ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വേദങ്ങളും വീഡിയോ ഫിലിമുകളും

ഇസ്‌ലാമിക പ്രബോധകര്‍ അവരുടെ ക്ലാസുകളിലും പ്രസംഗങ്ങളിലും അനിസ്‌ലാമിക വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ ദൈവികവചനങ്ങളാണ്‌ എന്ന ധ്വനിയില്‍ ഉദ്ധരിച്ചുകാണുന്നു. ഉദാ: ബൈബിള്‍, ഗീത. ഇതിന്‌ പ്രവാചകമാതൃകയുണ്ടോ? ചിലര്‍ പ്രബോധനാവശ്യാര്‍ഥം ചിത്രങ്ങളോ വീഡിയോ ഫിലിമുകളോ ഉപയോഗിക്കുന്നത്‌ സുന്നത്തിനെതിരല്ലേ?

അബ്‌ദുര്‍റശീദ്‌, സേലം

പൂര്‍വ പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു വേദഗ്രന്ഥങ്ങള്‍ അവതരിപ്പിച്ചുകൊടുത്ത കാര്യം അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. ആ വേദാവതരണത്തില്‍ വിശ്വസിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരാണ്‌. പൂര്‍വവേദങ്ങളെ സത്യപ്പെടുത്തിക്കൊണ്ടാണ്‌ ഖുര്‍ആന്‍ അവതീര്‍ണമായിട്ടുള്ളതെന്ന്‌ 2:41, 2:89, 2:91 തുടങ്ങിയ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പൂര്‍വവേദങ്ങള്‍ അവയുടെ സാക്ഷാല്‍രൂപത്തില്‍ പൂര്‍ണ സത്യമാണെന്നത്രെ ഇവയില്‍ നിന്നൊക്കെ ഗ്രഹിക്കാവുന്നത്‌. എന്നാല്‍ പൂര്‍വപ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അവതരിപ്പിച്ചുകൊടുത്ത രൂപത്തില്‍ ഒരു വേദവും ഇപ്പോള്‍ നിലനില്‌ക്കുന്നില്ല. അവ പലതരത്തിലുള്ള മാറ്റത്തിരുത്തലുകള്‍ക്ക്‌ വിധേയമായിട്ടുണ്ട്‌.


ഇസ്‌റാഈല്യരെപ്പറ്റി വിശുദ്ധ ഖുര്‍ആനില്‍ ഇപ്രകാരം പറയുന്നു: “വേദവാക്യങ്ങളെ അവയുടെ സ്ഥാനങ്ങളില്‍ നിന്ന്‌ അവര്‍ തെറ്റിക്കുന്നു”(വി.ഖു 5:13). “വേദക്കാരേ, വേദഗ്രന്ഥത്തില്‍ നിന്ന്‌ നിങ്ങള്‍ മറച്ചുവെച്ചുകൊണ്ടിരുന്ന പലതും നിങ്ങള്‍ക്ക്‌ വെളിപ്പെടുത്തിത്തന്നുകൊണ്ട്‌ നമ്മുടെ ദൂതന്‍ നിങ്ങളുടെ അടുത്തുവന്നിരിക്കുന്നു.” (വി.ഖു 5:15). “എന്നാല്‍ സ്വന്തം കൈകള്‍ കൊണ്ട്‌ ഗ്രന്ഥം എഴുതിയുണ്ടാക്കുകയും എന്നിട്ട്‌ അത്‌ അല്ലാഹുവിങ്കല്‍ നിന്ന്‌ ലഭിച്ചതാണെന്ന്‌ പറയുകയും ചെയ്യുന്നവര്‍ക്കാകുന്നു നാശം.” (വി. ഖു 2:79). ഇന്നുള്ള ബൈബിള്‍ ഏതെങ്കിലുമൊരു പ്രവാചകന്‌ ദൈവം അവതരിപ്പിച്ചുകൊടുത്ത ഗ്രന്ഥമാണെന്ന്‌ ബൈബിളിന്റെ വക്താക്കള്‍പോലും പറയുന്നില്ല എന്ന കാര്യവും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്‌. ഇന്ത്യന്‍ വേദങ്ങളെപ്പറ്റി ഖുര്‍ആനില്‍ പ്രത്യേക പരാമര്‍ശമൊന്നും ഇല്ല. അവയുടെ വക്താക്കളാകട്ടെ അവ സാക്ഷാല്‍ ദൈവം അവതരിപ്പിച്ചതാണെന്ന്‌ അവകാശപ്പെടുന്നില്ല. അതിനാല്‍ പൂര്‍വ വേദങ്ങളില്‍ ദൈവിക വചനങ്ങളും മനുഷ്യരുടെ വാക്യങ്ങളും കൂടിക്കലര്‍ന്നിട്ടുണ്ടാകുമെന്നാണ്‌ മനസ്സിലാക്കാവുന്നത്‌.


ഇസ്‌ലാമിക പ്രബോധകര്‍ സംശയരഹിതമായ സത്യത്തിലേക്ക്‌ ജനങ്ങളെ ക്ഷണിക്കാന്‍ ബാധ്യസ്ഥരായിട്ടുള്ളവരാണ്‌. അല്ലാഹുവും അവന്‍ നിയോഗിച്ച പ്രവാചകന്മാരും പഠിപ്പിച്ചതാണെന്ന്‌ ഉറപ്പുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉദ്‌ബോധനം നടത്തുമ്പോഴേ ഈ ബാധ്യത നിറവേറുകയുള്ളൂ. സത്യവും അസത്യവും കൂടിക്കലര്‍ന്ന ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഉദ്ധരണികള്‍ പൂര്‍ണ സത്യമാണെന്ന്‌ തോന്നാന്‍ ഇടയാക്കുന്ന വിധത്തില്‍ പ്രബോധകര്‍ ഉദ്ധരിക്കരുത്‌. എന്നാല്‍ തെളിവായി ഉദ്ധരിക്കുന്നതും എതിര്‍ തെളിവ്‌ എന്ന നിലയില്‍ ഉദ്ധരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്‌. ത്രിയേക ദൈവസങ്കല്‌പത്തിനെതിരായി ബൈബിള്‍ വാക്യങ്ങളും ബഹുദൈവവാദത്തിനെതിരായി ഇന്ത്യന്‍ വേദങ്ങളില്‍ നിന്നുള്ള വാക്യങ്ങളും ഉദ്ധരിക്കുന്നതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ ആശയക്കുഴപ്പമുണ്ടാകാന്‍ സാധ്യതയില്ല. അങ്ങനെ ഉദ്ധരിക്കുമ്പോഴും പൂര്‍വവേദങ്ങളുടെ ഇന്ന്‌ ലഭ്യമാകുന്ന പകര്‍പ്പുകള്‍ സംബന്ധിച്ച യാഥാര്‍ഥ്യം വ്യക്തമാക്കുന്നതാണ്‌ അഭികാമ്യം. സ്വഹാബികളോ സച്ചരിതരായ പൂര്‍വികരോ അവരുടെ പ്രസംഗങ്ങളിലും ഗ്രന്ഥങ്ങളിലും ഖുര്‍ആനല്ലാത്ത വേദങ്ങളില്‍ നിന്ന്‌ യാതൊന്നും ഉദ്ധരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല.


മനുഷ്യനടക്കമുള്ള ജീവികളുടെ രൂപമുണ്ടാക്കുന്നത്‌ നബി(സ) കര്‍ശനമായി വിലക്കുകയും രൂപ നിര്‍മാതാക്കള്‍ക്ക്‌ പരലോകത്ത്‌ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന്‌ മുന്നറിയിപ്പ്‌ നല്‌കുകയും ചെയ്‌തതായി ബുഖാരിയും മുസ്‌ലിമും മറ്റും റിപ്പോര്‍ട്ട്‌ ചെയ്‌ത പ്രബലമായ ഹദീസുകളില്‍ കാണാം. സ്വൂറത്ത്‌ (രൂപം) എന്ന പദത്തിന്റെ അര്‍ഥപരിധിയില്‍ വിഗ്രഹങ്ങളും പ്രതിമകളും ത്രിമാന ചിത്രങ്ങളും ഉള്‍പ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. സാധാരണ ദ്വിമാനചിത്രങ്ങളും അതില്‍ ഉള്‍പ്പെടുമെന്ന്‌ പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ രൂപനിര്‍മിതി കൂടാതെ ജീവികളുടെ പ്രതിച്ഛായ ലെന്‍സില്‍ പകര്‍ത്തുക മാത്രം ചെയ്യുന്ന ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും നിഷിദ്ധമായ സ്വൂറത്തില്‍ ഉള്‍പ്പെടുകയില്ലെന്നാണ്‌ ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും വീക്ഷണം. കുട്ടികള്‍ക്ക്‌ കളിക്കാനുള്ള പാവകള്‍ നബി(സ) വിലക്കിയിട്ടില്ലെന്ന്‌ പ്രബലമായ ഹദീസില്‍ നിന്ന്‌ വ്യക്തമാകുന്നുണ്ട്‌. കുട്ടികള്‍ക്ക്‌ പഠിക്കാനുള്ള ചിത്രങ്ങളെ പല പണ്ഡിതന്മാരും വിലക്കില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers