ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?

ഉദ്ദേശ്യശുദ്ധിയില്‍ സംശയിക്കേണ്ടതില്ല എന്ന് ഞാന്‍ കരുതുന്ന ഒരു പണ്ഡിതനോട് ഒരിക്കല്‍ ഞാനൊരു സംശയം ചോദിച്ചു: അല്ലാഹു എത്രയോ ഉന്നതന്‍, ആരോടും മത്സരിക്കേണ്ട ആവശ്യമില്ലാത്തവന്‍. അവന് എന്തെങ്കിലുമൊരു നഷ്ടമുണ്ടാക്കാന്‍ ഒരാള്‍ക്കും കഴിയില്ല. അങ്ങനെയുള്ള അല്ലാഹുവിന് ആരാധനയുടെ കാര്യത്തില്‍ ഇത്ര കടുംപിടുത്തമെന്തിന്? ദൈവസാന്നിധ്യം അനുഭവിക്കാന്‍ ദുര്‍ബലനായ മനുഷ്യന്‍ ഒരു മാധ്യമം സ്വീകരിക്കുന്നത് അല്ലാഹുവിന് എന്തുകൊണ്ട് പൊറുത്തുകൂടാ?'' (എ സഈദ്, തേജസ് വാരിക, ജൂലൈ 1-15, 2012). ഇതിനെക്കുറിച്ച് 'മുസ്‌ലിം' എന്തു പറയുന്നു?

മുഹമ്മദ് ഫവാസ്, മലപ്പുറം

അല്ലാഹു അത്യുന്നതാണെന്ന് മാത്രമല്ല മനുഷ്യരോട് ഏറ്റവും അടുത്തുള്ളവനാണെന്നും അവന്‍ തന്നെ വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. ''നിന്നോട് എന്റെ ദാസന്മാര്‍ എന്നെക്കുറിച്ച് ചോദിച്ചാല്‍ ഞാന്‍ അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്കും'' (വി.ഖു 2:186). ''തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യുന്നു. നാം (അവന്റെ) കണ്ഠനാഡിയേക്കാള്‍ അവനോട് അടുത്തവനുമാകുന്നു'' (വി.ഖു 50:16). മനുഷ്യനെ സംബന്ധിച്ചേടത്തോളം സ്രഷ്ടാവും രക്ഷിതാവും പരിപാലകനുമായ അല്ലാഹുവെക്കാള്‍ അടുത്ത മറ്റാരുമില്ലെന്നാണ് ഈ സൂക്തങ്ങളില്‍ നിന്ന് സംശയാതീതമായി തെളിയുന്നത്. മലക്കുകളോ പ്രവാചകന്മാരോ പുണ്യാത്മാക്കളോ അല്ലാഹുവെക്കാള്‍ നമ്മോട് അടുത്തവരല്ല. അതിനാല്‍ അല്ലാഹുവിനും അടിയനുമിടയില്‍ ഒരു മാധ്യമത്തിന് അശേഷം സ്ഥാനമില്ല. ഒരു ഇടയാളനെ/മധ്യവര്‍ത്തിയെ ആരാധിക്കുകയോ പ്രാര്‍ഥിക്കുകയോ ചെയ്യുന്ന ഏതൊരാളും അല്ലാഹുവില്‍ നിന്ന് അകലുകയാണ്. അഥവാ അല്ലാഹുവാണ് മനുഷ്യന് ഏറ്റവും അടുത്തവന്‍ എന്ന ഖുര്‍ആനിക സത്യത്തെ നിഷേധിക്കുകയാണ് അവന്‍ ചെയ്യുന്നത്.

അല്ലാഹുവിന്റെ ഹിതം എന്താണെന്നറിയാന്‍ നമ്മുടെ മുമ്പില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ. ഒന്ന്, അവന്റെ ഗ്രന്ഥമായ ഖുര്‍ആന്‍. രണ്ട്, മുഹമ്മദ്‌നബി(സ)യില്‍ നിന്ന് വിശ്വസനീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. ഇബാദത്ത് അഥവാ ആരാധന അല്ലാഹുവിന് മാത്രമേ അര്‍പ്പിക്കാന്‍ പാടുള്ളു എന്നത് അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഉറപ്പിച്ചുപറഞ്ഞ കാര്യമാണ്. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്നര്‍ഥമുള്ള ഇയ്യാക നഅ്ഖുദു എന്ന വാക്യം നാം നമസ്‌കാരത്തില്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നതാണല്ലോ. സൂറത്തു ഇസ്‌റാഇല്‍ അല്ലാഹു പറയുന്നു: ''തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു.'' (വി.ഖു 17:23)

അല്ലാഹു അത്യുന്നതനായതു കൊണ്ട് അവനെ ആരാധിക്കാനും പ്രാര്‍ഥിക്കാനും ഒരു മാധ്യമം വേണമെന്ന വാദത്തെ ഖണ്ഡിച്ചുകൊണ്ട് മറ്റൊരു ഖുര്‍ആന്‍സൂക്തത്തില്‍ ഇപ്രകാരം പറയുന്നു: ''അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന് പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) ''അല്ലാഹുങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടി മാത്രമാണ് ഞങ്ങള്‍ അവരെ ആരാധിക്കുന്നത്. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധി കല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനും ആയിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച.'' (വി.ഖു 39:3)

അല്ലാഹുവിന് (ആരാധനയിലും പ്രാര്‍ഥനയിലും) പങ്കാളിയെ ചേര്‍ക്കുന്നത് അവന്‍ പൊറുക്കുകയില്ലെന്നും ഖുര്‍ആനില്‍ തന്നെയാണ് പറഞ്ഞിട്ടുള്ളത്. ''തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴികെയുള്ളത് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. ആര്‍ അല്ലാഹുവോട് പങ്കാളിയെ ചേര്‍ക്കുന്നുവോ അവന്‍  ബഹുദൂരം പിഴച്ചുപോയിരിക്കുന്നു.'' (വി.ഖു 4:116)

അല്ലാഹുവിന് അത് പൊറുത്തുകൂടെ എന്ന് ചോദിച്ചാല്‍ മനുഷ്യര്‍ക്ക് അവന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ അവകാശമില്ല എന്നാണ് മറുപടി. ''അവന്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാവുന്നതല്ല. അവരാകട്ടെ ചോദ്യം ചെയ്യപ്പെടുന്നതുമാണ്.'' (വി.ഖു 21:23)

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers