ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

നോമ്പ് തുറപ്പിക്കലും ഫിത്വ്‌ർ സകാത്തും

ഗള്‍ഫ് നാടുകളിലെ ചില മലയാളി മുസ്‌ലിം സംഘടനകള്‍ റമദാന്‍ തുടക്കത്തില്‍ തന്നെ, ഫിത്വ്‌ര്‍ സകാത്തിനും നോമ്പ് തുറപ്പിക്കാനുമെന്ന് പറഞ്ഞ് ഒരു നിശ്ചിതസംഖ്യ മലയാളി മുസ്‌ലിംകളില്‍ നിന്നും പിരിച്ച് നാട്ടിലേക്ക് അയക്കുന്നു. നാട്ടില്‍ ആ പണം ഏത് രീതിയില്‍ ചിലവഴിക്കുന്നു എന്നറിയില്ല. ചിലപ്പോള്‍ ദരിദ്രര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനോ സമൂഹനോമ്പുതുറയ്‌ക്കോ ഒക്കെ ആയിരിക്കാം അത് വിനിയോഗിക്കുന്നത്. ഈദുല്‍ഫിത്വ്‌റിന് നല്‍കേണ്ട സകാത്ത് മുന്‍കൂട്ടി നല്‍കാനും അത് താന്‍ ഉള്ള സ്ഥലത്തല്ലാതെ മറ്റിടങ്ങളിലേക്ക് അയക്കാനും വകമാറി ചെലവഴിക്കാനും അനുവാദമുണ്ടോ?

എം പി ജുനൈസ്, മലപ്പുറം

ഫിത്വ്‌ര്‍ സകാത്ത് നിര്‍ബന്ധബാധ്യതയാണ്. ഈദുല്‍ ഫിത്വ്‌റിനോടനുബന്ധിച്ചാണ് നല്‍കേണ്ടത്. സകാത്ത് നിര്‍ബന്ധമാകുന്ന സമയത്തിന് മുമ്പ് നല്‍കുന്നതിന് വിരോധമില്ലെന്ന് വ്യക്തമാക്കുന്ന ചില ഹദീസുകളുണ്ട്. 

പാവപ്പെട്ട നോമ്പുകാരന് നോമ്പ് തുറക്കാന്‍ ഭക്ഷണം നല്‍കുന്നതിന് ഫിത്വ്‌ര്‍ സകാത്തിന്റെ വകുപ്പില്‍പ്പെട്ട തുകയോ ഭക്ഷ്യവസ്തുക്കളോ വിനിയോഗിക്കുന്നതില്‍ തെറ്റില്ല. അത് സകാത്തുല്‍ ഫിത്വ്‌ര്‍ എന്ന പദത്തോടും, ഹദീസില്‍ വിവരിക്കപ്പെട്ട അതിന്റെ ഉദ്ദേശ്യങ്ങളോടും യോജിക്കുന്നത് തന്നെയാണ്. 

എന്നാല്‍ സകാത്തുല്‍ ഫിത്വ്‌റിന്റെ തുക സമ്പന്നരായ ആളുകള്‍ കൂടി പങ്കെടുക്കുന്ന സമൂഹ നോമ്പ്തുറയ്ക്ക് വിനിയോഗിക്കുന്നത് ശരിയല്ല. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ ഏറ്റവും നല്ലത്, ഫിത്വ്‌ര്‍ സകാത്തിന്റെ തുക വേറെയും അതല്ലാത്ത ഇഫ്ത്വാര്‍ ഫണ്ട് വേറെയും സ്വരൂപിക്കുകയും വേറെത്തന്നെ വിനിയോഗിക്കുകയുമാണ്.

സകാത്ത് നല്‍കുന്ന വ്യക്തി താമസിക്കുന്ന സ്ഥലത്ത് തന്നെ അത് വാങ്ങാന്‍ അര്‍ഹതയുള്ളവരുണ്ടെങ്കില്‍ അവര്‍ക്ക് തന്നെ നല്‍കുന്നതാണ് ഏറ്റവും അനുയോജ്യം. എന്നാല്‍ ഗള്‍ഫ് മലയാളികള്‍ അവരുടെയും സ്വദേശത്തോ വിദേശത്തോ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും പേരിലുള്ള സകാത്ത് സ്വദേശത്തെ അര്‍ഹരായ ആളുകള്‍ക്ക് തന്നെ നല്‍കാന്‍ ഏര്‍പ്പാട് ചെയ്യുന്നതില്‍ തെറ്റൊന്നുമില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers