ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

അവിശ്വാസികളും അധര്‍മകാരികളും സകാത്തിന്‌ അര്‍ഹരാകുമോ?

അല്ലാഹുവിനെയും റസൂലിനെയും നിഷേധിക്കുന്ന പാവപ്പെട്ടവരായ കമ്യൂണിസ്റ്റുകാര്‍ക്കും നിരീശ്വരവാദികള്‍ക്കും വ്യഭിചരിക്കുകയും മദ്യംസേവിക്കുകയും അനര്‍ഹമായ രീതിയില്‍ പണം സമ്പാദിക്കുകയും ചെയ്‌തുവരുന്ന ദരിദ്രരായ `മുസ്‌ലിംകള്‍ക്കും' മുസ്‌ലിംകളോട്‌ ശത്രുതയില്ലാത്ത അമുസ്‌ലിംകള്‍ക്കും ഇസ്‌ലാമിലെ സകാത്ത്‌ നല്‌കുന്നതിന്റെ മതവിധി എന്താണ്‌? `മുഅല്ലഫത്തുല്‍ ഖുലൂബി'ന്റെ പരിധിയില്‍ വരുന്നവര്‍ ഇസ്‌ലാം ആശ്ലേഷിക്കാന്‍ സാധ്യതയുള്ളവര്‍ ആണോ? അതല്ല, ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവരാണോ? മുഹമ്മദ്‌ നബി അമുസ്‌ലിംകള്‍ക്ക്‌ സകാത്ത്‌ നല്‌കിയിരുന്നോ?

ജംഷിദ്‌ നരിക്കുനി.

സകാത്തില്‍ നിന്നും അമുസ്‌ലിംകള്‍ക്ക്‌ നല്‌കുന്നത്‌ നിഷിദ്ധമാണെന്ന്‌ അല്ലാഹുവോ റസൂലോ(സ) വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സകാത്ത്‌ ലഭിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളവര്‍ മുസ്‌ലിംകളില്‍ പെട്ട ദരിദ്രരും അഗതികളും കടബാധിതരും സകാത്തിന്റെ ജോലിക്കാരും മറ്റും തന്നെയാണ്‌. സകാത്തിനെ സംബന്ധിച്ച ഒരു നബിവചനത്തില്‍ `അവരിലെ ധനികരില്‍ നിന്ന്‌ അത്‌ വാങ്ങുകയും അവരിലെ ദരിദ്രര്‍ക്ക്‌ അത്‌ നല്‌കുകയും' ചെയ്യേണ്ടതാണെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌. മുസ്‌ലിംകളിലെ അധര്‍മകാരികള്‍ക്ക്‌ അവര്‍ ദരിദ്രരോ അഗതികളോ ആണെങ്കില്‍ സകാത്ത്‌ നല്‌കുന്നതിന്‌ നബി(സ) വിലക്കേര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ധര്‍മനിഷ്‌ഠയുള്ള പാവങ്ങള്‍ക്ക്‌ മുന്‍ഗണന നല്‌കുന്നതിന്‌ ന്യായമുണ്ട്‌.

`മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന വാക്കിന്‌ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ എന്നും ഇണക്കപ്പെടേണ്ടവര്‍ എന്നും അര്‍ഥമാക്കാവുന്നതാണ്‌. എന്നാല്‍ മനസ്സ്‌ ഇണക്കപ്പെട്ടവര്‍ മുസ്‌ലിംസമൂഹത്തിലെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തരല്ലാത്തതുകൊണ്ടും അവര്‍ ദരിദ്രരോ അഗതികളോ മറ്റോ ആണെങ്കില്‍ സകാത്തിന്‌ അവകാശികളാണെന്നതുകൊണ്ടും `മുഅല്ലഫത്തുല്‍ ഖുലൂബ്‌' എന്ന പ്രത്യേക വിഭാഗം, സകാത്ത്‌ നല്‌കി മനസ്സ്‌ ഇണക്കപ്പെടേണ്ടവര്‍ ആയിരിക്കാനാണ്‌ കൂടുതല്‍ സാധ്യത. ഈ വിഭാഗത്തില്‍ പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരും ഇനിയും ഇസ്‌ലാം സ്വീകരിച്ചിട്ടില്ലാത്തവരും ഉള്‍പ്പെടും. സകാത്തില്‍ നിന്നും യുദ്ധാര്‍ജിത സ്വത്തുക്കളില്‍ നിന്നും അവിശ്വാസികളായ ചിലര്‍ക്ക്‌ നബി(സ) നല്‌കിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണാം. `ഇസ്‌ലാം സ്വീകരിക്കാന്‍ സാധ്യതയില്ലാത്തവര്‍' എന്നൊരു വിഭാഗത്തെ നബി(സ) വേര്‍തിരിച്ചു നിര്‍ത്തിയതായി പ്രാമാണികമായ ഹദീസുകളില്‍ കാണുന്നില്ല.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers