ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

വിത്‌റിന്റെ സമയമെപ്പോള്‍?

ചിലര്‍ ഇശാക്കുശേഷം തറാവീഹ് എട്ട് റക്അത്ത് പള്ളിയില്‍വെച്ച് നമസ്‌കരിക്കുകയും മൂന്ന് റക്അത്ത് സ്വുബ്ഹിനുമുമ്പ് നമസ്‌കരിക്കാനായി മാറ്റിവെക്കുകയും ചെയ്തുകാണുന്നു. ഇങ്ങനെ നമസ്‌കരിക്കുന്നതുകൊണ്ട് കൂടുതല്‍ പ്രതിഫലം ലഭിക്കുമോ? നബിചര്യയില്‍ ഇതിന് വല്ല തെളിവുമുണ്ടോ?
 
അഹ്‌സന്‍, മഞ്ചേരി

'തറാവീഹ്' എട്ടു റക്അത്തും 'വിത്ര്‍' മൂന്നു റക്അത്തും എന്ന ധാരണതന്നെ പൂര്‍ണമായി ശരിയല്ല. തറാവീഹ് എന്നപദം റസൂലോ പ്രമുഖ സ്വഹാബികളോ പ്രയോഗിച്ചിട്ടില്ല. പില്‍ക്കാലത്ത് മുസ്‌ലിം പണ്ഡിതന്മാരാണ് ആ പേര് നല്‍കിയത്. വിശ്രമവേളകള്‍ എന്നാണ് ആ പദത്തിന് അര്‍ഥം. ഇടയില്‍ വിശ്രമിച്ചുകൊണ്ടാണ് റമദാന്‍ രാത്രികളില്‍ സുന്നത്ത് നമസ്‌കാരം നിര്‍വഹിച്ചിരുന്നത്. അതുകൊണ്ടാണ് തറാവീഹ് എന്ന പേരുവന്നത്. രാത്രിയിലെ സുന്നത്ത് നമസ്‌കാരം അഥവാ 'ഖിയാമുല്ലൈല്‍' ഒറ്റയായ റക്അത്തുകളായിട്ടാണ് നമസ്‌കരിക്കേണ്ടത്. അതിനാലാണ് വിത്ര്‍(ഒറ്റ) എന്ന് അതിന് പേരു നല്‍കുന്നത്. പതിനൊന്ന് റക്അത്തിന് മൊത്തമായി തറാവീഹ് എന്ന് പേരു പറയുന്നതുപോലെ വിത്ര്‍ എന്നും പേരുപറയാം. അവസാനത്തെ മൂന്നു റക്അത്തുകള്‍ക്കോ ഒരു റക്അത്തിനോ മാത്രമായും വിത്ര്‍ എന്നു പറയാം. എന്നാല്‍ എട്ടു റക്അത്ത് മാത്രമാണ് തറാവീഹ് എന്ന ധാരണയ്ക്ക് യാതൊരു അടിസ്ഥാനവുമില്ല.

പേരെന്തു പറഞ്ഞാലും ഇശായ്ക്കും സ്വുബ്ഹിനും ഇടയില്‍, ഇശായുടെ ശേഷമുള്ള രണ്ടു റക്അത്ത് സുന്നത്ത് നമസ്‌കാരവും സുബ്ഹിനു മുമ്പുള്ള രണ്ടുറക്അത്ത് സുന്നത്തും ഒഴികെ പതിനൊന്ന് റക്അത്തുള്ള ഒരു നമസ്‌കാരമേയുള്ളൂ. അത് റമദാന്‍ രാത്രിയില്‍ ജമാഅത്തായി നിര്‍വഹിച്ചുകൊണ്ട് നബി(സ) മാതൃക കാണിച്ചിട്ടുണ്ട്. രാത്രിയില്‍ ഉറങ്ങി എഴുന്നേറ്റശേഷം ഈ നമസ്‌കാരം നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠമെന്ന് ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും ഗ്രഹിക്കാം. ഉറങ്ങി എഴുന്നേറ്റു നമസ്‌കരിക്കുകയാണെങ്കില്‍ ഈ നമസ്‌കാരത്തിന് 'തഹ്ജ്ജുദ്' എന്നും പേരുപറയും. എട്ടു റക്അത്ത് ഉറങ്ങുന്നതിന് മുമ്പും മൂന്ന് റക്അത്ത് അതിനുശേഷവുമാണ് നമസ്‌കരിക്കേണ്ടതെന്ന് നബി(സ) നിര്‍ദേശിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റസൂലിനുശേഷം രാത്രി നമസ്‌കാരത്തില്‍ ജമാഅത്ത് പുനസ്ഥാപിച്ച ഖലീഫ ഉമറും ഇങ്ങനെ നമസ്‌കരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉദ്ധരിക്കപ്പെട്ടിട്ടില്ല. 

ഖിയാമുറമദാന്‍ അഥവാ റമദാന്‍ രാത്രിയിലെ സുന്നത്ത് നമസ്‌കാരം ഉറങ്ങി എഴുന്നേറ്റ് നമസ്‌കരിക്കുന്നതാണ് നല്ലതെന്ന് ഉമര്‍(റ) വ്യക്തമാക്കിയെങ്കിലും മൂന്നു റക്അത്ത് മാത്രം ആ സമയത്തേക്ക് മാറ്റിവെക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടില്ല. ഉബയ്യുബ്‌നു കഅ്ബി(റ)നോടും തമീമുദ്ദാരി(റ)യോടും ജനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് പതിനൊന്ന് റക്അത്ത് നമസ്‌കരിക്കാന്‍ ഖലീഫ ഉമര്‍(റ) കല്പിച്ചുവെന്ന് ഇമാം മാലിക് മുവത്ത്വയില്‍ ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം എട്ടും മൂന്നും വേര്‍തിരിച്ചിട്ടില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. 
 

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers