ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ചെലവ് കഴിച്ച് ബാക്കി തുകയ്ക്ക് സകാത്ത് നല്‍കിയാല്‍ മതിയോ?

ഒരാള്‍ തന്റെ കൃഷിയോ കച്ചവടമോ വ്യവസായമോ ഉദ്യോഗമോ മറ്റേതെങ്കിലും ഹലാലായ വഴിക്കോ ആര്‍ജിക്കുന്ന മൊത്ത വരുമാനത്തില്‍ നിന്ന് അതത് ഏര്‍പ്പാടുകള്‍ക്കു വരുന്ന നടത്തിപ്പു ചെലവും തന്റെയും കുടുംബത്തിന്റെയും ദൈനംദിന ചെലവുകളും മാറ്റിനിര്‍ത്തി ബാക്കിവരുന്ന സംഖ്യ നിസാബെത്തുമെങ്കില്‍ മാത്രം അങ്ങനെയുള്ള സംഖ്യക്ക് അതത് ഇനത്തിന്റെ നിശ്ചിത തോതനുസരിച്ച് സകാത്ത് നല്കിയാല്‍ മതിയോ? അതോ മൊത്ത വരുമാനത്തിനുള്ള സകാത്ത് നല്കണോ? നടത്തിപ്പു ചെലവുകള്‍ കഴിച്ച് ബാക്കിവരുന്ന മാത്രം സംഖ്യക്ക് നല്കിയാല്‍ മതിയോ?
 
വി പി മുഹമ്മദലി, പന്തലിങ്ങല്‍

ഒരാള്‍ക്ക് സകാത്തിന്റെ പരിധിയെത്തിയ വരുമാനമുണ്ടെങ്കില്‍ മൊത്തം വരുമാനത്തിനാണ്, ചെലവ് കഴിച്ച് ബാക്കിയുള്ളതിനല്ല സകാത്ത് നല്‌കേണ്ടത്. എന്നാല്‍ ഒരാളുടെ വരുമാനം അത്യാവശ്യച്ചെലവുകള്‍ക്ക് തികയില്ലെങ്കില്‍ അയാള്‍ ഫഖീറോ മിസ്‌കീനോ ആയിരിക്കും. അത്തരക്കാര്‍ സകാത്ത് നല്കാന്‍ ബാധ്യസ്ഥരല്ല, വാങ്ങാന്‍ അവകാശപ്പെട്ടവരാകുന്നു. ഒരാള്‍ പതിനായിരം രൂപ മുതല്‍ മുടക്കി കൃഷി ചെയ്തിട്ട് നെല്ലും വൈക്കോലും കൂടി അയ്യായിരം രൂപയ്ക്കുള്ളതേ കിട്ടിയുള്ളൂവെങ്കില്‍  അതിനയാള്‍ സകാത്ത് നല്‌കേണ്ടതുണ്ടോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഏകാഭിപ്രായക്കാരല്ല. കൃഷി ലാഭകരമായാലും അല്ലെങ്കിലും ലഭിച്ച ഉല്പന്നത്തിന് സകാത്ത് നല്കണമെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അയാള്‍ക്ക് കൃഷി മുഖേന യഥാര്‍ഥത്തില്‍ വരുമാനമൊന്നും ഉണ്ടായിട്ടില്ലാത്തതിനാല്‍ അയാള്‍ ആ വകയില്‍ സകാത്ത് നല്കാന്‍ ബാധ്യസ്ഥനല്ലെന്ന് കരുതാനും ന്യായമുണ്ട്. കൃഷിക്ക് മുടക്കിയ സംഖ്യ നിസ്വാബെത്തുമെങ്കില്‍, അതിന് ആ വര്‍ഷം സകാത്ത് നല്കിയിട്ടില്ലെങ്കില്‍ അത് നല്കണം. കാര്‍ഷിക വരുമാനത്തിന് സകാത്ത് നല്കുമ്പോള്‍ കൃഷിച്ചെലവ് കഴിച്ച് ബാക്കിയുള്ളതിന് നല്കിയാല്‍ മതിയോ എന്നതും വീക്ഷണവ്യത്യാസത്തിന് സാധ്യതയുള്ള വിഷയമാണ്.

അധ്വാനം കൂടാതെ ലഭിക്കുന്ന കാര്‍ഷിക വരുമാനത്തിന് പത്ത് ശതമാനവും അധ്വാനിച്ചുണ്ടാക്കുന്നതിന് അഞ്ച് ശതമാനവും സകാത്ത് നിശ്ചയിച്ച സ്ഥിതിക്ക് കൃഷിച്ചെലവ് വേറെ പരിഗണിക്കുന്നതിന് ന്യായം കാണുന്നില്ല. സകാത്തിനു വേണ്ടി വിളകളുടെ മതിപ്പ് കണക്കാക്കാന്‍ നിയോഗിച്ച ജോലിക്കാരോട് (വിളയുടെ) മൂന്നിലൊന്നോ നാലിലൊന്നോ ഒഴിവാക്കി വിടാന്‍ റസൂല്‍(സ) കല്പിച്ചതായി സഹ്‌ലുബ്‌നു അബീ ഹഥ്മയില്‍ നിന്ന് അബൂദാവൂദും തിര്‍മിദിയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില പണ്ഡിതന്മാരുടെ വീക്ഷണത്തില്‍, മതിപ്പ് കണക്കുപ്രകാരമുള്ള സകാത്തിന്റെ മൂന്നില്‍ ഒരു ഭാഗമോ നാലില്‍ ഒരു  ഭാഗമോ ഒഴിവാക്കി വിടാനാണ് നിര്‍ദേശം. ചിലരുടെ അഭിപ്രായപ്രകാരം ഒഴിച്ചുനിര്‍ത്തിയ സകാത്ത് സ്വത്തുടമ സ്വന്തം നിലയില്‍ വിതരണം ചെയ്യേണ്ടതാണ്. കച്ചവടത്തിന്റെയും വ്യവസായത്തിന്റെയും അറ്റാദായത്തിന്റെ പത്ത് ശതമാനം എന്ന നിലയില്‍ സകാത്ത് കണക്കാക്കുകയാണെങ്കില്‍ ബിസിനസ് സംബന്ധമായ ചെലവുകള്‍ കഴിച്ച് ബാക്കിയുള്ള ലാഭം പരിഗണി ച്ചാല്‍മതി. മൂലധനവും ഒരു വര്‍ഷ ത്തെ ലാഭവും ചേര്‍ത്തുള്ള തുക യ്ക്ക് രണ്ടര ശതമാനം സകാത്ത് നല്‍കണമെന്നാണ് മറ്റൊരഭിപ്രായം. ശമ്പളത്തില്‍ സകാത്ത് സംബന്ധിച്ച് ഖുര്‍ആനിലോ പ്രബലമായ ഹദീസിലോ ഖണ്ഡിതമായ നിര്‍ദേശമില്ല. ആധുനിക പണ്ഡിതന്മാരില്‍ പലരുടെയും അഭിപ്രായം രണ്ടര ശതമാനം സകാത്ത് നല്കിയാല്‍ മതിയെന്നാണ്. അധ്വാനിച്ചുകിട്ടുന്ന കാര്‍ഷിക വരുമാനം പോലെ കണക്കാക്കി അഞ്ചു ശതമാനം നല്കണമെന്ന് കരുതുന്നവരും ഉണ്ട്.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers