ തെറ്റുകള്‍ പറ്റാറുണ്ടെങ്കിലും അവര്‍ ബോധപൂര്‍വം ഇസ്‌ലാംവിരുദ്ധ നീക്കങ്ങള്‍ നടത്തുന്നു എന്ന്‌ പറയാവുന്നതല്ല. സൂര്യ-ചന്ദ്ര ഉദയാസ്‌തമയങ്ങള്‍ ഒട്ടൊക്കെ കൃത്യമായി തന്നെയാണ്‌ കലണ്ടറുകളില്‍ രേഖപ്പെടുത്തുന്നത്‌. ഓരോ സൗരമാസത്തിലെയും ദിവസങ്ങളുടെ എണ്ണം നിര്‍ണയിച്ചതിനാണ്‌ ശാസ്‌ത്രീയമായ അടിസ്ഥാനമില്ലാത്തത്‌. സൗരമാസത്തെ ആധാരമാക്കിയുള്ള അനുഷ്‌ഠാനങ്ങളൊന്നും ഇസ്‌ലാമില്‍ ഇല്ലാത്തതിനാല്‍ ഇത്‌ ഇസ്‌ലാമിക ജീവിതത്തെ ബാധിക്കുന്ന കാര്യമല്ല. ലൗകികമായ ജീവിത വ്യവഹാരങ്ങള്‍ക്ക്‌ വേണ്ടി സൗരകലണ്ടര്‍ ഉപയോഗിക്കുന്നത്‌ നിഷിദ്ധമാണെന്ന്‌ പറയാന്‍ തെളിവൊന്നുമില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers