ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഒന്നും ഉച്ചരിക്കാതെ അറുത്തത്‌ ഭക്ഷിക്കാമോ?

അല്ലാഹു അല്ലാത്തവരുടെ നാമം ഉച്ചരിച്ച്‌ അറുത്തത്‌ ഭക്ഷിക്കാന്‍ പാടില്ല എന്ന്‌ ഖുര്‍ആന്‍ പറയുന്നുണ്ട്‌. എന്നാല്‍ മുസ്‌ലിംകളല്ലാത്തവര്‍ ഒന്നും ഉച്ചരിക്കാതെ അറുക്കുന്നത്‌ ഭക്ഷിക്കാന്‍ പാടുണ്ടോ? ചില മുസ്‌ലിംകള്‍ അറുക്കുന്ന സമയത്ത്‌ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുണ്ടോ എന്നും സംശയമാണ്‌. ഇങ്ങനെയുള്ളവയുടെ വിധിയെന്താണ്‌?


സി പി ജസീം, കോഴിക്കോട്‌



വിശുദ്ധ ഖുര്‍ആനിലെ 5:5 സൂക്തത്തില്‍ ഇപ്രകാരം കാണാം: “എല്ലാ നല്ല വസ്‌തുക്കളും നിങ്ങള്‍ക്ക്‌ അനുവദിക്കപ്പെട്ടിരിക്കുന്നു. വേദം നല്‌കപ്പെട്ടവരുടെ ഭക്ഷണം നിങ്ങള്‍ക്ക്‌ അനുവദനീയമാണ്‌. നിങ്ങളുടെ ഭക്ഷണം അവര്‍ക്കും അനുവദനീയമാണ്‌.”

ക്രൈസ്‌തവരും യഹൂദരുമാണ്‌ ‘വേദം നല്‌കപ്പെട്ടവര്‍’ എന്ന വാക്കുകൊണ്ട്‌ വിവക്ഷിക്കപ്പെടുന്നത്‌. അവരുടെ ഭക്ഷണത്തില്‍ അവര്‍ അറുത്ത ഉരുവിന്റെ മാംസവും ഉള്‍പ്പെടുന്നു. അവര്‍ ദൈവനാമം ഉച്ചരിച്ചുകൊണ്ട്‌ തന്നെയായിരിക്കും അറുത്തതെന്ന്‌ നമുക്ക്‌ ഉറപ്പുവരുത്താനാവില്ല. അങ്ങനെ ഉറപ്പ്‌ വരുത്തണമെന്ന്‌ വേറെ ആയത്തുകളിലോ പ്രാമാണികമായ ഹദീസുകളിലോ നിഷ്‌കര്‍ഷിച്ചിട്ടുമില്ല. വേദക്കാര്‍ യാതൊന്നും ഉച്ചരിക്കാതെ അറുക്കാനും സാധ്യതയുണ്ട്‌. അതുപോലെ തന്നെയാണ്‌ മതനിഷ്‌ഠയില്ലാത്ത ചില മുസ്‌ലിംകളുടെ അവസ്ഥയും. വിശിഷ്യാ, കോഴിക്കടകളിലെ ചില മുസ്‌ലിം ജോലിക്കാര്‍. യഹൂദരും ക്രൈസ്‌തവരും അറുത്തത്‌ ദൈവനാമം ഉച്ചരിച്ചാണോ ഒന്നും ഉച്ചരിക്കാതെയാണോ എന്ന്‌ അന്വേഷിച്ചു ഉറപ്പുവരുത്തണമെന്ന്‌ അല്ലാഹു കല്‌പിച്ചിട്ടില്ലാത്ത സ്ഥിതിക്ക്‌ മുസ്‌ലിംകള്‍ അറുത്തതിന്റെ കാര്യത്തിലും അങ്ങനെ ഉറപ്പു വരുത്തേണ്ടതില്ല. അല്ലാഹുവല്ലാത്തവരുടെ പേരില്‍ ബലിയായോ നേര്‍ച്ചയായോ അറുത്തതാണെന്ന്‌ ഉറപ്പുള്ളത്‌ ഭക്ഷിക്കരുതെന്നേ ഉള്ളൂ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers