ശ്രദ്ധിക്കുക...

‘മുഖാമുഖം’ ശബാബ് വാരികയില്‍ വരുന്ന ചോദ്യോത്തര പംക്തിയാണ്. ശബാബിന്റെ ചീഫ് എഡിറ്റര്‍, ‘മുസ്‌ലിം’ എന്ന തൂലികാനാമത്തിലാണിതെഴുതുന്നത്. പ്രിന്റഡ് എഡിഷന്‍ ലഭ്യമല്ലാത്തവര്‍ക്ക് ഉപകാരപ്പെടണമെന്ന് കരുതിയാണ് ഈ ബ്ലോഗ്. കമെന്റുകള്‍ ആശാവഹമെങ്കിലും ഇതൊരു വാദപ്രതിവാദത്തിനുള്ള വേദിയല്ല തന്നെ. ഇത് വായിക്കുന്നവര്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ക്ക്, 'Mukhamukham', Shabab Weekly, Markazudawa, RM Road Kozhikode, 673 002 എന്ന വിലാസത്തിലോ shababweekly@gmail.com എന്ന ഈ മെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ഹദീസിന്റെ പ്രാമാണികതയും ചില സംശയങ്ങളും

ചില സ്വഹാബികളുടെ ജനനമരണങ്ങള്‍, നബി(സ)യുടെ തന്നെ ജനനവും മരണവും, ഇസ്‌റാഅ്‌, മിഅ്‌റാജ്‌ പോലെയുള്ള ചില പ്രധാന സംഭവങ്ങള്‍ തുടങ്ങിയവയുടെ കാലഗണന, ഹദീസ്‌ റിപ്പോര്‍ട്ടുകളില്‍ കാണുന്ന പദവ്യത്യാസം, ഹദീസ്‌ പ്രാമാണികതയെക്കുറിച്ച്‌ ഹദീസ്‌ പണ്ഡിതന്മാരുടെ അഭിപ്രായഭേദങ്ങള്‍ എന്നിവയൊക്കെ ഹദീസിന്റെ സ്വീകാര്യത സംബന്ധിച്ച്‌ സംശയമുളവാക്കുന്നില്ലേ? ഇതൊക്കെ ഉണ്ടായിരിക്കെ ഹദീസ്‌ ഖണ്ഡിതമായ തെളിവാണെന്ന്‌ എങ്ങനെ പറയാന്‍ കഴിയും?


അബൂനാജിയ, ഷാര്‍ജ.


ഒരു പ്രശസ്‌ത മലയാള കവിയുടെ ജനന തിയ്യതിയോ ചരമദിനമോ ജനന-മരണ സ്ഥലങ്ങളോ സംബന്ധിച്ച്‌ വല്ല കാരണത്താലും ആര്‍ക്കെങ്കിലും അഭിപ്രായഭേദമുണ്ടായാലും അദ്ദേഹത്തിന്റെ കവിതയുടെ മൗലികതയെ അത്‌ ബാധിക്കുകയില്ല. ഇതുപോലെ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ജന്മദിനവും ചരമദിനവും സംബന്ധിച്ച്‌ ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായഭേദം ഉണ്ടായാലും അദ്ദേഹം ഉദ്ധരിച്ച നബിവചനത്തിന്റെ വിശ്വാസ്യതയെ അത്‌ ബാധിക്കുകയില്ല. കാരണം അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ പ്രാമാണികതയ്‌ക്ക്‌ ആധാരം അദ്ദേഹത്തിന്റെ സത്യസന്ധതയും ആദര്‍ശപ്രതിബദ്ധതയും സംബന്ധിച്ച ബോധ്യമാകുന്നു.


നബിചര്യ അഥവാ പ്രവാചക തിരുമേനിയുടെ വാക്കും പ്രവൃത്തിയും അംഗീകാരവുമാണ്‌ ഇസ്‌ലാമിലെ രണ്ടാം പ്രമാണം. ജനനവും മരണവും ചര്യയുടെ പരിധിയില്‍ പെടുന്ന കാര്യങ്ങളല്ല. മുഹമ്മദ്‌ നബി(സ)യുടെ പ്രവാചകത്വത്തില്‍ വിശ്വസിക്കുന്ന ഏതൊരാളെ സംബന്ധിച്ചേടത്തോളവും അദ്ദേഹത്തിന്റെ ചര്യ അനുകരണീയവും മാതൃകായോഗ്യവുമായിരിക്കും. ജനനമരണത്തിയ്യതികള്‍ ഉറപ്പായി അറിയുക എന്നത്‌ ഇതിന്‌ അനിവാര്യമായ ഉപാധിയല്ല. കലണ്ടര്‍ ഉപയോഗിക്കാതിരുന്ന, തിയ്യതികള്‍ എഴുതിവെക്കാറില്ലായിരുന്ന സ്വഹാബികള്‍ ഇസ്‌റാഉം മിഅ്‌റാജും റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍ നല്‌കിയ സമയവിവരണത്തില്‍ വ്യത്യാസം വന്നുപോയതുകൊണ്ട്‌ ആ സംഭവങ്ങള്‍ ശരിയല്ലെന്ന്‌ വരുന്നില്ല.


എല്ലാ ഹദീസുകളും ഒരുപോലെ അനിഷേധ്യ പ്രമാണമാണെന്നല്ല പൂര്‍വിക പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത്‌. സ്വഹാബികള്‍ മുതല്‍ ഹദീസ്‌ ഗ്രന്ഥകാരന്മാര്‍ വരെ റിപ്പോര്‍ട്ടര്‍മാര്‍ മുഴുവന്‍ സത്യസന്ധരായി അറിയപ്പെട്ടിട്ടുണ്ടെങ്കിലേ അവര്‍ ഹദീസുകള്‍ക്ക്‌ പ്രാമാണികത കല്‌പിച്ചിരുന്നുള്ളൂ. ചില ഹദീസുകളുടെ നിവേദക പരമ്പരയില്‍ സത്യസന്ധരാണോ, അല്ലേ എന്ന്‌ സംശയമുള്ള ചിലര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാവുന്നതാണ്‌. സത്യസന്ധരെന്ന്‌ ചില നിരൂപകര്‍ അഭിപ്രായപ്പെട്ട റിപ്പോര്‍ട്ടര്‍ മറ്റു നിരൂപകരുടെ വീക്ഷണത്തില്‍ അയോഗ്യനാണെന്നും വരാം. നിവേദകപരമ്പര പ്രബലമാണോ, അല്ലേ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാന്‍ ഇതൊക്കെയാണ്‌ കാരണം. സത്യസന്ധത സംശയാതീതമായിട്ടുള്ളവരുടെ റിപ്പോര്‍ട്ടിന്‌ മാത്രമേ ആധികാരികത കല്‌പിക്കേണ്ടതുള്ളൂ.

0 അഭിപ്രായങ്ങള്‍‌:

Followers -NetworkedBlogs-

Followers