ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഖുത്വ്‌ബയുടെ സമയത്ത് സംസാരം നിഷിദ്ധമല്ലേ?

ജുമുഅ ഖുത്വ്‌ബ ആരംഭിച്ചാല്‍, പള്ളിയില്‍ യാതൊരുവിധ സംസാരവും പാടില്ലെന്നും സംസാരിക്കുന്ന വ്യക്തിയുടെ ജുമുഅ നഷ്ടപ്പെടുമെന്നുമാണല്ലോ. എന്നാല്‍ രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് സ്ത്രീകള്‍ ആവശ്യപ്പെടുന്ന മഹര്‍ ക്രമാതീതമായി വര്‍ധിപ്പിക്കുകയും യുവാക്കള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതിനാല്‍ വിവാഹം കഴിക്കാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്തപ്പോള്‍ ഖുത്വ്‌ബയില്‍ വെച്ച് ഖലീഫ മഹറിന് പരിധി നിശ്ചയിച്ച് സംസാരിച്ചതും, അപ്പോള്‍ ഒരു വനിത എഴുന്നേറ്റ് 'അല്ലാഹു തങ്ങള്‍ക്ക് അനുവദിച്ച അവകാശം ഇല്ലാതാക്കാന്‍ താങ്കള്‍ക്ക് അവകാശമില്ല' എന്ന് പറഞ്ഞതും ചരിത്രത്തിലുണ്ട്. ഖുത്വ്‌ബ സമയത്ത് ശബ്ദിക്കാന്‍ പാടില്ലെന്ന നിയമവും മേല്പറഞ്ഞ സംഭവവും എങ്ങനെയാണ് യോജിക്കുക?
 
അസ്ഹാന്‍പരി, മലപ്പുറം

ഖുത്വ്‌ബ സമയത്ത് ശ്രോതാക്കള്‍ തമ്മില്‍ സംസാരിക്കുന്നത് നിഷിദ്ധമാണെന്ന് തന്നെയാണ് പ്രബലമായ ഹദീസുകളില്‍ നിന്ന് ഗ്രഹിക്കാവുന്നത്. എന്നാല്‍ പ്രധാനപ്പെട്ട എന്തെങ്കിലും കാര്യത്തെക്കുറിച്ച് ഖുത്വ്‌ബക്കിടയില്‍ ഖത്വീബ് ശ്രോതാക്കളോടോ അവര്‍  ഖത്വീബിനോടോ ചോദിക്കുന്നത് നിഷിദ്ധമല്ലെന്നതിന് ഹദീസുകളില്‍ തെളിവുണ്ട്. അനസി(റ)ല്‍ നിന്ന് ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം: ''നബി(സ) ഖുത്വ്‌ബ നിര്‍വഹിക്കുന്നതിനിടയില്‍ പള്ളിയില്‍ കയറിവന്ന ഒരാള്‍ പറഞ്ഞു: 

''അല്ലാഹുവിന്റെ ദൂതരേ, സ്വത്തുക്കള്‍ നശിക്കുകയും ജീവിതമാര്‍ഗങ്ങള്‍ മുറിഞ്ഞുപോവുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ചുതരാന്‍ അങ്ങ് അല്ലാഹുവോട് പ്രാര്‍ഥിക്കണം.'' 'അല്ലാഹുവേ, ഞങ്ങള്‍ക്ക് മഴ നല്‌കേണമേ, അല്ലാഹുവേ ഞങ്ങള്‍ക്ക് മഴ നല്‌കേണമേ' എന്ന് അദ്ദേഹം പ്രാര്‍ഥിച്ചു. 

ഖുത്വ്‌ബക്കിടയില്‍ വരള്‍ച്ചയുടെ കെടുതികളെക്കുറിച്ച് സംസാരിച്ച ശ്രോതാവിനെ അദ്ദേഹം ആക്ഷേപിച്ചില്ല. കാരണം, സമൂഹത്തിന്റെ അടിയന്തരാവശ്യത്തിനുവേണ്ടി പ്രാര്‍ഥിക്കണമെന്നാണ് അയാള്‍ അപേക്ഷിച്ചത്. നബി(സ) ഖുത്വ്‌ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ പള്ളിയില്‍ പ്രവേശിച്ച ഒരാളോട്, രണ്ടു റക്അത്ത് നമസ്‌കരിക്കാന്‍ കല്പിച്ചുവെന്ന് അബൂസഈദി(റ)ല്‍ നിന്ന് തിര്‍മിദിയും നസാഈയും മറ്റും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഹ്‌റിന് പരിധി നിര്‍ണയിക്കുമെന്ന ഖലീഫാ ഉമറിന്റെ(റ) പ്രസ്താവന ഖുര്‍ആനിക അധ്യാപനത്തിന് വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശം നിഷേധിക്കലുമാവില്ലേ എന്ന ആശങ്കയാണ് ശ്രോതാക്കളുടെ കൂട്ടത്തില്‍ നിന്ന് ഒരു സ്ത്രീയെ അതിനെക്കുറിച്ച് ചോദിക്കാന്‍ പ്രേരിപ്പിച്ചത്. ശ്രോതാക്കള്‍ ഖുത്വ്‌ബക്കിടയില്‍ കുശുകുശുക്കുന്നത് പോലെയല്ല ഇത്.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers