ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അനുസരണത്തെക്കാള്‍ പുണ്യകരം സ്‌നേഹപ്രകടനമോ?

പ്രവാചകനെ അനുസരിക്കുന്നതിനെക്കാള്‍ പുണ്യം സ്‌നേഹപ്രകടനം നടത്തുന്നതിലാണെന്ന്‌ ഈയിടെ ഒരു സുന്നി പണ്ഡിതന്‍ പ്രസംഗിക്കുകയുണ്ടായി. അദ്ദേഹം ഉദാഹരിച്ചത്‌ ഇങ്ങനെ: ``മുതലാളിയെ അനുസരിക്കുന്ന ഒരു തൊഴിലാളിക്ക്‌ മുതലാളിയോട്‌ സ്‌നേഹമുണ്ടായിക്കൊള്ളണമെന്നില്ല. ഒരാള്‍ പ്രവാചകനോട്‌ പറഞ്ഞു: ഞാന്‍ ആരാധനകളൊന്നും ചെയ്‌തിട്ടില്ല. പക്ഷേ, അങ്ങയെ അതിരറ്റ്‌ സ്‌നേഹിക്കുന്നു. അപ്പോള്‍ പ്രവാചകന്‍ ചിരിക്കുകയും സന്തോഷിക്കുകയും ചെയ്‌തു. ഇതില്‍ നിന്നും സ്‌നേഹം മാത്രം മതിയെന്നല്ലേ മനസ്സിലാകുന്നത്‌. ഒരാള്‍ ഇസ്‌ലാം മതം സ്വീകരിക്കാതെ തന്നെ നബിയെ സ്‌നേഹിച്ചത്‌ കൊണ്ടു മാത്രം സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടുണ്ട്‌. മൗലിദുകള്‍ പള്ളികളില്‍ നിന്നും വീടുകളില്‍ നിന്നും ചൊല്ലിക്കണമെന്ന്‌ ഇമാം സുയൂത്വി ലോകത്തിന്‌ പഠിപ്പിച്ചതാണ്‌. അങ്ങനെയുള്ള നബിദിനാഘോഷങ്ങളും മൗലിദുകളും മുജാഹിദുകള്‍ എതിര്‍ക്കുന്നതില്‍ യാതൊരര്‍ഥവുമില്ല.''

മന്‍ കാല ലാഇലാഹ ഇല്ലല്ലാഹ്‌ ദഖലല്‍ ജന്നഃ (ഒരാള്‍ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന്‌ പറഞ്ഞാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു) എന്ന അബീഹുറയ്‌റയുടെ ഹദീസ്‌ കേട്ടവര്‍ എല്ലാ അമലും നിര്‍ത്തി ദിക്‌ര്‍ മാത്രം ചൊല്ലുന്നതില്‍ വ്യാപൃതരായതുപോലെ, ഉത്തമ സമുദായം എല്ലാ അമലുകളും നിര്‍ത്തി നബിദിനാഘോഷവും മൗലീദും മാത്രം കെങ്കേമമായി നടത്തുന്ന അവ സ്ഥ വന്നേക്കുമോ എന്ന്‌ ഭയപ്പെടുന്നു. മുസ്‌ലിം എന്തുപറയുന്നു?

എം എ അഹ്‌മദ്‌ തൃക്കരിപ്പൂര്‍

പ്രവാചക തിരുമേനി(സ)യെ മറ്റെല്ലാ മനുഷ്യരെക്കാളും ഉപരിയായി സ്‌നേഹിക്കുകയും അദ്ദേഹത്തിന്റെ കല്‌പനകള്‍ പൂര്‍ണമായി അനുസരിക്കുകയും ചെയ്യണമെന്നാണ്‌ വിശുദ്ധ ഖുര്‍ആനില്‍ നിന്നും പ്രാമാണികമായ ഹദീസുകളില്‍ നിന്നും സംശയാതീതമായി തെളിയുന്നത്‌. താന്‍ സ്‌നേഹിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാത്ത മുതലാളിയുടെ കല്‌പന ഒരാള്‍ പണത്തിന്‌ വേണ്ടി അനുസരിക്കുന്നതു പോലെ നബി(സ)യെ അനുസരിച്ചാല്‍ പോരാ എന്ന കാര്യവും സംശയാതീതമാകുന്നു. പറയുന്നത്‌ അനുസരിക്കാതെ കുറെ സ്‌നേഹപ്രകടനം മാത്രം നടത്തുന്ന തൊഴിലാളിക്ക്‌ യാഥാര്‍ഥ്യബോധമുള്ള ഒരു മുതലാളിയും ശമ്പളം കൊടുക്കുകയില്ല.

``നിങ്ങള്‍ അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കണം'' എന്ന്‌ വിശുദ്ധ ഖുര്‍ആനിലെ 3:32, 3:132, 4:59, 5:92, 8:1, 8:20, 8:46, 24:54, 33:33, 47:33, 58:13, 64:12 എന്നീ ആയത്തുകളില്‍ അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. `അനുസരിച്ചില്ലെങ്കിലും ദോഷമില്ല; സ്‌നേഹിച്ചാല്‍ മതി' എന്ന്‌ ഒരു ആയത്തിലും പറഞ്ഞിട്ടില്ല. പ്രാമാണികമായ യാതൊരു ഹദീസിലും അങ്ങനെ പറഞ്ഞിട്ടില്ല. അല്ലാഹുവും റസൂലും(സ) കല്‌പിച്ച നമസ്‌കാരം, സകാത്ത്‌, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയ ആരാധനാകര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അവസരവും സൗകര്യവും ലഭിച്ചിട്ടും അതൊന്നും ചെയ്യാതെ കേവലം സ്‌നേഹപ്രകടനം കൊണ്ട്‌ മതിയാക്കിയ ആരും സ്വഹാബികളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല; കപടന്മാരല്ലാതെ.

അല്ലാഹുവെ സ്‌നേഹിക്കുന്ന ആളുകള്‍ പ്രവാചകന്റെ മാര്‍ഗനിര്‍ദേശം പിന്തുടരണമെന്നാണ്‌ വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്‌. ``(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (വി.ഖു. 3:31). അല്ലാഹുവെയും റസൂലി(സ)നെയും അനുസരിക്കാത്തവരെ അല്ലാഹു ഇഷ്‌ടപ്പെടുകയില്ലെന്നാണ്‌ അടുത്ത സൂക്തത്തില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. ``പറയുക: നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കണം. ഇനി അവര്‍ പിന്തിരിഞ്ഞു കളയുന്ന പക്ഷം അല്ലാഹു സത്യനിഷേധികളെ സ്‌നേഹിക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 3:32)

``തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക്‌ വിശ്വസ്‌തനായ ഒരു ദൂതനാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യണം'' എന്ന്‌ നൂഹ്‌, ഹൂദ്‌, സ്വാലിഹ്‌, ലൂത്വ്‌, ശുഐബ്‌(അ) എന്നീ പ്രവാചകന്മാര്‍ അവരുടെ ജനതയെ ആഹ്വാനം ചെയ്‌തതായി വിശുദ്ധ ഖുര്‍ആനിലെ 26:107, 108, 125, 126, 143, 144, 163, 164, 178, 179 എന്നീ സൂക്തങ്ങളില്‍ കാണാം. `അനുസരണം അത്യാവശ്യമല്ല; സ്‌നേഹമാണ്‌ പരമ പ്രധാനം' എന്ന്‌ ഏതെങ്കിലും പ്രവാചകന്‍ പഠിപ്പിച്ചതായി വിശുദ്ധ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസുകളിലോ കാണുന്നില്ല. `അല്ലാഹുവെയും റസൂലി(സ)നെയും ഞാന്‍ അതിരറ്റ്‌ സ്‌നേഹിക്കുന്നു; എന്നാല്‍ ഞാന്‍ അവരെ അനുസരിക്കുകയില്ല' എന്ന്‌ ഒരാള്‍ പറഞ്ഞാല്‍ അനേകം ഖുര്‍ആന്‍ സൂക്തങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌ ആ വാക്ക്‌. സ്‌നേഹത്തിന്റെ താല്‌പര്യം അനുസരണക്കേടാവുക എന്നത്‌ വിരോധാഭാസവുമാണ്‌. അല്ലാഹുവോടുള്ള പ്രേമം മൂത്തിട്ട്‌ റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത്‌ പരസ്യമായി ചായ കഴിക്കുന്നത്‌ ഒരു തരം സൂഫിപ്പിരാന്താണ്‌.

നബി(സ)യോട്‌ സംസാരിച്ചിരുന്ന സ്വഹാബികളുടെ കൂട്ടത്തില്‍ അല്‌പം മുമ്പ്‌ മാത്രം ഇസ്‌ലാം സ്വീകരിച്ചവരുണ്ടാകും. അവര്‍ക്ക്‌ നിര്‍ബന്ധമോ പുണ്യകരമോ ആയ ആരാധനാകര്‍മങ്ങള്‍ ചെയ്യാന്‍ കൂടുതല്‍ അവസരം ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ അല്ലാഹുവോടും റസൂലി(സ)നോടും അവരുടെ മനസ്സില്‍ നിഷ്‌കളങ്കമായ സ്‌നേഹമുണ്ടാകും. അതവര്‍ പ്രകടിപ്പിക്കുക സ്വാഭാവികമാണ്‌. അതില്‍ നബി(സ) സന്തോഷം പ്രകടിപ്പിച്ചു എന്നത്‌, ബോധപൂര്‍വം നമസ്‌കാരവും സകാത്തും നോമ്പും വിട്ടുകളഞ്ഞാലും ദോഷമില്ല; പ്രവാചകസ്‌നേഹമുണ്ടായാല്‍ മതി എന്ന്‌ പറയാന്‍ മതിയായ ന്യായമല്ല. `അനുസരണം കെട്ട സ്‌നേഹക്കാര്‍' എന്നൊരു വിഭാഗം സ്വഹാബികളുടെ കൂട്ടത്തില്‍ ഉണ്ടായിട്ടേയില്ല. മുസ്‌ലിംകളെ മുഴുവന്‍ ആ പരുവത്തിലാക്കാനാണ്‌ കുറെ പുരോഹിതന്മാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്‌.

നബി എന്ന സ്ഥാനം ലഭിച്ചത്‌ തന്നെ അല്ലാഹു സത്യദീന്‍ പഠിപ്പിക്കാന്‍ നിയോഗിച്ചതുകൊണ്ടാണ്‌. അതിനാല്‍ ദീന്‍ സ്വീകരിക്കാതെ മുഹമ്മദ്‌ നബി(സ) എന്ന വ്യക്തിയെ സ്‌നേഹിച്ചാല്‍ അത്‌ പ്രവാചക സ്‌നേഹത്തിന്റെ വകുപ്പില്‍ തന്നെ ഉള്‍പ്പെടുകയില്ല. പ്രവാചകത്വം എന്ന ആശയം അംഗീകരിച്ചുകൊണ്ട്‌ സ്‌നേഹിച്ചാലേ അത്‌ പ്രവാചക സ്‌നേഹമാവുകയുള്ളൂ. പ്രവാചകത്വം അംഗീകരിക്കുന്നതിന്റെ അനിവാര്യ താല്‌പര്യമാണ്‌ പ്രവാചകന്‍ കൊണ്ടുവന്ന സത്യമതം അംഗീകരിക്കല്‍. ഇസ്‌ലാം സ്വീകരിക്കാതെ സ്‌നേഹം കൊണ്ട്‌ മാത്രം സ്വര്‍ഗാവകാശിയായത്‌ ആരാണെന്നും അതിനുള്ള തെളിവ്‌ എന്താണെന്നും ആ പണ്ഡിതന്‍ തന്നെ വ്യക്തമാക്കട്ടെ. നബി(സ)യെ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്‌ത പിതൃവ്യന്‍ അ ബൂത്വാലിബ്‌ സത്യമതം സ്വീകരിക്കാത്തതുകൊണ്ട്‌ നരകാവകാശിയായിത്തീര്‍ന്നുവെന്നാണ്‌ പ്രാമാണികമായ ഹദീസുകളില്‍ നിന്ന്‌ തെളിയുന്നത്‌.

നാലിലൊരു ഇമാമിന്റെ മദ്‌ഹബ്‌ സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്നാണല്ലോ സമസ്‌തക്കാരുടെ സിദ്ധാന്തം. എന്നാല്‍ പള്ളികളിലോ വീടുകളിലോ മൗലീദ്‌ ചൊല്ലണമെന്ന്‌ നാലു ഇമാമുകളില്‍ ഒരാള്‍ പോലും അഭിപ്രായപ്പെട്ടിട്ടില്ല. അല്ലാഹുവും റസൂലും നാലു ഇമാമുകളും ഫര്‍ദാണെന്നോ സുന്നത്താണെന്നോ പഠിപ്പിക്കാത്ത മൗലിദിനെപ്പറ്റി സുയൂത്വി വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്‌ ഇസ്‌ലാമികമായ യാതൊരു പ്രാമാണികതയുമില്ല. കേരളത്തിലെ പ്രശസ്‌ത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖദൂം അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലൊന്നും മൗലീദ്‌ ചൊല്ലല്‍ പുണ്യകര്‍മമാണെന്ന്‌ രേഖപ്പെടുത്തിയിട്ടില്ല എന്ന കാര്യവും പ്രസ്‌താവ്യമാകുന്നു.

ലാഇലാഹ ഇല്ലല്ലാഹ്‌ സംബന്ധിച്ച ഹദീസ്‌ അബൂഹുറയ്‌റ പറഞ്ഞുണ്ടാക്കിയതല്ല, മുഹമ്മദ്‌ നബി(സ) പ്രസ്‌താവിച്ചതാണ്‌. യാന്ത്രികമായി ദിക്‌റ്‌ ഉരുവിടുന്നതിനെ സംബന്ധിച്ചല്ല ആ ഹദീസിലെ പരാമര്‍ശം. അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ല എന്ന ആദര്‍ശ പ്രഖ്യാപനമാണ്‌ ഏതൊരാളെയും സ്വര്‍ഗാവകാശിയാക്കിത്തീര്‍ക്കുന്ന നിര്‍ണായക വിഷയം എന്നത്രെ അതില്‍ നിന്ന്‌ ഗ്രഹിക്കാവുന്നത്‌. ഒരാള്‍ ആദര്‍ശ പ്രഖ്യാപനം നടത്തിയ ഉടനെ മരിച്ചുപോയാല്‍ അയാള്‍ സ്വര്‍ഗാവകാശിയാകും. നിര്‍ബന്ധ ആരാധനകളും സല്‍കര്‍മങ്ങളും ചെയ്യാന്‍ അവസരം ലഭിച്ചിട്ടും ചെയ്യാത്ത ആള്‍ മാത്രമേ അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടാനോ ശിക്ഷിക്കപ്പെടാനോ സാധ്യതയുള്ളൂ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers