ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അനുസരണംകൊണ്ട്‌ പ്രവാചകത്വമോ?

“മുഹമ്മദ്‌ നബി(സ)യുടെ അനുസാരിത്വം കൊണ്ട്‌ മനുഷ്യന്‌ പ്രവാചകത്വ പദവിവരെ ലഭ്യമാകും. ഖാത്തമുന്നബിയ്യീന്‍ എന്ന അഭിധാനത്തിലെ അര്‍ഥവിവക്ഷ സജീവമായതും ഒരിക്കലും നിലക്കാത്തതുമായ ഈ അനുഗ്രഹത്തെ സൂചിപ്പിക്കുന്നു... അല്ലാഹുവും അവന്റെ റസൂലും ഹദ്‌റത്ത്‌ ഇമാം മഹ്‌ദി(അ)യെ നബിയെന്ന നാമത്തിലാണ്‌ സംബോധന ചെയ്‌തിട്ടുള്ളത്‌. എന്നാല്‍ താന്‍ എപ്രകാരത്തിലുള്ള പ്രവാചകനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. തനിക്ക്‌ ഒരു പുതിയ ശരീഅത്തില്ലെന്നും തന്റെ പ്രവാചകത്വം തിരുനബി(സ)യെ അനുസരിച്ചുകൊണ്ട്‌ മാത്രം കിട്ടിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയത്‌.” (സത്യദൂതന്‍, പേജ്‌ 17). ഇതിനെക്കുറിച്ച്‌ മുസ്‌ലിം എന്ത്‌ പറയുന്നു.

അന്‍സാര്‍ ഒതായി 

മുഹമ്മദ്‌ നബി(സ)യെ അനുസരിക്കുന്നതുകൊണ്ട്‌ പ്രവാചകത്വ പദവി കൈവരുമെന്ന്‌ അല്ലാഹുവോ നബി(സ)യോ പറഞ്ഞിട്ടില്ല. വിശുദ്ധ ഖുര്‍ആനിലെ 4:69 സൂക്തം ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌ ഖാദിയാനികള്‍ അപ്രകാരം ജല്‌പിക്കുന്നത്‌. ആ സൂക്തത്തിന്റെ ശരിയായ പരിഭാഷ ഇപ്രകാരമാണ്‌: “ആര്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതന്മാര്‍ എന്നിവരോടൊപ്പമായിരിക്കും. അവര്‍ എത്ര നല്ല കൂട്ടുകാര്‍.” അല്ലാഹുവെയും റസൂലി(സ)നെയും യഥോചിതം അനുസരിക്കുന്ന എല്ലാവര്‍ക്കും അല്ലാഹുനല്‍കുന്ന വാഗ്‌ദാനമാണിത്‌. സ്വര്‍ഗത്തില്‍ പ്രവാചകന്മാരുടെയും മറ്റും കൂടെ വസിക്കാനുള്ള സൗഭാഗ്യം. പ്രവാചകന്മാരുടെ കൂടെയായിരിക്കുക എന്നാല്‍ പ്രവാചകന്മാരായിത്തീരുക എന്നല്ല അര്‍ഥം. അങ്ങനെയാണെങ്കില്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കുന്നവരൊക്കെ പ്രവാചകന്മാരായിത്തീരുമെന്ന്‌ പറയേണ്ടിവരും. അങ്ങനെ ഖാദിയാനികള്‍ക്ക്‌ വാദമില്ലല്ലോ.


‘ഖാത്തമുന്നബിയ്യീന്‍’ എന്ന വാക്കിന്‌ പ്രവാചകന്മാരില്‍ അവസാനത്തെ ആള്‍ എന്നാണര്‍ഥം. പ്രവാചകത്വം നിലക്കാത്ത അനുഗ്രഹമാണെന്ന സൂചന ആ വാക്കില്‍ അടങ്ങിയിട്ടുണ്ടെന്ന്‌ യാതൊരു നിഘണ്ടുവിലും പറഞ്ഞിട്ടില്ല. അല്ലാഹു ഹദ്‌റത്ത്‌ ഇമാം മഹ്‌ദി എന്നൊരാളെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തെ നബിയെന്ന്‌ വിളിച്ചിട്ടുമില്ല. ഇത്‌ തനികള്ളമാണ്‌. ഖുര്‍ആനിലോ ഖുദ്‌സിയായ ഹദീസുകളിലോ ഇങ്ങനെയൊരു കാര്യമില്ല. മഹ്‌ദിയെപ്പറ്റി ചില ഹദീസുകളുണ്ടെങ്കിലും അവ പ്രബലമാണോ അല്ലേ എന്ന കാര്യത്തില്‍ ഹദീസ്‌ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്‌. ആ ഹദീസുകളിലും മഹ്‌ദി നബിയാണെന്ന്‌ പറഞ്ഞിട്ടില്ല. യാതൊരു തെളിവിന്റെയും പിന്‍ബലമില്ലാത്ത പ്രവാചകത്വവാദം മുസ്‌ലിംസമൂഹത്തിന്‌ ഒരിക്കലും സ്വീകാര്യമാവുകയില്ലെന്ന്‌ അറിയാവുന്നതുകൊണ്ട്‌ മീര്‍സ സൃഷ്‌ടിച്ച ഒരു ജാടയാണ്‌ ശരീഅത്തില്ലാത്ത പ്രവാചകന്‍ എന്ന വാദം. അത്തരമൊരു പ്രവാചകനെപ്പറ്റിയും അല്ലാഹുവോ റസൂലോ(സ) പരാമര്‍ശിച്ചിട്ടില്ല. സകല വ്യാജവാദങ്ങളും എഴുതി നിറക്കുന്ന മാസികയ്‌ക്ക്‌ ‘സത്യദൂതന്‍’ എന്ന്‌ പേരിട്ടതുതന്നെ വല്ലാത്തൊരു അട്ടിമറിയത്രെ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers